നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിസ്മൃതം.


വിസ്മൃതം.
..................
വിടർന്നുല്ലസിച്ച പുഷ്പത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇനി കൊഴിഞ്ഞ് വീഴാൻ എത്ര ദിവസം... രോഗത്തിന്റെ നാളുകളിൽ മനസ്സ് വല്ലാതെ മടുത്തിരുന്നു.. അപൂർവ്വങ്ങളിൽ അപൂർവമായ ഒരു അസുഖം തനിക്കെങ്ങനെ വന്ന് ചേർന്നെന്ന് ആലോചിച്ച് അവൾ ഉരുകി. ശരീരത്തിൽ അങ്ങിങ്ങുണ്ടായ മുഴകളായിരുന്നു തുടക്കം.. പിന്നീടവ നട്ടെല്ലിനുള്ളിൽ വളർന്നു.. ഒരു വശം തളർന്നു പോയതായിരുന്നു ഫലം.. ഇപ്പോഴത്തെ പരിശോധനയിൽ കണ്ടെത്തിയത് അവർ തലക്കുള്ളിലും വളരാൻ തുടങ്ങിയെന്നാണ്... വിധിയെ പഴിച്ചിട്ടെന്ത് കാര്യം..
ഒന്നും ചെയ്യാനില്ലാത്ത നാളുകളിലാണ് ഒരു ആശ്വാസമെന്നോണം മുമ്പ് തിരിഞ്ഞ് നോക്കാത്ത സാമൂഹിക മാധ്യമങ്ങളിൽ സജീവമായത് . മനസ്സുരുകുമ്പോൾ എഴുതുന്ന കൊച്ച് കവിതകൾ.. എഴുത്തിനെ പ്രണയിക്കുന്ന കുറച്ച് കൂട്ടുകാർ... അവരിലും അവൻ വ്യത്യസ്ഥനായിരുന്നു.. കൂടുതൽ ബന്ധങ്ങൾ ആരോടും വേണ്ടെന്ന് വിചാരിച്ചിരുന്നെങ്കിലും എന്തോ അവനുമായുള്ള സംസാരങ്ങൾ ഒരുപാട് ഇഷ്ടമായിരുന്നു. എഴുത്തിൽ തുടങ്ങി പിന്നീട് വ്യക്തിപരമായ കാര്യങ്ങളിലേക്കും സംസാരം വളർന്നു. അവളെ കുറിച്ച് ഒന്നും വിട്ട് പറഞ്ഞില്ലെങ്കിലും അവൻ ചെറിയ കാര്യങ്ങൾ വരെ പറയുമായിരുന്നു. മെസേജുകളായിരുന്നു അധികവും.. ഇടക്ക് ശബ്ദ സന്ദേശങ്ങളും.. വിളിക്കാൻ അവൻ കുറേ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറി.. കാരണം
അവളുടെ രോഗം അത്രയേറെ വഷളായിരുന്നു.. കേൾവി ശക്തി ഏറെ കുറെ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.
.. ഈ കാര്യങ്ങൾ അവനറിയുന്നത് അവൾ ഇഷ്ടപ്പെട്ടില്ല.
സൗഹൃദം അതി ശക്തമായ ഒരു ബന്ധം തന്നെ.. എങ്കിലും ചിലപ്പോൾ പ്രണയം അതിലേറെ തീവ്രമാവാറുണ്ട്.. അവർക്കിടയിലും അത് സംഭവിച്ചു.. അവന്റെ മനസ്സ് അവൻ ഒരിക്കൽ തുറന്ന് കാണിക്കുക തന്നെ ചെയ്തു.
ഇനിയും ഒന്നും പറയാതിരുന്നാൽ സംഭവിക്കുന്നതോർത്താവാം എല്ലാം തുറന്ന് പറയാൻ അവൾ നിർബന്ധിതയായി.പക്ഷേ.. അതൊന്നും ആ യുവാവിന് ഒരു തടസ്സമായിരുന്നില്ല.. പറഞ്ഞല്ലോ.. പ്രണയം തീവ്രമായ ഒരു വികാരം തന്നെ... അതിന് ചിലപ്പോൾ ഇന്ദ്രിയങ്ങൾ ഉണ്ടാവാറില്ല... എങ്കിലും മനസ്സിനെ അവൾ ഏറെ പണിപ്പെട്ട് അടക്കി വെച്ചു. നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച അവന് വിലാസം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു..
സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളുടെ കഥകൾ പുറത്ത് വരുന്ന സമയമായിരുന്നു.. അവളുടെ ഒഴിഞ്ഞ് മാറ്റം അവനെ അത്തരം സംശയത്തിലേക്കാണ് നയിച്ചത്.. ഒരു പക്ഷേ..അതിന് ആക്കം കൂട്ടാൻ അവൾ മനപൂർവം ശ്രമിച്ചിരിക്കാം.. കാരണം അത്രമേൽ പ്രണയമുണ്ടായിരുന്നു ആ മനസ്സിൽ.. കൊഴിയാൻ പോവുന്ന തന്റെ പിറകെ നടന്ന് അവന്റെ ജീവിതം നശിക്കരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.. എന്നന്നേക്കുമായി അവനോട് യാത്ര പറഞ്ഞ് പിരിഞ്ഞ ദിവസം നിർവികാരമായി അവൾ ഏറെ ഇഷ്ടമുള്ള ആശാന്റെ ആ കവിത ഒന്ന് കൂടി വായിച്ചു.....
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
............................................
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!
അവസാന വരികളിലെത്തിയപ്പോൾ ആ കൺകോണുകളിലൊരു നീർത്തുള്ളി പൊഴിയാൻ വെമ്പിയിരുന്നോ....
യൂനുസ് മുഹമ്മദ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot