നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***** സീമന്തിനി *****


***** സീമന്തിനി *****
അലാറം അടിച്ചു തുടങ്ങിയതും വേഗം തന്നെ കൈ എത്തിച്ച് അത് ഓഫ് ചെയ്തുകൊണ്ട് അവൾ ഭർത്താവിനെയും കുഞ്ഞിനേയും നോക്കി. ഭാഗ്യം രണ്ടുപേരും നല്ല ഉറക്കമാണ്. തന്റെ വയറിന്മേൽ ചുറ്റിയിരുന്ന അയാളുടെ കൈ മെല്ലെ എടുത്ത്മാറ്റി അഴിഞ്ഞ് കിടന്നിരുന്ന മുടി വാരിക്കെട്ടി ശബ്ദം കേൾപ്പിക്കാതെ പതിയെ എണീറ്റതും മോൻ ചെറുതായി ചിണുങ്ങാൻ തുടങ്ങി. വേഗം മോനോട് ചേർന്ന് കിടന്ന് അവനെ മാറോട് ചേർത്ത് പിടിച്ച് അമ്മിഞ്ഞപ്പാൽ കൊടുത്തുകൊണ്ട് അവന്‍റെ തലയിൽ അവൾ മൃദുവായി തലോടി. മാതൃത്വം അതിന്റെ പൂർണതയിൽ എത്തുന്നത് സ്നേഹമാകുന്ന അമൃത് ഇങ്ങനെ ആ കുഞ്ഞിളം ചുണ്ടുകളിലൂടെ പകർന്നു കൊടുക്കുമ്പോൾ ആണ്. അപ്പോൾ ഒരു അമ്മ അനുഭവിക്കുന്ന നിർവൃതി ആർക്കും വർണ്ണിക്കാൻ സാധിക്കില്ല എന്നിട്ടും എന്തേ ഇന്ന് പല അമ്മമാരും കുഞ്ഞുങ്ങൾക്ക് ഈ അമൃത് ഊട്ടാൻ മടി കാണിക്കുന്നത് എന്നോർത്ത് അവൾ നെടുവീർപ്പിട്ടു. അധികം വൈകാതെ തന്നെ മോൻ ഉറങ്ങി. കുഞ്ഞിനെ അയാളോട് ചേർത്ത് കിടത്തി വാതിൽ ശബ്ദം ഉണ്ടാകാതെ മെല്ലെ തുറന്ന് അവൾ പുറത്തിറങ്ങി.
വേഗം തന്നെ കുളിച്ച് വന്ന് പൂജാമുറിയിൽ കയറി വിളക്ക് തെളിച്ച് പ്രാർത്ഥിച്ചു. നെറ്റിയിൽ ചന്ദനവും നിറുകയിൽ സിന്ദൂരവും തൊട്ട് അടുക്കളയിൽ കയറി. ഒൻപതുമണി ആകുമ്പോൾ ഏട്ടന് ജോലിക്ക് പോകണം. അതിനു മുൻപേ രാവിലത്തേക്കും ഉച്ചക്കത്തേക്കും ഉള്ളതെല്ലാം റെഡി ആക്കണം. ഇതിന്റെയിടക്ക് മോൻ ഉണർന്ന് പോയാൽ പിന്നെ എല്ലാം താളം തെറ്റും. ഏട്ടൻ പോയി കഴിഞ്ഞാൽ പിന്നെ മോന്റെ കൂടെ കളിക്കാനും കളിപ്പിക്കാനും അവന് ആഹാരം കൊടുത്തും സമയം പോകുന്നത് അറിയില്ല. കണ്ണുതെറ്റിയാൽ എന്തെങ്കിലും കുസൃതി ഒപ്പിക്കുന്ന മോനെയും കൊണ്ട് ഒരു പണിയും പറ്റില്ല.
തിരക്കിട്ട് പണികൾ തീർക്കുന്നതിനിടയിൽ അവൾ ക്ലോക്കിൽ നോക്കി സമയം ആറു കഴിഞ്ഞിരിക്കുന്നു. വേഗം ചെന്ന് അയാളെ വിളിച്ചുണർത്തി ഉന്തിത്തള്ളി ബാത്റൂമിലാക്കി ഇല്ലെങ്കിൽ പിന്നെയും മൂടി പുതച്ച് കിടന്നുറങ്ങിക്കളയും. ഉറങ്ങിക്കിടക്കുന്ന മോനെ ഒന്ന് നോക്കി ഒരു ചിരിയോട് അവൾ വീണ്ടും അടുക്കളയിലേക്ക് നടന്നു.
അയാൾ കുളിയെല്ലാം കഴിഞ്ഞ് എത്തിയപ്പോഴേക്കും കഴിക്കാനുള്ളതെല്ലാം അവൾ മേശപ്പുറത്ത് വിളമ്പി വച്ചിരുന്നു. തിരക്കിട്ട് പണികൾ തീർക്കുന്നതിനിടയിൽ മോൻ ഉണർന്ന് കരയാൻ തുടങ്ങി, വേഗം പോയി മോനെ എടുത്തുകൊണ്ട് വന്നു. അവന്‍റെ മുഖമൊക്കെ കഴുകിച്ച് ടേബിളിനു മുകളിൽ കൊണ്ടിരുത്തി.
" ഏട്ടാ മോനെ ഒന്ന് നോക്കണേ. ഞാൻ ഉച്ചക്കത്തെക്കുള്ള ടിഫിൻ എടുത്ത് വെക്കട്ടെ".
കഴിച്ച് കഴിഞ്ഞ് മോനെയും എടുത്ത് അയാൾ അടുക്കളയിലേക്കെത്തി.
"ദേവി നീ പണിയൊക്കെ മതിയാക്കി എന്തെങ്കിലും കഴിച്ചേ, ഞാൻ ഓഫീസിൽ പോയാൽ പിന്നെ മോന്റെ കാര്യങ്ങൾ നോക്കുന്നതിനിടയിൽ നീ സമയത്തു ആഹാരമൊന്നും കഴിക്കില്ല, ഇപ്പോൾ ഞാൻ ഉണ്ടല്ലോ, ബ്രേക്ക്ഫാസ്റ്റ് എങ്കിലും നീ സമയത്തിന് കഴിച്ചേ."
"ഓ... അതൊന്നും സാരമില്ല ഏട്ടാ, ഞാൻ പിന്നെ കഴിച്ചോളാം ഏട്ടൻ റെഡി ആയിക്കോളൂ".
"പറ്റില്ല...നീ വന്നേ"... വിലിമ്പിവെച്ച ആഹാരത്തിനു മുൻപിൽ അയാൾ തന്നെ അവളെ നിർബന്ധിച്ച് പിടിച്ചിരുത്തി.
" നീ കഴിച്ചിട്ട് വാ... അപ്പോഴേക്കും ഞാനും എന്റെ മോനുംകൂടി കുറച്ച് നേരം കളിക്കട്ടെ... പിന്നെ ഒരു കാര്യം ഇന്ന് ഞാൻ കുറച്ച് നേരത്തെ വരാം. നീയും മോനും റെഡി ആയി നിന്നോ. നമ്മുക്ക് പുറത്തതൊക്കെ ഒന്ന് കറങ്ങാം. വൈകിട്ടത്തെ ഭക്ഷണം പുറത്ത് നിന്ന് ആകാം. ഇന്ന് ഇനി അടുക്കളക്ക് അവധി കൊടുത്തോ"...
"എന്റെ ദേവി ഇങ്ങനെ വാരി വലിച്ച് കഴിക്കാതെ ഒന്ന് പതുക്കെ കഴിച്ചൂടെ നിനക്ക് "...
"അത് പിന്നെ ഏട്ടാ...ഏട്ടൻ ലേറ്റ് ആവണ്ടാന്ന് കരുതീട്ടാ ഞാൻ"....
"അതൊന്നുമില്ല നീ പതുക്കെ കഴിക്ക്".
കഴിച്ച് കഴിഞ്ഞ് അവൾ അയാൾക്ക് പോകാനുള്ളതെല്ലാ റെഡി ആക്കി വച്ചു. അയാൾ ബാഗുമെടുത്ത് പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്തപ്പോളെക്കും അവൾ ഗേറ്റ് തുറന്ന് കൊടുത്തു. "ഏട്ടാ സൂക്ഷിച്ച് ഓടിക്കണേ, അധികം സ്പീഡിൽ ഓടിക്കല്ലേ"...
അവരുടെ നേരെ കൈ വീശി പുഞ്ചിരിയോടെ അയാൾ പോകുന്നതും നോക്കി അവൾ കുറച്ച് നേരം നിന്നു. "ഈശ്വരാ എന്റെ ഏട്ടനെ കാത്തോളണേ...
ശേഷമുള്ള അവളുടെ സമയം മുഴുവൻ മോനെ ചുറ്റിപറ്റി ആയിരുന്നു. അവനെ കളിപ്പിച്ചും,കൂടെ കളിച്ചും, കുളിപ്പിച്ചും, ഇടയ്ക്കിടെ ആഹാരം കൊടുത്തും സമയം പോയതറിഞ്ഞില്ല.
ഉച്ചയോടെ മോനെ കിടത്തി ഉറക്കി. വീട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ പെട്ടന്ന് അടിവയറ്റിൽ ഭയങ്കര വേദന. ഇന്നലെ മുതൽ ചെറിയ നടുവേദന ഉണ്ടായിരുന്നു. കുളിമുറിയിൽ കയറി സംശയം തീർത്തു, അത് തന്നെ...ഇന്നലെ നടുവേദന തുടങ്ങിയപ്പോളെ സംശയം ഉണ്ടായിരുന്നു. കുറച്ച് നാളായി ഇതിന്‌ ഒരു കാലവും നേരവും ഇല്ല.... തോന്നുന്ന സമയത്തതൊക്കെയാ... ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് മോന് പാൽ കൊടുക്കുന്നത് കൊണ്ടുള്ള ഹോർമോണൽ ചൈഞ്ചേസ് കൊണ്ടാണെന്നാണ്. ഇനിയിപ്പോൾ പുറത്തു പോക്ക് കണക്കാ. രണ്ട് ദിവസത്തേക്ക് ഉണ്ടാവും വേദനയും അസ്വസ്ഥതകളും.
വൈകുനേരം വന്നപ്പോൾ തന്നെ അവളുടെ വാടിയ മുഖവും ക്ഷീണവും അയാൾ ശ്രെദ്ദിച്ചു.
" എന്താ ദേവി..എന്ത് പറ്റി...നിന്‍റെ മുഖമൊക്കെ വാടിയിരിക്കുന്നല്ലോ, ഇന്നും ഉച്ചക്ക് ഉറങ്ങാതെ ഉള്ള പണിയും ചെയ്ത് നടന്ന് കാണും. എത്രവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് മോൻ ഉറങ്ങുമ്പോൾ പണിക്ക് പോകാതെ ആ കൂടെ നീയും കുറച്ച് റസ്റ്റ് എടുക്കണമെന്ന്, നിനക്ക് ഈ ഇടയായി നല്ല ക്ഷീണം ഉണ്ട് കേട്ടോ.
ഞാൻ വരുമ്പോഴേക്കും റെഡി ആയിരിക്കാൻ പറഞ്ഞതല്ലാരുന്നോ.. എന്ത് പറ്റി?"
"അത് പിന്നെ ഏട്ടാ നമ്മുക്ക് വേറെ ഒരു ദിവസം പോകാം. എനിക്ക് വയ്യാ..ഭയങ്കര വയറു വേദന".
"ഹൂം..മനസ്സിലായി, സാരമില്ല... രണ്ട് മൂന്ന് ദിവസം കഴിയട്ടെ...എന്നിട്ട് പോകാം. ഞാൻ വേഗം ഫ്രഷ് ആയി വരാം. മോനെ ഞാൻ നോക്കിക്കോളാം, നീ കുറച്ചു നേരം കിടക്ക്. ക്ഷീണം മാറട്ടെ."
അയാൾ ഫ്രഷ് ആയി എത്തിയപ്പോഴേക്കും അവൾ ചായ എടുത്തു വച്ചിരുന്നു. "മോളെ...ചായ ഞാൻ ഉണ്ടാക്കുമായിരുന്നല്ലൊ... ആദ്യം നീ ഈ ചായ ചൂടോടെ കുടിച്ചെ എന്നിട്ട് കുറച്ചു നേരം കിടക്ക്".
അവളുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അയാൾ ആ ചായ അവളെ നിർബന്ധിച്ച് കുടിപ്പിച്ചു.
"ഇനി നീ പോയി കുറച്ച് നേരം കിടക്ക്."
"വേണ്ട ഏട്ടാ...ഇതൊന്നും കുഴപ്പമില്ല. ഏട്ടൻ ക്ഷീണിച്ച് വന്നതല്ലേ".
"ദേവി....നീ പോയെ... ഞാനും എന്റെ മോനും കൂടി കുറച്ച് നേരം കളിക്കട്ടെ...നീ വന്ന് ഞങ്ങളെ ശല്യപ്പെടുത്തല്ലേ"
അവളെ റൂമിലാക്കി അയാൾ മോനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞ് ഒരു കുപ്പിയിൽ ചൂട് വെള്ളവും നിറച്ച് അയാൾ അവളുടെ അടുത്ത് വന്നു.
"മോളെ.. ദേ ഇത് പതിയെ വയരിന്മേൽ വച്ചു കിടന്നേ, നല്ല ആശ്വാസം കിട്ടും."
അയാൾ പതിയെ അവളുടെ തലയിൽ തലോടി. അവളുടെ അടുത്തേക്ക് ചാടിയ മോനെയും എടുത്ത്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
"ദേവി രാത്രിയിലെ ഫുഡിന്റെ കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ടട്ടോ. ഇന്ന് എല്ലാം എന്റെ വകയാണ്..
മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് വാതിൽ ചാരിക്കൊണ്ട് അയാൾ പറഞ്ഞു.
അയാളുടെ സ്നേഹത്തിലും കരുതലിലും തന്റെ എല്ലാ അസ്വസ്ഥതകളും ഉരുകി ഇല്ലാതാവുന്നത് അവൾ അറിഞ്ഞു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.
അലാറം നീട്ടി അടിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. വേഗം തന്നെ എണിറ്റു അലാറം ഓഫ് ചെയ്തു ചുറ്റിനും നോക്കി ഏട്ടനും മോനും കട്ടിലിൽ ഇല്ല. ദൈവമേ സമയം എന്തായി.. അവരവിടെ...
ചാടി എണീറ്റ് പുറത്തേക്ക് പോകാൻ ഒരുങ്ങിയതും ആരോ പിടിച്ചു നിർത്തിയിട്ടെന്നോണം അവൾ നിന്നു. യാഥാർഥ്യം തീക്കനൽ പോലെ അവളെ പൊള്ളിച്ചു. ആ ചൂടിൽ താൻ വെന്തുരുകുന്നത് പോലെ അവൾക്ക് തോന്നി.
ഇത്രയും നേരം കണ്ടതെല്ലാം തന്റെ വെറും സ്വപ്നം മാത്രമായിരുന്നു എന്ന തിരിച്ചറിവിൽ ഒരു കുട്ടിയെ പോലെ അവൾ പൊട്ടി കരഞ്ഞു. എല്ലാം വെറും സ്വപ്നം മാത്രം ആയിരുന്നു.... ഒരിക്കലും തന്റെ ജീവിതത്തിൽ നടക്കാൻ ഇടയില്ലാത്ത എന്നാൽ താൻ ഏറെ ആഗ്രഹിക്കുന്ന സ്വപ്നം.
മുറിയിലെ അലമാരയിലെ കണ്ണാടിയിൽ അവൾ അവളെത്തന്നെ കുറെ നേരം നോക്കി നിന്നു. ഇത് താൻ തന്നെയാണോ എന്ന് വിശ്വാസം വരാതെ... എന്നോ തിളക്കം നഷ്ട്ടപെട്ട കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു. മുടിയിഴകളിൽ അങ്ങിങ്ങായി വെള്ളി നൂലുകൾ. ഒരു നെടുവീർപ്പോടെ അവൾ പതിയെ അലമാര തുറന്നു.. അതിൽ നിന്നും അവൾ ഏറെ ആഗ്രഹിച്ചിരുന്ന എന്നാൽ ഒരിക്കലും ഉടുക്കാൻ ഭാഗ്യം കിട്ടാതെ പോയ ചുമപ്പ് നിറമുള്ള പട്ട്സാരി എടുത്ത് നല്ല ഭംഗിയായി ഉടുത്തു, ആരും കാണാതെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് വച്ചിരുന്ന കുങ്കുമച്ചെപ്പ് എടുത്ത് അതിൽ നിന്നും ഒരു നുള്ള്‌ സിന്ദൂരം എടുത്ത് പൊട്ട് തൊട്ടു...പിന്നെ വിറയാർന്ന കൈകളോടെ കുറച്ചു സിന്ദൂരം നിറുകയിൽ ചാർത്തി... സീമന്തിനിയായി കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപം മതിവരുവോളം നോക്കി നിന്നു.
ജനിച്ചുവീണ സമയത്തിന്റെ പേരിൽ ചൊവ്വാദോഷം അടിച്ചേൽപ്പിച് തനിക്ക് മംഗല്യഭാഗ്യവും അതോടൊപ്പം
മാതൃത്വവും നിഷേധിച്ചവരോട് അവൾക്ക് പുച്‌ഛം തോന്നി. ആ ദോഷത്തിന്റെ പേരിൽ സ്നേഹത്തിന്റെ അമൃത് ചുരത്താൻ ഭാഗ്യം നിഷേധിക്കപ്പെട്ട തന്റെ മാറിടം വിങ്ങുന്ന വേദനയിൽ അവൾ പൊട്ടിക്കരഞ്ഞു. ഇല്ല ഇനിയും വയ്യാ..ഈ വേദനയും നിരാശയും സഫലമാകാത്ത സ്വപ്നങ്ങളും മാത്രം നിറഞ്ഞ ഈ ജീവിതം അവസാനിപ്പിച്ചേ മതിയാകൂ. സന്തോഷത്തിന്റെ മുഖംമൂടി ധരിച്ച് മറ്റൊരാളായി ജീവിക്കാൻ ഇനിയും വയ്യാ...
കണ്ണാടിയിൽ തെളിഞ്ഞ് നിന്നിരുന്ന തന്നെ ഒരിക്കൽക്കൂടി കൊതിതീരുവോളം നോക്കി നിറകണ്ണുകളോടെ അവൾ കൈയിൽ കരുതിയിരുന്ന ഗുളികകൾ ഒന്നോടെ വായിലേക്കിട്ടു. ഒരിക്കലും സഫലമാകാത്ത സ്വപ്നങ്ങളുടെ ലോകത്ത് നിന്നും ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ഒരു പുഞ്ചിരിയോടെ അവൾ പതിയെ തന്റെ കണ്ണുകൾ അടച്ചു.
വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങൾ മാതാപിതാക്കൾക്ക് എന്നും ഒരു നൊമ്പരമായിരിക്കും. എന്നാൽ ജനിച്ച് വീഴുന്ന സമയത്തിന്റെ പേരിൽ ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസങ്ങൾ ഒരാളിൽ അടിച്ചേൽപ്പിക്കുന്നത് സത്യത്തിൽ തകർക്കുന്നത് ഒരു വ്യക്തിയുടെ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും സന്തോഷവും സ്വപ്നങ്ങളും അല്ലേ.. ഈ ഒരു വിശ്വാസത്തിന്റെ പേരിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും വെറും സ്വപ്നമായിക്കണ്ട് ജീവിക്കുന്നവർ ഇന്നും നമ്മുക്കിടയിൽ ഇല്ലേ... അങ്ങനെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന് ജീവിതം അവസാനിപ്പിച്ച എന്റെ പ്രീയ കൂട്ടുകാരിക്കായി....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot