നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീർമിഴിത്തുള്ളി


നീർമിഴിത്തുള്ളി
...........................
"...................................................................
എൻ മനതാരു ചൊല്ലുന്നു നീയെൻ പ്രിയൻ.
മറക്കുവാനാവില്ല നിന്നെയൊരു നാളുമീ-
ഞാനുമെന്നാത്മാവും നിനക്കുസ്വന്തം.
നാളുമെണ്ണി ഞാനിരിപ്പൂ പ്രിയതമാ -
കാലമായില്ലെ എൻ സവിധമണയാൻ..."
നീർമിഴിത്തുള്ളി....
ആരായിരിക്കുമിതെഴുതിയത്. ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പേര്.
തൂലികാനാമമാകാം. ഇതിപ്പോൾ രണ്ടു വർഷമായി കിട്ടുന്നു. കവിതകൾ എഴുതിയ കത്തുകൾ....മനോഹരമായ കവിതകൾ.... പ്രണയകവിതകൾ.. ഒരു കാമുകിയുടെ ഹൃദയം ഓരോ വരികളിലുമുണ്ട്...
' നീർമിഴിത്തുള്ളി.....' നല്ല പേര്..... എവിടെയും അങ്ങനെ ഒരു പേരുകേട്ടതായി ഓർമിക്കുന്നില്ല. വായിച്ച കവിതാ പുസ്തകങ്ങളിലൊന്നും ആ പേരു കണ്ടതായി ഓർക്കുന്നില്ല.....
ഫ്രം അഡ്രസ്സില്ല. പല സ്ഥലങ്ങളിൽ നിന്നും പോസ്റ്റു ചെയ്തിരിക്കുന്നു. ആരായിരിക്കും ഇത്രയും നല്ല കവിതകളുടെ ഉടമ. കവിതയുടെ ആരാധകനായി ഞാൻ മാറി. ഒപ്പം അവളുടെയും....
'എൻ പ്രണയിനീ.......തേടിയലയുന്നു ഞാൻ..
നീയില്ലാതൊരു ജീവിതമില്ലെനിക്കീ ജന്മത്തിൽ.....'
ആയിടയ്ക്കാണ് എനിക്ക് ദൂരെ ഒരു ഗ്രാമപ്രദേശത്തെ സ്ക്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നത്. പ്രകൃതി രമണീയമായ പ്രദേശം. നല്ല സ്ക്കൂൾ.. അദ്ധ്യാപകർ.... കുട്ടികൾ....
മലയാളം ആണ് ഞാൻ പഠിപ്പിക്കുന്നത്.
നല്ല അച്ചടക്കമുള്ള കുട്ടികൾ. അവിടം നന്നെ ഇഷ്ടപ്പെട്ടു...
ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടാണ് ഞാൻ കാവ്യയുമായി സഹകരിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പാട്ടുകളും ഡാൻസുകളും പഠിപ്പിക്കുന്നതും നേതൃത്വം കൊടുക്കുന്നതും അവൾ ആയിരുന്നു. കഥകൾ.. കവിതകൾ.. കഥാപ്രസംഗം... പ്രസംഗം.... ഇവയൊക്കെ എന്റെ ചുമതലയും. അങ്ങനെ കാവ്യയുമായി നല്ല അടുപ്പമായി...
ഇംഗ്ലീഷ് അദ്ധ്യാപികയാണെങ്കിലും മലയാളത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുള്ള അറിവും.
ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
ഒരു ദിവസം കാവ്യ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവളുടെ പിറന്നാൾ ആണ്.
ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും നിർബന്ധപൂർവ്വം ചെല്ലണമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.
പിറന്നാൾ ദിവസം ഗിഫ്റ്റ് ആയി ഒരു പുസ്തകം വാങ്ങി അവിടേക്ക് ചെന്നു. അവൾ ഗേറ്റിൽ കാത്തു നില്പുണ്ടായിരുന്നു...
സെറ്റും മുണ്ടും ഉടുത്ത്.... നെറ്റിയിൽ ചന്ദനക്കുറിയും..... പാലയ്ക്ക മാല... കമ്മൽ...
ആ വേഷത്തിൽ സുന്ദരിയായിരിക്കുന്നു. എന്നെ കണ്ടപ്പോൾ തന്നെ അവൾ ഗേറ്റു തുറന്നു പുറത്തു വന്നു. ആ കണ്ണുകളിൽ ഒരു പ്രത്യേക തെളിച്ചം കാണാമായിരുന്നു.
അകത്തേക്ക് ക്ഷണിച്ചു. സാമാന്യം ഭേദപ്പെട്ട വീട്... സിറ്റൗട്ടിൽ ചാരുപടി.... ഒരു സൈഡിൽ പൂജാമുറി.. എല്ലാം ഭംഗിയായി വൃത്തിയായി സൂക്ഷിച്ചിരികുന്നു....
ഞാൻ അകത്തേക്ക് കടന്നു. അവളുടെ അച്ഛൻ വന്നു പരിചയപ്പെട്ടു. അദ്ദേഹം റിട്ടയേർഡ് മലയാളം മാഷാണ്. അദ്ദേഹം ഇരിക്കാൻ പറഞ്ഞിട്ട് വിശേഷങ്ങളൊക്കെ തിരക്കി. വീട്ടുകാരെ പറ്റിയുമെല്ലാം....
ഞാൻ ഹാളിലെ ഷോ കെയ്സിലെ ട്രോഫികളിലേയ്ക്കും സർട്ടിഫിക്കറ്റുകളിലേക്കും നോക്കി. അപ്പോൾ അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു എന്റെ മകളുടെയാണ്....
പെട്ടെന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു....
ഞാൻ വല്ലാതായി. എന്തു പറ്റി എന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന മറുപടി...
അകത്തേക്ക് പോയ അവൾ കയ്യിൽ നാരങ്ങ വെള്ളവുമായി വന്നു. അതു വാങ്ങുമ്പോൾ അവൾ പറഞ്ഞു...
" മാഷെ ആ മുറി കണ്ടോ.... "
ഹാളിന്റെ സൈഡിലായി ഒരു ചെറിയ മുറി.
അതിൽ ഷെൽഫ് പണിത് ഭംഗിയായ് പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു.
" അച്ഛന്റെ ശേഖരങ്ങളാണ് കൂടുതൽ.... "
അവളുടെ അറിവിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായത്. അപ്പോൾ അവളുടെ അമ്മ അങ്ങോട്ടേക്ക് വന്നു. മുണ്ടും നേര്യതും ഉടുത്ത ഐശ്വര്യമുള്ള അമ്മ...
"അടുക്കളയിൽ അടപായസത്തിന്റെ പണിയിലായിരുന്നു. അവിടെ നിന്നു മാറാൻ പറ്റിയില്ല അതാ വരാൻ താമസിച്ചെ..."
അവർ ഹൃദ്യമായി ചിരിച്ചു....
"കേക്ക് മുറിയ്ക്കലും ആഘോഷവുമൊന്നുമില്ലെ."
അമ്മ അടുക്കളയിലേയ്ക്ക് പോയപ്പോൾ ഞാൻ അവളോടു ചോദിച്ചു...
" അങ്ങനെ ആഘോഷങ്ങളൊന്നുമില്ല. രാവിലെ അമ്പലത്തിൽ പോകും സദ്യയൊരുക്കി ഞങ്ങൾ കഴിയ്ക്കും അത്രയെ ഉള്ളു. ഇന്നിപ്പോൾ മാഷിനെ വിളിക്കണമെന്നുതോന്നി. "
അതു പറയുമ്പോൾ അവളുടെ കവിൾ നാണം കൊണ്ടു ചുവന്നോ. തോന്നിയതാകും.
"നമുക്ക് ഊണു ശരിയാകുമ്പോഴേക്കും പറമ്പിലേക്കൊന്നു നടക്കാം.... "
അവൾ ചോദിച്ചു. എനിയ്കും സമ്മതം.
വീടിന്റെ പുറകിലെ പറമ്പിലേയ്ക്കിറങ്ങി. എന്തു ഭംഗിയാണ് എല്ലാം. പച്ചക്കറി കൃഷി...വാഴ... പപ്പായ... ജാതി.... അവളെക്കുറിച്ച് മതിപ്പ് തോന്നി.
കുടുംബത്തിലെ സ്ത്രീകളുടെ സ്വഭാവം പ്രതിഫലിയ്ക്കുന്നു ആ വീട്ടിലും പരിസരത്തിലും.
കുറച്ചു മാറി ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ സിമന്റ് കൊണ്ടൊരു ചാരുബഞ്ച്....
ഞങ്ങൾ അവിടെയിരുന്നു...
നല്ല കാറ്റ്.... നല്ല അന്തരീക്ഷം... കിളികളുടെ ശബ്ദം....
" മാഷെ.... "അവൾ വിളിച്ചു..
ഞാൻ അവളെ നോക്കി....
" ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."
"അതിനെന്താ ചോദിച്ചോളൂ. എന്താണ്..."
" മാഷിന് എന്നെ ഇഷ്ടമാണോ?... "
"അതെല്ലോ.. ഞാൻ എന്തെങ്കിലും ഇഷ്ട കുറവ് കാണിച്ചിട്ടുണ്ടോ."
" അതല്ല..... പിന്നെ.... ഞാൻ....."
"ഇതെന്തു പറ്റി തന്നോടു ഇഷ്ടക്കുറവ് എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ഇവിടെ വരുമോ...."
"എനിക്ക്....എനിക്ക് മാഷിനെ വലിയ ഇഷ്ടമാണ്..
എന്നെ കല്യാണം കഴിയ്ക്കാൻ മാഷിന്....... "
ഞാൻ ആകെ വല്ലാതായി. അവൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നോ. നല്ല ഒരു സുഹൃത്ത്...ഒരേ പോലെ ചിന്തിക്കുന്നവർ... തുറന്നു സംസാരിക്കാൻ കഴിയുന്ന ആത്മമിത്രം. അതിൽ കവിഞ്ഞൊരിഷ്ടം തോന്നിയിട്ടില്ല...
അതിനു കാരണം തന്റെ മനസ്സിലെ പ്രണയമായിരിക്കാം. കാണാതെ ....അറിയാതെ.... കവിതകളിലൂടെയറിഞ്ഞ പ്രണയം. അവൾ... അവൾ മാത്രം...വേറെയാർക്കും അവിടെ സ്ഥാനം കൊടുത്തിട്ടില്ല. അതിനാകുമായിരുന്നില്ല.....
തന്റെ മുഖത്തെ ഭാവമാറ്റം കണ്ടതുകൊണ്ടാകും... അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു...
" മാഷ് വിഷമിക്കേണ്ട. ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ. ഇഷ്ടമില്ലാ എങ്കിൽ അത് മറന്നേക്കൂ അത് നമ്മുടെ സുഹൃത്ബന്ധത്തിന് ഒരു തടസമാകരുത്..."
ഞാൻ അവളുടെ മുഖത്തു നോക്കി. അവൾ അങ്ങനെ പറഞ്ഞെങ്കിലും മനസു തേങ്ങുന്നത് അവളുടെ മുഖത്തു കാണാമായിരുന്നു.
അവളുടെ കണ്ണിൽ ചെറിയ ഒരു നനവ്...
അത് കാണാതിരിയ്ക്കാനാകും അവൾ മുഖം തിരിച്ചു കൃഷിയെപ്പറ്റിയൊക്കെ പറഞ്ഞു കൊണ്ടിരുന്നു...
" തന്നോടുള്ള ഇഷ്ടക്കുറവല്ല. എനിയ്ക്കൊരു പ്രണയമുണ്ട് ഏകദേശം രണ്ടു വർഷമായി... അവളല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരാളുണ്ടാകില്ല... താൻ എന്നും എന്റെ പ്രിയ ചങ്ങാതിയായിരിയ്ക്കും.എന്നോടു വിഷമമൊന്നും തോന്നരുത്. "
അതു കേട്ട് അവൾ തിരിഞ്ഞു നോക്കി. ആ മിഴികൾ നനഞ്ഞിരിക്കുന്നു....
"സാരമില്ല മാഷെ. ഒരു ആഗ്രഹം തോന്നി. പറഞ്ഞു... പിന്നീടൊരു നഷ്ടബോധം തോന്നരുതല്ലൊ. പറയാതെ പോയ പ്രണയം ആകാതിരിക്കാൻ. ആട്ടെ.... ആരാണ് കക്ഷി... എന്നോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ..."
" ഈ വിഷയം നമ്മൾ സംസാരിച്ചിട്ടില്ലാത്തതു കൊണ്ടാകും പറയാതിരുന്നത്. അത് ആരുമറിയാത്ത പ്രണയമാണ് രണ്ടു വർഷമായി ഞങ്ങൾ......"
"മോളെ...... ഇങ്ങു വന്നെ..... പപ്പടം ഒന്നു കാച്ചു.... മാഷിന് വിശക്കില്ലെ...." അവളുടെ അമ്മ
" മാഷെ.... ഊണുകഴിഞ്ഞു പറയണെ. വരൂ അകത്തേയ്ക്ക് പോകാം.."
അവൾ അടുക്കളയിലേയ്ക്ക് പോയി. ഞാൻ ഹാളിലെ വായനമുറിയിലേക്കും. അവിടെ അവളുടെ അച്ഛനിരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ കസേര നീക്കിയിട്ട് ഇരിയ്ക്കാൻ പറഞ്ഞു.
അദേഹത്തിന്റെ അടുത്തിരുന്നു. ഷെൽഫുകളിലൂടെ കണ്ണോടിച്ചു. ഒരു പാട് പുസ്തക ശേഖരമുണ്ട് അദ്ദേഹത്തിന്.
കവിതകൾ.... കഥകൾ... നോവലുകൾ....
പെട്ടെന്ന് അദ്ദേഹം എണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഡയറി എടുത്തു എന്റെ കയ്യിലേയ്ക്കു തന്നു...
" ഇത് എന്റെ മോളെഴുതിയ കവിതകളാണ്. പ്രസിദ്ധീകരിച്ചിട്ടില്ല.... "
എനിക്ക് അത്ഭുതമായി. കാവ്യ കവിതയുമെഴുതുമോ .. പറഞ്ഞിട്ടേയില്ല.....
ആദ്യത്തെ പേജിൽ 'കവിതാ സമാഹാരം' എന്നെഴുതിയിരിക്കുന്നു...
അടുത്ത പേജിൽ...
'കൊഴിഞ്ഞ ഇലകൾ'
എഴുതിയത്..... നീർമിഴിത്തുള്ളി...
എന്ത്..... ഇത്....ഒന്നുകൂടി നോക്കി. പേര് അതു തന്നെ.. ആകെ പരവേശം...
വേഗം പേജുകൾ മറിച്ചു. അതിൽ ഞാൻ കണ്ടു അവളെനിയ്ക്കയച്ച കവിതകൾ. വിശ്വസിക്കാൻ കഴിഞ്ഞില്ല.
അപ്പോൾ കാവ്യയാണോ എന്റെ 'നീർമിഴിത്തുള്ളി....' ഇത്രയും നാൾ ഒരുമിച്ച് നടന്നിട്ടും സഹകരിച്ചിട്ടും അറിഞ്ഞില്ല...
സ്വയമറിയാതെ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് ചെന്നു. അവൾ കറികൾ , വിളമ്പാനുള്ള പാത്രത്തിലേക്ക് പകരുകയാണ്. അവളുടെ അടുത്തുചെന്നു അമ്മ അടുത്തുണ്ടെന്നതു പോലും ഓർക്കാതെ അവളുടെ തോളിൽ പിടിച്ചിട്ട് ചോദിച്ചു...
" നീർമിഴിത്തുള്ളി.....നീയാണോ ഇത്രയും നാൾ. എനിക്ക് അറിയാൻ സാധിച്ചില്ലല്ലോ. കഴിഞ്ഞ രണ്ടു വർഷമായി നിന്റെ കവിതകളിലൂടെ ഞാൻ തേടുന്ന എന്റെ പ്രണയിനി..."
അവൾ അമ്പരന്നു നില്കുകയാണ്. അമ്മയും അച്ഛനും....
പെട്ടെന്നാണ് അകത്തെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ആരോ ഓടി വരുന്ന കാലൊച്ച. എല്ലാവരും അങ്ങോട്ടു നോക്കി.
ആരാണവൾ..... അത്.... ഞാൻ കണ്ടിട്ടുണ്ടല്ലൊ.... എവിടെയോ... ഓർക്കുന്നില്ല....
അവൾ എന്റെ മുൻപിലെത്തി നിന്നു. അവൾ അണയ്ക്കുന്നുണ്ടായിരുന്നു. ആ മിഴികൾ ആശ്ചര്യവും ആനന്ദവും കൊണ്ട് തിളങ്ങുന്നു....
" ഞാൻ.... ഞാൻ ഗായത്രി. അങ്ങേയ്ക്കയച്ച കവിതകളിലെ നീർമിഴിത്തുള്ളി..... "
എനിക്ക് വിശ്വസിക്കാനായില്ല. എവിടെയോ കണ്ട മുഖം.. അതേ.. ഓർമ്മ വരുന്നു....
താൻ അന്ന് ഡിഗ്രി ഫൈനൽ ഇയർ. കോളജ് തലത്തിലെ കവിതാ രചനാമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ ഗായത്രി. എനിക്ക് മൂന്നാം സ്ഥാനം. മൂന്നു ദിവസത്തെ പരിപാടി... കഥാരചന.. കവിതാ രചന...കഥാപ്രസംഗം.... കവിതാപാരായണം..
പക്ഷെ അവൾക്ക്...... അന്ന്.. ഞാൻ അവളുടെ വലതു കയ്യിലേയ്ക്കു നോക്കി...
അതേ..... വലതു കൈയ്ക്ക് സ്വാധീനമില്ലാത്ത കുട്ടി. ഇടതു കൈ കൊണ്ടെഴുതുന്ന കുട്ടി..
ഈശ്വരാ...... ഇവളാണോ എനിക്ക് കവിതകൾ അയച്ചിരുന്നത്....
എന്റെ നീർമിഴിത്തുള്ളി......
അവളുടെ വലതുകരം പിടിച്ച് നെഞ്ചോട് ചേർത്തു.....
"എന്തേ നീ ഇത്രയും നാൾ മറഞ്ഞിരുന്നു.. ഞാൻ എത്ര നാളായി അന്വേഷിക്കുന്നു.... "
അവളുടെ കണ്ണുനീർ കവിളിലേയ്ക്കൊഴുകി...
"എന്നെ ഇഷ്ടപ്പെടുമോ എന്ന പേടി. എന്റെ വൈകല്യം അതാണ് എന്നെ പിൻതിരിപ്പിച്ചത്... അന്ന് മനസിൽ തോന്നിയ പ്രണയം.. മത്സരത്തിൽ ജയിച്ചപ്പോൾ സ്ക്കൂളിന്റെ പേരും വീട്ടഡ്രസ്സും പറഞ്ഞു കൊടുത്തപ്പോൾ വെറുതെ നോട്ടുബുക്കിൽ കുറിച്ചു വച്ചു. പിന്നീട് ആ പ്രണയം മനപൂർവ്വം മറന്നു.. രണ്ടു വർഷം മുൻപ് പഴയ ബുക്കുകൾ അടുക്കി വയ്ക്കുന്ന കൂട്ടത്തിൽ ആ ബുക്ക് കണ്ടു. വീണ്ടും മനസിൽ മൊട്ടിട്ട പ്രണയം കവിതയായ്.... അവിടെ കിട്ടിയിട്ടുണ്ടോ എന്നു പോലും അറിയില്ലായിരുന്നു. എന്നെ മനസിലാകാതിരിക്കാനാണ് എന്റെ വിലാസം വയ്ക്കാതിരുന്നത്... എന്നെ കണ്ട് ഇഷ്ടപ്പെടാതെ തിരികെപ്പോയാൽ അത് എനിക്ക് താങ്ങാനാകുമായിരുന്നില്ല. കാവ്യയുടെ കൂടെ പഠിപ്പിക്കുന്ന മാഷ് വരുന്നു എന്നറിഞ്ഞപ്പോൾ മനപ്പൂർവം പുറത്തിറങ്ങാഞ്ഞതാണ്. ആരുടെയും സഹതാപം കാണാൻ വയ്യ. പക്ഷെ വരുന്നത് എന്റെ ......."
ബാക്കി പറയാൻ അവൾക്കായില്ല... ശബ്ദമിടറി..
എല്ലാവരും ആകെ സ്തബ്ധരായി നില്കുകയാണ്. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല...
ഞാൻ അവളുടെ കൈ പിടിച്ച് അച്ഛന്റെ അടുത്തു ചെന്നു...
"എനിക്ക് എന്റെ നീർമിഴിത്തുള്ളിയെ തരണം. ഇവളുടെ ഒരു കുറവും എനിയ്ക്ക് പ്രശ്നമല്ല. ഇവൾ എന്റേതാണ്.... എന്റേതു മാത്രം...."
അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അതിൽ മറുപടി ഉണ്ടായിരുന്നു..
കാവ്യ അടുത്തുവന്നിട്ട് ഗായത്രിയെ ചേർത്തു നിർത്തി...
"ഞങ്ങളുടെ നീർമിഴിത്തുള്ളിയെ മാഷെടുത്തോളൂ.. ഞങ്ങൾക്കെല്ലാം സമ്മതമാ.."
ഞാൻ അവളുടെ അമ്മയെ നോക്കി.... ആ മിഴികളിലും ആനന്ദാശ്രു ഒഴുകുന്നുണ്ടായിരുന്നു....
ജയകുമാർ ശശിധരൻ
.......................................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot