നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 6


ഉറങ്ങാന്‍ ശ്രമിച്ചിട്ടും ഉറക്കം വരാതെ ദുര്‍ഗ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പ്രശ്‌നം വലിയമ്മാമ്മയുടെ ചെവിയിലെത്തിയാല്‍ രൂക്ഷമാകാനിടയുണ്ട്.
കുറേയൊക്കെ പുരോഗമിച്ചെങ്കിലും പഴയതൊന്നും കൈവിടാത്ത പാരമ്പര്യമാണ് വലിയേടത്ത്.
' ദുര്‍ഗ' ഇരുട്ടില്‍ നിന്നും നേഹയുടെ ശബ്ദം കേട്ടു
' നീയുറങ്ങിയില്ലേ പെണ്ണേ'
' ഇല്ല.. നിനക്കെന്താ ഉറക്കമില്ലേ'
ദുര്‍ഗ ഇരുട്ടിലൂടെ കൈ നീട്ടി അവളെ തൊട്ടു
' ഇല്ലെടി.. ഞാന്‍ കാരണമാണല്ലോ എല്ലാവര്‍ക്കും ടെന്‍ഷനായതെന്ന് ഓര്‍ക്കുമ്പോ'
' നീ കിടന്നുറങ്ങെടീ' ദുര്‍ഗ ശാസിച്ചു.
' എന്നാലും നിന്റെ ഏട്ടന്റെ വരവ് ഓര്‍ക്കുമ്പോ ഉറങ്ങാന്‍ പറ്റുന്നില്ല'
നേഹ നിശ്വസിച്ചു.
' അതു തന്നെയാ എന്റെയും പേടി. ഏട്ടന്‍ മഹിയേട്ടന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചിരിക്കുന്നു.ഏട്ടന്‍ എന്തോ ഉദ്ദേശിച്ചിട്ടുണ്ട്'
ദുര്‍ഗ ആശങ്കയോടെ പറഞ്ഞു.
' നിന്നോടൊന്നും പറഞ്ഞില്ലേ' നേഹ തിരക്കി
' ഇല്ല.. ദേഷ്യമാ എനിക്കറിയാം'
' ഒരു കാര്യം പറയാതെ വയ്യ.. നിന്റേട്ടന് മുടിഞ്ഞ ജാഡയാടീ'
ഇരുട്ടില്‍ നിന്നും ജ്ാസ്മിന്റെ ശബ്ദം കേട്ടു.
' ങേ..നീയും ഉറങ്ങിയില്ലേ'
ദുര്‍ഗ അമ്പരന്നു.
' എങ്ങനെ ഉറങ്ങാനാ രണ്ടും കൂടി ചെവിക്കല്ലിന്റെ കീഴെ കിടന്ന് പിറുപിറുത്തോണ്ടിരിക്കുവല്ലേ'
ജാസ്മിന്‍ അരിശപ്പെട്ടു.
ദുര്‍ഗ അതിനൊന്നും മറുപടി പറഞ്ഞില്ല.
' മതി..ഉറങ്ങാം... ഉറങ്ങുന്നോരെ കൂടി ഡിസ്റ്റര്‍്ബ് ചെയ്യണ്ട്' നേഹ സംസാരം നിര്‍ത്തി.
ദുര്‍ഗ കിടക്കയില്‍ തലയിണ കെട്ടിപ്പിടിച്ചു കിടന്നു.
അപ്പോള്‍ മഹേഷിനെ കുറിച്ചോര്‍മ്മ വന്നു
നേര്‍ത്ത വെളിച്ചത്തില്‍ തിളങ്ങുന്ന കണ്ണുകള്‍.
ഒരുപാട് സ്‌നേഹം നിറഞ്ഞ ..മോഹം നിറഞ്ഞ നോട്ടം.
ഈ ജന്മം മഹിയേട്ടനെ മറക്കാന്‍ പറ്റുമോ തങ്കത്തിന്..
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
ദുര്‍ഗ പെട്ടന്ന് സൈലന്റായതു കൊണ്ടാവാം സ്വാതിയും നേഹയും ജാസ്മിനും വേഗം കിടന്നുറങ്ങി.
അവള്‍ക്കു മാത്രം ഉറക്കം വന്നില്ല.
ചുവരിലെ ക്ലോക്കില്‍ രണ്ടടിയ്ക്കുന്നത് കേട്ടു.
ആ ശബ്ദം നിലച്ചതും പുറത്ത് ഇടനാഴിയില്‍ നിന്നൊരു ചെറു ശബ്ദം താളത്മകമായി ഉയര്‍ന്നു.
ആരോ അടിവെച്ച് നടന്നു പോകുന്നത് പോലെ.
കാലൊച്ചകളെ അകമ്പടി സേവിക്കുന്ന പാദസരകിലുക്കം പോലെ.
അതിന് കാതോര്‍ത്തു കിടന്ന് അവളും ഉറക്കത്തിലേക്ക് വഴുതി.
രാവിലെ ആദ്യം ഉണര്‍ന്നതും ദുര്‍ഗയാണ്.
ദത്തേട്ടന്‍ അതിരാവിലെ തന്നെ പുറപ്പെടുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു.
ദുര്‍ഗ വേഗം കുളിച്ചൊരുങ്ങി.
ബാഗ് അടുക്കിപ്പെറുക്കി വെച്ചു.
കൃത്യം എട്ടുമണിയായപ്പോഴേക്കും ഗേറ്റില്‍ നിന്നും ദേവദത്തന്റെ സ്വിഫ്റ്റ് ഡിസയറിന്റെ ഹോണ്‍ കേട്ടു
മഹേഷ്ബാലനാണ് ഓടിയിറങ്ങിച്ചെന്ന് ഗേറ്റ് തുറന്നു കൊടുത്തത്.
ദേവദത്തന്‍ അവനെ ആകമാനം ഒന്നു നോക്കി
ദുര്‍ഗയുടെ ഒപ്പം വലിയേടത്ത് പടിപ്പുരയ്ക്ക് മുന്നില്‍ വെച്ച് കണ്ടതാണ്.
അന്നിത്രയും ശ്രദ്ധിച്ചിരുന്നില്ല.
ആറടി ഉയരമുള്ള സുമുഖനായ ചെറുപ്പക്കാരന്‍
വെറുതെയല്ല വലിയേടത്തെ കുട്ടിയായിട്ടും തങ്കത്തിന്റെ മനസ് പാളിപ്പോയത്.
അയാള്‍ മനസില്‍ കരുതി
' ദത്തേട്ടന്‍ വരൂ' മഹേഷ്ബാലന്‍ ക്ഷണിച്ചു
ദേവദത്തന്‍ ഇറങ്ങിച്ചെന്നു.
' തങ്കം എവിടെ' ഇറങ്ങിയപാടെ ദേവദത്തന്‍ അന്വേഷിച്ചു
' മുകളിലുണ്ടാകും.. ്‌സ്വാതിയുടെ കൂടെ..'
അവന്‍ പറഞ്ഞു.
' എന്തിനാണ് അവര്‍ ഹോസ്റ്റലില്‍ നിന്നും പോന്നതെന്ന് മഹേഷിനോട് പറഞ്ഞോ' ദേവദത്തന്‍ അന്വേഷിച്ചു
' പറഞ്ഞു. പെണ്‍കുട്ടികളുടെ വിവരമില്ലായ്മ.. രാത്രിയില്‍ ഒരുത്തനെ ഹോസ്റ്റലില്‍ വിളിച്ചു കയറ്റിയത് ഒരു അര്‍ഥത്തില്‍ ശരിയാണ്
ദത്തേട്ടാ. പക്ഷെ അത് മറ്റൊന്നിനുമല്ല.. അവരുടെ പക്വതക്കുറവ്.. '
മഹേഷ് സംഭവിച്ചതെല്ലാം ദേവദത്തനോട് പറഞ്ഞു.
ദേവദത്തന്റെ മുഖത്തെ പിരിമുറുക്കം ഒന്നയഞ്ഞു.
' ഇതാണോ ദുര്‍ഗയുടെ ഏട്ടന്‍'
മഹേഷിനൊപ്പം ദേവദത്തനെ കണ്ട് ഇന്ദിരാദേവി അടുത്തെത്തി
ദേവദത്തന്‍ അവരെ ഒന്നു നോക്കി
ഐശ്വര്യമുള്ള സ്ത്രീ.
സെറ്റും മുണ്ടുമാണ് വേഷം.
സ്‌നേഹമുള്ള പ്രകൃതമാണെന്ന് തോന്നി.
' അതേയമ്മേ' ദേവദത്തന്‍ ചിരിയോടെ കൈ കൂപ്പി.
' കുട്ടികള്‍ കാട്ടിക്കൂട്ടിയതൊക്കെ അറിഞ്ഞില്ലേ.. അല്ല.. ഇയാളുടെ അനിയത്തി അതില്‍ ഇല്ലാട്ടോ'
അവര്‍ കുറ്റസമ്മതം നടത്തുന്ന മട്ടില്‍ പറഞ്ഞു
' തങ്കം വലിയേടത്ത് ആയിട്ടാണ്.. അല്ലെങ്കില്‍ തീര്‍ച്ചയായും അവളും അതിലുള്‍പ്പെട്ടേനെ'
ദേവദത്തന്‍ ചിരിച്ചു.
' എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.. വരൂ.. എന്തെങ്കിലും കഴിച്ചിട്ടാവാം സംസാരം.. കുട്ടികള്‍ കഴിച്ചു തുടങ്ങി'
അവര്‍ ക്ഷണിച്ചു
ദേവദത്തന് ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.
കൈകഴുകിയിട്ട് മഹേഷ്ബാലനോടൊപ്പം അയാളും ഊണ്‍മേശയ്ക്കരികിലിരുന്നു.
ഇന്ദിരാദേവി മൃദുലമായ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും പുഴുങ്ങിയ നേന്ത്രപ്പഴവും വിളമ്പി.
ദേവദത്തനെ കണ്ടതോടെ ആകെയൊരു വിമ്മിട്ടത്തിലായിരുന്നു ദുര്‍ഗ.
ഭക്ഷണം കഴിയ്ക്കുന്നത് നിര്‍ത്തി ദുര്‍ഗ ഭയപ്പാടോടെ ഏട്ടനെ നോക്കി
ദേവദത്തന്‍ മന:പൂര്‍വം അവളെ അവഗണിച്ചു.
ദേവദത്തനെ് ജാസ്മിന്‍ ഇടംകണ്ണിട്ട് നോക്കി.
ആ നോട്ടം കണ്ട് ദേവദത്തന് ചിരി വന്നു.
' എന്താ ഉണ്ടക്കണ്ണു കൊണ്ട് നോക്കുന്നത്.. വെച്ചിട്ടുണ്ട് നിനക്കൊക്കെ'
ദേവദത്തന്‍ ഭീഷണിപ്പെടുത്തി.
' പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് ഒടുക്കം എലിയാണല്ലോ വന്നതെന്ന് നോക്കിയതാ'
ജാസ്മിന്റെ പ്രഖ്യാപനം കേട്ട് സ്വാതിയും നേഹയും ദുര്‍ഗയും കൂടി പൊട്ടിച്ചിരിച്ചു പോയി.
മഹേഷ്ബാലന്‍ ശാസനയോടെ അവരെ നോക്കി.
ദേവദത്തനും ചിരി വന്നെങ്കിലും നിയന്ത്രിച്ചു.
' സംഭവിച്ചതെല്ലാം ഞാനറിഞ്ഞു.. ദുര്‍ഗയെ കൂട്ടി കൊണ്ടു പോകാനാ ഞാന്‍ വന്നത്.. പക്ഷെ .. ഒരു അവസരം ആര്‍ക്കും കൊടുക്കണമെന്നാണല്ലോ.. അതു ഞാന്‍ തരാം'
ഗൗരവമുള്ള വാക്കുകള്‍ കേട്ട് ദുര്‍ഗയും ദത്തേട്ടനെ നോക്കി.
' ഇനി ഇതൊന്നും ആവര്‍ത്തിക്കരുത്.. ഫുഡ് കഴിച്ചു കഴിഞ്ഞാലുടനെ നാലും ഇറങ്ങിക്കോ'
' എങ്ങോട്ട്..'
എല്ലാവരും ഒരുമിച്ചാണ് ചോദിച്ചത്.
' പൊന്നേത്ത് തെക്കേമനയിലേക്ക്'
ദേവദത്തന്‍ പറഞ്ഞു
' പൊന്നേത്ത് തെക്കേമന..അതെവിടെയാ..' മഹേഷ്ബാലന്‍ ചോദിച്ചു.
' തൃശൂര്‍ ടൗണില്‍ പൂങ്കുന്നത്ത് അല്‍പ്പം ഉള്ളിലേക്ക് കയറിയാണ് തെക്കേമന. എന്റൊരു വേണ്ടപ്പെട്ട ആളാണ് അവിടെ താമസം.. മുന്‍പ് വേറെ ഓണര്‍ ആയിരുന്നു. അവരില്‍ നിന്ന് എനിക്കറിയാവുന്ന ആള്‍ ഈയടുത്ത് വിലയ്ക്ക് വാങ്ങിയതാണ് മന. അവിടെ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് താമസം. മധ്യവയസു പിന്നിട്ട രവിമേനോനും ഭാര്യ ഊര്‍മ്മിളയും. അവരുടെ മനയുടെ മുകള്‍ നില മുഴുവനായി കുട്ടികള്‍ക്ക് താമസിക്കാന്‍ നല്‍കാന്‍ അവര്‍ തയാറാണ്'
മഹേഷ്ബാലന്‍ ആശ്വാസത്തോടെ അയാളെ നോക്കി.
' വാടകയൊക്കെ ഒരു ഫോര്‍മാലിറ്റിയ്ക്ക് കൊടുത്താല്‍ മതി.. അവര്‍ക്കാവശ്യം വീട്ടില്‍ ഒരു ആളനക്കമാണ്. അവര്‍ക്കൊപ്പം അവരുടെ മക്കളെ പോലെ കഴിയാം.. അവര്‍ക്കും ഒരു മകളുണ്ടായിരുന്നു. ഇവരുടെ പ്രായമേ വരൂ.. പഠിപ്പിനിടെ ആ കുട്ടി ആരുടെയോ കൂടെ ഒളിച്ചോടി പോയി. പിന്നെ ഇന്നു വരെ എവിടെയാണെന്നറിയില്ല.. പെണ്‍കുട്ടികളെ വിശ്വസിക്കാന്‍ കൊള്ളില്ല'
ദേവദത്തന്‍ പറഞ്ഞു തീര്‍ന്നതും പെട്ടന്ന് കൊടുങ്കാറ്റടിച്ചതു പോലെ ജനാലവിരികള്‍ പറന്നു.
ഭിത്തി അലമാരയില്‍ അടുക്കിവെച്ച പാത്രങ്ങള്‍ കാറ്റിന്റെ ശക്തിയില്‍ തറയിലേക്ക് വീണു ചിതറി.
പുറത്ത് കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്നതു പോലെ ശബ്ദമുയര്‍ന്നു
' ഇതെന്തൊരു കാറ്റ്.. ഓഖി ചുഴലിക്കാറ്റ് വീണ്ടും വന്നോ' സ്വാതി ഉറക്കെ പറഞ്ഞു
നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റ് നിലച്ചു
പ്രകൃതി ശാന്തമായി
' മഴക്കോള് ആണെന്ന് തോന്നുന്നു' പൊട്ടിയ പാത്രങ്ങള്‍ പെറുക്കിയെടുത്ത് കൊണ്ട് ഇന്ദിരാദേവി പറഞ്ഞു
' ദത്തേട്ടന്‍ പറഞ്ഞത് കേട്ടിട്ട് നല്ല സൗകര്യമുള്ള സ്ഥലമാണെന്ന് തോന്നുന്നു. കുട്ടികള്‍ക്ക് ഹോസ്റ്റലിന്റെ പരിമിതി ഉണ്ടാകുകയുമില്ല. നല്ല ഭക്ഷണവും കിട്ടും... എഞ്ചിനീയറിംഗ് കോളജിലേക്ക് അധികം ദൂരവുമില്ല'
മഹേഷ് ഇടയ്ക്ക നിര്‍ത്തിയ സംസാരം തുടര്‍ന്നു.
' അതെ.. ഇത്ര സേഫ്റ്റിയായി ഇവര്‍ക്ക് മറ്റൊരു താമസസ്ഥലവും കിട്ടാനില്ല' ദേവദത്തന്‍ പറഞ്ഞു.
' താമസം ശരിയായെന്ന് ഞാന്‍ മമ്മിയോട് വിളിച്ച് പറയട്ടെ' നേഹ വേഗം എഴുന്നേറ്റ് കൈകഴുകി.
തൊട്ടു പിന്നാലെ പെണ്‍കുട്ടികളെല്ലാവരും എഴുന്നേറ്റു.
ഡെനിംഗ് റൂമില്‍ മഹേഷും ദേവദത്തനും മാത്രമായി
' എനിക്കൊരു കണ്ടീഷനുണ്ട്'
അവര്‍ പോയി കഴിഞ്ഞപ്പോള്‍ ദേവദത്തന്‍ പറഞ്ഞു
മഹേഷ് ബാലന്‍ ചോദ്യഭാവത്തില്‍ നോക്കി.
' മഹേഷ് ഒരിക്കലും ആ വീട്ടില്‍ ചെല്ലാന്‍ പാടില്ല' ദേവദത്തന്റെ ശബ്ദം കനത്തു
വെല്ലുവിളി നിറഞ്ഞ ആ മുഖത്തേക്ക് നോക്കി മഹേഷ് രണ്ടു നിമിഷം ഇരുന്നു.
' ഞാന്‍ വാക്കു തരുന്നു:
ഒടുവില്‍ മഹേഷ് പറഞ്ഞു.
' പിന്നെ മുന്‍പ് പറഞ്ഞത് മറക്കുകയും വേണ്ട.. വലിയേടത്ത് ആരും ഈ ഇഷ്ടം അംഗീകരിക്കില്ല.. അവിടുത്തെ ആചാരവും ജീവിത രീതിയും വിശ്വാസവും എല്ലാം എല്ലാം വ്യത്യസ്തമാണ്'
മഹേഷ് നിര്‍ന്നിമേഷനായി അയാളെ നോക്കി.
' ദത്തേട്ടനോട് ഞാന്‍ ഒരു ഉറപ്പേ തരൂ.. ദുര്‍ഗ എന്റെ സ്‌നേഹം ആവശ്യപ്പെടുന്നത് വരെ ഞാനവളെ ശല്യം ചെയ്യില്ല :. അതിനപ്പുറം
ദത്തേട്ടന്‍ ഉയര്‍ത്തുന്ന വാദഗതികള്‍ക്കപ്പുറം ഞാന്‍ അവളെ സ്‌നേഹിക്കുന്നുണ്ട്. അവള്‍ക്കു വേണ്ടി ഞാന്‍ അവളെ മറക്കാന്‍ ശ്രമിക്കാം. പക്ഷേ അവള്‍ എന്നിലേക്ക് വന്നാല്‍ എനിക്ക് നിരസിക്കാനാവില്ല'
ദേവദത്തന്റെയും മഹേഷിന്റെയും കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു
ഒരു യുദ്ധത്തിന്റെ പുറപ്പാട് പോലെ നോട്ടങ്ങള്‍ക്ക് മൂര്‍ച്ചയേറി.
ദേവദത്തന്‍ എഴുന്നേറ്റ് കൈകഴുകി.
മഹേഷും.
രണ്ടുപേരും ഹാളിലേക്ക് ചെന്നു.
പെണ്‍കുട്ടികള്‍ അപ്പോഴേക്കും തയാറായി വന്നിരുന്നു.
ദേവദത്തന്‍ യാത്രപറഞ്ഞ് കാറില്‍ ചെന്ന് കയറി
പുറകെ പെണ്‍കുട്ടികളും.
സിറ്റൗട്ടില്‍ നോക്കി നിന്ന മഹേഷിനെയും ഇന്ദിരാദേവിയേയും നോക്കി അവര്‍ കൈവീശി.
ദേവദത്തന്‍ കാര്‍ വേഗത്തില്‍ ഓടിച്ചു
പൊന്നേത്ത് തെക്കേമനയിലേക്ക്..
പെട്ടന്ന് എവിടെ നിന്നോ ദുര്‍ഗയുടെ കാതില്‍ വീണ്ടും ആ ശബ്ദം മുഴങ്ങി.
ആവേശത്തോടെ അമിതാഹ്‌ളാദത്തോടെ ആരോ വയലിന്‍ വായിക്കുന്ന അതേ ശബ്ദം.
അവള്‍ കാതുപൊത്തി.
ചെറുതുരുത്തിയില്‍ നിന്നും അരമണിക്കൂറെടുത്തില്ല പൂങ്കുന്നത്തെത്താന്‍.
കാര്‍ സമ്പന്നര്‍ താമസിക്കുന്ന ഒരു കോളനിയുടെ ഇടവഴിയിലൂടെ ഓടിത്തുടങ്ങി.
അതിന്റെ ഏറ്റവും അറ്റത്തായിരുന്നു പൊന്നേത്ത് തെക്കേമന.
പേരുകൊത്തിയ ഗേറ്റിന് മുന്നില്‍ ദേവദത്തന്‍ വിളിച്ചു പറഞ്ഞതനുസരിച്ച് രവിമേനോന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു
ചന്ദനത്തിന്റെ നിറമുള്ള ഒരു മധ്യവയസ്‌കനായിരുന്നു അയാള്‍.
ദേവദത്തനെ കണ്ട് അയാള്‍ ഗേറ്റ് മലര്‍ക്കെ തുറന്നു വെച്ചു.
കാര്‍ പോര്‍ച്ചില്‍ ചെന്നു നിന്നപ്പോള്‍ ദുര്‍ഗയും കൂട്ടുകാരികളും കൗതുകത്തോടെ ഇറങ്ങി.
പഴമയും പുതുമയും ഒത്തുചേര്‍ന്ന ഒരു വലിയ മനയായിരുന്നു അത്.
വിശാലമായ ഗാര്‍ഡനു നടുക്ക് താമരയും ആമ്പലും വളര്‍ന്നു നില്‍ക്കുന്ന ഒരു ചെറിയ കുളം.
കണ്ണിന് സുഖമുള്ള പച്ചപ്പാണെങ്ങും.
' കുട്ടികള്‍ക്ക് വീട് ഇഷ്ടമായോ'
രവിമേനോന്‍ നിറ ചിരിയുമായെത്തി
' ഇത് വീടല്ലല്ലോ അങ്കിള്‍.. കൊട്ടാരമല്ലേ..' ദുര്‍ഗ അത്ഭുതത്തോടെ പറഞ്ഞു
രവിമേനോന്‍ ഉറക്കെ ചിരിച്ചു
' ഞങ്ങളിത് വാങ്ങിയിട്ട് ഒന്നരക്കൊല്ലമായി. അന്ന് പഴയ മട്ടിലുള്ള ഒരു സാധാരണ മനയായിരുന്നു.
മോളുടെ നിര്‍ബന്ധം കൊണ്ടാണ് പുതുക്കിപ്പണിതത്'
അതു പറഞ്ഞപ്പോള്‍ അയാളുടെ മുഖം മങ്ങിയത് പെണ്‍കുട്ടികള്‍ കണ്ടു.
ആകെയുള്ള മകള്‍ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് ദേവദത്തന്‍ പറഞ്ഞത് അവര്‍ ഓര്‍ത്തു
' ആഹാ.. കുട്ടികളെത്തിയോ'
സ്‌നേഹമസൃണമായ ഒരു ശബ്ദം കേട്ടാണ് അവര്‍ പൂമുഖത്തേക്ക് ശ്രദ്ധിച്ചത്.
മയില്‍നീല നിറമുള്ള സാരിയുടുത്ത അല്‍പ്പം തടിച്ച അതിസുന്ദരിയായ ഒരു മധ്യവയസ്‌ക മുഖം നിറയെ ചിരിയുമായി ഇറങ്ങി വരുന്നു.
ഇടതിങ്ങിയ നീണ്ടു ചുരുണ്ടമുടി അവര്‍ അഴിച്ചിട്ടിരുന്നു
നെറ്റിയില്‍ വലിയ പൊട്ട്
്അതിന് മീതെ ചന്ദനവര.
വല്ലാതെ കറുപ്പിച്ചെഴുതിയ വലിയ വിടര്‍ന്ന കണ്ണുകള്‍.
' ഇതാണ് ഇവിടുത്തെ വീട്ടമ്മ.. ഊര്‍മ്മിള' രവിമേനോന്‍ അവരെ പരിചയപ്പെടുത്തി.
അവര്‍ ദേവദത്തനെ നോക്കി സൗഹൃദത്തോടെ ചിരിച്ചു
' ദത്തനെന്താ കുട്ട്യോളെയും കൊണ്ട് അവിടെ നില്‍ക്കണേ.. കയറി വരൂ'
അവര്‍ പെണ്‍കുട്ടികളെ നോക്കി മന്ദഹസിച്ചു
' എന്താ ഭംഗി എല്ലാവരെയും കാണാന്‍.. സ്മാര്‍ട്ടാണല്ലോ എല്ലാരും.. ഇതിലേതാ ദത്തന്റെ അനുജത്തി'
' ഇവള്‍' ദേവദത്തന്‍ ദുര്‍ഗയെ അവരുടെ മുന്നിലേക്ക് നീക്കി നിര്‍ത്തി
' ദുര്‍ഗ ഭാഗീരഥി അല്ലേ.. ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്.. ആ വിശിഷ്ട ജാതകത്തെ കുറിച്ചൊക്കെ.. എന്താദ്.. നേര്‍വിരുദ്ധാഗമന യോഗം..അല്ലേ'
ദുര്‍ഗ അതിശയത്തോടെ തലയാട്ടി.
' അമ്പരക്കണ്ട കുട്ടീ.. എനിക്ക് വലിയേടത്തെ കുറിച്ചൊക്കെ പണ്ടേ അറിയാമെന്ന് വെച്ചോളൂ' അവര്‍ വാത്സല്യത്തോടെ ദുര്‍ഗയുടെ കവിളില്‍ തട്ടി.
പിന്നെ വരൂ..എന്ന് പറഞ്ഞ് വര്‍ ദുര്‍ഗയുടെ കൈപിടിച്ച് അകത്തേക്ക് നടന്നു.
' മുകള്‍ നില നിങ്ങള്‍ക്കായി വിട്ടു തരികയാട്ടോ.. എന്തുവേണമെങ്കിലുമായിക്കോളൂ.. ഭക്ഷണം കഴിക്കാന്‍ സമയമാകുമ്പോ വന്ന് കഴിച്ചാല്‍ മതി.. ഇഷ്ടമുള്ളതൊക്കെ പറഞ്ഞാല്‍ മതി..ഞാനുണ്ടാക്കി തരാം.. എനിക്കെന്താ ഇവിടെ പണി.. പിന്നെ.. പേടിക്കണ്ട ഞാനോ രവിയങ്കിളോ നിങ്ങളുടെ ഒരുവിധ പ്രൈവസിയിലും ഇടപെടില്ല പോരേ'
അവര്‍ പെണ്‍കുട്ടികളെ നോക്കി.
' അങ്ങനെ കൈയ്യൊഴിയല്ലേ.. ഇവരുടെ കാര്യം ഞാന്‍ നിങ്ങളെ രണ്ടുപേരെയും ഏല്‍പ്പിക്കുകയാണ്. സൂക്ഷിക്കണം.. വിളഞ്ഞ വിത്തുകളാ' ദേവദത്തന്‍ പറഞ്ഞു.
' സൂക്ഷിക്കണതൊക്കെ ഒരു പരിധിവരെയേ പറ്റൂ ദത്താ.. ഇവിടെ ഒരാളുണ്ടായിരുന്നില്ലേ.. മാരേജിന് വെറും നാലു ദിവസം ശേഷിക്കുമ്പോഴാണ് അവള്‍ പോയത്.. എനിക്കിങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് പോലും പറഞ്ഞില്ല. ഒരു വരി മാത്രം എഴുതിവെച്ച് ഒരൊറ്റ പോക്ക്... എവിടെയാ എന്താ എന്ന് ഇതുവരെ കണ്ടുപിടിക്കാനും പറ്റിയിട്ടില്യ'
അവരുടെ ശബ്ദത്തില്‍ നിരാശ കലര്‍ന്നു.
' അവള്‍ വരും.. ഒരു വര്‍ഷം തികയുന്നല്ലേയുള്ളൂ.. ഒരു കുഞ്ഞിനെയുമെടുത്ത് ഒരു ദിവസം അവള്‍ ആ പയ്യന്റെ കൂടെ വരുമെന്ന് തന്നെയാ എന്റെ വിശ്വാസം.'
രവിമേനോന്‍ പറഞ്ഞു.
' എന്നാല്‍പ്പിന്നെ ഞാനിറങ്ങുന്നു.ഇന്നലെയും ഹാഫ്‌ഡേ ലീവായിരുന്നു.. ഇന്നുമതെ.. ഉച്ചയ്ക്ക് മുമ്പ് അങ്ങെത്തണം'
ദേവദത്തന്‍ യാത്ര പറഞ്ഞു.
' ഇവരുടെ കാര്യമൊന്നും പേടിക്കണ്ട ദത്താ.. സമാധാനത്തോടെ പൊയ്‌ക്കോളൂ' രവിമേനോന്‍ ആശ്വസിപ്പിച്ചു
' എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍പ്പോരേ' ഊര്‍മ്മിള അന്വേഷിച്ചു
' കഴിച്ചിട്ട് അരമണിക്കൂറായില്ല.. ഇനി ഒന്നും വേണ്ട.. ഞാനുടനെ വരാം' ദേവദത്തന്‍ ഇറങ്ങി.
രവിമേനോന്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടു.
ഊര്‍മ്മിളയ്ക്കും അയാള്‍ക്കും അവരെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.
രണ്ടുപേരും കൂടിയാണ് പെണ്‍കുട്ടികള്‍ക്ക് മുകള്‍ നില കാണിച്ചു കൊടുത്തത്.
' ഇവിടെ രണ്ടു മുറികളാണുള്ളത്. ഒന്ന് എന്റെ മോള്‍ടെയാ.. മറ്റൊന്ന് ഗസ്റ്റിന് വേണ്ടി ഉണ്ടാക്കിയ വലിയ മുറി.. നിങ്ങള്‍ക്ക് നാലുപേര്‍ക്കും സുഖമായി ഒരുമിച്ച് കഴിയാം'
ഉര്‍മ്മിള പറഞ്ഞു.
' വേണമെങ്കില്‍ മോളുടെ റൂമും ഉപയോഗിച്ചോട്ടോ'
ഊര്‍മ്മിള ആ റൂം തുറന്ന് കാണിച്ചു.
ഭംഗിയും വൃത്തിയുമുള്ള മുറി
പക്ഷേ ദുര്‍ഗ ശ്രദ്ധിച്ചത് ചുവരിലെ ഒരാള്‍പൊക്കത്തിലുള്ള ചിത്രമാണ്.
ഊര്‍മ്മിളയുടെ മുഖഛായയുള്ള ഒരു പെണ്‍കുട്ടി വയലിന്‍ മീട്ടി നില്‍ക്കുന്ന ചിത്രം.
്അവളുടെ കാലില്‍ നിന്നും ഒരു പെരുപ്പ് ദേഹമാകെ പടര്‍ന്നു കയറി
' ഇതാണോ ആന്റിയുടെ മകള്‍' ജാസ്മിന്‍ ആ ഫോട്ടോയുടെ മുന്നില്‍ ചെന്നു നിന്ന് തിരക്കി.
' അതെ.. ധ്വനി...സുന്ദരിക്കുട്ടിയല്ലേ'
ഊര്‍മ്മിള വാത്സല്യത്തോടെ ആ ചിത്രത്തില്‍ തൊട്ടു.
മോഡേണും സ്മാര്‍ട്ടുമായ ഒരു പെണ്‍കുട്ടി.
ദുര്‍ഗയുടെ നോട്ടം അവളുടെ കൈയ്യിലെ വയലിനില്‍ തന്നെയായിരുന്നു.
റൂമില്‍ സാധനങ്ങള്‍ ഒതുക്കിവെക്കുമ്പോഴും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ദുര്‍ഗ അതേകുറിച്ച് തന്നെയാണ് ചിന്തിച്ചത്.
പക്ഷെ നേഹയും ജാസ്മിനും സ്വാതിയും ഇടംവലം വിടാതെ പുറകെ കൂടിയതോടെ മനസിലെ ആ ഭാഗം നീങ്ങി.
കളിയും ചിരിയുമായി
' ഇത്ര നല്ലൊരു തറവാട്ടില്‍ താമസിക്കാന്‍ പറ്റിയതിന് സത്യത്തില്‍ റോഷന്‍ പ്രാന്‍സിസിനോട് താങ്ക്‌സ് പറയണം'
നേഹ സന്തോഷത്തോടെ പറഞ്ഞു
' പൊന്നുമോളേ.. ഇനി അവനെ ഇങ്ങോട്ടും വിളിച്ചു വരുത്തല്ലേ' ദുര്‍ഗ പൊട്ടിച്ചിരിച്ചു.
സമയം സന്ധ്യയായിത്തുടങ്ങി.
കുളി കഴിഞ്ഞ് സെറ്റും മുണ്ടും ധരിച്ച് ഊര്‍മ്മിള കയറി വന്നു
'വടക്കുംനാഥനില്‍ പ്രശസ്ത ഡാന്‍സര്‍ ദേവിക പാണ്ഡേയുടെ നൃത്തമുണ്ട്.. രവിയേട്ടന് ക്ലാസിക്കല്‍ നൃത്തം എന്നുവെച്ചാല്‍ ജീവനാ.. ധ്വനിയും നൃത്തം ചെയ്യുമായിരുന്നു.. അവള്‍ക്ക് ആ പേരിടാന്‍ കാരണം പോലും ചിലങ്കയോടുള്ള ഇഷ്ടം കൊണ്ടാണ്.. എനിക്കും പോകണമെന്നുണ്ട്.. ബോറടിച്ചിരിക്കുകയല്ലേ.. നിങ്ങളോട് വരണുണ്ടോന്ന് ചോദിച്ചു രവിയേട്ടന്‍'
' ഞങ്ങളും വരുന്നു ഊര്‍മ്മിളാന്റീ'
സ്വാതി പെട്ടന്ന് പറഞ്ഞു.
ദുര്‍ഗയും ജാസ്മിനും നേഹയും സന്തോഷത്തോടെ സമ്മതിച്ചു
' പത്തു മിനിറ്റ്.. ദാ.. റെഡിയായി' അവര്‍ പറഞ്ഞു.
ഊര്‍മ്മിള താഴേക്ക് പോയി
പിന്നെ ഒരുങ്ങാനുള്ള ധൃതിയായി
ദുര്‍ഗ ഒരു സ്ലീവ്‌ലെസ് ടോപ്പാണ് തിരഞ്ഞെടുത്തത്.
അതു ധരിച്ച് തിരിഞ്ഞപ്പോള്‍ ഒരു കൂട്ടച്ചിരി കേട്ടു
' എന്താടീ ഇത്.. മന്ത്രവാദ ചരടോ'
അവളുടെ ഇടത് കൈ മുട്ടിന് മീതെ കെട്ടിയ ഏലസും ചരടും കണ്ട് സ്വാതിയും നേഹയും ജാസ്മിനും കളിയാക്കി
ദുര്‍ഗയ്ക്ക് നാണക്കേട് തോന്നി.
' നാട്ടുകാരെ ചിരിപ്പിച്ചു കൊല്ലുമല്ലോ..നീ.. അതും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍' നേഹയും വിട്ടുകൊടുത്തില്ല.
അപ്പോഴേക്കും താഴെ നിന്നും ഊര്‍മ്മിള വിളിക്കുന്നത് കേട്ടു.
' ഡ്രസ് മാറാന്‍ നേരമില്ല.. തത്ക്കാലം നീയാ ചരട് ഊരിവെച്ചിട്ട് വാ' സ്വാതി നിര്‍ദ്ദേശിച്ചു
' എന്താ നോക്കി നില്‍ക്കുന്നേ.. വന്നാലുടനെ എടുത്ത് കെട്ടാമല്ലോ.. അപ്പോഴേക്കും നിന്നെ ഒരു പ്രേതവും പിടിക്കാതെ ഞങ്ങള്‍ നോക്കിക്കോളാം'
ദുര്‍ഗ പിന്നൊന്നും ചിന്തിച്ചില്ല.
ഒന്നു ബലം പ്രയോഗിച്ചപ്പോള്‍ കടുംകെട്ട് പെട്ടന്നഴിഞ്ഞു.
അവള്‍ അത് മേശപ്പുറത്ത് ഭദ്രമായി വെച്ചു
പെട്ടന്ന് റൂമിലേക്കൊരു കാറ്റ് വട്ടം ചുറ്റി കടന്നു വന്നു
അത് ആ ചരടിനെ ചുഴറ്റിയെടുത്ത് ജനാലയിലൂടെ പുറത്തേക്ക് പറത്തി ദൂരേക്ക് കൊണ്ടുപോയത് ദുര്‍ഗ അറിഞ്ഞില്ല.
...........തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot