നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിയ

Image may contain: Anish Francis, beard, eyeglasses and closeup
*******
കോളനിയിലേക്ക് കയറുന്ന ഇടവഴിയുടെ മുന്‍പില്‍ ഓട്ടോ നിര്‍ത്തി ലാസര്‍ ആടിയാടി പുറത്തിറങ്ങി.രൂക്ഷമായ മദ്യഗന്ധം കാരണം ഓട്ടോക്കാരന്‍ മുഖം ചുളിച്ചു.അത് ലാസറിനു ഇഷ്ടപ്പെട്ടില്ല.
“എത്രയായി.?”അഴിഞ്ഞു പോകാന്‍ തുടങ്ങിയ മുണ്ട് വാരിച്ചുറ്റി ലാസര്‍ അന്വേഷിച്ചു.
“അമ്പത്. പെട്ടെന്ന് താ ചേട്ടാ..നേരം ഒരുപാട് രാത്രിയായി.”ഓട്ടോക്കാരന്‍ ഈര്‍ഷ്യയോടെ പറഞ്ഞു.
ലാസര്‍ പോക്കറ്റില്‍നിന്ന് പഴ്സ് എടുത്തു. എന്നിട്ട് അതില്‍നിന്ന് ഒരുപിടി നോട്ടുകള്‍ വാരി ഓട്ടോക്കാരന് നേരെനീട്ടി.
“ഇപ്പൊ നീ വിചാരിക്കും.അമ്പതു കഴിഞ്ഞു ബാക്കി നീ വച്ചോളാന്‍ ഞാന്‍ പറയുമെന്ന്..ലാസര്‍ അങ്ങനെ പറയത്തില്ല.അത് നീയൊക്കെ കാണുന്ന ചെല സിനിമായിലെ ഊളകള്‍ പറയുന്ന ഡയലോഗ്.ലാസര്‍ മണ്ടനല്ല.എണ്ണി നോക്കിട്ടു വേഗം ബാക്കി താടാ...നേരം ഒരുപാട് രാത്രിയായി.”ലാസര്‍ പറഞ്ഞു.
ഓട്ടോക്കാരന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ബാക്കി പണം തിരികെകൊടുത്തു.അവന്‍ വണ്ടി തിരിച്ചപ്പോഴേക്കും ലാസര്‍ ആടിയാടി നടത്തം തുടങ്ങിയിരുന്നു.
എങ്ങും നിലാവ്.എന്തു വസ്തുവിനും ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭംഗി തോന്നിക്കാൻ പ്രകൃതിക്ക് കഴിയും.ലാസര്‍ ലഹരിയില്‍ ആലോചിച്ചു.തണുപ്പും നിലാവും.തണുപ്പുള്ള പ്രദേശങ്ങളില്‍ കാണുന്ന കാട്ടുചെടികള്‍ക്ക് പോലും എന്തൊരു ഭംഗിയാണ്.പകല്‍ ,അവിടവിടെ കീറിയ പഴന്തുണി പോലെയുള്ള ഈ കോളനിക്ക് ,നിലാവില്‍ ,നിശബ്ദതയില്‍ ഒരു സില്‍ക്ക് കുപ്പായത്തിന്റെ ഭംഗി.തന്റെ കണ്ടെത്തലില്‍ ലാസറിനു ആനന്ദം തോന്നി..അയാള്‍ ഷര്‍ട്ട് ഊരി തലയില്‍കെട്ടി.പിന്നെ ഒരു പാട്ട് മൂളി രണ്ടു ചുവട് വച്ചു.”എന്നടി രാക്കമ്മാ പല്ലാക്ക് മുത്ത്..”
ലാസര്‍ ഒരു തയ്യല്‍ക്കാരനാണ്.നഗരത്തില്‍ ഒരു വലിയ റെഡിമെയ്ഡ് ഷോപ്പിനോട് ചേര്‍ന്നുള്ള തയ്യല്‍ യൂണിറ്റിലെ പ്രധാന തയ്യല്‍ക്കാരനാണ് അയാള്‍.ചിലദിവസങ്ങളില്‍ വളരെ വൈകിയാവും പണി തീരുന്നത് .അത്തരം ദിവസങ്ങളിൽ ലാസര്‍ നല്ല കണ്ടീഷനായിട്ടാണ് വീട്ടില്‍ വരുന്നത്.
കോളനിയില്‍ ആദ്യം കാണുന്ന തേച്ചിട്ടില്ലാത്ത ,വെട്ടുകല്ല് കൊണ്ട് പണിത വീടിന്റെ മുന്‍പില്‍ ലാസര്‍ നിന്നു.അകത്തു ഒരു മുറിയില്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടു അയാളുടെ രക്തം തിളച്ചു.
“ഡീ ലിസി “അയാള്‍ ഉറക്കെ വിളിച്ചു.വിളിച്ചു തീരുന്നതിനു മുന്‍പ് അയാളുടെ ഭാര്യ ലിസി വാതില്‍തുറന്നു.നിറംമങ്ങിയ നൈറ്റിയില്‍ തടിച്ചു പൊക്കം കുറഞ്ഞ സ്ത്രീ.അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ലിസി കെട്ടിയവനെ രോഷത്തോടെ ഒന്ന് നോക്കി.”കാണാന്‍ ഒരു വര്‍ക്കത്തുമില്ലെങ്കിലും അഹങ്കാരത്തിനൊരു കുറവുമില്ല.”ലിസിയെനോക്കി പിറുപിറുത്തുകൊണ്ട് ലാസര്‍ വീടിനുള്ളിലേക്ക് കടന്നു.
“ആരാടി ലൈറ്റിതു വരെ ഓഫാക്കാതെയിരിക്കുന്നത് ?” അയാള്‍ വെളിച്ചമുള്ള മുറിയിലേക്ക് പാളിനോക്കി.
അപ്പന്റെ ശബ്ദം കേട്ട് നിരത്തിവച്ച പുസ്തകങ്ങള്‍ക്കിടയില്‍ കണ്ണും നട്ടിരുന്ന മരിയ ചാടി എണീറ്റു.അവള്‍ നഗരത്തിലെ സെയിന്റ് മേരീസ് കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷമാണ്‌.കണക്കാണ് വിഷയം.മേശയില്‍ ലൈബ്രറിയില്‍ നിന്നെടുത്ത കണക്കിന്റെ തടിച്ച പുസ്തകങ്ങള്‍.പ്രസ്സില്‍നിന്ന് വാങ്ങിയ പാഴ്കടലാസില്‍ പെന്‍സില്‍ കൊണ്ട് എഴുതിനിറച്ച അക്കങ്ങള്‍.
ലാസറിനു ഒരു മകള്‍ കൂടിയുണ്ട്.മരിയയുടെ ചേച്ചി നിമ്മി.അവള്‍ ബി.എ മലയാളം രണ്ടാം വര്‍ഷമാണ്‌.നിമ്മി ഉറങ്ങിയെന്നു ലാസര്‍ ഊഹിച്ചു.
അപ്പന്റെ ആടിയാടിയുള്ള നില്‍പ്പും ,മുഖത്തെ ദേഷ്യവും കണ്ടിട്ടും മരിയക്ക് ഭാവഭേദമോന്നുമില്ലായിരുന്നു.അവള്‍ അപ്പോഴും എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയാണ്.നിര്‍വികാരതയാണ് മരിയയുടെ സ്ഥായിഭാവം.
“ഇങ്ങനെ രാത്രിയില്‍ അധികം നേരമിരുന്നു പഠിക്കരുതെന്നു നിന്നോട് എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട്..ഒന്നാമത് നിനക്ക് കരിവീട്ടിയുടെ കറുപ്പ്...അതിന്റെ കൂടെ ഉറക്കം കൂടിയിളച്ചാല്‍ കണ്ണിന്റെ കീഴെ ഒരുമാതിരി കറുത്ത പെയിന്റടിച്ചപോലെയാകും.ഒറ്റ ചെറുക്കന്‍ നിന്നെ കെട്ടത്തില്ല.ഒരു മാതിരിപ്പെട്ട ആണുങ്ങള്‍ നിന്നെ പ്രേമിക്കുകേമില്ല...”അയാള്‍ അവളെനോക്കി പുലമ്പി.
അയാള്‍ക്ക് വെള്ളവുമായി വന്ന ലിസി അത് കേട്ട് ഒരുനിമിഷം നിന്നു.
“ഈ ഗ്ലാസ് എടുത്തു നിങ്ങള്‍ടെ തലക്കിട്ടു ഒരെണ്ണം തന്നാലുണ്ടല്ലോ..പരട്ട മനുഷ്യാ..നിങ്ങളല്ല എന്റെ മക്കളെ പഠിപ്പിക്കുന്നത്.ഞാന്‍ അന്തസ്സായി പശുവിനെ വളര്‍ത്തി പാല് വിറ്റിട്ടാ...അങ്ങേരു ഗുണദോഷിക്കാന്‍ വന്നിരിക്കുന്നു!”
ലിസിയെ ദേഷ്യം പിടിപ്പിക്കുന്നത് നല്ലതല്ല എന്ന് അറിയാമായിരുന്നത് കൊണ്ട് അയാള്‍ വേഗം മുറിയില്‍നിന്നിറങ്ങി.
“അതൊക്കെ എന്റെ മോള് നിമ്മി.അവള്‍ക്ക് നല്ല നെറോം സൗന്ദര്യമോണ്ട്.പോരാഞ്ഞിട്ട് അത് എങ്ങനെ കളയാതിരിക്കണം എന്നും അവള്‍ക്കറിയാം.”
ലിസിയുടെ മുറിയില്‍ നേരത്തെ കിടന്നുറങ്ങിയ നിമ്മിയെ നോക്കികൊണ്ട് അയാള്‍ പിറുപിറുത്തു.മേശയില്‍ മൂടിവച്ച ചോറ് വാരിത്തിന്നിട്ട് ലാസര്‍ ചായ്പിലെ കട്ടിലിലേക്ക് മറിഞ്ഞുവീണു ഉറക്കമായി.
ലാസറിന്റെ കുത്തുവാക്കുകള്‍ കേട്ട് മരിയക്ക് ഒന്നും തോന്നിയില്ല.അവള്‍ക്ക് പത്താം ക്ലാസില്‍ തൊണ്ണൂറു ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നു.പത്തിലും പ്ലസ്ടൂവിലും കണക്കിന് നൂറില്‍ നൂറു. എല്ലാ കാര്യങ്ങളും വളരെ യുക്തിപൂര്‍വ്വം അവള്‍ ആലോചിക്കും.ആവശ്യത്തിനു മാത്രമേ സംസാരിക്കൂ.അപ്പനും അമ്മയ്ക്കും തന്നെക്കാള്‍ ഇഷ്ടം മൂത്ത മകള്‍ നിമ്മിയെ ആണെന്നും അവള്‍ക്ക് അറിയാം.പഠിക്കാന്‍ പുറകോട്ടാണെങ്കിലും നിമ്മിക്ക് നല്ല സൌന്ദര്യമുണ്ട്.നിറം നന്നേ കുറവായതിനാല്‍ മരിയ ഒരു ബാധ്യതയാകുമോയെന്ന ഭയം മാതാപിതാക്കള്‍ക്കുണ്ട്.ഈ പ്രത്യേക സാഹചര്യത്തോട് മരിയ എന്നേ പൊരുത്തപ്പെട്ടിരിക്കുന്നു.
എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവള്‍ അപ്പന്റെ ചായ്പ്പില്‍ ചെന്നു.മുഷിഞ്ഞ കവറിലെ കടലാസുകള്‍ അവള്‍ തന്റെ മുറിയിലേക്ക് കൊണ്ടുവന്നു.അത് രണ്ടു ലോട്ടറിടിക്കറ്റുകളും ,തലേന്നത്തെ കേരളഭാഗ്യക്കുറിയുടെ ഫലവുമായിരുന്നു.
ലാസര്‍ എല്ലാദിവസവും ലോട്ടറി എടുക്കും.എല്ലാ ടിക്കറ്റുകളും അയാള്‍ കവറിലിട്ടു സൂക്ഷിക്കും.ആ ഒരു കണിശത മാത്രമാണ് അയാള്‍ക്കിപ്പോള്‍ ജീവിതത്തിലുള്ളത്.
ടേബിള്‍ ലാമ്പിന്റെ അരണ്ടവെളിച്ചത്തില്‍ അവള്‍ പേപ്പറിലെ അക്കങ്ങള്‍ നോക്കി. അവള്‍ വീണ്ടും കടലാസുകെട്ടില്‍ താന്‍ എഴുതിക്കൊണ്ടിരുന്ന കണക്കില്‍ ഊളിയിട്ടു.സംഖ്യകള്‍ അവള്‍ക്ക് കൂട്ടുകാരികളെ പോലെയാണ്.അവരോട് മാത്രമേ അവള്‍ സംസാരിക്കൂ.സംഖ്യകള്‍ അവളെയും ഇഷ്ടപ്പെടുന്നു.അക്കങ്ങളുടെ രഹസ്യങ്ങള്‍ തന്റെ ഏകാന്തതയില്‍ മിന്നലുകള്‍ പോലെ മരിയയുടെ തലച്ചോറില്‍ വെളിപ്പെട്ടു.പക്ഷേ അവള്‍ അതിനെക്കുറിച്ച് ആരോടും സംസാരിച്ചില്ല.അധികം ബുദ്ധിശക്തിയില്ലാത്ത മനുഷ്യരോട് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചിട്ട്‌ ഗുണത്തെക്കാള്‍ ദോഷമായിരിക്കും ഉണ്ടാകുക എന്ന് അവള്‍ക്ക് തോന്നിയിരുന്നു.
രാത്രി മൂന്നു മണിയായപ്പോള്‍ അവളുടെ കണക്ക് കൂട്ടല്‍ ഒരു വലിയ ഘട്ടം കഴിഞ്ഞിരുന്നു.അക്കങ്ങളുടെ ശ്രേണിയില്‍ തന്റെ പിടി മുറുകുന്നതായി തോന്നിയപ്പോള്‍ സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ തിളങ്ങി.പക്ഷേ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ കംമ്പ്യൂട്ടര്‍ വേണം.വീട്ടില്‍ കംമ്പ്യൂട്ടര്‍ ഇല്ല.സാരമില്ല കോളേജില്‍ ലാബിലെ സിസ്റ്റം ഉപയോഗിക്കാന്‍ നോക്കാം.പക്ഷേ അവള്‍ ഉദ്ദേശിച്ച കാര്യം ചെയ്യണമെങ്കില്‍ കംബ്യൂട്ടറിന് മുന്‍പില്‍ ഒരുപാട് സമയം ചെലവിടണം.ഒരു കംബ്യൂട്ടര്‍ സ്വന്തമായി ഉണ്ടെങ്കിലെ ഫലം ഉണ്ടാകൂ.
പിറ്റേന്ന് രാവിലെ ലാസര്‍ ഉണര്‍ന്നപ്പോള്‍ മരിയ ഒരു ഗ്ലാസില്‍ കാപ്പിയുമായി അയാളുടെ കട്ടിലിന്റെയരികില്‍ എത്തി..തലേ ദിവസം താന്‍ അവളോട്‌ എന്തോ വേണ്ടാതീനം പറഞ്ഞതല്ലാതെ പറഞ്ഞ കാര്യം എന്താണെന്നു ലാസറിനു ഓര്‍ക്കാന്‍ കഴിഞ്ഞില്ല. അവള്‍ നീട്ടിയ കാപ്പി കുടിച്ചു കൊണ്ടിരിക്കെ ലാസര്‍ മരിയയോട് പറഞ്ഞു.
“ഹോ എന്റെ കൊച്ചു പഠിച്ചു മെലിഞ്ഞു പോയി!”
അപ്പന്റെ ഉള്ളിലെ മനസ്സാക്ഷിക്കുത്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മരിയക്ക് അറിയാമായിരുന്നു.ചെറുപ്പം മുതല്‍ ഇത് പോലെ എത്രയോ കുത്ത് വാക്കുകള്‍ തുന്നിയ രാത്രികളാണ് അപ്പന്‍ തനിക്ക് സമ്മാനിച്ചിട്ടുള്ളത് .അതിനുശേഷം തന്നെയും സ്നേഹിക്കുന്നുവെന്ന് വരുത്താന്‍ ഇത് പോലെ പൊള്ളയായ വാചകങ്ങളുടെ നിറം കലര്‍ത്തിയ പ്രഭാതങ്ങളും.
“അപ്പാ,ഇന്ന് വൈകുന്നേരം ലോട്ടറി എടുക്കാന്‍ നേരം ഞാനൂടി വരട്ടെ...” അവള്‍ ചോദിച്ചു.
ലാസര്‍ കണ്ണ്മിഴിച്ചു അവളെ നോക്കി.
“നിനക്കെന്താ വട്ടുണ്ടോ...” അയാള്‍ ചോദിച്ചു.
“അപ്പന്‍ എത്ര രൂപയാ ലോട്ടറി എടുത്തു വെറുതെ കളയുന്നത്..ഒന്ന് രണ്ടു പ്രാവശ്യം ഞാനൂടി ഒന്ന് ശ്രമിക്കട്ടെ..” അവള്‍ ചിരിയോടെ പറഞ്ഞു.
അയാള്‍ക്ക് എതിര് പറയാന്‍ കഴിഞ്ഞില്ല.പാവം.അവള്‍ക് അങ്ങിനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെ.
അപ്പോഴേക്കും നിമ്മി കുളി കഴിഞ്ഞു വന്നു.ടി.വിയില്‍ കാണുന്ന നടിമാരെപ്പോലെ മുടിയുടെ സ്റ്റൈലും നടപ്പും ഒക്കെ മാറിമാറി പരീക്ഷിക്കുകയാണ് അവളുടെ വിനോദം.കുളിച്ചു വന്നയുടന്‍ അവള്‍ ഭിത്തിയിലെ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് മുടികോതി.
“അപ്പാ രണ്ടു ദിവസം കഴിഞ്ഞാല്‍ കോളേജ് ഫെസ്റ്റാ..ലോട്ടറി എടുക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യം മറക്കണ്ട ..”അവള്‍ ആരെയും ശ്രദ്ധിക്കാതെ പറഞ്ഞു.
“നാളെത്തന്നെ നിന്റെ ചുരിദാര്‍ ഈ അപ്പന്‍ റെഡിയാക്കും.മോള് പേടിക്കണ്ട.” ലാസര്‍ അഭിമാനത്തോടെ മൂത്ത മകളെ നോക്കി പറഞ്ഞു.മൂത്തമകള്‍ നിമ്മി അയാളുടെ വാത്സല്യഭാജനമാണ്.അവളോട്‌ അധികം അയാള്‍ മിണ്ടുക പോലുമില്ല.സ്നേഹവും ബഹുമാനവും കലര്‍ന്ന ഒരു അകല്‍ച്ചയാണ് അയാള്‍ക്ക് മൂത്തമകളോട്.വലിയ വീട്ടില്‍ പിറക്കേണ്ട പെണ്ണ്.! സൌന്ദര്യം നിറഞ്ഞ മൂത്തമോളെ പറ്റി ചില രാത്രികളില്‍ അയാള്‍ ലിസിയോടു പറയുന്ന വാചകമാണ്.
പിറ്റേന്ന് വൈകുന്നേരം ലാസര്‍ കടയില്‍ നിന്നിറങ്ങുന്ന നേരമായപ്പോള്‍ മരിയ കടയുടെ വാതില്‍ക്കല്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.അവര്‍ നഗരത്തിലേക്കിറങ്ങി.ബസ് സ്റ്റാന്‍ഡിലെ ഒരു കടയില്‍നിന്നാണ് അയാള്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നത്.
ലാസറിന്റെ അരികില്‍ ഒതുങ്ങിനിന്ന മകള്‍ മരിയ , നിരത്തിവച്ച ലോട്ടറിടിക്കറ്റുകളിലേക്ക് തിളങ്ങുന്ന കണ്ണുകളോടെ നോക്കി.
“എഴുപത്തിനാലില്‍ അവസാനിക്കുന്ന നമ്പര്‍ ഉണ്ടോ ?”
മരിയ ചോദിച്ചു.
ചീകാത്ത മുടിയും കുറ്റിത്താടിയുമുള്ള കടക്കാരന്‍ മൊബൈലില്‍ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.അയാള്‍ മുഖമുയര്‍ത്തി ആ പെണ്‍കുട്ടിയെ നോക്കി.അത്ഭുതവും പുച്ഛവും കലര്‍ന്ന ഒരു നോട്ടം.
“ഇല്ല .”അയാള്‍ പറഞ്ഞു.
“എന്നാ നമ്മുക്ക് പോകാം അപ്പാ!.” അവള്‍ പറഞ്ഞു.ലാസറിന് പക്ഷേ അതത്ര ഇഷ്ടമായില്ല.അയാള്‍ തലചൊറിഞ്ഞുകൊണ്ട് മകളെ നോക്കി.
കടക്കാരന്റെ നോട്ടം മേശയില്‍ നിര്‍ത്തി വച്ച വിറ്റുതീരാത്ത ലോട്ടറിടിക്കറ്റുകളില്‍ പതിഞ്ഞു.അന്നത്തെ ലോട്ടറിയുടെ ഫലം അച്ചടിച്ച കടലാസ് ,ഭിത്തിയില്‍ തൂങ്ങുന്നുണ്ടായിരുന്നു.അടിച്ച നമ്പറുകള്‍ ചുവന്ന മഷിയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു.ആകെ ഒരു നമ്പരിനാണ് ഇന്ന് ലോട്ടറി അടിച്ചത്.അതും വെറും നൂറു രൂപ.തന്റെ ഭാഗ്യത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെയാണ് കടക്കാരന്‍ ആ കടലാസിനെ കാണുന്നത്.അടുത്തനാളുകളായി അയാളെ ഭാഗ്യം കാര്യമായി കടാക്ഷിക്കുന്നില്ല.
“മോള് ,നമ്പര്‍ ഒക്കെ പ്ലാന്‍ ചെയ്താ വന്നിരിക്കുന്നതല്ലേ ?അങ്ങിനെയൊക്കെ നോക്കുന്നവര്‍ക്കെ അടിക്കൂ..” കടക്കാരന്‍ പുകഴ്ത്തി.
“നീ വേറെ ഏതെങ്കിലും നമ്പര്‍ ഉണ്ടോന്നു നോക്ക്.നേരം വൈകി.”ലാസര്‍ അസ്വസ്ഥനായി.
അവളുടെ കണ്ണുകള്‍ പെട്ടെന്ന് ഒരു ലോട്ടറി ടിക്കറ്റിലുടക്കി.
“അതെടുക്കൂ..”അവള്‍ ആവേശത്തോടെ പറഞ്ഞു.
“ഇരുപത്തിനാല് പതിനഞ്ചു “ ലാസര്‍ അവസാനത്തെ നാലക്കം വായിച്ചു.
“ഇതൊരു ഗുണമില്ലല്ലോ.ഒരു അവിഞ്ഞ നമ്പര്‍.”അയാള്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി.
“ഇത് മതി.അപ്പന്‍ പൈസ കൊടുക്ക്.”മരിയ ആവേശത്തോടെ പറഞ്ഞു.
“ഇപ്പൊ ഇങ്ങനത്തെ നമ്പരിനൊക്കയാ ലാസര്‍ ചേട്ടാ അടിക്കുന്നെ...”ഒട്ടും സമയം കളയാതെ ക്ലിപ്പില്‍നിന്ന് ടിക്കറ്റ് വേര്‍പെടുത്തുന്നതിനിടയില്‍ കടക്കാരന്‍ പറഞ്ഞു.
പിറ്റേന്ന് വൈകുന്നേരം ലാസര്‍ വീട്ടില്‍ വന്നത് ഒരു അത്ഭുതവാര്‍ത്തയുമായായിരുന്നു.തലേന്നത്തെ ലോട്ടറിക്ക് നൂറു രൂപ അടിച്ചിരിക്കുന്നു.അയാളെ കടക്കാരന്‍ വിളിച്ചു പറഞ്ഞതാണത്രെ.ലാസറുചേട്ടന്റെ മോള് ആള് കൊള്ളാലോ എന്ന് അയാള്‍ പറഞ്ഞത്രെ..പക്ഷേ അതൊക്കെ കേട്ടിട്ടും മരിയയുടെ മുഖത്തു വലിയ ആവേശം ഒന്നും ഉണ്ടായിരുന്നില്ല.ആ ഫലം അവള്‍ പ്രതീക്ഷിച്ചത്പോലെയായിരുന്നു.
“നീ അതെങ്ങനാടീ മോളെ കണ്ടുപിടിച്ചത് ?”താടിയില്‍ കൈകൊടുത്ത് കൊണ്ട് ലിസി അത്ഭുതത്തോടെ ചോദിച്ചു.
“. നേരത്തെ അടിച്ച നമ്പരുകള്‍ ഒക്കെ ചേര്‍ത്തുള്ള കണക്കിന്റെ ഒരു കളിയാ അമ്മേ ..”അവള്‍ പറഞ്ഞു.
ഭാവി പ്രവചികുന്ന ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കിനെക്കുറിച്ചും ഫോര്‍കാസ്റ്റിംഗ് അലഗോരിതങ്ങളെക്കുറിച്ചും പറഞ്ഞാല്‍ അമ്മക്ക് തലകറങ്ങുമെന്നു അവള്‍ക്ക് അറിയാമായിരുന്നു.
“അമ്മേ എന്റെ ചുരിദാര്‍ എങ്ങനെയുണ്ട്?” അപ്പോഴേക്കും നിമ്മി പുതിയ ചുരിദാര്‍ ഇട്ടുകൊണ്ട് മുറിയിലേക്ക് വന്നു.
“ആഹാ ! അടിപൊളി !” ലാസര്‍ വിടര്‍ന്ന ചിരിയോടെ പറഞ്ഞു.അപ്പന്റെയും അമ്മയുടെ ലോട്ടറി അത്ഭുതം ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതും ,അവള്‍ വീണ്ടും മൂത്ത മകളുടെ സൗന്ദര്യത്തിനു മുന്നില്‍ മയങ്ങിവീഴുന്നതും മരിയ ശ്രദ്ധിച്ചു.അവളുടെ ഉള്ളില്‍ ഒരു നിമിഷം ദു:ഖത്തിന്റെ ചെറിയ മഷിപ്പൊട്ട് വീണു.എങ്കിലും അത് കാര്യമാക്കാതെ മരിയ വീണ്ടും തന്റെ മുന്നിലെ വെല്ലുവിളിയിലേക്ക് മടങ്ങി.
നാലഞ്ചു ദിവസം കഴിഞ്ഞു.ഒഴിവു സമയങ്ങളില്‍ മരിയ കോളേജ് കംമ്പ്യൂട്ടറില്‍ തന്റെ ആശയങ്ങള്‍ പ്രോഗ്രാമുകളുടെ രൂപത്തില്‍ ചെയ്തുനോക്കി.വലിയ സംഖ്യകളുടെ കണക്കുകള്‍ എഴുതിക്കൂട്ടുക അസാധ്യമാണ്.മരിയ ലാബില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ലാബ് സൂപ്പര്‍വൈസ് ചെയ്യുന്ന അധ്യാപികയായ കന്യാസ്ത്രീക്ക് ഇഷ്ടപ്പെട്ടില്ല.ഒരു ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞു മരിയ ലാബിലിരിക്കുമ്പോള്‍ അവര്‍ വന്നു അടുത്ത് നിന്നു.
“മരിയ എന്താണീ ചെയ്യുന്നത് ?” അവര്‍ ചോദിച്ചു.
ആഴമേറിയ ഗണിതസമവാക്ക്യങ്ങളുടെ ലോകം ഒരു കടല്‍ പോലെയാണ്.കരകാണാക്കടല്‍.നല്ല എകാഗ്രതയുണ്ടെങ്കില്‍ മാത്രമേ ,തലച്ചോറില്‍ ഇരമ്പുന്ന കണക്കിന്റെ തിരമാലകളെ നിയന്ത്രിക്കാനാകൂ.അത് കൊണ്ട് സിസ്റ്റര്‍ അടുത്ത് വന്നുനിന്നതും തന്നോട് ചോദിച്ചതും ഒന്നും മരിയ അറിഞ്ഞില്ല.മരിയ തന്നെ അപമാനിച്ചത് പോലെ സിസ്റ്റര്‍ക്ക് തോന്നി.ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ജാഡ.അവര്‍ മനസ്സില്‍ കരുതി.
“മരിയേ.”അവര്‍ അവളുടെ തോളില്‍ത്തട്ടി ഉറക്കെ വിളിച്ചു.അവള്‍ ഞെട്ടി ചാടി എഴുന്നേറ്റു.
“കുട്ടി ,ക്ലാസ് കഴിഞ്ഞുള്ള സമയം ലാബില്‍ വന്നിരിക്കാന്‍ പറ്റില്ല.നിങ്ങളുടെ ലാബ് പീരിയഡ്സ് ഉള്ളപ്പോള്‍ മാത്രമേ ലാബ് ഉപയോഗിക്കാന്‍ പറ്റൂ.”അവര്‍ പരുഷമായ് പറഞ്ഞു.
അത് എവിടുത്തെ നിയമം എന്ന് അവള്‍ക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്ന പോലെ സിസ്റ്റര്‍ പറഞ്ഞു.
“കുറച്ചു കപ്പിള്‍സ് സൊള്ളാനായി ലാബ് ഉപയോഗിക്കുന്നതായ് പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അതാ...”പിന്നെ ഒന്ന് നിര്‍ത്തി ഒരു ചിരിയോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.
“മരിയയുടെ പുറകെ നടക്കാന്‍ ആളില്ലാത്ത കൊണ്ടാ ഇതിനെപറ്റി ഒന്നും അറിയാത്തത്.നിന്റെ ചേച്ചി നിമ്മിയോട് ചോദിക്ക് ...പറഞ്ഞു തരും.”
മരിയയുടെ മുഖം താഴ്ന്നു.
“സിസ്റ്റര്‍ ,ഒരു അരമണിക്കൂര്‍ കൂടി ഞാന്‍ യൂസ് ചെയ്തോട്ടെ ?”അവള്‍ കെഞ്ചി.
“ഓ.ആയിക്കോട്ടെ.”മുഖം കോട്ടികൊണ്ട് സിസ്റ്റര്‍ അനുവാദം നല്‍കി.
അന്ന് വൈകുന്നേരം അവള്‍ അപ്പനോട് ,അടുത്ത ദിവസം എടുക്കണ്ട ലോട്ടറികളുടെ നമ്പര്‍ ഏഴുതിക്കൊടുത്തു.
“ഇരുപത് ടിക്കറ്റോ ?പത്തു അറുന്നൂറു രൂപയാകുംഇത്രേം കളയാന്‍ എന്റെ കയ്യില്‍ കാശില്ല.”
“അപ്പന് എന്നെ വിശ്വാസമുണ്ടെങ്കില്‍ മതി.എനിക്കുറപ്പാ.ഇരുപതിനായിരം രൂപയെങ്കിലും കിട്ടും.” അവള്‍ പറഞ്ഞു.
അവളുടെ മുഖത്തെ ആത്മവിശ്വാസം കണ്ടിട്ട് അയാള്‍ക്ക് മറുത്തു പറയാന്‍ തോന്നിയില്ല.
“പിന്നെ ഒരു കാര്യം .ഇതിന്റെ പൈസയില്‍നിന്ന് എനിക്ക് ലാപ്ടോപ്പ് മേടിക്കണം.”അവള്‍ പറഞ്ഞു.അയാള്‍ അതും സമ്മതിച്ചു.
ഫലം വന്നു.ഇരുപത് ലോട്ടറിയില്‍ പതിനൊന്നു ടിക്കറ്റുകള്‍ ഒരേ നാലക്ക ശ്രേണിയില്‍ അവസാനിക്കുന്ന ഒരു സെറ്റായിരുന്നു.അതിനു അയ്യായിരം വീതമടിച്ചു.മൊത്തം അമ്പത്തിയയ്യായിരം രൂപ.
ആഹ്ലാദത്തെക്കാള്‍ ഞെട്ടലായിരുന്നു ലാസറിനുണ്ടായത്.തന്റെ മകള്‍ക്ക് അസാമാന്യബുദ്ധിശക്തി ഉണ്ടെന്നു കാര്യം ആദ്യമായി അയാള്‍ അംഗീകരിച്ചു.ഇരുപത്തിയയ്യായിരം രൂപയുടെ ലാപ്ടോപ്പ് മരിയക്ക് വേണ്ടി വാങ്ങി.
“ബാക്കി തുകക്ക് അരപ്പവന്റെ മോതിരം വാങ്ങാം.നിമ്മിമോള്‍ക്ക് ഒരു പുതിയ സ്വര്‍ണ്ണമോതിരം മേടിച്ചു കൊടുക്കാന്നു ഞാന്‍ പറഞ്ഞാരുന്നു.നിങ്ങളു കുടിച്ചു കളയുന്നതിലും നല്ലത് നമ്മുടെ പിള്ളേര്‍ക്ക് സ്വര്‍ണ്ണത്തിന്റെ പോട്ടോ പൊടിയോ മേടിക്കുന്നതാ..നിമ്മിയെ കെട്ടിച്ചു വിടാറായി.”
മരിയയുടെ ടേബിളില്‍ പുതിയ ലാപ്ടോപ്പ് ഓണ്‍ ചെയ്യുന്നത് നോക്കിനില്‍ക്കുകയായിരുന്നു ലാസറിനോട് ലിസി പറഞ്ഞു.
അന്ന് രാത്രി കിടക്കുമ്പോള്‍ മരിയ ആ സംഭാഷണം ഓര്‍മ്മിച്ചു.ഇപ്പോഴും തന്റെ മാതാപിതാക്കള്‍ക്ക് മൂത്ത ചേച്ചി നിമ്മിയാണ് വലുത്.നിമ്മിയെ കെട്ടിച്ചു വിടുന്ന കാര്യം മാത്രമേ അവരുടെ ചിന്തയിലുള്ളു.കോളേജിലെ കന്യാസ്ത്രീയുടെ വര്‍ത്തമാനവും അവളുടെ മനസ്സിലോടിവന്നു.
സൗന്ദര്യം.
ബുദ്ധി.
അതില്‍ ജയം സൗന്ദര്യത്തിനാണ് എപ്പൊഴും
.
എല്ലാവരുടെയും ശ്രദ്ധ ബുദ്ധിയിലേക്ക് തിരിയണമെങ്കില്‍ വലിയ വിജയങ്ങള്‍ വേണം.കണ്ണഞ്ചിപ്പിക്കുന്ന വിജയം.
ഇപ്പോള്‍ മരിയ ഏറെ സമയം ചെലവഴിക്കുന്നത് ലാപ്ടോപ്പിന്റെ മുന്‍പിലാണ്.കുളിക്കാനും ഭക്ഷണം കഴിക്കാനും അവള്‍ വൈകി.ചില ദിവസങ്ങളില്‍ വെളുപ്പിനെ അഞ്ചു മണി വരെയാണ് അവള്‍ ഉറക്കമിളച്ചു ഇരിക്കുന്നത്.
“നീ ഒരു പേക്കോലമായല്ലോ എന്റെ മരിയേ”ലിസി മകളെ വഴക്ക് പറഞ്ഞു.
“എന്ന് വച്ചാല്‍ നേരത്തെ അവള്‍ ഐശര്യാ റായി ആയിരുന്നല്ലോ.” ലാസര്‍ പറഞ്ഞു. ലോട്ടറിയടിച്ചു കിട്ടിയ കാശ് തീര്‍ന്നു കഴിഞ്ഞു. മരിയയാണെങ്കില്‍ വീണ്ടും ലോട്ടറി എടുക്കുന്നതില്‍ ഉത്സാഹം കാണിക്കുന്നുമില്ല. അതാണ്‌ അയാള്‍ മുനവച്ച വാചകങ്ങള്‍ വീണ്ടും തുടങ്ങാന്‍ കാരണം.
രണ്ട് ദിവസമായി അവള്‍ കോളേജില്‍ പോകുന്നില്ല.പകലും രാത്രിയും നിവര്‍ത്തിവച്ച കണക്ക് പുസ്തകങ്ങള്‍ക്കും ലാപ്ടോപ്പിന്റെയും മുന്‍പിലാണ് മരിയ.വെട്ടുകല്ലിന്റെ ഭിത്തിയില്‍ അവള്‍ ചെറിയ കടലാസ് തുണ്ടില്‍ പ്രധാനപ്പെട്ട ഗണിതഫലങ്ങളും സമവാക്ക്യങ്ങളും എഴുതിയിട്ടുണ്ട്.മൂന്നു ദിവസം ഒരേ ഇരുപ്പ്.രാത്രിയും പകലും .അതിനു ശേഷം അവള്‍ കിടന്നുറങ്ങി.അവളെ ശല്യപ്പെടുത്തരുതെന്നു ലാസര്‍ ഭാര്യയോടും നിമ്മിയോടും പറഞ്ഞു.വലിയ എന്തോ ലക്‌ഷ്യം വച്ചാണ് അവള്‍ നീങ്ങുന്നതെന്ന് അയാള്‍ക്ക് തോന്നിയിരുന്നു.
ഒരു പകലും രാത്രിയും ഉറങ്ങിയതിനുശേഷം മരിയ ഉണര്‍ന്നു.അവള്‍ അപ്പനോട് പറഞ്ഞു.
“നമ്മുക്ക് ഓണം ബംബര്‍ ലോട്ടറി തപ്പി ഇറങ്ങാം അപ്പാ..ഇവിടെ ഇല്ലാത്തത് ഉള്ളിടത്ത് പോയി വാങ്ങണം.”
“എത്ര ടിക്കറ്റ് വാങ്ങണം ?”
“മുന്നൂറ്റി മുപ്പത്തി മൂന്നു.?”
അത് കേട്ട് ലാസര്‍ വാ പൊളിച്ചു.
.”അതിനെത്ര രൂപയാകും ?”
“ഒരു ലക്ഷം രൂപ.”
“എനിക്കത്രക്ക് വട്ടൊന്നുമില്ല.” ലാസര്‍ അറുത്തു മുറിച്ചു പറഞ്ഞു.ലിസിയും അതിനോട് യോജിച്ചു.
“ഇത്രയും പൈസ എവിടുന്നുണ്ടാക്കും.ഒരു തവണ അടിച്ചുന്നു വച്ച്...ഇതാരുന്നോ നീ ഇത്രയും നാള്‍ ഉറങ്ങാതിരുന്നു കണ്ടുപിടിച്ചേ..”ലിസി ചോദിച്ചു.
“നിനക്ക് കൃത്യമായി ഒന്നാം സമ്മാനം കിട്ടുന്ന നമ്പര്‍ കണ്ടുപിടിച്ചുകൂടെ?”വരാന്തയില്‍ കണ്ണെഴുതികൊണ്ടിരുന്ന നിമ്മി ചോദിച്ചു.
“അങ്ങിനെ കൃത്യമായി കണ്ടുപിടിക്കാന്‍ പറ്റില്ല.ഏറ്റവും സാധ്യതയുള്ള സംഖ്യകള്‍ കണ്ടുപിടിക്കാനെ പറ്റൂ..അല്ലെങ്കില്‍ ദൈവമായിരിക്കണം.” മരിയ അതിനു മറുപടി പറഞ്ഞു.
“ഒരു ലക്ഷം രൂപ ഉണ്ടാക്കാന്‍ എനിക്ക് പറ്റില്ല.”ലാസര്‍ തീർത്തു പറഞ്ഞു.
മരിയ അമ്മയെ നോക്കി.പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു.
“അമ്മ നിമ്മിക്ക് വേണ്ടി പലപ്പോഴായി കുറെ ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടല്ലോ..അത് വിറ്റാല്‍..”
“എന്റെ ആഭരണം വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.ഒരു തവണ മുയല് ചത്തെന്നു വിചാരിച്ചു എപ്പഴും ചാവില്ല.” നിമ്മി ചീറി.
ലിസി ആകെ ധര്‍മ്മസങ്കടത്തിലായി.അവള്‍ മരിയയെ നോക്കി.ശരിയാണ്.പശുവിനെ വളര്‍ത്തുന്ന കാശിനു ഓരോ തവണ ചിട്ടി കൂടുമ്പോഴും ഒരു പങ്കു സ്വര്‍ണ്ണത്തിനു വേണ്ടി നീക്കി വയ്ക്കുന്നുണ്ട്.ഇത് വരെയുള്ള സമ്പാദ്യം എന്ന് പറയുന്നത്‌ നിമ്മിക്ക് വേണ്ടി വാങ്ങിയ സ്വര്‍ണ്ണമാണ്.മരിയക്ക് വേണ്ടി കാര്യമായി ഒന്നും വാങ്ങിയിട്ടില്ല എന്നതാണ് സത്യം.അവള്‍ ഒരിക്കലും പരാതിയും പറഞ്ഞിട്ടില്ല.ആദ്യമായാണ് അവള്‍ ഒരാവശ്യം പറയുന്നത്.രണ്ടു മക്കളെയും ഒരു പോലെയല്ല താന്‍ കാണുന്നതെന്ന് ധ്വനിയും മരിയയുടെ പറച്ചിലില്‍ ഉണ്ടെന്നു ലിസിക്ക് തോന്നി.
“ശരി .എങ്കില്‍ കുറച്ചു വില്‍ക്കാം.നിനക്ക് അത്രക്ക് ഉറപ്പാനെങ്കില്‍ ..”ലിസി ദുര്‍ബല സ്വരത്തില്‍ പറഞ്ഞു.
“ഉറപ്പു പറയാന്‍ പറ്റില്ല. സാധ്യതകളുടെ കളിയാണ്.കൂടുതല്‍ സാധ്യത ഉള്ള നമ്പരുകള്‍ വാങ്ങി ശ്രമിക്കുന്നു .അത്രേയുള്ളൂ.” മരിയ കൃത്യമായി കാര്യം പറഞ്ഞു.
“കണ്ടോ അമ്മെ..അവള്‍ പറയുന്നത് കേട്ടില്ലേ...ഇത് ചുമ്മാ ടോസിടുന്നതു പോലെയാ...കിട്ടിയാ കിട്ടി...”വീണ്ടും നിമ്മി.
“ടോസിടുന്നത് പോലെയല്ല....”മരിയ വ്യക്തമാക്കാന്‍ ശ്രമിച്ചു.
“നീ കൂടുതല്‍ ഒന്നും പറയണ്ട.എന്റെ സ്വര്‍ണ്ണം വച്ചുള്ള ഒരുകോളും വേണ്ട.”നിമ്മി ഒച്ച വച്ചു.
“ബംബര്‍ ഒന്നാം സമ്മാനം പന്ത്രണ്ടു കോടിയാണ്.” മരിയ പറഞ്ഞു.
ലിസി വീണ്ടും ധര്‍മ്മ സങ്കടത്തിലായി.ലാസറും.ഇതിനു മുന്‍പു രണ്ടു തവണ അവള്‍ പറഞ്ഞ അക്കങ്ങള്‍ക്ക് ഭാഗ്യം വീണിട്ടുണ്ട്
“മോള് വിചാരിച്ചാ ചിലപ്പോ നമ്മുടെ കുടുംബം രക്ഷപെടും...” ലിസി നിമ്മിയെ നോക്കി പറഞ്ഞു.
മരിയക്ക് അത് കേട്ടപ്പോള്‍ ചിരി വന്നു.രാത്രിയും പകലും അധ്വാനിച്ച താന്‍ ഇപ്പോള്‍ ആരായി?എങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല.
“ശരി അമ്മ പറഞ്ഞത് കൊണ്ട് മാത്രം.പക്ഷേ ഒരു കണ്ടീഷന്‍.ഇത് മുഴുവന്‍ വെള്ളത്തില്‍ ഒഴുക്കാന്‍ ഞാന്‍ സമ്മതിക്കുകേല.അവളുടെ ലാപ്ടോപ്പും കൂടി വില്‍ക്കട്ടെ.ബാക്കി തുകക്ക് ആഭരണം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തോ..” നിമ്മി പറഞ്ഞു.
മാതാപിതാക്കള്‍ വീണ്ടും മരിയയെ നോക്കി.അവള്‍ക്ക് ആകെയുള്ളതു ഈ ലാപ്ടോപ്പാണ്.
മരിയയുടെ നിശബ്ദത കണ്ടു നിമ്മി ചുണ്ട് കോട്ടി ചിരിച്ചു.
“അല്ല നിനക്ക് പന്ത്രണ്ടു കോടി അടിക്കുമ്പോ ഒരു നല്ല ലാപ്‌ടോപ്പ് അങ്ങ് മേടിച്ചാല്‍ പോരെ..”നിമ്മി അവളെ കളിയാക്കി.
“ശരി .ഞാന്‍ സമ്മതിച്ചു.”എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മരിയ പറഞ്ഞു.
നിമ്മി വീണ്ടും എതിര്‍ക്കാന്‍ ശ്രമിച്ചു.പക്ഷേ ഇപ്രാവശ്യം അവളുടെ ശബ്ദവും ദുര്‍ബലമായി.പിറ്റേന്ന് നിമ്മിയുടെ ആഭരണങ്ങള്‍ വിറ്റു.ഒപ്പം മരിയയുടെ ലാപ്ടോപ്പും.
അന്നു തന്നെ മരിയ അപ്പന്റെയോപ്പം ലോട്ടറി ടിക്കറ്റുകള്‍ തിരഞ്ഞിറങ്ങി. ഇത്തവണയും അവളുടെ കയ്യില്‍ രണ്ടു പേപ്പര്‍ നിറയെ അക്കങ്ങള്‍ ഉണ്ടായിരുന്നു.ഒരു ടിക്കറ്റിനു മുന്നൂറു രൂപ.രണ്ട് ദിവസം കൊണ്ട് പല സ്ഥലങ്ങളില്‍നിന്നായി 333 ടിക്കറ്റുകള്‍ അവര്‍ വാങ്ങി.
തങ്ങളുടെ ജീവിതത്തില്‍ കാര്യമായി എന്തോ മാറ്റം വരാന്‍ പോകുന്നതായി ലാസറിനു തോന്നി.അയാള്‍ കുടി നിര്‍ത്തി.എന്നും നേരത്തെ വീട്ടില്‍ വരും.ആ വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനക്ക് തീക്ഷ്‌ണത കൂടിയിരിക്കുന്നു. ലിസി പശുവിനെ കറക്കാന്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കും.ഇപ്പോള്‍ അരമണിക്കൂര്‍ നേരത്തെ എഴുന്നേറ്റു കൊന്ത ചൊല്ലിയിട്ടാണ് കാലിത്തൊഴുത്തിലേക്ക് കയറുന്നത്..ടിക്കറ്റുകളില്‍ ഒരെണ്ണം ബൈബിളില്‍ വച്ച് ,അത് നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു ,മുട്ട് കുത്തി നിന്നാണ് കൊന്ത ചെല്ലുന്നത്..ദൈവശക്തി അതിന്‍മേല്‍ വ്യാപരിച്ചു ഭാഗ്യം തങ്ങള്‍ക്ക് അനുകൂലമാകാന്‍വേണ്ടിയായിരുന്നു ആ പ്രത്യേക പ്രാര്‍ത്ഥന.ലാസറും അതിരാവിലെ എണീറ്റ്‌ ഒന്നര കിലോമീറ്റര്‍ അകലെയുള്ള പള്ളിയില്‍ പോയി കുര്‍ബാന കാണും.തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് ഈ ഭാഗ്യപരീക്ഷണത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഒടുവില്‍ ആ ദിവസം വന്നു.പകല്‍ രണ്ടുമണിക്ക് ഓണം ബംബര്‍ ഫലം വന്നു.എല്ലാവരും ഒരുമിച്ചു ഫലം പ്രിന്റ്‌ ചെയ്ത ഷീറ്റുകള്‍ വച്ച് ടിക്കറ്റുകള്‍ പരിശോധിച്ചു.
ഒറ്റ ടിക്കറ്റിനു പോലും നറുക്ക് വീണിട്ടില്ല.ഒരു രൂപ പോലും തിരിച്ചു കിട്ടിയില്ല.
“എടീ ദുഷ്ട്ടേ ഇപ്പൊ നിനക്ക് തൃപ്തിയായില്ലേ..ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു.ആരും കേട്ടില്ല.അതെങ്ങനാ..അവള്‍ക്കല്ലേ ബുദ്ധി...” നിമ്മി കിടന്നു ചീറി.
ലിസി താടിയില്‍ കയ്യും കൊടുത്ത് അസ്ത്രപ്രജ്ഞയായി ഇരിക്കുകയാണ്.ഇത് വരെ കഷ്ടപ്പെട്ടു ഉണ്ടാക്കിയ സമ്പാദ്യം തീര്‍ന്നിരിക്കുന്നു.ദേഷ്യം കൊണ്ട് അവരുടെ കണ്ണ് കാണാതായി.
അവള്‍ മരിയയെ പിടിച്ചു വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് തള്ളി.
“എത്ര നാള്‍ പശുവിനെ വളര്‍ത്തിയും പുല്ലുചുമന്നും ഞാനുണ്ടാക്കിയതാണ് നീ കളഞ്ഞതെന്നു അറിയാമോ.എവിടെ വേണേലും പോയി ജോലി എടുത്ത് ആ പൈസ ഉണ്ടാക്കിയിട്ട് നീ ഇങ്ങോട്ട് വന്നാ മതി...”അവര്‍ ആക്രോശിച്ചു.
മരിയ മുറ്റത്തു നിന്ന് അകത്തേക്ക് കയറാന്‍ നോക്കി.അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
“ഞാന്‍ ആദ്യമേ പറഞ്ഞല്ലോ അമ്മെ..ഉറപ്പ് ഇല്ലെന്നു..” അവള്‍ വിക്കി.
“വേണ്ട..നിനക്ക് നല്ല ബുദ്ധിയുണ്ടല്ലോ..നീ പൈസ ഉണ്ടാക്കിയിട്ട് വന്നാല്‍ മതി.”ലിസിക്ക് ഒരു ഭാവഭദവുമില്ലായിരുന്നു.ലാസര്‍ മാത്രം ഒന്നും മിണ്ടാതെ തലക്കു കയ്യും കൊടുത്തിരുന്നു.
പെട്ടെന്ന് മരിയ അമ്മയെ തള്ളി മാറ്റി അകത്തേക്ക് പോയി മുറിയടച്ചു.പിന്നെ പത്തു മിനിട്ട് കഴിഞ്ഞു ബാഗുമായി പുറത്തു വന്നു.ആരും അവളെ തടഞ്ഞില്ല.
ആരെങ്കിലും തിരിച്ചു വിളിക്കും എന്ന് കരുതി ഒരു നിമിഷം അവള്‍ മുറ്റത്തുനിന്നു.പിന്നെ മെല്ലെ അവരുടെ കാഴ്ചയില്‍നിന്ന് നടന്നു മറഞ്ഞു.
ആദ്യത്തെ ദേഷ്യം ശമിച്ചു കഴിഞ്ഞപ്പോള്‍ ചെയ്തത് കൂടിപ്പോയി എന്ന് ലിസിക്ക് തോന്നി.അവര്‍ ലാസറിനെ അവളെ അന്വേഷിക്കാന്‍ പറഞ്ഞുവിട്ടു.അയാള്‍ നഗരത്തില്‍ പോയി.ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റെഷനിലും ഒക്കെ അന്വേഷിച്ചു.ഒരിടത്തും അവളില്ല.കോളേജില്‍ അധികം കൂട്ടുകാര്‍ ഇല്ലാത്തത് കൊണ്ട് ആ വഴിക്കുമുള്ള അന്വേഷണത്തിനും ഫലമുണ്ടായില്ല.
“എന്റെ മാതാവേ ..എന്നോട് പൊറുക്കണേ ..”ലിസി തിരുക്കുടുംബത്തിന്റെ രൂപത്തിന് മുന്‍പില്‍നിന്ന് കരഞ്ഞു.
അപ്പോഴാണ്‌ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്.
ബൈബിള്‍.
എന്നും രാവിലെ പ്രാര്‍ത്ഥന ചൊല്ലാന്‍ നേരം ഒരു ടിക്കറ്റ് അതില്‍ വയ്ക്കുന്നതാണ്.ആ ഒരേ ഒരു ടിക്കറ്റിന്റെ ഫലം നോക്കിയിട്ടില്ലെന്ന കാര്യം ലിസി അപ്പോഴാണ്‌ ഓര്‍മ്മിച്ചത്.അവര്‍ ബൈബിള്‍ തുറന്നു നോക്കി.ആ ടിക്കറ്റ് കാണുന്നില്ല.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നിമ്മിയുടെ പേരില്‍ വന്നു. സെയിന്റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പലിന് അഞ്ചു ലാപ്ടോപ്പുകളും ആരോ അയച്ചു. ലാപ്ടോപ്പുകള്‍ക്കൊപ്പം ഒരു ചെറുകുറിപ്പും ഉണ്ടായിരുന്നു.കോളേജിലെ കംബ്യൂട്ടര്‍ ലാബിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇവ ഉപയോഗിക്കണമെന്നും ,ക്ലാസ് സമയം കൂടാതെയുള്ള സമയത്തും ലാബ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കണം എന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
(അവസാനിച്ചു)
എഴുതിയത് :- അനീഷ് ഫ്രാൻസിസ് , നല്ലെഴുത്ത് 

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot