നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുറ്റവാളികൾ(ലേഖനം)


---------------------------------------------------
*റാംജി..
കുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ അവർക്കുണ്ടായിട്ടുള്ള അവഗണനകളാണ് അവരെ കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുവാൻ പ്രേരിപിക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്..
നമ്മൾ രക്ഷിതാക്കൾ കരുതലോടും ശ്രദ്ധയോടും കൂടി സമീപിച്ചാൽ മാത്രമേ അവരെ ആ കുരുക്കിൽനിന്ന് രക്ഷിച്ചെടുക്കാൻ സാധിക്കൂ..
അവഗണന പ്രധാനകാരണമായി പറയപ്പെടാറുണ്ടെങ്കിലും വീടുകളിലെ സ്വസ്ഥതയില്ലായ്മ, ദാരിദ്ര്യം, രക്ഷകർത്താക്കളുടെ ക്രിമിനൽ സ്വഭാവം, അവരുടെ പരിചരണമില്ലായ്മ എന്നിവയേക്കൂടാതെ സ്കൂളിലെ സാഹചര്യം, പലപ്പോഴും അവിടെ അനുഭവിക്കേണ്ടിവരുന്ന തിരസ്കാരം, ലഹരി വസ്തുക്കളുടെ അനായാസ ലഭ്യത എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
കുട്ടികളിലോ യുവാക്കളിലോ താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ രഹസ്യമായി അവരെ നിരീക്ഷിക്കണ്ടതാണ്.
പതിവായി കള്ളം പറയുക /പ്രവർത്തിക്കുക,
മൃഗങ്ങളോട്‌ ക്രൂരത കാണിക്കുക,
തൻ്റെയോ മറ്റുള്ളവരുടെയോ സാധനങ്ങൾ മനപ്പൂർവ്വം നശിപ്പിക്കുക/കേടുവരുത്തുക,
കരുതിക്കൂട്ടി തീയിടുക, രക്ഷിതാക്കളുടെ അനുമതിയില്ലാതെ രാത്രികാലങ്ങളിൽ സ്ഥിരമായി വീടിനുപുറത്ത്‌ പോവുക,
പതിവായി പലകാര്യങ്ങളിലും മടികാണിക്കുക, ആവർത്തിച്ച്‌ മോഷണം നടത്തുക, വിലപ്പെട്ട പല സാധനങ്ങളും നശിപ്പിക്കുക, വീട്ടിൽ സഹോദരങ്ങളോടുപോലും ദയാശൂന്യമായി പെരുമാറുക..
ഇതിൽ മൂന്നോ അതിലധികമോ ലക്ഷണങ്ങൾ ഇവരിൽ കണ്ടാൽ, അവരറിയാതെ നിരന്തരം അവരെ നിരീക്ഷിക്കേണ്ടതാണ്, ശേഷം വിദഗ്ദസഹായം തേടുകയും വേണം..
സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ് കൂടുതലായും കുറ്റവാസന കണ്ടുവരുന്നത്‌.
ജനിതകമായ പല ഘടകങ്ങളുടെയും സ്വാധീനം പുരുഷന്മാരിൽ കൂടുതലായി ഉണ്ടെന്നും ഇല്ലന്നും മനഃശാസ്ത്ര വിദഗ്ധർ പറയുന്നുണ്ട്‌.
ടെസ്റ്റൊസ്റ്റിറോൺ എന്ന പുരുഷ ഹോർമോൺ നമ്മുടെ വൈകാരികസ്ഥിതിയിൽ പര്യാപ്തമായ സ്വാധീനം ചെലുത്തുന്നതായി അറിയാമല്ലോ. നീ ഹോർമോൺ നമ്മളിലെ അക്രമത്തിന്റേയും, ദേഷ്യത്തിന്റേയും നിലയെ തെല്ലുയർത്തുന്നതിൽ ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌.
കുറ്റവാളികൾ സാധാരണയായി മൂന്നു തരത്തിലുണ്ട്‌.
1. ചുറ്റുപാടുകളിൽ നിന്നും പിൻതിരിഞ്ഞു പോയവർ.
2. ശാരീരിക അസ്വാസ്ഥ്യമുള്ളവർ.
3. മാനസികമായി വേറിട്ടു നിൽക്കുന്നവർ..
യുവാക്കളിൽ കണ്ടുവരുന്ന കുറ്റവാസനയെ സാധാരണയായി "ഡെലിൻക്വൻസി" എന്നാണുപറയുക.
പലരും കുറ്റവാസനയുടേയും ആക്രമണപ്രവണതയുടേയും അവസ്ഥയിലേക്ക്‌ വരാനുള്ള മറ്റുള്ള കാരണങ്ങൾ ഇവയാണ്:
പ്രിയപ്പെട്ടവരുടെ മരണം,
മറ്റുള്ളവർ ഉപേക്ഷിച്ചു പോകുന്ന അവസ്ഥ,
വിവാഹമോചനം.
കൂടാതെ, മദ്യപാനം നിമിത്തം തകരുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഈ അവസ്ഥയിലേക്ക്‌ എത്തുവാൻ സാധ്യതയുണ്ട്..
സ്വന്തമെന്നു കരുതുന്നവരുടെ ക്രൂരമായ പെരുമാറ്റം,
നിയന്ത്രിക്കാനാകാത്ത ദേഷ്യ സ്വഭാവം, മയക്കുമരുന്നിന്റെ അമിത ഉപയോഗം, പണംവച്ചുള്ള ചീട്ടുകളി, മാതാപിതാക്കളുടെ അശാസ്ത്രീയമായ ശിക്ഷാ നടപടി,
മറ്റുള്ളവരുടെ ഉയർച്ചയിൽതോന്നുന്ന അസൂയ,
കടുത്ത ദാരിദ്യം, ധാരാളിത്തം, തൊഴിൽ അലഭ്യത തുടങ്ങിയ കാരണങ്ങളും കുറ്റവാസനയെ പരിപൊഷിപ്പിക്കുന്ന ഘടകങ്ങളാണ്.
കുടുംബത്തിലേയും, സമൂഹത്തിലേയും ചുറ്റുപാടുകൾ മോശമാണെങ്കിൽ വളർന്നുവരുന്ന കുട്ടികളിലും ഈ സ്വഭാവം കടന്നുകൂടും.
ഇവയൊന്നും കൂടാതെ, മാനസികമായ പ്രശ്നങ്ങളും അവരെ ആ വഴിക്ക്‌ നയിക്കാറുണ്ട്‌.
പാരനോയിയ, ഹിസ്റ്റീരിയ, ഫിറ്റ്സ്‌ എന്നീ മാനസികാവസ്ഥകൾ കുറ്റവാസന ഉളവാക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നതായി കാണാറുണ്ട്.
ചെറുപ്പത്തിലെ മോഷണം ശീലമാക്കിയവരും, ലൈംഗിക കുറ്റങ്ങൾ നടത്തുന്നവരും, പരപ്പ്രേരണയാൽ കൊലപാതകം നടത്തുന്നവരുമൊക്കെ കുറ്റവാളികളുടെ ഇടയിൽ കണ്ടുവരാറുണ്ട്.
സ്നേഹ-വാത്സല്യങ്ങൾ നിഷേധിക്കപെട്ട കുട്ടികളിൽ കുറ്റവാസന തീവ്രതയോടുകൂടി ഉദിക്കുമെന്നതിനാൽ, കരുതലോടു കൂടിത്തന്നെ കുട്ടികളോട് പെരുമാറേണ്ടതുണ്ട്..
ഇപ്പോഴുള്ള മിക്ക രക്ഷിതാക്കളുടേയും ഭൂതകാലം പരിശോധിച്ചാൽ അവരുടെ മാതാപിതാക്കളിനിന്ന് കയ്പ്പേറിയ അനുഭവങ്ങളായിരിക്കും ലഭിച്ചിട്ടുണ്ടാകുക. ആ കാലഘട്ടത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിച്ചിരുന്നു എന്നുകൂടി വിലയിരുത്തുക.
അനുകൂല സാഹചര്യങ്ങൾ അന്ന് ഇല്ലാതിരുന്നതിനാൽ നിങ്ങൾക്ക്‌ നേർവഴി നടക്കാനായി.
ഇന്ന് കാലം മാറിയിരിക്കുന്നു.
ചുറ്റും വഴിതെറ്റിക്കാൻ അനുകൂലമായ സാഹചര്യങ്ങളുടെ വിളനിലമാണ്. ശ്രദ്ധാപൂർവ്വം യുവജനതയെ നയിക്കുകയേ മാർഗ്ഗമുള്ളു.
കുട്ടികൾ ചെറിയ ചെറിയ മോഷണങ്ങൾ തുടങ്ങുന്നത്‌ വീട്ടിൽനിന്നു തന്നെയാണ്.
ഇതിനുകാരണവും ആവശ്യമായ പരിഗണന ലഭിക്കാത്തത് തന്നെയാണ്. മുതിർന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി തുടങ്ങുന്ന ഈ ശീലം പതുക്കെ കുട്ടിയുടെ സ്വഭാവരൂപീകരണത്തിന് അടിത്തറയാകുകയും, കാലക്രമേണ അവർ ആക്രമണ പ്രവണത കാട്ടുകയും ചെയ്യും.
എൺപത്‌ ശതമാനം കുറ്റവാളികളുടേയും ഭൂതകാലം പരിശോധിച്ചാൽ തിരസ്കരിക്കപെട്ട ബാല്യകാലത്തിൽ കൂടി കടന്നുപോയവരാണ് ഇവരെന്ന് മനസിലാകും. അതായത്, ഇവരിൽ നല്ലൊരു ശതമാനം പേരും വളരെ വേണ്ടപെട്ടവരിൽനിന്നോ, മാതാപിതാക്കളിൽനിന്നോ ഏതെങ്കിലും തരത്തിൽ അവഗണന അനുഭവിച്ചവരാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും....
മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ പോലും അനാവശ്യമായി ഇടപെട്ട്‌, അവർ ചെയ്തതിലെ ശരിതെറ്റുകൾ അന്വേഷിക്കാതെ തന്നെ അവരെ കടുത്ത ശിക്ഷാമുറകൾക്ക്‌ വിധേയരാക്കാറുണ്ട്‌.
മറ്റൊരു വിഭാഗമാകട്ടെ, തനിച്ചു ചെയ്യാൻ പ്രാപ്തിയുള്ള പല കാര്യങ്ങളിൽനിന്നും അമിത ഉത്കണ്ഠ മൂലം കുട്ടികളെ വിലക്കുന്നു. തന്മൂലം എബിലിറ്റി സ്കില്ലിന് വികാസം പ്രാപിക്കാത്തതിനാൽ, കാലക്രമേണ ആ കുരുന്നുകളിൽ ഏതൊരവസ്ഥയിലും സ്വയം അറിഞ്ഞ്‌ പ്രവർത്തിക്കുവാനുള്ള കഴിവ് നശിച്ചു പോകുകയും ചെയ്യുന്നു.
പലപ്പോഴും സഹപാഠികൾക്ക് മുൻപിൽ ആത്മവിശ്വാസത്തോടുകൂടി ഉയർന്ന് നിൽക്കാനാകാതെ സാഹചര്യം ഉണ്ടാവുകയും, തത്ഫലമായി ഇവരിൽ നിലനിൽപ്പിനും സ്വാധീനത്തിനും വേണ്ടി
സ്വന്തം കായികശക്തി അന്യനിൽ പ്രകടിപ്പിച്ച്‌ അവ തൻറെ വിജയങ്ങളായി ഉയർത്തിക്കാട്ടാനുള്ള വ്യഗ്രതയും കണ്ടു വരുന്നു.
അതിനാൽ അമിതമായ പരിചരണം കൊടുക്കണമെന്നില്ല, മിതമായിട്ടുള്ളത്‌ ആവശ്യമാണുതാനും. അതായത്, കുട്ടികളെക്കുറിച്ച് അമിതമായ ആശങ്ക ആവശ്യമില്ല. അവർ എന്തിനെയും അതിജീവിച്ചുകൊള്ളും.
ക്രൂരമായ ചിന്തകൾ ഉള്ളവരും, ആക്രമണ സ്വഭാവവുമുള്ളവരുമൊക്കെ സിനിമകൾ കാണുമ്പോൾ, അതിലെ നായകനു കൊടുക്കുന്നതിനേക്കാൾ പ്രാധാന്യം പ്രതി നായകനോ വില്ലനോ ആകാം കൊടുക്കുന്നത്‌. വില്ലന്മാർ അത്തരം സിനിമകളിൽ ചെയ്തുകൂട്ടുന്ന പ്രവർത്തികൾ ഇത്തരക്കാർ മനഃപൂർവ്വമല്ലാതെ മനസിന്റെ അടിത്തട്ടിൽ സൂക്ഷിച്ചു വയ്ക്കുകയും ഒരവസരം ഒത്തുവരുമ്പോൾ അപരനിൽ പ്രയോഗിക്കുകയും ചെയ്യുന്നു.
ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്തെന്നാൽ, മുൻപ്‌ പല ലേഖനങ്ങളും സൂചിപ്പിച്ചിട്ടുള്ളതുപോലെ ദൃശ്യാനുഭവങ്ങൾ മനുഷ്യമനസിനെ കൂടുതൽ സ്വാധീനിക്കുന്ന അവസ്ഥയാണ്.
അതിനാൽ നാം എത്രതന്നെ ന്യായീകരിച്ചാലും സിനിമയും മറ്റ് ദൃശ്യമാധ്യമങ്ങളും കുട്ടികളിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്‌.
സാധാരണയിൽ കവിഞ്ഞ, വൈകാരികമായ അവസ്ഥയാണ് കൂടുതൽ കുറ്റവാളികളിലും കണ്ടുവരുന്നത്‌. അതിനാലാണവർ പെട്ടന്നുതന്നെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌.
സാധാരണയായി കണ്ടുവരുന്ന ശിക്ഷാവിധികളുടെ കാഠിന്യം കുറ്റവാസനയേറിയവരെ ഒരുപരിധിവരെ കുറ്റകൃത്യങ്ങൾ നടത്താനുള്ള പ്രേരണയിൽ നിന്ന് വിട്ടുനിൽക്കാൻ സഹായിക്കാറുണ്ട്‌ എന്ന് പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ ശിക്ഷാവിധിക്കു ശേഷമാണ് കൂടുതൽ കർക്കശ സ്വഭാവത്തോടുകൂടി പെരുമാറുന്നത്.
അതിനാൽ ഇവർക്കാവശ്യം ദണ്ഡനകളോ, ശിക്ഷാ മുറകളോ ഒന്നുമല്ല, മറിച്ച്
സ്നേഹ പരിചരണത്തോടുകൂടിയുള്ള മനഃശാസ്ത്ര സമീപനമായിരിക്കും ഇവരുടെ മനസിനെ കൂടുതൽ സ്വാധീനിക്കുന്നത്.
സോഷ്യൽ സൈക്കോളജി, ക്രിമിനൽസൈക്കോളജി /ആന്ത്രൊപ്പോളജി, ഇൻവസ്റ്റിഗേറ്റീവ്‌ സൈക്കോളജി, ഫോറൻസിക്‌ സൈക്കോളജി തുടങ്ങി മേഖലകളിലുള്ള വിദഗ്ധർ കുറ്റവാളികളെ വിശദമായി പഠിച്ച്‌, അവരുടെ പ്രതികരണം, ചിന്ത, കാഴ്ചപ്പാടുകൾ, പ്രവർത്തി, ഉദ്ദേശം
എന്നിവയെല്ലാം മനസ്സിലാക്കുകയും ക്രിമിനൽ ചിന്തകളിൽനിന്ന് ശ്രദ്ധ തിരിപ്പിച്ച്‌, പുതിയ തൊഴിലുകളിൽ പരിശീലനം കൊടുത്ത്‌ നേരായ മാർഗ്ഗത്തിൽകൂടെ സഞ്ചരിക്കുവാനുള്ള പാത തെളിച്ച്‌ കൊടുക്കുകയും ചെയ്യാറുണ്ട്.
100-150 കൊല്ലങ്ങൾക്ക്‌ മുന്നേതന്നെ കുറ്റവാളികളുടെ മാനസിക നിലകളെകുറിച്ച്‌ അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്.
1971 ൽ സ്റ്റാൻഫോർഡ്‌ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി പ്രൊഫസർ ആയിരുന്ന ഫിലിപ്പ്‌ സിംബാർഡോ, ജയിൽ സാഹചര്യം കോളേജിൽ തന്നെ ഒരുക്കി കുട്ടികളെ വച്ച്‌ പഠനങ്ങൾ നടത്തിയിരുന്നു,
സ്റ്റാൻഫോർഡ്‌ പ്രിസൺ എക്സ്‌പിരിമെന്റ്‌ എന്നപേരിൽ പ്രശസ്തമായ പഠനം തന്നെയായിരുന്നു അത്‌.
ഫ്രോയിഡിന്റെ സിദ്ധാന്തമനുസരിച്ച്‌ രണ്ടുതരത്തിലുള്ള ജന്മ വാസനയാണ് മനുഷ്യർക്കുള്ളത്‌.
1) ജീവിക്കുവാനും, വളരുവാനും, സ്വയം വികസിക്കാനും, തരണം ചെയ്യുവാനും ഉള്ള ജന്മ വാസന.
2) മരണത്തിന്റെ നിശ്‌ചേഷ്ടമായ അവസ്ഥയിൽ എത്തിചേരുവാനുള്ള ജന്മ വാസന.
അദ്ദേഹത്തിന്റെ കാഴ്ചപാടിൽ രണ്ടാമതായുള്ള ജന്മവാസനയെ ആണ് നശീകരണത്തിന്റേയും അക്രമ വാസനയുടേയും വിശദീകരണത്തിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഈ ജന്മവാസന ഒരുവേള തന്നിൽ തന്നെയോ, അപരനിലോ, പ്രതികരണശേഷിയില്ലാത്ത ജീവികളിലോ /വസ്തുക്കളിലോ കാട്ടിയെന്നുവരാം എന്നാണ് ഫ്രോയിഡ്‌ പറയുന്നത്‌. കൂടാതെ അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഒരാൾ വളർന്നുവരുന്ന സാഹചര്യം കൊണ്ടായിരിക്കുകയില്ല മറിച്ച് ജന്മനാ തന്നെ കുറ്റവാസന ഉണ്ടായിരിക്കുന്നതാണ് എന്നും പറയുന്നുണ്ട്.
എന്തു തന്നെയായാലും നമ്മുടെ കുരുന്നുകളെ ആ സാഹചര്യത്തിലേക്ക്‌ തള്ളിവിടാതെ ഉത്തമമായ സമീപനത്തോടെ അവർക്ക്‌ വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുത്ത്‌ നല്ലവഴി നടത്താൻ ശ്രമിക്കാം.
BY Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot