നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 26

്അധ്യായം-26
' ദുര്‍ഗാ'
ജാസ്മിനും നേഹയും അവളുടെ അടുത്തേക്ക് ഓടിയെത്തി.
ഇപ്പോള്‍ കുഴഞ്ഞു വീഴാവുന്ന നിലയിലായിരുന്നു അവള്‍
ജാസ്മിന്‍ ഒന്നു തൊട്ടതേയുള്ളു അവളുടെ ദേഹത്തേക്ക് ദുര്‍ഗ അലച്ചു വീണു
നേഹയും ഓടി വന്ന് അവളെ താങ്ങി.
' ദുര്‍ഗാ.. ദുര്‍ഗാ.. മോളേ തങ്കം..'
ജാസ്മിന്‍ അവളെ കുലുക്കി വിളിച്ചു
അവളുടെ കണ്ണുകള്‍ പിന്നോട്ട് മറയുന്നത് അവര്‍ കണ്ടു
ദുര്‍ഗയുടെ ഷാള്‍ നിലത്തേക്ക് ഊര്‍ന്നു വീണപ്പോള്‍ കീറിപ്പറിഞ്ഞ അവളുടെ വസ്ത്രങ്ങള്‍ അവര്‍ കണ്ടു
ജാസ്മിന്‍ നടുക്കത്തോടെ നേഹയെ നോക്കി
താനും ഇപ്പോള്‍ കുഴഞ്ഞു വീഴുമെന്ന മട്ടിലായിരുന്നു നേഹയുടെ നില്‍പ്പ്.
ജാസ്മിന്‍ ചുറ്റും നോക്കി
കനത്തമഴയും ചുഴലിക്കാറ്റും ഭയന്നിട്ടാവാം ഒരാള്‍ പോലും ആ പരിസരത്ത് ഉണ്ടായിരുന്നില്ല.
അവര്‍ കയറി നിന്ന ഓടിട്ട കെട്ടിടത്തിന്റെ പാത്തിയിലൂടെ മഴവെള്ള്ം ഇറ്റു വീഴുന്നുണ്ടായിരുന്നു.
ജാസ്മിന്‍ ദുര്‍ഗയെ അതിന് കീഴിലേക്ക് നീക്കി നിര്‍ത്തി
വെള്ളത്തുള്ളികള്‍ മുഖത്ത് പതിച്ചതോടെ ദുര്‍ഗ ഒന്നു ഞരങ്ങി
' മോളേ.. ദുര്‍ഗ.. കണ്ണുതുറക്ക്' ജാസ്മിന്‍ അവളെ ഒന്നുലച്ചു
പരിക്ഷീണയെ പോലെ ദുര്‍ഗ കണ്ണുതുറന്ന് അവളെ നോക്കി.
' നേഹ... ഇവള്‍ക്ക് ബോധം വന്നെന്നു തോന്നുന്നു.. നീയാ സ്‌കൂട്ടി ഒന്ന് സ്റ്റാര്‍ട്ട് ചെയ്തു നോക്ക്.. എങ്ങനെയെങ്കിലും ഇവിടെനിന്നൊന്നു രക്ഷപെട്ടാല്‍ മതി' ജാസ്മിന്‍ വിളിച്ചു പറഞ്ഞു
നേഹ സ്‌കൂട്ടറിനടുത്തേക്ക് ഓടി
ആദ്യ ശ്രമത്തില്‍ തന്നെ അത് യാതൊരു കുഴപ്പവുമില്ലാതെ സ്റ്റാര്‍ട്ടായി.
' സ്റ്റാര്‍്ട്ടായി.. ആശ്വാസത്തോടെ നേഹ ജാസ്മിനെ നോക്കി.
' ഇനിയെന്താ ചെയ്യാ.. ത്രിബിള്‍ പോകാനോ'
' അല്ലാതെന്ത് ചെയ്യും .. ഓട്ടോ കിട്ടുന്നിടത്തെത്തുമ്പോള്‍ മാറി കയറാന്‍ നോക്കാം.. ഈ പട്ടിക്കാട്ടില്‍ നിന്ന് പുറത്ത് കടക്കാതെ പറ്റുമോ'
ജാസ്മിന്‍ ദുര്‍ഗയെ ചുറ്റിപ്പിടിച്ചു കൊണ്ടു തന്നെ അതിനടുത്തേക്ക് നടത്തി.
' നേഹാ.. ഞാനോടിക്കണോ.. നിന്നെ കൊണ്ട് പറ്റുമോ'
ജാസ്മിന്‍ ആശങ്കപ്പെട്ടു
' കൈയ്യും കാലും വിറയ്ക്കുന്നുണ്ട്.. എന്നാലും ഐ വില്‍ മാനേജ്.. നീ അവളെ കയറ്റിയിരുത്ത്.. പുറകില്‍ വീഴാതെ നീ പിടിച്ചിരുന്നോണം ജാസ്'
' ശരി.. ' ജാസ്മിന്‍ ഒരു വിധത്തിലാണ് ദുര്‍ഗയെ സ്‌കൂട്ടിയില്‍ കയറിപ്പറ്റിച്ചത്.
അതിന് പുറകില്‍ അവളും കയറി
എന്ത് അപകടത്തില്‍ നിന്നാണ് ദുര്‍ഗ ഓടി രക്ഷപെട്ടതെന്നറിയില്ല. അവളെ ഓടിച്ചത് അഭിയാണെങ്കിലും അല്ലെങ്കിലും അവര്‍ പുറകേ ഉണ്ടോ എന്നും അറിയില്ല. എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനുള്ള ത്വരയോടെയാണ് നേഹ സ്‌കൂട്ടിയോടിച്ചത്.
എന്നാല്‍ അതു വളരെ സ്മൂത്തായി നിസാരമായി വേഗത്തില്‍ ഒഴുകി്‌പ്പോകുകയാണെന്ന് നേഹയ്ക്ക് തോന്നി.
പതിനാറ് കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ പരിചിതമെന്ന് തോന്നിയ റോഡ് കണ്ടു.
നാഷണല്‍ ഹൈവേയാണ്.
പോലീസിന്റെ കണ്ണില്‍ പെടരുതേ എന്ന പ്രാര്‍ഥനയോടെയാണ് നേഹ വണ്ടിയോടിച്ചത്
ദുര്‍ഗ ജാസ്മിന്റെ നെഞ്ചിലേക്ക് കുഴഞ്ഞ് ചാരികിടക്കുകയായിരുന്നു.
ആ നിലയില്‍ അവളെ പോലീസ് കണ്ടാല്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണെന്ന് ജാസ്മിന് തോന്നി.
ദുര്‍ഗയുടെ ജീവിതം തന്നെ നശിക്കാന്‍ അതിടയാക്കും.
അഭിഷേകിന്റെ കാറില്‍ സന്തോഷവതിയായി കയറിപ്പോയവള്‍ ഈ നിലയില്‍ തിരിച്ചെത്തിയതെങ്ങനെയാണ്.
അഭി അവളെ റേപ് ചെയ്‌തോ.
ജാസ്മിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പടര്‍ന്നു.
കീറിപ്പറിഞ്ഞ ഈ വേഷത്തില്‍ അവളെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുന്നതും റിസ്‌കാണ്.
നാളെ അതായിരിക്കാം അവള്‍ക്കെതിരേ ഒരു തെളിവാകുന്നതും.
വരുന്നത് വരട്ടെ എന്ന മട്ടില്‍ ജാസ്മിന്‍ ഇരുന്നു.
നേരിയ മഴ ചാറിത്തുടങ്ങി.
വാഹനങ്ങളെല്ലാം വേഗത്തില്‍ ഓടിത്തുടങ്ങി.
താനല്ല സ്‌കൂട്ടി ഓടിക്കുന്നതെന്ന് നേഹയ്ക്ക് പല തവണ അനുഭവപ്പെട്ടു.
വളവുകളും തിരിവുകളും കാര്യമാക്കാതെ വളരെ സുരക്ഷിതമായി ഒരു മിന്നല്‍ പോലെ അത് ചീറി കടന്നു പോകുകയാണ്.
തൃശൂര്‍ നഗരത്തിലേക്ക് കടക്കാതെ ഇടവഴികളിലൂടെ നേഹ വണ്ടിയോടിച്ചു.
ഒടുവില്‍ പൂങ്കുന്നം കടന്ന് തെക്കേത്ത് മനയുടെ ഗേറ്റിലെത്തിയതോടെ നേഹ തളര്‍ന്നു.
ഏതാനും സമയമായി അത്രയധികം ടെന്‍ഷനായിരുന്നു അവള്‍ അനുഭവിച്ചത്.
' വണ്ടി ഇവിടെ നിര്‍ത്ത്'
ഗേറ്റ് കടന്നപ്പോള്‍ ജാസ്മിന്‍ പറഞ്ഞു
' നീ ചെന്ന് ആന്റിയും അങ്കിളും എവിടെ എന്ന് നോക്കണം.. എന്നിട്ടവരെ തന്ത്രപൂര്‍വം മാറ്റണം.. മാറ്റിയാല്‍ ഒരു മിസ്ഡ് കോള്‍ തരാന്‍ മറക്കരുത്.. ആ സമയത്ത് ഞാനിവളെ എങ്ങനെയെങ്കിലും മുകളിലെത്തിക്കാം'
തളര്‍ന്ന ശരീരവുമായി നേഹ ഇറങ്ങി.
ഓരോ കാലടിയിലും വിറയല്‍ പടര്‍ന്നു.
' ദുര്‍ഗാ' ജാസ്മിന്‍ അവളെ കുലുക്കി വിളിച്ചു
ഒരു ഉറക്കത്തില്‍ നിന്നുണര്‍ന്നതു പോലെ ദുര്‍ഗ ഞെട്ടി കണ്‍മിഴിച്ചു
അവളുടെ ക്ഷീണമെല്ലാം മാറിയതു പോലെ ജാസ്മിന് തോന്നി.
' നിനക്ക് നടക്കാന്‍ പറ്റില്ലേ' ജാസ്മിന്‍ തിരക്കി.
കഴിഞ്ഞു പോയതെല്ലാം അപ്പോഴാണ് ദുര്‍ഗയുടെ ഓര്‍മ്മയിലേക്ക് ആര്‍ത്തലച്ചു വന്നത്.
ആലില പോലെ വിറച്ചു കൊണ്ട് ദുര്‍ഗ ജാസ്മിനെ നോക്കി.
' ഇപ്പോഴൊന്നും പറയണ്ട.. എങ്ങനെയെങ്കിലും ഒന്നു റൂമിലെത്താന്‍ നോക്ക്..' ജാസ്മിന്‍ ലോകം തന്നെ വെറുത്തത് പോലെയാണ് അതു പറഞ്ഞത്.
ആ വാക്കുകള്‍ ദുര്‍ഗയെ വേദനിപ്പിച്ചു
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
സ്‌കൂട്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ദുര്‍ഗ ഒന്നു വേച്ചു പോയി.
എങ്കിലും ക്ഷീണമൊന്നും അനുഭവപ്പെട്ടില്ല.
ഫോണിലേക്ക് നേഹയുടെ മിസ്ഡ് കോള്‍ വരുന്നത് വരെ അവള്‍ കാത്തു.
നേഹ കയറിച്ചെല്ലുമ്പോള്‍ ഊര്‍മിള ഹാളിലിരുന്ന് ടിവി കാണുകയായിരുന്നു.
' ആഹാ.. നോക്ക് സമയം എത്രയായീന്ന്.. ആറുമണിയാകാറായി.. എവിടെയായിരുന്നു ഇത്രനേരം'
അവര്‍ ശകാരിച്ചു
' ഞാനും ദുര്‍ഗയും ജാസും കൂടി ചെറിയൊരു ഷോപ്പിംഗ്.. സ്വാതിയെവിടെ ആന്റീ..'
നേഹ പ്രസന്നത ഭാവിച്ചു
' സ്വാതി ചെറുതുരുത്തിയില്‍ അവളുടെ വീട്ടിലേക്ക് പോയി. അവളുടെ അമ്മ വിളിച്ചിരുന്നു. കാണാന്‍ കൊതിയായീത്രേ. അങ്കിള്‍ അവളെ കൊണ്ടു വിടാനായി പോയി'
ഊര്‍മിളയുടെ വാക്കുകള്‍ ഒരാശ്വാസമായി നേഹയെ പൊതിഞ്ഞു
രാവിലെ ദുര്‍ഗ ദേഷ്യപ്പെട്ടതിന്റെ ഇഷ്ടക്കേടു കൊണ്ടാവാം അവള്‍ സ്ഥലം വിട്ടത്.
' എന്തായിത്.. ആകെ നനഞ്ഞ പോലെ.. മഴ കൊണ്ടോ.. അവരെവിടെ തങ്കവും ജാസും'
ഊര്‍മിള തിരക്കി.
' സ്‌കൂട്ടിക്കെന്തോ പ്രോബ്‌ളം അവര്‍ ദേ അവിടിരുന്ന് അത് ശരിയാക്കുവാ.. ആന്റീ എനിക്ക് വല്ലാത്ത തലവേദന ഒരു ചുക്കു കാപ്പി കിട്ടുമോ' നേഹ ദയനീയ ഭാവം നടിച്ചു
' അതിനെന്താ വാ മോളേ.. ആന്റി ഉണ്ടാക്കിത്തരാലോ'
ഊര്‍മിള വാത്സല്യത്തോടെ എഴുന്നേറ്റു.അവര്‍ക്കൊപ്പം നേഹയും കിച്ചനിലേക്ക് ചെന്നു
അതിനിടയില്‍ ജാസ്മിന് മിസ്ഡ് കോള്‍ ചെയ്യാനും അവള്‍ മറന്നില്ല.
ചുക്കുകാപ്പിയുമായി നേഹ ഹാളിലെത്തുമ്പോഴേക്കും ജാസ്മിനും ദുര്‍ഗയും അവരുടെ റൂമിലെത്തിയിരുന്നു.
റൂമിനകത്ത് കടന്നയുടനേ ജാസ്മിന്‍ വാതിലടച്ച് കൊളുത്തിട്ട് ദുര്‍ഗയുടെ നേരെ ചെന്നു
' പറയെടീ.. നിനക്കെന്തു പറ്റി'
ജാസ്മിന്റെ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ ദുര്‍ഗയ്ക്ക് ഭയം തോന്നി.
' അഭിഷേകിന്റെ കാറില്‍ കയറി നീയെങ്ങോട്ടാ പോയത്'
ഭൂമി ഒന്നാകെ പിളര്‍ന്നത് പോലെ ദുര്‍ഗ നിന്നു.
എന്തു പറയണമെന്ന വൈവശ്യം അവളെ ചൂഴ്ന്നു.
അപ്പോള്‍ ജാസ്മിന് പിന്നില്‍ ധ്വനി വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു
സാരമില്ലെന്ന് ധ്വനി കണ്ണടച്ചു കാട്ടി.
ദുര്‍ഗയ്ക്ക് ഒരു വിപദി ധൈര്യം അനുഭവപ്പെട്ടു.
ധ്വനി ദുര്‍ഗയുടെ അടുത്തെത്തി
' ഞാന്‍ പറഞ്ഞു തരാം മറുപടി'
ധ്വനി പറഞ്ഞു.
' നീയതേറ്റ്ു പറഞ്ഞാല്‍ മാത്രം മതി'
ദുര്‍ഗ തലയാട്ടി.
' ഞാന്‍ അഭിഷേകിന്റെ കാറില്‍ കയറിപ്പോയത് സത്യമാണ്'
ദുര്‍ഗ ധ്വനി പറയുന്നത് ഏറ്റു പറഞ്ഞു
' കോളജില്‍ ഡ്രോപ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാനവനെ വിശ്വസിച്ചു പോയി. നിങ്ങളാരും അറിയാതെ ഒരു ദിവസം അഭി എന്നോട് സംസാരിച്ചു. അവനെ എല്ലാവരും തെറ്റിദ്ധരിക്കുകയാണെന്നും അതിലൊരുപാട് സങ്കടമുണ്ടെന്നും പറഞ്ഞ് കരഞ്ഞു. എന്തോ എന്റെ ദത്തേട്ടനെ പോലെ തോന്നി എനിക്ക്. അഭിയേട്ടനെ സമാധാനിപ്പിക്കാനാണ് അന്നു രാത്രി ഒരു രണ്ടുമിനിറ്റ് ഞാനാ മുറിയിലേക്കൊന്നു പോയത്. ഇന്നും അതു കൊണ്ടാണ് ആ കാറില്‍ കയറിയത്. പക്ഷേ കോളജിലിറക്കാതെ അഭിഷേക് എന്നെയും കൊണ്ട് കടന്നു കളയുകയായിരുന്നു. ഞാന്‍ ബഹളം വെച്ചിട്ടും എന്നെ വിട്ടയച്ചില്ല'
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ജാസ്മിന്‍ അവളെ നോക്കി നിന്നു
യാതൊരു ആത്മാര്‍ഥതയുമില്ലാതെയാണ് ദുര്‍ഗയുടെ പറച്ചില്‍ എന്നവള്‍ക്ക് തോന്നി
പറഞ്ഞു പഠിച്ചതെന്തോ ഉരുവിടുന്നത് പോലെയായിരുന്നു അത്.
അവള്‍ അതു പറഞ്ഞു കഴിഞ്ഞതും ധ്വനി ഒരു പുകമഞ്ഞായി മാഞ്ഞു പോകുന്നത് ദുര്‍ഗ കണ്ടു.
' എന്നിട്ട് അഭിഷേക് നിന്നെ എന്തു ചെയ്തു' ജാസ്മിന്‍ അവളെ സമീപിച്ചു.
' നിങ്ങളെ ഞാന്‍ കാണുന്നതിന് കുറച്ച് ദൂരെ ഒരു കാട്ടിലേക്ക് അവനെന്നെ വലിച്ചിഴച്ചു കൊണ്ടു പോകാന്‍ നോക്കി.
അവിടെ നിന്ന് രക്ഷപെട്ടോടി വരുമ്പോഴാണ് നിങ്ങളെ കണ്ടത്.'
ആ പറഞ്ഞതില്‍ എന്തോ സത്യമുണ്ടാകാമെന്ന് ജാസ്മിന് തോന്നി. അത്രത്തോളം മാനസിക ആഘാതം അനുഭവിച്ചാണ് അവള്‍ ഓടിയെത്തിയത്.
' നിന്നെ അവന്‍ ബലാത്സംഗം ചെയ്‌തോ'
കരുണ ഒട്ടുമില്ലാതെയായിരുന്നു ജാസ്മിന്റെ ചോദ്യം.
' ഇല്ല' ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞു തൂവി.
' ഇതൊക്കെ മഹിയേട്ടന്‍ അറിഞ്ഞാല്‍ എന്തുണ്ടാകുമെന്ന നീ ചിന്തിച്ചോ'
ആ ചോദ്യം നേരിടാന്‍ ദുര്‍ഗയ്ക്കായില്ല
കിടക്കയിലേക്കിരുന്ന് ഇരു കൈകള്‍ കൊണ്ടും മുഖം പൊത്തി അവള്‍ ഏങ്ങലടിച്ചു കരഞ്ഞു.
ജാസ്മിന് ഒട്ടും അലിവ് തോന്നിയില്ല.
ദുര്‍ഗയെ തല്ലാനും ആക്രമിക്കാനുമുള്ള ത്വര ഉള്ളിലടക്കിയാണ് അവള്‍ നിന്നത്.
' നീയെന്തിനാ അവനോട് ഫ്രണ്ട്ഷിപ്പ് വെച്ചത്. നീയല്ലേടീ ആദ്യം അവന്റെ തനിനിറം തിരിച്ചറിഞ്ഞത്' ജാസ്മിന്റെ ചോദ്യത്തിന് ദുര്‍ഗ മിണ്ടിയില്ല.
വാതിലില്‍ ആരോ തട്ടുന്നതറിഞ്ഞ് ജാസ്മിന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി
' മോളേ തങ്കം' പുറത്തു നിന്ന് ഊര്‍മിളയുടെ ശബ്ദം കേട്ടു.
' വേഗം കുളിക്കാന്‍ കേറിക്കോ.. അവര്‍ നിന്നെയീ കോലത്തില്‍ കാണണ്ട' ജാസ്മിന്‍ ദേഷ്യമടങ്ങാതെ അവളെ നോക്കി മുരണ്ടു
അവള്‍ വാതില്‍ തുറക്കാനായി തിരിഞ്ഞു.
ദുര്‍ഗ ചാടിയെഴുന്നേറ്റ് ബാത്‌റൂമിലേക്കോടി കയറി
വാതില്‍ വലിച്ചടച്ച് അതില്‍മേല്‍ ചാരി നിന്ന് അവള്‍ തേങ്ങിക്കരഞ്ഞു.
വലിയമ്മാമ്മ ജപിച്ചു കെട്ടിയ ചരട് താന്‍ ഒരിക്കലും ഉപേക്ഷിക്കരുതായിരുന്നെന്ന് അവള്‍ക്ക് ഒരിക്കല്‍ കൂടി തോന്നി.
അതു കൊണ്ടല്ലേ ധ്വനിയെ കണ്ടുമുട്ടിയത്.
ഇതെല്ലാം സ്ംഭവിച്ചത്.
എല്ലാവര്‍ക്കും മുന്‍പില്‍ ദുര്‍ഗ തെറ്റുകാരിയായി തുടങ്ങിയത്.
...................... ................. .........
രുദ്ര ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി പവിത്ര മെല്ലെ എഴുന്നേറ്റു.
സ്റ്റഡി ടേബിളിലെ ലാംപിന്റെ മഞ്ഞ വെളിച്ചത്തിലേക്ക് അവള്‍ ദേവദത്തന്റെ ഡയറി നിവര്‍ത്തി വെച്ചു.
പക്ഷേ പവിത്രയെ നിരാശപ്പെടുത്തുന്നതായിരുന്നു ഓരോ പേജുകളും.
എന്തൊക്കെയോ കണക്കുകള്‍
ഇടയക്ക് പ്രണയ നഷ്ടം പര്‍വതീകരിച്ചു കാണിക്കുന്ന ചില കവിതകള്‍
പ്രശസ്തരുടെ ആപ്തവാക്യങ്ങള്‍
പൂജകളുടെ വിശദ വിവരങ്ങള്‍
എന്തോ ഒരു നിരാശ മനസിനെ വന്നു പൊതിയുന്നത് പവിത്ര അറിഞ്ഞു
ഇതിനുള്ളില്‍ എന്തുണ്ടാവണമെന്നാണ് താന്‍ ആഗ്രഹിച്ചത്.
മറച്ചു മറച്ചു ചെന്നപ്പോള്‍ ഏതാനും ദിവസം മുന്‍പത്തെ തീയതിയില്‍ 'അവളെന്റെ അടുത്തുണ്ട്. എന്റെ ഹൃദയത്തിലെ പെണ്‍കുട്ടി ' എന്ന് എഴുതിയിരിക്കുന്നത് അവള്‍ കണ്ടു
പവിത്രയുടെ കൈകള്‍ നിശ്ചലമായി
തൂനെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
ആരെ കുറിച്ചാവും ദത്തേട്ടന്‍ അതെഴുതിയിരിക്കുന്നത്.
ഉറക്കത്തിലെന്തോ പിറുപിറുത്ത് രുദ്ര തിരിഞ്ഞു കിടന്നപ്പോള്‍ പവിത്ര ഞെട്ടിപ്പോയി.
അവള്‍ ഡയറി പെട്ടെന്നൊളിപ്പിച്ചു
കിടന്നിട്ടും ഉറക്കം വരാത്തൊരു രാത്രിയായിരുന്നു അത്.
എങ്ങനെയാണിതിന്റെ സത്യം ഒന്നറിയുക
ദത്തേട്ടന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു
എല്ലാവരും പറയുന്നത് അത് തന്നെയായിരുന്നു എന്നാണ്.
ആയിരുന്നോ.
ഒരിക്കല്‍ കൗമാരത്തിന്റെ തുടിപ്പുകള്‍ക്കിടയില്‍ ആ മുഖം മനസില്‍ വെച്ച് ആരുമറിയാതെ താലോലിച്ചിരുന്നു.
പിന്നെ അത് തന്റെ പൊട്ടത്തരമെന്നാണ് തോന്നിയത്.
എന്തിനും സത്യമറിയാന്‍ ദത്തേട്ടനോട് ചോദിക്കാതെ വയ്യ
പക്ഷേ അതിനുള്ള ധൈര്യം തനിക്കുണ്ടാകുമെന്നും തോന്നുന്നില്ല.
ആലോചിച്ചു കിടന്ന് പവിത്ര ഉറക്കത്തിലേക്ക് വീണു.
പുലര്‍ച്ചെ തന്നെ ആരോ വിളിച്ചുണര്‍ത്തുന്നത് പോലെ അവള്‍ എഴുന്നേറ്റു.
കുളത്തില്‍ മുങ്ങിക്കുളിച്ച് മച്ചകത്തെത്തുമ്പോള്‍ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും ദേവദത്തനും
പൂജകള്‍ക്കുള്ള വട്ടം കൂട്ടലിലായിരുന്നു.
' വന്ന് പ്രാര്‍ഥനയോടെ കളത്തിലിരിക്കൂ കുട്ട്യേ'
പത്മനാഭന്‍ ഭട്ടതിരി വാത്സല്യത്തോടെ അവളോട് പറഞ്ഞു.
പവിത്ര ദേവദത്തനെ ഒന്നു നോക്കി
ആ മുഖം അല്‍പം കനത്തിട്ടുണ്ട്.
ചിന്ത ഇവിടെയൊന്നുമല്ലെന്ന് തോന്നി.
വ്ല്ലാതെ അസ്വസ്ഥനായിരുന്നു അയാള്‍.
' കുട്ടാ' വലിയേടത്ത് അല്‍പ്പം ശാസനയോടെ വിളിച്ചു
' മനസ് പൂര്‍ണമായും പൂജയില്‍ ക്രമീകരിക്യാ.. മനസിലായോ'
വലിയമ്മാമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ പെട്ടന്ന് ദേവദത്തന്റെ കണ്ണുകള്‍ അല്‍പ്പം ഈറനായി.
' എന്താണെന്ന് മനസിലാകുന്നില്ല വലിയമ്മാമ്മേ.. തങ്കത്തിനെന്തോ ആപത്ത് വരുമെന്നൊരു തോന്നല്‍.'
' തോന്നലല്ല.. സത്യമാണ്.. ഞാനും അതറിഞ്ഞു. പൂജകള്‍ക്ക് ഫലസിദ്ധിയുണ്ടായിത്തുടങ്ങി എന്ന് കരുതിക്കോളൂ..ആറാമിന്ദ്രിയം അതിന്റെ അറിയിപ്പുകള്‍ തരാന്‍ തുടങ്ങിയിരിക്കണു.. എന്തു ദോഷം തന്നെയായാലും പരദേവത കൈവിടില്ലാന്ന് ആശ്വസിക്കാണ് ഞാന്‍.. അവളുടെ കാവലിന് ദേവി ഒപ്പമുണ്ടാകും'
പവിത്ര ആശങ്കയോടെ രണ്ടുപേരെയും നോക്കിയിരുന്നു.
'എല്ലാം തത്ക്കാലം മറക്കുക.ഒന്നിനും ഇപ്പോ പ്രതിവിധിയില്ലാന്നറിയ്യാ.. പ്രാര്‍ഥിക്യാ... മനസര്‍പ്പിക്ക്യാ..'
വലിയമ്മാമ്മയുടെ വാക്കുകള്‍ ശിരസാ വഹിച്ച് ദേവദത്തന്‍ ഇരുന്നു.
ഹോമകുണ്ഠത്തില്‍ ഹവിസും ചന്ദനവുമെരിഞ്ഞു.
' പരദേവതകളേ.. കരുണ കാട്ടണേ'
വലിയമ്മാമ്മയും ദേവദത്തനും പവിത്രയും കൈകൂപ്പി പ്രാര്‍ഥിച്ചത് ദുര്‍ഗയ്ക്ക് വേണ്ടിയായിരുന്നു.
തെക്കേത്ത് മനയിലെ പൂജാമുറിയില്‍ ആ നേരം ദുര്‍ഗയും ദൈവങ്ങളുടെ മുന്നില്‍ കൈകൂപ്പി നിന്ന് വിങ്ങി കരയുകയായിരുന്നു.
.............. ................ ........
രവി മേനോൻ സ്വർണക്കടയിലായിരുന്നു.
പുതിയ സ്റ്റോക്ക് വന്നതനുസരിച്ച് ട്രെൻഡി ആ ആഭരണങ്ങളുടെ വിൽപ്പന ആരംഭിച്ച ദിവസമാണ്.
കാ- തിലോല ഗോൾഡ് ആൻറ് ഡയമണ്ട്സ് വിഭാഗത്തിൽ കമ്മലുകളുടെ അപൂർവ മോഡലുകൾ എത്തിയിരുന്നു. അതിന്റെ കണക്കുകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് റിസപ്ഷനിൽ നിന്നും ഒരു കോൾ എത്തിയത്.
"സർ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ നിന്ന് സി.ഐ വിളിക്കുന്നു .കണക്ട് ചെയ്യാമോ".
സി.ഐ എന്ന് കേട്ടതും രവി മേനോന്റെ നെറ്റിയിൽ ചുളിവ് വീണു.
"വിദ്യാ.. പ്ലീസ് കണക്ട് .. " എന്ന് പറയുമ്പോഴേക്കും കോൾ എത്തി. രവി മേനോൻ ആകാംക്ഷയോടെ അതെടുത്തു. പുതിയതായി മാറ്റം കിട്ടി വന്നതാണെങ്കിലും
സി.ഐ പ്രകാശ് ലാലിന് തന്നെ അറിയാം.
" രവി മേനോൻ .. ഒരു ബാഡ് ന്യൂസുണ്ട്."
സി.ഐ പ്രകാശ് ലാലിന്റെ ശബ്ദം കേട്ടു .
"ബാഡ് ന്യൂസോ .. "രവി മേനോന്റെ ശബ്ദം അറിയാതെ ഉയർന്നു.
"അതെ.. നിങ്ങളുടെ സുഹൃത്ത് വിനയകുമാറിന്റെ മകൻ അഭിഷേകിന് ഒരു അപകടം:
"അഭിയ്ക്കോ" രവി മേനോൻ ചാടിയെണീറ്റു.
"അപകടമോ... എന്തപകടം. എവിടെ വെച്ച്."
" അരയൻകല്ല് കോളനി എന്ന് പറയും.. തൃശൂരിൽ നിന്ന് കുറേ ഉൾപ്രദേശത്താണ്.. ആദിവാസികളുടെ ഏരിയയോട് ചേർന്ന് ..."
വിനയകുമാറിന് അവിടെ സ്ഥലവും വീടും ഉള്ളതായി പറഞ്ഞു കേട്ടിട്ടുള്ളത് രവി മേനോൻ ഓർമിച്ചു.
" കാടിറങ്ങിയ ആദിവാസികൾ ഇന്ന് രാവിലെയാണ് കണ്ടത്.. ആ വീട് തകർന്നു കിടക്കുന്നു ..ഇന്നലെ ഭയങ്കര മഴയായിരുന്നില്ലേ. അതിൽ തകർന്നതാവാം. വീടിനകത്താരോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവർക്ക് സംശയം തോന്നി. മുറ്റത്ത് കാർ കിടക്കുന്നത് കണ്ട് അവർ പരിശോധിച്ചപ്പോൾ സംശയം ബലപ്പെട്ടു. അവർ വനം വകുപ്പിൽ വിവരമറിയിച്ചു. അവർ എന്നെയും. പോലീസ് രാവിലെ തന്നെ അവിടെ എത്തിയിരുന്നു. ജെ സി ബി ഉപയോഗിച്ച് വീടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തപ്പോഴാണ് ... " സി.ഐ.ഒന്നു നിർത്തി.
"അഭിയ്ക്കെന്തു പറ്റി.. സാർ അതു പറയ്.. അവനെ വിടെ ". അയാളെ പറയാൻ അനുവദിക്കാതെ രവി മേനോൻ ശബ്ദമുയർത്തി. ഒരു നിലവിളിക്കു സമാനമായിരുന്നു ആ ചോദ്യം.
" ഹീ ഈസ് നോ മോർ " സി.ഐയുടെ ശബ്ദം ഒരിടി മുഴക്കം പോലെയാണ് രവി മേനോന്റെ കാതിൽ പതിഞ്ഞത്.
അയാൾ ഷോക്കേറ്റവനെ പോലെ നിശ്ചലം നിന്നുപോയി. "മരിച്ചതാരാണെന്നും .. അത് ആരുടെ പ്രോപ്പർട്ടിയാണെന്നും കണ്ടെത്താൻ വൈകി.. മരിച്ച അഭിഷേകിന്റെ മൊബൈൽ കണ്ടെത്തിയതോടെയാണ് നിങ്ങളുമായുള്ള കണക്ഷൻ അറിയുന്നത്. അയാൾടെ ബോഡി ഇപ്പോൾ മോർച്ചറിയിലാണ്."
താൻ സ്വപ്നം കാണുകയാണെന്ന് രവി മേനോൻ ചിന്തിച്ചു.
അതിഭീകരമായ ഈ സ്വപ്നം ഇപ്പോൾ അവസാനിക്കും.താൻ കണ്ണ് തുറക്കും. അഭിയെ കാണും.
" മീഡിയ ഒക്കെ വിവരമറിഞ്ഞ് അരയൻ കല്ല് കോളനീലേക്ക് ഓടിയിട്ടുണ്ട്. അവരെ കൊണ്ടുള്ളശല്യം പറഞ്ഞാൽ തീരില്ല.. ഇനി എന്ത് ചെയ്യണമെന്ന് താങ്കൾ തീരുമാനിച്ചാൽ നന്നായിരിക്കും. ആ പയ്യന്റെ പേരന്റ്സിനെ വിവരമറിയിക്കണം."
ബോധ ശൂന്യനെപോലെ രവി മേനോൻ നിന്നു.
കാൾ കട്ടായത് അയാൾ അറിഞ്ഞില്ല.അഭി..
അവനെന്തിന് അവിടെ പോയി.കേട്ടതൊക്കെ സത്യമോ അതോ മിഥ്യയോ.
തന്റെ സുഹൃത്തിന്റെ മകന് സംഭവിച്ച ദുരന്തം പോലെ ലാഘവത്തോടെയാണ് സി.ഐ അതു പറഞ്ഞത്.
പക്ഷേ തനിക്കും ഊർമിളയ്ക്കും അവൻ മകനായിരുന്നു.
അവൻ ഇല്ലാതാകുക
ഈശ്വരാ..
ധ്വനി മോളെ പോലെ അവനെയും നഷ്ടപ്പെടുക
വയ്യ
ചിന്തിക്കാൻ വയ്യ.
രവി മേനോന്റെ ദേഹം വിയർപ്പിൽ മുങ്ങി.
നെഞ്ചിൽ വലിയൊരു കിതപ്പും വേദനയും വന്നടിഞ്ഞു.
അയാൾ ഈസി ചെയറിലേക്ക് വീഴുകയായിരുന്നു.
ബോധം നശിക്കുമെന്ന് തോന്നിയപ്പോഴും രവി മേനോന്റെ കൈകൾ മേശവലിപ്പിനുള്ളിൽ ഗുളികകൾക്കായി പരതി.
........ ...... ..........
അഭിഷേക് മരിച്ചു.
ആ വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ ജാസ്മിനും നേഹയും സ്വാതിയും തരിച്ചിരുന്നു.
കോളജ് കഴിഞ്ഞ് തെക്കേത്ത് എത്തിയപ്പോഴായിരുന്നു ആ വാർത്ത ഒരു ചുഴലിക്കാറ്റുപോലെ അവരിലേക്ക് വീശിയടിച്ചത്.
ജാസ്മിനും നേഹയും ഒരു ഞെട്ടലോടെ ദുർഗയെ നോക്കി.
നിർവികാരമായിരുന്നു അവളുടെ മുഖം.
തനിക്കിതിലൊന്നും ഒരു പങ്കുമില്ലെന്ന മരവിച്ച ഭാവം.
നേഹയ്ക്ക് അതു കണ്ട് വിറഞ്ഞു കയറി.
അഭിഷേക് മരിക്കുക.
അതിനർഥം ദുർഗ ഒരു കൊലയാളിയായി മുദ്രകുത്തപ്പെടുമെന്നാണോ.
പക്ഷേ ചാനലുകളിൽ കാണിക്കുന്ന വാർത്ത കനത്ത മഴയിൽ വീട് തകർന്ന് വീണ് യുവാവ് മരിച്ചു എന്നാണ്. എങ്കിലും കേരള പോലീസാണ്. ആ യാത്രയിൽ പകുതി വരെ എങ്കിലും ദുർഗ ഉണ്ടായിരുന്നുവെന്ന് അവരറിഞ്ഞാൽ..
"എടീ, .." സ്വാതിയുടെ സാമീപ്യം പോലും മറന്ന് നേഹ ദുർഗയുടെ അടുത്തേക്ക് ഓടി ചെന്നു.
"നിനക്കിതിൽ വല്ല പങ്കു മുണ്ടോ. അവസാനം നിന്റെ കൈയ്യിൽ വിലങ്ങു വീഴുന്നത് ഞങ്ങൾ കാണേണ്ടി വരുമോ".
ഒന്നും മനസിലാകാതെ സ്വാതി അവരെ അന്തം വിട്ട് നോക്കി.
ദുർഗ ശബ്ദിച്ചില്ല
"ദുർഗേ.. നിന്നോടാണ് ചോദിച്ചത് "
നേഹ നിലവിട്ട് ദുർഗയുടെ ചുമലിൽ പിടിച്ചുലച്ച് കൊണ്ട് അലറി.
"ഈ ന്യൂസറിഞ്ഞ് ജീവഛവം പോലെ അങ്കിളും ആൻറിയും ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട് .. ഒടുവിൽ എല്ലാവരുടെയും മരണത്തിന് നീയാവരുത് ഉത്തരവാദി "
"നേഹാ ". ജാസ്മിൻ ഓടിച്ചെന്ന് ഇരുവരെയും പിടിച്ചു മാറ്റി.
സ്വാതി സംശയത്തോടെ അവരെ നോക്കി നിന്നതേയുള്ളു.
" തമ്മിൽ തല്ലി ചാകുവാണോ". ജാസ്മിനും ശബ്ദമെടുത്തു.
" ഉപ്പു തിന്നവർ വെള്ളം കുടിക്കും. അതിന് നീയെന്തിനാ നേഹാ വയലന്റാകുന്നത് "
ജാസ്മിന്റെ വാക്കുകൾ ദുർഗയെ ഉലച്ചു കളഞ്ഞു.
എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നത്.
ഭയക്കുന്നത്.
ശപിക്കുന്നത്.
നേഹയെ തള്ളിമാറ്റി
സ്വാതിയേയും ജാസ്മിനെയും കടന്ന് അവൾ റൂമിന് പുറത്തേക്കോടി.
അവളുടെ നീക്കമെന്താണെന്നറിയാതെ നേഹയും ജാസ്മിനും പിന്നാലെ ഓടിച്ചെന്നു
അപ്പോഴേക്കും ദുർഗ ധ്വനിയുടെ റൂമിൽ കടന്ന് വാതിൽ കൊട്ടിയടച്ചിരുന്നു.
"ദുർഗാ.. മോളേ.. തങ്കം.. വാതിൽ തുറക്ക് "
കൂട്ടുകാരികൾ ഹൃദയം തകർന്ന് വിലപിച്ചു കൊണ്ട് വാതിലിൽ ആഞ്ഞു തട്ടുന്നത് അവൾ കേട്ടു .
ദുർഗ ധ്വനിയുടെ കിടക്കയിലേക്ക് വിക്കിക്കരഞ്ഞുകൊണ്ട് വീണു.
തെറ്റുകാരിയാകുകയാണ് ദുർഗ
എല്ലായിടത്തും
എല്ലാവർക്കു മുമ്പിലും. പെട്ടന്നാരോ കണ്ണുനീർ തുടയ്ക്കുന്നത് അവൾ അറിഞ്ഞു.
ദുർഗ കണ്ണു തുറന്നു.
ധ്വനി.
അവളുടെ മടിത്തട്ടിലായിരുന്നു ദുർഗ മുഖമർപ്പിച്ചിരുന്നത്.
ധ്വനി അവളുടെ മുടിയിൽ മൃദുവായി തഴുകി.
" അവൻ മരിച്ചു ദുർഗാ .. നീ പേടിക്കരുത്. നിനക്കെതിരെ ഒരു തെളിവും ഒരു കാലത്തും ഉണ്ടാവില്ല. ഓരോന്നും ഞാൻ മായ്ച്ചു കളഞ്ഞു "
ആ വാക്കുകൾ ഹിമകണം പോലെ ദുർഗയുടെ മനസിൽ വീണു തണുത്തു.
"കർമ്മങ്ങൾ ചെയ്യുന്നതോടെ അവന്റെ ആത്മാവ് ഈ ലോകം വിട്ടു പോകും.
എനിക്കും പോകാനുള്ള സമയമായി. എന്റെ അവശേഷിച്ച ശക്തിയെല്ലാം ഇന്നലെ ഒരു ദിവസത്തേക്ക് ഞാൻ വിനിയോഗിക്കുകയായിരുന്നു. ഇനി എത്ര നേരം .. അറിയില്ല .. അതിനു മുമ്പ് എന്റെ ശരീരം അതിന് വേണ്ട എല്ലാ കർമ്മങ്ങളോടെയും സംസ്കരിക്കപ്പെടണം. എന്നാലേ എനിക്ക് മോക്ഷം കിട്ടൂ.. ഈ ലോകം വിട്ടെനിക്ക് പോകാനാവൂ".
കണ്ണുനീർ തുടച്ചു കൊണ്ട് ദുർഗ എഴുന്നേറ്റിരുന്നു.
അവൾ ധ്വനിയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
പാരിജാത പൂവ് പോല ഒരു പെൺകുട്ടി.
തന്നെ പോലെ സ്വപ്നങ്ങൾ കണ്ട് പറന്നുല്ലസിച്ചവൾ
ദുർഗയുടെ മിഴികൾ നിറഞ്ഞു തൂവി.
" എല്ലാ കർമ്മങ്ങളും ചെയ്യാം.. നിനക്കു വേണ്ടി ഞാൻ എന്തും സഹിക്കാം. എന്തിനും ഞാനുണ്ടാകും കൂടെ. പക്ഷേ... ധ്വനി..നീ.. നീയെന്നെ വിട്ടു പോകരുത്.. ഞാൻ നിന്നെ സ്നേഹിക്കുന്നു ധ്വനി "
ദുർഗ ഒരേങ്ങി കരച്ചിലോടെ ധ്വനിയെ കെട്ടിപ്പിടിച്ചു.
..... ......... തുടരും ....
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot