നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മച്ചി

Image may contain: 1 person, selfie and closeup
അമ്മിണിപ്പശു  പ്രസവിച്ചതായിരുന്നു അതിരാവിലെ വേലിക്കൽ നിന്ന് വീട്ടുകാരുടെ ചർച്ച...
ചൂലെടുത്ത് മുറ്റമടിക്കാൻ പോയവൾ കലങ്ങിയ കണ്ണുകളുമായി അകത്തേക്ക് കയറി പോവുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു ആരെങ്കിലും മുനവെച്ച് അവളോട് സംസാരിച്ചു കാണും എന്ന്..
ഒരു കുഞ്ഞിനായി നേർച്ചകൾ പ്രാർത്ഥനകൾ പരിഹാര ക്രിയകൾ എന്തിന് ശത്രു സംഹാര പൂജവരെ നടത്തി നോക്കി..
അവൾക്ക് വിശേഷമുണ്ടെന്നൊരു ശുഭ വാര്‍ത്ത പ്രതീക്ഷിച്ചങ്ങനെ കാത്തിരുന്നു എല്ലാ ദിവസവും അതു പോലെ തന്നെ കടന്നു പോയി..
കെട്ടിക്കൊണ്ട് വന്നു വർഷമെത്രയായി ഒരു കുഞ്ഞിക്കാലെന്ന സ്വപ്നം ആരും കാണാതെ ഉള്ളിലിട്ടു പൂട്ടിയത് അവളുടെ കണ്ണീരു കുറയാനായിരുന്നു അവൾ തളരാതിരിക്കാൻ വേണ്ടിയായിരുന്നു..
പേരക്കുട്ടിയെ ലാളിക്കാനും താലോലിക്കാനുമുള്ള അമ്മയുടെ ആഗ്രഹങ്ങൾ അവളുടെ കാലെടുത്തു വെച്ചതോടെ ഇല്ലാതെയായി എന്നുള്ള വാക്കുകൾ കേട്ട് പാതി മരിച്ചു തുടങ്ങിയവൾ..
കുടുംബ വേര് അറ്റു പോകുമോ എന്നൊരാധി പുറമെ കാണിക്കാതെയുള്ള അച്ഛന്റെ മൗനങ്ങളിൽ
അവൾ വിഷമിച്ചു പോകാൻ തുടങ്ങിയിട്ടുണ്ട്..
എന്റെ സ്വന്തം പെങ്ങന്മാരാണേൽ മച്ചിയെന്ന വിളികളോടെ അവളെ എതിരേൽക്കാൻ തുടങ്ങിയിരിക്കുന്നു..
വന്നു കയറിയ ചേച്ചിയമ്മമാരണവൾക്ക് അടുക്കളയിൽ പിടിച്ചു നിൽക്കാൻ ഇത്തിരിയെങ്കിലും കരുത്ത് നൽകിയത്..
കുടുംബ ചടങ്ങുകളിൽ അവൾ വന്നിട്ടുണ്ടെന്നറിയിക്കാനെങ്കിലും ചെന്നു നിൽക്കുമ്പോൾ വിശേഷമൊന്നുമായില്ലേ എന്ന പലരുടെയും തിരക്കി നോക്കലുകളിൽ അവളുടെ ഉള്ളം കലങ്ങി വീണിട്ടുണ്ട്..
എന്റെ ആശ്വാസ വാക്കുകളിൽ പോലും ഇപ്പൊ അവളുടെ കണ്ണീർ ശമിക്കാതെയായി വരുന്നുണ്ട്..
അവളും ഒരു പെണ്ണാണ് ചോരയും നീരുമുള്ള നല്ല മനസ്സുള്ളൊരു പെണ്ണ് ..
കുറ്റപ്പെടുത്തിയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുത്ത് പറയാൻ പഠിക്കാത്ത പെണ്ണ്..
കുത്തു വാക്കുകൾക്കു മുമ്പിൽ കണ്ണു കലക്കി നിൽക്കാൻ പഠിച്ച പെണ്ണ്..
ഇന്നവളെ ഞാൻ അടുത്ത് പിടിച്ചിരുത്തി എന്നിട്ട് പറഞ്ഞു
ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നത് ജീവിതാവസാനം വരെ കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ്
ഒരു കുഞ്ഞു ജനിച്ചില്ല എന്ന് വെച്ച് നിന്നെ ഞാൻ പാതിയിലിട്ടു പോവില്ല ആ കാര്യം പറഞ്ഞു നോവിക്കില്ല..
കുത്തി നോവിക്കുന്നവർക്ക് മുമ്പാകെ നാം ജീവിച്ചു കാണിക്കണം..
ഒരു മുറിയിൽ ഞങ്ങളും ചിരിക്കാൻ തുടങ്ങി ഉള്ളതെല്ലാം വീണ്ടും പങ്കിട്ടു കൊണ്ട് ജീവിതത്തിന്റെ കയ്പ്പും മധുരവുമെല്ലാം നുകർന്ന് കാലം തള്ളി നീക്കി..
ഒരു ദിവസം വീട്ടിലെത്തിയ ഞാൻ അവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആഹ്ലാദ ഭരിതനായില്ല പ്രാർത്ഥനയിൽ നനഞ്ഞ മിഴിയോടെ ഞാനവളെ ചേര്‍ത്തു പിടിക്കുകയായിരുന്നു..
അവളും ആഹ്ലാദത്തിലായില്ല സന്തോഷത്തിന്റെ പൊട്ടിക്കരച്ചിലോടെയാണ് കുഞ്ഞിനെയവൾ എതിരേറ്റത്..
ആ കുഞ്ഞിനെ അമ്മയുടെ കൈകളിൽ വെച്ച് കൊടുത്തു കൊണ്ടാണ് അമ്മ ശപിച്ച വാക്കുകൾ അവൾ തിരികെയെടുപ്പിച്ചത്
ആ കുഞ്ഞിനെ അച്ഛന്റെ മടിയിൽ വെച്ച് കൊടുത്താണ് മൗനത്തിലായ അച്ഛന്റെ ഹൃദയം തുറപ്പിച്ചത്
ആ കുഞ്ഞിന്റെ കരച്ചിൽ കേൽപ്പിച്ചു കൊണ്ടാണ് മച്ചിയെന്ന് വിളിച്ച എന്റെ പെങ്ങന്മാർക്കവൾ മറുപടി കൊടുത്തത്..
കുഞ്ഞെന്ന സന്തോഷത്തിന് മിഴികൾ നിറച്ചാണ് ദൈവത്തിനും ഞാനും നന്ദി അറിയിച്ചത്..
ഇന്നവൾ ചാരത്തിരുന്ന് എന്നോട് പറഞ്ഞു പത്തുമാസത്തെ വേദന ഒന്നുമല്ലായിരുന്നു ഏട്ടാ അതിനേക്കാളേറെ വേദന ഞാൻ മുമ്പ് അനുഭവിച്ചിരുന്നു ഇനി ഈ കുഞ്ഞിലൂടെ വേണം ആ വേദനകൾ മറന്നു തുടങ്ങാനെന്ന്..
അവളിലെ സഹനത്തെ ഞാൻ അറിഞ്ഞിരുന്നു
ഇനി ഞാനവൾക്ക് താങ്ങാവുക മാത്രമല്ല വേണ്ടത് അവളുടെ സ്വപ്നങ്ങളിലേക്ക് കൈ ചേര്‍ത്ത് പിടിച്ചു കൊണ്ട് പോകണം കാരണം ഇനിയെങ്കിലും അവളൊന്നു മനസ്സ് നിറഞ്ഞു ചിരിച്ചു തുടങ്ങട്ടെ..
ഭൂമിയോളം ക്ഷമയുള്ള ആ പെണ്ണുമൊന്നു ചിരിച്ചു തുടങ്ങട്ടെ..
---------------
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot