നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാക്ഷായണി (കഥ)

"എടത്തേ മൂരിക്ക് ഒരു കൊതക്കേടുണ്ടല്ലോ അപ്പൂട്ട്യേ ...? "
പാറക്കോട്ടെ ഇടവഴിതിരിയവേ അപ്പൂട്ടി ശബ്ദംകേട്ട ഭാഗത്തേക്ക്
തലയുയർത്തിനോക്കി. തിണ്ടിന്റെ
മുകളിൽ ഈർക്കിലും കടിച്ചുകൊണ്ടുനിൽക്കുന്നു... ,ദാക്ഷായണി.
അപ്പൂട്ടിക്കു ഈർഷ്യ തോന്നി..അവളുടെ കിന്നാരംപറച്ചിൽ അയാൾക്ക്‌ പണ്ടേ ഇഷ്ടമില്ല...എല്ലാ ആണുങ്ങളും അവളുടെ ചൊല്പ്പടിക്കു നിൽക്കും എന്നാ ഭാവം.
"എന്താന്നറിയില്ല .. ഇന്നലെ മുതലേയുണ്ട് ഒരു ഏനക്കേട് . "
"ഉം ... അതേയ് അപ്പുട്ട്യേ, ദെവസോം കിഴക്കൻകുന്നു കയറാറില്ലേ .. ഇന്ന് ആ പൈസയ്ക്ക് മൂരിക്ക് എന്തേലും മരുന്ന് വാങ്ങിക്കൊടുക്ക് , ഒരീസം ദേവിയെ തൊഴുതില്ലെങ്കിലും ആകാശമിടിഞ്ഞു വീഴ്വൊന്നുല്ല."
അപ്പൂട്ടി ഒന്നും പറയാതെ മൂരികളെ തെളിച്ചു .ദാക്ഷായണിയാവട്ടെ കണങ്കാലിൽ വന്നിരുന്ന ഒരു കൊതുകിനെ അടിച്ചിട്ട് ഉയർത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല താഴ്ത്താതെ അപ്പൂട്ടിയെ നോക്കി.
"ന്നെത്തന്നെ തെരഞ്ഞ് വന്ന് കുത്തും..
അശ്രീകരങ്ങള്....!"
അപ്പൂട്ടി പക്ഷെ തിരിഞ്ഞു നോക്കിയില്ല . കണങ്കാലിലെ രോമക്കാട്ടിൽ ചോരതേടുന്ന കൊതുകുകളോട് അയാൾക്ക് സഹതാപം തോന്നി.
അങ്ങാടിക്കടവിലെ മൂരിയുഴുത്തുകാരിലെ ഇളമുറയാണ് അപ്പൂട്ടി .. ഒറ്റാന്തടി. പാറക്കോട്ടെ പഴയ കുടികിടപ്പുകാരൻ ചാത്തുണ്ണിയുടെ ഏകമകൻ. അച്ഛന് പതിച്ചു കിട്ടിയ പതിനാറ് സെന്റിലെ ചെറിയ കൂരയിൽ അയാളെന്ന മനുഷ്യനും രണ്ടു മൂരിയും പിന്നെ അന്തിക്കൂട്ടിനു വരുന്ന ഒരു നായയും .
അപ്പൂട്ടി അതിരാവിലെ മൂരികളേയും കൊണ്ട് ഉഴുത്തിനിറങ്ങും ,വെയിലു കനക്കാൻ തുടങ്ങിയാൽ പണിനിർത്തി മൂരികളെ കുളിപ്പിച്ച് തീറ്റാൻ വിടും .അയാളാവട്ടെ പാറക്കോട്ടെ വടക്കേപ്പുറത്ത് ചെന്ന് കഞ്ഞിയും കുടിച്ച് ഉച്ചയോടെ അവറ്റകളെ തളച്ച് കുളിയും പാസാക്കി ഒന്നു ചെറുതായി മയങ്ങും .
വെയിലാറാൻ തുടങ്ങിയാൽ വെളുത്ത
മല്ല് മുണ്ടുടുത്ത് മുടിചീകി കൈയ്യിലുള്ള ചില്വാനം മടിക്കുത്തിൽ തിരുകി
കിഴക്കൻകുന്നു ലക്ഷ്യം വെയ്ക്കും .
അന്നും അങ്ങാടിക്കടവ് ഗ്രാമം പതിവുകാഴ്ചകൾക്ക് നിറംപകർന്ന് വെയിലേറ്റു വാടിയിരിക്കുമ്പോഴാണ് അപ്പൂട്ടി കിഴക്കൻകുന്ന് ലക്ഷ്യംവെച്ചത് . ഒറ്റമുണ്ടിന്റെ കോന്തലക്കിലുക്കം കേട്ടിട്ടാവണം അദ്രുമാന്റെ
മീൻകൊട്ടയിലേക്കുറ്റുനോക്കുന്ന
കുറിഞ്ഞിയൊന്നു പകച്ചത്.
ഷാരോത്തെ വക പാടം കഴിഞ്ഞ് കുഞ്ഞിക്കോരന്റെ ഇടവഴിചേർന്ന് അപ്പൂട്ടി നടന്നു. പതിവുള്ള വഴികളിൽ പാദങ്ങൾ സുരക്ഷിത ചവിട്ടടികൾ സ്വയമേവ തേടുന്നുണ്ടായിരുന്നു. കുന്നിൻ മുകളിലായി പൊട്ടുപോലെ കാണുന്നിടമാണ് ലക്ഷ്യം,എല്ലാം പാറക്കോട്ടെ വകയാണ്...
അപ്പൂട്ടി നടന്നു കൊണ്ടേയിരുന്നു.
ദേവിയുടെ വീടിന്റെ പടിഞ്ഞാറെ
അതിരിലെ ഒതുക്കുകല്ലിൽ ചവിട്ടിക്കയറുമ്പോൾ പതിവുള്ള ആരവം ഇല്ലായിരുന്നു. സ്ഥിരക്കാർ പക്ഷെ അവിടെവിടെയായി ചടഞ്ഞിരുപ്പുണ്ട് . ആകെ ഒരു മൂകത ...!
"ന്താ ണ്ടായേ ...? "
അലക്ഷ്യമായി ബീഡി വലിക്കുന്ന രാമോട്ടിയോട് ആകാംഷയോടെ ചോദിച്ചു .
"ഇവടെ ആരൂല്ല .. ഓള് ഏടപ്പോയതാന്ന് അറിയേല ."
"ആരൂല്ലേ ...!" മറുചോദ്യമെറിഞ്ഞ് അപ്പൂട്ടി വീട് ലക്ഷ്യം വെച്ചു ...
എന്നാലും ദേവി എവിടെപ്പോയിക്കാണും..? പോലീസ് വന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. .. പണ്ടൊരിക്കിൽ അവര് വന്നപ്പോൾ കലങ്ങളൊക്കെ തല്ലിപ്പൊട്ടിച്ചിരുന്നു.
"വരിയുടയ്ക്കപ്പെട്ടവന്റെ ഷണ്ഡത്വം ...! അല്ലേ അപ്പൂട്ട്യേ... ഇനി എന്ത് ചെയ്യും ? സർഗ്ഗഭാവനകളേ ....മാപ്പ്! "
രാഘവൻ മാഷ് താടിയിൽ വിരലോടിച്ചു.
"ഒന്ന് ചിറി നനയ്ക്കാൻ ഇനി എന്താ ഒരു വഴി ..? " കുമാരൻ സായവ് അക്ഷമനായി വാതിലിൽ ഒന്നു കൂടി മുട്ടി.
ബോധ സീമകളിലെ പക്ഷിക്കൂട്ടങ്ങൾ ചിറകൊതുക്കി ചക്രവാളത്തിലേക്കുറ്റുനോക്കി. ,പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ആട്ടിൻപറ്റം കണക്കെ പലരും കുന്നിറങ്ങാൻ തുടങ്ങിയിരുന്നു. അപ്പൂട്ടി തന്റെ ദുർവിധിയെ ശപിച്ചു . ദാക്ഷായണിയുടെ കരിനാക്കാവും കാരണം .അയാൾ പിറുപിറുത്തു.
"പോവ്വാ അപ്പുട്ട്യേ.. " ഗോപാലന്റെ ദീന സ്വരം അയാളെ ചിന്തയിൽ നിന്നുണർത്തി .പാറക്കോട്ടെ കറവക്കാരനാണ് ഗോപാലൻ .. പരസ്പരമൊന്നുമുരിയാടാതെ അവരാ കുന്നിറിങ്ങി ..
കിഴക്കൻ കുന്നിലുദിച്ച ശോകഛായ അങ്ങാടിക്കടവിലും ദൃശ്യമായിരുന്നു .രാഘവൻ മാഷിന്റെ പാട്ടില്ല, രാമോട്ടിയുടെ വഴക്കുകളില്ല ,കുമാരൻ സായ് വിന്റെ വെടിവട്ടവുമില്ല ... അമ്മതിന്റെ ചായക്കടയിലെ ബഞ്ചിൽ ചടഞ്ഞുകൂടി അപ്പൂട്ടിയിരിപ്പുണ്ട് ,കൂടെ ഗോപാലനും
അകലെ നിന്നും പൊടിപറത്തി വരുന്ന മോട്ടോർകാറിൽ അവർ ദൃഷ്ടിയൂന്നി. അങ്ങാടിക്കടവത്തുകാർക്ക് പരിചയമുള്ള ഒരേയൊരു യന്ത്രമാണത്.
"മേനോനങ്ങുന്ന് ."
അങ്ങാടിക്കടവ് മൊത്തം ബഹുമാനത്താലെണീറ്റു ,ചക്രം മണ്ണിലുരഞ്ഞ് ഏങ്ങിനിന്നു.
"ഗോപാലാ തറവാട്ടിലേക്ക് വന്നോ, അപ്പൂട്ടീനേം കൂട്ടിക്കോ "
പാറക്കോട്ടെ പൂമുഖത്തിന് കുറച്ചകലെയായി ഇരുവരും നിന്നു.
"ഇന്നന്തൊ കുന്ന് കയറിയില്ലേ ...? "
"ആടെ ഓളില്ല .. "
ഗോപാലൻ താഴോട്ട് നോക്കി . മേനോൻ ഒന്നു ചിരിച്ചു .
"ഗോപാലാ ഇത് ദാക്ഷായണിയെ ഏൽപ്പിക്കണം, വേണേൽ ഇവനേം കൂട്ടിക്കോ .ഇന്നത്തോടെ രണ്ടിലൊന്നറിയണം."
ഗോപാലൻ തിരിച്ചുനടന്നു ,അപ്പൂട്ടി എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചെങ്കിലും ഗോപാലന്റെ പുറകേനടന്നു.
"ഞാനെങ്ങും പോവൂല ... ഒരു പ്രാശ്യം പോയതേ മതിയായി , ഓള് കൊടുവാളെടുത്ത് വെട്ടില്ലാന്നേയുള്ളൂ .. വാസനാ സോപ്പും പൗഡറും ആവും , ഈ അങ്ങുന്ന് എന്തിനാ ഓളെ പുറകേ നടക്കുന്നേ ...? "
"അയിനെന്താ ,ഇവിടുള്ള ആണുങ്ങള്
മുയുവനും ഓളെ കക്ഷത്തിലല്ലേ ..?"
"ആര് ? ഇഞ്ഞ് എന്തറിഞ്ഞിട്ടാ , ഒറ്റ ആണുങ്ങളും അടുക്കില്ല ഓളെ അടുത്തേക്ക് , കിട്ടാത്തേന്റെ ചൊരുക്ക് തീർക്കാൻ വേണ്ടാതീനം പറയുന്നതാ എല്ലാരും ."
ശരിക്കും അപ്പൂട്ടിയ്ക്ക് അതൊരു പുതിയ അറിവായിരുന്നു .. അപ്പോൾ അവൾ
തന്റെയടുത്ത് കാട്ടുന്നതോ..?
കാടുകയറുന്ന ചിന്തയുംപേറി ഇടത്തോട്ടുള്ള വരമ്പ്തെറ്റി അപ്പൂട്ടി തന്റെ കുടിയിലേക്ക് നടന്നു , ശരീരത്തോടെപ്പം മനസ്സും നിർമ്മലമായതിനാൽ അയാൾക്കെന്തോ ഒരു പരവശംതോന്നി .
മൂരികൾക്ക് വെള്ളവും പുല്ലും
കൊടുത്തശേഷം കോലായത്തിണ്ണമേലിരുന്ന് ചിന്താഭാണ്ഡം തുറന്നുവെച്ചു. ഇത്രനാളും പേറിനടന്നത് പലതും അബദ്ധങ്ങളായിരുന്നു എന്ന തിരിച്ചറിവ് അയാളെ വിഷമിപ്പിച്ചു .
ദാക്ഷായണി ഒരു രേഖാചിത്രമായി മനസ്സിന്റെ തിരശ്ശീലയിൽ കോറിയിടാൻ തുടങ്ങി ,
അവൾക്ക് തന്നോട് എന്തോ ഒരിതുണ്ടോ ...?
തന്നോടു മാത്രം ...!
നിലാവ്വീണ് മുറ്റത്തെ നാട്ടുമാവ് ചിരിക്കാൻ തുടങ്ങിയിരുന്നു , രാവിന്റെ തെളിച്ചം മിഴികളിൽ നിറച്ച മൂരികൾ അയാളെ സ്നേഹത്തോടെ നോക്കി .അന്നെന്തോ അന്തിക്കൂട്ടിന് വരാറുള്ള നായ വന്നിരുന്നില്ല.
ബാക്കിയുള്ള കഞ്ഞിയും കുടിച്ച് കൈതോലപ്പായ നിവർത്തി കിടക്കാനൊരുങ്ങവേ പതിവില്ലാത്തൊരു കാൽപെരുമാറ്റം കേട്ടു .
ഇരുട്ടിൽ ഒരു സ്ത്രീരൂപം ,അയാളൊന്നു പകച്ചു .
ദേവി..!
"ന്താ ഈ മോന്തിക്ക് ..?"
"നിയ്ക്ക് ഒരൂട്ടം പറയാനുണ്ട് ,...നിന്നോടല്ല ."
"പിന്നെ ..?"
"ദാക്ഷായണിയോട് ..."
''ന്താ പ്പം ഓളോട്..?"
"അപ്പൂട്ട്യേ, നിനക്കറിയോ ഞാൻ കൂടുന്ന സ്ഥലം പാറക്കോട്ടെ വകയാ ,
അഞ്ചു കൊല്ലായി .
കൂലിയായി തന്നതാ അങ്ങുന്ന്,
ന്റെ ആൺതുണയുടെ ജീവിതത്തിന്റെ കൂലി .... ! നിനക്കോർമ്മയുണ്ടോ ചന്ദ്രപ്പനെ ?"
ചന്ദ്രപ്പൻ ..? അപ്പൂട്ടി ഓർത്തു .. അതെ ,അയാളാവും . പണ്ട് ദാക്ഷായണിയെ മംഗലം കഴിക്കാൻ തീരുമാനിച്ച ചന്ദ്രപ്പൻ തന്നെ ,
"ആ ,ഏതോ വരുത്തന്റെ കൊടുവാളിൽ തീർന്ന ദാക്ഷായണിയുടെ ചന്ദ്രപ്പനല്ലേ..?"
" ഉം .. ആ വരുത്തനാ ന്റെ കെട്ടിയോൻ ,
പക്ഷെ കൊന്നത് മൂപ്പരല്ല . മേനോനങ്ങുന്നാ ... !
കാത്ത് വെച്ചത് തട്ടിപ്പറിക്കാൻ വന്നതിനെ കൊത്തി നുറുക്കി ,..എന്നിട്ടോ ജയിലിൽ പോവാൻ ആളെ കൂലിക്കെടുത്തു . കുടുമ്മം രക്ഷപെടാൻ ഏറ്റതാ ,പക്ഷെ അങ്ങുന്ന് ഇപ്പോ അടവുമാറ്റി .ന്നോട് ഇറങ്ങാൻ പറഞ്ഞു ഇല്ലെങ്കിൽ പോലീസ് വന്നു എല്ലാം തകർക്കും എന്നു പറഞ്ഞിരിക്ക്യാ ...ഒരിക്കലെന്നെ കുടുക്കിയതാ . ഇനി നിന്നാൽ ഞാനും അകത്താവും ,അതോണ്ട് പോവ്വാ .. പക്ഷെ പോണേന് മുന്നേ ഓളോട് സത്യം പറയണം."
"ഓളോട് അങ്ങ് പോയി പറഞ്ഞുടായിരുന്നോ , ന്തേ പോവാതെ ഇങ്ങോട്ട് വന്നു ... "
"ഓളെ പടിവരെ ചെന്നതാ .. അപ്പോളാ മേനോനങ്ങുന്ന് പോന്നത് കണ്ടത് , പന്തിയല്ലാത്തോണ്ട് മടങ്ങി .
നിയ്ക്കറിയാം ഓൾക്ക് നിന്നോട് ഒരു ഇഷ്ട മുണ്ടെന്ന് , നീയ്യ് പറയണം ഈ സത്യങ്ങൾ ."
അപ്പൂട്ടിയൊന്നു നടുങ്ങി ...
ഇന്ന് രണ്ടിലൊന്നറിയണം എന്ന് അങ്ങുന്ന് പറഞ്ഞതയാളോർത്തു ..
ഗോപാലന്റെ വാക്കുകൾ, മേനോനങ്ങുന്നിന്റെ വെല്ലുവിളി , ദേവിയുടെ ഏറ്റുപറച്ചിൽ ... തിരശ്ശീലയിൽ ആക്രോശങ്ങളും അലർച്ചകളും നിറഞ്ഞു.
"നീ വാ .. അയാൾ ദേവിയുടെ കൈയ്യും പിടിച്ച് ഓടി .. "
ദാക്ഷായണിയുടെ മുറ്റത്തൊരാൾക്കൂട്ടം ..അതിനെ വകഞ്ഞു മാറ്റി അപ്പൂട്ടി ഭീതിയോടെ ചെന്നു . ദാക്ഷായണി തല കുമ്പിട്ടിരിക്കുന്നു .. തൊട്ടടുത്ത് കിടന്ന കൊടുവാളിന്റെ തുമ്പിൽ നിന്നും രക്തമപ്പോഴുമുറ്റുന്നുണ്ടായിരുന്നു.
അയാൾക്കെന്തോ ദാക്ഷായണിയോട് ഒരനുകമ്പ തോന്നി , ഒന്നാശ്വസിപ്പിക്കാൻ ചെറുതായൊന്ന് തലോടാൻ ആ വിരലുകൾ വിറകൊണ്ടു
അപ്പൂട്ടിയെക്കണ്ടതും അകലെ മാറി നിന്ന നായ രാവിനെ നോക്കിയൊന്നു മോങ്ങി ...!
................... ......................... .......................
അവസാനിച്ചു.
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot