Slider

കാലത്തിന്റെ മൂന്ന് കഥകൾ

0
Image may contain: Prem Madhusudanan, beard and closeup
######################
ഇതു കണ്ടോ
നീ പണ്ടു കെട്ടിയ ഊഞ്ഞാൽ തീർത്ത പാടുകൾ..
ആ ഓർമ്മകൾക്കായെങ്കിലും നീ എന്നെ കൊല്ലരുത്..
കരച്ചിലോടെ വൃക്ഷം അയാളെ നോക്കി..
ആ ചാഞ്ഞു നിൽക്കുന്ന കൊമ്പില്ലേ അത് ആദ്യം മുറിക്കൂ..
കോടാലി കൊമ്പിൽ വീണപ്പോൾ വേദനയോടെ വൃക്ഷം ഒന്നു പുളഞ്ഞു. പിന്നെ മറിഞ്ഞു നിലം പതിക്കുന്നതിനു മുൻപു അയാളുടെ ചിരി നിറഞ്ഞ വാക്കുകൾ കേട്ടു
'ഞങ്ങൾ പണ്ടു ഊഞ്ഞാൽ കെട്ടുന്ന മാവായിരുന്നത്...'
***********************************
രമ മഗ്ഡോണാൾസിൽ പോയിട്ടില്ല .അവൾ ഹാംബർഗർ കഴിച്ചിട്ടില്ല. എങ്കിലും അവൾ കൂട്ടുകാരിയോട് നുണ പറഞ്ഞു.
ഇന്നലെ ഞാനും ഹസും വൈകിട്ട് സിറ്റിയിൽ പോയി ഹാംബർഗർ കഴിച്ചു.
അത്ഭുതത്തോടെ, ആരാധനയോടെ കൂട്ടുകാരി രമയെ നോക്കി.
ഒരിക്കൽ പോലും പുറത്ത് ഒരു നല്ല ഹോട്ടലിൽ കൊണ്ടു പോകാത്ത സാധാരണക്കാരനായ ഭർത്താവിനെ കൂട്ടുകാരി മനസ്സിൽ ശപിച്ചു.
രമ സാം വാൾട്ടനെപറ്റിയും വാറൻ ബഫെറ്റിനെ പറ്റിയും സംസാരിച്ചു.രമയുടെ പാണ്ഡിതൃമോർത്തു കൂട്ടുകാരി വാ പൊളിച്ചു നിന്നു..
ജെഫ് ബിസൂസ് വലിയ ഗോഡൗണുകളില്ലാതെ അധികം തൊഴിലാളികളില്ലാതെ ബിസിനസ് വിജയിപ്പിച്ച കഥ പറഞ്ഞപ്പോൾ കൂട്ടുകാരി രമയോടു ചോദിച്ചു.
ആരാണീ ജെഫ് ..
നിനക്കറിയില്ലേ.. രമ ദയനീയമായി കൂട്ടുകാരിയെ നോക്കി..
അവൾ സ്വന്തം അറിവില്ലായ്മ യോർത്തു തല കുനിച്ചു.
ആമസോണിന്റെ സ്ഥാപകൻ..
ബ്ലൂ ഡാർട്ട് കൊറിയറിന്റെ സ്ഥാപകനായ തുഷാർജാനിയെ പറ്റി പറഞ്ഞു തുടങ്ങവേ കൂട്ടുകാരി എണീറ്റു.
മോൻ വരാറായി ഞാൻ പോട്ടെ..
അവൾ തല കുനിച്ചു നടന്നു തന്റെ വീട്ടിലേക്കു നടന്നു.
വെകിട്ടു കൂലിപണി കഴിഞ്ഞു വന്ന രമേശൻ ഭാര്യയുടെ വാടിയ മുഖം കണ്ടു ചോദിച്ചു.
എന്തു പറ്റി നിനക്ക്?
ഭർത്താവിനെ നോക്കാതെ അവൾ പറഞ്ഞു
നിങ്ങൾക്ക് എന്നോടൊരു സ്നേഹവുമില്ല..
കാര്യം പറയ് നീ.. രമേശൻ ചിരിയോടെ അവളോട് ചോദിച്ചു..
ഇത്രേം നാളായി നിങ്ങൾക്ക് എനിക്ക് ഒരു ഹാംബെർഗർ വാങ്ങിത്തരാൻ പറ്റീട്ടുണ്ടോ..ഇല്ലല്ലോ?
രമേശൻ അന്ധാളിച്ചിരിക്കവേ അവൾ വീണ്ടും പറഞ്ഞു. അച്ഛനെ പറഞ്ഞാൽ മതി.. ആ ബിസൂസിനെയോ ജാനിയോ ഒക്കെ കല്യാണം കഴിച്ചിരുന്നേൽ......
രമേശൻ വിവര സാങ്കേതിക യുഗത്തിലെ ഇരുട്ടിലേക്കു നോക്കി നെഞ്ചു തടവി..
*********************†**********
ചെല്ലപ്പൻ ഒരു നാട്ടിൻ പുറത്തുകാരനായിരുന്നു. ഏകമകനായ പ്രദീപിന്റെ ഒരു കാര്യത്തിലും ചെല്ലപ്പൻ ഒരു കുറവും വരുത്തിയില്ല.
പക്ഷെ പ്രദീപിൽ കാലം ഒത്തിരി മാറ്റം വരുത്തി. ചെല്ലപ്പനെ പോലെ കഷ്ടപ്പെടാനൊന്നും പ്രദീപ് തയ്യാറായിരുന്നില്ല. പെട്ടെന്നു പ്രശസ്തനാകുവാൻ പ്രദീപ് നെട്ടോട്ടമാരംഭിച്ചു.
ആദ്യം പ്രദീപ് പാട്ടു പഠിക്കുവാൻ ശ്രമിച്ചു.സ്വരങ്ങൾ തനിക്കിണങ്ങില്ല എന്നു ബോദ്ധ്യമായപ്പോൾ വയലിൽ ,കീ ബോർഡ് മുതലായ മ്യൂസിക് ഇൻസ്ട്രമെൻറിലേക്കു പരീക്ഷണം തിരിഞ്ഞു.. താമസിയാതെ അതിൽ നിന്നും പിൻമാറി.
ദേശസ്നേഹവും അസ്ഥിത്വ പ്രണയവും ജ്വലിച്ചപ്പോൾ കവിതയിലും കൈവച്ചു നോക്കി.. പിന്നെ കഥയിലെത്തി.
മലയാളക്കരയിലെ സകല മാഗസിൻ എഡിറ്റർക്കും വാശിയോടെ കഥയെഴുതിയയച്ചു. പക്ഷെ പ്രദീപിന്റെ കഥകൾ അച്ചടിമഷി പുരട്ടാതെ അവരതു മടക്കിയയച്ചു.
അപ്പോഴാണ് മുമ്പു പറഞ്ഞ രണ്ടു കഥകളിലെ കാലം ഓടിയെത്തുന്നത്.
ഇൻഫോമേഷൻ എയ്ജ് അല്ലെങ്കിൽ വിവരസാങ്കേതിക യുഗം.
ബന്ധങ്ങൾ യാന്ത്രികമാകുന്ന ജീവിതങ്ങളിൽ ഊഞ്ഞാൽ പാട്ടുകൾ മറന്നു പോയ കാലം. രമ ഹാംബർഗുകളെ പറ്റി പറയുന്ന കാലം. രമയുടെ കൂട്ടുകാരി ജെഫ് ബിസൂസിനെ വിവാഹം കഴിക്കുവാനാഗ്രഹിക്കുന്ന കാലം.
അപ്പോഴാണ് മാർക്ക് സുക്കർബർഗ്ഗ് ഫെയ്സ് ബുക്ക് അഥവാ മുഖപുസ്തകവുമായി വരുന്നത്.
അച്ചടിമഷി പുരട്ടാതെ തിരിച്ചയച്ച എഡിറ്ററൻമാരെ നോക്കി പ്രദീപ് പല്ലു ഞെരിച്ചു.
പിന്നെ എഡിറ്ററില്ലാത്ത മുഖപുസ്തകത്തിലേക്കു കഥകൾ വർഷിച്ചു.സൗഹൃദങ്ങളുടെ വലയം വലുതാക്കി. പിറന്നാൾ ആശംസകളും വിവാഹാശംസകളും മുടങ്ങാതെ കൈമാറി. രമയുടെ കൂട്ടുകാരി വിവാഹ വാർഷികത്തിന് ഭർത്താവായ രമേശന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രം മുഖപുസ്തകത്തിലിട്ടതിന് പ്രദീപ് ഇങ്ങനെ അടിക്കുറിപ്പെഴുതി..
'മെയിഡ് ഫോർ ഈച്ച് അദർ.. അടുത്ത ജന്മത്തിലും ഒന്നിക്കുവാൻ പ്രാർത്ഥിക്കുന്നു'.
സുന്ദരിമാർ പ്രദീപിന്റെ കഥകൾക്കു ലെക്കും കമന്റും നൽകി.
അപ്പോഴാണ് പ്രദീപിന്റെ കൂട്ടുകാരൻ പുതിയൊരറിവ് പറഞ്ഞു കൊടുത്തത്.
വെറുതെ കഥയെഴുതിയാൽ മാത്രം പ്രശസ്തനാവില്ല. ശക്തമായി വിമർശിക്കണം. എന്തിലും അതൃപ്തി കാട്ടണം.
വിമർശിക്കാനോ...എങ്ങനെ? പ്രദീപ് കൂട്ടുകാരന്റെ മുഖത്തേയ്ക്കു സംശയത്തോടെ നോക്കി.
സാഹിത്യത്തെ പരിപോഷിപ്പിക്കുന്നവനാണ് താനെന്ന തോന്നൽ ഉണ്ടാക്കണം. നിന്റെ വിമർശനങ്ങൾ കണ്ടാൽ എല്ലാവരും ഒന്നു ഞെട്ടണം . അതിന് ആദ്യം ഈ പേരു മാറ്റണം.
ഒന്നു നിർത്തി കൂട്ടുകാരൻ തുടർന്നു.
കൈരളിയിൽ ഈ ആയുസു മുഴുവൻ വായിച്ചാലും തീരാത്ത നല്ല പുസ്തകങ്ങളും വായനക്കാരും ഉണ്ട്.
പ്രദീപ് സംശയത്തോടെ ചോദിച്ചു.
അച്ഛന്റെ പേരു കൂട്ടി പ്രദീപ് ചെല്ലപ്പൻ എന്നായാലോ?
കൂട്ടുകാരൻ വിവര സാങ്കേതിക യുഗത്തിലെ ആകാശത്തേയ്ക്കു നോക്കി മിണ്ടാതിരുന്നു.
അന്ന് രാത്രി മനോഹരമായി എഴുതപ്പെട്ട ഒരു കഥയുടെ താഴെ പുതിയൊരു തൂലികാനാമത്തിൽ ആർക്കും മനസ്സിലാവാത്ത ഒരു വിമർശനലേഖനമുണ്ടായിരുന്നു.
ആ തൂലികാനാമം ഇപ്രകാരമായിരുന്നു..
"പ്രദീപ് ചെല്പ്സ് "
...പ്രേം മധുസൂദനൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo