നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

INVESTIGATION


*******************
AN INVESTIGATIVE JOURNEY ALONG WITH DETECTIVE SIMON BRITTO .
~~~~~~~~~
ഏത് മറ്റവനാടാ ഇത്ര രാവിലെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് ?
ഒൻപത് മണി കഴിഞ്ഞു എന്നിട്ടാ അവന്റെ ഉറക്കം .....അളിയാ ഞാനാടാ ജീവൻ .
ഓഹ് സബ് ഇൻസ്‌പെക്ടർ ജീവൻ സക്കറിയ , നീ ചാർജെടുത്ത വിവരം ഞാൻ അറിഞ്ഞിരുന്നു , നമുക്കൊന്നു കൂടണ്ടേ മോനേ ?
എന്റെ പൊന്നു സൈമൺ ചാര്ജടുത്തിട്ട് ഒരാഴ്ചപോലുമായിട്ടില്ല , അതിന് മുൻപേ ആദ്യ കുരിശ് തലയിൽ വന്ന് വീണിരിക്കുന്നു , അതും മർഡർ .
മർഡർ!
സൈമൺ എന്ന പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ എല്ലാ ഉറക്കക്ഷീണത്തെയും കഴുകിക്കളയാൻ ശക്തിയുള്ള നാല് അക്ഷരങ്ങളായിരുന്നു അത് .
സൈമൺ , സൈമൺ ബ്രിട്ടോ . കേരളത്തിലെ അറിയപ്പെടുന്ന പ്രൈവറ്റ് ഡിറ്റക്റ്റീവ് . തേർഡ് ഐ
എന്ന ഡിറ്റക്റ്റീവ് ഏജൻസിയിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥൻ .
ജീവൻ പറയെടാ എന്നതാ കേസ് ?
ടാ ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സ്റ്റേഷനിലേക്ക് കോൾ വരുന്നത് , ഒരു സ്ത്രീയായിരുന്നു .
സാർ ഞാൻ കൊന്നു എന്ന് മാത്രമായിരുന്നു അവർ പറഞ്ഞത് . പിന്നീട് തിരികെ വിളിച്ചാണ് ലൊക്കേഷൻ പോലും മനസ്സിലാക്കിയത് . ഞങ്ങൾ അങ്ങോട്ട് പോവുകയാണ് സൈമൺ .
ജീവൻ , Whats Interesting in this case ?
അവിടെ ഒരു ബോഡി കണ്ടെത്തിയെന്നായിരുന്നു നിങ്ങൾക്ക് ലഭിച്ച കോൾ എങ്കിൽ ഇതിൽ ഒരു ത്രിൽ ഉണ്ടായിരുന്നു . ഇതിപ്പോൾ നിനക്ക് നേരെ പോയി അവരെ അങ്ങ് അറസ്റ്റ് ചെയ്താൽ പോരേ ,പിന്നെ എന്തിനാടാ ഞാൻ ?
സൈമൺ പ്ളീസ് , നിനക്കറിയാമല്ലോ ഇവിടെ വന്നിട്ട് ആദ്യകേസാണ് . കഴിഞ്ഞ കേസ് നിന്റെ സഹായത്താൽ തെളിയിച്ചത്കൊണ്ട് ഒരു പ്രൊമോഷൻ കപ്പിനും ചുണ്ടിനും ഇടയിൽ എന്ന രീതിയിൽ ഇരിക്കുന്നുണ്ട് .
ഇവിടെ എന്തെങ്കിലും ഒരു ചലനം കൂടിയുണ്ടാക്കാനായാൽ അതിങ്ങു പോരും . പിന്നെ നിനക്കറിയാമല്ലോ മർഡർ കേസ് ആയത്കൊണ്ട് അധിക ദിവസം എന്റെ കയ്യിൽ നിൽക്കില്ല , ഒന്നോ രണ്ടോ ദിവസത്തിനപ്പുറം ഞാൻ വെറും കാഴ്ചക്കാരനാകും .
എടാ പ്ളീസ് , നീ ഇങ്ങോട്ടൊന്ന് വരണം , ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട് .
ടാ ജീവൻ ....
നീ ഒന്നും പറയണ്ട .
ശരി ഞാനും ഹരിയും അങ്ങോട്ടെത്താം .
അതിവേഗം കുളികഴിഞ്ഞിറങ്ങിയ സൈമൺ ഹാങ്ങറിൽ തൂങ്ങുന്ന തന്റെ നീളൻ കോട്ടിലേക്കും , തൊപ്പിയിലേക്കും നോക്കി .
ഷെർലക് ഹോംസ് കഥകളിൽ ആകൃഷ്ടനായി ഡിറ്റക്റ്റീവായി ജോലി ആരംഭിച്ച അന്ന് തന്നെ കോട്ടും തൊപ്പിയും വാങ്ങി . പക്ഷേ ഒരുതവണ മാത്രമേ ഇതൊക്കെയിട്ട് കേസ് അന്വേഷണത്തിന് പോയിട്ടുള്ളൂ . അത് തന്നെ ആളുകൾക്ക് ഒരുപാട് ചിരിക്കാനുള്ള വകയായിരുന്നു , ഒരു വിചിത്ര ജീവിയെപ്പോലെ , അതോടെ അത് ഉപേക്ഷിച്ചു , ഇപ്പോൾ ഒരു കൂളിംഗ് ഗ്ലാസ് മാത്രമാണ് ആഡംബരം എന്ന് പറയാൻ .
കുറച്ചധികം കേസുകൾ തെളിയിച്ചു ഇപ്പോൾ പേരും പ്രശസ്തിയും ആയിക്കഴിഞ്ഞു , ഇനിയിപ്പോൾ ഇതൊക്കെ ഒരിക്കൽ കൂടി വേണമെങ്കിൽ പരീക്ഷിക്കാം , പ്രശസ്തർ എന്ത് കോപ്രായം കാണിച്ചാലും അത് ഇപ്പോൾ ഒരു ട്രെൻഡ് ആണല്ലോ .
സൈമൺ ...താഴെ നിന്ന് ഹരിയുടെ വിളിയാണ് . സൈമൺ വണ്ടി റെഡിയാണ് .
ഹരി എന്റെ സഹപ്രവർത്തകനാണ് .
*******************************
ഇത് തന്നെയാണ് ജീവൻ പറഞ്ഞ സ്ഥലം .
ആളുകൾ മുഴുവൻ ആ ചെറിയ മുറിയിലാണല്ലോ ഹരീ , അപ്പോൾ അടുത്തുള്ള ഈ വീട് ?
ഈ വീടായിരുന്നു നല്ലത് , കണ്ടോ എന്താ പത്രാസ് , ഇരുനില വീട് , മുറ്റത്തു രണ്ട് കാറ് , വീടിന് ചുറ്റും സിസിടിവി ക്യാമറ വരെയുണ്ട് .
സൈമൺ , നമ്മൾ ഇവിടെ വന്നത് ജീവൻ വിളിച്ചിട്ടാണ് , അല്ലാതെ വീട് കാണാൻ അല്ല , ഹരിയാണ് ഓർമിപ്പിച്ചത് .
വെൽക്കം സൈമൺ , എനിക്കറിയാമായിരുന്നു നീ വരുമെന്ന് .
എന്തായി ജീവൻ കാര്യങ്ങൾ ?
അയൽവീട്ടിലെ ജെയിംസ് എന്നയാളാണ് മരിച്ചത് . 40-45 വയസ്സ് പ്രായമുണ്ടാവും അയാൾക്ക് .
ഒറ്റനോട്ടത്തിൽ സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണ് .
അത് നീ വിളിച്ചപ്പോഴേ ഞാൻ ഊഹിച്ചിരുന്നു .
സൈമൺ , അവരാണ് ഫോൺ ചെയ്തത് .
ജീവൻ ജീപ്പിന് നേരെ വിരൽചൂണ്ടി .
നൈറ്റിയണിഞ്ഞു ഒരു സ്ത്രീ ജീപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു .
സൈമൺ ഇത് അവരുടെ ഭർത്താവ് രാജൻ .
ജീവൻ നിങ്ങൾ ഇവിടെ വന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ ?
സൈമൺ ..
ഞങ്ങൾ വീട്ടിലേക്ക് കയറിവരുമ്പോൾ വീടിന്റെ ചാരുപടിയിൽ തന്നെ ഒരാൾ തല കുനിച്ച് ഇരുന്ന് കരയുന്നുണ്ടായിരുന്നു .
ഗൃഹനാഥൻ രാജൻ ആണ് അതെന്ന് സംസാരത്തിൽ നിന്ന് വ്യക്തമായി .
അപ്പോഴേക്ക് പോലീസ് ജീപ്പ് കണ്ട് ഏതാനും ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു .
മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ . അത് പതിയെ തള്ളിത്തുറന്നു അകത്തേക്ക് പ്രവേശിച്ചു .
ഹാളിന്റെ ഇരു വശങ്ങളിലുമുള്ള റൂമുകളുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു .
ഒറ്റനോട്ടത്തിൽ തന്നെ ഹാളിൽ ഒരു പിടിവലിയോ , ചെയ്‌സിംഗോ നടന്ന എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു .
പല വസ്തുക്കൾക്കും സ്ഥാന ചലനം സംഭവിച്ചിരിയ്ക്കുന്നു , കസേരകളും മറ്റ്‌ വസ്തുക്കളുമെല്ലാം തട്ടിത്തെറിപ്പിച്ച , അല്ലെങ്കിൽ എടുത്തെറിഞ്ഞ രീതിയിൽ ചിതറി കിടന്നിരുന്നു .
ഹാളിലെ ചില്ല് മേശയുടെ ഒരു അരിക് തകർന്നിരുന്നു . അതിനരികിൽ തന്നെ ഒത്ത വണ്ണവും ഉയരവും ഉള്ള , ഒറ്റ നോട്ടത്തിൽ 40 -45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ചോരയിൽ കുളിച്ചു കിടന്നിരുന്നു . ബോഡി കമിഴ്ന്നാണ് കിടന്നിരുന്നത് .
ഒരിക്കൽ കൂടി അയാളുടെ ശ്വാസഗതി പരിശോധിച്ചു , മരണം സംഭവിച്ചു കഴിഞ്ഞിരുന്നു .
അപ്പോഴാണ് വീടിന്റെ മറ്റൊരു മൂലയിൽ ഇരുന്ന് തേങ്ങുന്ന ഒരു സ്ത്രീ ശ്രദ്ധയിൽ ശ്രദ്ധയിൽ പതിഞ്ഞത് .
തലയ്ക്ക് കൈകൊടുത്തു , കുനിഞ്ഞിരുന്ന് തേങ്ങുന്ന അവർ തന്നെയാണ് തങ്ങളെ വിളിച്ചതെന്ന് മനസ്സിൽ ഉറപ്പിച്ചു .
അവരുടെ അരികിൽ തന്നെ അത്യാവശ്യം നീളമുള്ള ഒരു തടിക്കഷ്ണവും കിടന്നിരുന്നു അതും ചോരയിൽ കുതിർന്നിരുന്നു .
അവർക്കെതിരെ ഒരു അക്രമം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ വ്യക്തമായിരുന്നു . അലക്ഷ്യമായി പാറികിടന്നിരുന്ന മുടിയിഴകളും , കുറച്ച് അപ്പുറത്ത് മാറി കിടന്നിരുന്ന സാരിയും , കീറിപ്പറിഞ്ഞ ബ്ലൗസും ആ ചിന്തകളെ ശരിവെക്കുന്നതായിരുന്നു .
സെലീന എന്നാണ് അവരുടെ പേര് എന്ന് രാജനിൽ നിന്ന് മനസ്സിലാക്കി .
മറ്റൊരു ഷാള് കൊണ്ട് ശരീരം മറച്ചിരുന്ന അവരെ മറ്റൊരു നൈറ്റിഇടാൻ അനുവദിച്ച ശേഷമാണ് വനിതാ പോലീസിനോടൊപ്പം ജീപ്പിൽ കയറ്റിയത് .
എന്താണ് സംഭവിച്ചത് എന്നാണ് ഇരുവരുടെയും മൊഴി ജീവൻ ?
രാജന്റെ മൊഴി ഇങ്ങനെയായിരുന്നു .
രാവിലെ കവലയിലേക്ക് ഇറങ്ങിയതായിരുന്നു രാജൻ . തിരികെ വന്ന് വീട്ടിലേക്ക് പ്രവേശിക്കാനായി ഗെയ്റ്റ് തുറക്കുന്ന വേളയിലാണ് വീട്ടിനകത്ത് നിന്ന് വലിയ ശബ്ദം കേൾക്കുന്നത് . ഒറ്റയോട്ടത്തിൽ അകത്തെത്തിയ അയാൾ കണ്ടത് ചോരയിൽ കുളിച്ച് നിശ്ചലനായി കിടക്കുന്ന അയൽവാസിയായ ജെയിംസിനെയാണ് . തൊട്ടടുത്തു തന്നെ മരവിപ്പ് മാറാതെ നിന്നിരുന്ന തന്റെ ഭാര്യ സെലീനയും . ആദ്യ ഞെട്ടലിൽ നിന്ന് മോചിതയായ ശേഷം തന്റെ വാക്കുകളെ അവഗണിച്ചു അവൾ തന്നെയാണ് പോലീസിന് ഫോൺ ചെയ്തത് .
ജീവൻ , ഒരു കാര്യം ചോദിക്കട്ടെ ,
സ്റ്റേഷനിലേക്ക് എപ്പോഴാണ് കോൾ വന്നത് എന്നാണ് നീ പറഞ്ഞത് ?
ഒരു ഒൻപത് മണിയോടെയാണ് സൈമൺ .
കൃത്യം ഒൻപത് മണിക്ക് തന്നെയാണോ ?
യെസ് സൈമൺ ഒൻപതുമണിക്ക് തന്നെയാണ് .
ഒക്കെ ജീവൻ , ഞാൻ അകത്തേക്ക് ഒന്ന് ചെല്ലട്ടെ .
അകത്തേക്ക് കയറുമ്പോൾ തന്നെ രാജന്റെ മൊഴി ശരിവെക്കുന്ന എല്ലാ സാഹചര്യങ്ങളും കാഴ്ചയിലേക്ക് കടന്നുവന്നു .
പോലീസ് ഫോട്ടോഗ്രാഫർ ഫോട്ടോസ് എടുക്കുന്ന തിരക്കിലായിരുന്നു .
പോക്കറ്റിൽ നിന്ന് ടവ്വൽ എടുത്തു , ബോഡി ആകെയൊന്ന് പരിശോധിച്ചു .
കമിഴ്ന്നാണ് ബോഡി കിടന്നിരുന്നത് .
പരിശോധനയിൽ നിന്ന് പ്രധാനമായും കണ്ടുപിടിക്കാനായത് ജെയിംസ് ഇടംകയ്യിൽ ധരിച്ചിരുന്ന വാച്ച് കൃത്യം 8.45 ന് നിലച്ചിരുന്നു എന്നതാണ് .
സംഭവിച്ചിരിക്കാൻ സാധ്യത അടി കൊണ്ട് ജെയിംസ് വീണപ്പോൾ മുകൾ ഭാഗം ചില്ലായുള്ള മേശയിൽ കൈ അടിച്ചിരിക്കാം , വീഴ്ചയിൽ നിലത്തുകൂടി ശക്തിയായി അടിച്ചപ്പോൾ വാച്ചിന്റെ പ്രവർത്തനം നിലച്ചിരിക്കാം .
ജീവൻ പറഞ്ഞത് അനുസരിച്ച് ഒൻപത് മണിക്കാണ് ജീവന്റെ സ്റ്റേഷനിൽ ഫോൺ വരുന്നത് .
ഇവിടെ ജയിയിംസിന്റെ വാച്ച് നിലച്ചിരിക്കുന്നത് 8.45 നാണ് .
അപ്പോൾ 8.45 നും 9 മണിക്കും ഇടയിലുള്ള പതിനഞ്ച് മിനിറ്റ് .....
ചിലപ്പോൾ എന്റെ തോന്നലുകൾ മാത്രമാകാം എങ്കിലും ......
വീടിന് പുറത്തേക്കിറങ്ങി .... ചുറ്റുപാടും ആകെയൊന്ന് നിരീക്ഷിച്ചു .
വീടിന് പിൻഭാഗത്ത് കൂടി ഒരു ചെറിയ വഴി നീണ്ടുപോകുന്നു .
ജീവൻ നിങ്ങൾ ജെയിംസിന്റെ വീട്ടിൽ പോയില്ലേ ?
യെസ് സൈമൺ , ജെയിംസിന്റെ മരണവാർത്തയറിഞ്ഞ അയാളുടെ ഭാര്യ തളർന്നുകിടക്കുകയായിരുന്നു .
പിന്നെ ഈ ജെയിംസ് ആൾ അത്ര വെടിപ്പല്ല എന്നാണ് ആ വീട്ടിലെ വേലക്കാരിയുമായുള്ള സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് .
ജീവൻ എനിക്ക് രാജന്റെയും സലീനയുടെയും മൊബൈൽ ഒന്ന് പരിശോധിക്കണം . ജെയിംസിന്റെ ബോഡിക്കരികിൽ നിന്ന് ലഭിച്ച അയാളുടെ മൊബൈലും .
ഒക്കെ സൈമൺ .
ജീവൻ ജെയിംസിന്റെ വീട്ടിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നോ ?
ഇല്ല സൈമൺ .
വെരിഗുഡ് , എന്തോന്നാടോ ഇത് ?
ഇനി എന്നാടാ ജീവൻ നീ ഒരു കേസ് അന്വേഷിക്കാൻ പഠിക്കുന്നത് ?
അത് സൈമൺ ...
നിന്ന് പരുങ്ങണ്ട , വാ നമുക്ക് അവിടെ വരെ ഒന്ന് പോയി വരാം .
അവിടെ വീടിന്റെ നാല് ചുറ്റിനും സിസിടിവി ക്യാമറകളുണ്ട് , അതും 360 ഡിഗ്രിയിൽ തിരിയുന്ന നല്ല അത്യാധുധിനിക ക്യാമറകൾ .
സി സി ടി വി ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞതിന് ശേഷം ആദ്യം തന്നെ ജീവന് കൈ കൊടുക്കുകയാണ് സൈമൺ ചെയ്തത് .
ജീവൻ ഈ കേസ് നിനക്ക് മറ്റൊരു പൊൻതൂവലാകും .
എനിക്കൊന്നും മനസ്സിലാകുന്നില്ല സൈമൺ .

ലുക്ക് ജീവൻ 8 .40ന് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുന്ന ജെയിംസിന്റെ ദൃശ്യങ്ങൾ വീടിന്റെ മുന്ഭാഗത്തുള്ള ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .
ഇരു വീടുകളും പരസ്പരം ചേർന്ന് നിൽക്കുന്നതിനാൽ രാജന്റെ വീടും ഒരു പരിധി വരെ ഈ ക്യാമറയിൽ വരുന്നുണ്ട് .
8.42ന് രാജന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും വ്യക്തമാണ് .
8.44 ന് ജെയിംസ് രാജന്റെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നത് വീടിന്റെ വലതുവശത്തെ
സി സി ടി വി ക്യാമറയിലും പതിഞ്ഞിരിക്കുന്നു .
8.44 ന് അകത്തേക്ക് പ്രവേശിച്ച ജെയിംസ് തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ തലയ്ക്ക് പിറകിൽ മർദനമേറ്റു നിലത്തുവീണിരിക്കുന്നു . അതായത് 8.45 ന് .
8.45 ന് നിശ്ചലമായ വാച്ച് അത് തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത് .
അപ്പോൾ രാജന്റെ വീട്ടിൽ സംഭവിച്ചത് എന്തായിരിക്കാം ?
എല്ലാം അലങ്കോലമായിരിക്കുന്നു , സെലീനയ്ക്ക് നേരെ പീഡന ശ്രമം നടന്നിരിക്കുന്നു . അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന തടിക്കഷ്ണങ്ങളിൽ ഒന്നെടുത്താണ് സെലീന ജെയിംസിനെ അടിച്ചത് എന്നാണ് രാജന്റെ മൊഴി . അതായത് ജെയിംസ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സെലീന കുതറിയോടി അടുക്കളയിൽ എത്തിയിരിക്കണം .
പക്ഷേ 8.44 ന് അകത്തു പ്രവേശിച്ച , 8.45 ന് തലയ്ക്ക് പിന്നിൽ അടിയേറ്റ് നിലത്തു വീണ ജെയിംസ് എങ്ങനെ സെലീനയെ ?
8.45 നും 9 മണിക്കും ഇടയിലുള്ള 15 മിനിറ്റ് ഈ കേസിൽ നിർണായകമാണെന്നു ഇതുവരെ കണ്ടെത്തിയ സൂചനകളിൽ നിന്ന് വ്യക്തമാണ് .
ജീവൻ , ഇങ്ങോട്ട് കയറി വന്നപ്പോൾ കയ്യബദ്ധത്താൽ ഒരു കൊലപാതകം ചെയ്യേണ്ടി വന്ന ഒരു വീട്ടമ്മയുടെ ഭയമായിരുന്നില്ല ജീപ്പിലിരുന്ന സെലീനയിൽ ഞാൻ ദർശിച്ചത് .
സിസിടിവി ക്യാമറാ വിഷ്വൽസിൽ നിന്നും രാജന്റെ മൊഴി വ്യാജമാണെന്ന് വ്യക്തമാണ് .
ജീവൻ , This is a well planned Murder .
നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ മുൻനിർത്തി ഇരുവരെയും ഒന്ന് ചോദ്യം ചെയ്യൂ , ചോദ്യം ചെയ്യാൻ പിന്നെ കേരളാ പോലീസിനെ ആരും പടിപ്പിക്കേണ്ടതില്ലല്ലോ ....
Jeevan , You Know What I Mean .
ബാക്കി ഫോർമാലിറ്റിസ്സ് പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർട്ടത്തിനയച്ചു പോലീസ് ജീപ്പ് രാജനും സെലീനയുമായി സ്റ്റേഷനിലേക്ക് പാഞ്ഞു .
********************************
സൈമൺ , ജീവനാണ് .
രാജനും സെലീനയും എല്ലാം സമ്മതിച്ചു കഴിഞ്ഞു .
ജീവൻ എന്താണ് സംഭവിച്ചത് എന്ന് ഞാൻ പറഞ്ഞാലോ, എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ മാത്രം നീ പറയുക ,
ജെയിംസ് എന്ന അതി സമ്പന്നനായ അച്ചായനെ മുതലെടുക്കുകയായിരുന്നു സെലീന , സെലീന തനിച്ചല്ല എല്ലാം രാജന്റെ അറിവോടെതന്നെയായിരുന്നു .
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സെലീനയുടെ കുടുംബത്തിന് ഒരു സഹായി എന്ന രീതിയിൽ സൗഹൃദവുമായി അടുത്തുകൂടിയ ജയിംസിന്റെ മനസ്സിൽ മറ്റ്‌ പല ഉദ്ദേശങ്ങളുമാണെന്നു ഏറെ വൈകാതെ തന്നെ സെലീനയ്ക്ക് മനസ്സിലായി . അവൾ അത് രാജനുമായി പങ്കുവയ്ക്കുകയും ചെയ്തു .
എന്നാൽ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അയാളെ മുതലെടുക്കാൻ രാജനും സെലീനയും തീരുമാനിച്ചു .
അങ്ങനെ രാജന്റെ അറിവോടെ തന്നെ സെലീന ജെയിംസുമായി അടുത്തു , അങ്ങനെ എല്ലാവിധത്തിലും അടുത്ത സെലീനയ്ക്ക് ജെയിംസ് പലപ്പോഴായി ഏകദേശം 8 ലക്ഷം രൂപയോളം നൽകി , അല്ലെങ്കിൽ തന്റെ കൗശലമുപയോഗിച്ചു സെലീന അത് വാങ്ങിയെടുത്തു .
എന്നാൽ അടുത്തിടെ ഇരുവർക്കും ഇടയിൽ ഉടലെടുത്ത ചില അസ്വാരസ്യങ്ങൾ വളർന്നു . ഒടുവിൽ താൻ തന്ന കാഷ് മുഴുവനും തിരികെ വേണമെന്ന് ജെയിംസ് കർശനമായി പറഞ്ഞു .
എന്നാൽ രാജനും സെലീനയ്ക്കും അത് ചിന്തിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല .
അങ്ങനെ ഏറെ ദിവസത്തെ ചിന്തകൾക്കൊടുവിലാണ് ജയിംസിനെ വകവരുത്താൻ ഇരുവരും തീരുമാനിക്കുന്നത്
പിടിക്കപ്പെടാതെ കൊലപാതകം നടത്താനുള്ള പെർഫെക്ട് പ്ലാൻസ് നെറ്റിൽ തിരയുന്നതിനിടയിൽ അവിചാരിതമായാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 96 മുതൽ 106 വരെയുള്ള വകുപ്പുകളുടെ സാധ്യതകളെക്കുറിച്ചു ഇരുവരും മനസ്സിലാക്കുന്നത് .
സ്വയ രക്ഷയ്ക്കായി , ഒരാളെ വകവരുത്തേണ്ടി വന്നാൽപോലും നിയമത്തിനു മുൻപിൽ നിന്ന് നിസ്സാരമായി രക്ഷ പെടാമെന്നതായിരുന്നു ആ സാധ്യത .
ഏറ്റവും റിസ്ക് കുറഞ്ഞ രീതി ഇതുതന്നെയാണെന്നു മനസസ്സിലാക്കിയ ഇരുവരും വ്യക്തമായ പ്ലാൻ തന്നെ തയ്യാറാക്കി .
അതിൻ പ്രകാരമാണ് രാവിലെ , രാജൻ സ്ഥലത്തില്ലാത്ത സമയമാണ് എല്ലാപ്രശ്‌നങ്ങളും പറഞ്ഞുതീർക്കാം എന്ന് വിശ്വസിപ്പിച്ചു ജയിംസിനെ സെലീന വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത് .
ഫോണിൽ ഉള്ള സംസാരം പിന്നീട് തെളിവായി മാറുമെന്നതിനാൽ തലേദിവസം നടന്ന ഏതാനും മിനിറ്റ് കൂടിക്കാഴ്ചയിലായിരുന്നിരിക്കണം ആ ക്ഷണം .
എല്ലാ പ്രശ്നങ്ങളും എല്ലാ അർത്ഥത്തിലും പരിഹരിക്കാം എന്ന് പറഞ്ഞുള്ള ആ ക്ഷണം ജെയിംസ് ഒരിക്കലും തള്ളിക്കളയില്ലെന്ന് സെലീനയ്ക്കും രാജനും ഉറപ്പായിരുന്നു .
സെലീന തുറന്ന് കൊടുത്ത വാതിലിൽ കൂടി വീടിനകത്തേക്ക് കയറിയ ജയിംസിനെ രാജൻ പിറകിൽ നിന്ന് തലയ്ക്കടിച്ചു വീഴ്ത്തി .
തങ്ങളുടെ പ്ലാൻ എല്ലാ അർത്ഥത്തിലും കറക്ട് ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന രാജനും സെലീനയും തുടർന്ന് അവിടെ ഒരു പീഡന ശ്രമം തന്നെ റീ ക്രിയേറ്റ് ചെയ്തു .
തുടർന്ന് പിറക് വശം വഴി ഇറങ്ങി മറ്റൊരു വഴിയിലൂടെ വീണ്ടും വീടിന് മുൻപിലേക്ക് എത്തുകയായിരുന്നു രാജൻ .
ബട്ട് സൈമൺ നീയിതെങ്ങനെ ഇത്ര കൃത്യമായി ?
കരിക്കിലെ പിള്ളേർ പറയുന്നത് പോലെ ഇതൊക്കെ നിസ്സാരമല്ലേ ജീവൻ .
മൂവരുടെയും മൊബൈൽ വാങ്ങി പരിശോധിച്ചത് നീ ഓർക്കുന്നില്ലേ ?
കോൾ ലിസ്റ്റ് പരിശോധിക്കുക മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം രാജന്റെയും സെലീനയുടെയും ബ്രൗസിംഗ് ഹിസ്റ്ററി കൂടി പരിശോധിക്കുക കൂടിയായിരുന്നു .
നമ്മൾ മൊബൈലിൽ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും , ഒരാൾ എന്തൊക്കെയാണ് സെർച്ച് ചെയ്തിരിക്കുന്നതെന്ന് നമുക്ക് ഈസിയായി കണ്ടുപിടിക്കാനാകും ജീവൻ
അതിൽ പിടിക്കപ്പെടാതെ ഒരു കൊലപാതകം ചെയ്യാനുള്ള വഴിയ്ക്കായുള്ള അന്വേഷണം ചെന്ന് നിന്നത് സ്വയരക്ഷയ്ക്കായുള്ള കൊലപാതകകങ്ങളെകുറിച്ചുള്ള ആർട്ടിക്കിളുകളിലായിരുന്നു .
അത് കണ്ടപ്പോൾ തന്നെ സംഭവിച്ചത് എന്താണെന്ന് എനിക്ക് ഒരു ഏകദേശ ധാരണയായിരുന്നു .
മൊബൈലിൽ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിൽ നിന്ന് സെലീനയുടെയും ജെയിംസിന്റെയും കോൾ ലിസ്റ്റും ഞാൻ എടുപ്പിച്ചു .
പിന്നെ സെലീനയുടെയും , ജെയിംസിന്റെയും ബാങ്ക് അക്കൗണ്ട്‌സിന്റെ ഡീറ്റൈൽസും പരിശോധിച്ചു .
ബട്ട് സൈമൺ ഇത്ര പെട്ടെന്ന് ?
സൈബർ സെല്ലിലും , ഇരുവർക്കും അക്കൗണ്ട് ഉള്ള ബാങ്കിലും എന്റെ ഫ്രണ്ട്‌സ് വർക്ക് ചെയ്യുന്നുണ്ട് ജീവൻ .
Well done Siomon And Thank You .
ഓ ഉവ്വേ വരവുവെച്ചു അവന്റെ കോപ്പിലെ നന്ദി , മര്യാദയ്ക്ക് ഫീസുമായിട്ട് ഇങ്ങോട്ട് വാടാ ,
ഇനിയിപ്പോ കപ്പിനും ചുണ്ടിനും ഇടയിലിരിക്കുന്ന പ്രൊമോഷൻ ഉടനെ തന്നെ നിന്നെ തേടിയെത്തുമല്ലോ അല്ലേ ...
ബൈ ജീവൻ .
ഫോൺ ഓഫാക്കിക്കൊണ്ട് സൈമൺ ഹാങ്ങറിൽ കിടന്ന തൊപ്പി ഒരിക്കൽ കൂടി എടുത്തു വച്ചു .
ഒരിക്കൽ കൂടി ഇറങ്ങണം ഈ തൊപ്പിയും തന്റെ നീളൻ കോട്ടുമണിഞ്ഞു . അയാൾ തന്നോടുതന്നെ മന്ത്രിച്ചു .
BY : JENSON PAULOSE .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot