നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇത്ര മാത്രം

.
....
"എനിക്കൊന്ന് കുളിക്കണം..... "
ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു.... എത്രനേരം ഷവറിന് കീഴെ നിന്നുവെന്നോർക്കുന്നില്ല. വാതിലിൽ തുടരെ തുടരെ തട്ടുന്നുണ്ട്. അമ്മയാണ്. സാവധാനം വസ്ത്രം മാറിയിറങ്ങി. മുടിയിഴകളിലൂടെ വെള്ളം ഒഴുകി വസ്ത്രം നനഞ്ഞുകൊണ്ടിരുന്നു....
തല തോർത്തിയിട്ടില്ല. മറന്നതല്ല. മനപൂർവ്വമാണ്. ഇനിയുമിനിയും വെള്ളം തലവഴി കോരിയൊഴിക്കാനാണ് ആഗ്രഹം.....
"എന്താ നീപറഞ്ഞതിന്റെ അർത്ഥം."
കണ്ണടയ്ക്കുള്ളിലൂടെ അമ്മയെന്നെ ചുഴിഞ്ഞ് നോക്കി.
"ഞാനിനി തിരിച്ച് പോവുന്നില്ലെന്ന്
.... "
ഞാൻ വളരെ ലാഘവത്തോടെ അത് പറഞ്ഞത് കൊണ്ടാവാം ഒന്നും മിണ്ടാതെ നിമിഷങ്ങളോളം എന്റെ മുഖത്തേക്കുറ്റുനോക്കികൊണ്ട് നിന്നിട്ട് പതിയെ പിന്തിരിഞ്ഞത്.
അതോ ഇനിയെന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലാഞ്ഞിട്ടോ....
ഞാൻ വെറുതെ മുറിയിലൂടെയാകമാനം ഒന്ന് കണ്ണോടിച്ചു. ഒന്നിനും യാതൊരു മാറ്റവുമില്ല. എല്ലാം അത് പോലെ തന്നെ....
ആ പഴയ ഗന്ധം പോലും....
തെക്കേത്തൊടിയിലേക്ക് തുറക്കുന്ന ജനാല പതിയെ തുറന്ന് നോക്കി....
തെളിനീർ തുളുമ്പി നിൽക്കുന്ന കുളവും അതിലേക്ക് നീണ്ട് കിടക്കുന്ന കൽപടവുകളും എന്നും കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ച തന്നെ.....
ഇവിടെ നിന്ന് കൊണ്ടാണ് പണ്ട്.....
ഇതെല്ലാമുപേക്ഷിച്ച് ഓർമ്മകൾ പോലും ഉപേക്ഷിച്ച് നഗരത്തിരക്കിലൂടെ പൊള്ളുന്ന വെയിലിലൂടെ നെട്ടോട്ടമോടിയത് എന്തിന് വേണ്ടി? ആർക്ക് വേണ്ടി? ഒടുവിൽ എന്ത് നേടി....??
ചോദ്യങ്ങൾക്കൊന്നും പ്രസക്തിട്ടില്ലാത്തിടത്ത് ഉത്തരങ്ങൾ തേടിയിട്ടെന്ത് കാര്യം...?
അലെങ്കിലും അനുപമ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തിയിട്ട് കാലമേറെയായല്ലോ.....
ചോദ്യങ്ങളെയാണ് അയാൾ ഏറ്റവും വെറുത്തിരുന്നത്. അനുപമയുടെ ചോദ്യങ്ങളെ....
ആദ്യമാദ്യം അവൾ അയാളോട് ചോദിക്കാതിരുന്നില്ല.
"Why വിവേക്...? "
"How...?"
പിന്നീടെപ്പോൾ മുതലാണ് അവൾ നിശ്ശബ്ദയായത് ഒരേ കുടക്കീഴിൽ രണ്ട് ലോകത്തായി ജീവിച്ചു തുടങ്ങിയത്?
കൃത്യമായിട്ട് പറഞ്ഞാൽ dr അലക്സ് ജോണിന്റെ കയ്യിൽ നിന്നും ആ റിപ്പോർട്ട്‌ വാങ്ങി പുറത്തിറങ്ങിയത് മുതലായിരുന്നോ അത്....
ഇനിയുള്ള ദിവസങ്ങൾ അതെത്ര തന്നെ യായിരുന്നാലും അല്പം സമാധാനത്തോടെ ജീവിച്ച് തീർക്കാൻ ആഗ്രഹമുണ്ടായിരുന്നു. അത് കൊണ്ടാണ് ഞാൻ എന്റേതായ ഒരു ലോകത്ത് ഒതുങ്ങിക്കൂടിയത്. അയാൾക്കും അത് തന്നെയായിരുന്നുവല്ലോ ആവശ്യം....
എങ്കിലും ഇടയ്ക്ക് ഉള്ളിൽ നുരഞ്ഞു പൊന്താറുള്ള കുറേ ചോദ്യങ്ങൾ....
പ്രതീക്ഷകൾക്ക് ഒരിക്കലും തിരിച്ച് കിട്ടാത്ത വിധം മങ്ങലേറ്റിരിക്കുന്നു എന്ന തിരിച്ചറിവാണ് എന്നെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. ഞാനീ ഭൂമി വിട്ടകലുമ്പോൾ മറ്റാരാലും മായ്ക്കപ്പെടാത്ത എന്റേത് മാത്രമായ ചില അടയാളങ്ങൾ എനിക്കിവിടെ ബാക്കി നിർത്തണമായിരുന്നു....
അന്ന് അയാളെന്നോട് പറഞ്ഞു നിനക്ക് ഭ്രാന്താണെന്ന്....
പ്രൊഫെഷണൽ ജേർണലിസവും ഞാനും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചപ്പോഴും അയാൾ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്....
ഞാൻ അതിനെ ഒരു പുഞ്ചിരികൊണ്ടാണ് നേരിട്ടത്. പകരം പുസ്തകങ്ങൾ കയ്യിലെടുത്തു. അവയെ മാറോടടക്കിപ്പിടിച്ചു.
"പുറത്തോട്ടൊക്കെ ഒന്നിറങ്ങിക്കൂടെ നിനക്ക്.
ഏത് നേരവും ഇതിനകത്താണല്ലോ.... "
അമ്മയാണ്....
വൈകീട്ട് ലക്ഷ്മിയേടത്തീടെ കൂടെയാണ് നടക്കാനിറങ്ങിയത്. എല്ലാം അത് പോലെ തന്നെ.....
മാറിപ്പോയത് ഞാൻ മാത്രമാണെന്ന് തോന്നുന്നു....
മാറ്റങ്ങളെ സ്വീകരിക്കാൻ എന്റെ നാടിന്നും വിമുഖത കാട്ടുന്നുവല്ലോയെന്നോർത്തപ്പോൾ സന്തോഷം തോന്നി....
ഇടയ്ക്ക് ഏട്ടത്തി എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്. ഒന്നിനും വല്യ അർത്ഥമൊന്നുമില്ലെന്ന് തോന്നി....
ഞാൻ യാന്ത്രീകമായി തലയനക്കുകയും മൂളുകയും ചെയ്യുണ്ടെന്ന് മാത്രം.... ഇടയ്ക്കെപ്പോഴോ തല ചെരിച്ചൊന്ന് നോക്കിയപ്പോൾ കണ്ണുടക്കിയത് അവിടവിടെ നരകയറിത്തുടങ്ങിയ ലക്ഷ്മിയേടത്തിയുടെ മുടിയിലായിരുന്നു. എന്റെ മനസ്സിലപ്പോൾ കറുത്ത തഴച്ച് വളർന്ന മുടി മുട്ടോളം ചിതറി വീണു...
എന്തൊരു കറുപ്പായിരുന്നാ മുടിക്ക്.... ലക്ഷ്മിയേടത്തിയുടെ കണ്ണുകളിലെ തിളക്കം നഷ്പ്പെട്ടിരിക്കുന്നു...
ശരീരം നന്നേ ശോഷിച്ചിരിക്കുന്നു. കരിമിഴിക്കണ്ണുകളുള്ള ഒരു സുന്ദരി എന്റെ ഓര്മകളിലെവിടെയോ ഇരുന്ന് പുഞ്ചിരി തൂകി....
"ബാലേട്ടൻ വിളിക്കാറുണ്ടോ ഏടത്തീ.... "
എന്റെ ചോദ്യത്തിന് മറുപടിയെന്നോണം ലക്ഷ്മിയേടത്തിയിൽ നിന്നൊരു നെടുവീർപ്പുയർന്നു. കൂടുതലായി ഒന്നും ചോദിക്കാൻ തോന്നിയില്ല....
ഈ കുടുംബത്തിലെ പെൺജന്മങ്ങൾക്കെല്ലാം എന്തേ ഇങ്ങനെ??? കാരണവന്മാർ ചെയ്ത് കൂട്ടിയ മഹാപാപങ്ങളുടെ ഫലം അനുഭവിക്കാതെ തരമില്ലല്ലോ....
കേട്ട് കേൾവി ശരിയാണെങ്കിൽ മുതുമുത്തശ്ശന്റെ കാലത്ത് കുളത്തിൽ പൊങ്ങിയ സുന്ദരിയായ നങ്ങേലിയുടെ കഥ മുതൽക്ക് തുടങ്ങുന്നു അത്....
ഞാൻ എന്റെ ലോകത്തും ഏടത്തി ഏടത്തിയുടെ ലോകത്തുമായി അൽപനേരം കൂടി നടന്നു....
തൊടിയിൽ പിൻവശത്തായി തുറന്ന് കിടക്കുന്ന പടിപ്പുര വാതിലിലൂടെയാണ് തിരിച്ച് വീട്ടിലേക്ക് കയറിയത്....
കുറേക്കൂടി പഴക്കം ചെന്നിട്ടുണ്ട് എന്ന് മാത്രം....
ഇന്നും അതെ പ്രതാപത്തോടെ തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്.
തൊടിയിലെ കമുകിൻ പാള വലിച്ച് കളിക്കുന്ന ബാലനിൽ ഒരു നിമിഷം മിഴികളുടക്കി.
"അതേതാ ഏടത്തീ ആ കുട്ടി....?"
തൊടിയിലെ തേങ്ങ പെറുക്കിക്കൂട്ടുന്ന മാധവിയേട്ടത്തി എന്റെ ചോദ്യം കേട്ട് വെളുക്കെ ചിരിച്ചു.
"മോൾക്കറിയില്ലേ.... അത് നമ്മടെ മീനാക്ഷീടെ ചെക്കനാ... നമ്മടെ അമ്മാളുന്റെ.... "
അവർ പറഞ്ഞ് വന്നത് മുഴുവനും കേട്ടില്ല. ഹൃദയം പ്രകമ്പനം കൊണ്ടു.
വിറയ്ക്കുന്ന കൈകൾ നിലത്ത് കുനിഞ്ഞിരിക്കുന്ന അവന്റെ നെറുകയിൽ തൊടാനാഞ്ഞു.
"ശിവൻകുട്ടിയല്ല.... "
പിന്നിൽ നിന്നും കേട്ട ശബ്ദത്തിന് നേർക്ക് പൊടുന്നനെ തിരിഞ്ഞ് നോക്കി..... മീനാക്ഷിയാണ്. ഞാനവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
"ശിവൻകുട്ടിയല്ല അവന്റച്ഛൻ...."
അവൾ പെട്ടെന്ന് പറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകുന്ന അവളുടെ മുഖത്തേക്ക് ഞാൻ തുറിച്ച് നോക്കി. പൊടുന്നനെ അവളെന്റെ കാൽചുവട്ടിലേക്ക് വീണ് തേങ്ങി...
നിശ്ചലയായി അത് നോക്കി നിൽക്കാൻ മാത്രമേ എനിക്കപ്പോഴാവുമായിരുന്നുള്ളു....
മനസ്സ് അലകടൽ പോലെ ഇരമ്പിയാർക്കുന്നു. കാതുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
കണ്ണിൽ ഇരുട്ട് മൂടുന്നു....
ജനലഴികൾക്കിടയിലൂടെ ഞാൻ തെക്കേത്തൊടിയിലേക്ക് വെറുതെ മിഴികൾ പായിച്ചു.
പിന്നിൽ കാലടി ശബ്ദം വസ്ത്രമുലയുന്ന മർമ്മരം. അമ്മയാണ്.
"അമ്മയ്ക്ക് ഓർമ്മയുണ്ടോ പണ്ട് ഞാൻ കുളത്തിൽ വീണ് പോയത്....?
അതിന് അത്രേം ആഴവും തണുപ്പുമുണ്ടെന്ന് ആദ്യമായിട്ട് ഞാനറിഞ്ഞത് അന്നാണ്. മരണത്തിന്റെ തണുപ്പ്.... "
"അവസാനമായിട്ടും.... "
ഒന്ന് നിർത്തിയിട്ട് മന്ത്രിക്കും പോലെ പറഞ്ഞു.
അമ്മ ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കൊന്ന് നോക്കുകമാത്രം ചെയ്തു. അത് കാണാത്തത് പോലെ ഞാൻ കുളത്തിലേക്ക് മിഴികൾ നട്ടു.
അമ്മയുടെ അകന്ന് പോകുന്ന കാലൊച്ച കേൾക്കാത്തവളെപോലെ ഞാൻ നിന്നു....
മരണത്തിന്റെ തണുപ്പ് എത്രയാണെന്ന് എന്നോടാരെങ്കിലും ചോദിക്കുകയാണെങ്കിൽ ഞാൻ പറയും അതീ കുളത്തിന്റെ അടിത്തട്ടിലെ തണുപ്പിന്റത്രയും വരുമെന്ന്. ഒരിക്കൽ എന്റെ വിരൽത്തുമ്പിനോളം വന്ന് തൊട്ട ആ തണുപ്പ്....
കണ്ണിലൂടെ മൂക്കിലൂടെ ശ്വാസകോശത്തിലൂടെ അരിച്ച് കയറിയ ആ തണുപ്പ് ഹൃദയത്തിനെ വന്ന് പുൽകാൻ ഏതാനും നിമിഷങ്ങളെ ബാക്കിയുണ്ടായിരുന്നുള്ളു.
പൂമരത്തിനെ ചുറ്റിവരിയുന്ന കാട്ടു വള്ളികണക്കെ ബലിഷ്ഠമായ രണ്ടു കരങ്ങൾ അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞത് മാത്രം ഓർമയുണ്ട്.
കണ്ണ് തുറക്കുമ്പോൾ കണ്ട ആകാശവെണ്മയ്ക്ക് താഴെ കരഞ്ഞു ചുവന്ന കണ്ണുകളുമായി നിൽക്കുന്ന അമ്മയുടേയോ പരിഭ്രമം വിട്ട് മാറാതെ നിൽക്കുന്ന അച്ഛന്റെയോ മുഖത്ത് തങ്ങി നിൽക്കാതെ എന്റെ കണ്ണുകൾ എന്റെ അരികിലായി കുനിഞ്ഞിരിക്കുന്ന നനഞ്ഞു കുതിർന്ന പുരുഷരൂപത്തിന്റെ മുഖത്ത് തങ്ങി നിൽക്കുന്ന നേർത്ത പുഞ്ചിരിയിലും മീശത്തുമ്പിൽനിന്ന് എന്റെ മുഖത്തേക്കിറ്റുവീഴുന്ന വെള്ളത്തുള്ളികളിലും തങ്ങി നിന്നു. അസാധാരണമാം വിധം തിളങ്ങുന്ന കണ്ണുകൾ....
അവിടെ നിന്നായിരുന്നു തുടക്കം....
ശിവൻകുട്ടിയെ ഞാൻ കാണുന്നത് ആദ്യമായിട്ടല്ല. എന്റെ ബാല്യ കൗമാരങ്ങളുടെ ഫ്രയിമിലെല്ലാം അയാളുടെ സാന്നിധ്യമുണ്ടായിരുന്നു. എനിക്ക് മൂന്ന് വയസുള്ളപ്പോൾ എന്നെ തോളിലേറ്റി നടന്ന പത്തുവയസ്സ്കാരനിൽ നിന്നും തുടങ്ങുന്ന ഓർമ പതിനഞ്ചാം വയസ്സിലെ തെരണ്ടുകല്യാണത്തിന് പച്ചോല വെട്ടി മറപ്പുര കെട്ടിത്തന്ന ഇരുപത്തിരണ്ട് കാരന്റെ കണ്ണിൽ മിന്നിമറഞ്ഞ കുസൃതിയായി ഇന്നും മായാതെ മനസിലുണ്ട്.
സത്യത്തിൽ എന്റെ ജീവിതത്തിൽ എന്തായിരുന്നു ശിവൻകുട്ടിയുടെ വേഷം....?
ഞാനീ ചോദ്യം എന്നോട് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായിരിക്കുന്നു....
ഒന്നെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആ പത്താം ക്ലാസ്സുകാരനായിരുന്നു. അയാളിൽ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിയുമായിരുന്നു. എന്റെ അക്ഷരങ്ങൾക്ക് ജീവൻ പകർന്നത് അയാളുടെ ചിരിയായിരുന്നു.....
എന്റെ അക്ഷരങ്ങൾ പ്രണയിച്ചതത്രയും അയാളെയായിരുന്നു.....
ഞാനെഴുതിയതെല്ലാം അയാളെ കുറിച്ച് മാത്രമായിരുന്നു....
അയാളില്ലാത്ത ലോകത്ത് എന്റെ അക്ഷരങ്ങൾക്ക് ജീവനില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു.....
അയാൾ നനയുന്ന മഴയും അയാളെ തഴുകുന്ന കാറ്റും അയാളെ പുണരുന്ന തണുപ്പും അയാളുടെ സ്വന്തമായ ഈ മണ്ണും എന്റെ എഴുത്തുകളിൽ നിറഞ്ഞ് നിന്നു.
ശിവൻകുട്ടിയോടെനിക്ക് സ്നേഹമുണ്ടായിരുന്നു. ഒരു വല്ലാത്ത സ്നേഹം....
അത് എന്ന് എപ്പോ എവിടെവെച്ച് തുടങ്ങി എന്നൊന്നും ഓർക്കുന്നില്ല.
ശിവൻകുട്ടിക്കെന്നോടുണ്ടായിരുന്നതും ഒരുപക്ഷെ ഇതുപോലൊക്കെ തന്നെയായിരിക്കാം. പക്ഷെ എന്തെല്ലാമോ വികാരവിചാരങ്ങൾ അയാളെ തടഞ്ഞിരിക്കാം. അത് കൊണ്ടാണ് അയാൾ എല്ലായിപ്പോഴും എന്നിൽനിന്നൊഴിഞ്ഞ് മാറിയത്. ഏറ്റവും ക്രൂരമായി എന്റെ സ്നേഹത്തെ നിഷേധിച്ചത്.
ഒരാൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് സ്നേഹം നഷ്ടപ്പെടുമ്പോഴല്ല സ്നേഹം നിഷേധിക്കപ്പെടുമ്പോഴാണെന്ന് ആരോ പറഞ്ഞത് ഓർത്തു.
അത് കൊണ്ടാണ് ഒരു ഭ്രാന്തിയെ പോലെ അയാൾക്ക് പിറകേ അലഞ്ഞത്....
മുകളിലത്തെ വരാന്തയിലിരുന്ന് പത്തായപ്പുരയിലെ കിഴക്കേ അറ്റത്തെ സദാ തുറന്ന് കിടക്കുന്ന ജാലകത്തിലേക്ക് മിഴിയെറിഞ് എന്റെ രാവുകളെ പകലുകളാക്കി മാറ്റിയത്.....
അധികനാൾ പിടിച്ചു നിൽക്കാൻ അനുവദിക്കാതെ അയാളെ എനിക്ക് മുന്നിൽ അടിയറവ് പറയിച്ചത്.....
ഈ ശിവൻ കുട്ടിയെ വേറൊരുത്തിക്കും വിട്ട് കൊടുക്കില്ലെന്ന് ആ കൈ പൊതിഞ്ഞ് പിടിച്ച് ആണയിട്ടത്.....
ആളൊഴിഞ്ഞ കുളപ്പുരയിൽ വെച്ച് ഒരിക്കൽ കൂടി രക്ഷിക്കുമോയെന്ന ചോദ്യത്തോടപ്പം ആ കൈകളിൽ നിന്ന് വെള്ളത്തിലേക്ക് ഊർന്ന് വീണത്.....
അയാളുടെ ബലിഷ്ഠമായ കൈകൾ വീണ്ടുമെന്റെ അരക്കെട്ടിലൂടെ ചുറ്റിപിണയുമ്പോൾ ആ കണ്ണുകളിലേക്ക് നോക്കി ആ കൈകൾക്കുള്ളിൽ കിടന്നത്....
നിനച്ചിരിക്കാതെ ആസന്നമായ സാഹചര്യത്തിൽ മുൻപത്തെ അതേ പരിഭ്രമത്തോടെ ആ കണ്ണുകൾ....
വെള്ളത്തിൽ നിന്ന് കോരിയെടുത്ത് പടിക്കെട്ടിൽ കൊണ്ട് വന്നിരുത്തിയതും പിന്നെ കണ്ണീരോടെ മുഖം കൈകുമ്പിളിലിൽ കോരിയെടുത്ത് തെരുതെരെ ഉമ്മവെച്ചതും ഓർമകളാണെന്ന് തോന്നുന്നില്ല. ഞാനിന്നും ആ നിമിഷത്തിൽ തന്നെയാണെന്നൊരു തോന്നൽ...
അവിടെ നിന്ന് മുന്പോട്ടോ പിന്പോട്ടോ സഞ്ചരിക്കാതെ ആ നിമിഷത്തിൽ മാത്രമായി ജീവിതം തളച്ചിട്ടിരിക്കുന്നത് പോലെ....
ഇറുകെയടച്ചിരിക്കുന്ന എന്റെ കണ്ണുകൾ തുറന്നാൽ കാണുന്നത് വിവശമായ അയാളുടെ മുഖമായിരിക്കുമെന്നൊരു തോന്നൽ....
അയാളുടെ ഹൃദയമിടിപ്പ് അത്യുച്ചത്തിൽ എനിക്ക് കേൾക്കാവുന്നത് പോലെ.....
അമ്മാളുവേട്ടത്തീടെ മോള് മീനാക്ഷീടെ മുറിയിൽ നിന്ന് ഒരു പാതിരാത്രിക്ക് കണ്മുന്നിലേക്ക് ഇറങ്ങി വന്ന ശിവൻകുട്ടിയെ അവിശ്വസിക്കാൻ അനുപമ ഒരിക്കലും തയ്യാറല്ലായിരുന്നു....
തന്റെ വയറ്റിൽ വളരുന്നത് ശിവൻകുട്ടീടെ കുഞ്ഞാണെന്ന് മീനാക്ഷി എന്റെ മുന്നിൽ നിന്ന് വിങ്ങിപ്പൊട്ടുന്നത് വരെ....
അതൊരു ആഘാതമായിരുന്നു.....
അതിൽ നിന്ന് മോചിതയാവുന്നതിന് മുന്നേയായിരുന്നു വിവേകുമൊത്തുള്ള.....
അയാളിൽ ഒരിക്കലും മറ്റൊരു ശിവൻകുട്ടിയെ കണ്ടെത്താതിരിക്കാനായിരുന്നു പിന്നത്തെ ശ്രമം....
അയാൾ മറ്റൊരാളാണെന്ന് ഉൾക്കൊണ്ടുകൊണ്ട് തന്നെ അയാളെ സ്നേഹിക്കാൻ ശ്രമിച്ചു. അയാളുടെ ശീലങ്ങൾക്കൊത്ത് മാറാനും....
അയാളുടെ കുത്തഴിഞ്ഞ ജീവിതം പതിയെ പതിയെ എനിക്ക് മുന്നിൽ അനാവൃതമായിത്തുടങ്ങി.പരമാവതി ക്ഷമിച്ചു സഹിച്ചു. അയാളെ എതിർക്കാനോ അയാളോട് ചോദ്യങ്ങൾ ചോദിക്കാനോ അയാൾക്കെതിരെ ശബ്ദിക്കാനോ പാടില്ല എന്നതായിരുന്നു അയാളുടെ നയം. എനിക്ക് തീരെ അംഗീകരിക്കാനാവാത്തത്....
എന്നിട്ടും പരമാവധി നിശബ്ദത പാലിച്ചു.... പിന്നീടെപ്പോഴോ എന്റെ നിശബ്ദത നിസ്സംഗതയിലേക്ക് വഴിമാറിത്തുടങ്ങി. ബന്ധങ്ങളിലുള്ള വിശ്വാസ്യത എനിക്ക് നഷ്ടമായിത്തുടങ്ങിയിരുന്നു....
കണ്മുന്നിൽ കാണുന്നതിനോടെല്ലാം ഒരു നിസ്സംഗതാ മനോഭാവം എന്നിൽ ഉരുത്തിരിഞ്ഞ് തുടങ്ങിയിരുന്നു. അതിന്റെ ആഴവും പരപ്പും എത്രമാത്രമാണെന്ന തിരിച്ചറിവ് തന്നത് ഒരുച്ചനേരത്ത് ഫ്ലാറ്റിൽ വന്ന് കേറിയപ്പോൾ ബെഡ്‌റൂമിൽ നിന്ന് കേട്ട മറ്റൊരു പെണ്ണിന്റെ കൊഞ്ചലും പൊട്ടിച്ചിരിയുമായിരുന്നു....
പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഏതാണ്ട് അരമണിക്കൂർ കൂടി പുറത്ത് കാത്തിരിക്കേണ്ടി വന്നു. പുറത്തേക്ക് വന്ന വിവേക് ഒരു നിമിഷം എന്നെ കണ്ട് തറഞ്ഞ് നിന്നു. അത്ര മാത്രം....
അയാൾക്ക് പിന്നിലായി അയാളുടെ മറ പറ്റി നിൽക്കുന്നവളുടെ കഴുത്തിൽ കിടന്ന് തിളങ്ങുന്ന മിന്നുമാലയിലായിരുന്നു എന്റെ ശ്രദ്ധയത്രയും. എനിക്ക് സ്വയമൊരു വെറുപ്പ് തോന്നിയെങ്കിലും പെട്ടെന്ന് സംയമനം വീണ്ടെടുത്ത് സംസാരിച്ചു തുടങ്ങിയത് ഞാൻ തന്നെയായിരുന്നു.
"വിവേക് എവിടാണെന്ന് വെച്ചാ കൊണ്ടുവിട്ടിട്ട് വരൂ....
എനിക്ക് സംസാരിക്കാനുണ്ട്. "
ഞാനയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
വീണ്ടുമൊരരമണിക്കൂർക്കൂടി.... അയാളെനിക്ക് മുന്നിൽ കൂസലന്യേ നിന്നു.
"എന്തിന് എന്ന് ഞാൻ ചോദിക്കുന്നില്ല വിവേക്....
എങ്കിലും എനിക്ക് അറിയാനാവകാശമുള്ള ഒരു ചോദ്യം മാത്രം ചോദിച്ചോട്ടെ..... "
"ഞാൻ... ഞാനിനി എന്താണ് ചെയ്യേണ്ടത്?"
അയാളിൽനിന്നൊരുത്തരം ലഭിക്കില്ലെന്നറിയാമായിരുന്നെങ്കിലും വെറുതെ അയാളുടെ മുഖത്തേയ്ക്കുറ്റുനോക്കി കുറച്ച് നേരം നിന്നു.
കുറച്ച് പുസ്തകങ്ങളല്ലാതെ മറ്റൊന്നും എടുക്കാനുണ്ടായിരുന്നില്ല.ഒരു പിൻവിളി പ്രതീക്ഷിക്കാതെ പതിയെ പുറത്തേക്കിറങ്ങി.....
അങ്ങനെ ആ അദ്ധ്യായം അവസാനിച്ചിരിക്കുന്നു ആശ്വസം തോന്നി.....
ഇനി ബാക്കിയുള്ള ദിവസങ്ങൾ ഇവിടെ..... അതിനി എത്ര ദിവസങ്ങൾ എന്ന് മാത്രമേ അറിയാതുള്ളു.... ഇവിടെ ആരും ഒന്നും അറിയരുതെന്ന് മാത്രമേ ഇനി ആശിക്കാനുള്ളു....
എന്നത്തേയും പോലെ ആ ദിവസവും എനിക്ക് കിടന്നുറങ്ങണം പിറ്റേന്ന് ഉണരില്ലായെന്ന് അറിയാതെ ആ നീണ്ട ഉറക്കത്തിലേക്ക് എനിക്ക് പോണം....
ഈ ശിശിരത്തിൽ പൊഴിയുന്ന ഇലയുടെ ലാഘവത്തോടെ എനിക്ക് കൊഴിഞ്ഞ് വീഴണം....
അതീ രാത്രി തന്നെ ആയിരുന്നാലും സന്തോഷത്തോടെ ഞാൻ പോവും..... അത്രയൊക്കെ മാത്രമേ അവിടെ നിന്ന് ഇറങ്ങുമ്പോൾ ആഗ്രഹിച്ചിരുന്നുള്ളു.... പക്ഷെ... ഇപ്പൊ....
ഒരിക്കൽ കൂടി അനുപമയ്ക്ക് കാണണം ശിവൻകുട്ടിയെ....
അനുവദിക്കുമെങ്കിൽ ആ കാലിൽ വീണ് കൊണ്ട് തന്നെ മാപ്പ് ചോദിക്കണം. ജീവിതത്തിൽ അതിൽ കൂടുതലായി ഇനി ആഗ്രഹങ്ങളൊന്നും ബാക്കി നിൽക്കുന്നില്ല.... ഇതാണെന്റെ അവസാനത്തെ ആഗ്രഹം....
പക്ഷെ ഇപ്പോൾ ഇതുവരെയില്ലാത്ത ഒരു ഭയം മനസിനെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഒരുപക്ഷെ അതിന് മുന്നേ ഞാൻ.....
ഈ തോന്നൽ എന്നെ ഭയചകിതയാക്കുന്നു. ചിന്തകളിൽ നിന്ന് മോചനം നേടാൻ ഞാനൊരു പുസ്തകമെടുത്ത് തുറന്നു....
അടുത്ത ദിവസം ലക്ഷ്മിയേടത്തി അറയിൽ വന്നപ്പോൾ മടിച്ച് മടിച്ച് കൊണ്ടാണ് അന്വേഷിച്ചത്. ലക്ഷ്മിയേടത്തി ഒന്നും മിണ്ടാതെ നിമിഷങ്ങളോളം എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
ഏട്ടത്തിക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി. ഒടുവിൽ ഇത്രമാത്രം പറഞ്ഞു.
"മറക്കാൻ പറ്റില്യാന്ന് ഏടത്തിക്കറിയാരുന്നു...
ന്നാലും ഇനിപ്പോ കാണണമെന്നുണ്ടോകുട്ടീ.... കാണണമെന്നാഗ്രഹിച്ചാലും കാണാവുന്ന ദൂരത്താവില്ല അയാളിപ്പോ.... "
"കഴിഞ്ഞ മഴയില് ഇവിടുത്തെ ചിറ പൊട്ടിയപ്പോ അതില് പെട്ട ഗോവിന്ദനെ തപ്പാൻ വേണ്ടി ചാടിയതാ... ഗോവിന്ദനെ കരയ്ക്കെത്തിച്ചു.പക്ഷെ ശിവൻകുട്ടി......... "
ലക്ഷ്മിയേടത്തി മുറിവിട്ട് പോയിട്ടും ചെവിയിലെ മൂളക്കം അവസാനിച്ചിരുന്നില്ല.
രാത്രി കറുത്തിരുണ്ടു. മിന്നലിന്റെ അകമ്പടിയോടെ കാലം തെറ്റിയ മഴ കനത്തു. ഞാൻ കണ്ണടച്ച് കിടന്നു....
ഇനി ഞാനൊരു വിളിക്കും കാതോർക്കുകയില്ല.....
എനിക്ക് എത്രയും പെട്ടെന്ന് ഉയരങ്ങൾ കീഴടക്കണം.....
അവിടെ എത്തിച്ചേരണം.....
അയാളെ കാണണം....
(ആമി...... )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot