ചോറ്റുപാത്രം തുറക്കുംവരെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകൾ എത്രയോ വലുതായിരുന്നു. പാതി വഴറ്റിയ വെണ്ടയ്ക്കാ മെഴുക്കുപെരട്ടി ചോറിനു മുകളിലിരുന്നാർത്തട്ടഹസിച്ചു ചിരിക്കുന്നു. പെരുവിരലിൽ നിന്നൊരു തരിപ്പ് പതച്ചുയർന്നു! വിവാഹശേഷം സാധാരണ സംഭവിക്കാറുള്ളതുപോലെ, നിമിഷങ്ങൾക്കകം തരിപ്പ് തിരികെയിറങ്ങിയതിന്റെ പാട്ടിനു പോയി. ചെറിയ പ്ലാസ്റ്റിക് ഡപ്പയിലെ കറി തുറന്നു മൂക്കിനോടടുപ്പിച്ചാഞ്ഞു വലിച്ചു. "സാമ്പാ ാ ാ ാ ർ!"
വലി മതിയാക്കി!
ചില വിവാഹങ്ങളിലും, നല്ല ഹോട്ടലിലുമൊക്കെ വച്ചു "സാമ്പാർ " കൂട്ടാൻ അവസരം കിട്ടിയിട്ടുള്ളതിനാൽ സാമ്പാർ ദൈവങ്ങളോടു മനസ്സിൽ മാപ്പു ചോദിച്ചു യാത്ര തുടങ്ങി, അല്ല ഊണു തുടങ്ങി.!
നേരം ഇരുട്ടിയതിനു ശേഷമാണ് ഓഫീസിൽ നിന്നിറങ്ങിയത്. വൈകുന്നേരം ഭാര്യാശ്രീയുടെ പതിവ്മെസേജ് വന്നു. പണ്ട് സ്ഥിരം 143 ആയിരുന്നെങ്കിൽ
ഇപ്പോൾ സ്ഥിരം Pal, pachakkary, pazham എന്നിവയാണ്. തൊട്ടു പിറകെ ഫോൺ കോളും വന്നു.
മെസേജ് കിട്ടി........!
ഗൗരവത്തിൽ പറഞ്ഞു. അല്ലങ്കിലും മിക്ക ഭർത്താക്കൻമാരും ഭാര്യയോടു ഫോണിൽ സംസാരിക്കുമ്പോൾ, ശത്രു രാജ്യത്തെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സ്വന്തം ഗവൺമെന്റ് ശാസിക്കുന്ന രീതിയാണവലംബിക്കാറ്.
കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളേ ചോദിക്കാവു. ഉത്തരങ്ങൾ ഒരു വരിയിൽ ഒതുങ്ങുകയും ചെയ്യും!
"അണ്ണാ, കുഞ്ഞിനെ നാളെയാണ് സ്കൂളിൽ നിന്നും ടൂർ കൊണ്ടു പോകുന്നത്. എന്തെങ്കിലും സ്നാക്ക്സും, ഒരു ജ്യൂസും വാങ്ങിച്ചേക്കണേ?"
"ഉം, വാങ്ങാം"! അമർത്തി മൂളി ഫോൺ കട്ടു ചെയ്തു. അവൾ എന്തോ പറയാൻ വീണ്ടും ശ്രമിച്ചുവെന്നു തോന്നിയതുപോലെ?
കടയിൽ നിന്നും ആവശ്യമുള്ളതെല്ലാം വാങ്ങി, കാറിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫിഷ്സ്റ്റാളിലെ വെളിച്ചവും, മീനിന്റെ ഭംഗിയും എന്നെ അവിടേയ്ക്ക് നയിച്ചു.
"സാറിനെന്താ വേണ്ടത്? നല്ല മോതയുണ്ട്, കേരയുണ്ട്, ചൂരയുണ്ട്.
പച്ചയ്ക്കു പച്ച കിളിയുണ്ട,യലയുണ്ടുണ്ണിമേരിയുണ്ട്."!
കൊഞ്ചുണ്ടു, നെത്തോലിയുണ്ട്, കണവയുണ്ട്!"സാറിനു മോതയെടുക്കട്ടെ, കിലോ വെറും മുന്നൂറ് രൂപാമാത്രം, ടാ, സാറിനിത് മുറിച്ചു കൊട്! സാറേ, പീസാക്കണോ?
കൊഞ്ചുണ്ടു, നെത്തോലിയുണ്ട്, കണവയുണ്ട്!"സാറിനു മോതയെടുക്കട്ടെ, കിലോ വെറും മുന്നൂറ് രൂപാമാത്രം, ടാ, സാറിനിത് മുറിച്ചു കൊട്! സാറേ, പീസാക്കണോ?
കടക്കാരൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും, ഹെൽപ്പർ പണി തുടങ്ങി.
ഞാനെന്തോ പറയാൻ ഭാവിച്ചെങ്കിലും, അയാളുടെ സ്പീഡിന്റെ മാസ്മരികതയിൽ നിന്നുണർന്നു വന്നപ്പോഴേക്കും മോത "ചക ചകാന്ന് " പീസായി.
കവറിലാക്കിയ മീൻ കൈയ്യിലോട്ടു തന്നപ്പോൾ, വീണ്ടുമെനിക്കഹങ്കാരം!
കണവയിലേക്കൊരു നോട്ടം! എന്റെ ഇംഗിതം മനസ്സിലാക്കിയ ഹെൽപ്പർ മുതലാളിയെക്കാൾ വലിയ കച്ചോടക്കാരനായി.
"സാർ സൂപ്പർ കണവയാണ്, പച്ചക്കു പച്ച" ഒരു കിലോ കൊണ്ടുപോയിച്ചിരി മഞ്ഞപ്പൊടീം തേങ്ങാപ്പീരേം കൂടങ്ങോട്ടിട്ട് തോരൻ വച്ചങ്ങോട്ടർമാദിക്കെന്റെ സാറെ...?
"വാരിക്കൊടുക്കടാ അങ്ങോട്ട്, പകുതി വെല വാങ്ങിച്ചാമതി, നമ്മടെ സാറല്ലെ?"
മുതലാളി ശവപ്പെട്ടിയിൽ ഒരാണി കൂടിത്തറച്ചു.
മോതയും, കണവയും കൂടി വീണ്ടും ഒരു കവറിലാക്കി കാറിന്റെ പിൻസീറ്റിനു വലതുഭാഗത്ത് താഴെയായി വച്ചു, സീറ്റിൽ വച്ചാൽ മീൻവെള്ളം സീറ്റിൽ വീഴും.!
ചെറിയ ചാറ്റൽ മഴയുണ്ട്, രാവിലെ മഴയാണങ്കിൽ കുഞ്ഞിനെ സ്ക്കൂളിൽ കൊണ്ടുവിടുന്ന കാര്യം കഷ്ടമാണ്. തന്നെയുമല്ല നാളെ രാവിലെ തന്നെ ഓഫീസിൽ എത്തേണ്ട ആവശ്യവുമുണ്ട്. കാറോടിക്കുമ്പോൾ മുഴുവൻ രാവിലത്തെ സമയ ക്രമീകരണങ്ങളായിരുന്നു മനസ്സിൽ!
പതിവുപോലെ വാതിലിൽ ഇളയ മകൻ കാത്തു നിൽപ്പുണ്ട്, നാളത്തെ യാത്രക്കു വേണ്ടി സ്നാക്സും, ജ്യൂസും വാങ്ങിയോന്നറിയാനാണ്. അവനെ കളിപ്പിക്കാനായി ഞാൻ അതൊക്കെ ഓഫീസ് ബാഗിൽ തന്നെയാണ് വാങ്ങി വച്ചത്.
ഞാൻ താമസിക്കുന്ന വാടക വീട്ടിൽ കാർ കയറ്റിയാടാനാകാത്തതിനാൽ, അയൽപക്കത്തെ വീടിന്റെ പോർച്ചിലായ് വണ്ടിപാർക്കു ചെയ്തിറങ്ങി. വാങ്ങിയ സാധനങ്ങളൊക്കെയെടുത്തു കൊണ്ട് വീട്ടിലേക്ക് കയറി ചെന്നപ്പോൾ മകന്റെ ചോദ്യം!
"അച്ഛാഛാ.....ശ്നാക്ശും, ജ്യൂശും വാങ്ങിച്ചോ......?
അത്യാകാംക്ഷയോടെയുള്ള ചോദ്യം!
"യ്യോ "??? മറന്നു പോയി " "എന്താ ഒന്നു വിളിച്ചു പറയാഞ്ഞത്?"
"അമ്മ പറഞ്ഞാരുന്നല്ലോ "?
"ആരോട്? എന്നാടോ? ഞാനെങ്ങും കേട്ടില്ല!"
"അമ്മച്ചി, പറഞ്ഞാർന്നല്ലോ? " ഡാം തുറന്നു വിടുന്നതിനു മുൻപുള്ള റെഡ് അലേർട്ടാണത്. എന്റെ ഒരു വാക്കു കൂടി താങ്ങാനുള്ള ശേഷി അവന്റെ കുഞ്ഞു ഹൃദയത്തിനില്ല!
" ഞാനെങ്ങും കേട്ടില്ല! "ടീ മൊബൈലിൽ മെസേജയച്ചതിൽ നോക്കിക്കെ.....? പാലും പഴവും പച്ചക്കറിയും മാത്രമല്ല പറഞ്ഞിരുന്നുള്ളൂ"? കപട ദേഷ്യത്തിൽ ഞാൻ ഭാര്യയോടു ചോദിച്ചു!
"അല്ലണ്ണാ, ഞാൻ ഫോൺ വിളിച്ചപ്പം പറഞ്ഞാരുന്നു" സ്ഥിരമിങ്ങനെ കളിപ്പിക്കുന്നതായിട്ടും ഭാര്യക്കും ഒരു സംശയം, ഇനി അണ്ണൻ ഞാൻ പറഞ്ഞതെങ്ങാനും കേട്ടില്ലിയോ???
പെട്ടന്ന് മകൻ,ഭിത്തിയോട് തിരിഞ്ഞു നിന്നു!
കൈയ്യിലിരിക്കുന്ന സാധനങ്ങൾ ഡൈനിംങ് ടേബിളിലേക്കു വച്ചിട്ട്, അവനെ ബലമായി തിരിച്ച് അഭിമുഖമായി നിർത്തി!
സജലങ്ങളായ മിഴിയിണകൾ! വിതുമ്പുന്ന മുഖം!
അത്രയും ഞാനും പ്രതീക്ഷിച്ചില്ല, വെറുതെ ഒന്നു ദേഷ്യപ്പെടുത്തുക എന്നു മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു....? പണി പാളി!
ഞാനവനെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്തു, മിഴിനീര് വിരൽത്തുമ്പിനാൽ ഞൊട്ടിക്കളഞ്ഞു, എന്നിട്ടു ചോദിച്ചു,
"അച്ഛൻ മറക്കുമോടാ മുത്തേ നിന്റെ കാര്യം "???
എന്നിട്ട്, ബാഗിൽ നിന്നും പതിയെ സ്നാക്സിന്റെ കവറും ജ്യൂസും പുറത്തെടുത്തു.!
കണ്ണീരിൽ നനഞ്ഞ ചിരിയോടെ അവനതു ചാടിപ്പിടിച്ചു! എന്നിട്ടു പറഞ്ഞു!
"കള്ളനാ ഈ അച്ഛാച്ചൻ!"
മുഖമുയർത്തി ഭാര്യയെ നോക്കിയപ്പോൾ ദാ, അമ്പരന്നിരുന്ന അവളും ചിരിക്കുന്നു!
---------------------------------------------------------------------------------------
പതിവില്ലാതെ മകൻ നേരത്തെയുണർന്നു, ടൂർ പോകാനുള്ള ആവേശമാണ്. സ്ക്കൂളിൽ 7 മണിക്കെത്തണം, എനിക്ക് 7.30 ന് ഓഫീസിലും പോകണം! ഭാര്യയോടു പറഞ്ഞു, "ഒരു കാര്യം ചെയ്യ്! നീയും ഒരുങ്ങ്, ഞാൻ നിങ്ങളെ സ്ക്കൂളിലേക്കു വിടാം, എന്നിട്ടെനിക്കതു വഴി ഓഫീസിലേക്ക് പോകാമല്ലോ?"
റഡിയായി ഇറങ്ങിയപ്പോൾ സമയം 6.45 am. കുഴപ്പമില്ല സമയമുണ്ട്.ഞങ്ങൾ വീടുപൂട്ടിയിറങ്ങി കാറു കിടക്കുന്ന വീട്ടിലേക്ക് റോഡു ക്രോസുചെയ്തു. അവരുടെ ഗേറ്റിന്റെയവിടെ എന്തോ ചീഞ്ഞവാടയെടുക്കുന്നു. "പന്നിയെലിയെവിടെയോ ചത്തു കിടപ്പുണ്ട് " എന്ന ആത്മഗതത്തോടെ മകന്റെ ബാഗ് വയ്ക്കാനായി കാറിന്റെ ബാക്ക്ഡോർ തുറന്നു.
സർപ്പദംശനമേറ്റതു പോലെയൊന്നു കിടുങ്ങി!
അതാ സീറ്റിനു താഴെ ഫുട്ബോൾ പോലെ വീർത്തിരിക്കുന്ന പ്ലാസ്റ്റിക്ക് കവർ! "മോതയും,കണവയുമാണ് "!
ആസ്വാദനത്തിന്റെ അവസാന ഗ്രന്ഥി വരെ പൊട്ടിത്തെറിക്കുന്ന അതിരൂക്ഷമായ ഗന്ധം! ഭാര്യയും മകനും മൂക്കുപൊത്തിക്കോണ്ടു തിരിച്ചോടി!
ഒരു കിലോ കണവയ്ക്ക് ഒരു പ്രദേശം നശിപ്പിക്കാനുള്ള കഴിവുണ്ടന്നു മനസ്സിലാക്കിയ ഞാൻ, ഒരു കൈ കൊണ്ടു മൂക്കുപൊത്തിക്കൊണ്ടു, മറുകൈകൊണ്ടു കവർ പുറത്തെടുത്തു.
" കൊണ്ടുപോയിക്കുഴിച്ചിടടോ!!!! "
ആ വീട്ടുകാരൻ സകല നിയന്ത്രണങ്ങളും വിട്ടലറി!
ഇൻസർട്ട് ചെയ്ത് ഷൂവുമിട്ട് കൂന്താലിയെടുത്ത് കിളയ്ക്കുന്ന എന്നേക്കണ്ട് താഴത്തെ വീട്ടിലെ പട്ടി കുരയ്ക്കുന്നു. വാടയെടുത്തതു കൊണ്ടാണോ, ആളെ മനസ്സിലാകാഞ്ഞിട്ടാണോ എന്നറിയില്ല?
ഒടുക്കം കുഴിയിലേക്കിട്ട പ്ലാസ്റ്റിക്ക് ബോംബിന്റെ മുകളിലേക്ക് മണ്ണുവെട്ടിയിടുമ്പോൾ വിയർത്തു കുളിച്ചിരുന്നു.
വീട്ടിലുണ്ടായിരുന്നതു പോരാഞ്ഞിട്ട് അയൽവീടുകളിൽ നിന്നു വാങ്ങിയ സ്പ്രേകളും കാറിലേക്ക് അടച്ചു കയറ്റിക്കൊണ്ടു കാർ സ്റ്റാർട്ടു ചെയ്തു. 10 മിനിട്ടോളം മനുഷ്യർക്ക് മൂക്കുപൊത്തി കാറിൽ സഞ്ചരിക്കാനാകും എന്ന് ഭാര്യയും മകനും (ഒരു പരാതിയുമില്ലാതെ) തെളിയിച്ചു.(സ്ക്കൂൾ വരെ). പ്രഭാതസവാരിക്കറങ്ങിയവർ മൂക്കുപൊത്തിക്കോണ്ട് അകന്നു പോകുന്ന കാറിനെ നോക്കി അഭിനന്ദനങ്ങൾ ചൊരിയുന്നത് റിയർവ്യൂ മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.!
വൈകിട്ട് കാറുവാങ്ങാൻ ചെന്നപ്പോൾ
വാട്ടർസർവ്വീസ് ചെയ്ത പയ്യൻ പറഞ്ഞു, " സാറു പുലിയെ വണ്ടിയിൽ കയറ്റുമോ?"
"ഇല്ല എന്തേ?"
"അല്ല രാവിലെ എലി ചത്തു കിടന്ന വണ്ടിയെന്നു പറഞ്ഞാ വണ്ടി കഴുകാൻ തന്നത്? ഹൊ! മൂക്കിലെ രോമങ്ങൾകൂടി കരിഞ്ഞു പോയി."
ദയനീയമായി ചിരിച്ചു കൊണ്ടവനോടു സത്യം പറഞ്ഞു!
"എന്റെ സാറേ സ്പ്രേ വാങ്ങിച്ചടിച്ചാലൊന്നും ഈ വാട പോകില്ല, വണ്ടി ഡോറുകളെല്ലാം തുറന്ന് ഒരാഴ്ച്ചയെങ്കിലും നല്ല വെയിലത്തിട്ടുണങ്ങണം"!
വണ്ടിയാലോട്ട് കയറുമ്പോൾ ഛർദ്ദിക്കാൻ വരുന്നതു പോലെ? തിരികെ വരുന്ന വഴി, ദാ മീൻ സ്റ്റാളിൽ നമ്മുടെ ഹെൽപ്പർ ആരെയോ അടിച്ചു കമിഴ്ത്തുന്നു.
അവന്റെ ഇന്നലത്തെ വാക്കുകൾ ഒരുശ്ശരീരി പോലെ..... !
"സാർ സൂപ്പർ കണവയാണ്, പച്ചക്കു പച്ച" ഒരു കിലോ കൊണ്ടുപോയിച്ചിരി മഞ്ഞപ്പൊടീം തേങ്ങാപ്പീരേം കൂടങ്ങോട്ടിട്ട് തോരൻ വച്ചങ്ങോട്ടർമാദിക്കെന്റെ സാറെ...?
മഞ്ഞപ്പൊടീം, തേങ്ങാപ്പീരയും അൽപ്പം പോലുമിടാതെ തന്നെ അർമാദിച്ചെന്റെ പ്രീയസുഹൃത്തേ!!!
© രാജേഷ് ദാമോദരൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക