നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ് മാത്രം.- Part 4


അലാറാം മുഴങ്ങുന്ന ശബ്ദം കേട്ടാണ് ദുര്‍ഗ എഴുന്നേറ്റത്.
രാത്രി കനത്ത മഴയായിരുന്നു.
മൂന്നു നാല് കൊല്ലത്തിനുള്ളില്‍ ഇത്ര വലിയ മഴ പെയ്തു കണ്ടിട്ടില്ലെന്ന് വലിയമ്മാമ്മ പറയുന്നത് കേട്ടു.
ദത്തേട്ടന്റെ വാക്കുകള്‍ ഉണ്ടാക്കിയ ഷോക്കില്‍ ഏറെ വൈകിയാണ് ഉറങ്ങിയത്.
രാവിലെ പുറപ്പെടേണ്ടതല്ലേ എന്ന് പറഞ്ഞു രുദ്രയാണ് ഫോണില്‍ അലാറാം സെറ്റ് ചെയ്ത് വെച്ചത്.
ഉറക്കം മതിവരാതെ ദുര്‍ഗ തിരിഞ്ഞും മറിഞ്ഞും കിടന്നു.
' ഈ പെണ്ണിന് ഇതെന്തുപറ്റി.. പഠിക്കാന്‍ പോണമെന്നില്ലേ'
നിര്‍ത്താതെ മുഴങ്ങുന്ന മണിയൊച്ച കേട്ട് രുദ്ര അടുക്കളയില്‍ നിന്നുമെത്തി.
' തങ്കം.. എഴുന്നേല്‍ക്ക്.. ആറുമണിയായി'
രുദ്ര അവളെ കുലുക്കി വിളിച്ചു
' ഉണര്‍ന്നു കിടക്കുകയാണ് രുദ്രേച്ചീ' ദുര്‍ഗ ചിണുങ്ങി.
' എഴുന്നേല്‍ക്കാന്‍ തോന്നണില്ല'
' ചെന്ന് കുളിച്ച് റെഡിയാക് പെണ്ണേ.. ദത്തേട്ടനിന്ന് ഉച്ചകഴിഞ്ഞ് കോളജില്‍ പോകണുണ്ട്.. നിന്നെ തൃശൂരില്‍ കൊണ്ടു വിട്ടിട്ട് വേണം ഏട്ടന് പോകാന്‍.. മൂന്നാല് ദിവസമായില്ലേ ലീവെടുത്തിട്ട്'
രുദ്ര ശാസിച്ചു.
ദുര്‍ഗ മടിയോടെ എഴുന്നേറ്റിരുന്നു.
രുദ്ര അവളുടെ ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത് നീട്ടി.
' ചെന്ന് കുളിച്ചിട്ട് വാ.. ഞാന്‍ ബ്രേക്ക് ഫാസ്റ്റൊക്കെ ത.യാറാക്കി വെച്ചിട്ടുണ്ട്'
ദുര്‍ഗ മനസില്ലാമനസോടെ എഴുന്നേറ്റ് കുളപ്പടവിലേക്ക് നടന്നു.
രാത്രി പെയ്ത മഴയില്‍ കുളത്തിലെ നീല നിറമുള്ള വെള്ളം അല്പ്പം കലങ്ങിയിട്ടുണ്ട്.
മറുകരയുടെ പടവിനൊപ്പിച്ച് അഞ്ചാറ് താമരമൊട്ടുകള്‍ കൂമ്പി നില്‍ക്കുന്നു.
ദുര്‍ഗ അതുനോക്കി അല്‍പ്പനേരം അലസമായിരുന്നു.
രുദ്ര തല തണുക്കെ എണ്ണ തേച്ചാണ് വിട്ടത്.അധികനേരമിരുന്നാല്‍ തലനീരിറക്കം വരും.
അവള്‍ പടിവിലിരുന്ന് പല്ലുതേച്ചു.
പിന്നെ തണുത്ത വെള്ളത്തിലിറങ്ങി മുങ്ങി നിവര്‍ത്തി.
ആദ്യത്തെ പടവിനൊപ്പിച്ചു തന്നെ അരയാള്‍പൊക്കം ആഴമുണ്ട്.
കു്ട്ടികളായിരുന്നപ്പോള്‍ മറുവശം വരെ നീന്തികളിക്കുമായിരുന്നു.
അവള്‍ നനഞ്ഞ പാവാടയും ബ്ലൗസും മാറ്റി വെളുത്ത മുണ്ടുടുത്തു.
തിരിച്ച് വെള്ളത്തിലേക്ക് കാലുവെച്ചതും ആരോ പിടിച്ചു താഴ്ത്തുന്നത് പോലെ ഒരു തോന്നല്‍.
ദുര്‍ഗയുടെ കാല്‍വഴുതി.
പടിക്കെട്ടില്‍ നിന്നും അവള്‍ വെള്ളത്തിലേക്ക് അലച്ചു വീണു.
അതേ നിമിഷം മിന്നല്‍ വേഗത്തില്‍ ആരോ കുളത്തിന്റെ അടിത്തട്ടിലേക്ക് പിടിച്ചു താഴ്ത്തി,
ദുര്‍ഗ ശ്വാസം മുട്ടിപ്പിടഞ്ഞു.
ആയത്തിലൊന്ന് കുതിച്ച് പൊങ്ങിയപ്പോള്‍ പടവിന്റെ വിളുമ്പില്‍ പിടുത്തം കിട്ടി.
അവള്‍ കിതച്ചു കൊണ്ട് അത്ില്‍ അള്ളിപ്പിടിച്ചു നിലയുറപ്പിച്ചു.
പിന്നെ പതുക്കെ വെള്ളത്തിനൊപ്പം തൊട്ടു നില്‍ക്കുന്ന പടവിലേക്ക് പിടിച്ചു കയറി ഇരുന്നു.
അവള്‍ വല്ലാതെ ഭയന്നു പോയിരുന്നു.
നെഞ്ചില്‍ കൈവെച്ച് ചുമച്ച് കൊണ്ട് അവള്‍ ചുറ്റും നോക്കി.
അസ്വഭാവികമായി യാതൊന്നുമില്ല.
കുളം ശാന്തമായിക്കിടക്കുന്നു.
കുളത്തിലേക്ക് ചരിഞ്ഞു പതിക്കുന്ന സൂര്യരശ്മികളേറ്റ് താമരമൊട്ടുകള്‍ വിടരാന്‍ തുടങ്ങുന്നു.
ദുര്‍ഗ വേഗം ദേഹത്ത് സോപ്പ് തേച്ചു കുളിച്ചെന്ന് വരുത്തി..
ഒന്നു കൂടി മുങ്ങി നിവര്‍ന്നപ്പോള്‍ ദേഹത്തെന്തോ തട്ടി.
ഒരു ചുവന്ന വസ്ത്രം.
ദുര്‍ഗ ഞെട്ടിപ്പിടഞ്ഞ് വെള്ളത്തില്‍ നിന്നും കയറി
ചുവന്ന വസ്ത്രമണിഞ്ഞ ആരോ പൊങ്ങിക്കിടക്കുന്നത് പോലെ.
അതിന്റെ ശിരോ ഭാഗത്ത് നിന്ന് വെള്ളത്തില്‍ നിവരുന്ന കറുത്ത നീണ്ട മുടിയിഴകള്‍.
ദുര്‍ഗയുടെ ദേഹത്തൊരു തരിപ്പു പടര്‍ന്നു കയറി
അവള്‍ നിലവിളിക്കാനാഞ്ഞു.
' കഴിഞ്ഞില്ലേ നീരാട്ട്'
പുറകില്‍ നിന്നും രുദ്രയുടെ ചോദ്യമെത്തി.
ദുര്‍ഗ ഞെട്ടിത്തിരിഞ്ഞു
രുദ്രയുടെ നോട്ടം വെള്ളത്തിലേക്കായി.
' ആഹ.. ദേ കിടക്കുന്നു എന്റെ ചുരിദാറിന്റെ ഷാള്‍.. രാവിലെ തിരുമ്പുമ്പോ വെള്ളത്തില്‍ വീണു പോയതാകും.'
രുദ്ര വെള്ളത്തിലേക്കിറങ്ങി കൈയ്യെത്തിച്ച് ആ തുണി വലിച്ചെടുത്തു.
ഹൃദയം പടെപടെ ഇടിച്ച് മിണ്ടാനാവാതെ നില്‍ക്കുകയായിരുന്നു ദുര്‍ഗ.
രുദ്ര അതൊന്നു കൂടി ഉലച്ചെടുത്തിട്ട് അന്തം വിട്ടു നില്‍ക്കുന്ന ദുര്‍ഗയെ അമ്പരന്ന് നോക്കി.
' നീയെന്താ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നേ.. വന്ന് എന്തേലും കഴിക്ക് പെണ്ണേ..'
ഏട്ടത്തിയ്‌ക്കൊപ്പം നടക്കുമ്പോള്‍ ദുര്‍ഗ ഒന്നു തിരിഞ്ഞു നോക്കി.
ഇല്ല.
അസ്വഭാവികമായി ഒന്നും കാണാനില്ല.
അവള്‍ക്ക് ചിരി വന്നു.
' വന്ന് വന്ന് എനിക്കും വട്ടായെന്നാ തോന്നുന്നത്.'
ദുര്‍ഗ ആത്മഗതം ചെയ്തു
' നീയെന്തെങ്കിലും പറഞ്ഞോ'
രുദ്ര തിരിഞ്ഞു നോക്കി.
' ഇല്ല.. ആ വേദവ്യാസ് കല്യാണാലോചനയും കൊണ്ട് വന്നില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു'
അയാളുടെ പേരുകേട്ടതും രുദ്രയുടെ കവിള്‍ ചുവന്നു.
' വേണ്ടാട്ടോ .. കിഴക്കേടത്തില്ലത്തെ പുതിയ താന്ത്രികനോട് വേണ്ട പെണ്ണേ നിന്റെ കളി'
അവള്‍ ശാസിച്ചു.
' കിഴക്കേടത്തില്ലത്തെ മാന്ത്രികനോ.. വേദവ്യാസിന്റെ കാര്യമാണോ പറയുന്നത്'
പെട്ടന്ന് ഊണുമുറിയിലേക്ക് കടന്നു വന്ന ദേവദത്തന്‍ അവരുടെ സംസാരം കേട്ട് തിരക്കി.
ദുര്‍ഗയുടെയും രുദ്രയുടെയും മുഖം വിളറിപ്പോയി.
ദേവദത്തന്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല.
' കുളിച്ചിട്ട് വരുമ്പോഴേക്കും റെഡിയായി നില്‍ക്കണം' എന്ന് ദുര്‍ഗയോട് പറഞ്ഞിട്ട് കുളപ്പുരയിലേക്ക് പോയി.
ദുര്‍ഗ വേഗം ഭക്ഷണം കഴിച്ചു..
കൈകഴുകി വന്ന് കൊണ്ടുപോകാനുള്ളതെല്ലാം എടുത്തുവെച്ചു.
അപ്പോള്‍ അടുക്കളഭാഗത്ത് നിന്ന് ദേവദത്തന്‍രെ ഉറക്കെയുള്ള ദേഷ്യപ്പെടല്‍ കേട്ടു
' ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം.. കുളപ്പടവില്‍ മൊത്തം എണ്ണ തൂവിയിട്ടിരിക്യാ.. കാല് തെന്നി വീണു ഞാന്‍'
താനും കാല്‍ വഴുതി വീണത് ദുര്‍ഗ ഓര്‍ത്തു.
ആരോ കാലില്‍ പിടിച്ച് വലിച്ചതു പോലെ പെട്ടന്നൊരു വീഴ്ച.
ശ്വാസ മുട്ടിപ്പോയി.
ദത്തേട്ടന്‍ പറഞ്ഞഥ് ശരിയാണ്. ഇന്നലെ തന്റെ കൈതട്ടി പടവിലെല്ലാം കാച്ചെണ്ണ വീണിരുന്നു..
അക്കാര്യം മറന്നു. തെന്നി വീണപ്പോള്‍ വെറുതേ പേടിച്ചു പോയി.
ദേവദത്തന്‍ കൂടി ഭക്ഷണം കഴിച്ചതോടെ പോകാനുള്ള സമയമായി.
ചുറ്റുവരാന്തയില്‍ വിഷണ്ണനായി നില്‍ക്കുന്ന വലിയമ്മാമ്മയുടെ കാല്‍ക്കല്‍ നമസ്‌കരിച്ചു ദുര്‍ഗ.
' പറഞ്ഞതൊന്നും മറക്കരുത്.. അനര്‍ഥങ്ങളുടെ കാലമാ.. ഓര്‍മ്മയുണ്ടല്ലോ..' അയാള്‍ ചോദ്യഭാവത്തില്‍ നോക്കി.
' ഉവ്വ്' ദുര്‍ഗ പറഞ്ഞു.
അവള്‍ക്കു പിന്നില്‍ വന്നു നിന്ന് രുദ്ര കണ്ണു തുടച്ചു.
' ആയീ.. രുദ്രക്കുട്ടി എന്താ കരയാത്തേന്ന് കരുതീതേയുള്ളൂ... ദാ.. കരഞ്ഞൂലോ'
വലിയമ്മാമ്മ അവളുടെ ശിരസിലൊരു കിഴുക്കു കൊടുത്തു.
' അടുത്തമാസം അവളിങ്ങു വരില്ലേ ലീവിന്.. പിന്നെന്തിനാ മോങ്ങണേ'
ദുര്‍ഗ വാത്സല്യത്തോടെ ഏട്ടത്തിയെ ചേര്‍ത്തുപിടിച്ച് കവിളിലൊരുമ്മ വെച്ചു.
' പോയിവരട്ടേടീ.. രുദ്രേച്ചീ..'
അവള്‍ യാത്ര പറഞ്ഞു.
' ആ ചരട് സൂക്ഷിക്കണം' രുദ്ര നനഞ്ഞ കണ്ണുകളൊപ്പിക്കൊണ്ട് പറഞ്ഞു.
' അതൊക്കെ സൂക്ഷിച്ചോളാം.. പോട്ടെ'
അവള്‍ കൈവീശി.
ദേവദത്തനും രുദ്രയും കൂടി അവളുടെ ബാഗുകള്‍ എടുത്തു
പത്മനാഭന്‍ ഭട്ടതിരിയും അവരെ പടിപ്പുര വരെ അനുഗമിച്ചു.
പടിപ്പുരയുടെ തൊട്ടുമുന്നില്‍ മറിഞ്ഞു വീണ വലിയ മാവിന്റെ ശിഖരങ്ങള്‍ പണിക്കാര്‍ വെട്ടിമാറ്റുന്നുണ്ടായിരുന്നു.
പത്മനാഭന്‍ ഭട്ടതിരി അതിരാവിലെ തന്നെ പണിക്കാരെ വിളിച്ചു വരുത്തിയിരുന്നു.
മനയ്ക്കല്‍ നിന്നു വിളിച്ചാല്‍ നേരവും കാലവും നോക്കാതെ സ്ഥിരം പണിക്കാരന്‍ അപ്പുവും പണിക്കാരും ഓടിയെത്തും
അതാണ് പതിവ്.
' എന്തൊരു മഴയായിരുന്നു അങ്ങത്തേ ഇന്നലെ.. നാലാണ്ടിനുള്ളില്‍ ഇങ്ങനൊരു മഴയും കാറ്റും ഉണ്ടായിട്ടില്ല'
അപ്പു പറഞ്ഞു.
' എന്താച്ചാലും എന്റെ മാവ് പോയി... എന്റെ ചിത കൂട്ടാന്‍ നിര്‍ത്തിയ മാവാണ്... ഇനി പറഞ്ഞിട്ടെന്താ'
പത്മനാഭന്‍ ഭട്ടതിരി പരിതപിച്ചു.
' അങ്ങത്തിപ്പോ വേഗന്നൊന്നും എങ്ങോട്ടും പോവില്ല...'
' അങ്ങനാവട്ടെ സന്തോഷംള്ള കാര്യമാണല്ലോ' പത്മനാഭന്‍ ഭട്ടതിരി ചിരിച്ചു.
' എങ്ങനെയാ അപ്പുവേട്ടാ.. കാറിന് സൈഡുണ്ടോ..'
ബാഗുകള്‍ പടിപ്പുരയ്ക്ക് അപ്പുറം കൊണ്ടുവെച്ചു വന്ന ദേവദത്തന്‍ തിരക്കി.
' ഇല്ലാച്ചാല്‍ വല്ല ടാക്‌സീം വിളിക്കേണ്ടി വരും'
' വിളിച്ചോളൂ.. ഈ വമ്പന്‍ തടി മാറ്റണെങ്കില്‍ ഉച്ച കഴിയും'
അപ്പു പറഞ്ഞതോടെ ദേവദത്തന്‍ ഫോണെടുത്ത് ആരെയോ വിളിച്ചു.
' തങ്കക്കുട്ടി പോവായീലേ.. ' പണിക്കാരിലൊരാള്‍ ദുര്‍ഗയോട് ചോദിച്ചു.
' പോവാണ്... '
ദുര്‍ഗ പറഞ്ഞു
ഏതാനും മിനിറ്റിനുള്ളില്‍ ഒരു ടാക്‌സിക്കാര്‍ എത്തി.
' പോട്ടെ.. ' ദുര്‍ഗ ഒരിക്കല്‍ കൂടി എല്ലാവരോടും യാത്ര പറഞ്ഞു.
കാര്‍ ഇളകിത്തുടങ്ങിയപ്പോള്‍ രുദ്ര കൈവീശി
ദുര്‍ഗയും.
' വലിയമ്മാമ്മയ്ക്ക് ആ ചരട് സൂക്ഷിക്കണംന്ന് അവളോട് ഒന്നുകൂടി പറയാരുന്നില്ലേ'
അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ രുദ്ര അല്‍പ്പം നീരസത്തോടെ വലിയമ്മാമ്മയെ നോക്കി
' എനിക്ക് ആ കാര്യത്തില്‍ അത്ര നിശ്ചയം പോരാ.. അവള് പണ്ടേ ശ്ശി നിഷേധിയാ'
വാത്സല്യത്തോടെയാണ് പത്മനാഭന്‍ ഭട്ടതിരി പറഞ്ഞതെങ്കിലും അയാളുടെ മുഖത്ത് ആധി പ്രകടമായിരുന്നു.
അപ്പോള്‍ വലിയേടത്ത് മനയുടെ ആകാശം മുട്ടെ പറക്കുകയായിരുന്ന ഒരു പരുന്ത് പെട്ടന്ന് നിലതെറ്റി കറങ്ങികറങ്ങി അതിവേഗം താഴേക്ക് പതിച്ചു
അത് രുദ്രയുടെയും പത്മനാഭന്‍ ഭട്ടതിരിയുടേയും മുന്നിലേക്ക് ചത്ത് മലച്ചു വീണു
......... .............. ............... ..................
കാര്‍ ഹോസ്റ്റലിന് മുന്നിലേക്ക് ചെന്നു നിന്നപ്പോള്‍ തന്നെ സ്വാതിയും നേഹയും ജാസ്മിനും ഓട്ി വന്നു.
കാറില്‍ നിന്നും ദുര്‍ഗ ഇറങ്ങുന്നത് കണ്ട് ജാസ്മിന്‍ ചൂളംകുത്തി
' അയ്യേ.. ഇതാര് അയ്യങ്കാര് വീട്ടുക്ക് അഴകോ'
ദുര്‍ഗയുടെ ദാവണിയും മുടിയില്‍ രുദ്ര ചൂടി കൊടുത്ത മുല്ലപ്പൂമാലയും കണ്ട് നേഹ കളിയാക്കി.
' അതേ..'
ടാക്‌സിയില്‍ നിന്നിറങ്ങി വന്ന ദേവദത്തനാണ് മറുപടി പറഞ്ഞത്
' ഇതാണ് അസല്‍ നാടന്‍ ദുര്‍ഗ ഭാഗീരഥി. നിങ്ങളൊക്കെ കൂടി അവളെ കോലം കെട്ടിക്കല്ലേ'
' ദത്തേട്ടനിപ്പോഴും ഓള്‍ഡാണ്'
നേഹ ദുര്‍ഗയെ ചേര്‍ത്തു പിടിച്ചു
' ഞങ്ങളുടെ പെണ്ണിനെ ഇങ്ങോട്ട് തന്നാല്‍ മതി.. ന്യൂജെനാക്കുന്ന കാര്യം ഞങ്ങളേറ്റു'
' നിനക്കീ നാടന്‍ മട്ടാണ് ചേരുന്നത് ദുര്‍ഗേ'
അവളെ സാകൂതം നോക്കി സ്വാതി പറഞ്ഞു.
' എല്ലാവര്‍ക്കും ഇഷ്ടമാകും'
ദേവദത്തന്‍ അവളെ ഒന്നു നോക്കി.
അയാളുടെ മുഖമൊന്ന് കടുത്തു
'അങ്ങനെ എല്ലാവരും എന്റെ അനിയത്തിയെ ഇഷ്ടപ്പെടണമെന്നില്ല.. ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.. മനസിലാക്കിയാല്‍ നന്ന്'
അപ്രതീക്ഷിതമായി അയാള്‍ മുഷിഞ്ഞ് സംസാരിക്കുന്നത് കേട്ട് സ്വാതിയും നേഹയും ജാസ്മിനും പരസ്പരം അമ്പരപ്പോടെ നോക്കി.
ദത്തേട്ടന്‍ എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് ദുര്‍ഗയ്ക്ക് മനസിലായി.
സ്വാതിയുടെ ഏട്ടനാണ് മഹേഷ് ബാലനെന്ന് ഏട്ടനറിയാം. ്
്അവളോടുള്ള മറുപടിയാണ് ദത്തേട്ടന്‍ നല്‍കിയത്.
' ഇതാര്.. ദുര്‍ഗയുടെ ബ്രദറോ'
പിന്നില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ ആഗ്നസ് അടുത്തേക്ക വന്നതോടെ ദേവദത്തന്റെ ഭാവംമാറി
' ഞാന്‍ കരുതി ദുര്‍ഗ ഇന്നും വരില്ലാന്ന്.. ഇവളിന്നു വരുമെന്ന് പറഞ്ഞ് ദേ ഈ പിള്ളേരൊക്കെ ക്ലാസില്‍ പോകാതെ ഇരിക്കുകയാ'
സിസ്റ്റര്‍ ആഗ്നസ് അല്‍പ്പം താക്കീതോടെ പെണ്‍കുട്ടികളെ നോക്കി.
' ക്ലാസില്‍ പോകാനുള്ള സമയം കഴിഞ്ഞിട്ടൊന്നുമില്ല.. ഒമ്പതാകുന്നതേയുള്ളു.. എനിക്ക് ഉച്ചയ്ക്ക് ശേഷം കോളജില്‍ പോകണം.. അതിനാ നേരത്തെ വന്നത്. '
ദേവദത്തന്‍ വാച്ചില്‍ നോക്കി.
' എ്ന്നാല്‍ ഞാനിറങ്ങുന്നു.. തങ്കം.. വലിയമ്മാമ്മ പറഞ്ഞതും ഏട്ടന്‍ പറഞ്ഞതും മറക്കണ്ടാ'
അയാള്‍ അനിയത്തിയെ വാത്സല്യത്തോടെ ഒന്നു നോക്കി
ദുര്‍ഗ തലയാട്ടി.
' എന്നാല്‍ ബൈ..' എല്ലാവര്‍ക്കും നേരെ അയാള്‍ കൈയ്യുയര്‍ത്തിക്കാട്ടി.
' പോട്ടെ സിസ്റ്റര്‍'
അയാള്‍ അവരോടും യാത്ര പറഞ്ഞു.
' നല്ല സഹോദരന്‍.. പക്വതയുള്ള സ്വഭാവം '
ദേവദത്തന്‍ വന്ന ടാക്‌സിയില്‍ തന്നെ മടങ്ങുന്നത് നോക്കി സിസ്റ്റര്‍ അഭിപ്രായപ്പെട്ടു.
' പിന്നേ.. ' ജാസ്മിന്‍ മുഖംകോട്ടി.
' എന്നാല്‍പിന്നെ ദുര്‍ഗ വേഗം പോയി ബുക്‌സെടുത്തിട്ട് വാ.. ക്ലാസ് മിസ് ചെയ്യണ്ട'
സ്വാതി പറഞ്ഞു.
ദുര്‍ഗയുടെ ബാഗുകള്‍ എടുക്കാന്‍ അവരും സഹായിച്ചു.
' എന്താടി.. നിന്റെ ചേട്ടനൊരു ഗൗരവം' റൂമിലെത്തിയപ്പോള്‍ സ്വാതി അവളെ പിടിച്ചു നിര്‍ത്തി
' ഒന്നുമില്ല' ദുര്‍ഗ അവളെ അഭിമുഖീകരിക്കാനാവാതെ മുഖം തിരിച്ചു.
' നീ കാര്യം പറയ് ദുര്‍ഗേ'
നേഹ അക്ഷമയായി.
' ഒന്നുമില്ല.. ഞാനും മഹിയേട്ടനും തമ്മിലുള്ള ബന്ധം ദത്തേട്ടന് മനസിലായി.. എന്നോട് അതു വേണ്ടാന്ന് പറഞ്ഞു'
ജാസ്മിനും നേഹയും ഞെട്ടി സ്വാതിയെ നോക്കി
' എന്നിട്ട്... ' സ്വാതി അവളെ നോക്കി
' മഹിയേട്ടനോട് എന്നെ മറന്നേക്കാന്‍ പറയണം.. ' ദുര്‍ഗ പറഞ്ഞത് വിശ്വസിക്കാനാവാതെ മൂന്നുപേരും നിന്നു.
' നീയെന്താ ഇപ്പോള്‍ ഇങ്ങനെ.. ഏട്ടനോട് പറഞ്ഞു സമ്മതിപ്പിക്കുമെന്ന് പറഞ്ഞിട്ടല്ലേ നീയിവിടുന്ന് പോയത്'
സ്വാതി തിരക്കി.
' ദത്തേട്ടന്‍ സമ്മതിക്കില്ല.. അത്രയ്ക്ക് മനസിലാക്കിയാല്‍ മതി ഇപ്പോള്‍'
ദുര്‍ഗ വേഗത്തില്‍ കോളജ് ബാഗും ഫയലുമെടുത്തു.
' നോക്കണ്ട.. വാ.. പോകാം'
്അവള്‍ ആദ്യം റൂമിന് പുറത്തിറങ്ങി.
' ഏട്ടന്‍ വിളിക്കുന്നുണ്ട് ഫോണില്‍.. നീയെത്തിയോ എന്ന് അറിയാനാണ്'
സ്വാതി പുറകേ വന്നു.
ദുര്‍ഗ കേട്ട മട്ടു കാണിച്ചില്ല.
' ഞാനെന്താ പറയേണ്ടതെന്ന് നീ പറയ്' സ്വാതി ഓടി വന്ന് അവളെ തടഞ്ഞു നിന്നു
' വൈകിട്ട് കാണാമെന്ന് പറഞ്ഞാല്‍ മതി'
ദുര്‍ഗ അവളുടെ ഡിയോയില്‍ ചെന്ന കയറി.
അത് ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് കൂട്ടുകാരികള്‍ നോക്കി നിന്നു.
......... .............. ......... .........
ഗവ. എഞ്ചിനീയറിംഗ് കോളജ് കോംപൗണ്ടിലെ വലിയ മരച്ചുവട്ടില്‍ കാത്തു നില്‍ക്കുകയായിരുന്നു മഹേഷ്ബാലന്‍.
ദുര്‍ഗ എത്തുമെന്ന് പറഞ്ഞിട്ട അരമണിക്കൂറു കഴിഞ്ഞു
നോക്കി നിന്ന് മടുത്ത് അയാള്‍ മൊബൈല്‍ എടുത്തപ്പോഴേക്കും ദുര്‍ഗ എത്തി.
ഇളം നീല ദാവണിയുടുത്ത് വരുന്ന അവള്‍ക്ക് പതിവില്‍ കവിഞ്ഞ സൗന്ദര്യമുണ്ടെന്ന് അയാള്‍ക്ക് തോന്നി
എന്നാല്‍ അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല മഹേഷ്.
' നീയെന്താ സ്വാതിയോട് പറഞ്ഞത്'
ദുര്‍ഗ വന്ന് തനിക്ക് അഭിമുഖമായി ഇരുന്നതും മഹേഷ് ചോദിച്ചു.
' സ്വാതി പറഞ്ഞില്ലേ'
ദുര്‍ഗ ശാന്തതയോടെ അവനെ നോക്കി.
' ദുര്‍ഗ.. എനിക്ക് മനസിലാകുന്നില്ല'
' മനസിലാക്കൊനൊന്നുമില്ല.. ദത്തേട്ടന് സമ്മതമല്ല.. അമ്മയില്ലാത്ത രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ദത്തേട്ടന്‍ കുറേ കഷ്ടപ്പെട്ടതാണ് .. അത് മറക്കാന്‍ പറ്റില്ല.. '
' അപ്പോള്‍ നമ്മുടെ ഇഷ്ടം..'
മഹേഷിന്റെ കണ്ണുകളിലെ യാചന ദുര്‍ഗയെ തൊട്ടു
എന്നിട്ടും അവള്‍ മുഖം തിരിച്ചു.
' എനിക്കറിയില്ല'
്അവള്‍ പിന്തിരിഞ്ഞു.
' ദുര്‍ഗ പ്ലീസ്.. ' അവന്‍ പുറകെ ചെന്നു.
' എനിക്കിതല്ലാതെ വേറെ തീരുമാനമെടുക്കാന്‍ പറ്റില്ല മഹിയേട്ടാ..'
അവള്‍ തിരിഞ്ഞ് നടന്നു.
ഏതാനും നിമിഷം കഴിഞ്ഞ് നിരാശയോടെ മഹേഷും ചെന്ന് തന്റെ കാറില്‍ കയറി.
അയാള്‍ ഗേറ്റ് കടക്കുമ്പോള്‍ ദുര്‍ഗയുടെ ഡിയോ അസ്ത്രം പോലെ പാഞ്ഞു പോകുന്നത് കണ്ടു.
വല്ലാത്തൊരു വേഗതയായിരുന്നു ആ സ്‌കൂട്ടറിന്.
ഭൂമിയില്‍ തൊടാതെ പറക്കുന്നത് പോലെ.
ചക്രങ്ങള്‍ നിലത്തു തൊടുന്നില്ലെന്ന് തോന്നി.
എതിരെ വരുന്ന വാഹനങ്ങലെ തെല്ലും ശ്രദ്ധിക്കാത്ത വിധം അത് ചീറി കുതിക്കുകയാണ്.
അയാളുടെ ഉള്ളിലൂടെ ഒരു മിന്നല്‍ കടന്നു പോയി.
മഹേഷ് എത്ര ശ്രമിച്ചിട്ടും അതിനൊപ്പം എത്താനായില്ല.
സിസ്റ്റര്‍ ആഗ്നസ് ദേഷ്യപ്പെടുന്നത് കേട്ടാണ് ദുര്‍ഗ ഹോസ്റ്റലിലേക്ക് കയറിച്ചെന്നത്.
്അവര്‍ക്കു മുമ്പില്‍ കുനിഞ്ഞ മുഖത്തോടെ നേഹയും സ്വാതിയും ജാസ്മിനും നില്‍ക്കുന്നു.
' ഓ.. വന്നോ' ദുര്‍ഗയെ കണ്ട് പതിവ് സൗമ്യത വിട്ട് സിസ്റ്റര്‍ പൊട്ടിത്തെറിച്ചു
' ഇനി ഇവളാരുടെ കൂടെ പോയിട്ടുള്ള വരവാണ്'
' സിസ്റ്റര്‍..' കാര്യമറിയാതെ ദുര്‍ഗ നിന്നു
' താനറിഞ്ഞില്ല അല്ലേ.. ഇന്നലെ തന്റെ കൂട്ടുകാരിയുടെ റൂമില്‍ ആരായിരുന്നുവെന്ന്.. അവളുടെ ബോയ്ഫ്രണ്ട്.. ഈ ഹോസ്റ്റലിന്റെ മതില്‍ ചാടിയാണ് അവന്‍ വന്നത്'
ദുര്‍ഗ ഞെട്ടിപ്പോയി
നേഹ തലകുനിച്ച് നില്‍ക്കുകയാണ്.
' ഒരു ഫേവര്‍ ഞാന്‍ ചെയ്യാം.. ഞാനിത് എവിടെയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ല.. ഞാന്‍ കാരണം ഒരുത്തിയുടേയും ലൈഫ് ഇല്ലാതാകണ്ട.. പക്ഷേ.. ഇവളും ഇവള്‍ക്ക് കൂട്ടു നിന്നവളുമാരും ഇനി ഈ ഹോസ്റ്റലില്‍ ഉണ്ടാകാന്‍ പാടില്ല.. ഇറങ്ങിക്കോണം.. ഈ നിമിഷം'
സിസ്റ്റര്‍ പുറത്തേക്ക് കൈ ചൂണ്ടി.
നേഹയും ജാസ്മിനും സ്വാതിയും ദയനീയമായി ദുര്‍ഗയെ നോക്കി.
അപ്പോള്‍ ദൂരെയെവിടെ നിന്നോ ഒരു വയലിന്‍ സംഗീതം ദുര്‍ഗയുടെ കാതുകളിലേക്കെത്തി.
അത് ഉച്ചസ്ഥായിയിലായി
ദുര്‍ഗ കാതുകള്‍ പൊത്തി.
ആഹ്‌ളാദത്തോടെ
അമിതമായ ആഹ്‌ളാദത്തോടെ ആരോ സ്വയം മറന്ന് വയലിന്‍ വായിക്കുന്ന ശബ്ദം.
.............. തുടരും..................................................
Written by 
 Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot