നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ് മാത്രം.- Part 3


അധ്യായം -3.
ഒറ്റകാഴ്ചയില്‍ ഒരു ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന ഒതുക്കമുള്ള നാലുകെട്ടായിരുന്നു വലിയേടത്ത് കൊച്ചുമന.
രുദ്ര വരുന്നില്ലെന്ന് പറഞ്ഞതിനാല്‍ ദേവദത്തനും ദുര്‍ഗയും മാത്രമാണ് പോന്നത്.
പടിപ്പുരയില്‍ നിന്നും അരകിലോമീറ്ററോളം അകത്തേക്കായി കായ്ച്ചു നില്‍ക്കുന്ന തെങ്ങുകള്‍ക്കും മരങ്ങള്‍ക്കും നടുവിലാണ് കൊച്ചുമന.
പിന്നില്‍ വിശാലമായ പാടം.
അതിന്റെ രണ്ടുവശവും വാഴത്തോട്ടവും പച്ചക്കറി കൃഷിയും.
തികഞ്ഞ കര്‍ഷകനാണ് ചെറിയമ്മാമ്മ ശ്രീധരന്‍ ഭട്ടതിരി.
മന്ത്രവും പൂജയുമൊന്നും ചെയ്യാറുമില്ല.
വലിയേടത്ത് മനയുടെ പാരമ്പര്യമനുസരിച്ച് അതിന് അവകാശം തറവാട്ടിലെ മുതിര്‍ന്ന മകനാണ്.
മറ്റ് ആണ്‍മക്കള്‍ക്ക് ഗൃഹസ്ഥാശ്രമമാണ് വിധി.
ദുര്‍ഗ ആദ്യം കാണുന്നത് പോലെ വീട് ആകമാനം നോക്കി.
ടൈലു പോലെ മിന്നുന്ന റെഡ് ഓക്‌സൈഡിട്ട കോലായ വരാന്തയുടെ പടികള്‍ നിറയെ പൂച്ചട്ടികളില്‍ പച്ചപ്പണിഞ്ഞു നില്‍ക്കുന്ന ചെടികള്‍
ഭിത്തിയിലും തൂക്കിയിട്ടുണ്ട് ചിലത്.
' വൗ.. സൂപ്പര്‍.. പവിയേട്ടത്തി എത്ര മനോഹരമായി കെയര്‍ ചെയ്യുന്നൂന്ന് നോക്ക്'
ദുര്‍ഗ പറഞ്ഞു.
' കണ്ടു പഠിക്ക്'
ദേവദത്തന്‍ അനിയത്തിയുടെ ചുമലില്‍ തട്ടി.
ദുര്‍ഗ ഓട്ടുമണിയുടെ ചരടില്‍ പിടിക്കാനാഞ്ഞതും മനയോട് ചേര്‍ന്നുള്ള ചായ്പില്‍ നിന്നും
ഗണേശ സ്തുതിയുയര്‍ന്നു.
പവിത്രയുടെ കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദം
' ആനന്ദനടനം ആടും വിനായകന്‍'
' പവിയേട്ടത്തി നൃത്തം പഠിപ്പിക്കുകയാണെന്ന് തോന്നുന്നു'
ദുര്‍ഗ ദേവദത്തന്റെ കൈപിടിച്ചു.
' വാ.. നമുക്കൊന്ന് പോയി നോക്കാം'
അവര്‍ പലനിറത്തില്‍ പൂത്തു നില്‍ക്കുന്ന ബോഗണ്‍വില്ല ചെടികള്‍ക്കിടയിലൂടെ ചായ്പിനരികിലേക്ക് ചെന്നു.
വിശാലമായ തളത്തിനു നടുവില്‍ ശിഷ്യഗണത്തിന് മുന്‍പില്‍ കുച്ചിപ്പുടി മുദ്രകള്‍ കാട്ടി നില്‍ക്കുകയായിരുന്നു പവിത്ര.
ഉടുത്ത വെള്ള സാരിയുടെ തലപ്പ് ഇടപ്പില്‍ കുത്തി വെച്ചിരിക്കുന്നു. അടുക്കിപ്പിന്നി മുന്നിലേക്കിട്ട മുടി ഉലഞ്ഞിട്ടുണ്ട്.
കഴുത്തില്‍ വിയര്‍പ്പു മണികള്‍ മിന്നുന്നു.
എന്തൊരു സൗന്ദര്യമാണ് അവള്‍ക്കെന്ന് ദുര്‍ഗ നോക്കി നിന്നു
നെറ്റിയില്‍ വിയര്‍പ്പില്‍ അലിയുന്ന ചന്ദനക്കുറി.
മറ്റു ചമയങ്ങളൊന്നുമില്ലാതെ ഒരു ദേവത .
ദുര്‍ഗയേയും ദേവദത്തനെയും കണ്ട് ഷോക്കടിച്ചത് പോലെ നൃത്തം നിന്നു.
പവിത്രയുടെ ശിഷ്യമാരും തിരിഞ്ഞു നോക്കി.
' നിര്‍ത്തണ്ട .. തുടരൂ.. ഒരു കുച്ചിപ്പുടി കണ്ടിട്ട് എത്രനാളായി.
ദുര്‍ഗ പറഞ്ഞു
പവിത്രയില്‍ ഒരു ആശങ്ക പ്രകടമായി.
' മടിക്കണ്ട.. തങ്കത്തിന്റെ ഒരു ആഗ്രഹമല്ലേ..സാധിച്ചു കൊടുക്കൂ പവീ.. അവള്‍ നാളെ രാവിലെ തിരിച്ചു പോകും'
ദേവദത്തന്‍ തളത്തിന്റെ അരഭിത്തിയിലിരുന്നു.
ദുര്‍ഗ അയാളെ ചാരി നിന്നു.
ശിഷ്യമാര്‍ മാറി നിന്നു
പവിത്രയുടെ ചിലങ്ക കിലുങ്ങി.
' ആനന്ദ നടനം ആടും വിനായകന്‍'
സിഡി പ്ലെയറില്‍ നിന്നും ഒഴുകി വന്ന വരികള്‍ക്കൊപ്പം പവിത്ര ചുവടുവെച്ചു.
ലയിച്ചു നിന്നു പോയി ദുര്‍ഗ.
ദേവദത്തനും അതേ മാനസികാവസ്ഥയിലായിരുന്നു.
ഏറെക്കാലമായി പവിത്രയുടെ ഒരു നൃത്തം കണ്ടിട്ട്.
കലാതിലകമായിരുന്ന കുട്ടിയാണ്.
പുറത്ത് എത്രയോ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരിക്കുന്നു.
അപ്രതീക്ഷിതമായി ജീവിതത്തില്‍ ഏറ്റു വാങ്ങേണ്ടി വന്ന ദുരന്തത്തില്‍ അവള്‍ ആദ്യം ഉപേക്ഷിച്ചത് ചിലങ്കയാണ്.
കുച്ചിപ്പുടി കഴിഞ്ഞതും ദുര്‍ഗയും ദേവദത്തനും കൈകൊട്ടി.ദുര്‍ഗ ഓടിച്ചെന്ന് പവിത്രയെ കെട്ടിപ്പുണര്‍ന്ന് കവിളിലൊരുമ്മ നല്‍കി.
' എന്തൊരു കഴിവാണ് പവിയേട്ടത്തി.. സൂപ്പര്‍...പവിയേട്ടത്തിക്ക് ഒരിക്കല്‍ ഉപേക്ഷിച്ച ചിലങ്ക വീണ്ടുമെടുത്ത് അണിയാന്‍ തോന്നിയല്ലോ'
ദുര്‍ഗ ആഹാളാദം പ്രകടിപ്പിച്ചു.
' ജീവിക്കാന്‍ വേണ്ടി ആരെയും ആശ്രയിക്കാന്‍ വയ്യ തങ്കം'
അവളുടെ ഉമ്മ തിരിച്ചു നല്‍കി പവിത്ര.
' ഇന്നത്തേത് മതിയാക്കാം.. നാളെ വരൂ'
അവള്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളോടായി പറഞ്ഞു.
അവര്‍ ഓരോരുത്തരായി നമസകരിച്ച് തളം വിട്ടു.
' നന്നായി പവീ.. നല്ല തീരുമാനം. ഈശ്വരന്‍ തന്ന കഴിവാണ്. അത് കൈവിടാന്‍ തോന്നിയില്ലല്ലോ'
അവള്‍ നടന്നടുത്തപ്പോള്‍ ദേവദത്തന്‍ അഭിനന്ദിച്ചു.
' നൃത്തം പഠിപ്പിക്കാന്‍ ശ്രമിക്കുന്നെന്നേയുള്ളൂ ദത്തേട്ടാ. ഞാന്‍ പുറത്ത് മറ്റു പരിപാടികളൊന്നും അവതരിപ്പിക്കില്ല'
പവിത്ര അയാളെ നോക്കി മന്ദഹസിച്ചു.
വാടിത്തളര്‍ന്ന ആ ചിരി ദേവദത്തന്റെ മനസിലുടക്കി.
' ആഹാ.. ആരാദ്.. കുട്ടനും തങ്കവുമോ.. ഈശ്വരാ'
പിന്നില്‍ ശ്രീധര ചെറിയമ്മാമ്മയുടെ ശബ്ദം കേട്ട് ദുര്‍ഗയും ദേവദത്തനും തിരിഞ്ഞു
കൈയ്യില്‍ ഒരു ചെറിയ കുട്ട നിറയെ പച്ചക്കറികളുമായാണ് നില്‍പ്പ്.
നെറ്റി നിറയെ ചന്ദനം വരച്ച മെലിച്ച് നീണ്ട ഒരു സാത്വികന്‍,
' അല്ല.. എന്താദ്.. കൃഷിസ്ഥലത്ത് നിന്ന് വന്നതു മാതിരി.. ചെറിയമ്മാമ്മയ്്ക്ക് പനിയാണെന്ന് അറിഞ്ഞിട്ടു വരികയാ ഞങ്ങള്‍'
ദേവദത്തന്‍ അത്ഭുതപ്പെട്ടു.
' അത് ശരി.. അപ്പോള്‍ ഞാന്‍ വയ്യാതെ കിടന്നാലേ കുട്ട്യോള്‍ വരൂ അല്ലേ..'
അയാള്‍ പച്ചക്കറി കുട്ട മകളെ ഏല്‍പ്പിച്ചിട്ട് ദുര്‍ഗയെ നോക്കി.
അവള്‍ ഒന്നും പറയാതെ ചെറിയമ്മാമ്മയെ നോക്കി പുഞ്ചിരി തൂകി.
' തങ്കം എപ്പോ വന്നു... കണ്ടിട്ട് കുറേ നാളായല്ലോ' അയാള്‍ അവളെ ആകമാനം നോക്കി.
' ക്ഷീണിച്ചു.. എന്താ ഹോസ്റ്റലില് ഒന്നും കഴിക്കാന്‍ കിട്ടണില്ലേ നിനക്ക്'
' ഉണ്ടല്ലോ.. ' ദുര്‍ഗ ചെറുതായി കൊഞ്ചി.
' എന്താ ഇവിടെ നില്‍ക്കണേ.. വാ.. അകത്തേക്ക്' അയാള്‍ ക്ഷണിച്ചു
ദേവദത്തന്‍ അയാള്‍ക്ക് പുറകേ നടന്നു.
' ഞാനിപ്പോ വരാം ചെറിയമ്മാമ്മേ.. പവിയേട്ടത്തീം പൊയ്‌ക്കോളൂ.. എനിക്കിവിടെ ചെറിയൊരു പണിയുണ്ട്'
ദുര്‍ഗ ചിരിച്ചു.
' എന്തു പണി'
പവിത്ര അത്ഭുതത്തോടെ നോക്കി.
' ഞാനും പഠിച്ചതല്ലേ നൃത്തം.. ഒന്നു നോക്കിയിട്ട് എത്രനാളായി.. പവിയേട്ടത്തി ആ ചിലങ്കയൊന്ന് അഴിച്ചു തരൂ'
ദുര്‍ഗ കൈനീട്ടി
താന്‍ കാലില്‍ നിന്നും ചിലങ്കയഴിച്ചിട്ടില്ലെന്ന് പവിത്ര ചമ്മലോടെ ഓര്‍ത്തു.
അവള്‍ വേഗം കുനിഞ്ഞ് ചിലങ്കയഴിച്ചു.
പിന്നെ ദുര്‍ഗയുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു.
ദേവദത്തന് അവള്‍ ചുവടുവെക്കുന്നത് കാണണമെന്നുണ്ടായിരുന്നെങ്കിലും ചെറിയമ്മാമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതി അയാള്‍ക്കൊപ്പം പോയി.
തളത്തില്‍ ്‌വള്‍ മാത്രമായി.
ദുര്‍ഗ ചിലങ്കയണിഞ്ഞു.
അവള്‍ സെലക്ട് ചെയ്ത മോഹിനിയാട്ടം പദങ്ങള്‍ സിഡിപ്ലെയറില്‍ നിന്നുയര്‍ന്നു
ശ്രീ ശ്രീ.. ശ്രീകൃഷ്ണ ശ്രീ ശ്രീ
ശ്രീകൃഷ്ണ ശ്രീ ശ്രീ തകധിമിതക'
നമസ്‌കാരം കഴിഞ്ഞ് ദുര്‍ഗ അതിനൊപ്പം ആടി.
നൃത്തം ചെയ്തിട്ട് നാളു കുറേയായെങ്കിലും ചുവടുകളം മുദ്രകളും അവള്‍ക്ക് അനായാസമായി വഴങ്ങി.
നൃത്തം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ദുര്‍ഗ ശ്രദ്ധിച്ചത്.
തനിക്കൊപ്പം മറ്റാരോ നൃത്തമാടുന്നത് പോലെ.
മറ്റൊരു ചിലങ്കയുടെ കിലുക്കം.
ദുര്‍ഗ നിന്നു
അപ്പോഴും ചിലങ്കയുടെ ശബ്ദം നിലച്ചില്ല.
അമര്‍ത്തി ചവിട്ടുന്ന പാദങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് പോലെ.
അരികിലാരുടെയോ കിതപ്പ്.
അനുനിമിഷം ചിലങ്കയുടെ കിലുക്കത്തിന് കൂടുതല്‍ മുഴക്കം
ദുര്‍ഗ കാതു പൊത്തി
അവളുടെ ദേഹം വിയര്‍പ്പില്‍ മുങ്ങി.
തെല്ല് ഭയത്തോടെ അവള്‍ ചുറ്റും നോക്കി.
ഒന്നുമുണ്ടായിരുന്നില്ല.
കുനിഞ്ഞ് ചിലങ്ക അഴിച്ചെടുത്ത് ദുര്‍ഗ തളം വിട്ട് പുറത്തേക്കോടി.
ചിലങ്കയുടെ കിലുക്കം അവളെ പിന്‍തുടര്‍ന്നു.
അവളുടെ ഓടിവരവ് കണ്ട് ഹാളിലുണ്ടായിരുന്ന ദേവദത്തന്‍ തിരിഞ്ഞ് അമ്പരപ്പോടെ നോക്കി.
' എന്താ തങ്കം ഭയന്നത് പോലെ'
അയാള്‍ തിരക്കി.
ദുര്‍ഗ കിതപ്പോടെ നിന്നു.
നോക്കുമ്പോള്‍ ദേവദത്തന്റെ മുന്നില്‍ പവിത്രയുടെ തുറന്നു വെച്ച ആഭരണപ്പെട്ടി കണ്ടു,
മുഴുവന്‍ നൃത്തത്തിന് വേണ്ടി വാങ്ങിയ വസ്തുക്കളാണ്.
അത് പരിശോധിക്കുകയായിരുന്നു ദേവദത്തന്‍.
അയാളുടെ കൈയ്യില്‍ മറ്റൊരു ചിലങ്കയും കണ്ടു ദുര്‍ഗ.
' ഏട്ടനത് കിലുക്കിയിരുന്നോ'
അവള്‍ ചോദിച്ചു.
ദേവദത്തന്‍ ചിരിച്ചു
' ഉം.. വെറുതേ ഒരു രസം.. ഈ ചിലങ്ക ഞാനാണ് വാങ്ങിക്കൊടുത്ത് പവിത്രയ്ക്ക്. പ്ലസ്ടൂവിന് സ്‌കൂളിലെ ഏറ്റവും ടോപ്പ് മാര്‍ക്കു വാങ്ങിയതിന് മാനേജ്‌മെന്റ് അഭിനന്ദനാര്‍ഹം ക്യാഷ് അവാര്‍ഡ് തന്നിരുന്നു എനിക്ക്. അതു കൊടുത്ത് വാങ്ങിയതാ.. ഇതണിഞ്ഞ് കളിച്ചാണ് പവി കലാതിലകമായത്'
' ഏട്ടന്റെ ഒരു നൊസ്റ്റാള്‍ജിയ.. '
ദുര്‍ഗ കൃത്രിമ കോപത്തോടെ അവനെ പിടിച്ചു തള്ളി.
' ഞാനെത്ര പേടിച്ചൂന്നറിയ്യോ.. ഞാന്‍ മോഹിനിയാട്ടം കളിച്ചു നോക്കുമ്പോഴുണ്ട് എന്റേതല്ലാത്ത ഒരു ചിലങ്ക കിലുക്കം.. ആരായാലും പേടിക്കില്ലേ'
്അവള്‍ ഹാളിലെ സോഫയിലേക്കിരുന്നു.
പവിത്ര അതുകേട്ട് മന്ദഹാസത്തോടെ വന്നു.
' എന്തായാലും തങ്കം ഭയന്നില്ലേ.. ദാ.. ഈ സംഭാരം കുടിയ്ക്ക്'
്അവള്‍ കൈയ്യിലെ ട്രേയില്‍ നിന്നും ഒരു ഗ്ലാസെടുത്ത് നീട്ടി.
ദുര്‍ഗ ഒറ്റവീര്‍പ്പിന് അത് കുടിച്ച് ഗ്ലാസ് തിരികെ വെച്ചു.
' പാവം.. തങ്കം അസാരം ഭയന്നടക്കണൂ' ചെറിയമ്മാമ്മ ചിരിച്ചു.
ദുര്‍ഗയ്ക്കും നാണക്കേട് തോന്നി.
' പിന്നെ ചിലങ്ക കൈയ്യില്‍ പിടിച്ചല്ലേ ഓട്ടം.. ഓടുമ്പോള്‍ കിലുക്കം പിന്നാലെ വരാതിരിക്വോ.. '
പവിത്ര അല്‍്പ്പം ഉറക്കെ ചിരിച്ചു പോയി.
ദുര്‍ഗ ചമ്മലോടെ തന്റെ കൈയ്യിലേക്ക് നോക്കി.
പവിത്രയുടെ ചിലങ്കകള്‍ രണ്ടും കൈയ്യിലുണ്ട്.
പവിത്ര അതു വാങ്ങി ആഭരണപ്പെട്ടിയുടെ അറയില്‍ വെച്ചു.
' ഇതെങ്ങനെ ഇത്ര പൊട്ടിക്കാളിയായി.. എഞ്ചിനീയറിംഗ് സ്റ്റുഡന്റാണേ്രത'
പവിത്ര ചിരിയ്ക്കിടയില്‍ കളിയാക്കി.
' രുദ്രക്കുട്ടി എന്താ മോനേ വരാതിരുന്നത്. '
ശ്രീധരന്‍ ഭട്ടതിരി തിരക്കി.
ദുര്‍ഗ അര്‍ഥ ഗര്‍ഭമായി പവിത്രയെ നോക്കി.
സംഭാരം പകര്‍ന്ന ഒഴിഞ്ഞ ഗ്ലാസുകളുമായി അവള്‍ പെട്ടന്ന് അകത്തേക്ക് പോയ്ക്കളഞ്ഞു.
' ഒന്നുമില്ല ചെറിയമ്മാമ്മേ.. പറമ്പില്‍ പണിക്കാരുണ്ട്.. എല്ലാവര്‍ക്കും വെച്ചു വിളമ്പണ്ടേ'
ദേവദത്തന്‍ തിടുക്കത്തില്‍ പറഞ്ഞു.
' പണിക്കാര്‍ക്കൊക്കെ അവളാണോ വെച്ചു വിളമ്പണേ'
ശ്രീധരന്‍ ഭട്ടതിരി ശാസനയോടെ അവനെ നോക്കി.
' ഇല്ല.. മനയ്ക്കലേക്ക് മാത്രമേ അവള് വെക്കുന്നുള്ളൂ.. പുറത്തേക്ക് ഭക്ഷമം കാലമാക്കാന്‍ വാലിയക്കാരുണ്ട്.. എന്നാലും അവളുടെ ഒരു നോട്ടം വേണം.'
' എന്റെ ഭാഗി പോയതോടെ കുട്ടികള്‍ക്ക് കഷ്ടകാലമായി.. അവളുണ്ടായിരുന്നെങ്കില്‍ ഒരു പച്ചപ്ലാവില വീഴണതു പോലും പെറുക്കിയെടുക്കാന്‍ സമ്മതിക്കില്ലാര്‍ന്നു'
ശ്രീധരന്‍ ഭട്ടതിരി നിശ്വസിച്ചു.
' പനി മാറിയോ ചെറിയമ്മാമ്മേ'
ദുര്‍ഗ തിരക്കി.
' എന്താ മാറാതേ.. നല്ല ഒറ്റമൂലി വശണ്ടല്ലോ'
ശ്രീധരന്‍ ഭട്ടതിരി ചിരിച്ചു.
ഊണു കഴിച്ചിട്ടാണ് അവര്‍ പോരാനിറങ്ങിയത്.
ഇടിച്ചക്കതോരനും സാമ്പാറും മുളകൂഷ്യവും രസവും മോരും പയറു തോരനുമായിരുന്നു പവിത്ര ഒരുക്കിയ വിഭവങ്ങള്‍.
ദേവദത്തനും ദുര്‍ഗയും വന്നത് പ്രമാണിച്ച് പാല്‍പ്പായസും കൂടി അവള്‍ തയാറാക്കി.
' നല്ല കൈപ്പുണ്യം.. ' ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ട് ദേവദത്തന്‍ പറഞ്ഞു.
' പായസം ഗംഭീരം'
പവിത്ര മന്ദഹസിച്ചു.
അവള്‍ ഒരു പാത്രത്തില്‍ രുദ്രയ്ക്കും പത്മനാഭന്‍ ഭട്ടതിരിയ്ക്കുമുള്ള പാല്‍പ്പായസം കൂടി പകര്‍ന്നു വെച്ചു.
ഉച്ചയ്ക്ക് മുമ്പു തന്നെ അവര്‍ തിരിച്ചു പോകാനിറങ്ങി.
' ഞാന്‍ നാളെ തിരിച്ചു പോകുംട്ടോ'
ഇറങ്ങുന്നതിനിടെ ദുര്‍ഗ പവിത്രയുടെ െൈകെകള്‍ കൂട്ടിപ്പിടിച്ച് പറഞ്ഞു.
' ചെറിയമ്മാമ്മയെ അധികം വിഷമിപ്പിക്കാതെ ഈ വെള്ള വേഷമൊക്കെ ഉപേക്ഷിക്കണം.. കഴിഞ്ഞതൊക്കെ കഴിഞ്ഞു പോയെന്ന് അംഗീകരിക്കണം'
പവിത്ര വെറുതേ തലയാട്ടി.
' എന്നാല്‍ ഉച്ച വെയില്‍ കനക്കണേന് മുന്‍പ് ഇറങ്ങിക്കോളു'
ദുര്‍ഗയുടെ ശിരസില്‍ തലോടിക്കൊണ്ട് ശ്രീധരന്‍ ഭട്ടതിരി പറഞ്ഞു.
ചെറിയമ്മാമ്മയുടെ കാല്‍ക്കല്‍ തൊട്ടു നമസ്‌കരിച്ചാണ് രണ്ടു പേരും ഇറങ്ങിയത്.
അവര്‍ക്ക് പിന്നില്‍ അല്‍പ്പം അകലമിട്ട് പവിത്രയും പടിപ്പുരയിലേക്കുള്ള പാതിവഴി വരെ ചെന്നു.
ദേവദത്തനാണ് ആദ്യം പടിപ്പുര കടന്ന് പുറത്തിറങ്ങിയത്.
പവിത്രയെ ഒന്ന് തിരിഞ്ഞു നോക്കി മന്ദഹസിച്ച് കൊണ്ട ദുര്‍ഗയും പടിപ്പുര കടന്നു.
അവള്‍ പുറത്തേക്ക് കാല്‍വെച്ച ഉടനേ ആകാശത്തു നിന്നും ഒരു തീഗോളം ചീറിക്കൊണ്ട് നിലത്തേക്ക് വരുന്നത് പവിത്ര കണ്ടു.
ദുര്‍ഗ നിന്നിരുന്നിടത്തേക്ക് അത് ജ്വലിച്ചു കൊണ്ട് വന്നു വീണു. നിലത്ത് നിന്ന് തീയാളി.
വിറയലോടെ പവിത്ര കണ്‍ചിമ്മി.
അവിടെ തീയോ പുകയോ ഒന്നുമുണ്ടായിരുന്നില്ല.
തോന്നലായിരുന്നോ എന്ന് പവിത്രയ്ക്ക് സംശയം തോന്നി.
മാടന്‍ എന്നും കൊള്ളിവെട്ടി എന്നുമെല്ലാം പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ആകാശത്ത് നിന്നും ഒരു തീഗോളം നിലത്തേക്ക് വീഴുന്നത് കാണുമത്രേ.
അത് കണ്ടാല്‍ ദോഷമാണെന്നും ഭ്രാന്തുപിടിക്കുമെന്നും കേട്ടിട്ടുണ്ട്.
എന്നാല്‍ അതൊന്നും പകല്‍ കാണാറില്ല. അതൊക്കെ രാത്രിയിലാണെന്നാണ് കേള്‍വി.
ഇപ്പോള്‍ പട്ടാപ്പകല്‍..
പവിത്ര അത് തോന്നല്‍ ആണെന്ന് ഉറപ്പിച്ചു.
ദുര്‍ഗ അപ്പോള്‍ ഓടി ദേവദത്തന്റെ അരികിലെത്തിയിരുന്നു.
' എന്തൊരു വേഗമാണ് ഇത് ദത്തേട്ടാ.. പതുക്കെ നടക്ക്'
അവള്‍ അയാളുടെ കൈയ്യില്‍ തൂ്ങ്ങി.
ദേവദത്തന്‍ പായസം നിറച്ച പാത്രം തൂക്കിപ്പിടിച്ചിരുന്നു.
' പ്രിയപ്പെട്ടവളുടെ പാചകം ശ്ശി പുകഴ്ത്തണത് കേട്ടല്ലോ.. രുദ്രേച്ചി കേള്‍ക്കണ്ടാട്ടോ'
ദുര്‍ഗ ഭീഷണിപ്പെടുത്തി.
' നന്നായത് കൊണ്ടു തന്നെയാ നല്ലതെന്ന് പറഞ്ഞത്. രുദ്രക്കുട്ടിടെ പാചകവും മോശല്യ'
ദേവദത്തന്‍ പറഞ്ഞു.
' പവിയേട്ടത്തിയെ എന്തേ ഇങ്ങനെ നോക്കാന്‍... ഞാന്‍ ശ്രദ്ധിച്ചു.. ഏട്ടന്റെ നോട്ടം സദാ ആ മുഖത്തായിരുന്നു'
ദുര്‍ഗ സാകൂതം ഏട്ടനെ നോക്കി.
ദേവദത്തന്റെ മുഖം കടുത്തു.
അവന്‍ അനിയത്തിയുടെ പിടി വിടുവിച്ചു.
' വെറുതേ ഓരോന്ന് പറഞ്ഞുണ്ടാക്കണ്ട തങ്കം.. അവള്‍ ഒരു വിധവയാണ്. ചീത്തപ്പേര് ഭയന്നാവാം ഒരുപാട് ഒതുങ്ങി കഴിഞ്ഞു കൂടണ കുട്ടിയാണ് അവള്‍. രുദ്രക്കുട്ടിയേക്കാള്‍ രണ്ടു വയസേ മൂപ്പുള്ളു. എന്തൊക്കെ അനുഭവിച്ചു ഈ പ്രായത്തില്‍.. ഇനിയെങ്കിലും മനസമാധാനത്തോടെ കഴിഞ്ഞോട്ടെ'
ദേവദത്തന്റെ ശാസന കേട്ടതോടെ ദുര്‍ഗ നിശബ്ദയായി.
അവള്‍ അത്രയ്‌ക്കൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
' ഏട്ടന്റെ പ്ലാന്‍ എന്താ.. എന്നും നഷ്ട പ്രണയം ഓര്‍ത്തു നടക്കാനാണോ ഭാവം'
അവള്‍ മറുചോദ്യം എയ്തു.
ദേവദത്തന്‍ തിരിഞ്ഞ് അവളെ ഒന്നു നോക്കി.
' എനിക്കങ്ങനെ ഒരു പ്ലാനുമില്ല.. തത്ക്കാലം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മാത്രം. നിങ്ങളുടെയൊക്കെ ആദ്യം കഴിയട്ടെ'
ഏട്ടന്‍ അക്കാര്യം ഇനി സംസാരിക്കില്ലെന്ന് ദുര്‍ഗയ്ക്ക് മനസിലായി.
ഏട്ടന്റെ മനസില്‍ അത്രയേറെ പതിഞ്ഞു പോയ പെണ്ണാണ് പവിത്ര.
പക്ഷേ അവളെ അലോസരപ്പെടുത്താനോ ശല്യപ്പെടുത്താനോ ശ്രമിക്കാതെ മാറി നില്‍ക്കാനാണ് ഏട്ടനിഷ്ടം.
ഒരു വിധവയെ അത് ചെറിയമ്മാമ്മയുടെ മകള്‍ ആയാല്‍ തന്നെയും ഏട്ടന്‍ വേളി കഴിക്കുന്നതിന് വലിയേടത്ത് ആര്‍ക്കും താത്പര്യമില്ല.
അതറിഞ്ഞിട്ടും കൂടിയാകാം ഏട്ടന്റെ ഈ ഒഴിഞ്ഞുമാറല്‍.
' തങ്കത്തിനെന്തെങ്കിലും വാങ്ങാനുണ്ടോ .. ഹോസ്റ്റലിലേക്ക് കൊണ്ടു പോകാന്‍'
വലിയേടത്തെ പടിപ്പുര കടക്കുമ്പോള്‍ ദേവദത്തന്‍ തിരക്കി.
:' ഒന്നുമില്ല.. രുദ്രേച്ചിയെന്തൊക്കെയോ കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ടുണ്ട്.. എല്ലാം കൂടി എങ്ങനെ കൊണ്ടുപോകുമെന്നാണ് ടെന്‍ഷന്‍'
ദുര്‍ഗ പറഞ്ഞു
' അന്നു തങ്കത്തിനെ കൊണ്ടുവിട്ട പയ്യന്റെ പേരെന്താണെന്നാ പറഞ്ഞത്'
ദേവദത്തന്‍ തിരിഞ്ഞ് അനിയത്തിയെ നോക്കി.
' മഹേഷ് ബാലന്‍.. എന്താ ഏട്ടാ ചോദിച്ചത്.'
നിഷ്‌കളങ്കമായി ചോദിച്ചെങ്കിലും ദുര്‍ഗയുടെ മുഖം വിളറിപ്പോയി.
' ഊം.. ' ദേവദത്തന്‍ ഒന്ന് ഇരുത്തി മൂളി.
അപ്പോഴേക്കും ചുറ്റുവരാന്തയിലെ ചാരു കസേരയിലിരുന്ന് മയങ്ങുകയായിരുന്ന പത്മനാഭന്‍ ഭട്ടതിരി കണ്ണു തുറന്നു.
' ങാ.. വന്നുവോ.. ശ്രീധരനെങ്ങേണ്ട് പനി'
അയാള്‍ തിരക്കി
' നിശേഷം മാറി.. എന്തോ ഒറ്റമൂലി പരീക്ഷിച്ചൂേ്രത'
ദേവദത്തന്‍ ചുറ്റുവരാന്തയുടെ പടിക്കെട്ടിലിരുന്നു.
തൂക്കുപാത്രവുമായി ദുര്‍ഗ അകത്തേക്ക് പോയി
' അതെന്താ തങ്കം പകര്‍ത്തിക്കൊണ്ടു വന്നത്'
പത്മനാഭന്‍ ഭട്ടതിരി വിളിച്ചു ചോദിച്ചു.
' നല്ല ടേസ്റ്റുള്ള പാല്‍പായസമാ വലിയമ്മാമ്മേ' ദുര്‍ഗ ഉറക്കെ പറഞ്ഞു
' ടേസ്റ്റ്' എന്ന് അവള്‍ തന്നെ കുത്തി പറഞ്ഞതാണെന്ന് ദേവദത്തന് മനസിലായി.
അവന്‍ ഒന്നു പുഞ്ചിരിച്ചു.
' പവിയ്‌ക്കെന്താ ഇപ്പോ പണി.. വെറുതേയിരുന്ന് തിരുമ്പെടുക്ക്ാ'
പത്മനാങന്‍ ഭട്ടതിരിയുടെ ചോദ്യത്തില്‍ വിഷാദം നിഴലിച്ചിരുന്നു.
' അഞ്ചാറ് കുട്ട്യോളെ നൃത്തം പഠിപ്പിക്കണുണ്ട്.. '
ദേവദത്തന്‍ പറഞ്ഞു.
'അതു നന്നായി..അത്രയെങ്കിലും മാറ്റമായല്ലോ.. എങ്ങനെ കഴിയേണ്ട കുട്ടിയായിരുന്നു.. പ്രശസ്തിയും കീര്‍ത്തിയും നാടാകെ വ്യാപിക്കുമെന്നാ അവളുടെ ജാതകത്തില്‍. കലാതിലകമായപ്പോള്‍ എത്രയെത്ര സിനിമാക്കാര്‍ വന്നു ചോദിച്ചതാ.. ശ്രീധരന്‍ വിട്ടില്ല. ലോകം അറിയുന്നൊരു നര്‍ത്തകിയാക്കണമെന്നായിരുന്നു അവന്.. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കുട്ടിയല്ലേ.. എന്തായാലും അറിയപ്പെട്ടു.. ഒരുത്തന്റെ കൂടെ ഒളിച്ചോടിയതിന്റെ പേരില്‍.. കുപ്രശസ്തിയായിപ്പോയി'
അയാള്‍ ഒന്നു നിശ്വസിച്ചു.
' അതിനെ കാണുമ്പോള്‍ നെഞ്ചിലൊരു പിടയ്ക്കലാ..വിധവാക്കോലം കെട്ടി.. ഇനിയൊരു ജീവിതം വേണ്ടാന്ന് തന്നെയാണല്ലേ കുട്ടാ അവള്‍ക്ക്'
പത്മനാഭന്‍ ഭട്ടതിരി ദേവദത്തന്റെ മനസറിയാനെന്ന മട്ടില്‍ ചൂഴ്ന്നു നോക്കി.
' ആയരിക്കണം വലിയമ്മാമ്മേ'
ദേവദത്തന്‍ എങ്ങും തൊടാതെ പറഞ്ഞു.
രുദ്ര പത്മനാഭന്‍ ഭട്ടതിരിയ്ക്കുള്ള പായസവുമായി വന്നു.
' നാളെ മുതല്‍ കെട്ടിലമ്മ ഇവിടെ ഒറ്റക്കാവൂലോ.. അനിയത്തി പോവായില്ലേ'
ഭട്ടതിരി പായസം വാങ്ങി കൊണ്ട് ചോദിച്ചു
രുദ്രയുടെ മുഖത്ത് സങ്കടം കാണാമായിരുന്നു.
' തങ്കം പറഞ്ഞത് ശരിയാ.. നല്ല രുചികരമായ പായസം.. അല്ലേ.. കുട്ടാ'
പത്മനാഭന്‍ ഭട്ടതിരി രുദ്രയെ ശുണ്ഠി പിടിപ്പിച്ചു.
' ഏട്ടന് രുചി കൂടും.. ഞാനൊന്നും പറയണില്ല. ബാക്കിയുള്ളോര് രാവും പകലും അടുക്കളയില്‍ തന്നെ കിടന്നാലും ഇവിടുള്ളോര്‍ക്ക് ഒരു രുചീം തോന്നില്ല'
്ഗ്ലാസുമായി രുദ്ര ചവുട്ടിക്കുതിച്ചു പോയി.
പത്മനാഭന്‍ ഭട്ടതിരി പൊട്ടിച്ചിരിച്ചു.
ദേവദത്തനും ചിരിവന്നു.
അവന്‍ എഴുന്നേറ്റ് ദുര്‍ഗയുടെ മുറിയിലേക്ക് ചെന്നു.
ബാഗില്‍ എന്തൊക്കെയോ അടുക്കി വെക്കുകയായിരുന്നു അവള്‍.
' ഞങ്ങളെ ഒന്നും വിട്ടു പോകാന്‍ ഒരു വിഷമവുമില്ലല്ലേ' അവളുടെ അടുത്തേക്ക ചെന്ന് ദേവദത്തന്‍ തിരക്കി.
' ഇല്ല.. ഒട്ടുമില്ല'
അവള്‍ പറഞ്ഞു.
' അതെന്താ അവിടെയാരെങ്കിലും കാത്തിരിപ്പുണ്ടോ'
ഏട്ടന്റെ ചോദ്യം കേട്ട് ദുര്‍ഗ നടുങ്ങിപ്പോയി. അവള്‍ പകച്ച മിഴിയോടെ നോക്കി.
' തങ്കം.. ഞാനൊരു കോളജ് അധ്യാപകനാണ്. നിന്നെപോലെ ഒരുപാട് കുട്ടികളെ കാണുന്നയാളാണ്.. ഒറ്റ നോട്ടം മതി ഏതു ബന്ധവും എനിക്ക് മനസിലാകും'
അയാളുടെ വാക്കുകള്‍ക്ക് മുന്‍പില്‍ ദുര്‍ഗ നീറി.
' പ്രണയം തെറ്റാണെന്നൊന്നും ഞാന്‍ പറയില്ല.. അത് പറയാന്‍ ഞാനാളുമല്ല.. പക്ഷേ എന്റെ അനിയത്തിമാര്‍ക്ക് അതു വേണ്ട.. കേട്ടല്ലോ'
അയാള്‍ അടുത്തു വന്നു.
' പവിയുടെ കാര്യം തന്നെ നോക്ക്.. അന്യജാതിക്കാരനോടൊപ്പം ഇറങ്ങിപ്പോയി... എന്നിട്ട് ഗതിപിടിച്ചോ.. ഇല്ല.. ജാതിയും മതവും ഒന്നുമല്ല ഞാന്‍ പറയണത്. ഞാനും നീയും കീഴ്ജാതിയാണെന്നു വെച്ചാലും ഞാനിതു തന്നെ പറയും.. സ്വജാതി മതി നമുക്കെന്ന്.. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും... മനസിലായോ തങ്കത്തിന്'
അയാള്‍ ദുര്‍ഗയുടെ കുനിഞ്ഞ മുഖം പിടിച്ചുയര്‍ത്തി.
' പരദേവതമാരും വെച്ചാരാധയും പ്രത്യേക പൂജയുമൊക്കെ ഉള്ള മനയാണ് ഇത്.. അവര്‍ക്കു കൂടി ഇഷ്ടപ്പെടണവര്‍ മാത്രമേ ഈ കുടുംബത്തില്‍ വന്നു കയറാവൂ.. ഇല്ലെങ്കില്‍ അനര്‍ഥമാകും ഫലം.. ഒരുപാട് അനുഭവിക്കേണ്ടി വരും.'
ദുര്‍ഗയുടെ കണ്ണുകള്‍ പെട്ടന്ന് നിറഞ്ഞു.
അതു കവിഞ്ഞ് കവിളിലേക്കൊഴുകി താടിത്തുമ്പില്‍ നിന്നും മാറത്തേക്ക് ഇറ്റു വീണു.
ദേവദത്തന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
' മഹേഷ് ബാലന്‍.. ഞാന്‍ അന്വേഷിച്ചു. ആസ്തിയുള്ള നായര്‍ കുടുംബം.. അച്ഛന്‍ റിട്ട. തഹസില്‍ദാര്‍, അമ്മ ടീച്ചര്‍. നിന്റെ കൂട്ടുകാരി സ്വാതിയുടെ ബ്രദര്‍.. ജൂനിയര്‍ ഡോക്ടര്‍... എല്ലാം നന്ന്... '
ദുര്‍ഗയുടെ ഇമകള്‍ പിടഞ്ഞു.
' പക്ഷേ.. വേണ്ട.. അതു വേണ്ട തങ്കം.. ഈ അടുത്തെപ്പോഴോ ഉള്ളില്‍ വീണ ഒരിത്തിരി ഇഷ്ടം.. അതു മറന്നു കളഞ്ഞേക്ക്.. എന്റെ അനിയത്തിക്കുട്ടി നന്നായി കാണാനാ ഞാന്‍ പറയണത്.. അത് ശരിയാവില്ല.'
ദുര്‍ഗ പെട്ടന്ന് ഒന്നു ഏങ്ങലടിച്ചു.
പിന്നെ കരഞ്ഞു കൊണ്ട് ഉരുളന്‍ തൂണിലേക്ക് മുഖമണച്ചു.
ദേവദത്തന്‍ അവലെ കരയാന്‍ അനുവദിച്ച് നോക്കിനിന്നു
പുറത്തെവിടെയോ പെട്ടന്ന് ഒരു കൂമന്‍ വല്ലാത്ത ശബ്ദത്തില്‍ പിടഞ്ഞു കൂവി.
വലിയേടത്ത് മനയ്ക്കു ചുറ്റും പെട്ടന്നൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.
ദേവദത്തന്റെയും ദുര്‍ഗയുടെയും വസ്ത്രങ്ങള്‍ കാറ്റില്‍ ശക്തമായി ഉലഞ്ഞു.
അപ്പോള്‍ വലിയേടത്തെ പടിപ്പുരയ്ക്കു സമീപം നിന്ന വലിയ മൂവാണ്ടന്‍ മാവ് കടപറിഞ്ഞ് വലിയൊരു ശബ്ദത്തോടെ വഴി വിലങ്ങി വീണു.
................തുടരും........................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot