Slider

അയാളും കുട്ടിയും (കഥ )

0


അയാളും കുട്ടിയും (കഥ )
അന്ന് ഓഫീസിൽ നിന്നിറങ്ങുമ്പോൾ അയാൾപതിവിലും വൈകി. എല്ലാ മാസാവസാനങ്ങളിലുമുള്ള കണക്കെടുപ്പുകൾ , അടുത്ത മാസം ടാർഗറ്റ് ലക്ഷ്യമാക്കിയുള്ള കണക്കു കൂട്ടലുകൾ , എക്സിക്യൂട്ടീവിസിനുള്ള ക്ലാസുകൾ.. എല്ലാറ്റിനും അവസാനമൊരു ഡിന്നറും ...
സീറ്റ് ബെൽറ്റ് ഇട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു.. പതിവിലും വിപരീതമായി കാൽ ആക്‌സിലറെറ്ററിൽ ശക്തമായി അമർന്നു. മകൾ ഉറങ്ങുന്നതിനു മുൻപ് വീട്ടിലെത്തണം .അവളുടെ കൊഞ്ചലുകൾ കേട്ടില്ലെങ്കിൽ ഒരു ദിവസം നഷ്ടമാണ്..വിവാഹത്തിന് ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞുണ്ടായ പൊന്നോമന.
നഗരം ഏറെക്കുറെ ശാന്തമാണ് ..
ചില തട്ട് കടകളിൽ ആളനക്കമുണ്ട്. വാഹനങ്ങളും കാൽ നടക്കാരും പൊതുവെ കുറവ്.. ആ ധൈര്യത്തിൽ വീണ്ടും കാൽ ആക്‌സിലറേറ്ററിലേക്കു ..
***
ആദ്യമായാണ് അവൻ വണ്ടിയിൽ കയറുന്നതു. അതിന്റെ വേഗതയിൽ അവൻ ആഹ്ലാദിച്ചു.
ബാബയുടെ കൂടെ ഈ നഗരത്തിൽ അവനെത്തിയിട്ടു ഏതാനും ദിവസങ്ങളെ ആയുള്ളൂ. ഗ്രാമത്തിലെ വീട്ടിൽ നിന്ന് നോക്കിയാൽ അപ്പുറത്തെ വയലേലകളും കഴിഞ്ഞു, ദൂരെ കറുത്ത പൊട്ടുപോലെ ടാറിട്ട റോഡിലൂടൊഴുകുന്ന വാഹനങ്ങൾ കാണാം..
അതിനോടൊപ്പം അവനും കൂട്ടുകാരും വണ്ടിയോടിച്ചു കളിക്കും
ബാബ നഗരത്തിലേക്ക് കൂടെ കൂട്ടിയപ്പോൾ വണ്ടികളടുത്തു കാണാമെന്നതാണ് അവനെ ആകർഷിച്ചത്.. നഗരത്തിൽ എത്തിയപ്പോൾ ,വലിയ വാഹനങ്ങൾ കണ്ടപ്പോൾ, വലുതാവുമ്പോൾ ഒരു ഡ്രൈവറാവണമെന്ന് അവൻ കൊതിച്ചു.
കുട്ടി മുനോട്ടു നീങ്ങിയിരുന്നു .. വണ്ടി ഓടിക്കുന്ന ആളെ ,അയാളുടെകൈകൾ വളയം നിയന്ത്രിക്കുന്നത് കൗതകപൂര്വം ശ്രദ്ധിച്ചു..
നഗരത്തിൽ വന്നപ്പോൾ കാറുകളും വലിയ വാഹനങ്ങളും പലപ്പോഴും അവന്റെ അരികിലൂടെ കടന്നു പോയി.. വഴിയോരത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ അവൻ കൊതി തീരെ തൊട്ടു തലോടി....
രാത്രിയിൽ അവനും ബാബയും തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങും . അന്നും പതിവുപോലെ വാങ്ങി തിരിച്ചു നടക്കുമ്പോഴാണ് അപ്പുറത്തെ ഐസ് ക്രീം കടയിലേക്ക് കുട്ടിയുടെ ശ്രദ്ധ മാറിയത്. “തുജേ ഐസ് ക്രീം ചാഹിയേ?” എന്ന് ചോദിച്ചു കൊണ്ട് ബാബ അവന്റെ കൈ പിടിച്ചു റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയപ്പോഴാണ് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമായി ഒരു ബൈക്ക് പാഞ്ഞു വരുന്നത് കണ്ടത്.
***
പിന്നിലേക്ക് തിരഞ്ഞു നോക്കാൻ അയാൾക്ക് പേടി തോന്നി. സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന കൈകളിലേക്കും..
മുന്നിലെ കണ്ണാടിയിലൂടെ അയാൾ പിന്നിലെ കാഴ്ച്ചകൾ കണ്ടു..
കുട്ടിചുവന്ന വെൽവെറ്റ് സീറ്റിൽ അമർന്നിരുന്നു, ഇടക്ക് പൊങ്ങിയും വീണ്ടും ചാടിയിരുന്നും അവൻ സീറ്റിന്റെ പതു പതുപ്പ് ആസ്വദിക്കുകയാണ്..
വിറയാർന്ന ശബ്ദത്തിൽ അയാൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടി ഉത്തരം കൊടുത്തില്ല..
അവന്റെ കൈയിൽ രാത്രിയിലെ ഭക്ഷണം ആണെന്ന് തോന്നുന്നു, ഒരു പ്ലാസ്റ്റിക് കവർ ഉണ്ട്...ഒരു പക്ഷെ വീട്ടിൽ ഭക്ഷണം കാത്തു അവന്റെ അമ്മയും അവനെ പോലെ കറുത്ത് ക്ഷീണിച്ച ഒന്നോ അതിലധികമോ കുട്ടികളും ഉണ്ടാവുമായിരിക്കും..
നേരെ മുന്നിലേക്ക് ആ ബൈക്ക് പാഞ്ഞു വന്നതാണ് എല്ലാറ്റിനും കാരണം.. അവരാകട്ടെ നിർത്താതെ പോവുകയും ചെയ്തു
അയാളുടെ കൈ കാലുകൾ കുഴഞ്ഞു.. ശരീരം വലിഞ്ഞു മുറുകി.
കാർ വിജനമായ വീഥിയെ കീറി മുറിച്ചു പാഞ്ഞു..
**
കുട്ടി പുറത്തെ ഇരുട്ടിലെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു .ഇതു പോലൊരു യാത്ര പകൽ സമയമായിരുന്നെങ്കിലെത്ര നന്നായിരുന്നു..
ഇപ്പോളിരുട്ട് പല മനോഹര കാഴ്ചകളെയും മറച്ചു . നിരാശയോടെ കാറിന്റെ ജനാല ചില്ലുകൾ അഴുക്കു പുരണ്ട കൈ കൊണ്ട് തുടച്ചു.. പിന്നെ മുഖം അതിലേക്കു അടുപ്പിച്ചു, കാഴ്ച്ചകളെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമം നടത്തി..
**
കാർ വന്ന വഴിയിലൂടെ തിരിഞ്ഞു ഓടുകയാണ്. ആറു കിലോമീറ്ററെങ്കിലും പിന്നോട്ട് പോയാലേ സർക്കാർ ആശുപത്രി യിലെങ്കിലും എത്തി ചേരൂ.. കൂട്ടുകാരനായ ഡോക്ടർ രവി ശങ്കറിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞതിന് ശേഷം നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലേക്ക് അയാൾ വണ്ടി അതിവേഗത്തിൽ വിട്ടു....
**
കാഷ്വാലിറ്റിയുടെ മുന്നിൽ വണ്ടി നിന്നപ്പോൾ സ്‌ട്രെച്ചറുമായി ജീവനക്കാർ ഓടി വന്നു. പിന്നിലെ സീറ്റിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അപരിചിതനെ അതിൽ കയറ്റി .
സ്‌ട്രെച്ചറിന് പിന്നാലെ അയാളും പിന്നാലെ ഓടി ...
**
കാറിൽ നിന്നിറങ്ങി കുട്ടി കൊതി തീരെ കാറിനെ നോക്കി കണ്ടു.... കൈകൾ കൊണ്ട് അതിൽ പല രൂപങ്ങളും വരച്ചു.. പിന്നെ മുഖമടുപ്പിച്ചു ഉമ്മ കൊടുത്തു
ചുറ്റിനും നോക്കി, തുറന്നു കിടന്ന ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു. വളയത്തിൽ പറ്റിയിരുന്ന ചോര അവന്റെ മുഷിഞ്ഞു പിഞ്ചിയ നീല ഷർട്ടിന്റെ തുമ്പു കൊണ്ട് തുടച്ചു. പിന്നെയതിൽ പിടിച്ചു ഇടതും വലതും തിരിച്ചു. എഴുനേറ്റു നിന്നുമുകളിലെ കണ്ണാടിയിൽ മുഖം നോക്കി.. വിരലുകൾ കൊണ്ട് മുടി ചീവിയൊതുക്കി . പതിയെ ചിരിച്ചു.
സീറ്റിൽ വീണ്ടുമമർന്നിരുന്നു.. വളയത്തിലേക്കു മുഖം ചേർത്തു കിടന്നു..
**
" കുറച്ചു കൂടെ മുന്നേ ആയിരുന്നെങ്കിൽ.." ഡോക്ടറുടെ വാക്കുകൾ കേട്ട് അയാൾ നടുങ്ങി തരിച്ചു കസേരയിലിരുന്നു. ..
അതിൽ നിന്നും മോചിതനായപ്പോൾ അയാൾ കുട്ടിയെ.. ഓർത്തു ..
അതിവേഗം പുറത്തേക്കു നടന്നു, ഒരു പാട് ചോദ്യങ്ങൾക്കുത്തരം തേടി അയാളവിടമാകെ അവനെ തിരഞ്ഞു..
അവസാനം…
ഒഴിഞ്ഞ ആശുപത്രി ക്യാന്റീനിന്റെ അടഞ്ഞ വാതിലിനു മുന്നിലവനെ കണ്ടെത്തി. അവിടെ പല വലുപ്പത്തിൽ പല വർണങ്ങളിൽ വരച്ചു വെച്ചിരിക്കുന്ന ഐസ് ക്രീമുകളുടെ ചിത്രത്തിൽ വിരലുകളോടിക്കുകയായിരുന്നവനപ്പോൾ..
കാഴ്ചകളിലാണവൻ ജീവിക്കുന്നതെന്നും ശബ്ധങ്ങളവനു കേൾക്കാൻ സാധിക്കില്ലെന്നും അതിനാൽ തന്നെ അവനുത്തരം നല്കില്ലെന്നുമറിയാതെ , അവന്റെ കൈകളിൽ മുറുകെ പിടിച്ചു അയാൾ കാഷ്വാലിറ്റിയിലേക്ക് തിരിച്ചു നടന്നു** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo