Slider

സ്വപ്നങ്ങളിലെ ഐ. എ. എസ്‌. (കഥ)

0

വാർഷിക പരീക്ഷയുടെ അവസാന ഉത്തര പേപ്പറും കിട്ടിയ ദിവസമായിരുന്നു അന്ന്. എല്ലാ വിഷയങ്ങളിലും നൂറിനടുത്ത് മാർക്കുകൾ വാങ്ങി അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിത്തീരും മുൻപേ അപ്പുവിന് ഒരു സന്ദേശമെത്തി. വീട്ടിൽ നിന്ന്. അച്ഛൻ ആശുപത്രിയിലാണ്.
ഭയന്നു വിറച്ചു വീട്ടിലെത്തിയപ്പോൾ അച്ഛനും ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയിരുന്നു. തലയുടെ പിറകിൽ നീണ്ട വച്ചു കെട്ട് ഉണ്ട്.
-- പാടത്തു നിന്നു വരും വഴി റോഡിൽ ഒന്നും വീണതാ... അപ്പു പേടിക്കേണ്ട ട്ടോ...
മൂന്നു തുന്നലുകൾ ഇട്ടിട്ടുണ്ടായിരുന്നു. ഭയം നിറഞ്ഞ കണ്ണുകളുമായി അമ്മ തൊട്ടു പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു.
--അപ്പുവിനോട് നോക്കി നടക്കണം എന്ന് എപ്പോഴും പറയുന്ന അച്ഛൻ നോക്കി നടക്കേണ്ടേ...
--കാൽ തട്ടിയതല്ല അപ്പൂ... പെട്ടെന്ന് തല കറങ്ങി വീണതാ...
കഞ്ഞി കുടിക്കാതെയാണ് അച്ഛൻ എന്നും പാടത്തു പോകാറുള്ളത്. അതുകൊണ്ടാവും എന്ന് എല്ലാവരും കരുതി. ഇന്നലെ ആശുപത്രിച്ചിലവിന് കുറച്ചു പണം അടുത്ത വീട്ടിൽ നിന്നു കടം വങ്ങേണ്ടി വന്നു എന്ന് പിന്നീടറിയാൻ കഴിഞ്ഞു... 
-----------------------------------------------------------------
കടൽത്തീരത്തു ഇരിക്കുകയായിരുന്നു അപ്പുവും അച്ഛനും. 
അവരുടെ തലക്കു മുകളിലൂടെ ഒരു വിമാനം ഇരമ്പി പറന്നു പോയി. 
--അപ്പു ഒരു പൈലറ്റ് ആവണം ട്ടോ.. 
--വേണ്ട... എനിക്ക് ഒരു കലക്ടർ ആയാൽ മതി.. 
--നന്നായി പഠിക്കുന്ന അപ്പുവിന് ആരു വേണമെങ്കിലും ആവാൻ കഴിയും. 
--------------------------------------------------------
അപ്പു ബിരുദധാരിയായി. എപ്പോഴും പഠനത്തിൽ അപ്പു ഒന്നാമൻ തന്നെ യായിരുന്നു.
സിവിൽ സർവീസ് എന്ന ലക്ഷ്യം നേടാനായി അപ്പു കഠിന ശ്രമങ്ങൾ തുടങ്ങി. അപ്പുവിന്റെ ആവശ്യങ്ങൾക്കു പണം കണ്ടെത്താനായി 
അപ്പുവിന്റെ അച്ഛൻ പാടത്തേക്കു നേരത്തെ പോവുകയും വളരെ വൈകി തിരിച്ചെത്തുകയും പതിവായി. കൂലിപ്പണിക്കും അദ്ദേഹം പോയിരുന്നു..
ഇതിനിടയിൽ അച്ഛന്റെ വീഴ്ചയും മുറിവുകളും പല പ്രാവശ്യം ആവർത്തിച്ചു.വിശദമായ പരിശോധനയിൽ 
ലക്ഷം പേരിൽ ഒരാൾക്ക് മാത്രം വരുന്ന പാർക്കിൻസോണിസം എന്ന രോഗമാണ് അതെന്നു സ്ഥിരീകരിക്കപ്പെട്ടു. 
അച്ഛനു പാടത്തു പോകാൻ വയ്യാതായി... നടന്നാൽ വീഴ്ച ഉറപ്പ്. അച്ഛൻ ഉമ്മറത്തെ ഒരു പഴയ മര ബെഞ്ചിൽ കിടപ്പായി. അച്ഛനു സംസാര ശേഷിയും നഷ്ടപ്പെട്ടു. അവ്യക്തമായ ചില ശബ്ദങ്ങളും ആംഗ്യങ്ങളുമായി മനസ്സിലുള്ളത് പറയാനാവാതെ അച്ഛൻ കഷ്ടപ്പെട്ടു.
കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങൾ കൂടി വന്ന ആ കാലഘട്ടത്തിൽ ദൈവാനുഗ്രഹം പോലെ അപ്പുവിന്റെ ജ്യേഷ്ഠനു ജോലി കിട്ടി. ബാങ്കിൽ ക്ലാർക്ക് ആയി. അതോടെ വീട് മൊത്തത്തിൽ മാറി. 
T V അടക്കം പല ഉപകരണങ്ങളും വീട്ടിൽ വന്നു. വീടിന് ചില മോടി കൂട്ടലുകളൊക്കെ നടത്തപ്പെട്ടു.
ജ്യേഷ്ഠൻ സ്വന്തം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. 
അച്ഛന്റെ അസുഖങ്ങൾക്കിടയിലും അമ്മയുടെ മുഖത്തു ഇടയ്‌ക്കൊക്ക സന്തോഷം വിടരുന്നത് അപ്പു ശ്രദ്ധിച്ചിരുന്നു. 
-------------------------------------------------------------------
ഒരിക്കൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സ്‌ കഴിഞ്ഞു വൈകി വന്ന ഒരു ദിവസം അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളാണ് അപ്പുവിനെ എതിരേറ്റത്. അപ്പുവിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഒന്നുമില്ലെന്ന മറുപടിയോടെ അമ്മ ഒഴിഞ്ഞു മാറിയെങ്കിലും എന്തോ ഉണ്ടെന്നു അപ്പുവിന് മനസിലായിരുന്നു.
പീന്നീട് പലപ്പോഴും അമ്മയുടെ കരയുന്ന മുഖം അപ്പുവിന്റെ മനസ്സിൽ മുറിവുകൾ സൃഷ്ടിച്ചു..
സിവിൽ സർവീസിനു പഠിക്കാനുള്ള ഭാരിച്ച ചിലവുകൾ ജ്യേഷ്ഠൻ വഹിക്കുന്നതിലുള്ള
നീരസം ചേട്ടത്തിയമ്മ രഹസ്യമായി ഒരു ബന്ധുവിനോട് പങ്കു വെച്ചത് അപ്പു അറിഞ്ഞു.കൂടാതെ അച്ഛന്റെ ചികിത്സക്കും ധാരാളം പണം ചേട്ടൻ ചെലവഴിച്ചിരുന്നു. ഒരിക്കൽ 
അമ്മയോട് കൂലിപ്പണിക്ക് പോയിക്കൂടെഎന്നു ചോദിക്കാനും അവർ മടിച്ചില്ല. 
അവർ സ്വന്തം ഭാവിയുടെ പണിപ്പുരയിലായിരുന്നു. 
-----------------------------------------------------------
അപ്പു ഒരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ
വീട്ടിൽ അമ്മയുണ്ടായിരുന്നില്ല. അച്ഛന്റെ ഞെരക്കം കേട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്. ഉടുമുണ്ടിൽ തന്നെ അച്ഛൻ വിസർജ്ജിച്ചിരിക്കുന്നു. അതു കൂടാതെ ഉറുമ്പുകൾ ശരീരത്തിൽ പലയിടത്തും കൂട്ടമായിരുന്നു അച്ഛനെ ജീവനോടെ തിന്നുന്നു. ഈശ്വരാ... അമ്മ എത്ര ഭംഗിയിലാണ് അച്ഛനെ ഒരുക്കികിടത്താറുള്ളത്..
--ചേട്ടത്തീ അമ്മയെവിടെ...
--നിന്റെ അമ്മ രാവിലെതന്നെ പോയെടാ വർക്കപ്പണിക്ക്.. നിനക്കൊക്കെ തിന്നാൻ തരാനും... അതിനു പുറമെ പഠിപ്പിക്കാനും കാശ് വേണ്ടേ...
പിന്നെയും നീണ്ടു പോയി, ആ കടുത്ത വാക്കുകൾ.. പിന്നെ അവർ അവരുടെ മുറിയിൽ കടന്നു വാതിൽ ഉറക്കെ വലിച്ചടച്ചു. 
അന്ന് ആദ്യമായാണ് അപ്പു ചേട്ടത്തിയമ്മയുടെ യഥാർത്ഥ മുഖം കണ്ടത്.
അപ്പു അച്ഛനെ ഉടനെ വൃത്തിയാക്കി. വസ്ത്രങ്ങൾ മാറ്റി.വീൽ ചെയറിൽ 
എടുത്തിരുത്തി.
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ അപ്പുവിന് മനസ്സ് വന്നില്ല....
അങ്ങനെയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി അയാള്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.....
ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോഴൊക്കെയും അവർ ഇവിടെയാണ് വരാറുള്ളത്... ഒരു വഴി തെളിഞ്ഞു കിട്ടുന്നതിന് വേണ്ടി...
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ അയാളുടെ മനസ്സും.....
നേരം ഏറെ വൈകുവോളം അപ്പു അവിടെ നിന്നു. അച്ഛന്റെ വീൽ ചെയറിൽ പിടിച്ചു കൊണ്ട്. 
അമ്മ ഇപ്പോൾ വന്നിട്ടുണ്ടാകും. ജോലി കഴിഞ്ഞ്.
ഒരിക്കൽ അച്ഛൻ പറഞ്ഞ വാക്കുകൾ അവനോർത്തു.
"നന്നായി പഠിക്കുന്ന അപ്പുവിന് ആരു വേണമെങ്കിലും ആവാൻ കഴിയും."
വേദനയും കണ്ണീരും നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ
പറഞ്ഞു. 
--നാളെ മുതൽ ഞാൻ പണിക്കു പോവുകയാണ് അച്ഛാ... അമ്മ പോകുന്ന അതേ പണിക്ക്... ഇനി മുതൽ അച്ഛനെ നോക്കുവാൻ അമ്മ വീട്ടിലുണ്ടാകും...എന്നും...
ഒരു വിമാനം ഇരമ്പിക്കൊണ്ട് അവരുടെ തലയ്ക്കു മീതെ പറന്നു പോയി. 
---------------------------------------
Sai Sankar
സായ് ശങ്കർ, തൃശൂർ. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo