Slider

ഞണ്ടുകൾ

0
Image may contain: 1 person, smiling, closeup

ഞണ്ടുകൾക്ക് ഈ കഥയിലെന്തു പ്രസ്കതി എന്നാവും നിങ്ങളുടെ മനസ്സിൽ,.
ചിലപ്പോൾ അങ്ങിനെയാണ്,
ചില കഥകൾ പറയാൻ ചില നിമിത്തങ്ങൾ വേണം, നിമിത്തങ്ങൾ എന്തുമാകാം.
പക്ഷികളോ, മൃഗങ്ങളോ, പാമ്പോ, പൂക്കളോ, മരങ്ങളോ എന്തും, 
ഇവിടെ നിമിത്തം ഞണ്ടുകളാണ്.
സദയം എന്റെ കൂടെ വരൂ, ഞാൻ പറയാം രണ്ട് ഞണ്ടുകളുടെ കഥ പിന്നെ ചില നല്ല മനുഷ്യരുടെയും. 
**********************************
അനന്തമായ കടൽ, 
ആൾ തിരക്കില്ലാത്ത തീരം, സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു, 
എങ്കിലും പകൽ വെളിച്ചം പിന്നെയും ബാക്കിയുണ്ട്.
കടലിന്റെ ഇരമ്പൽ ഒരിക്കലും നിലക്കില്ല, മനസിലെ ദുഃഖങ്ങളും ,
ജയൻ തന്റെ കൈത്തണ്ടയിൽ തല വെച്ച് ആ മണൽ പരപ്പിൽ ചരിഞ്ഞു കിടന്നു, 
അല്പം ദൂരെ മാറി ഇരിക്കുന്ന അച്ഛനെ ശ്രദ്ധിച്ചു കൊണ്ട്.
അച്ഛൻ കൈയിലെ മിട്ടായി പാക്കറ്റ് മുറുകെ പിടിച്ചു കടലിനെ നോക്കി ശാന്തനായി ഇരിക്കുന്നു.
ഇന്ന് ജയനും അച്ഛനും ആ നഗരം വിട്ടു പോകുകയാണ്, കുറച്ചു നാളുകൾ ഈ നാട്ടിൽ നിന്ന് മാറി നിൽക്കണം, പറ്റുമെങ്കിൽ ഒന്നോ രണ്ടോ മാസം, ഒരു തീർത്ഥാടനം , അങ്ങ് ദൂരെയുള്ള പുണ്ണ്യ സ്ഥലങ്ങളിലൂടെ. രാത്രി പത്തുമണിക്കാണ് ട്രെയിൻ, അതുവരെ സമയം ചിലവഴിക്കാൻ, ഈ കടൽ തീരം. 
മുഖത്തേക്ക് ചെറിയ മണൽ തരികൾ തെറിച്ചപ്പോളാണ് ജയൻ ശ്രദ്ധിച്ചത്, ഒരു കുഞ്ഞു ഞണ്ട്. മണലിനടിയിൽ നിന്നും ഒരു ചെറു ദ്വാരം ഉണ്ടാക്കി പുറത്തേക്കു തലനീട്ടി.
പകൽ ചൂടിൽ മണ്ണിലൊളിച്ചിരുന്നതായിരുക്കും. സന്ധ്യ എത്തിയതിനാൽ പുറത്തേക്കു വരുന്നു. ജയന്റെ മുഖത്തിനും ആ ഞണ്ടിനും ഇടയിൽ ഇഞ്ചുകളുടെ അകലം മാത്രം. വെറുതെ ഒരു കൗതുകം, ജയൻ ആ കുഞ്ഞു ഞണ്ടിന്റെ ചെയ്തികൾ ശ്രദ്ധിച്ചു. ഒരു പെൻസിൽ കടക്കാവുന്നത്ര ചെറിയ ദ്വാരത്തിലൂടെ അത് പുറത്തു വന്നു. തൊട്ടു മുമ്പിൽ ഒരു മനുഷ്യനറെ കണ്ണുകൾ കണ്ട് പേടിച്ചു തിരിച്ചു ദ്വാരത്തിനകത്തേക്കു ഒളിച്ചു. കുറച്ചു നേരം കഴിഞ്ഞു പതുക്കെ എത്തി നോക്കി, വീണ്ടും ഒളിച്ചു,
അൽപനേരം ഒളിച്ചു കളി തുർടർന്നു.
അകലെ മാറി ഒരു വലിയ ഞണ്ട് ഈ കുഞ്ഞു ഞണ്ട് പുറത്തേക്കു വരാനെന്നോണം കാത്തു നിൽക്കുന്നു, ഒരു പക്ഷെയതിന്റെ അമ്മയോ അച്ഛനോ ആയിരിക്കും. കുഞ്ഞ് ഞണ്ടിനെ കടൽ കാണിക്കാൻ കൊണ്ട് പോകാൻ കാത്തു നിൽക്കുകയാവാം.
കുഞ്ഞു ഞണ്ട് വീണ്ടും പുറത്തേക്കു എത്തി നോക്കി, ജയന്റെ കണ്ണുകൾ കണ്ട് ഇക്കുറി ഓടി ഒളിച്ചില്ല, പകരം അത് ജയനെ നോക്കി അനങ്ങാതെ നിന്നു. " എന്നെ പോകാൻ അനുവദിക്കൂ "എന്ന് ചോദിക്കുന്നത് പോലെ തോന്നി ജയന്.
ജയന്റെ കണ്ണുകൾ തന്നെ തന്നെ നോക്കുന്നത് കണ്ട് കുഞ്ഞു ഞണ്ടിന് ദേഷ്യം വന്നു കാണണം , അത് കെറുവിച്ചുവോ.
കെറുവിക്കുമ്പോൾ ഞണ്ടിന്റെ കണ്ണ്കൾക്കു ഒരൽപം കോങ്കണ്ണുണ്ടോ ?
കെറുവിക്കുമ്പോൾ കോങ്കണ്ണുള്ള ഒരു കൊച്ചു സുന്ദരി വാവ അവന്റെ മനസ്സിൽ ഒരു നീറ്റലായി നിറഞ്ഞു. ജയൻ അല്പം അകലേക്ക് തല മാറ്റി വെച്ചു, കണ്ണുകൾ അടച്ചു- പതിയെ ഓർമകളിൽ മുഴുകി.
ആ കുഞ്ഞു ഞണ്ട് വേഗം തന്റെ ലക്ഷ്യത്തിലേക്കും .
*************************
കടലിന്റെ ഇരമ്പൽ ഒരിക്കലും നിലക്കില്ല, മനസിലെയും,
ജയന്റെ അമ്മ അവന്റെ ചെറുപ്പത്തിലേ മരിച്ചു, അച്ഛൻ ഒരു സ്കൂൾ മാസ്റ്റർ. അദ്ദേഹം പിന്നൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചില്ല, ഒരേ ഒരു മകനായ ജയന് വേണ്ടി ജീവിച്ചു, 
ജയൻ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്ത സിന്ധുവും അദ്ദേഹത്തെ സ്വന്തം പിതാവിനെ പോലെ കരുതി, മരിച്ചു പോയ തന്റെ അച്ഛനെയാണ് അവൾ അദ്ദേഹത്തിൽ കണ്ടത്. 
അവരുടെ സ്വർഗത്തിലേക്ക് കടന്നു വന്ന കുഞ്ഞു മാലാഖ ആയിരുന്നു, ലക്ഷ്മി മോൾ.
പേരകുട്ടിയെ കൈയിലെടുത്ത ആദ്യ നിമിഷങ്ങളിൽ തന്നെ, ജയന്റെ അച്ഛൻ അത് കണ്ട് പിടിച്ചു, അവളുടെ കാതിനു പുറകിലെ വട്ടത്തിലുള്ള മറുക്. 
" മോനെ ജയാ ഇത് കണ്ടോ, നിന്റെ അമ്മയുടെതു പോലൊരു മറുക്, അവൾക്കും ഉണ്ടായിരുന്നു ഇതുപോലൊന്ന് വലത്തേ കാതിനു പുറകിൽ.
ലക്ഷ്മി മോൾ അമ്മയുടെ പുനർജന്മമെന്നു അച്ഛൻ വിശ്വസിച്ചു. അവളെ നിലത്തു വെക്കാതെ കൊണ്ട് നടന്നു. 
പിന്നീടൊരുനാൾ അച്ഛൻ അവരോടു പറഞ്ഞു , 
"കെറുവിക്കുമ്പോൾ ലക്ഷ്മി മോളുടെ കണ്ണുകളിൽ തെളിയുന്ന ചെറിയ കോങ്കണ്ണ്, ഇത് നിന്റമ്മ തന്നെ, അവൾക്കും ഉണ്ടായിരുന്നു കെറുവിക്കുമ്പോൾ ഇത് പോലെ അല്പം കോങ്കണ്ണ് ". 
അവളെ അച്ഛൻ നിലത്തു വെച്ചില്ല, സിന്ധുവിനു പോലും ലക്ഷ്മിമോളെ എടുക്കാൻ കിട്ടുന്നത് അപൂർവം.

ചില സമയം ദുരന്തങ്ങൾ ചോദിക്കാതെ കടന്നു വരും, മിന്നലുകൾ ഭൂമിയുടെ അനുവാദം ചോദിക്കാറില്ലല്ലോ. 
അവ വരും, ചിലതെല്ലാം തന്റെ അഗ്നി ചിറകുകളാൽ ചാമ്പലാക്കി മറയും.
ജയൻ നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു, അഞ്ചാമത്തെ നിലയിലെ ഒരു കൊച്ചു കിളി കൂട്. സിന്ധു ആ ഫ്ലാറ്റിനു കിളി കൂടെന്ന് തന്നെ പേരിട്ടു. ആ കൂട്ടിൽ ഒരു നാൾ വിധിയെന്ന കോമാളി കടന്നെത്തി .
ഒരു അവധി ദിവസം , ജയൻ TV യിൽ ഏതോ ന്യൂസ് ചാനെൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, സിന്ധു അടുക്കളയിലും.
അച്ഛനും ലക്ഷ്മി മോളും ബാൽക്കണിയിൽ നിന്ന് ദൂരെ ആകാശത്തു പറക്കുന്ന പക്ഷികളെ കണ്ടു കൊണ്ടിരിക്കുന്നു, അവൾ മുത്തച്ഛനോടു എന്തൊക്കെയോ കൊഞ്ചുന്നുണ്ട്, മുത്തച്ഛൻ തിരിച്ചും, അവർക്കിടയിലെ അവർക്കു മാത്രം മനസിലാകുന്ന കൊഞ്ചലുകൾ.
അച്ഛന്റെ അലർച്ച കേട്ടാണ് ജയനോടിയെത്തിയത്. അച്ഛൻ ബാൽക്കണിയിൽ നിലത്തു വീണു കിടക്കുന്നു. അടുക്കളയിൽ നിന്ന് സിന്ധുവും എത്തി. "മോളെവിടെ" 
അവർ ചുറ്റും പരതി, മോളെ കണ്ടില്ല, ജയനും സിന്ധുവും ഉൾകിടിലത്തോടെ താഴേക്കെത്തി നോക്കി, 
അങ്ങ് താഴെ ഒരു ചോര പൂക്കളം അതിന്റെ നടുക്ക് ലക്ഷ്മി മോൾ.
സിന്ധു ബോധം കെട്ടു വീണു,
ആ ദുരന്തം രണ്ടു പേരുടെയും മനസിന്റെ താളം തെറ്റിച്ചു. സിന്ധുവിന് അഗാധമായ ഡിപ്രെഷൻ, 
മാത്രമല്ല അവൾ എത്രെയേറെ അച്ഛനെ പണ്ട് സ്നേഹിച്ചുവോ അതിലിരട്ടി അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി. അറിയാതെ ആണെങ്കിലും മകളുടെ മരണത്തിനു കാരണമായ അച്ഛനെ അവൾക്കു കാണുമ്പോൾ 
മോളുടെ ചിതറിയ പിഞ്ചു ശരീരം മുന്നിൽ തെളിയുന്ന പോലെ.
തന്റെ കൈപ്പിഴവ് കൊണ്ട് മരിച്ച ലക്ഷ്മിമോളെ ഓർത്തു അച്ഛൻ ഒരു മുഴു ഭ്രാന്തനുമായി.
ചികിത്സക്കായി അച്ഛനെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു . 
ഒന്ന് രണ്ടു മാസങ്ങൾ കഴിഞ്ഞപോൾ ഒരു ദിവസം അച്ഛനെ ചികല്സിക്കുന്ന ഡോക്ടർ വിളിച്ചു, 
"ജയൻ താങ്കളുടെ അച്ഛന്റെ മാനസിക ആരോഗ്യത്തെക്കാൾ ഞങ്ങളെ അലട്ടുന്നത് അദ്ദേഹത്തിന്റെ അനുദിനം വഷളാകുന്ന ശരീരത്തിന്റെ അവസ്ഥയാണ്. എത്രയും വേഗം മരിക്കണമെന്നു മാത്രമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം. മരുന്നുകളൊന്നും തന്നെ കഴിക്കുന്നില്ല. ഭക്ഷണം വല്ലപ്പോഴും മാത്രം അതും വളരെ നിർബന്ധിച്ചാൽ.
പറ്റുമെങ്കിൽ കുറച്ചു നാൾ വീട്ടിൽ കൊണ്ട് പോയി നിർത്തി നോക്കൂ. ഇനി അധികം കാലം ഉണ്ടാകുമോ എന്നാരറിഞ്ഞു, ഈ ചുരുങ്ങിയ കാലം കണ്ടു തന്നെ അദ്ദേഹത്തിന്റെ ശരീരം പല വിധ രോഗങ്ങൾ ആക്രമിച്ചു കഴിഞ്ഞു. അവസാന കാലത്തു കുറച്ചു സമാധാനത്തോടെ കഴിയട്ടെ.
അച്ഛനെ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം സിന്ധുവിനെ വിളിച്ചറിയിച്ചു,
പക്ഷെ അവളുടെ മറുപടി ജയന് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. 
"ജയേട്ടാ, എന്റെ മനസ് ഒരു വിധം ശാന്തമാകുന്നതേ ഉള്ളു, വീണ്ടും അച്ഛനെ കാണുമ്പോൾ എനിക്ക് എന്റെ മോളുടെ ചിതറിയ ശരീരം ഓര്മ വരും, ജയേട്ടൻ അച്ഛനെ കൂട്ടികൊണ്ടു വരൂ, ഞാൻ കുറച്ചു നാളേക്ക് എന്റെ വീട്ടിലേക്കു പോകുന്നു, അവിടെ 'അമ്മ തനിച്ചല്ലേ ഉള്ളൂ, കുറച്ചു കാലം ഈ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് എനിക്ക് ഒരു മോചനം വേണം.
അന്നുതന്നെ ജയൻ അച്ഛനെ വീട്ടിലേക്കു കൊണ്ട് വന്നു.
എത്രയും വേഗം അമ്മയുടെയും ലക്ഷ്മി മോളുടെയും അടുത്തേക്ക് പോവാൻ വേണ്ടി തയ്യാറെടുക്കുന്ന അച്ഛൻ, അദ്ധേഹത്തിന്റെ അവസാനകാലമെങ്കിലും സ്വസ്തമാകട്ടെ.
പകൽ അച്ഛൻ TV യിൽ കൊച്ചു കുട്ടികളെ പോലെ കാർട്ടൂൺ കണ്ടു കൊണ്ടിരിക്കും, തനിയെ ചിരിക്കും. ചിലപ്പോൾ പൊട്ടി കരയും.
ജയൻ ഓഫീസിൽ പോകുമ്പോൾ ഫ്ലാറ്റിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയിടും. 
അച്ഛനുള്ള ആഹാരം രാവിലെ പോകും മുമ്പേ തയാറാക്കി ഡൈനിങ്ങ് ടേബിളിൽ ഹോട് ബോക്സിൽ വെച്ചിട്ടു പോകും.
ഒരു ദിവസം ജോലിക്കു പോകാൻ തുടങ്ങിയ ജയനോട് അച്ഛൻ ചോദിച്ചു 
"എനിക്കൊരു കൂട് മിട്ടായി വാങ്ങി തരുമോ പിന്നൊരു കേക്കും".
എന്തിനെന്നു ചോദിയ്ക്കാൻ തോന്നിയില്ല, ജയൻ പറഞ്ഞു - ശരി കൊണ്ട് വരാം
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ജയൻ വാതിൽ തുറന്ന് അകത്തു ചെന്നപ്പോൾ കണ്ടത് അച്ഛൻ സെറ്റിയിൽ മൂടി പുതച്ചു കിടക്കുന്നതാണ്, 
TV യിൽ ഒരു കാർട്ടൂൺ ചാനൽ അപ്പോഴും ഓടുന്നുണ്ടായിരുന്നു. അവൻ അരികിലെത്തി അച്ഛനെ വിളിച്ചു, അദ്ദേഹം എഴുനേറ്റ് ആദ്യം ചോദിച്ചത്, രാവിലെ വാങ്ങാൻ പറഞ്ഞു വിട്ട കേക്കും മിട്ടായിയും കൊണ്ട് വന്നോ എന്നാണ്. ജയൻ ബാഗ് തുറന്നു രണ്ടും എടുത്തു കൊടുത്തു. അച്ഛനതു ഭദ്രമായി എടുത്തു വച്ചു.
ജയൻ ഡൈനിങ്ങ് ടേബിളിൽ ചെന്ന് നോക്കി, രാവിലെ ഹോട് ബോക്സിൽ വച്ചിട്ട് പോയ ചോറും കറികളും അങ്ങനെ തന്നെ ഇരിക്കുന്നു. അവൻ ഡ്രസ്സ് ചെയിഞ്ചു ചെയ്തിട്ട് വന്നു അച്ഛനെ താങ്ങി പിടിച് ഡൈനിങ്ങ് ടേബിളിന്റെ മുമ്പിലിരുത്തി. ഓവനിൽ ചെറുതായ് ചൂടാക്കിയ ചോറും കറിയും കുഴച്ചു ഉരുളയാക്കി അച്ഛന്റെ നേരെ നീട്ടി. ദൈന്യമായ ആ കണ്ണുകൾ അവനെ നോക്കി, 
ഗദ്ഗദം അടക്കി അവൻ പറഞ്ഞു " കഴിക്കച്ചാ പ്ളീസ് " അച്ഛൻ ഒന്ന് രണ്ടു ഉരുള കഴിച്ചിട്ട് മതിയാക്കി. അവൻ അച്ഛന്റെ മുഖം കഴുകി, ബെഡിൽ അവന്റെ അടുത്ത് കിടത്തി, എന്നിട്ടു പതുക്കെ ആ നെഞ്ചിൽ തന്റെ മുഖം അമർത്തി കരഞ്ഞു. എപ്പോഴാണ് ഉറങ്ങിയതെന്നു അവനോർമയില്ല. രാവിലെ ഉണർന്നപ്പോൾ ഹാളിൽ നിന്നും അച്ചന്റെ ശബ്ദം.
"ഹാപ്പി ബർത്ത് ഡേ ടു യു, ഹാപ്പി ബർത്ത് ഡേ ടു യു " - 
ജയന്റെ മനസ്സിൽ ഒരു വിങ്ങൽ, ഇന്ന് ജൂൺ 30 . ലക്ഷ്മി മോളുടെ ജന്മ ദിനം. അവൻ വേഗം ഹാളിൽ എത്തി.
അവിടെ അച്ഛൻ ലക്ഷ്മി മോളുടെ ഫോട്ടോയുടെ താഴെ കേക്ക് വച്ചിരിക്കുന്നു അതിൽ, എരിയുന്ന മൂന്നു മെഴുകു തിരികൾ. മോളുടെ കഴിഞ്ഞ രണ്ടു ജന്മദിനങ്ങളും എത്ര നന്നായിആഘോഷിച്ചതാണ്, ഇന്ന് അവളില്ലാത്ത അവളുടെ മൂന്നാം ജന്മദിനം,
കണ്ടു നിന്ന ജയന്റെ കണ്ണ് നിറഞ്ഞു, അവൻ മുഖം തിരിച്ചു.
"ഞാനീ മിട്ടായികൾ പുറത്തുള്ള കുട്ടികൾക്ക് കൊടുത്തിട്ടു വരാം" 
ജയൻ തടയാൻ ശ്രമിച്ചെങ്കിലും അച്ഛൻ പുറത്തേക്കു പോയി. 
ഏകദേശം അര മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടു ണ്ടാവണം 
അടുക്കളയിൽ തിരക്കിലായിരുന്ന ജയൻ കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നു, അച്ഛനെയാണ് പ്രതീക്ഷിച്ചത്. 
പക്ഷെ മുമ്പിൽ അപ്പുറത്തെ ഫ്ളാറ്റിലെ അലക്സ്.
"എന്താ അച്ചായാ " 
"ജയൻ തന്റെ അച്ഛൻ കുറച്ചു മുമ്പ് വീട്ടിൽ വന്നിരുന്നു. ലക്ഷിമി മോളുടെ ബർത്ത് ഡേ ആണെന്ന് പറഞ്ഞു കുട്ടികൾക്ക് മിട്ടായികൾ കൊടുത്തിട്ടു പോയി"
പിന്നീട് ഞാൻ മാർക്കറ്റിലേക്ക് പോകുമ്പോൾ കണ്ടു റോഡരികിൽ നിന്ന് അതിലേ പോകുന്ന കുട്ടികൾക്ക് മിട്ടായി കൊടുക്കുന്നത്, ഞാൻ വിളിച്ചിട്ടു കൂടെ വരുന്നില്ല, ജയൻ വരൂ നമുക്കദ്ദേഹത്തെ കൂട്ടികൊണ്ടു വരാം.
അവരടുത്തു ചെല്ലുമ്പോൾ ഒരു സ്ത്രീ അച്ഛനോട് എന്തോ കയർത്തു സംസാരിക്കുന്നു, പിന്നെ പിടിച്ചൊരു തള്ളും. ജയൻ ഓടി എത്തി അതിനു മുമ്പ് അച്ഛൻ നിലത്തു മുഖമടിച്ചു വീണിരുന്നു. നെറ്റി പൊട്ടി ചോര പൊടിയുന്നു ജയൻ അച്ഛനെ താങ്ങി എഴുന്നേൽപ്പിച്ചു,
അലക്സ് ആ സ്ത്രീയുടെ നേരെ കയർത്തു , 
"നിങ്ങൾ എന്ത് പണിയാ ഈ കാണിച്ചത്, സുഖമില്ലാത്ത ആളാ, എങ്ങിനെ തോന്നി ഇദ്ദേഹത്തെ തള്ളി വീഴിക്കാൻ"
അവരും വിട്ടു കൊടുത്തില്ല,
"സുഖമില്ലെങ്കിൽ വീട്ടിലിരുത്തണം, താൻ ഇത് കണ്ടോ, ആ വയസൻ എന്റെ മോളെ കെട്ടി പിടിച് ഉമ്മ കൊടുക്കാൻ നോക്കി, അവൾ കരഞ്ഞു കൊണ്ട് ഓടിയിട്ടും ഇയാളൊരു മിട്ടായും കൊണ്ട് കൊച്ചിന്റെ പുറകെ ചെന്നു ശല്യ പെടുത്തുന്നു, എത്ര പറഞ്ഞിട്ടും പോകുന്നില്ല” അവർ കുറച്ചകലെ കരഞ്ഞു കൊണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു. ലക്ഷ്മി മോളേക്കാൾ അല്പം മുതിർന്ന കുട്ടി. 
"ഇപ്പോഴത്തെ കാലത്തു വയസ്സന്മാർക്കാണ് സൂക്കേട് കൂടുതൽ, കൊച്ചു പിള്ളേരെ പോലും വിടില്ല, ഒന്ന് കൊണ്ട് പോടോ ഇതിനെ ഇവിടുന്ന്" 
അച്ഛനെയും കൂട്ടി തിരിച്ചു നടക്കുമ്പോൾ - അലക്സ് പറഞ്ഞു, 
" ജയൻ ആ സ്ത്രീയെ പറഞ്ഞിട്ട് കാര്യമില്ല, ഇപ്പോഴത്തെ കാലം അങ്ങിനെയാ, 
പേർസണൽ ആയിട്ട് പറയുകയാ TV യിൽ ചില വാർത്ത കാണുമ്പോൾ അഞ്ചു വയസുള്ള എന്റെ മകളെ പോലും എന്റെ മടിയിലിരിക്കാൻ വൈഫ് സമ്മതിക്കാറില്ല"
അച്ചായന്റെ ശബ്ദം ഇടറിയിരുന്നു.
" പിന്നെ, ജയൻ - താൻ കുറച്ചു നാൾ ലീവെടുക്കു, അച്ഛനുമായി ഒരു യാത്ര പോകു , കാശിയിലോ, ഹരിദ്വാറിലേക്കോ, എവിടേക്കെങ്കിലും. ഈ ചുറ്റുപാടുകളിൽ നിന്നും മാറി നിന്നാൽ ഒരു പക്ഷെ അച്ഛന്റെ മനസ്സൊന്നു ശാന്തമാക്കാൻ അത് സഹായിച്ചേക്കും"
അങ്ങനെ ജയൻ ഒന്നര മാസത്തേക്ക് ലീവെഴുതി കൊടുത്തു, സിന്ധുവിന്റെ വീട്ടിൽ പോയി അവളോട് യാത്ര ചോദിച്ചു.
അച്ഛനും ജയനും ഇന്ന് രാത്രി പത്തു മണിയുടെ ട്രെയിനിൽ പുറപ്പെടും..
**********
ജയൻ കണ്ണ് തുറന്ന് നോക്കി, സമയം കുറച്ചധികമായി, അവൻ അച്ഛനിരുന്ന ഭാഗത്തേക്ക് നോക്കി, 
അച്ഛനവിടെയില്ല. 
പരിഭ്രാന്തനായി അച്ഛനിരുന്നയിടത്തേക്കെത്തി. അവിടെ ഒരു കാലിയായ മിട്ടായിയുടെ കവറും, പിന്നെ അച്ഛന്റെ ചെരുപ്പുകളും മാത്രം. അച്ഛന്റെ കാൽപാടുകൾ കടലിന്റെ ദിശയിലേക്കു നീളുന്നു, ആ മങ്ങിയ വെളിച്ചത്തിൽ മണലിൽ പതിഞ്ഞ കാലടികളെ പിന്തുടര്ന്നു,
പോകും വഴി പിന്നെയും കണ്ടു ചില ഒഴിഞ്ഞ മിട്ടായി കവറുകൾ , അച്ഛൻ മിട്ടായി കഴിക്കില്ല പിന്നെ ആര്?
കടലിനോടടുക്കുമ്പോൾ ഈറനായ മണലിൽ അച്ഛന്റെ കാൽ പാടുകൾക്കൊപ്പം 
- ഒരു കൊച്ചു കുട്ടിയുടെ കാൽ പാടുകളും, അവ കടലിലേക്കിറങ്ങി മറയുന്നു.
മുത്തച്ചനെ കൂട്ടികൊണ്ടു പോകാൻ ലക്ഷ്മി മോൾ വന്നിരുന്നുവോ.
തന്റെ കാൽ പാദങ്ങളെ തഴുകിയ തിരകളിൽ വീണ്ടും ചില ഒഴിഞ്ഞ മിട്ടായി കവറുകൾ.
അവൻ ഇരമ്പുന്ന കടലിലേക്ക് നോക്കി, അങ്ങകലെ ഒരു ഒഴിഞ്ഞ മിട്ടായി പാക്കറ്റ് ഒഴുകി നടക്കുന്നു.
അച്ഛൻ പോയി അമ്മയും ലക്ഷ്മിയും ഉള്ള ലോകത്തേക്ക്, അവൻ തളർന്ന് മണലിൽ ഇരുന്നു,
അവനരുകിലൂടെ രണ്ടു ഞണ്ടുകൾ കടലിലേക്ക് ഓടി മറഞ്ഞു, 
ഒരു കുഞ്ഞു ഞണ്ടും പിന്നെ അതിനെ പിന്തുടർന്ന് ഒരു മുതിർന്ന ഞണ്ടും.
കടലിൽ തിരകൾ നിലയ്ക്കുന്നില്ല, മനസിൽ വേർപാടിന്റെ നീറ്റലും...

By: 
Saji M Mathews
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo