Slider

ഓർമ്മ

0

എന്റെ മകളുടെ കുട്ടിക്കളികളും ,കൊഞ്ചലുകളും ഒക്കെ കണ്ടിരുന്നപ്പോൾ ..പത്തിരുപത്തെട്ടു കൊല്ലം പുറകോട്ട്‌ ഓർമ്മകൾ പോയി ....
എന്റെ ബാല്യകാലം .....
നഗരത്തിന്റെ പരിഷ്‌കാരങ്ങൾ ഒക്കെ എത്തിനോക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ ...ഇണക്കങ്ങളും പിണക്കങ്ങളും നന്മയും തിന്മയും ഒക്കെയുള്ള പച്ചമനുഷ്യർ ....
എന്റെ വീടിന്റെ തൊട്ടയൽപക്കം , തെങ്ങുകയറ്റത്തൊഴിലാളിയായ തങ്കപ്പന്റെയാണ് , പാരമ്പര്യമായി കിട്ടിയ കുലത്തൊഴിൽ ചെയ്‌തു കുടുംബം പുലർത്തുന്ന അധ്വാനി .... രണ്ടുമുറിയും ,അടുക്കളയും ,ചെറിയൊരു തിണ്ണയും ,ചായ്പ്പുമുള്ള കൊച്ചുവീട് .... അവിടെ തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി , 6 മക്കൾ ,മക്കളിൽ മൂത്തവൾ ശ്യാമള കല്യാണപ്രായം ആയി നിൽക്കുന്നു , അതിന്റെ താഴെ രണ്ടു ആൺമക്കൾ ,സുഭാഷും സന്തോഷും , പിന്നെ രണ്ടു പെൺമക്കൾ ശോഭയും ,സുധയും ,ഏറ്റവും അവസാനത്തെ ആൺ സന്താനം രമേശ് .(ഇനിയും മക്കൾ ഉണ്ടാവാതിരിക്കാൻ പങ്കജാക്ഷി വളരെ ദൂരെയുള്ള സർക്കാർ ആസ്പത്രിയിൽ പോയി പ്രസവം നിർത്തിയ കഥ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അന്നൊക്കെ പ്രസവം നിർത്താൻ പോകുന്നതൊക്കെ കുറച്ചു മോഡേൺ ആണത്രേ )
ഇവരോടൊപ്പം തങ്കപ്പന്റെ അമ്മ തേവിയുമുണ്ട് ...സദാസമയവും ,വെറ്റിലയും ,അടക്കയും ,പുകയിലയും ചേർത്ത് ഒരു കല്ലിൽ ഇടിച്ചു അതും വായിലിട്ട്‌ മുറുക്കി ,മരുമകളെ ചീത്ത പറഞ്ഞു നടക്കുന്ന typical നാട്ടിൻപുറഅമ്മായിഅമ്മ അവരു ചിരിക്കുമ്പോൾ എപ്പോഴും പല്ലിൽ ‘മുറുക്കാൻ കറ ‘കാണാം .
ഞങ്ങൾ ബാലജനസഖ്യങ്ങൾ എല്ലം കൂടി അവരുടെ വീട്ടുമുറ്റത്ത് കളിക്കാൻ കൂടാറുണ്ട് . sat കളി ,വളപ്പൊട്ടുകളി ,കളം വരച്ചു ചാടിയുള്ള check കളി ഇതൊക്ക കഴിഞ്ഞ്‌ സന്ധ്യ കഴിയും ... തങ്കപ്പൻ ജോലിയൊക്കെ കഴിഞ്ഞ്‌ കുളിച്ചു കുട്ടപ്പനായി തിണ്ണയിൽ വന്നിരിക്കും.
ഇതേ സമയത്താണ് പങ്കജാക്ഷി സ്നേഹത്തോടെ തന്റെ ഭർത്താവിന് അത്താഴം വിളമ്പുന്നത് .
തങ്കപ്പനെന്നോട് ഒരു പ്രതേക വാത്സല്യം ഉണ്ടായിരുന്നു ...അയാൾ അത്താഴം കഴിക്കാൻ ഇരിക്കുമ്പോ ഞാൻ അവിടെയുണ്ടെങ്കിൽ വളരെ സ്നേഹത്തോടെ എന്നെ' കിളികുട്ടി ' എന്നു വിളിച്ചു മടിയിൽ ഇരുത്തും . റേഷനരികൊണ്ടുണ്ടാക്കിയ നല്ല ചൂടുചോറും ... തീക്കനലിൽ ചുട്ടടെടുത്ത ,തേങ്ങാ കൊത്തും ,വറ്റൽമുളകും ,കൊച്ചുള്ളിയും ....കൂടെ പുളിയും ഉപ്പും കാന്താരിയും ചേർത്ത് അമ്മിക്കലിൽ വടുകെ അരച്ച രസികൻ ചമ്മന്തി.....
ചൂടുചോറും ചമ്മന്തിയും കുഴച്ചു ഉരുളകളാക്കി വായിൽവെച്ചുതരും , എരിവുകൊണ്ട്‌ കണ്ണുനിറഞ്ഞാലും ഞാൻ രുചിയോടെ വയറുനിറയെ അകത്താക്കും ...എനിക്ക് മതിയായി കഴിഞ്ഞേ ആ പാവം കഴിക്കാൻ തുടങ്ങൂ ...പങ്കജാക്ഷി എന്റെ വായും കൈയും ഒക്കെ കഴുകിച്ച ശേഷം വേലിയുടെ ഇടയിലൂടെ വീട്ടിലേക് വിടും ...ചോറുണ്ടത് വീട്ടിൽ അറിയരുതേ എന്ന പ്രാർത്ഥനയോടെ നടക്കുമ്പോൾ എന്റെ പുറകിൽ നിന്നും പങ്കജാക്ഷിയുടെ ഉറക്കെയുള്ള അശരീരി കേൾക്കാം ....
"തെക്കേലമ്മോ .....കുഞ്ഞിനു ഇനി തിന്നാൻ ഒന്നും കൊടുക്കല്ലേ ......വയറ് നിറച്ചു ചോറുകൊടുത്തതാ പിള്ളേരേടച്ചൻ" ഞാൻ അപ്പൊത്തന്നെ കിട്ടാൻപോകുന്ന നുള്ളു വഴക്ക് ഇതൊക്കെ ഏറ്റുവാങ്ങാൻ തയ്യാറായി പമ്മിപ്പമ്മി വീട്ടിലേക്ക് കേറും . ആ വീട്ടിൽനിന്നും പലതവണ ഇതുപോലെ ചോറ് കഴിച്ചിട്ടുണ്ട് അപ്പോഴൊക്കെ എന്റെ വീട്ടിൽനിന്നും വഴക്കും കിട്ടിയിട്ടുണ്ട് . അത് എന്തിനാണെന്ന് ചോദിക്കാനുള്ള അറിവും ധൈര്യവും ഒന്നും അന്നില്ലായിരുന്നു . ഇപ്പോ ആലോചിക്കുമ്പോൾ .... ഒന്നുകിൽ ...തീണ്ടലും തൊടീലും ഒക്കെ ഉള്ള കാലമായിരുന്നു അതാണോ ? അല്ലെങ്കിൽ പിന്നെ 9 പാത്രങ്ങളിയായി വീതിച്ചു കിടക്കേണ്ട ഒരു കലം ചോറിന്റെ വേവലാതിയും നൊമ്പരവും ഉൾകൊണ്ടുകൊണ്ടാണോ ? അറിയില്ല ... എന്തായാലും ആ രുചിയും സംതൃപ്തിയും മനസും വയറും നിറയ്ക്കും . ഒരിക്കലും മാഞ്ഞുപോകാത്തൊരോർമ ......
(പേരുകൾ സാങ്കൽപ്പികം ).
രാജലക്ഷ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo