Slider

ഒരു പകൽ സ്വപ്നം.

0
ഒരു പകൽ സ്വപ്നം.
==================
ഒരു വാകമരത്തിന്റെ തണലിൽ കാറ് പാർക്ക് ചെയ്തു,
പോക്കറ്റിൽ കിടന്ന മൊബൈൽ സ്വിച് ഓഫാക്കി ഗ്ലൗ ബോക്സിൽ വച്ച് ലോക്കിട്ടു.
ഡാഷ് ബോര്ഡില് നിന്നും ഒരു പുസ്തകവുമെടുത്തു വിനയൻ ആ ഉദ്യാനത്തിന്റെ ഗേറ്റിലേക്ക് നടന്നു.
ഉച്ചവരെ പെയ്ത മഴയുടെ ശേഷിപ്പുകൾ അവിടവിടെ തളം കെട്ടി നിൽക്കുന്നു,
സമയം മൂന്നര ആകുന്നു, തെളിഞ്ഞ ആകാശം, ഹ്യൂമിഡിറ്റി കാരണമാകാം കാറിനു പുറത്തെത്തിറങ്ങിയപ്പോൾ തന്നെ വിയർക്കാൻ തുടങ്ങി, ഹാൻഡ് കർച്ചീഫ് കൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു.
പതിവുപോലെ സഞ്ജയ് ഗേറ്റിൽ കാത്തു നിൽക്കുന്നു.
സഞ്ജയന്റെ കയ്യിലെ പുസ്തകം കണ്ടു ചോദിച്ചു,
" എന്താണ് ഇന്നത്തെ വായന"
കയ്യിലിരുന്ന ബുക്ക് സഞ്ജയ് വിനയന്റെ നേർക്ക് നീട്ടി - " Nothing lasts Forever "
ഒരു ത്രില്ലെർ ആണ് എഴുതിയത് - Vish Dhamija
വിനയൻ ബുക്ക് വാങ്ങി വെറുതെ താളുകൾ മറിച്ചു നോക്കി, പിന്നെ പുസ്തകം തന്റെ മുഖത്തോടു അടുപ്പിച്ചു, പുതിയ പുസ്തകങ്ങൾക്ക് ഒരു പ്രത്യേക വാസനയുണ്ട്, അക്ഷര മഷിയുടെ കൊതിപ്പിക്കുന്ന ഗന്ധം, വായന ഇഷ്ടപെടുന്ന ചിലർക്ക് അതിഷ്ടമാണ്, വിനയനും.
തന്റെ കയ്യിൽ ഏതാണ് - സഞ്ജയ് ചോദിച്ചു "അർദ്ധ നാരീശ്വരൻ" - പെരുമാൾ മുരുകന്റെ, ബുക്ക് വാങ്ങി മറിച്ചു നോക്കിയിട്ടു സഞ്ജയ് ചോദിച്ചു,
" ഇത് ഒരു controversial നോവലല്ലേ"
"അതെ ഫാസിസ്റ്റ് ഭീഷണിയാല് പെരുമാള് മുരുകന് എന്ന എഴുത്തുകാരന് മരിച്ചെന്ന് സ്വയം പ്രഖ്യാപിക്കേണ്ടി വന്ന സൃഷ്ടി"
അവർ പാർക്കിലൂടെ നടന്നു,
ശനിയാഴ്ചകൾ അവർക്കു വായനയുടെ ദിവസം ആണ്,
രണ്ടു പേർക്കും നാല്പതിനു മുകളിൽ പ്രായം, തിങ്കൾ മുതൽ വെള്ളി വരെയുള്ള ഉദ്യോഗ സമ്മർദ്ദങ്ങൾ മറക്കുവാൻ വാരാന്ത്യങ്ങൾ വായനയുടെ വഴി തിരഞ്ഞെടുത്തവർ, ശനിയാഴ്ച തിരഞ്ഞെടുക്കാൻ ഒരു കാരണം കൂടി ഉണ്ട്, പുസ്തകം ഇഷ്ടമായാൽ, രാത്രി എത്ര വൈകി ആണെങ്കിലും അന്ന് തന്നെ വായിച്ചു തീർക്കും. പിറ്റേ ദിവസം ഞായറാഴ്ച ഉറക്കത്തിന്റെ കടം തീർക്കും.
ആ പാർക്കിൽ അതികം തിരക്ക് ഉണ്ടാവാറില്ല, പാർക്കിന്റെ അകത്തു അതിരുകളോട് ചേർന്ന് ടൈൽസ് വിരിച്ച നടപ്പാത, അതിനോട് ചേർന്ന് പൂച്ചെടികൾ, നടുവിൽ പുൽതകിടി.
ഒന്ന് രണ്ടു പ്രാവശ്യം അവർ പാർക്കിനു ചുറ്റും നടക്കും. കടന്നു പോയ വാരത്തിലെ നല്ല വിശേഷങ്ങളും , തമാശകളും പങ്കു വെയ്ക്കും പിന്നെ പാർക്കിന്റെ രണ്ടു കോണുകളിൽ ഇട്ടിരിക്കുന്ന സിമെന്റ് ബെഞ്ചുകളിൽ ഇരുന്നു വായന തുടങ്ങും,
വായനക്കിടയ്ക്കു പരസ്പരം സംസാരിക്കാതിരിക്കാൻ വേണ്ടി ആണ് ഈ അകലം പാലിക്കുന്നത്. ഒരാളുടെ വായനക്ക് മറ്റേ ആൾ ഒരു തടസം ആകരുത്.
വെളിച്ചക്കുറവ് മൂലം അക്ഷരങ്ങൾ തെളിയാതാവും വരെ വായന തുടരും.
പുസ്തകത്തിൽ പേജുകൾ പിന്നെയും ബാക്കിയുണ്ടെങ്കിൽ വീട്ടിലെത്തി വായിച്ചു തീർത്തിട്ട് ഉറങ്ങും, നല്ല കൃതികളാണെങ്കിൽ പരസ്പരം കൈമാറും.
പതിവ് പോലെ അന്നും വിനയൻ തന്റെ പിസ്തകം തുറന്നു വായന തുടങ്ങി.
ഏകദേശം നൂറു വാര അകലെ സഞ്ജയും. രണ്ടു പേരും ഇരുന്ന ബെഞ്ചുകൾ പുറം തിരിച്ചാണിട്ടിരുന്നത്.
വായനയിൽ ലയിച്ചു സമയം കടന്നു പോകുന്നത് വിനയൻ അറിഞ്ഞില്ല, നെറ്റിയിൽ നിന്നുതിർന്നു വീണ വിയർപ്പു കണികകൾ ഇടയ്ക്കിടെ ഹാൻഡ് കർചീഫ് കൊണ്ട് തുടച്ചുകൊണ്ടിരുന്നു, ചെറിയൊരു തെന്നൽ കൺ പോളകളെ തഴുകിയപ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു. ചെറുതായി മയങ്ങിയോ താൻ.
ഒരു വല്ലാത്ത പകൽ സ്വപ്നം - സഞ്ജയ് രണ്ടു കരങ്ങളും നെഞ്ചിലമർത്തി നിലത്തു വീണു പിടയുന്നു, ഒരു കാർഡിയാക് അറസ്റ്റിന്റെ ലക്ഷണം.
ഉണർന്ന് സഞ്ജയ് ഇരുന്ന ബെഞ്ചിലേക്ക് നോക്കി,
അവിടെ സഞ്ജയ് ഇല്ല.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, എഴുനേറ്റ് അവിടേക്ക് ഓടുകയായിരുന്നു ,
ആ കുറച്ചു നിമിഷങ്ങളിൽ മനസിലൂടെ കടന്നു പോയ ചിന്തകൾ - അവനെന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ, അങ്ങനെ എങ്കിൽ എവിടേക്കു കൊണ്ട് പോകും, അവന്റെ വീട്ടുകാരെ എങ്ങിനെ ഇതറിയിക്കും, പാവങ്ങൾ എങ്ങിനെ അതുൾക്കൊള്ളും, തന്റെ മക്കളുടെ പ്രായമേ അവന്റെ കുഞ്ഞുങ്ങൾക്കും ഉള്ളു, അവരെ ഇനി ആര് നോക്കും. ഛെ ഇല്ല , അങ്ങിനൊയൊന്നും വരില്ല, താൻ കണ്ടുതൊരു ദുസ്വപ്നം മാത്രമാവട്ടെ.
സഞ്ജയിരുന്ന കസേരയിൽ അവൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം മാത്രം,
ചുറ്റും ആന്തലോടെ തിരഞ്ഞു -
കുറച്ചു മാറി ഒരു മരത്തിന്റെ മറവിൽ മൊബൈലിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്ന സഞ്ജയ് - ഹോ സമാധാനം ആയി, ദൈവമേ ഒരു പകൽ സ്വപ്നം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞു.
സഞ്ജയ് താൻ നിൽക്കിന്നിടത്തേക്കാണ് നോക്കുന്നത്, പക്ഷെ തന്നെ കാണാത്തതു പോലെ മൊബൈൽ കാൾ തുടരുന്നു, ഏതെങ്കിലും important കാൾ ആയിരിക്കും,
അല്ലായിരുന്നു എങ്കിൽ തന്റെ അടുത്തേക്ക് വന്നു കാര്യം തിരക്കിയേനെ.
ഇനി ഇവിടെ നിൽക്കണ്ട. തിരികെ പോയി വായന തുടരാം, അല്ലെങ്കിൽ സഞ്ജയ് ചോദിച്ചാൽ താനെങ്ങനെ പറയും തന്റെ ഈ പകൽ സ്വപനത്തെ കുറിച്ച്, ഒരു പക്ഷെ അവനതു കേട്ടാൽ വിഷമം ആയാലോ,
പതിയെ തിരികെ നടന്നു, ചെറുതായി കാറ്റ് വീശുന്നുണ്ട്, ഇപ്പോൾ വിയർക്കുന്നില്ല, മനസിനും ശരീരത്തിനും ഒരു ലാഘവത്വം.
സഞ്ജയന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസം,
ആ നിമിഷങ്ങളിൽ മനസിലുണ്ടായ സംഘർഷങ്ങൾ, ഒരു വല്ലായ്മ പോലെ , സാരമില്ല പുസ്തകത്തിന്റെ ബാക്കി വായിക്കുമ്പോൾ മാറുമായിരിക്കും.
താനിരുന്ന ബെഞ്ച് അകലെ കണ്ടു.
അതിൽ ഇപ്പോൾ മറ്റാരോ ഉണ്ട്, പുറം തിരിഞ്ഞാണിരിപ്പ്. താൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം നിലത്തു വീണു കിടക്കുന്നു.
" ഇഡിയറ്റ്, ആരായാലെന്താ ഒരാൾ വെച്ചിട്ടു പോയ പുസ്തകം താഴെ വീഴിച്ചിട്ടാണോ ഇരിക്കുന്നത് " വിനയൻ ദേഷ്യത്തോടെ ബെഞ്ചിന് അരികിലെത്തി, താഴെ വീണ പുസ്തകം എടുക്കാൻ കുനിഞ്ഞപ്പോൾ ഒരു മാത്ര
ബെഞ്ചിലിരുന്ന ആളിന്റെ മുഖത്തേക്ക് നോക്കി.
മനസ്സിൽ ഒരു വിസ്ഫോടനം- ഒരു ആന്തൽ
അത് അത് താൻ തന്നെയല്ലേ, ,
വിനയചന്ദ്രൻ എന്ന ഞാൻ..
കൈകൾ ഇടതു നെഞ്ചിൽ അമർത്തി , കടന്നു പോയ വേദനയുടെ നിമിഷങ്ങൾക്കു വിട പറയുന്ന മുഖം തന്റേതു തന്നെ.
നിശ്ചലമായ കണ്ണുകൾ- നിർജീവമായ നോട്ടം അനന്തതയിൽ,
ചുണ്ടിന്റെ കോണിൽ നിന്ന് രക്തം കിനിഞ്ഞു താഴേക്ക് ഇറ്റു വീഴുന്നു.
അവ വായിക്കാൻ ബാക്കിയായ പുസ്തക താളുകൾക്കു മീതെ ആർത്തിയോടെ ഒരു നഷ്ടബോധത്തോടെ വീണ് പടരുന്നു..
സജി.എം.മാത്യൂസ്
17 . 07 .17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo