Slider

മകൻ, എന്റെ മകൻ

0
Image may contain: 1 person

ട്രെയിന്റെ അരികിലെ സീറ്റിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു അരുന്ധതി. പിന്നിലാക്കി പോവുന്ന കാഴ്ചകളെ കുറിച്ച് അവൾ ഓർത്തു. പുറകോട്ടു നോക്കാതെ വേഗതയിൽ മുന്നോട്ടു പോവുന്നവർ പലർക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു വഴിയിൽ വച്ച് ഒരിക്കലെങ്കിലും പിന്തിരിഞ്ഞു നോക്കേണ്ടി വരും. മറന്നു തുടങ്ങിയ പലതിനേയും തിരഞ്ഞു വീണ്ടും പോവേണ്ടി വരും. അങ്ങനെ ഒരു യാത്രയുടെ അവസാനത്തിലെത്താൻ തനിക്ക് ഏതാനും മണിക്കൂറുകൾ മാത്രം മതിയെന്ന അറിവ് തന്നെ സന്തോഷിപ്പിക്കുകയാണോ ദു:ഖിപ്പിക്കുകയാണോ ചെയ്തത് എന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.
മനോഹരമായ ആ ഇരുനില വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ അരുന്ധതി മനപ്പൂർവ്വം ധൈര്യം സംഭരിക്കാൻ ശ്രമിച്ചു. രണ്ടോ മൂന്നോ തവണ കോളിംഗ് ബെൽ അമർത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്.അടുക്കളയിൽ നിന്നും ധൃതിയിൽ ഓടി വന്ന് വാതിൽ തുറന്ന മെഹറുണ്ണീസയുടെ മുഖത്ത് അന്ധാളിപ്പ്.
''ന്റെ പഹയത്തി... " അവൾ വാ പൊളിച്ചു നിന്നു പോയി. പത്തു വർഷങ്ങൾക്ക് മുമ്പ് രണ്ടു ശരീരവും ഒരു മനസ്സും ആയി നടന്നവൾ. കോളേജ് കഴിഞ്ഞ് പോവുമ്പോഴും ഒരിക്കലും പിരിയില്ലെന്ന് ശപഥം ചെയ്തവർ. എല്ലാ പെൺകുട്ടികളേയും പോലെ ജീവിതത്തിലേക്ക് കടന്നപ്പോൾ പ്രിയപ്പെട്ട പലതിനേയും പോലെ തന്നെ ആ സൗഹൃദത്തേയും മറവിക്ക് വിട്ടു കൊടുക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഫേയ്സ്ബുക്ക് കൂട്ടായ്മയിൽ വച്ച് കാണുമ്പോഴും വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോഴും മെഹറുണ്ണീസ ഒരിക്കലും കരുതിയിരുന്നില്ല തന്നെ തിരഞ്ഞ് എവിടെ നിന്നോഅവൾ വീണ്ടും വരുമെന്ന്!
ആദ്യത്തെ അന്ധാളിപ്പ് മാറിയപ്പോൾ മെഹറുണ്ണീസ സ്ഥലകാലം ബോധം വീണ്ടെടുത്തു. പ്രിയ കൂട്ടുകാരിയെ ചുറ്റിപ്പിടിച്ച് അകത്തേക്ക് ക്ഷണിച്ചു. വിശേഷം പറച്ചിലിനും സൽക്കാരത്തിനുമിടയിൽ അരുന്ധതി പക്ഷേ മറ്റൊരു മുഖം തിരയുകയായിരുന്നു.
റഫീക്ക് ജോലി കഴിഞ്ഞ് ധൃതിയിൽ വരുകയായിരുന്നു. ഇന്ന് ഏഴാമത്തെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. നേരത്തെ വരാം എന്ന് മെഹറു വിന് ഉറപ്പുകൊടുത്തതാണ്. പക്ഷേ പതിവിലും വൈകി. എങ്ങനെ അവളെ പരിഭവത്തെ നേരിടണമെന്ന് ആലോചിച്ച് വന്ന അയാൾ വാതിൽ തുറന്ന ഭാര്യയുടെ സന്തോഷം നിറഞ്ഞ മുഖം കണ്ട് അത്ഭുതപ്പെട്ടു. അതിനു പിന്നിലെ കാരണം അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പരിഭവങ്ങളും കണ്ണീരും കൊണ്ട് തീരേണ്ട ആ ദിവസം കൂടുതൽ മനോഹരമാക്കി തീർക്കാൻ വന്ന അജ്ഞാത യായ ആ അതിഥിയോട് അയാൾ മനസ്സ് കൊണ്ട് നന്ദി പറഞ്ഞു.
ജനൽ പാളികൾക്കിടയിലൂടെ അരുന്ധതി അയാളെ നോക്കി കാണുകയായിരുന്നു. വർഷങ്ങൾക്കു ശേഷവും കാലം അയാളിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഒരിക്കൽ തന്നെ ഏറെ കൊതിപ്പിച്ച ഭംഗിയുള്ള ആ ചിരി ഇപ്പോഴും ആ ചുണ്ടുകളിൽ ഉണ്ട്. ഇന്ന് അത് പക്ഷേ മെഹറുണ്ണീസയ്ക്കു വേണ്ടി ഉള്ളതാണെന്ന് മാത്രം.
അവർ തന്റെ മുറിക്ക് നേരെ നടന്നു വരുന്നത് കണ്ട് വേഗം അവൾ കട്ടിലിന് അടുത്തേക്ക് പോയി. ഒരു പുസ്തകം തുറന്ന് വായിക്കുന്ന മട്ടിൽ ഇരുന്നു. വാതിൽ തുറന്ന് അകത്തേയ്ക്ക് വന്ന അയാളുടെ ചിരി മായുന്നതും മുഖത്ത് ഞെട്ടൽ വീഴുന്നതും അവൾ ചെറുചിരിയോടെ കണ്ടു കൊണ്ടിരുന്നു. ലോകം തലകീഴായി മറിയുന്നത് പോലെ തോന്നി അയാൾക്ക്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അറിഞ്ഞു കൊണ്ട് തന്നെ താൻ ചെയ്ത ഒരു തെറ്റ് ഇന്ന് തന്റെ മുന്നിൽ പല്ലിളിച്ചു കൊണ്ട് വന്ന് നിൽക്കുന്നു. എല്ലാം തകർത്തു തരിപ്പണമാക്കുവാൻ ഒരു നിമിഷം മതി അവൾക്ക്.
അരുന്ധതി പക്ഷേ അയാളെ പരിചയഭാവം പോലും കാണിച്ചില്ല. വളരെ മാന്യമായും സുഹൃത്തിന്റെ ഭർത്താവിനോട് കാണിക്കേണ്ട ബഹുമാനത്തോടും കൂടി ഇടപെട്ടു. അയാളുടെ വിവശത അവൾ ഭംഗിയായി ആസ്വദിക്കുകയായിരുന്നു.
കുറച്ചു നാൾക്കു മുമ്പ് ഫെയ്സ് ബുക്കിൽ പഴയ കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ അവളുടെ പ്രൊഫൈൽ തിരയുമ്പോഴാണ് അയാളുടെ ഫോട്ടോ കണ്ണിൽ പെട്ടത്. ശരീരവും മനസ്സും കൊടുത്ത് പ്രണയിച്ചവൻ; അവന് ഒരു കുടുംബമുണ്ടെന്നും തന്നെ മനപൂർവ്വം വഞ്ചിക്കുകയായിരുന്നെന്നും മനസ്സിലാക്കിയപ്പോൾ പ്രതികാരം ചെയ്യാനല്ല തോന്നിയത്. കരഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി കൊടുക്കുകയായിരുന്നു. അത്രയധികം സ്നേഹിച്ചിരുന്നു. ഒരു പക്ഷേ ഇന്നും ! വർഷങ്ങൾക്കു ശേഷം വന്നത് പഴയ ഒരു കളിക്കൂട്ടുകാരിക്ക് വേണ്ടി ആയിരുന്നില്ല, ജീവന്റെ പാതിയായി സ്നേഹിച്ചവനെ തേടിയാണ്!!
പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മെഹറുണ്ണീസ ഒരു പാട് നിർബന്ധിച്ചു കുറച്ചു നാൾ കൂടി തന്നോടൊപ്പം നിൽക്കുവാൻ. പക്ഷേ അവൾ സ്നേഹത്തോടെ നിരസിച്ചു;ഇനിയും വരാം എന്ന വാഗ്ദാനം നൽകിക്കൊണ്ട് !
ടാക്സിയിൽ കയറി ഇരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു.
"എങ്ങോട്ടേയ്ക്കാ മാഡം"
"നെഹ്രു പാർക്ക് " അവൾ പറഞ്ഞു.
പാർക്കിൽ ആളൊഴിഞ്ഞ ബഞ്ചിൽ ഒന്നിൽ തന്നെ കാത്തു അക്ഷമനായി ഇരിക്കുന്ന റഫീക്കിനെ അവൾ കണ്ടു. തലേന്ന് മെഹ്റു ഇല്ലാത്ത അവസരം നോക്കി തന്റെ ആവശ്യം അവൾ അയാളെ അറിയിച്ചിരുന്നു. ഒരു കൂടി കാഴ്ച! മറ്റു പോംവഴി ഒന്നുമില്ലാതെ അയാൾക്ക് അത് സമ്മതിക്കേണ്ടി വന്നു.
ടാക്സിയിൽ വന്ന് ഇറങ്ങുന്ന അരുന്ധതിയെ അയാൾ കണ്ടു. ചുറ്റും പരിചയക്കാർ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
"എന്താ നിനക്കു വേണ്ടത് " അക്ഷമയോടു കൂടി അയാൾ ചോദിച്ചു.
" വർഷങ്ങൾക്കു ശേഷം കാണുന്ന എന്നോട് ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളു. അറ്റ്ലീസ്റ്റ് സുഖമാണോ എന്നെങ്കിലും ചോദിക്കാമായിരുന്നു " അവൾ ചിരിച്ചു.
അയാളുടെ മുഖം വലിഞ്ഞു മുറുകി.
" നീ ആ മര്യാദ കാണിച്ചില്ലെങ്കിലും എനിക്ക് അത് തിരിച്ചു കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ. വരു ചായ കുടിച്ചു സംസാരിക്കാം" അയാളുടെ മറുപടിക്ക് കാക്കാതെ അവൾ അടുത്ത് കണ്ട കോഫീ ഷോപ്പിലേക്ക് നടന്നു. വേറെ വഴിയില്ലാതെ അയാൾ അനുഗമിച്ചു.
ചായ കുടിച്ചു തീർത്തതിനു ശേഷം അയാൾ അക്ഷമയോടെ സംസാരിക്കാൻ തുടങ്ങി.
"ഇനി പറ.നിനക്ക് എന്താ വേണ്ടത് ? സ്വത്തോ പണമോ എന്തു വേണമെങ്കിലും തരാം. പക്ഷേ മെഹ്റു ഒന്നും അറിയരുത്. എന്റെ കുടുംബം തകർക്കരുത്"
അവൾ ചിരിച്ചു.
"നിനക്ക് ഒരു മാറ്റവും ഇല്ല. ഒരിക്കലും എന്റെ മനസ് അറിയാൻ നിനക്ക് കഴിഞ്ഞിട്ടില്ല. " അവൾ തുടർന്നു. "എനിക്ക് വേണ്ടത് നിന്റെ പണമല്ല; നിന്റെ ഒരു ദിവസം; എനിക്കായി മാത്രം !"
" ഇംപോസിബിൾ " അയാൾ ചാടി എഴുന്നേറ്റു.
അരുന്ധതി ഒരു ഭാവമാറ്റവുമില്ലാതെ ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് പുറത്തെടുത്തു.
" കൊച്ചിയിലെ എന്റെ ഫ്ലാറ്റിന്റെ അഡ്രസ്. നാളെ ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു. " അവൾ എഴുന്നേറ്റു. "അല്ലെങ്കിൽ ഒരിക്കൽ കൂടി എനിക്ക് മെഹ്റുവിനെ തിരഞ്ഞ് വരേണ്ടി വരും "
അവൾ നടന്നു പോവുന്നതും നോക്കി എന്തു ചെയ്യണമെന്നറിയാതെ അയാൾ ഇരുന്നു.
..................
അരുന്ധതിയുടെ ഫ്ലാറ്റിലേക്ക് കാറോടിക്കുമ്പോൾ അവളുടെ ലക്ഷ്യം എന്താണെന്നതിനെ കുറിച്ച് അയാൾക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. തന്നോടുള്ള പ്രതികാരമാണോ അതോ ഒരിക്കൽ അവസാനിപ്പിച്ചതിനെയെല്ലാം വീണ്ടും തുടങ്ങുവാനാണോ..... ഒന്നിച്ചു ചിലവഴിച്ച ദിവസങ്ങൾ അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഒരിക്കലും മറക്കാനാവാത്ത അവളുടെ പ്രണയം... വീണ്ടും തന്റെ മനസ്സ് അവളിലേക്ക് ചെന്ന് വീഴുന്നതായി അയാൾക്ക് തോന്നി. സ്വയം നിയന്ത്രിക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു.
അരുന്ധതി വളരെ ഹാർദ്ദവമായി അവനെ സ്വീകരിച്ചു. ആ ചുവന്ന സാരിയിൽ അവൾ വളരെ സുന്ദരിയായിരുന്നു. അയാളോട് ഹാളിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ അകത്തേയ്ക്ക് പോയി. ടേബിളിൽ മനോഹരമായി അലങ്കരിച്ച ഒരു കേക്ക് ഉണ്ടായിരുന്നു. ഇന്ന് അവളുടെ പിറന്നാൾ ആണോ? അയാൾ അത്ഭുതപ്പെട്ടു.
അകത്തേയ്ക്ക് പോയ അരുന്ധതി തിരിച്ചു വന്നത് നാലോ അഞ്ചോ വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയെ എടുത്തു കൊണ്ടാണ്.
" യഷ്, ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഈ പിറന്നാളിന് ഞാൻ നിനക്ക് ഏറ്റവും വലിയ സമ്മാനം തരുമെന്ന്.... ഇതാ .... നിന്റെ അച്ഛൻ ''
റഫീക്ക് ഒരു ചുവട് പുറകിലേക്ക് വച്ച് വേച്ചു വീഴാൻ പോയി. ലോകം മുഴുവൻ കീഴ്മേൽ മറിയുന്നതായി തോന്നി. യഷ് എന്ന ആ കുട്ടി അവന്റെ അമ്മയുടെ കയ്യിൽ ഇരുന്ന് അയാളെ കൗതുകത്തോടെ നോക്കി.
അയാൾ ഒരു തളർച്ചയോടെ സോഫയിൽ ഇരുന്നു. അതു ശ്രദ്ധിക്കാത്തതു പോലെ അവൾ മകനെ കൊണ്ട് കേക്ക് കട്ട് ചെയ്തു. കുട്ടി ഒരു കഷ്ണം കേക്കുമായി അയാളുടെ അടുത്തേക്കു ചെന്നതും യാന്ത്രികമായി അയാൾ വാ തുറന്നു. കേക്കിനൊപ്പം ഒരു ഉമ്മ കൂടി അയാൾക്ക് കൊടുത്തു തെല്ല് ഒരു നാണത്തോടെ അവൻ മാറി നിന്നു.
'' യഷ് അകത്തേയ്ക്ക് പോയ്ക്കോളു" അമ്മയുടെ വാക്കു കേട്ടതും അവൻ അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൻ അകത്തേയ്ക്കു പോയി.
" റഫീ... നീ വരില്ല എന്ന് ഞാൻ ഒന്ന് പേടിച്ചു. എങ്കിൽ എന്റെ മകന് അവൻ ഏറെ ആഗ്രഹിച്ച ഈ പിറന്നാൾ സമ്മാനം എനിക്ക് ഒരിക്കലും കൊടുക്കാൻ കഴിയുമായിരുന്നില്ല." ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു. " അടുത്ത പിറന്നാളിന് സമ്മാനം വാങ്ങാൻ അവൻ ഉണ്ടാവില്ലെന്ന് ഡോക്ടേഴ്സ് പറയുന്നു. അതു കൊണ്ടു മാത്രമാണ് നിങ്ങളെ എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വന്നത് " അവളുടെ സ്വരം ഒട്ടും പതറുന്നുണ്ടായിരുന്നില്ല.
റഫീക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. അവളുടെ മുന്നിൽ താൻ ഒരു പാട് ചെറുതാവുന്നതു പോലെ അയാൾക്ക് തോന്നി. അയാൾ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ അവൾ അതു പൂർത്തിയാക്കാൻ സമ്മതിച്ചില്ല.
" മെഹറു വിന് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു. ഇനിയും ഞാൻ വരുമെന്ന്... പക്ഷേ അത് ഒരിക്കലും ഞാൻ പാലിക്കില്ല...... എനിക്കും എന്റെ മകനും നിങ്ങളിൽ നിന്ന് ഇനി ഒന്നും ആവശ്യമില്ല..... റഫീ....... പോകൂ..... ഞാൻ പുറകെ വരില്ല ''
തന്റെ മകനെ വാരിയെടുത്ത് ചു: ബി ക്കണമെന്ന് അയാൾ ആഗ്രഹിച്ചു. പക്ഷേ ഒരു നിമിഷം കൂടി അവളുടെ മുന്നിൽ നിൽക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു.... നിറകണ്ണുകളോടെ പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു....... മകൻ.... എന്റെ മകൻ......

Resmi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo