Slider

ചില പ്രഭാത വ്യഥകൾ

0

ചില പ്രഭാത വ്യഥകൾ... (ഒരു പഴയ കഥ)
ഏറെ നാൾ പിണക്കത്തിലായിരുന്നു. ഒരു വാക്കിന്നിരു പുറവുമായി അലച്ചു ചെയ്തു വീഴാൻ വെമ്പുന്ന കർക്കിടക മഴ മുഖത്തു മുറുക്കി ഞങ്ങൾ എത്രയോ നാളുകളിൽ നേർക്ക് നേർനടന്ന് വഴികളിൽ വേർപിരിഞ്ഞു. ഓരോ പ്രഭാതത്തിലും നേർത്തു തുളുമ്പിയ പ്രകാശകിരണങ്ങളിൽ, കനത്തുമുറുകിയ എന്റെ മുഖം മൃദുലത തേടി. ഇന്ന് കാര്യങ്ങൾ പറഞ്ഞു തീർക്കണം. ഭാരമേറിയ ചുമട് കനപ്പെട്ടു തിങ്ങിയ മനസ്സുമായി എത്രയോ യാമങ്ങളിൽ അയാളെ തേടുന്നു. ഓരോ നിശ്വാസവും ഉതിർന്നു വീഴുന്നത് ഏറുന്ന വിങ്ങലിൻ വാതിൽപ്പടികളിൽ. അയാളും അങ്ങനെയായിരിക്കുമോ?
വഴിയുടെ ധാരാളിത്തം ആസ്വദിക്കുന്ന വേളയിൽ, മനസ്സിന്റെ ലോല ഭാവങ്ങൾ കണ്ണുകളിലെത്തുമ്പോഴേക്കും ഏതോ മുറുക്കത്തിൽ ഞങ്ങൾ എതിർ ദിശയിൽ വിളിപ്പാട് ദുരെ സ്വന്തമായ ശൂന്യതയിലേക്ക് അടി വെക്കുകയായിരിക്കും. നാളെയാവട്ടെ എന്ന തിർച്ചയിൽ.
എന്തിനാണ് ഞങ്ങൾ കാരണമില്ലാതെ പിണക്കത്തിലായത്.
അതിന് നീ അയാളോട് ഇണങ്ങിയിട്ടുണ്ടോ
ഒരിക്കലെങ്കിലും സംസാരിച്ചിട്ടുണ്ടോ
മനസ്സിൽ ആരോ വിചാരണ തുടങ്ങിയിരിക്കുന്നു
വഴിയരികിലും വയൽ വരമ്പിലും ഒരരികുപറ്റി നിന്നിരുന്ന ജന്മമന്നു മാത്രം ഓർമ്മയിൽ തെളിഞ്ഞു വരുന്നു. സമകാലിക പ്രശ്നങ്ങളുടെ ബ്ലോഗുകൾ മനസ്സിലിട്ട് പാറ്റിപ്പെറുക്കി നടന്നു പോകമ്പോൾ എത്രയോ പ്രഭാതങ്ങളിൽ ഇടവഴികളിൽ ഞാൻ സ്വയം നഷ്ടപ്പെട്ടിരുന്നു. മുൻപിൽ നിന്നിട്ടും കാണാതെ, നോട്ടം അയാളിൽ കുടി കടന്ന് അകലെ അറിയാക്കാഴ്ചകളിൽ അഭിരമിച്ചപ്പോൾ അയാളോട് സംസാരിക്കേണ്ട ഒരാവശ്യവും ഉണ്ടെന്ന് തോന്നിയില്ല, അയാൾ മിക്കപ്പഴും സംസാരിക്കുന്നുണ്ടായിരുന്നെങ്കിൽ കൂടി. പുറമേ അയാളിൽ ദൃശ്യമായിരുന്ന നിസ്സാരത തന്റെ കനമുള്ള ചിന്തകളെ ദുർബലപ്പെടുത്തിയേക്കാമെന്ന മിഥ്യാ ധാരണയാണോ അറിയില്ല അയാളോട് സംസാരിക്കുന്നതിൽ നിന്നും തന്നെ വിലക്കിയത്. തന്റെ ചിന്തകൾക്ക് കനമുണ്ടായിരുന്നില്ല എന്നതാണ് സത്യം. മറിച്ച് ലോലമായിരുന്നു താനും
ഇല്ല നിനക്കൊന്നുമറിയില്ല -പ്രഭാത സവാരികളിൽ അയാൾ നിനക്കെതിരെ വന്ന ഏറെ തവണ സ്വതസിദ്ധമായ അയാളുടെ ചിരിക്ക് നീ മറുപടി നൽകിയില്ല. അയാൾ കുലീനനല്ലെന്ന് നീ ധരിച്ചു. നീ അയാളിലെ മനുഷ്യനെ പാടെ അവഗണിച്ചു കടന്നു പോയില്ലെ?
ശരിയാണ്, പുലരിയുടെ നിസ്സീമമായ സ്റ്റിഗ്ദ്ധതയിൽ അഭിരമിച്ച് പുതിയ സ്വപ്നങ്ങളുടെ കളിയരങ്ങുകൾ ആസ്വദിച്ചു നടന്നു മറയുമ്പോൾ' ഇന്ന് താമസിച്ചു പോയോ'
'ഇന്നലെ ഈ വഴി കണ്ടില്ല' എന്നും മറ്റുമുള്ള സ്നേഹാ ന്വേഷണങ്ങൾക്ക് പ്രതികരിക്കേണ്ടതായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു. ആ കൊടിയ അവഗണനയുടെ അനന്തര ഫലമെന്നോണം അയാളുടെ മുഖത്ത് എപ്പോഴും നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി മരിച്ചിരിക്കുന്നുവെന്ന് മനസ്സിലായത് അയാളറിയാതെ ആ മുഖത്തേക്ക് പിന്നീടൊരിക്കൽ പാളി നോക്കിയപ്പോഴാണ്.
പിന്നീടൊരിക്കലും അയാൾ കുശലം ചോദിച്ചില്ല. അയാളുടെ കുശലാന്വേഷണവും ചിരിയും എന്റെ പ്രഭാതസവാരിയുടെ ഊർജമായിരുന്നുവെന്ന് ഞാൻ തിരിച്ചറിയാൻ താമസിച്ചു. മനസ്സിൽ അകാരണമായി കനത്തു വന്ന ഭാര്മിറക്കി വെക്കാൻ പല വഴികൾ തേടി. അഭിജാത സൗഹൃദങ്ങളുടെ നുരയുന്ന സന്ധ്യകളിലും പുസ്തകത്താളുകളിലും മൃദുലമാകാൻ മനസ്സ് നടത്തിയ സഞ്ചാരം വ്യർത്ഥമായി.
എനിക്കയാളെ കണ്ടേ പറ്റൂ.. ഇനിയുള്ള പ്രഭാത സവാരികൾ അയാളിലേക്കുള്ളതാണ്. മുൻപ് കണി തന്ന പല വഴികളിലും അയാളെ തേടി തന്റെ പ്രഭാതസവാരി പുതിയ വഴികളിലേക്ക് വളർന്നു. എവിടെ അയാൾ, അയാളുടെ വീടെവിടെ?
പേരു പോലുമറിയില്ല.
ഞാൻ എന്റെ നാട്ടിൽ അന്യനായി മാറുന്നു - തല നരച്ച്, ശോഷിച്ച്, വായിലെ മുൻ വരിയിലെ മൂന്നോ നാലോ പല്ലുകൾ പോയ ഒരാളെന്നല്ലാതെ എനിക്ക് അയാളെ അടയാളപ്പെടുത്താൻ ഒന്നും ഇല്ലായിരുന്നു. ഓർമ്മയിലും ബുദ്ധിയിലും അഭിമാനിച്ചിരുന്ന ഞാൻ വിറങ്ങലിച്ചു നിന്നു. ഒരു ശിശിരത്തിന്റെ ഇല കൊഴിച്ചിലിൽ ഞാൻ നടന്നു തളർന്നു. എന്റെ ചേതന ശരാശരിയിലും താഴെ ഊർദ്ധ്വൻവലിച്ചു.
കനത്തു നിന്ന കർക്കിടകത്തിന്റെ മുഖത്തു കൂടി പ്രഭാത സവാരിക്കായി എന്റെ കാലുകൾ നനഞ്ഞ വഴി വെട്ടി നീങ്ങി. പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ റോഡിൽ, ഓടകളിൽ കലമ്പൽ കുട്ടി'. എന്റെ പാദത്തിൽ നിന്നും രക്ഷപെടാനായി പുൽനാമ്പുകൾ ഒഴുക്കു വെള്ളത്തിൽ പതുങ്ങിക്കിടന്നു. പുതുവെളളത്തിൽ തവളകളും കുഞ്ഞു മീനകളും ( ഊപ്പ മീൻ ) നിറഞ്ഞ ഓടകളിൽ പുളകിതരായി. വഴികളിലേക്ക് ഗ്രാമജീവിതം ഉണർന്നു വരാൻ പ്രഭാതമഴ തടസ്സമായി. എനിക്ക് രാവിലെ നടക്കാതിരിക്കാനാവില്ലായിരുന്നു, എന്റെ മുഖത്തും മനസ്സിലും ഇനിയും പെയ്തൊഴിയാൻ എത്രയോ കാലമായി ഉരുണ്ടുകൂടി കനത്ത കാർമേഘങ്ങൾ.
ഒരു താണ്ഡവത്തിന്റെ മേള ഹുങ്കാരത്തോടെ പ്രഭാത മഴ എന്റെ മുന്നിൽ, വഴിയിൽ പറന്നിറങ്ങി. വഴി, അത് ഒരു പുഞ്ച രണ്ടായി പകുത്തു മാറ്റിയ ഇടുങ്ങിയ വഴി. ഓട്ടോറിക്ഷയ്ക്ക് മാത്രം പോകാവുന്ന വഴി. തൊട്ടു മുന്നിലും പിന്നിലും വീടില്ല. മുന്നിൽ പുഞ്ചയിറക്കത്തിൽ ഒരു ചെറിയ വീടിന്റെ രൂപം മഴനാരുകൾക്കിടയിലൂടെ ഞാൻ കണ്ണെത്തിച്ചു പിടിച്ചു. പറന്നിറങ്ങിയ മഴ പടർന്നു പന്തലിച്ചു വീഴുന്നു അഞ്ചോ ആറോ സെക്കന്റിനുള്ളിൽ ഞാൻ നനഞ്ഞു കുതിർന്നു. നടത്തത്തിന് പരമാവധി വേഗത കൂട്ടി, അല്ല ഓടി.
.പെട്ടന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ മാനം
പൊട്ടിത്തെറിച്ചു. വെള്ളിടിയിൽ ആകാശം കത്തിയെരിയുന്നു.. ആദ്യത്തെ ഇടി ശബ്ദം എന്റെ വയറ്റിൽ വൈദ്യുത സ്ഫുലിംഗങ്ങൾ ആളിച്ചു. കാലുകൾ കുഴയുന്നോ, ഒരടി നീങ്ങുന്നില്ല... പെയ്ത്തു വെള്ളത്തിലേക്ക് എന്റെ അഹന്ത കടപുഴകി വീണു
എന്റെ വീട്ടിൽ നിന്നും അരക്കാതമകലെ
രക്ഷയില്ലാതെ, ആശ്രയമില്ലാതെ ഭയവിഹ്വലനായ ഞാൻ ഭീകരമായ അനാഥത്വത്തിലേക്കാണ്ടു, അർദ്ധ ബോധത്തിലേക്കും. കാലം അതിന്റെ ഉള്ളറ രഹസ്യങ്ങൾ കാണുവാൻ, അതിൽ ലയിക്കാൻ ഓരോരുത്തർക്കും സമയക്രമം വെച്ചിട്ടുണ്ടോ? അവിടെ നാം തനിച്ചായിരിക്കുമോ? അലംഘിതമായ ഒറ്റപ്പെടൽ, അനാഥത്വത്തിലൂടെ തുഴഞ്ഞ് ആയിരം ഹിമവൽ ശൃംഗങ്ങളിൽ ഞാൻ കുഴഞ്ഞു വീണു കൊണ്ടിരുന്നു.
ചെറിയ വീടിന്റെ ഉമ്മറപ്പടിയിലൂടെ ചെങ്കല്ലു കെട്ടി തേക്കാത്ത തിണ്ണയിലേക്ക് ഞാൻ എങ്ങിനെയോ കുഴഞ്ഞെത്തി.
ഏതോ നിമിഷത്തിന്റെ ദാനത്തിൽ പ്രജ്ഞയിലേക്ക് തിരിച്ചു വന്ന ഞാൻ, എന്റെ തുണിയിൽ പറ്റിയിരിക്കുന്ന അഴുക്കും ചെളിയും കണ്ട് ലജ്ജിതനായി. ചെളി നിറഞ്ഞ വഴിയിൽ ഞാൻ ഏറെ ദൂരം ഇഴഞ്ഞിരിക്കുന്നു. മഴയുടെ ശൗര്യത്തിൽ നിന്നും രക്ഷ നേടാൻ തിണ്ണയുടെ ഏറ്റവും പിറകിൽ ചെങ്കൽ ഭിത്തിയോട് ചേർന്നിരുന്നു, ഞാൻ. എന്റെ അഭിമാനം എങ്ങിനെയോ ഉയർന്ന് തൊട്ടടുത്ത് കിടന്ന കസേരയിൽ എന്നെ ഉയർത്തി ഇരുത്തി. കനത്ത ഇടികൾ വീണ്ടും വെട്ടിക്കൊണ്ടിരുന്നു, കണ്ണിൽ ഇരട്ടു കയറുന്നതു പോലെ.. തളർച്ച മനസ്സിലേക്കും.
ആ പെരുമഴയുടെ, ഇടിയുടെ ഭീകര ധ്വനി എന്നെ അബോധത്തിലേക്ക് തള്ളിയിട്ടു...
അകത്ത് ഒരു സ്ത്രീയുടെ ഞരങ്ങിയ നിലവിളി കേൾക്കുന്നോ....?
എഴുന്നേറ്റു നോക്കാൻ കാലുകളും വിളിച്ചു ചോദിക്കാൻ നാവും വഴങ്ങുന്നില്ല.
'സാറേ..., സാറേ....' ജോർജ് തട്ടി വിളിക്കുമ്പോൾ ഞാൻ പരിസരത്തിലേക്ക് മടങ്ങി വരാനുള്ള കഠിനശ്രമത്തിലായിരുന്നു. മഴ കുറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റത്ത് കുടിയ ആൾക്കാരുടെ രൂപം എന്റെ കണ്ണിൽ പതുക്കെജീവൻ വെച്ചു തുടങ്ങി. ഞാൻ എത്തിപ്പെട്ട സ്ഥലവും വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു.. എന്റെ പരിചയവഴികൾക്ക് ഇത്ര അടുത്തായിട്ടും ഈ വീടും വഴിയും ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.
മാത്യൂസ് അവിടെ കൂടി നിന്ന പലരുമായി സംസാരിക്കുന്നുണ്ട്. ഈ നാട്ടിൽ ജനിച്ചതല്ലെങ്കിലും അയാൾ എല്ലാവർക്കും സീകാര്യനായിരുന്നു, അന്യനല്ലായിരുന്നു...... ആളുകൾ കൂടിക്കൊണ്ടിരുന്നു. വന്നവർ വരുന്നവരോട് കുശലം പറയുകയും വീട്ടുകാരെപ്പോലെ പെരുമാറുകയും ചെയ്യുന്നു.എല്ലാവരും പരസ്പരം രക്ഷകരും ആശ്രിതരുമാകുന്നു.
പെട്ടന്ന് ഒരു സ്ത്രീ തൊണ്ട പൊട്ടുമാറ് അകത്തെ മുറിയിൽ നിന്നും നിലവിളിക്കുന്നു.അല്ല, ഞാൻ അത് അപ്പോൾ മാത്രമാണ് കേട്ടത്. വയറ്റിൽ ഒരു കൊട്ട തീയാളി. മുൻപ് കേട്ട ഞരങ്ങൽ മനസ്സിൽ തികട്ടി വന്നു. ഒരുൾ വിളിയാലെന്ന പോലെ കസേരയിൽ നിന്നും പിടഞ്ഞെണീറ്റ് ഞാൻ മുറിക്കുള്ളിലേക്ക്..
'എനിക്കാരുമില്ലേ..... എന്നെയും കൂടെ കൊണ്ടുപോ ഉടയതമ്പ്രാനേ' .... മാറത്തടിച്ചു വിലപിക്കുന്ന സ്ത്രീയുടെ അരികിലേക്ക് ഞാൻ നീങ്ങവെ, കണ്ണീരലച്ചൊഴുകുന്ന അവരുടെ മിഴികൾ എന്റെ മിഴികളുമായി ഇടഞ്ഞു.
'സാറു വന്നോ, ഇന്നു രാവിലത്തെ കാലൻ മഴയ്ക്കാണ് സാറേ പോയത്. സാറിനെ വലിയ കാര്യമായിരുന്നു. സാറു രാവിലെ നടക്കാൻ പോകുന്ന വഴിക്കു അങ്ങേര് വന്നു നിൽക്കുമാരുന്നു. സാറിനെ എന്നും കാണുമെന്നും ഒത്തിരി സംസാരിക്കുമെന്നും ഞങ്ങടെ മരിച്ചു പോയ മേനെ കാണുന്നതുപോലെ സാറിനെ കണ്ടാലിരിക്കുമെന്നും അങ്ങേര് പറ് വാരുന്നു. എന്നെ തനിച്ചാക്കി തമ്പുരാൻ ഇച്ചതി ചെയ്തല്ലോ'
പായുടെ തലയ്ക്കൽ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിന്റെ താഴെ മരവിച്ചു കിടക്കുന്ന നരച്ച തലമുടിയുള്ള മേൽ വരിയിലെ പല്ലു പോയ മുഖത്തേക്ക് ഞാൻ തറഞ്ഞു നിന്നു. എന്നിട്ട് അപസ്മാര ബാധയേറ്റ വനെപ്പോലെ ഞാൻ പുറത്തേക്കോടി, കനപ്പെട്ട കർക്കടക മേഘങ്ങളും പേറി. പറഞ്ഞു തീർക്കാനുള്ള വാക്കുകൾ അധരത്തിൽ വിങ്ങി കണ്ണുകളിലൂടെ ഊഴിയുടെ ആറടി യാഴത്തിലേക്ക്....

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo