നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നെറ്റിയിലെ ഒന്നാം തിരുമുറിവ്


നെറ്റിയിലെ ഒന്നാം തിരുമുറിവ്
--------------------------------------------
" എന്താ പേര് ?, ക്രിത്രിമ ഗൗരവത്തോടെ പാരലൽ കോളേജ് പ്രിൻസിപ്പാൾ എന്നോട് ചോദിച്ചു.
ഞാൻ വളരെ ഭവ്യമായി "ദേവാനന്ദ്". ഇത്രയും ഭവ്യത എന്റെ ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ മുന്നിൽ പോലും ഞാൻ കാണിച്ചിട്ടില്ല സത്യം.
"SSLC ബുക്ക് തരൂ"
ബുക്കിൽ നോക്കി പ്രിൻസി " ഓ ലാംഗ്വേജ് കഴിച്ചിലായി ; സബ്ജക്റ്റ് ആണല്ലേ പോയത് , ഉം മാത്സ് " എന്നിട്ട് അവിടെ ഇരിക്കുന്ന വേറെ ഒരു മാഷിനെ നോക്കി പറഞ്ഞു " ഗണേഷ് മാഷേ ഇവനെ ഒന്നു നോക്കി വെച്ചോളു" അദ്ദേഹം എന്നെ അടിമുടി ഒന്നു നോക്കി. എനിക്കു മനസ്സിലായി 'ഈ ദേഹമാണ് കണക്കു വാധ്യാര്'
നമ്മളു വല്ല്യ എന്തോ അപരാധം ചെയ്ത കണക്കാ അങ്ങേര് നോക്കണത്. സോഡാ കുപ്പി കണ്ണട മൂക്കിനു മുകളിലോട്ടു തന്റെ നടുവിരലുകൊണ്ട് തള്ളി പ്രിൻസി പറഞ്ഞു. "സബ്ജക്റ്റ് മാത്രമാണ് പഠിക്കുന്നതെങ്കിലും ഫുൾഫീസ് തരണം. പിന്നെ ക്ലാസ് തുടങ്ങി രണ്ടു മാസമായി ആ ഫീസും കൂട്ടി അടക്കണം എടുത്ത നോട്ടെല്ലാം എഴുതി എടുതോണം." ഞാൻ അതെയെന്ന അർത്ഥത്തിൽ തലയാട്ടി.
"ബഷീറേ ഇവന് ക്ലാസ് റൂം കാണിച്ചു കൊടുക്കൂ"
നിങ്ങളീ വായിച്ച സീന് വർഷങ്ങൾക്ക് മുമ്പ് SSLC തോറ്റപ്പോൾ വീണ്ടും എഴുതിയെടുക്കാൻ സമീപിച്ച പൊന്നാനിയിലെ ഒരു പ്രസിദ്ധ പാരലൽ കോളേജിലെ ഓഫീസ് റൂമ്മിൽ നടന്നതാണ്. ദൃഢമായ സൗഹൃദത്തിന്റെ ഹാസ്യാവിഷ്കരണമാണ് .എന്റേയും ബീരാൻ കുഞ്ഞിന്റേയും പേര് യഥാർത്ഥമാണ് മറ്റു പേരുകൾ വ്യാജമാണ്. കാരണം ഇതൊരു സംഭവകഥ ആയതു കൊണ്ട് തന്നെ.
അങ്ങനെ ഞാൻ പ്യൂൺ ബഷീറിന്റെ പിന്നാലെ നടന്നു. ഓല മേഞ്ഞ ഓലയാൽ മറച്ച ഒരു സ്ഥാപനം. ബഷീർ ചൂണ്ടിയ ഒരു ക്ലാസിലേക്ക് കയറി. ബെഞ്ചുകളെല്ലാം കുട്ടികൾ നിറഞ്ഞിരിക്കുന്നു ക്ലാസ് തുടങ്ങി രണ്ടുമാസമായി. എല്ലാവരും ഒരു അന്യഗ്രഹജീവിയെ പോലെ എന്നെ നോക്കുന്നു, ഞാൻ വെള്ളത്തിൽ വീണ പൂച്ചയെ പോലെ ക്ലാസിന്റ മധ്യത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് . പെട്ടെന്ന് അവസാന ബെഞ്ചിൽ നിന്ന് ഒരു ശബ്ദം" അൻസാ ഇബ്ട് വാ ഇബ്ടിരിക്ക്യാം " കറുത്തിരുണ്ട് ഉയരം കുറഞ്ഞ രൂപത്തിൽ നിന്നാണ് . ഞാനവന്റെ അടുത്തിരുന്നു അവൻ ഹസ്തദാനം നൽകി കൊണ്ട് പറഞ്ഞു. "ഞാൻ വീരാൻ കുഞ്ഞി ; പെര കടപ്പൊർത്താ ".
ഭഗവാനേ കടപ്പുറത്തോ ,ഇവൻ കടപ്പിയാണല്ലോ (കടപ്പുറത്ത് താമസിക്കുന്നവരെ അങ്ങിനെയും വിളിക്കും) സ്നേഹിച്ചാൽ നക്കി കൊല്ലും ദ്രോഹിച്ചാൽ ഞെക്കി കൊല്ലും അതാണ് അവരുടെ സ്വഭാവഗുണം , .എന്തായാലും മരണം ഉറപ്പായി ഞാൻ മനസിൽ കരുതി. ഇങ്ങനെ ചിന്തയിൽ നിൽക്കുമ്പോൾ അടുത്ത ചോദ്യം "ചെങ്ങായി ന്താ അന്റെ പേര്?" ഞാൻ പേരു പറഞ്ഞു.
''നല്ല ഉസാറ് പേര്; അയിനി ന്റെ വാപ്പ .... വീരാൻ കുഞ്ഞി പോലും വീരാൻ കുഞ്ഞി. അവന്റെ പേര് അവനിഷ്ട്ടമല്ല എന്ന് എനിക്കു മനസ്സിലായി. അതിട്ട അവന്റെ വാപ്പാനോടുള്ള അനിഷ്ടം അവൻ മറച്ചു വെച്ചില്ല. അവന്റെ നിഷ്ക്കളങ്ക സ്വഭാവം എനിക്കിഷ്ടമായി ,ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം ഉടലെടുത്തു. അസാമാന്യ ചങ്കൂറ്റമുള്ള അവനെ ആ പാരലൽകോളേജിലെ എല്ലാ ക്ലാസുകാർക്കും ഭയമായിരുന്നു. ചുരുക്കത്തിൽ അവൻ അവിടുത്തെ ചെറിയ ചട്ടമ്പിയായിരുന്നു. പഠിക്കാൻ വലിയ താത്പര്യം കാണിക്കാത്ത അവനെ മാഷ് മാർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പതിയെ പറഞ്ഞു കൊടുത്ത് പലപ്പോഴും ഞാൻ രക്ഷിച്ചിട്ടുണ്ട്. അവിടെ സബ്ജക്റ്റ് മാത്രം പോയ ഒരു പെൺകുട്ടിയുണ്ടായിരുന്നു അവളെ നമുക്ക് ഷെമി എന്നു വിളിക്കാം. ഞങ്ങൾ ഒരേ തൂവൽ പക്ഷികളായതിനാൽ എനിക്ക് എഴുതാനുണ്ടായിരുന്ന രണ്ടു മാസത്തെ നോട്ടെല്ലാം അവളാണ് എഴുതി തന്നത്..
ഷെമി ,വട്ട മുഖമുള്ള, ചിരിച്ചാൽ രണ്ട് നുണക്കുഴികൾ വിടരുന്ന ,മുല്ലമൊട്ട് പോലെ പല്ലുള്ള , പല്ലിന് നല്ല മൂർച്ചയാണ് കാരണം രണ്ടുമൂന്ന് വട്ടം അവളുടെ കടി കിട്ടിയതിനാൽ ഇവിടെ സാക്ഷ്യ പെടുത്തട്ടെ. ക്ലാസിലെ വളരെ ഊർജസ്വലയായ പെൺകുട്ടി. പൊന്നാനിയിലെ പേര് കേട്ട മുസ്ലിം തറവാട്ടിലെ അംഗം.
അങ്ങിനെ വീരാൻ കുഞ്ഞാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടു പിടിച്ചത് " ദേവ് ഓളന്യാടാ നോക്കണേ" ഞാൻ നോക്കിയപ്പോൾ ഷെമി നോട്ടം മാറ്റി." ജ്ജ് ധൈര്യായിട്ട് പ്രേമിച്ചോ അന്റെ കൂടെ ഞങ്ങണ്ട് ". അങ്ങനെ ഞങ്ങളുടെ മതസൗഹാർദ്ദ പ്രണയം ശക്തമായ് മുന്നോട്ട് പോയി. അവളുടെ ഉപ്പാന്റെ ജ്യേഷ്ഠ പുത്രനായ ഫസലായിരുന്നു ഞങ്ങളുടെ ഏക ഭീഷണി അവനെ ബീരാൻ കുഞ്ഞിനെ ഉപയോഗിച്ച് ഞാൻ പ്രതിരോധിച്ചു.
ഞാൻ ശരിക്കും ഞെട്ടിയ ദിവസം അന്നാണ്. ''ദേവ് നുമ്മക്കിന് ന്റെ മൊഞ്ചത്തിയെ കാണണം ഓള് ചെല്ലാൻ പറഞ്ഞിക്ക്ണ്, മ്മക്ക് ഇന്നുച്ചക്ക് ശേസം പോണം. "
അവന് ഒരു പ്രണയം ഉണ്ട് പൊന്നാനിയുടെ അന്തർഭാഗത്താണ് . അവളെ കണ്ട് സംസാരിക്കാൻ കൂടെ ചെല്ലാനാണ് പറഞ്ഞത് . ഭഗവാനെ പൊന്നാനി കാരുടെ അടി ശരീരത്തിനു തീരെ പിടിക്കാത്തതാണ്, പോയാൽ പൊന്നാനിക്കാർ പോയില്ലെങ്കിൽ ബീരാൻകുഞ്ഞ് ന്തായാലും അടി ഉറപ്പായി. "അപ്പോ ഞമ്മന്റെ ബൈക്കിൽ ഉച്ചക്ക് ശേസം പോവാം " ഞാൻ സ്വപ്നത്തിലെന്ന പോലെ തലയാട്ടി. അവൻ ബൈക്കെന്ന് പറഞ്ഞപ്പോ നിങ്ങള് അന്നത്തെ യമഹ RX 100, ഹീറോ ഹോണ്ട ss എന്നൊന്നും ചിന്തിക്കണ്ട ,ഞാനും ഇങ്ങനെതന്യാ ചിന്തിച്ചത് , പക്ഷെ അതവന്റെ ഉപ്പാന്റെ മീൻ വിൽക്കണ M80 ആയിരുന്നു ,അതിൽ കയറണമെങ്കിൽ ടെറ്റനസ് വാക്സിൻ മുൻകൂർ എടുക്കണം. പൊന്നാനി പള്ളി കടവ് റോഡിലേക്ക് കയറി ഉള്ളിലെവിടേയോ, ആണ് അവന്റെ കാമുകിയുടെ വീട്. അവിടുത്തെ വീടുകളെല്ലാം ഒന്നിനോട് ഒന്ന് ഉരുമ്മി നിൽക്കുന്ന തരത്തിലാണ് ,രണ്ടു വീടുകൾക്കിടയിൽ ഒരാൾക്ക് ഞെരുങ്ങി പോവാനുളള ഇടം മാത്രമേ ഉണ്ടാവൂ. അങ്ങിനെ അവന്റെ കാമുകിയുടെ വീടിനു സമീപത്തെ ഒരു ചെറിയ കടയുടെ സമീപത്ത് സ്കൂട്ടർ നിർത്തി. കടക്കാരൻ അവനെ നോക്കി ചിരിച്ചു. അവൻ അയാളോട് എന്തൊക്കയോ കുശലം പറഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ട് നടന്നു. അവന്റെ കാമുകിയുടെ വീടിന്റെ അടുത്തെത്തി . "ഞാനോളോട് സൊള്ളിയിട്ട് വരാം ജ്ജ് ബ്ടെ നിക്ക് ആരേലും ബരണ് ണ്ടെങ്കിൽ ബിസിലടിക്കണം ,ഞി ഞാ നിക്കണോടത്ത് ബല്ല പുക്കാറ് കേട്ടാ അന്റെ തടി ജ്ജ് നോക്കിക്കോ"
ഇത് കേട്ടപ്പോൾ എന്റെ അവശേഷിച്ച ധൈര്യമൊക്കെ ചോർന്നു. ഇത് പറഞ്ഞ് ആ വീടിന്റെ ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ഇടയിലൂടെ അവൻ നടന്നു എന്നിട്ട് വീടിന്റെ മധ്യഭാഗത്തിനു ശേഷമുളള ജനവാതിലിൽ തട്ടി പെട്ടെന്ന് ജനവാതിൽ തുറന്നു. അവന്റെ കാമുകിയെ കാണാനുള്ള ആകാംക്ഷയിൽ ഞാനൊന്നു പാളി നോക്കി ,ജനലഴിയിൽ പിടിച്ച മൈലാഞ്ചിയിട്ട വെളുത്തു തുടുത്ത മൊഞ്ചത്തി കൈ മാത്രം കാണാനുള്ളൂ, അവനാണെങ്കിൽ പശു പുല്ലൂട്ടിലേക്ക് തലയിട്ട പോലെ തല ജനലിൽ മുട്ടിച്ച് കാലുകൾ അടുത്ത വീടിന്റെ ചുമരിൽ ചവിട്ടി കാവടി പോലെ വളഞ്ഞ് സൊള്ളുന്നു. എനിക്ക് ഒരു ത്രിശങ്കു സ്വർഗ്ഗം (നരകം) ത്തിൽ പെട്ട പ്രതീതി . പെട്ടെന്ന് അവൻ നിന്ന ഭാഗത്ത് ഒരു ബഹളം " ഡാ നിക്കടവിടെ , നിന്നെ ശെരാക്കി തരാം" ഭഗവാനെ വീരാനെ ആരോ പിടിച്ചു, എന്റെ തടി രക്ഷിച്ചേ പറ്റൂ. ഞാൻ നൂറിന് നൂറ്റി പത്ത് സ്പീഡിൽ വിട്ടു . നിങ്ങളെന്റെ മുന്നിലുള്ള ടെലിഫോൺ പോസ്റ്റ് കാണുന്നില്ലേ? എന്നാൽ സത്യായിട്ടും ഞാനതു കണ്ടില്ല പിന്നിലാരെങ്കിലും വരുന്നുണ്ടോന്നറിയാൻ തിരിഞ്ഞു നോക്കി ഓടല്ലേ , ഠിം ചക്ക വെട്ടിയിട്ട പോലെ താഴത്ത്.
ഒന്ന് ,രണ്ട് ,മൂന്ന്, നാല് അതെ നാല് നക്ഷത്രം വരെ ഞാൻ എണ്ണി പിന്നൊന്നും ഓർമ്മയില്ല.
മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ പതിയെ കണ്ണു തുറന്നു നെറ്റിയുടെ ഇടതു ഭാഗത്തിനൊരു മരവിപ്പ് ഇടത് കണ്ണിൽ ചോര ഒലിച്ചിറങ്ങി നിറഞ്ഞിരുന്നു. മഞ്ഞു വീണ കണ്ണാടിയിൽ കൂടി നോക്കും പോലെ വ്യക്തത കുറഞ്ഞ മൂന്നു നാല് മുഖങ്ങൾ ഒന്ന് ബീരാന്റെ മുഖമായിരുന്നു , "ഇബനെന്തിനാ ഓട്യേ" ചോദ്യംമുമ്പു കണ്ട കടക്കാരന്റെ വക. മറുപടി പറഞ്ഞത് ബീരാൻ "ഓനെ നേർച്ച കൊറ്റൻ (ആട്) ഓടിച്ചതാ" ഞാൻ അവനെ രൂക്ഷമായി നോക്കി. എന്തും ചങ്കുവിരിച്ച് നേരിടുന്ന അവൻ എന്റെ നോട്ടത്തിനു മുന്നിൽ പതറുന്നത് ഞാനാദ്യമായ് കണ്ടു. എന്നെ ഒരു ഓട്ടോയിൽ കയറ്റി മുറിവ് കെട്ടിക്കാൻ കൊണ്ടുപോവുമ്പോൾ അവനെന്നോട് ചോദിച്ചു "ആട്ടെ ഇജെന്തിനാ ഓട്യേ??., "
"ഞാൻ കരുതി അവിടെ ബഹളം കേട്ടപ്പോൾ ആരോ നിന്നെ പിടിച്ചെന്ന് "
"അതോ അതപ്പറത്തെ പെരേലെ ചെക്കൻ മാര് തല്ലൂടി താടാ "
ഇപ്പോഴും എന്റെ നെറ്റിയിലെ മുറിപാട് കണ്ണാടിയിൽ കാണുമ്പോൾ , കാണാതെ പോയ പോസ്റ്റിനേയും മൈലാഞ്ചിയിട്ട കൈകളേയും ബീരാനേയും ഓർത്തു പോകും , ഇനി എന്റെ നെറ്റിയിലെ മുറിപ്പാട് കാണുമ്പോൾ നിങ്ങളും ഇതെല്ലാം ഓർക്കുമെന്നനിക്കറിയാം.
സ്നേഹത്തോടെ
ദേവ് :- 18/1/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot