Slider

തോര്‍ത്തിന്റെ കഥ

0

തോര്‍ത്തിന്റെ കഥ
ഏതു വലിയ ഫ്ളാറ്റ് സമുച്ചയത്തിലും മലയാളിയുടെ വീടു കണ്ടെത്താന്‍ വിഷമമില്ല. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും ഒന്നോ രണ്ടോ തോര്‍ത്തുമുണ്ട്.കുളിപ്പാന്‍ കുളമില്ലാതായിട്ടും കുളിയ്ക്കാനുള്ള അതിമോഹം അവരെ പിന്‍ തുടരുന്നതിന്റെ അടയാളമാണത്. ടാപ്പുവെള്ളവും ഷാമ്പുവുമായി കുളി പരിഷ്കരിക്കപ്പെട്ടതിനു ശേഷവും ഒരു സാംസ്കാരത്തിന്റെ അവശിഷ്ടം പോലെ അത് അവരെ വിടാതെ പിന്‍ തുടരുന്നു.
തോര്‍ത്തുമുണ്ട് വെറും തോര്‍ത്താനുള്ള മുണ്ടു മാത്രമല്ലെന്നും അതൊരു മലയാള സംസ്കാരമാണെന്നും പറയുന്നതില്‍ഒട്ടും അതിശയോക്തിയില്ല. കുളി കുുളത്തിലായിരുന്ന നല്ലപ്പന്‍ കാലത്ത് എല്ലാവരും കുളികഴിഞ്ഞകം പൂകിയിരുന്നത് ഈറനായ തോര്‍ത്തുമുണ്ട് ചുറ്റിക്കൊണ്ടായിരുന്നു.
പ്രാതലിനു ശേഷം പറമ്പിലോ പാടത്തോ പണിക്കിറങ്ങുമ്പോഴും തോര്‍ത്തുമുണ്ടായിരുന്നു വേഷം.ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നവര്‍ അതു വിശറിയായി ഉയോഗിക്കാറുണ്ട്. മറ്റു ചിലര്‍ നിലത്തു വിരിച്ച തോര്‍ത്തിലാണ് ഉച്ചയുറക്കം പതിവ്.തലയിണ നിര്‍ബ്ബന്ധമുള്ളവര്‍ അതു ചുരുട്ടിമടക്കിി വെച്ച് ഉറക്കം സുഖമാക്കാറുമുണ്ട്.
സന്ധൃക്ക് എണ്ണ തേച്ച് മുറ്റത്ത് ഉലാത്തുമ്പോള്‍ തോര്‍ത്തു ചുറ്റുന്നത് ഒരു സുഖമാണെന്ന് തറവാട്ടു കാരണവന്മാര്‍ കൂടി സമ്മതിച്ചിരുന്ന കാലമായിരുന്നു അത് . അമ്പലങ്ങളില്‍ തൊഴാന്‍ പോകുമ്പോള്‍ കറുത്ത കരയുള്ള തോര്‍ത്ത് തോളിലിടുുന്നത് ആഢൃത്തത്തിന്റെ അടയാളമാണ്.
തോളില്‍ കിടക്കുന്ന തോര്‍ത്ത് കക്ഷത്തില്‍ തിരുകിയാണ് ഭക്തന്മാര്‍ ദേവനോടും കീഴാളര്‍ മേലാളോടും തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചിരുന്നത്.അതുകൊണ്ട് , ഭക്തര്‍ക്കും കീഴാളര്‍ക്കും തോര്‍ത്ത് ഒഴിവാക്കാന്‍ വയ്യാത്ത ഒരു അടയാളമായിരുന്നു.
വിധേയത്വം കാട്ടാന്‍ മാത്രമല്ല തന്റേടവും തന്‍ പോരിമയും കാട്ടാനും തോര്‍ത്ത് ഉപയോഗിക്കാറുണ്ട്. തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി മീശപിരിച്ചു നടക്കുന്ന അങ്ങാടി ഗുണ്ടകളുടെ ചിത്രം നമുക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലോ.
ചുമട്ടു തൊഴിലാളികള്‍ക്ക് തലയ്ക്കൊരു മെത്തയായും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള അധികാരത്തിന്റെ അടയാളമായും തോര്‍ത്ത് ഒരു സാമൂഹൃ ധര്‍മ്മം ഇന്നും നിറവേറ്റിവരുന്നു.
തോര്‍ത്തിന് ലെെംഗികതയുമായുള്ള ബന്ധം കവികള്‍ക്കും സ്തീകള്‍ക്കും മാത്രം അറിയുന്ന രഹസൃമാണ്. താന്‍ കുളപ്പുരയിലിരുന്നെണ്ണ തേയ്ക്കുന്ന തക്കം നോക്കി അദ്ദേഹം തന്നെ ആലിംഗനം ചെയ്തതും അപ്പോള്‍ നാണം കാത്ത തുവര്‍ത്തു വസ്ത്രം അറിയാതെ അഴിഞ്ഞുവീണതും അവളും കവിയും മാത്രം അറിഞ്ഞതാണ്.
'' ഞാനൊറ്റക്ക് കുളപ്പുരക്കക,മിരുന്ന,ന്നെണ്ണ തേയ്ക്കുന്നതാ-
മേനം നോക്കി,യകത്തുവന്നു മടിവിട്ട,ദ്ദേഹമെന്‍ ദെെവമേ,
സ്നാനോപക്രമവേഷയാ, മിവളെയങ്ങാലിംഗനം ച്യ്കെ,യെന്‍
നാണം കാത്ത തുവര്‍ത്തുവസ്ത്ര,മറിയാതേകണ്ട,ഴിഞ്ഞൂ സഖീ!''
അങ്ങനെയെല്ലാമിരിക്കുന്ന തോര്‍ത്തുമുണ്ടിന്റെ മണം പിടിച്ച് ഞാനെത്തിച്ചേര്‍ന്ന ഫ്ളാറ്റ് ഞാനന്വേഷിച്ചു നടന്ന എന്റെ സുഹ്രുത്ത് അച്ചുതന്റെ തന്നെയായിരുന്നു. ഇത്ര നിഷ്പ്രയാസം ഫ്ളാറ്റിന്റെ ഉമ്മറത്തെത്തിയതിന്റെ രഹസൃം ഞാന്‍ പറഞ്ഞുകേട്ടപ്പോള്‍ അച്ചുതന് ചിരിയടക്കാനായില്ല.
.'' പിന്നെ തോര്‍ത്തിനെപ്പറ്റി നീ പറയാന്‍ വിട്ടു പോയ ഒരു പ്രധാനകാരൃമുണ്ട്. ശരിക്കു പറഞ്ഞാല്‍ അതാണേറ്റവും പ്രധാനം'' അതെന്തെന്ന എന്റെ ചോദൃത്തിനു വേണ്ടി അയാള്‍ എന്നെ ഉറ്റു നോക്കി. ചോദൃം കേട്ടപ്പോള്‍ അയാള്‍ തുടര്‍ന്നു
'' അമ്മ എന്നും എന്നെ നല്ല വെളുത്ത തോര്‍ത്തുകോണ്ട് തുവര്‍ത്തിച്ച് നെറുകയില്‍ രാസ്നാദിപ്പൊടി തിരുമ്പിത്തരുമായിരൂന്നു. അമ്മ അതു ചെയ്യുമ്പോള്‍ ഞാന്‍ അമ്മയുടെ വേഷ്ടിയില്‍ മുഖമമര്‍ത്തി നില്‍ക്കൂമായിരുന്നു. അമ്മയോടൊട്ടി നില്‍ക്കുമ്പോള്‍ അന്നെനിക്ക് അനുഭവപ്പെട്ട സുയക്ഷിതത്വം ഇന്നും തോര്‍ത്തുമുണ്ടുകോണ്ട് തോര്‍ത്തുമ്പോള്‍ എനിക്കനുഭവപ്പെടുന്നു. ആ വേഷ്ടിയിലെ അഞ്ഞൂറ്റൊന്നു സോപ്പിന്റെ മണം എന്റെ തോര്‍ത്തില്‍ ഞാന്‍ ആവാഹിച്ചു കൊണ്ടുനടക്കുന്നു.''
തോര്‍ത്തിന്റെ കഥയിലെ punch line വന്നത് ഞങ്ങളുടെ സംഭാഷണം കേട്ടു നിന്നിരുന്ന ആച്ചുതന്റെ ഭാരൃ ബിന്ദുവില്‍ നിന്നാണ് .
''സങ്കടം വരുമ്പോള്‍ ഞാന്‍ തോര്‍ത്തില്‍ മുഖമമര്‍ത്തിക്കരയാറുണ്ട്. അമ്മയുടെ സാമീപൃം അപ്പോഴെന്നെ ആശ്വസിപ്പിക്കൂം''

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo