Slider

കഥ : തടവറ....

0
തിരമാലകളെണ്ണി തീരത്തിരിക്കുവാൻ കൊതിക്കുന്നുണ്ടിപ്പോൾ..അതുമല്ലെങ്കിൽ സായന്തനത്തിൽ വാകമരങ്ങൾ നീട്ടിയ തണലിലൂടെ, മുടിയിഴകളെ ഇളക്കി കടന്നുപോവുന്ന ഇളം കാറ്റിന്റെ തലോടലിൽ പാതയോരത്തിലൂടെ നടക്കണം.ഇനി കാണുന്ന ഓരോ കാഴ്ചകളിലും പുതുമയെ അനുഭവിക്കണം..പിന്നെ ,നാട്ടുവഴിയിലെ വേലിപ്പടർപ്പിലെ കാക്കപ്പൂവിനും അരളിക്കുമൊപ്പം മഴത്തുള്ളികളെ പങ്കിട ണം.. അക്ഷരതെറ്റായി മാറിയ ഈ കുഞ്ഞു ജീവിതം പ്രകൃതിയിൽ അലിഞ്ഞു തീരണം.....
കോൺക്രീറ്റ് ചുവരുകൾക്കപ്പുറം ,മനസ്സ് പിടിതരാതെ, പിറന്ന വീടും ശൈശവവും ബാല്യകൗമാരങ്ങളും യൗവനാരംഭത്തിന്റെ നിറങ്ങളുമന്വേഷിച്ചു യാത്രയാവുന്നു..ഇടനാഴികൾക്കപ്പുറം പിടിവിട്ടമനസ്സിനെ തളയ്ക്കാനാവാതെ, പിടയുന്ന ജന്മം പാഴ്നിലമായി വരണ്ടുപോയ ആത്മാക്കളുടെ അലർച്ചകളും പൊട്ടിച്ചിരികളും ശീൽക്കാരങ്ങളും കേൾക്കാം...ഇവിടെ ഞാനെങ്ങനെ എത്തിയെന്നറിയാൻ എന്റെ മനസ്‌ യാത്ര ചെയ്തു തിരികെയെത്തണം... അതുവരെ ഞാനിവിടെ ഈ അഴികളിൽ മുഖം ചേർത്ത് കാത്ത് നിൽക്കാം..
നിങ്ങൾ എന്റെ മനസ്സിനൊപ്പം പോവുക..ഞാൻ പറഞ്ഞുതരാം.ഭൂതകാലത്തിന്റെ ഓരോ വാതിലുകളും തുറക്കുമ്പോൾ ആഗമിക്കുന്ന പുതിയ..അല്ല പഴയ എന്റെ ലോകത്തെക്കുറിച്ച്..
അപ്പോൾ യാത്രയാവു ..എല്ലാ മംഗളങ്ങളും നേരുന്നു...വിജനമായ ഈ പാതപിന്നിട്ടാൽ പിന്നെ വിശാലമായ റോഡിലെത്തും..അവിടെനിന്നും കാവുംഭാഗം എന്ന കൊച്ചുഗ്രാമത്തിലേയ്ക്കു ..എന്റെ മനസ്സിനൊപ്പം നിങ്ങളുടെ യാത്ര സുഖമല്ലേ..ഇതാണ് എന്റെ നാട്..നല്ലവരായ എന്റെ നാട്ടുകാർ..മൂന്നുംകൂടിയ ഈ കൊച്ചു കവലയിൽ പുലരികളും വൈകുന്നേരങ്ങളും തിരക്കിന്റെ മേളമാവും.ഇടത്തുവശത്തു കാണുന്ന ശിവക്ഷേത്രത്തിൽ നിന്നുള്ള ശംഖനാദമാണ് ഈ നാടിനെ ഉണർത്തുന്ന സൈറൺ.കാലങ്ങളായി കേട്ട് പതിഞ്ഞതാണിത്..ഈ നാട് വിട്ടാൽ ഈ ശംഖനാദത്തെയാവും അനുഭവിക്കാൻ പറ്റാതെ വരുക.ഇനി വലതു വശത്ത്കാണുന്ന ചെറിയ ഇടവഴിയിലൂടെ പതിയെ നടന്നു തുടങ്ങാം..കാശിത്തുമ്പയും മുക്കുറ്റിയുമൊക്കെ വളർന്ന ചെറിയ പാതയിലൂടെ..അവിടെ നോക്ക്..ആ വലിയ പാടശേഖരത്തിനപ്പുറം കാണുന്ന പടർന്നു പന്തലിച്ച നാട്ടുമാവ് കണ്ടോ.ആറ് തലമുറയെങ്കിലും ഊഞ്ഞാൽ കെട്ടിയാടിയിട്ടുണ്ടതിൽ ..കണ്ണിമാങ്ങകൾ പെറുക്കിയൊരോട്ടമാണ് ആരെങ്കിലും കാണുന്നതിനും മുൻപ്...അങ്ങനെ എത്ര തലമുറ ഓടിയിട്ടുണ്ടാവും...അറിയില്ല..ഈ പടിക്കെട്ടിനപ്പുറം എന്റെ വീടാണ്. ഇനി പടിക്കെട്ടുകൾ സൂക്ഷിച്ചുകേറണം,വഴുക്കലുണ്ട്..ഇന്നലെ പെയ്ത മഴയിലൂർന്ന വെള്ളം അങ്ങനെ തന്നെ കിടക്കുന്നു .ഈ മാവുകണ്ടോ. ഇതിന്റെയൊരു ചില്ല മുറിച്ചു മാറ്റിയിരിക്കുന്നത് കാണുന്നില്ലേ..അതിലെന്റെ കഥയുണ്ട്...എന്നെ ഇരുമ്പഴികളിട്ട ഈ ഇരുണ്ട മുറിക്കുള്ളിൽ തളച്ചിട്ട കഥ..
അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഹരീ 'എന്നുറക്കെ വിളിച്ചുകൊണ്ട് ഈ തറവാടിനുള്ളിൽ എവിടെയൊക്കെയോ ഉണ്ട്...എനിക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ...അമ്മൂമ്മയുടെ വെള്ളിത്തലമുടിയിൽ വിരലോടിച്ചു കുസൃതികൾ പറഞ്ഞതും...കൗമാരക്കാരന്റെ കവിളിൽ തിളങ്ങിയ ഒറ്റ മുഖക്കുരുവിൽ നോക്കി അമ്മൂമ്മ ങും..ങും...എന്ന് മൂളി ചിരിയോടെ തലയാട്ടി കളിയാക്കിയതും...കനത്ത താടിരോമങ്ങളിൽ പിടിച്ചുകൊണ്ട് 'ന്റെ ഹരിക്കുട്ടാ കൊണ്ടുവരേണ്ടെ അവളെയിങ്ങോട്ടെന്നു ,വാത്സല്യത്തോടെ പറഞ്ഞതുമൊക്കെ മനസ്സിലുണ്ട്..
ബി. എഡ്.കഴിഞ്ഞിട്ട് അടുത്തുതന്നെ ഒരു സ്കൂളിൽ ജോലിക്കു കേറിയെങ്കിലും ശമ്പളം തുച്ഛമായിരുന്നു...നെല്ലും പച്ചക്കറിയുമൊക്കെ തറവാട്ടിൽ സുലഭമായിരുന്നത് കൊണ്ട് പട്ടിണി അറിഞ്ഞിട്ടില്ല..എങ്കിലും ഉത്തരയെപ്പോലെ ഒരു പെൺകുട്ടിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാവാൻ സാധ്യത കുറവ്...അച്ഛന്റെ ഉറ്റ കൂട്ടകാരൻ ഉദയൻ മാഷിന്റെ ഒറ്റമകളാണ്ഉത്തര.ചെറുപ്പം മുതൽ രണ്ടാളുടെയും വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതാണ്...അതുകൊണ്ടു തന്നെ കൂടുതലായി ചോദ്യങ്ങളോ സംസാരമോ വേണ്ടിവന്നിട്ടില്ല..പഠനകാലത്തിനിടയിൽ ഒരിക്കൽപ്പോലും ഇഷ്ടമോ ഇഷ്ടക്കേടോ പരസ്പരം പറഞ്ഞിട്ടുമില്ല..എന്നാണെങ്കിലുമൊരിക്കൽ ഒന്നാവുമെന്ന വിശ്വാസം....തന്നെയുമല്ല ബാല്യത്തിൽ കൂട്ടുകൂടി മണ്ണപ്പം ചുട്ടുകളിക്കാനും അത്തപ്പൂക്കളമിടാനും ഊഞ്ഞാലാടാനുമൊക്കെ കൂട്ടിനുണ്ടായിരുന്ന ഉത്തര,ബാല്യം കൗമാരത്തിനു വഴിമാറിയപ്പോൾ സൗഹൃദത്തിന് ഒരകലമിട്ടു..സ്വകാര്യ സഭാഷണങ്ങൾ പോലുമൊരിക്കലുമുണ്ടാവാതെ ശ്രദ്ധിച്ചു..അന്നൊക്കെ ഇത്തിരി ഗൗരവപ്രകൃതമാണെങ്കിലും പഠനത്തിന്റെ തിരക്കിനിടയിലും വീട്ടിലെത്തിയാൽ നാട്ടിലെ വായനാശാലയ്ക്കുള്ളിൽ അവധി ദിവസങ്ങളെ തളച്ചിട്ടു..കോളേജ് വിട്ടു വൈകുന്നേരം ഉത്തര വരുന്നത് കാണാൻ മാത്രമായി ഇടവഴികളിൽ നോക്കി നിന്നിട്ടുണ്ട്..അവളുടെ നീണ്ടമുടിയിഴകളിൽ നിന്നും ഊർന്നുവീഴുന്ന തുളസിക്കതിരെടുത്ത് അവൾപോലുമറിയാതെ ചുണ്ടോട് ചേർത്തിട്ടുണ്ട്...ഒരു പുഞ്ചിരി നൽകി കടന്നു പോവുന്ന ഉത്തരയെ നോക്കിനിക്കുമ്പോൾ ഈ പ്രപഞ്ചം തനിക്കു കീഴടങ്ങിയതായി തോന്നിയിട്ടുണ്ട്.....എന്റെ വീട്ടിൽ അവർക്കുള്ള സ്വാതന്ത്ര്യത്തെ അവൾ ഒരിക്കലും ദുരൂപയോഗപ്പെടുത്താനോ എനിക്കൊപ്പം ലഭിക്കാവുന്ന മധുരമുള്ള നിമിഷങ്ങളാസ്വദിക്കാനോ അവളുടെ വിവേകം അനുവദിക്കാത്തതിൽ ഇത്തിരി നിരാശയോടാണെങ്കിലും അഭിമാനംകൊണ്ടു..
ഉത്തരയുടെ വഴികൾ മറ്റുള്ള പെണ്കുട്ടികളുടെതിൽ നിന്ന് വ്യത്യസ്തമായിരുന്നു...തന്നിലേക്ക് തന്നെ ഉള്വലിയുന്ന വാക്കുകളിൽ ദൃഢതയുള്ള പെൺകുട്ടി..
ചിലപ്പോൾ പൊട്ടിച്ചിരിക്കും ,ചന്ദുമേനോന്റെ കഥയിലെ ഇന്ദുലേഖയെപ്പോലെ അത്യാവശ്യം നന്നായി തമാശകൾ പറയും..വൈകാതെ ഉത്തയും പട്ടണത്തിൽ ഒരു ക്രിസ്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു...വീട്ടുകാർ തകൃതിയായി കല്യാണ ഒരുക്കങ്ങൾ ആരംഭിച്ചു..ഞാനും സന്തോഷവാനായിരുന്നു...എന്നാൽ അമ്പലത്തിൽ വെച്ചും ഇടവഴിയിൽ വെച്ചുമൊന്നും ഉത്തരയുടെ മുഖത്ത്സന്തോഷം കണ്ടില്ല..ഉത്തരയുടെ സ്വഭാവരീതികളുടെമേൽ ബഹുമാനമുണ്ടായിരുന്നത് കൊണ്ടായിരിക്കാം എന്തെങ്കിലുമൊന്നു ആ മുഖത്തുനോക്കി ചോദിക്കാനും ഞാൻ മടിച്ചിരുന്നത്..അല്ലെങ്കിലും ഒരു നോട്ടംകൊണ്ടുപോലും ഉത്തര എന്നെ അവളുടെ പ്രണയമറിയിച്ചിരുന്നില്ലല്ലോ ..
ഇനി രണ്ടുദിവസം മാത്രമേയുള്ളു കല്യാണത്തിന്..ഉത്തരയുടെ ഒഴിഞ്ഞുമാറൽ എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടായി..ഇന്നെങ്കിലും ഉത്തരയോടൊന്നു സംസാരിക്കണം...വിവാഹത്തിന് താത്പര്യമില്ലെന്നാണ് ഉത്തരമെങ്കിൽ പിന്മാറാൻ ഞാനൊരുക്കമാണ്..പക്ഷെ ഓര്മവെച്ചകാലം മുതൽ ഒരുപെണ്കുട്ടിയെ കിനാവുകാണാൻ തുടങ്ങിയപ്പോഴും പിന്നെ ഈ നിമിഷം വരെയും എന്റെ മനസ്സിൽ മറ്റൊരു പെണ്മുഖമില്ല..എങ്ങനെ അവളെ മാറ്റിനിർത്തുമെന്നറിയില്ല..എങ്കിലും ഒപ്പം ജീവിക്കുന്നത് ജീവൻ തുടിക്കുന്ന മനസ്സുള്ള ഉത്തരയാവണം.....
വായനാശാലയിലേയ്ക്കു പോവാൻ പടിക്കെട്ടിറങ്ങുമ്പോൾ ആഗ്രഹിച്ചതുപോലെ ഉത്തര കണ്മുന്നിൽ....എനിക്കല്പം സംസാരിക്കാനുണ്ട്...ഹരിയെപ്പോൾ ഫ്രീയാവും.....ഇപ്പോൾ ഞാൻ ഫ്രീയാണുത്തര,വരൂ അൽപ്പം നടക്കാംഞാൻ പറഞ്ഞു....എന്റെ മനസ്സിൽ ചെറിയൊരു ആകുലത മൊട്ടിട്ട....അതിലുപരി ആകാംക്ഷയും.ഉത്തരയുടെ പൂവുപോലെയുള്ള മുഖത്തൊരു വിഷാദരേഖകണ്ടു.പാടംകടന്നുതെങ്ങിൻ തോപ്പിലൂടെയുള്ള വഴിത്താരയിൽ കടന്നു നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉത്തറയുടെ നനുത്ത ശബ്ദം മുഴങ്ങി....ഹരി എപ്പോഴെങ്കിലുമെന്നോട് ചോദിച്ചിട്ടുണ്ടോ ഹരിയെ ഞാൻ സ്നേഹിക്കുന്നുണ്ടോന്ന്.പൊടുന്നനെയുള്ള അവളുടെ ചോദ്യമെന്നെ ഉലച്ചു...ഇല്ല മെല്ലെ ഞാൻ മറുപടികൊടുത്തു. ഈ വൈകിയ വേളയിൽ ഹരിയോട് ഇങ്ങനെ സംസാരിക്കേണ്ടി വന്നതിൽ ക്ഷമിക്കണം..ഇന്നലെവരെ ഞാൻ കാത്തു. ഹരിവരുമെന്ന്.....ഇന്ന് ഞാൻ ഇതുപറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും പറയാൻ ഞാനുണ്ടാവില്ല..ഹരി എന്റെ മനസ്സിൽ എന്റെ ജ്യേഷ്ടനായിരുന്നു..എന്റെ തെറ്റുകൾ എന്നോട് പറഞ്ഞുതന്നു തിരുത്തിയ എന്റെ ജ്യേഷ്ട്ടൻ..അച്ഛനോടും അമ്മയോടും ഞാൻ പലതവണ സംസാരിച്ചുകഴിഞ്ഞതാണിത്..ഹരിയുടെ അച്ഛനെയും അമ്മയെയുമൊക്കെ ഹരി പറഞ്ഞു മനസ്സിലാക്കണം.ഹരിയെന്നെ മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു.....ഞാൻ ചെല്ലട്ടെ നേരമിരുട്ടി...
എന്നെ ഒന്നുമല്ലാത്ത അവസ്ഥയിലുപേക്ഷിച്ചിട്ടാണ് അവൾ പോയത് ..ഓരോ വാക്കും അളന്നു തൂക്കിയാണ് ഉത്തര പറഞ്ഞതെങ്കിലും എന്തുവേണമെന്നറിയാതെ തിരിയെ നടന്നു...രാത്രിയിൽ മുറിയിലിരുന്ന് പലവട്ടം ആലോചിച്ചു....ശേഷം അച്ഛന്റെ മുറിയിൽ കടന്നു...തലകുമ്പിട്ടു അച്ഛന്റെ അരികിൽ ഇരുന്നു....എന്താ ഹരി ..അച്ഛന്റെ ചോദ്യം....പിന്നെ ഹരി ഇത് വിളിക്കാനുള്ളവരുടെ ലിസ്റ്റാ ..ഇത് നിന്റെ കൈയ്യിൽ വെച്ചോളൂ..പിന്നൊരു കാര്യംകൂടി താലി പണിയാനേൽപ്പിച്ച തട്ടാന്റെ വീടുവരെ പോവണം..നാളെത്തന്നെ പോവണം...പൂജിക്കാനേല്പിക്കേണ്ടതാണ്....ഹരി ഈ ലിസ്റ്റ് നിന്റെ മുറിയിലേക്ക് വെച്ചോളൂ.ഞാനൊന്നു കിടക്കട്ടെ നല്ല ക്ഷീണം.പിന്നെ നീ പോവുമ്പോ ആ വാതിലൊന്നു ചാരിയെക്കു...
വാതിൽ ചാരി ഒന്നും മിണ്ടാതെ പുറത്തിറങ്ങി...നെഞ്ചിൽ ഒരു ഭാരം തിങ്ങി....നിസ്സഹായതയോടെ ചുറ്റും നോക്കി.പിന്നെ എപ്പോഴോ മുറിയിൽ കേറി ഉറക്കത്തിലേക്കു വീണു....
പിറ്റേന്നു പ്രഭാതം എല്ലാവരും തിരക്കിട്ടു നടന്നു..... പല്ലുതേച്ചുകൊണ്ടു മുറ്റത്തുനിൽക്കുമ്പോൾ ഉത്തര കടന്നു വരുന്നു..മുഖം കൊടുത്തില്ല...ഉത്തര മുറ്റത്തെ മാവിൻചുവട്ടിലേയ്ക്കാണു നടന്നത്...ചില്ലയിൽ തൂങ്ങിയ ഊഞ്ഞാലിൽ ഇരുന്നിട്ട് അവൾ ഉറക്കെ വിളിച്ചു ..ഹരി ഒന്നാട്ടാമോ.അൽപ്പനേരം ശങ്കിച്ച് നിന്നിട്ട് ഊഞ്ഞാലിനരുകിലേയ്ക്കു ഞാൻ ചെന്നു. അമ്പരപ്പോടെ ചിന്തിച്ചു .ഈ പെണ്ണിന് ഇതെന്തുപറ്റി.അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം എന്നിൽ ചെറിയൊരു ഭയാവുമുണ്ടാക്കി.കഴിഞ്ഞ ഓണത്തിന് ഓപ്പോളുടെ കുട്യോൾക്കുവേണ്ടി കെട്ടിയതാണ്.എല്ലാഓണത്തിനും ഈ മാവിലാണ് ഊഞ്ഞാൽകെട്ടുന്നത്.അതിനായി മാത്രം അതിന്റെ വലിയൊരു ചില്ല നീണ്ടുവളർന്നതായിരുന്നെന്നു തോന്നും.ശങ്കിച്ച് ഊഞ്ഞാലിലിരിക്കുന്ന അവളുടെ പിന്നിൽ ചെന്നിട്ട് ഇരുകൈകൾ്കൊണ്ടും കയറിൽ പിടിച്ചു പതിയെ ആട്ടി. 'നന്നായി ആട്ടു ഹരി' അതീവസന്തോഷത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ട് പിന്നിലേയ്ക്ക് മാറി നിന്നിട്ട്..ഊഞ്ഞാൽ വലിച്ചുപിടിച്ചിട്ടു സര്വശക്തിയുമുപയോഗിച്ചു ആട്ടി വിട്ടു..അമ്മയും മുത്തശ്ശിയും ആശ്ചര്യപ്പെട്ടു അരമതിലിനരുകിൽ നിൽപ്പുണ്ട്...അൽപ്പം നാണം തോന്നിയെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും വീണ്ടും ശക്തിയിൽ ആട്ടി..വേഗം കൂടിക്കൂടി വന്നു..ഹരി മാറിനിന്നോളൂ വേഗം.എന്ന് നിര്ദേശിച്ചിട്ടവൾ ഉയർന്നു പൊങ്ങുന്ന ഊഞ്ഞാലിൽ ബാലൻസ് ചെയ്തു നിന്നു..അതിശക്തമായി മുന്നോട്ടും പിന്നോട്ടും ആടുന്ന ഊഞ്ഞാലിൽ നോക്കി മുത്തശ്ശി ഒച്ചയിട്ടു.'നാളെ കല്യാണപ്പന്തലിൽ കയറേണ്ട കുട്ടിയ,ഉത്തരേ മതി കണ്ടിട്ട് പേടിയാവണ്.ടീച്ചറാത്രെ.....ഇറങ്ങാന്ന്‌ണ്ടോ നീയ്...മുത്തശ്ശിയുടെ ശബ്ദം പിന്നെ ഒരലർച്ചയായി...എന്താണ് സംഭവിച്ചതെന്ന് അറിയും മുൻപേ 'അമ്മ ബോധരഹിതയായി നിലം പതിച്ചു.ഒന്ന് ചലിക്കാൻ പോലുമാവാതെ ഒന്നുരണ്ടു നിമിഷം ഞാൻ ആളൊഴിഞ്ഞാടുന്ന ഊഞ്ഞാലിലേയ്ക്കു നോക്കി..ഉത്തര ഒരു ശബ്ദം പോലുമുണ്ടാക്കാതെ തറയിൽ കിടന്നു പിടയുന്നു..ഓടിച്ചെന്നു കോരിയെടുക്കുമ്പോഴേയ്ക്കും അവസാനത്തെ ഞരക്കവും പിടച്ചിലും ഉത്തര പൂർത്തിയാക്കിയിരുന്നു...
ആരൊക്കെയോ ഓടിവരുന്നത് എന്റെ കണ്ണിൽ മൂടൽ വരുന്നതിനുമുമ്പ് കണ്ടു....
പിന്നെ വെയിലോ മഴയോ ഒന്നും അറിഞ്ഞിരുന്നില്ല..ഒരിക്കൽക്കൂടി ആവർത്തിക്കപ്പെടുന്ന ഓർമകളിൽ ഈ ഇരുമ്പഴികളുള്ള, ഇരുട്ടു കൂടുകെട്ടിയ മുറിക്കുള്ളിലായിരുന്നു.....ഇനി തിരികെയെത്താം പുതിയ ഹരിയിലേയ്ക്കു......വെട്ടിമുറിച്ചുമാറ്റിയ മാവിന്റെ ചില്ലയ്‌ക്കൊപ്പം മുറിഞ്ഞത് അനുസരിക്കാൻ മാത്രം പഠിച്ച ,നിസ്സഹായത കൈമുതലായ ഹരി എന്ന യുവാവിന്റെ സ്വപ്നങ്ങളുമായിരുന്നു...മൗനത്തെ പ്രണയിച്ച ഹരിയുടെ..........
BY .നിസ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo