Slider

***അലീന ***(ചെറുകഥ )

0

***അലീന ***(ചെറുകഥ )
ഒരു കയ്യിൽ ഗിറ്റാറും, മറുകയ്യിൽ അവൾക്കു കൊടുക്കാനുള്ള ഒരു കൂട ചുവന്ന റോസാ പൂക്കളുമായി (ചുവന്ന റോസാപൂക്കൾ അവൾക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു ) ബസ്സ്സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അയാൾക്ക് പോകേണ്ട ബസ്സ് പോയിക്കഴിഞ്ഞിരുന്നു. “ഓ... ഇനി ഇപ്പൊ അടുത്ത ബസ്സ് അരമണിക്കൂർകഴിഞ്ഞേ...ഉള്ളോ
അവളോട് പറഞ്ഞ സമയത്തു എത്താൻ കഴിയും എന്നു തോന്നുന്നില്ല".
വൈകിയാൽ അവൾ പരിഭവിക്കും, അല്ലെങ്കിലേ അവൾ ഒരു തൊട്ടാവാടി പെണ്ണാ ചെറിയ കാര്യങ്ങൾ മതി പിണങ്ങാൻ. അയാൾ ഓർത്തു.
അടുത്തെങ്ങും ഒരു ഓട്ടോ പോലും ഇല്ല....
അതുവഴി കടന്നു പോകുന്ന ഓരോ വാഹനങ്ങൾക്കും കൈ കാണിച്ചു നോക്കി ഒരു ഫലവും ഉണ്ടായില്ല. എല്ലാവരും അവരവരുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള പാച്ചലിലാണ്.
അയാൾ തിരക്കിട്ടു മൊബൈൽ ഫോൺ എടുത്തു
വിരലുകൾ അടുത്ത സുഹൃത്തിന്റെ നമ്പറിനായിപരക്കം പാഞ്ഞു.
ഡൈൽ ചെയ്തു... "നാശം ഔട്ട് ഓഫ് റേഞ്ച്".
അല്ലങ്കിലും അവൻ ഇങ്ങനാ..ഒരാവശ്യത്തിന് കിട്ടില്ല.
ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു, അതൊന്നും കൂസാതെ അയാൾ കടന്നു പോകുന്ന ഓരോവാഹങ്ങൾക്കും കൈ കാണിച്ചുകൊണ്ടിരുന്നു.ഒരു വണ്ടി പോലും നിറുത്തിയില്ലെങ്കിലുംഅയാൾക്കു നിരാശ തോന്നിയില്ല, അയാളുടെമനസ്സിൽ മുഴുവൻ അവളായിരുന്നു, അവൾക്കുകൊടുത്ത വാക്കായിരുന്നു.
അങ്ങനെ അടുത്ത ബസ്സ് വന്നു ധൃതിയിൽ ബസ്സിൽ ചാടി കയറി സൈഡ് സീറ്റിൽ ഇരുന്നു.
പാതയോരത്തെ പച്ചപ്പിലേക്ക് കണ്ണും നട്ടിരിക്കേ
തണുത്ത ഇളം കാറ്റ് അയാളെ തലോടി കൊണ്ടിരുന്നു.. ചാറ്റൽ മഴത്തുള്ളികൾ തണുപ്പിന് ആക്കം കൂട്ടി ....ഏതോ ഒരു നിമിഷത്തിൽ അയാൾ അറിയാതെ ചില പഴയ ഓർമകളിലേക്ക് തെന്നിവീണു.
"ആദ്യമായി അവളെ കണ്ടതും, ഇഷ്ട്ടം തോന്നിയതും, അത് പറയാൻ പുറകെനടന്നതും എല്ലാം..... എല്ലാം..... ഒരു ഫ്ലാഷ്ബാക്ക് പോലെ മനസ്സിൽ മിന്നി മറഞ്ഞു.
ഒരു ഞായറാഴ്ചകുർബ്ബാന കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് അയാൾ അവളെ ആദ്യമായി കണ്ടത്. പിങ്ക് നിറമുള്ള ചുരിദാറണിഞ്ഞു, വേദ പുസ്തകം നെഞ്ചോടുചേർത്ത് കൂട്ടുകാരികളോടൊപ്പം പള്ളിവരാന്തയിലൂടെ നടക്കുന്ന അവളെ അയാൾ ഇമവെട്ടാതെ നോക്കി നിന്നിരുന്നു.
പിന്നീട് പരിചയപെട്ടു, വീണ്ടും വീണ്ടും കാണാൻശ്രമിച്ചു, പതിയെ ആ പരിചയം സൗഹൃദമായി പിന്നീട് പ്രണയവും....
"ചേട്ടാ…. ഇറങ്ങേണ്ട സ്ഥലം എത്തിട്ടോ "
കൺഡക്ടറുടെ വിളികേട്ടാണ് അയാൾ ഉണർന്നത്. ചുറ്റും നോക്കി. ഓ... ഇറങ്ങേണ്ട സ്ഥാലം എത്തിയിരിക്കുന്നു.
ബസ്സിൽനിന്നും ഇറങ്ങി, വാച്ചിൽ നോക്കി അല്പം വൈകി. അയാൾധൃതിയിൽ നടന്നു.
അവിടെ എത്തിയപ്പോഴേക്കും പതിവ് പോലെ അവൾ അവിടെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ അൽപ്പം പരിഭവിച്ചാണ് നിൽപ്. താൻ പറഞ്ഞ സമയത്തു എത്താത്തതിന്റെയാ.
വെള്ള വസ്ത്ര ദാരിണിയായ, അവളുടെ മുടിക്ക് സായാഹ്‌ന സൂര്യന്റെ ചുംബനം ഏൽക്കുമ്പോൾ സ്വർണ്ണ നിറമായിരുന്നു.
അടുത്ത് ചെന്ന് അവൾക്കായി വാങ്ങിയചുവന്ന റോസാപ്പൂക്കൾ അവൾക്കു നേരെനീട്ടിയങ്കിലും അവൾ അത് വാങ്ങാതെ പരിഭവം ഭാവിച്ചു തിരിഞ്ഞുനിന്നു. ആ ചുവന്ന റോസാ പൂക്കൾ അവളുടെ പാദങ്ങളിൽ സമർപ്പിച്ചു അവൾക്കഭിമുഖമായ് മുട്ട്കുത്തി നിന്ന്‌ ഗിറ്റാറിൽ വിരലുകൾ ഓടിക്കാൻതുടങ്ങി... ഗിറ്റാറിന്റെ പതിഞ്ഞ സംഗീതം അന്തരീക്ഷത്തിൽ ലയിച്ചു, അയാൾ പാടാൻതുടങ്ങി.... അതേ അവൾ സ്ഥിരമായി അവനെ കൊണ്ട് പാടിപ്പിക്കാറുള്ള അവളുടെ ഏറ്റവും പ്രിയപ്പെട്ടഗാനം.
സംഗീതാത്മകമായ അന്തരീക്ഷം. അവന്റെ സംഗീതം അവളുടെ കർണ്ണപാടങ്ങളെ കുളിരു കൊള്ളിച്ചു അവളുടെ പരിഭവം വെണ്ണ പോലെ അലിഞ്ഞ് ഇല്ലാതായി. മുഖത്തു പുഞ്ചിരി വിടരാൻതുടങ്ങി,
പതിവുപോലെ അവർ അവരുടേതു മാത്രമായ പ്രണയലോകത്തേക്ക് കടന്നു. തോളോട് തോൾ ചേർന്നിരുന്നു സല്ലപിച്ചു, തണുത്ത കാറ്റ് അവരെ തഴുകി കൊണ്ടിരുന്നു , പൂക്കൾ സുഗന്ധം പരത്തി, ചിത്രശലഭങ്ങൾ അവർക്കു ചുറ്റും വട്ടമിട്ടു പറന്നു. അവനും അവളും അവരുടെ മാത്രം ലോകത്തായിരുന്നു ചുറ്റും നടക്കുന്നതൊന്നും അറിയാതെ പ്രണയം പരസ്പരം പങ്കിട്ടു.
സൂര്യൻ കടലിലേക്ക് മുങ്ങാംകുഴിയിട്ടു, മാനത്തു നക്ഷത്രങ്ങൾ തെളിയാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ അവർ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
പ്രണയാതുരമായ ഏതോ നിമിഷത്തിൽ അവളുടെ അധരങ്ങൾ എന്തിനോ കൊതിക്കുന്നതായി അയാൾക്കു തോന്നി , അയാളും അതാഗ്രഹിച്ചിരുന്നു, അയാൾ അവളുടെ മുഖം തന്റെ മുഖത്തോട് അടുപ്പിച്ചു........................
പെട്ടന്നാണ് ഒരു പരുക്കൻ ശബ്ദതിൽ എന്തോ പുലമ്പി കൊണ്ട് ആരോ തന്റെ തോളിൽ തട്ടി വിളിക്കുന്നത് കേട്ട്, ഏതോ സ്വപ്നലോകത്തു നിന്നും ഞട്ടി ഉണർന്ന് അയാൾ തിരിഞ്ഞു നോക്കിയത്.
അൽപ്പം മുഷിഞ്ഞ വേഷധാരിയായ ഒരു വൃദ്ധൻ, അയാളുടെ കയ്യിലെ എരിഞ്ഞു കൊണ്ടിരിക്കുന്ന കുന്തിരിക്കത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ ലയിക്കുന്നുണ്ടായിരുന്നു , അവൻ ചുറ്റും നോക്കി വിജനം , കൂര കൂരിരുട്ടു, മാനം കറുത്ത് ഇരുണ്ടിരിക്കുന്നു ചീവീടുകളുടെ പതിഞ്ഞ ശബ്‌ദം അയാളെ അസ്വസ്ഥനാക്കി. അങ്ങിങ്ങായി പാറി നടക്കുന്ന മിന്നാമിന്നികളുടെ വെട്ടം മാർബിൾ പ്രതലങ്ങളിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു,
"പറഞ്ഞതു കേട്ടില്ലാന്നുണ്ടോ !!!? " ആ വൃദ്ധൻ കുറച്ചുഅമർഷത്തോടെ ചോദിച്ചു, ഒന്നും മനസ്സിലാവാത്ത അയാളുടെ മുഖഭാവം കണ്ട വൃദ്ധൻ ആവർത്തിച്ചു….. " പെട്ടെന്ന് പ്രാത്ഥിച്ചുപൊയ്ക്കോളൂ സെമിത്തേരി ഗേറ്റ് അടക്കാൻപോവ്വാ!!!!! "
കറുത്തിരുണ്ട മാനം കണ്ണീർ പൊഴിക്കാൻതുടങ്ങി, അയാൾ നനഞ്ഞുകുതിർന്നു, വൃദ്ധൻ പള്ളി മേടയില്ലേക്ക് ഓടികയറി,
മഴത്തുള്ളികളുടെ പ്രഹരമേറ്റു, പാതി വാടിയ ആ ചുവന്ന റോസാപൂക്കളുടെ ഇതളുകൾ പൊഴിയാൻ തുടങ്ങിയിരുന്നു. മഴ വെള്ളം വീഴുമ്പോൾ ആ മാർബിൾ സ്തൂപത്തിൽ കൊത്തി വെക്കപ്പെട്ട അവളുടെ പേര് അരണ്ട വെളിച്ചത്തിൽ വ്യക്തമാവാൻ തുടങ്ങിയിരുന്നു...... ..
"അലീന
ജനനം: 11/ 4/1996
മരണം: 20/7/2016"
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo