നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

**രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ** (പുസ്തകാസ്വാദനം)


ഒരു സങ്കീർത്തനം പോലെയുടെ കഥാകാരന്റെ കഥാസമാഹാരത്തിന് ഒരു ആസ്വാദനക്കുറിപ്പെഴുതാനുള്ള പാകതയൊന്നുമില്ല എനിക്ക്...എങ്കിലും ഞാനൊരു ശ്രമം നടത്തുകയാണ്. സദയം ക്ഷമിക്കുമല്ലോ.
**രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ**
(പുസ്തകാസ്വാദനം)
മനുഷ്യജീവിതങ്ങളിലെ വിഷാദങ്ങളുടെ ഇരുണ്ട ഇടനാഴികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പത്തൊമ്പത് കഥകളിലൂടെ " രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ" എന്ന കഥാസമാഹാരം പൂർത്തിയാകുന്നു.
പെരുമ്പടവംസാറിന്റെ ശൈലീ സവിശേഷത കൊണ്ടും വാചകങ്ങളുടെ ലാളിത്യവും സാധാരണക്കാരന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടും അദ്ദേഹത്തിന്റെ മറ്റ് കൃതികളെപ്പോലെതന്നെ മികവുറ്റതാണ് ഈ കഥാസമാഹാരവും.
2007 ൽ കേരളകൗമുദിയിൽ വന്ന ഒരു വാർത്തയായിരുന്നു രണ്ട് സങ്കടങ്ങൾ കണ്ട്മുട്ടുമ്പോൾ എന്ന കഥയ്ക്ക് ആധാരം.
ഓച്ചിറ പരബ്രഹ്മസന്നിധിയിൽ ഭിക്ഷാടനത്തിനിരിക്കുന്ന, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പരസ്പരം ഊന്ന് വടികളായ അനാഥർ (ചെല്ലപ്പനും നന്ദിനിയും) അദ്ദേഹത്തിന്റെ തൂലികയിൽ സരസ്വതിയും വിശ്വനാഥനുമായി പുനർജ്ജനിച്ചപ്പോൾ ചില ബന്ധങ്ങൾക്ക് വിളിക്കാനൊരു പേരില്ലെങ്കിലും പവിത്രമായത് പവിത്രമായിത്തന്നെ തുടരും എന്നദ്ദേഹം നമ്മോട് പറയുന്നു.
"ദൈവം നീതിമാനാണെന്ന് പറഞ്ഞതാരാ?"
(നീതിമാനായ ദൈവം അറിയാൻ) എന്ന് തോമാച്ചനെപ്പോലെ പലരും പലപ്പോഴായ് ചോദിച്ചിട്ടുണ്ടാകണം.
ചായക്കടയുടെ മുമ്പിൽ കൈകഴുകാൻവെള്ളം വെച്ചിരുന്ന കലത്തിന്റെ നൂറ്റൊന്നാമത്തെ പേറിലുണ്ടായ പാത്രം കൊണ്ട് കയ്യുംമുഖവും കഴുകുന്ന കൊച്ചിട്ട്യാതി "ഭൂമിയിലേക്ക് വെച്ച് ഏറ്റവും നല്ലമണം ചോറിന്റെയാണ്" (സ്വാദ്) എന്ന് പറയുമ്പോൾ "വിശപ്പിന് മഴയുമില്ല വെയിലുമില്ല ...വിശപ്പ് അഗ്നിയാണ്" എന്ന് ഓർമ്മിപ്പിക്കുന്നു സ്വാദ് എന്ന കഥ.
" സ്നേഹം വിശുദ്ധിയുടെ ഒരു നദിയാണ്. ദാഹിക്കുന്ന ആത്മാക്കൾ നദിയുടെ തീരങ്ങളിൽ ഇറങ്ങി വെള്ളംകുടിക്കുന്നു. നദി അശുദ്ധമാകുന്നില്ല" എന്ന് അദ്ദേഹമെഴുതിയത് സ്നേഹിക്കുന്നവർക്ക് വേണ്ടിയോ അതോ
സ്നേഹത്തിൽ വഞ്ചനയുടെ കറുപ്പ് ഒളിപ്പിക്കുന്നവർക്ക് വേണ്ടിയോ ?
"ഭൂമിയിലെ ഏകാകിയായ യാത്രക്കാരൻ നനയുന്ന ദൈവാനുഗ്രഹത്തിന്റെ മഴയാണ് നിശ്ശബ്ദത(ചിതറിപ്പോകുന്ന പ്രാർത്ഥനകൾ)" എന്ന വാചകത്തിനൊരു മനോഹാരിതയുണ്ട്. ഒറ്റപ്പെടലിന്റെ മൗനത്തെ വരച്ചുകാട്ടാനിതിലും ഭംഗിയായി ഏത് വാചകമാണ് എഴുതേണ്ടത്?
നഷ്ടബന്ധങ്ങളെയോർത്ത് വിലപിക്കുന്നവരേ നിങ്ങൾക്കായ് ഞാൻ മഹാനായ എഴുത്തുകാരന്റെ വരികൾ കടമെടുക്കുകയാണ് " കഥ തീരുന്നില്ല. ജീവിതവും തീരുന്നില്ല. വായിക്കാതെയുള്ള പേജുകളിൽ അതെങ്ങനെ തുടരുന്നുവെന്ന് ആർക്കറിയാം!". (കടൽക്കരയിലെ സന്ധ്യ)
കഥാപാത്രങ്ങളോരോന്നും ജീവനോടെ മുന്നിലേക്കിറങ്ങിവരുന്നത്പോലെ.... പലതട്ടിലുള്ള ജീവിതങ്ങളുടെ നേർക്കാഴ്ചയുടെ വാക്കുകളുടെ വിസ്മയലോകത്തിനൊടുക്കം കൗമുദിലേഖകൻ സജീവ്കൃഷ്ണൻ "രണ്ട് സങ്കടങ്ങളെ മൂന്നാമതൊരാൾ കാണുമ്പോൾ" എന്നൊരു അനുബന്ധമെഴുതിയ പുസ്തകം കൂടിയാണിത്.
കഥാകൃത്തും കഥാപാത്രങ്ങളും കണ്ട് മുട്ടിയ നിമിഷങ്ങളുടെ ഹൃദയസ്പന്ദനം ഞാനും തൊട്ടറിഞ്ഞത് പോലെ.....
"രണ്ട് സങ്കടങ്ങൾ കണ്ടുമുട്ടുന്ന നിമിഷം വിശുദ്ധമായ ഒന്നാണെന്ന്. ... " വിശ്വനാഥൻ സരസ്വതിയോട് പറയുന്നത് നമ്മളോടാണ്...
സ്ത്രീപുരുഷബന്ധങ്ങൾക്കിടയിലും പരിപാവനമായ ബന്ധങ്ങളുണ്ടാകാം.....
സങ്കടങ്ങളിൽ പരസ്പരം കണ്ട്മുട്ടുന്നവർ, ഒരിക്കലും പിരിയാറില്ല.

By Anamika

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot