നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുരമീ പ്രണയം


മധുരമീ പ്രണയം
.............................
രാവിലെ ഫോൺ ബെല്ല് കേട്ടാണ് ഉണർന്നത്...
ഏതവനാണോ എന്തോ.... എണീറ്റ് ചെന്ന് റിസീവർ എടുത്ത് ചെവിയോട് ചേർത്തു ....മ്മ്ടെ നൻപനാണല്ലോ വിളിക്കുന്നത്..
"എന്താടാ ഇത്ര രാവിലെ "... ഉറക്കം പോയ കലിപ്പിൽ ചോദിച്ചു...
"രാവിലെയോ മണി പത്തായി നീ കല്യാണത്തിന് വരുന്നില്ലെ?"..
ഈശ്വരാ..... മണി പത്തായോ! മുഹൂർത്തം 11.30 കഴിഞ്ഞ് 12 മണിക്കകമാണ്....
"ദേ ഇപ്പം വരാം " എന്നും പറഞ്ഞ് റിസീവർ വച്ചു..
തലേന്നത്തെ കല്യാണ സത്കാരവും തേങ്ങ ചുരണ്ടലും പാലു പിഴിയലും 'എല്ലാ കാര്യങ്ങളും' കഴിഞ്ഞ് വെളുപ്പാൻ കാലത്ത് നാലു മണിക്കാണ് വീട്ടിലെത്തി കിടന്നത്....
ഞങ്ങളുടെ നാട്ടിലൊരു വായനശാല ഉണ്ട്..... നാട്ടുകാരുമായെല്ലാം നല്ല സൗഹൃദത്തിലായതു കൊണ്ട് എത് കല്യാണത്തിനും ഞങ്ങൾ അംഗങ്ങൾ എല്ലാവരും ഉണ്ടാകും.. കല്യാണത്തിന്റെ തലേന്നത്തെ സത്കാരം മുതൽ കല്യാണം കഴിഞ്ഞ് പാത്രം കഴുകുന്നതു വരെ ഞങ്ങടെ പണിയാണ്...
നമ്മളെയൊന്നും കണ്ടാൽ മൈൻഡു ചെയ്യാത്ത തരുണീമണികളുമായി സംസാരിക്കുവാനും ഒത്താൽ ലൈൻ വലിക്കുവാനും ഇത്രയും നല്ല അവസരങ്ങൾ കിട്ടില്ല എന്നതുകൊണ്ടാണെന്ന് നിങ്ങൾ കരുതരുത്...
ഇതിൽ നിന്നും കിട്ടുന്ന ചെറിയ തുക ചേർത്തുവച്ചാണ് പുസ്തകങ്ങൾ വാങ്ങുന്നതും വായനശാലയുടെ നടത്തിപ്പും....
പെട്ടെന്ന് കുളിച്ച് റെഡിയായ് ചെറിയ കസവു കരയുള്ള മുണ്ടുടുത്ത് ബൈക്കുമെടുത്ത് ഓഡിറ്റോറിയത്തിലേക്ക് വച്ചുപിടിച്ചു...
ഓഡിറ്റോറിയത്തിൽ എത്തി..... നേരെ പാചകപ്പുരയിൽ ചെന്ന് പരിചയം പുതുക്കി എല്ലാം റെഡിയാണെന്നുറപ്പു വരുത്തി.... കൂട്ടുകാരുമായി വിളമ്പാനുള്ള തയ്യാറെടുപ്പുകൾ നടത്തി പെൺ വീട്ടുകാരുടെ കാരണവരുടെ അനുവാദത്തിന് കാത്തു നിന്നു....
അതി മനോഹരമായി അലങ്കരിച്ച മണ്ഡപം.. അന്നൊക്കെ അത് വളരെ അപൂർവ്വമായിരുന്നു.. പണക്കാർ മാത്രമെ ചെയ്തിരുന്നുള്ളു.. ഇന്നിത് സർവ്വസാധാരണം..
വെളിയിൽ അലങ്കരിച്ച മിത്സുബ് ഷി ലാൻസർ കാർ.. കല്യാണച്ചെറുക്കനുള്ളതാണ്..
ഹൊ.. ഭാഗ്യവാൻ.. ആത്മഗതം ....
അതിലെല്ലാമുപരി ഞങ്ങളുടെ നാട്ടിലെ വലിയ സ്വർണ്ണക്കട മുതലാളിയുടെ ഒറ്റ മകൾ..
നാട്ടിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രം...
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ക്കൂളിൽ പഠിച്ച...... സ്ക്കൂൾ ബസിൽ വരുന്ന കുട്ടി...
ബസ്സിൽ പോകുമ്പോൾ വഴിയരികിൽ നിന്ന് ഞാൻ നോക്കാറുണ്ട് പക്ഷെ ഇന്നുവരെ ഇങ്ങോട്ട് നോക്കിയിട്ടില്ല..
പെട്ടെന്നാണ് ഓഡിറ്റോറിയത്തിന്റെ മുൻ വശത്തൊരു ബഹളം..
അവിടേക്ക് ചെന്നപ്പോൾ കണ്ടത് പെണ്ണിന്റെ അച്ഛൻ തലയ്ക്ക് കൈ കൊടുത്തിരുന്ന് കരയുന്നതാണ്... ആരൊക്കെയോ ഒരാളോട് ചൂടായി സംസാരിക്കുന്നുണ്ട്..
അവിടെ നിൽക്കുന്ന ഒരു പരിചയക്കാരനോട് കാര്യം തിരക്കി.....
പയ്യന്റെ വീട്ടുകാർ കല്യാണം വേണ്ടെന്ന് വച്ചത്രെ...
കല്യാണപ്പെണ്ണ് അനാഥയാണെന്ന്.... അവളെ മക്കളില്ലാതിരുന്ന ഇവർ എടുത്തു വളർത്തിയതാണെന്ന്...
വെളുപ്പിന് ആരോ ഫോൺ ചെയ്തു പറഞ്ഞു... അനാഥാലയത്തിന്റെ അഡ്രസ്സും കൊടുത്തു...
പയ്യന്റെ വീട്ടുകാർ അവിടെപ്പോയി അന്വേഷിച്ച് സത്യമാണെന്ന് മനസിലാക്കി.....
അവരെ പറ്റിച്ച ആൾക്കാരുമായി ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു...
പയ്യന്റെ അമ്മാവനാണ് വന്നത്.. അയാൾ പെൺകുട്ടിയുടെ അച്ഛനോട് ദേഷ്യത്തിൽ ചോദിച്ചു...
" തന്തയും തള്ളയുമില്ലാതെ എവിടെയോ വളർന്നതിനെയൊന്നും അവനു വേണ്ട.... അവന്റെ കല്യാണം നല്ല അന്തസുള്ള കുടുംബത്തിൽ നിന്നും നടത്തും....."
അതുവരെ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്ന പെൺകുട്ടിയുടെ അച്ഛൻ ചാടിയെഴുന്നേറ്റ് അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചു....
" ജന്മം കൊണ്ട് അനാഥയായിരിക്കും പക്ഷെ അവൾ എന്റെ മോളു തന്നെയാ.... അങ്ങനെ തന്നെയാ അവളെ വളർത്തിയെ.... എവിടെ നിന്നോ എത്തിയ ഗർഭിണിയായ ഒരു സ്ത്രീ പ്രസവത്തോടെ അവിടെ വച്ചു മരണപ്പെട്ടു... കുഞ്ഞിന് ദോഷങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ജനനസമയവും നാളും വാങ്ങി ജാതകമെഴുതി.. ജാതകം ചേരുന്നൊരാളെ കൊണ്ടു മാത്രമെ അവളെ കല്യാണം കഴിപ്പിക്കു എന്നുള്ളതുകൊണ്ടാണ് ഇത്രയും നാൾ നീണ്ടത്... അതുകൊണ്ടൊരു ദോഷവും വരരുതെന്ന് കരുതി..
കൈ കുഞ്ഞായി ഞങ്ങളുടെ കയ്യിലേക്ക് അവളെ വാങ്ങുമ്പോൾ അവളെ ഈ നെഞ്ചിലിട്ട് വളർത്തിയപ്പോൾ അവളുടെ ശാഠ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂട്ടുനിന്നപ്പോൾ.... ഞങ്ങളുടെ മോളല്ല എന്ന് തോന്നിയിട്ടില്ല... ഞങ്ങളുടെ നാട് വിട്ട് ഇവിടെ വന്നു താമസിച്ചതു പോലും അവൾ വളർന്നു വരുമ്പോൾ ഇത് അറിയാതിരിക്കാനാണ്.... ഇത്രയും നാൾ എന്റെ പൊന്നുമോളായി വളർത്തിയ അവൾ അനാഥയാണെന്ന് ഞാൻ എന്തിന് പറയണം... അവൾ എന്റെ സ്വന്തം മകൾ തന്നെയാണ്...."
അയാളുടെ കഴുത്തിൽ നിന്നും പിടിവിട്ട അയാൾ നിന്നു കിതച്ചു....
ആരോ അയാളെ കസേരയിലിരുത്തി....
പയ്യന്റെ അമ്മാവൻ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു....
"കല്യാണം കഴിഞ്ഞിട്ടാണ് അവർ അറിയുന്നതെങ്കിലോ, ഇപ്പോൾ ആയതു നന്നായി.. മനുഷ്യത്വമില്ലാത്ത അവരുമായി ബന്ധം നടക്കാഞ്ഞത് പെൺകുട്ടിയുടെ ഭാഗ്യം .".. ആരോ പറഞ്ഞു..
എല്ലാവരും കുട്ടിയുടെ അച്ഛനെ ആശ്വസിപ്പിച്ചു..
' പെൺകുട്ടിയുടെ മാമൻ ' അവിടേക്ക് വന്നു.. ഇന്നലെ ഒരുമിച്ചിരുന്ന് തേങ്ങ ചുരണ്ടിയതാണ്.. പാവം അയാളും കരയുന്നുണ്ടായിരുന്നു...
കുട്ടിയുടെ അച്ഛന്റെ കൈ പിടിച്ചിട്ട് പറഞ്ഞു
" വിഷമിക്കാതിരിക്ക് ... എല്ലാം നല്ലതിനാണെന്ന് കരുതുക... നമുക്ക് നല്ല ഒരു പയ്യനെ കണ്ടു പിടിക്കാം."...
" എന്റെ കുട്ടിയ്ക്ക് എന്തൊക്കെയുണ്ടായിട്ടെന്താ കാര്യം ചൊവ്വാദോഷമല്ലെ.. ചേരുന്നൊരു ജാതകം നോക്കിയിരുന്ന് വയസ് 24 ആയി.. എല്ലാം ചേർന്നപ്പോൾ ഇങ്ങനെയുമായി.. ഇനിയവൾക്ക് ജാതകവശാൽ 30 വയസ്സിലെ മംഗല്യ യോഗമുള്ളു........ ഭഗവാനെ നീ തന്നെ തുണ.. "
കുട്ടിയുടെ അച്ഛച്ഛൻ നെടുവീർപ്പിട്ടു..
പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു ശബ്ദം...
"ഇവിടെ ആരെങ്കിലുമുണ്ടോ എന്ന് നോക്ക്.. മുഹൂർത്തത്തിന് സമയമുണ്ട്.. "
കുട്ടിയുടെ അച്ഛനും മാമനും കാർന്നോരുമെല്ലാം ശബ്ദം കേട്ടിടത്തേക്ക് നോക്കി... നാട്ടിലെ ഒരു പൊതു പ്രവർത്തകനാണ്....
മറ്റുള്ളവരുടെയും അഭിപ്രായവും അതായിരുന്നു...
"സമ്പത്തു മാത്രം നോക്കിയാൽ പോര നല്ല സ്വഭാവമുള്ള പയ്യനാ വേണ്ടത്.. "...വേറൊരാൾ
കുട്ടിയുടെ അച്ഛൻ എല്ലാരുടെയും മുഖത്തേക്ക് മാറി മാറി നോക്കി... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു...
പെട്ടെന്ന് ബ്രോക്കർ എന്റെ കൈ പിടിച്ച് മുന്നിലേക്ക് നിർത്തി.....
" ഇവന് ചൊവ്വാദോഷമുണ്ട്. ബികോം കഴിഞ്ഞു ഒരു സ്വർണ്ണക്കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.. അങ്ങേക്ക് ഇഷ്ടമുണ്ടേൽ മാത്രം. ഗ്രഹനില എന്റെ കയ്യിലുണ്ട്. ജാതക ചേർച്ച നോക്കാം. അമ്പലത്തിലെ തിരുമേനി ഇവിടുണ്ടല്ലോ.."
ഇന്നലെയാണ് അമ്മ ഗ്രഹനില അമ്മാവനെ ഏല്പിച്ചത്... അത് ഇത്ര പെട്ടെന്ന് ആവശ്യം വരുമെന്നറിഞ്ഞില്ല.
കുട്ടിയുടെ അച്ഛൻ മുഖമുയർത്തി നോക്കി.. എന്റെ വീട്ടുകാരെ അദ്ദേഹത്തിന് അറിയാമായിരുന്നു.....
അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് ബ്രോക്കറുടെ കയ്യിൽ നിന്നും ഗ്രഹനില വാങ്ങി തിരുമേനിയെ ഏല്പിച്ചു... എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്കായി..
ചെണ്ടകൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ടോ?.. ഞാൻ ചെവിയോർത്തു.... അപ്പോഴാണ് എന്റെ നെഞ്ചിടിപ്പാണെന്ന് മനസ്സിലായത്..
ലോട്ടറി അടിക്കാൻ ഒരു നമ്പർകൂടി ശരിയാകാൻ കാത്തു നിൽക്കുന്നവന്റെ അവസ്ഥയിലായിരുന്നു ഞാൻ...
തിരുമേനി മുഖമുയർത്തി.....
എല്ലാവരും ആകാംക്ഷയിലാണ്...
"നാള് ചേരും എട്ടു പൊരുത്തമുണ്ട്... "
ഇത് കേട്ടപ്പോൾ അയാളെ പൊക്കിയെടുത്ത് ഉമ്മ കൊടുത്തിട്ട് 100 രൂപ വണ്ടിക്കൂലിയും കൊടുക്കണമെന്ന് തോന്നി... പക്ഷെ നിയന്ത്രിച്ചു..
കുട്ടിയുടെ അച്ഛൻ അടുത്തേക്ക് വന്ന് കൈകൾ പിടിച്ചിട്ട് ചോദിച്ചു...
"എന്റെ മോളെ ഞാൻ മോനെ ഏല്പിക്കട്ടെ..... അവൾ ഞങ്ങളുടെ ജീവനാണ്..."
അറിയാതെ എന്റെ കണ്ണു നിറഞ്ഞു...
"തീർച്ചയായും, ഞാൻ നോക്കിക്കൊള്ളാം. എന്റെ ജീവനെപ്പോലെ കാത്തു കൊള്ളാം. അവളുടെ ഭൂതകാലമൊന്നും എനിക്ക് പ്രശ്നമല്ല... പക്ഷെ ഒരു കാര്യം മാത്രം എനിക്കറിയണം.. എന്നെ അവൾക്കിഷ്ടമാണോ എന്നത്.
എനിക്ക് കുട്ടിയുമായി ഒറ്റയ്ക്കൊന്നു സംസാരിക്കണം.. "
അവളുടെ ഡ്രസ്സിംഗ് റൂമിലേക്ക് ചെന്നു.. എല്ലാവരും പുറത്തിറങ്ങി... കൂടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവളുടെ അമ്മയും....
ഞാൻ കതകു ചാരി...
മുഖം താഴ്ത്തി നില്ക്കുകയാണ് അവൾ.. പട്ടുസാരിയിൽ ഒന്നു കൂടിസുന്ദരിയായിരിക്കുന്നു... ഞാൻ പതുക്കെ അവളെ വിളിച്ചു..അവൾ മുഖമുയർത്തി.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. കൺമഷി പടർന്നിരിക്കുന്നു...
എന്താണ് പറയേണ്ടത് .... പഠിക്കാൻ പോകുമ്പോൾ വഴിവക്കിൽ നിൽക്കുന്ന എന്നെ നോക്കുക പോലും ചെയ്യാതെ പോയിരുന്നവൾ.... അർഹതയില്ലായിരുന്നിട്ടും തന്റേതാണെന്ന് കരുതിയവൾ... വലുതായപ്പോൾ സ്വയം മാറി നിന്നു.... കോളേജിൽ പോകുന്ന അവളെ കാണുമ്പോൾ കാണാത്തതുപോലെ കടന്നു പോയി... ഉത്സവങ്ങൾക്കോ വിശേഷങ്ങൾക്കോ കാണുമ്പോൾ മുന്നിൽ പെടാതെ നിന്നു... പക്ഷെ അവളെ മറക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല.....
വിവാഹം ചെയ്യാനിരുന്ന സമ്പന്നനും സുന്ദരനുമായ ആളുമായി താരതമ്യം ചെയ്യുമ്പോൾ എന്നെ ഇഷ്ടമാകുമോ?...
ഞാൻ അവളുടെ അടുത്തെത്തി പതുക്കെ ചോദിച്ചു...
"കാര്യങ്ങളൊക്കെ ഇങ്ങനെയായി... എന്നാലും തനിക്ക് ഇഷ്ടമില്ല എങ്കിൽ തുറന്നു പറയാം. ജാതകം ചേർച്ചയൊക്കെ വിഷയമല്ല. തനിക്ക് ഇനിയും നല്ല ബന്ധം കിട്ടും. പിന്നീടൊരു മനോവിഷമം ഉണ്ടാകാൻ പാടില്ല.. എന്നെ കണ്ടിട്ടുണ്ടോ എന്നു പോലും എനിക്കറിയില്ല. എന്നാലും ചോദിക്കുവാണ്...
എന്നെ ഇഷ്ടമാണോ? ഞാൻ കല്യാണം കഴിക്കട്ടെ..."
ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..
പക്ഷെ അവളുടെ വാക്കുകൾ കേട്ട് സ്തബ്ധനായി..
" കാണുകയോ കേൾക്കുകയോ പരിചയമോ ഇല്ലാത്ത ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും.. മനസിൽ ചെറിയ ഒരിഷ്ടമെങ്കിലും തോന്നണ്ടെ. എനിക്കും ചില സങ്കല്‌പങ്ങളുണ്ട് എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് ... ഇനിയും ചേർച്ചയുള്ളതു വരാനായി ഞാൻ കാത്തിരിക്കും... "
ശ്വാസം നിലച്ചതു പോലെ തോന്നി....സ്വബോധം വീണ്ടെടുത്ത് അവളെ നോക്കി പുഞ്ചിരിച്ചു...
"സാരമില്ല ഇങ്ങനെയൊന്നും നടന്നിട്ടില്ല എന്നു കരുതുക. നല്ലതു മാത്രം വരട്ടെ ".
ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു...
പെട്ടെന്ന് മുതുകിൽ അതിശക്തമായൊരിടി കിട്ടി... തിരിഞ്ഞു നോക്കിയ എന്നെ അതിശയിപ്പിച്ചു കൊണ്ടു അവൾ പറഞ്ഞു
"അയ്യടാ.. അങ്ങനങ്ങു പോയാലോ..."
എന്റെ കൈ ചേർത്തു പിടിച്ചിട്ട് അവൾ പറഞ്ഞത് വിശ്വസിക്കാനായില്ല..
" ഇത്രയും വർഷവും മനസിൽ ഒളിപ്പിച്ചിരുന്ന സ്നേഹം. അത് ഒരാളോട് മാത്രമെ തോന്നിയിട്ടുള്ളു. ഒരു പാട് തവണ. ഒരു പാട് സ്ഥലത്തു വച്ചു നോക്കി നിന്നിട്ടുണ്ട്.. ഇങ്ങോട്ടൊരു നോട്ടം പ്രതീക്ഷിച്ച്.. ഇഷ്ടമാണ് എന്ന ഒരു വാക്കിനു വേണ്ടി... എന്റെ ഏതിഷ്ടവും അച്ഛൻ സാധിച്ചു തരുമായിരുന്നു. അച്ഛനെയും അമ്മയെയും ഞാൻ വിഷമിപ്പിക്കില്ല.എന്നെ അത്രത്തോളം സ്നേഹിച്ചാണ് അവർ വളർത്തിയത്. അവരുടെ ഇഷ്ടത്തിന് ഞാൻ എതിരുനില്ക്കുകയുമില്ല.. എല്ലാം മറന്നാണ് ഈ കല്ലാണത്തിന് സമ്മതിച്ചത്. പക്ഷെ ദൈവം എന്റെ കൂടെയാണ്.. എനിക്ക് എന്റെ ചേട്ടനെ തന്നെ തന്നു.. "
അവൾ പറഞ്ഞതു കേട്ട് പൊക്കിയെടുത്തു കറക്കണമെന്നുണ്ടായിരുന്നു...
പക്ഷെ അപ്പോഴേക്കും വാതിലിൽ മുട്ടുകേട്ടു...
"മുഹൂർത്തം ആകാറായി...."
പിന്നെ എല്ലാം വേഗത്തിലായി.... എല്ലാം സ്വപ്നത്തിൽ നടക്കുന്നതായി തോന്നി...
ഒരുമിച്ചുള്ള ഫോട്ടോ എടുപ്പും നടത്തവുമൊക്കെ കണ്ടു കൂട്ടുകാർ ചോദിച്ചു
"നിങ്ങൾ തമ്മിൽ ലൗ ആയിരുന്നോ.... എല്ലാം അഡ്ജസ്ററുമെൻറായിരുന്നോ. "
ഞാൻ അവളെ നോക്കി.... അവൾ എന്നെയും..
സദ്യയൊക്കെ കഴിഞ്ഞ് കാറിൽ കയറിയിരുന്നു... ഭാഗ്യവാന് കൊടുക്കാൻ വച്ചിരുന്ന കാർ ഇപ്പോൾ ഈ ഭാഗ്യവാനാണ് കിട്ടിയത്....
എല്ലാവരോടും യാത്ര പറഞ്ഞു.... വണ്ടി മുന്നോട്ട് നീങ്ങി....
"ചേട്ടന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാകുമോ?" അവൾ ചോദിച്ചു....
" ലോട്ടറിയടിച്ച ഒന്നാം സമ്മാനവും കാറും കൊണ്ടുചെന്നാൽ ഏതു വീട്ടുകാരാണ് വേണ്ടെന്ന് പറയുക.. "
അന്നു കിട്ടിയ നുള്ളിന്റെ പാട് ഇപ്പോഴും ചുവന്നു കിടപ്പുണ്ട്.....
രാത്രിയിൽ എന്റെ മാറിൽ ചേർന്നു കിടന്നുറങ്ങുന്ന അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് മനസ് മന്ത്രിച്ചു.... മാപ്പ്.... ഞാൻ ചെയ്ത തെറ്റിനെല്ലാം മാപ്പ്....
ദൈവം എന്നോട് ക്ഷമിച്ചിരുന്നു.. അല്ലെങ്കിൽ നീ എന്റേതാകുമായിരുന്നില്ല....
ഇന്നലെ രാത്രി ഒരുമിച്ച് തേങ്ങ ചുരണ്ടി കഴിഞ്ഞ് നന്നായി മദ്യപിച്ച നിന്റെ മാമൻ നിന്നെ പിരിയുന്ന വിഷമം പറഞ്ഞു കരഞ്ഞുകൊണ്ട് ആ സത്യം എന്നോട് പറയുമ്പോൾ.....
വേണ്ട എന്ന് മനസ് വിലക്കിയിട്ടും ..... നിന്നെ ആർക്കും വിട്ടുകൊടുക്കാൻ കഴിഞ്ഞില്ല പ്രിയേ...
അപ്പോൾ തന്നെ അവിടെ നിന്നും ബ്രോക്കർ അമ്മാവന്റെ വീട്ടിലെത്തി അയാളെ പറഞ്ഞു സമ്മതിപ്പിച്ചു.... അയാൾ എന്നോട് ഒരു കാര്യം മാത്രമെ ആവശ്യപ്പെട്ടുള്ളു.....
നിന്റെ പൂർണ്ണ സമ്മതം......
ദൈവം നമ്മളോടൊപ്പം ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി കലാശിക്കുമെന്ന് അനുഗ്രഹിച്ച് ചെറുക്കൻ വീട്ടുകാരുടെ നമ്പർ തന്നു....
നീയെന്റെതാകാനായിരിക്കാം ഒരു പക്ഷെ ഇങ്ങനൊരു ഭൂതകാലം നിനക്കു തന്നത്.....
ഒരിക്കൽ ഞാൻ നിന്നോട് സത്യങ്ങൾ എല്ലാം പറയും....
" .......അന്ന് നീയെന്നോട് ക്ഷമിക്കില്ലെ...."
ജയകുമാർ ശശിധരൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot