നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#നിയോഗം


#നിയോഗം
വീണ്ടും ഫോൺ റിംഗ് ചെയ്ത് കൊണ്ടേയിരുന്നു.നാട്ടിലെ നമ്പറിൽ നിന്നുമായത് കൊണ്ടാണോ, ഇങ്ങനെ നിർത്താതെ ഒരു കാൾ പതിവില്ലാത്തത് കൊണ്ടാണോ അറിയില്ല മനസ്സിലെന്തോ ഒരു ഭയം വന്ന് നിറയുന്നുണ്ടായിരുന്നു. പതിയെ വണ്ടി ഒരു സൈഡിലേക്കൊതുക്കി ഞാനാ നമ്പറിലേക്ക് തിരിച്ച് വിളിച്ചു..
"ബാലു.. നീ എന്താടാ ഫോണെടുക്കാത്തെ ?"
നാട്ടിൽ നിന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഷാജിയാണ്.
"എന്താടാ കാര്യം ? ഇതേത് നമ്പരിന്ന നീ അടിച്ചേ ? ഞാൻ ഡ്രൈവിലായിരുന്നു.കുട്ടികളെ സ്കൂളിൽ കൊണ്ടാക്കാൻ പോകുന്ന വഴിയാ"
"അതൊക്കെ പിന്നെ പറയാം.. നിനക്ക് പെട്ടന്ന് ലീവ് കിട്ടോ?"
അപ്രതീക്ഷിതമായ അവന്റെ ചോദ്യം എന്റെയുള്ളിൽ ഒരു നടുക്കമാണുണ്ടാക്കിയത്.
ഈശ്വരാ.. ന്റെ അമ്മ..
പെട്ടന്ന് ഓർക്കാൻ അതല്ലാതെ മറ്റൊന്നുമില്ലായിരുന്നു..
"എന്താടാ..എന്ത്പറ്റി?"
"അത് പിന്നെ.. നമ്മുടെ ലച്ചൂന് ഇന്ന് കോളജിലേക്ക് പോകും വഴി ചെറിയ ഒരാക്സിഡന്റ്"
അവന്റെ ശബ്ദം ഇടറുന്നുണ്ട്.
"ഒരോപ്പറേഷൻ വേണമെന്ന് പറയുന്നു. പേടിക്കാനൊന്നുല്ല ലീവ് കിട്ടുമെങ്കിൽ നീ ഒന്ന് വാ.."
തിരിച്ചൊന്നും ചോദിക്കാനെനിക്കായില്ല.അതിന് മുമ്പേ കൈകൾക്ക് ബലം നഷ്ടപ്പെട്ടിരുന്നു.മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ താഴേക്ക് ഊർന്ന് വീണു. എന്താണെന്റെ ലച്ചൂന് സംഭവിച്ചതെന്ന് ഒരറിവുമില്ലാതെ ഞാൻ അന്താളിച്ച് നിന്നു. ഫോൺ എടുക്കാൻ പോലും ശ്രമിക്കാതെ സ്റ്റീയറിങ്ങിലേക്ക് തലവെച്ചങ്ങിനെ കിടന്നു.
തോളിലേക്കൊരു കരസ്പർശം ഏറ്റപ്പോഴാണ് തല ഉയർത്തി നോക്കിയത്.ഖഫീലിന്റെ മോളാണ്. സ്കൂളിലെത്താൻ വൈകും എന്നുള്ളത് അറീക്കാനാകാം എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
അവളുടെ നിഷ്കളങ്കമായ കുഞ്ഞു പുഞ്ചിരി തെല്ലൊരാശ്വാസം തന്നുവോ.. ഹേയ് വഴിയില്ല.. ദൈവത്തിന് ഇനിയും പരീക്ഷിച്ച് മതിയായില്ലല്ലോ.
എങ്ങിനെയൊക്കെയോ ഒരു വിധത്തിൽ വണ്ടിയെടുത്ത് കുട്ടികളെ സ്കൂളിലെത്തിച്ചു.സീറ്റിനടിയിൽ നിന്നും ഫോണെടുത്തു നോക്കി.മറ്റൊരു കാളും വന്നിട്ടില്ലായിരുന്നു.തിരിച്ചൊന്ന് നാട്ടിലേക്ക് വിളിക്കാൻ എന്തോ ധൈര്യം വന്നില്ല. അച്ഛന്റെ സുഹൃത്ത് റിയാസ്‌ക്കയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു.
തിരികെ റൂമിലേക്ക് മടങ്ങുമ്പോൾ ഒരു വലിയ ചോദ്യ ചിഹ്നം വന്നെന്റെ മുന്നിൽ നിന്ന്, ഇടയ്ക്കിടെ മുന്നോട്ടുള്ള വഴിയേ അവ്യക്തമാക്കികൊണ്ടിരുന്നു..ഈശ്വരാ എന്താണിനി ഞാൻ വേണ്ടത്?
നാലു വർഷം... നാലുവർഷമായി ഈ മരുഭൂമിയിലേക്ക് കാലെടുത്ത് വെച്ചിട്ട്.നാട്ടിലേക്കൊന്ന് പോകാൻ അതിയായ ആഗ്രഹമില്ലാഞ്ഞിട്ടല്ല.എങ്ങനെയാണ് പോകുക എന്നൊരു പിടിയുമില്ലാത്തത് കൊണ്ടാണ്.
പത്താം ക്ലാസ്സ് വരേ ഒരു ബുദ്ധിമുട്ടുകളും ഞാനറിഞ്ഞിട്ടില്ല.അമ്മയും അനിയത്തിമാരും , ഗൾഫിൽ നിന്നും ഒരഥിതിയെ പോലെ വർഷങ്ങൾ കൂടുമ്പോൾ മാത്രം വരുന്ന അച്ഛനും.എത്ര സന്തോഷമായിരുന്നു അന്നൊക്കെ..പെട്ടന്നുള്ള അച്ഛന്റെ മരണം തകർത്തടിഞ്ഞത് ഞങ്ങളുടെ ജീവിതവും,സ്വപ്നങ്ങളായിരുന്നു.പിന്നീടങ്ങോട്ടെല്ലാം മാറിമറിഞ്ഞു.ജീവിക്കാൻ വേണ്ടി അമ്മ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അറിയാവുന്ന ജോലികളെല്ലാം ചെയ്തു പലതും അനുഭവിച്ചു. പലരുടെയും കുത്തുവാക്കുകൾ കേട്ടു.ഒടുക്കം അച്ഛന്റെ സുഹൃത്ത് റിയാസ്‌ക്ക വഴി കിട്ടിയതാണ് ഈ ഹൗസ് ഡ്രൈവർ വിസ.
ഇങ്ങോട്ട് വിമാനം കേറുമ്പോഴും വലിയ പ്രതീക്ഷകളൊന്നും എനിക്കില്ലായിരുന്നു.
തോറ്റുപോയവനെന്ത് പ്രതീക്ഷ?
മറ്റുള്ളവരുടെ വീട്ടിൽ വീട്ടുജോലിക്ക് പോയിരുന്ന അസുഖക്കാരിയായ അമ്മയെ ഇനിയെങ്കിലും നല്ലപോലെ നോക്കണം.അനിയത്തിമാരെ നന്നായി പഠിപ്പിക്കണം. അച്ഛന്റെ സ്ഥാനത്ത് നിന്ന് അവരെ സുരക്ഷിതമായ കൈകളിലേൽപ്പിക്കണം.ഇത്രെയേ ആഗ്രഹങ്ങളൊള്ളു.എന്നിട്ടും ദൈവം എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത്.അതോ ഇതുപോലും ആഗ്രഹിക്കാനുള്ള അർഹതയില്ലാത്തവനായിരുന്നോ ഞാൻ..
ഇവിടെ എത്തീട്ടും കഷ്ടപ്പാടുകൾക്ക് ഒരു കുറവുമുണ്ടായില്ല .1500 റിയാൽ ശമ്പളമായി കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും. വന്ന ദിവസം തന്നെ ഖഫീൽ റിയാസ്‌ക്കയോട് പറഞ്ഞിരുന്നു. 1000 റിയാലേ കൊടുക്കു,അതിന് പറ്റുമെങ്കിൽ നിൽക്കാൻ പറഞ്ഞാൽ മതിയെന്ന് . വളരെ വിഷമത്തോടെ റിയാസ്‌ക്ക എന്നോടിത് പറയുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
"എവിടെ ചെന്നാലും എനിക്കിത്രയേ യോഗമുള്ളു ഇക്കാ.. അതൊന്നും സാരോല്ല. ഇതും എനിക്കിപ്പോൾ വലുതാണെന്ന്" മറുപടി കൊടുക്കുമ്പോൾ ചങ്കിനകത്തൂടെ വല്ലാത്തൊരു വേദനയുണ്ടായിരുന്നു.
അന്ന് തുടങ്ങിയതാണ് ഈ ഓട്ടം രാവെന്നോ പകലെന്നോ ഇല്ലാതെ.
വികലാംഗനായ എന്റെ ഖഫീലിന്റെ യാത്രാ പരമായ എല്ലാ കാര്യങ്ങളും നോക്കണം. അദ്ദേഹത്തിന്റെ അഞ്ചു മക്കൾ, ഭാര്യ. ഇവെരെപ്പഴാണോ പറയുന്നത് അപ്പോൾ വണ്ടി എടുത്തോണം.വിശപ്പും ദാഹവുമില്ലാതെ അവർ വരുന്നത് വരേ കാത്തിരിക്കണം.മൂത്ത രണ്ട് മക്കൾക്കും സ്വന്തമായി വണ്ടിയുണ്ടെങ്കിലും.ഒരു ദയയുമില്ലാതെ എന്നെ ഇട്ടോടിക്കും.എങ്കിലും ഭക്ഷണവും താമസവും ഒന്നും അറിയേണ്ട. അത്കൊണ്ട് തന്നെ 1000 റിയാലിൽ നിന്നും 100 റിയാൽ ഒഴിച്ച് ബാക്കിയെല്ലാം നാട്ടിലേക്കയക്കും.അത് കടങ്ങൾ തീർക്കാൻ തന്നെ തികയില്ല. രണ്ട് അനിയത്തിമാരെ പഠിപ്പിക്കണം . അമ്മയുടെ മരുന്ന്. മറ്റു ചിലവുകൾ ഒന്നും ആകില്ലെന്നറിയാം.
വർഷത്തിൽ ഒരുമാസം ലീവ് കിട്ടുമെങ്കിലും അത്പോലുമെടുക്കാതെ ഇതിപ്പോ നാലാമത്തെ വർഷമാണ്. എന്നിട്ടും ഒന്നുമില്ലല്ലോ എന്റെ കയ്യിൽ.സുഹൃത്തുക്കളെന്ന് പറയാൻ പോലും ഇവിടാരുമില്ല. ഈ വണ്ടിയും ആ വലിയ വീടിനോട് ചേർന്ന ഒറ്റമുറിയും അതാണെന്റെ ലോകം
ദൈവമേ.. ന്റെ കുട്ടീടെ ഓപ്പറേഷൻ...
ഓർക്കുംതോറും മനസ്സിൽ ഇരുട്ട് വന്ന് നിറഞ്ഞു..എന്ത് ചെയ്യും ആരോട് ചോദിക്കണം കുറച്ച് പൈസ?
റൂമിലേക്ക് എത്തിയെങ്കിലും എന്ത് വേണമെന്ന് ഒരുപിടിയുമില്ലാതെ ഞാൻ തളർന്നിരുന്നു .സ്ഥലസകാല ബോധം വന്നപ്പോൾ അമ്മയുടെ നമ്പറിലേക്ക് അടിച്ചു. ഒറ്റ റിങ്ങിൽ തന്നെ ഫോണെടുത്ത് നെഞ്ചു പൊട്ടിപ്പോകുന്ന ഒരു കരച്ചിലായിരുന്നു. പിന്നെ ഒന്നും ചോദിക്കാനായില്ല,എന്നെ തകർത്ത് കളയാൻ മാത്രം ശക്തിയുണ്ടാ കരച്ചിലിന്..അതെ സീരിയസ് ആണ്. ചെറിയ പരിക്കൊള്ളെങ്കിൽ അമ്മ എന്റെ മുന്നിൽ പിടിച്ച് നിൽക്കുമായിരുന്നു.
ഇനിയാർക്കാണ് ഈശ്വരാ ഞാനൊന്ന് വിളിക്കുക.. ആരോടാണ് ഒരു സഹായം ചോദിക്കുക.ഒരുപിടിയുമില്ലല്ലോ..
എങ്ങനെയെങ്കിലും ഖഫീലിനെ കാണണം,കുട്ടികൾക്ക് സ്കൂൾ അവധിയൊന്നുമില്ലാത്തത് കൊണ്ട് ലീവ് തരില്ലെന്നുറപ്പാണ് കുറച്ച് പൈസ ചോദിച്ചാൽ തരുമെങ്കിലോ...മറ്റൊന്നും അപ്പോൾ ഞാലോചിച്ചില്ല. കണ്ണുനീരിനെ വകവെക്കാതെ ആ വലിയ വീടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു..ഇന്ന് വരേ അങ്ങോട്ട് കേറിയിട്ടില്ല അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയുകയുമില്ല. ഭയം കൊണ്ടും നിരാശകൊണ്ടും ചങ്കിനകത്ത് ഒരു പിടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
പക്ഷേ...
എന്നെ പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വീൽചെയറിലിരുന്ന് സ്വയം പുറത്തേക്ക് വന്നു.ഇത് വരേ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു തെളിച്ചം ആ മുഖത്ത് ഞാൻ കണ്ടു. ശ്വാസ ഗതിയിൽ ഇടറിപ്പോകാവുന്നത് കൊണ്ടാകാം ശ്രമിച്ചെങ്കിലും എന്റെ വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു. എന്ത് വേണമെന്നറിയാതെ പകച്ച് നിന്ന എന്നെ അദ്ദേഹം അടുത്തേക്ക് വിളിച്ചു.നിറഞ്ഞ പുഞ്ചിരിയോടെ ഒരു കവർ എനിക്ക് നേരേ നീട്ടി.തുറന്ന് നോക്കാൻ ആംഗ്യം കാണിച്ചു. ഒന്നും മനസ്സിലാവാതെ ഞാനത് പതിയെ തുറന്നു. എന്റെ പാസ്പോർട്ട്, നാട്ടിലേക്കുള്ള ടിക്കറ്റ്, എനിക്ക് ചിന്തിക്കാൻ പോലുമാവാത്ത ഒരു സംഖ്യയുടെ ചെക് ലീഫ്... സത്യമാണോ സ്വപ്നമാണോ എന്നൊരു നിഃശ്ചയവുമില്ലാതെ എന്റെ മിഴികളെ നിയന്ത്രിക്കാനാകാതെ കൂപ്പുകൈകളാലെ ഞാൻ അദ്ദേഹത്തോട് ചേർന്ന് തറയിലേക്ക് പതിഞ്ഞിരുന്ന് പൊട്ടി കരഞ്ഞു.
അൽപ്പം മുമ്പ് റിയാസ്‌ക്ക വിളിച്ച് വിവരങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചിരിക്കുന്നു.അപ്പോൾ തന്നെ ടിക്കറ്റ് എടുക്കുകയായിരുന്നു.
"സാലറി ഞാൻ മനപ്പൂർവ്വം കുറച്ച് തന്നതാണ്. എല്ലാ മാസവും ഒരു സംഖ്യ നിങ്ങൾക്കായി കരുതാറുണ്ട്.പണത്തിന്റെ അഹങ്കാരത്തിൽ അല്ലാഹുവിനെ മറന്ന് ജീവിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്. പകരമായിട്ട് ഒരു കാൽ പടച്ചവൻ തിരിച്ചെടുത്തപ്പോഴാണ് ജീവന്റെയും. പണത്തിന്റെയും, അവൻ തന്ന സകല സൗഭാഗ്യങ്ങളുടെയും വിലയറിയുന്നത്".അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും,അനിയത്തി കുട്ടിക്ക് ഒന്നും സംഭവിക്കില്ല, ദുആ ചെയ്യാമെന്നും പറഞ്ഞ് എന്റെ തോളിൽ തട്ടികൊണ്ട് സമാധാനിപ്പിക്കുന്ന ആ വലിയ മനുഷ്യൻ എന്നെ ഏറെ അത്ഭുതപ്പെടുത്തി.. ശെരിയാണ് ഒരു പക്ഷേ സാലറിയുടെ കൂടെ അദ്ദേഹം ഈ തുകയും തന്നിരുന്നെങ്കിൽ ഒന്നും ബാക്കി വെക്കാൻ ഉണ്ടാകുമായിരുന്നില്ല. സകല ദൈവങ്ങളെയും മനസ്സിലോർത്ത് നിറമിഴികളോടെ ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴും ഉള്ളിൽ ഒരു സങ്കട കടലിരമ്പുന്നുണ്ടായിരുന്നു.
നാട്ടിലേക്ക് പൈസ അയച്ചതിന് ശേഷം ഞാനമ്മയെ വിളിച്ച് വിവരം അറിയിച്ചു,ഓപ്പറേഷൻ എത്രയും പെട്ടന്ന് നടത്തണമെന്ന് പറയുമ്പോഴും . അതുവരെ നിലച്ചിട്ടില്ലാത്ത അമ്മയുടെ തേങ്ങൽ ഒരു നോവായ് നെഞ്ചിൽ തറച്ച് നിന്നു. കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിലും എല്ലാത്തിനും നീ ഉണ്ടെന്ന ആശ്വാസമാണെനിക്കെന്ന് പറയുമ്പോൾ ഷാജി എന്നെ സമാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെയുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ നാലു വർഷത്തിനിപ്പുറം സന്തോഷിക്കാനുള്ള വകയൊന്നുമുണ്ടായിരുന്നില്ല. ന്റെ കുഞ്ഞു പെങ്ങളുടെ മുഖമായിരുന്നു മനസ്സു നിറയെ, അവളുടെ ജീവനുവേണ്ടി ഓരോ നിമിഷവും യാത്രയിലുടനീളം ഉള്ളുരുകി പ്രാർത്ഥിച്ചു.ഫ്ലൈറ്റിറങ്ങി നേരേ ആശുപത്രിയിലേക്കാണ് പോയത്.ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച് ഷാജി എനിക്കായ് ആശുപത്രിക്ക് മുന്നിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും അതുവരെ പിടിച്ച് നിർത്തിയ സങ്കടം നിയന്ത്രിക്കാനാവാതെ ഞാനവന്റെ നെഞ്ചിലേക്ക് വീണു.
"നീ ഇങ്ങനെ വിഷമിക്കല്ലേ..ലച്ചൂന് ഒരു കുഴപ്പോംല്ല.. ഓപ്പറേഷൻ കഴിഞ്ഞു,അവൾ കണ്ണ് തുറന്നു. ഇനി പേടിക്കാനൊന്നുല്ല. നീ വാ അമ്മ നിന്നെ കാത്തിരിക്ക"
തെല്ലൊരാശ്വാസം തന്ന് ഒരു കൈകൊണ്ടെന്റെ കയ്യിൽ മുറുകെ പിടിച്ച് മറു കയ്യിൽ എന്റെ ബാഗുമായി അവൻ മുന്നെ നടന്നു. നാലു വർഷങ്ങൾക്ക് ശേഷം ആ ആശുപത്രിയുടെ ഐ സി യു വിന് മുന്നിൽ വെച്ച് ഞാനെന്റെ അമ്മയെ കണ്ടു.പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.ലോകം തന്നെ തിരിച്ച് കിട്ടിയ പോലെ ഞാനോടി ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു.
"അമ്മേ... മ്മുടെ ലച്ചു.." ശബ്ദം ഇടറാതിരിക്കാൻ ഞാൻ പാടുപെട്ടു ..
"ന്റെ മോൻ പേടിച്ചോ... ഒന്നും പറയാൻ ആവില്ല പ്രാർത്ഥിച്ചോളു എന്ന് ഡോക്ടർ പറഞ്ഞപ്പോ ഈ അമ്മ തളർന്ന് പോയെടാ.നീ വാ നിനക്ക് കാണണ്ടേ അവളെ.ഇനി അമ്മക്കൊന്നും പേടിക്കാനില്ല ന്റെ കുട്ടിയുണ്ടേൽ അമ്മക്ക് ധൈര്യാ.."
അമ്മയുടെ മനസ്സിലെ ആശ്വാസത്തിന്റെ ആഴം ആ വാക്കുകളിൽ നിന്നും എനിക്കൂഹിക്കാമായിരുന്നു.
മിഴികൾ നനഞ്ഞെങ്കിലും ഒരു ചെറു ചിരിയോടെ ന്റമ്മയെ ചേർത്ത് പിടിച്ച് ഐ സി യു വിനുള്ളിലേക്ക് നടക്കുമ്പോഴും ദൈവ ദൂതനെ പോലെ വന്ന ആ വലിയ മനുഷ്യനോട് മനസ്സുകൊണ്ട് ഒരായിരം വട്ടം ഞാൻ നന്ദി പറയുകയായിരുന്നു.
സബിയ തസ്നിം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot