നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 7




വലിയേടത്തെ മച്ചിലേക്ക് വട്ടം ചുറ്റിക്കൊണ്ട് ഒരു കാറ്റ് ആര്‍ത്തലച്ചെത്തി
ആ നിമിഷം തലമുറകളായി ജ്വലിക്കുന്ന കെടാവിളക്കിന്റെ നാളങ്ങള്‍ ഒന്നാളിക്കത്തി
പിന്നെ അണഞ്ഞു
കരിന്തിരി കത്തിയ പുകമണം അന്തരീക്ഷത്തില്‍ കലര്‍ന്നപ്പോള്‍ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി കണ്ണു തുറന്നു
' എന്റെ പരദേവതമാരേ'
കണ്‍ മുന്നിലെ കാഴ്ച കണ്ട് പത്മനാഭന്‍ ഭട്ടതിരി ഞെട്ടി
അയാളുടെ ശിരസ് പിളര്‍ന്നു പോകുന്നത് പോലെ തോന്നി.
ശരീരം കിലുകിലെ വിറച്ചു
നൂറ്റാണ്ടുകളായി കെടാതെ സൂക്ഷിച്ച തിരിനാളം കെട്ടു പോയിരിക്കുന്നു.
വലിയേടത്തെ മൂത്ത ആണ്‍ സന്താനങ്ങള്‍ ഓരോരുത്തരായി പാലിച്ചു വന്ന ജാഗ്രത.
തനിക്കത് കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നോ
അത്രയ്ക്ക് ശപിക്കപ്പെട്ടവനായിരുന്നോ പത്മനാഭന്‍ ഭട്ടതിരി എന്ന താന്‍.
മന്ത്ര തന്ത്രങ്ങള്‍ ചെയ്ത് തകിടുകളും ഏലസുകളും കൊണ്ട് ഭദ്രമാക്കിയ മച്ചില്‍ പരദേവതയ്ക്ക് മുന്നില്‍ കൊളുത്തിയ ദീപം അണഞ്ഞു പോകുക.
അനര്‍ഥം..
' ഈശ്വരാ' എന്ന് ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് നാവു കുഴഞ്ഞു.
ശരീരം തളര്‍ന്നു
ഒരടി വെക്കാന്‍ വയ്യ.
കണ്ണുകള്‍ മേല്‍പ്പോട്ട് മറിഞ്ഞു
നെഞ്ചില്‍ കൈവെച്ച് പത്മനാഭന്‍ ഭട്ടതിരി നിലത്തേക്ക് വീണു.
അതോടെ മച്ചകത്താകെ വട്ടം ചുറ്റി നിന്ന കാറ്റ് പതിയെ പിന്‍വാങ്ങി
കുളികളിഞ്ഞ് വന്ന് മുറിയിലെ ഫാനില്‍ ചുവട്ടിലിരുന്ന് മുടിയുണക്കുകയായിരുന്നു രുദ്ര
കൈയ്യില്‍ മാധവിക്കുട്ടിയുടെ ഒരു കഥയും ഉണ്ടായിരുന്നു.
അരികെ കാല്‍പ്പെരുമാറ്റം കേട്ട് അവള്‍ തിരിഞ്ഞു നോക്കി
ദേവദത്തന്‍.
' എട്ടുമണി കഴിഞ്ഞല്ലോ ഇന്നിവിടെ അത്താഴം വിളമ്പലൊന്നുമില്ലേ'
അയാള്‍ വാതിലിനരികെ വന്നു നിന്ന് ചോദിച്ചു
' അയ്യോ.. വായനയില്‍ മുഴുകി ഇരുന്നു പോയി ദത്തേട്ടാ'
രുദ്ര പുസ്തകം കിടക്കയിലേക്കിട്ട് ചാടിയെഴുന്നേറ്റു
' വലിയമ്മാമ്മയോടും വന്ന് കൈകഴുകി ഇരിക്കാന്‍ പറയ്.. ഞാനിതാ ഭക്ഷണമെടുത്തു വെക്കുന്നു'
അവള്‍ അടുക്കളയിലേക്കോടി
' എന്താ സ്‌പെഷ്ല്‍' ആ ഓട്ടം കണ്ട് ദേവദത്തന്‍ ചിരിയോടെ തിരക്കി
' മാമ്പഴ പുളിശേരിയുണ്ട്.. പിന്നെ കടച്ചക്ക തീയലും.. പവിയേട്ടത്തി വെക്കും പോലെ ടേസ്റ്റുണ്ടാവോ എന്നറിയില്ല'
അവള്‍ വിളിച്ചു പറഞ്ഞു
' എന്തിനും ഏതിനും ആ പാവത്തെ പറഞ്ഞോട്ടോ'
ദേവദത്തന്‍ വിളിച്ചു പറഞ്ഞു
' പിന്നേ.. പാവം.. ഒരു ചെറുപ്പക്കാരന്‍ കാത്തിരിക്കണുണ്ടെന്നറിഞ്ഞിട്ടും അവളെന്താ ചെയ്തത്.. വേറൊരാളെ പ്രേമിച്ചു.. ഒളിച്ചോടി.. സെല്‍ഫിഷാണ്.. ആ വെള്ളവേഷം കാണുമ്പോള്‍ ചെകിട്ടത്ത് ഒരെണ്ണം കൊടുക്കാനാ എനിക്ക് തോന്നാറുള്ളത്.'
ദേവദത്തന്റെ ചിരി മാഞ്ഞു.
ദുര്‍ഗയെ പോലെയല്ല രുദ്ര.
തന്റെ ഏട്ടനെ വേദനിപ്പിച്ചവളോട് ഒരു തരം പക സൂക്ഷിക്കുകയാണ് അവള്‍.
ദേവദത്തന്‍ ചുറ്റുവരാന്തയില്‍ പോയി നോക്കി
മച്ചകത്ത് ദീപം കാട്ടി വലിയമ്മാമ്മ ഇറങ്ങി വരേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.
ഇനി റൂമിലുണ്ടോ എന്ന് അയാള്‍ ചെന്ന് നോക്കി
അവിടെയും കാണാഞ്ഞ് ദേവദത്തന്റെ നെറ്റി ചുളിഞ്ഞു.
പൂജാമുറിയില്‍ കൂടി ദേവദത്തന്‍ വലിയമ്മാമ്മയെ അന്വേഷിച്ചു
ഇല്ല.. കാണാനില്ല
വല്ലാത്തൊരു വേവലാതി അയാളെ ഗ്രസിച്ചു
കണ്ണടച്ച് മനസ് ഏകാഗ്രമാക്കി നിലവിളക്കിലൊന്ന് തൊട്ടു നിന്നു ദേവദത്തന്‍
മനസില്‍ വലിയമ്മാമ്മയെ സങ്കല്‍പിച്ചു
ഒരു കണ്ണാടിയിലെന്ന പോലെ മച്ചകത്തേക്ക് പടികള്‍ കയറിപോകുന്ന വലിയമ്മാമ്മയെ കണ്ടു
പിന്നെ ആ കണ്ണാടിയിലേക്ക് വലിയൊരു തിരമാല ആര്‍ത്തു വീണതു പോലെ കാഴ്ചകള്‍ മറഞ്ഞു
ദേവദത്തന്‍ ഭയന്നു പോയി
അയാള്‍ തിടുക്കപ്പെട്ട് മച്ചകത്തേക്കുള്ള മരഗോവണിയ്ക്ക് നേരെ ഓടി
പടികള്‍ ഓടിക്കയറി ചെന്നപ്പോള്‍ മച്ചകത്തെ ഇരുട്ടിലേക്ക് അന്തം വിട്ട് നോക്കി ഏതാനും നിമിഷം നിന്നു പോയി.
എവിടെ
കെടാവിളക്കെവിടെ
ഏതിരുട്ടിലും പ്രകാശിക്കുന്ന പരദേവതമാര്‍ക്ക് നിത്യ വെളിച്ചമേകുന്ന കെടാവിളക്കെവിടെ.
ദേവദത്തന്‍ തരിച്ചു നിന്നു.
അപ്പോഴാണ് ഒരു ഞരക്കം കേട്ടത്.
കണ്ണുകള്‍ ഇരുട്ടുമായി പഴകിയപ്പോള്‍ നിലത്തെന്തോ വീണു കിടക്കുന്നത് പോലെ തോന്നി.
ദേവദത്തന്‍ അടുത്ത് ചെന്ന് കുനിഞ്ഞു നോക്കി
വലിയമ്മാമ്മ
അവന്‍ നടുങ്ങിപ്പോയി
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ടോര്‍ച്ച് തെളിച്ചു.
ദേവദത്തന്‍ വേവലാതിയോടെ അയാളെ സ്പര്‍ശിച്ചു
ശരീരത്തിന് വല്ലാത്ത തണുപ്പു തോന്നി
ദേവദത്തന്‍ ഞെട്ടി എഴുന്നേറ്റു
പിന്നെ ഗോവണിയ്ക്കടുത്തേക്ക് ഓടി
' രുദ്രക്കുട്ടീ' നാടു മുഴുവന്‍ കേള്‍ക്കുന്നത്ര ഉറക്കെയായിരുന്നു വിളി.
' എന്താ ദത്തേട്ടാ' എന്ന് അത്യാഹിതം തിരിച്ചറിഞ്ഞ മട്ടില്‍ അവളുടെ പേടിച്ചരണ്ട മറുപടി കേട്ടു
നിമിഷങ്ങള്‍ക്കകം അവള്‍ ഗോവണിയിലൂടെ ഓടി വരുന്ന ശബ്ദം കേട്ടു
മച്ചകത്തെ ഇരുട്ട് കണ്ട് അവളും നടുങ്ങിപ്പോയി
'എന്താ ഏട്ടാ.. എന്താ പറ്റിയത്' അവള്‍ കിതച്ചു.
' കെടാവിളക്ക് കെട്ടു പോയതെങ്ങനെയാ'
' അറിയില്ല.. വലിയമ്മാമ്മ നിലത്ത് വീണു കിടക്കുന്നു.. നീയീ വെട്ടം തെളിച്ചു താ'
അയാള്‍ മൊബൈല്‍ കൈമാറി
പത്മനാഭന്‍ ഭട്ടതിരിയെ ഒരു വിധം വാരിയെടുത്ത് ഗോവണിയിറങ്ങി
ബഹളം കേട്ട് കാര്യസ്ഥന്‍ ഗംഗാധരന്‍ നായര്‍ ഓടി വരുന്നുണ്ടായിരുന്നു
' അയ്യോ.. എന്താ അദ്ദ്യേത്തിന് പറ്റിയത്' അയാള്‍ ഉറക്കെ നിലവിളിച്ചു.
ദേവദത്തന്‍ വലിയേടത്തിനെ ചുറ്റു വരാന്തയുടെ നിലത്ത് കിടത്തി.
വാടിയ ചേമ്പിന്‍ തണ്ടുപോലെ കുഴഞ്ഞു കിടക്കുകയായിരുന്നു അയാള്‍
ബോധമില്ലെന്ന് തോന്നി
രുദ്ര നിലവിളിച്ചു
ദേവദത്തന്‍ കാറിന് നേരെ ഓടി.
മിന്നല്‍ വേഗത്തില്‍ അത് ചുറ്റു വരാന്തയോട് ചേര്‍ത്തു നിര്‍ത്തി.
കാര്യസ്ഥന്റെ സഹായത്തോടെ വലിയേടത്തിനെ കാറിലേക്ക് കിടത്തി.
രുദ്രയും ഓടിച്ചെന്ന് കാറില്‍ കയറി.
മനയുടെ പ്രധാന വാതില്‍ പോലും അടയ്ക്കാന്‍ ആരും നിന്നില്ല.
പടിപ്പുരയില്‍ നിന്നും അല്‍പ്പം അകലമിട്ട് വാഹന സൗകര്യത്തിനായി നിര്‍മിച്ച വഴിയിലൂടെ കാര്‍ റോഡിലേക്കിറങ്ങി
മിന്നല്‍ പോലെ അത് ഏറ്റവും അടുത്ത അശ്വതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു
' വേദവ്യാസ് അവിടെയല്ലേ ജോലി ചെയ്യുന്നത് ഇപ്പോള്‍' ഇടയ്ക്ക് ഓര്‍മ്മ വന്നതും ദേവദത്തന്‍ ചോദിച്ചു
' അതെ.. ആ ആശുപത്രിയുടെ സോഫറ്റ് വെയര്‍ വര്‍ക്കുകളാണ് ഇപ്പോള്‍ എന്ന് വലിയമ്മാമ്മയോട് പറയുന്നത് കേട്ടിരുന്നു'
കരച്ചിലടക്കി ദുര്‍ഗ പറഞ്ഞു.
ഡ്രൈവിംഗിനിടയില്‍ തന്നെ ദേവദത്തന്‍ മൊബൈലെടുത്ത് വേദവ്യാസിനെ വിളിച്ചു
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി വീണു എന്നു കേട്ടതും അയാള്‍ അമ്പരന്നു പോയി
' ഡോണ്ട് വറി ദത്തന്‍.. നിങ്ങളിവിടെ എത്തുമ്പോഴേക്കും ഞാന്‍ വേണ്ടതെല്ലാം ചെയ്യാം'
വേദവ്യാസ് പറഞ്ഞു.
അയാളുടെ സഹായമുണ്ടായത് കൊണ്ട് എത്രയും പെട്ടന്ന് വിദഗ്ധ ഡോക്ടറുടെ സേവനം ലഭിച്ചു.
വലിയേടത്ത് ഭട്ടതിരിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
രാത്രി പന്ത്രണ്ടുമണിയ്ക്ക് ശേഷം ഡോക്ടര്‍ അവരെ റൂമിലേക്ക് വിളിപ്പിച്ചു.
ദേവദത്തനും വേദവ്യാസും കൂടിയാണ് അകത്തേക്ക് കയറിച്ചെന്നത്.
രുദ്രയും ഗംഗാധരന്‍ നായരും പുറത്തു നിന്നു.
' പാരാലിസിസിന്റെ എന്തോ വകഭേദമാണ്'
ചെന്നയുടനേ ന്യൂറോ സര്‍ജന്‍ ജോസഫ് തോമസ് പറഞ്ഞു.
' ഒന്നും തറപ്പിച്ച് പറയാനും വയ്യ..ഒരു ശാരീരിക പ്രശ്‌നങ്ങളുമില്ല.. ഹാര്‍ട്ട്, ബ്രെയിന്‍ തുടങ്ങി എല്ലാ ഓര്‍ഗണ്‍സും പെര്‍ഫെക്ടാണ്.. പക്ഷെ അദ്ദേഹത്തിന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല.ശരീരം തളര്‍ന്നെന്നു തീര്‍ച്ചപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയുന്നില്ല..'
തെല്ല് അതിശയത്തോടെയായിരുന്നു ഡോക്ടറുടെ സംസാരം.
' സംസാരിക്കാന്‍ കഴിയുന്നുണ്ടോ വലിയമ്മാമ്മയ്ക്ക്' ദേവദത്തന്‍ ആശങ്കയോടെ നോക്കി
' ഒന്നു രണ്ടു വാക്കുകള്‍ പറഞ്ഞു. വല്ലാതെ കുഴയുന്നുണ്ട് ശബ്ദം. എന്നാലും ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിച്ചാല്‍..'
ദേവദത്തന്‍ കണ്ണു തുടച്ചു
അരുതെന്ന ഭാവത്തില്‍ വേദവ്യാസ് അയാളെ തൊട്ടു.
' ഞാന്‍ പറയുന്നത്.. ശാരീരികമായി ഒരു പ്രശ്‌നവും അദ്ദേഹത്തിനില്ല. കൂടുതല്‍ പരിശോധനയ്ക്കായി ചില ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.. അതിന്റെ റിസല്‍ട്ട് കിട്ടാന്‍ ഒരാഴ്ചയാകും. അതുവരെ ഇവിടെ കിടത്തണമെന്നില്ല. വീട്ടിലായാലും പരിപൂര്‍ണ വിശ്രമം നല്‍കിയാല്‍ മതി.. ബാക്കിയെല്ലാം റിസല്‍ട്ട് വരട്ടെ' ഡോക്ടര്‍ പറഞ്ഞു.
' ഇന്ന് രാത്രി ഇവിടെ തന്നെ കിടക്കട്ടെ.. ഒബ്‌സര്‍വേഷന്‍.. രാവിലെ പൊയ്‌ക്കോളൂ.. പേടിക്കാനില്ല'
' ഇയാള്‍ പറയുന്നതൊക്കെ ശരിയാണോ' റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദേവദത്തന്‍ ക്ഷോഭിച്ചു.
' ഒന്നും ഇല്ലാതെ ഒരു മനുഷ്യന്‍ കുഴഞ്ഞ് വീഴുമോ'
വേദവ്യാസ് മറുപടി പറയുന്നതിന് മുമ്പ് ഒരു നഴ്‌സ് അവിടേക്ക് വന്നു
' പേഷ്യന്റ് ദേവദത്തനെ കാണണമെന്ന് പറയുന്നു.. ചോദിച്ചാല്‍ കയറി കാണാന്‍ സമ്മതിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞേല്‍പിച്ചിരുന്നു'
അവര്‍ പറഞ്ഞു.
ദേവദത്തന്‍ രുദ്രയെ ഒന്നു നോക്കി
' കരയണ്ട മോളേ.. ഞാന്‍ വലിയ്മ്മാമ്മയെ കണ്ടിട്ട് വരാം'
അവളുടെ ചുമലില്‍ തട്ടിയിട്ട് അയാള്‍ ഐസിയുവിന് അകത്തേക്ക് കയറിപ്പോയി.
നിരവധി യന്ത്ര കുഴലുകള്‍ക്കുള്ളില്‍
ശാന്തമായ മുഖഭാവവുമായി കിടക്കുകയായിരുന്നു പത്മനാഭന്‍ ഭട്ടതിരി
ദേവദത്തന്‍ ചെന്ന് ആ കൈപിടിച്ചു
' കെടാവിളക്ക് കെട്ടു' അവ്യക്തമായിട്ടാണെങ്കിലും അയാള്‍ പറഞ്ഞത് ദേവദത്തന് മനസിലായി.
' എവിടെയോ എന്തോ ഒരു ശരികേട് ഉണ്ടായിട്ടുണ്ട്'
അയാള്‍ പിറുപിറുത്തു
' അതെന്താണെന്ന് വലിയമ്മാമ്മയ്ക്ക് അറിയില്ലേ' ദേവദത്തന്‍ പരിഭ്രാന്തനായി തിരക്കി
' ഇല്ല കുട്ടാ.. കെടാവിളക്കണഞ്ഞാല്‍ ഏതു മാന്ത്രികനും അടിതെറ്റും. പല സിദ്ധികളും താത്ക്കാലികമായിട്ടാണെങ്കിലും നശിക്കും. ഒന്നിന്റെയും അര്‍ഥം പിടികിട്ടാതെയാകും. ഇനി പ്രായശ്ചിത്തങ്ങള്‍ ചെയ്യണം.. ഓരോ കര്‍മ്മങ്ങളായി ചെയ്തു പഴയതു പോലെയാകാന്‍ ് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ വേണ്ടി വരും'
ദേവദത്തന്റെ നെറ്റി വിയര്‍ത്തു
' എന്റെ മാത്രമല്ല.. നിന്റേം ആറാമിന്ദ്രിയം ഇനി പ്രവര്‍ത്തിക്കില്ല.. ഇരട്ടി അധ്വാനിച്ച് ഒന്നില്‍ നിന്നു തുടങ്ങണം എല്ലാം തിരിച്ചെടുക്കാന്‍.. മനസിലായോ'
ദേവദത്തന്‍ നിരാശയോടെ തലയാട്ടി.
' നാനൂറ്റി എണ്‍പത് ദിവസങ്ങള്‍ പൂജ ചെയ്ത് പരദേവതാ പ്രീതി നേടിയാലേ ഇനി ആ വിളക്ക് കത്തിക്കാന്‍ പറ്റൂ.. അത് കെടാതെ കത്തൂ.. അതാണ് ഞാന്‍ പറഞ്ഞത് ഒരു കൊല്ലം പിന്നിടണംന്ന്.. വിഷമിക്കണ്ട.. കു്ട്ടാ.. നഷ്ടപ്പെട്ടതെല്ലാം തിരികെ നേടാം.. പക്ഷെ.. അത്രയപം ദിവസം.. ആ കാലയളവ് ആര്‍ക്കോ ആവശ്യംണ്ട്.. ആര്‍ക്കാണെന്ന് മനസിലാവണില്ല.. മന്ത്രങ്ങള്‍ തെറ്റിപ്പോകുന്നു. മനസിലെ വെറ്റിലത്തളിരില്‍ ഒന്നും തെളിയാതാകുന്നു..'
' വലിയമ്മാമേ' ദേവദത്തന്‍ ആ കൈ പിടിച്ചു വിങ്ങി.
' കെടാവിളക്ക് അണയാന്‍ പാടില്യായിരുന്നു.. എന്റെ ഒരു നിമിഷത്തെ അശ്രദ്ധ.. കഴിവുകേട്.. അമിതമായ ആത്മവിശ്വാസം..അതിനുള്ള തിരിച്ചടി.. പാടില്യായിരുന്നു..ഇനി പറഞ്ഞിട്ട് കാര്യല്ല.. വലിയേടത്തെ പാരമ്പര്യം നശിക്കരുത് കുട്ടാ.. വയ്യെങ്കിലും വലിയമ്മാമ്മ പറഞ്ഞു തരാം ഓരോന്നായി.. തോളോട് തോള്‍ ചേര്‍ന്നു നിന്ന് തിരിച്ചെടുക്കണം.'
' എല്ലാം ചെയ്യാം വലിയമ്മാമ്മേ.. ആദ്യം അസുഖം ഭേദമാകട്ടെ' ദേവദത്തന്‍ അയാളുടെ കൈപ്പടമേല്‍ തലോടി
' എനിക്ക് ഒരു അസുഖവുംല്യാ.. ആശുപത്രീല്‍ കിടക്കുകയും വേണ്ട... ഇത് മനപ്പൂര്‍വമാ..കുറച്ചു കാലം എന്നെ ഒന്ന് കിടത്തണം.. അതിനുള്ള പണിയാ.. പേടിക്കണ്ട.. ഞാന്‍ കിടക്കില്ല.. എതിരിടും...വലിയേടത്തെ മാന്ത്രിക പരമ്പരകളില്‍ എന്റെ പേരില്‍ മാത്രം പരാജയപ്പെട്ട ചരിത്രം എഴുതാന്‍ അനുവദിക്കില്ല'
ദേവദത്തന്‍ അത്ഭുതത്തോടെ കേള്‍ക്കുകയായിരുന്നു.
ന്യൂറോ സര്‍ജന്‍ പറഞ്ഞതു തന്നെയാണ് വലിയമ്മാമ്മയും പറയുന്നത്.
തനിക്കൊന്നുമില്ലെന്ന്..
അവന്റെ മനസ് തണുത്തു.
ദേവദത്തന്‍ പുറത്തേക്ക് ചെല്ലുമ്പോള്‍ രുദ്ര ഫോണില്‍ ആരെയോ വിളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു
' വലിയേടത്തിന് എങ്ങനെയുണ്ട്' വേദവ്യാസ് ഓടി വന്നു. രുദ്രയും.
' ഡോക്ടര്‍ പറഞ്ഞതു തന്നെ.. ഒന്നുമില്ലെന്ന്.. വിശ്രമിച്ചാല്‍ മാറുമേ്രത'
വേദവ്യാസ് സംശയം വിട്ടുമാറാതെ ദേവദത്തനെ നോക്കി
' വ്യാസിനോട് എനിക്ക് ചിലത് സംസാരിക്കാനുണ്ട്.. ഇപ്പോഴല്ല' ദേവദത്തന്‍ പറഞ്ഞു
മനസിലായെന്ന മട്ടില്‍ അയാള്‍ തലയാട്ടി
' ഞാന്‍ തങ്കത്തിനെ വിളിക്കുകയായിരുന്നു'
രുദ്ര പറഞ്ഞു
' അവള്‍ കോള്‍ എടുക്കണില്യാ'
' കുട്ടിയെ ഒന്നും പറഞ്ഞ് ഭയപ്പെടുത്തരുത്' ദേവദത്തന്‍ അവളെ ശാസിച്ചു
അപ്പോള്‍ ദേവികാ പാണ്ഡേയുടെ നൃത്തപരിപാടി കണ്ടു വന്ന് ഭക്ഷണം കഴിച്ചതിന് ശേഷം സ്റ്റെയര്‍കേസ് കയറി ഉറങ്ങാന്‍ പോകുകയായിരുന്നു ദുര്‍ഗ.
അവള്‍ക്കു മുമ്പ് നേഹയും സ്വാതിയും ജാസ്മിനും റൂമിലേക്ക് പോയിരുന്നു.
റൂമില്‍ നിന്നും തന്റെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ട് അ്‌വള്‍ വേഗത്തില്‍ നടന്നു.
അപ്പോള്‍ തൊട്ടു പിന്നില്‍ കാലൊച്ചകള്‍ കേട്ടു.
ദുര്‍ഗ തിരിഞ്ഞു നോക്കി.
ആരുമില്ല
അവള്‍ വേഗത്തില്‍ സ്‌റ്റെയര്‍കേസ് കയറി
ഊര്‍മിളയാന്റിയുടെ മകളുടെ റൂമിന്റെ വാതില്‍ തുറന്നു കിടക്കുന്നത് അവള്‍ കണ്ടു
' ആ പെണ്ണുങ്ങള്‍ ഈ റൂം നശിപ്പിക്കും' ദുര്‍ഗ പിറുപിറുത്ത് കൊണ്ട് വാതില്‍ മലര്‍ക്കെ തുറന്നു.
അവള്‍ ഞെട്ടിപ്പോയി.
മുറിയിലെ വലിയ ചിത്രത്തിന് ജീവന്‍ വെച്ചതു പോലെ
വെളുത്ത ഗൗണ്‍ ്അണിഞ്ഞ് വയലിന്‍ കഴുത്തടിയില്‍ അമര്‍ത്തി വെച്ച് ്ആ ചിത്രത്തിന് മുമ്പില്‍ അവള്‍ നില്‍ക്കുന്നു
ധ്വനി.
ദുര്‍ഗ ഉറക്കെ നിലവിളിച്ചു.
...........തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot