നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 5


അധ്യായം-5.
മഹേഷ്‌ ബാലന്റെ കാര്‍ ലേഡീസ്‌ ഹോസ്‌റ്റലിന്‌ മുന്നിലെത്തുമ്പോള്‍ ഗേറ്റിനരികില്‍ ബാഗുകളുമായി നില്‍ക്കുകയാണ്‌ മൂവര്‍ സംഘം.
അപ്രതീക്ഷിതമായി മഹേഷിനെ കണ്ടതും നേഹയും സ്വാതിയും ജാസ്‌മിനും ഒന്നു പകച്ചു.
സിസ്റ്റര്‍ ആഗ്നസ്‌ മഹേഷിനെ കണ്ടാല്‍ എല്ലാം കുഴയും.
` നിങ്ങളെവിടെ പോകുന്നു.. ദുര്‍ഗയെവിടെ`
കാറില്‍ നിന്നിറങ്ങാതെ ഗ്ലാസ്‌ താഴ്‌ത്തിക്കൊണ്ട മഹേഷ്‌ ചോദിച്ചു.
താന്‍ ഭയന്ന മുഹൂര്‍ത്തമെത്തിയെന്ന്‌ സ്വാതിയ്‌ക്ക്‌ മനസിലായി
തന്ത്രപൂര്‍വം ഇടപെട്ടില്ലെങ്കില്‍ തന്റെ പഠനം പോലും ഇന്ന്‌ അവസാനിക്കും.
` ഏട്ടാ ഒരു പ്രശ്‌നമുണ്ട്‌ വാ.. പറയാം`
സ്വാതി വേഗം ചെന്ന്‌ ഫ്രണ്ട്‌ഡോര്‍ തുറന്ന്‌ കയറി. ലഗേജുകളെല്ലാം അവള്‍ കാറില്‍ പെട്ടെന്നൊതുക്കി വെച്ചു.
` നിങ്ങളും വാ` അവള്‍ കൂട്ടുകാരികളെയും വിളിച്ചു.
അവര്‍ ബാക്ക്‌ഡോര്‍ തുറന്ന്‌ കടന്നിരുന്നു.
തത്‌ക്കാലം സിസ്‌റ്ററിന്റെ കണ്ണില്‍ പെടാതെവഎന്തെങ്കിലും നുണ പറഞ്ഞ്‌ മഹേഷിനെ അനുനയിപ്പിക്കണമെന്നാണ്‌ സ്വാതി കരുതിയത്‌.
അവരെന്താണ്‌ തങ്ങളെ കുറിച്ച്‌ പറയുക എന്നറിയില്ല.
അവളുടെ പരിഭ്രമം കണ്ട്‌ മഹേഷും അമ്പരന്നു.
അവന്‍ അല്‍പ്പം അകലെയായി കാര്‍ റോഡരികില്‍ പൂത്തു നില്‍ക്കുന്ന ഒരു വാകമരത്തിന്‌ താഴെയായി ഒതുക്കിയിട്ടു.
` ദുര്‍ഗ എവിടെ.. അവള്‍ ജീവനോടെ ഇവിടേക്കെത്തിയോ`
മഹേഷിന്‌ അതറിയാനായിരുന്നു ആകാംക്ഷ
` എത്തി.. അരമണിക്കൂറായല്ലോ.. ` നേഹ പറഞ്ഞു..
` എഞ്ചിനീയറിംഗ്‌ കോളജില്‍ നിന്നും ഇവിടേക്ക്‌ അവള്‍ വെറും നാല്‌ മിനിറ്റ്‌ കൊണ്ടെത്തിയോ`
മഹേഷിന്റെ കണ്ണുകളില്‍ അവിശ്വസനീയത നിറഞ്ഞു.
` ഒരു സ്‌കൂട്ടിയ്‌ക്ക്‌ വിമാനത്തെ പോലെ പറക്കാന്‍ കഴിയുമോ.. ഇല്ലല്ലോ.. പക്ഷെ.. ഞാന്‍ കണ്ട കാഴ്‌ച` അവന്‍ തലയില്‍ കൈവെച്ചു.
` വല്ല അപകടവും ഉണ്ടായാലോ എന്നോര്‍ത്ത്‌ പിന്നാലെ വരികയായിരുന്നു ഞാന്‍. എത്ര ശ്രമിച്ചിട്ടും അരമണിക്കൂര്‍ വേണ്ടി വന്നു എനിക്കിവിടെ എത്താന്‍.. `
മഹേഷ്‌ ഭയം വിട്ടുമാറാതെ പറഞ്ഞു.
` ഡ്രൈവിംഗില്‍ എപ്പോഴും ശ്രദ്ധിക്കുന്ന ആളാണല്ലോ ദുര്‍ഗ.. അവള്‍ക്കെന്തു പറ്റി`
ജാസ്‌മിന്‍ ആരോടെന്നില്ലാതെ ചോദിച്ചു.
` അതു ശരിയാ` നേഹയും സ്വാതിയും അനുകൂലിച്ചു.
` ആ പോക്ക്‌ കണ്ടാല്‍ ഒരു മനുഷ്യനാണ്‌ വാഹനം ഓടിക്കുന്നതെന്ന്‌ പറയില്ല.. എന്തോ ഒരു പൈശാചിക ശക്തി പറപ്പിച്ചു കൊണ്ടു പോകുന്നത്‌ പോലെ.. ഹോ.. ഓര്‍ക്കാന്‍ വയ്യ`
മഹേഷ്‌ വലതു കൈ ശിരസില്‍ താങ്ങി.യിരുന്നു.
പെണ്‍കുട്ടികള്‍ പരസ്‌പരം നോക്കി.
` എന്നിട്ട്‌ അവളെവിടെ.. നിങ്ങള്‍ കെട്ടും ഭാണ്‌ഢവുമെടുത്ത്‌ എങ്ങോട്ടാ` മഹേഷ്‌ തിരക്കി.
` ഒരു പ്രശ്‌നമുണ്ട്‌ ഏട്ടാ.. സിസ്‌റ്റര്‍ ഞങ്ങളെ ഹോസ്‌റ്റലില്‍ നിന്നും പുറത്താക്കി.
സ്വാതി കരുതലോടെ പറഞ്ഞു.
` പുറത്താക്കുകയോ.. എന്തിന്‌` മഹേഷിന്റെ നെറ്റി ചുളിഞ്ഞു.
` സിസ്‌റ്റര്‍ ഞങ്ങളെ തെറ്റിദ്ധരിച്ചതാണ്‌.. രാത്രി ഞങ്ങളുടെ റൂമില്‍ ഒരാള്‍ വന്നെന്ന്‌ ആരോ സിസ്‌റ്ററെ പറഞ്ഞു വിശ്വസിപ്പിച്ചു`
സത്യം പറയാന്‍ തന്നെ സ്വാതി തീരുമാനിച്ചു
പക്ഷെ അതില്‍ ചിലതൊക്കെ ഒളിച്ചു വെച്ചേ മതിയാകൂ.
` ആരു വന്നെന്ന്‌`
മഹേഷ്‌ബാലന്റെ നോട്ടം തീഷ്‌ണമായി
താക്കീതോടെ അവന്‍ പെണ്‍കുട്ടികളെ മാറിമാറി നോക്കി
നിഷ്‌കളങ്കമായ മുഖവുമായി ഇരിക്കുകയാണ്‌ മൂന്നു പേരും.
` ആരെയാണെന്ന്‌ ഞങ്ങള്‍ക്കറിയില്ലേട്ടാ.. ഇനി വല്ല കള്ളനോ മറ്റോ വന്നോന്നും അറിയില്ല.. വേറെ റൂമിലെ കുട്ടികളാണ്‌ കംപ്ലയ്‌ന്‍റ്‌ ചെയ്‌തത്‌. കേട്ടപാതി കേള്‍ക്കാത്ത പാതി ആഗ്നസ്‌ സിസ്റ്റര്‍ ഞങ്ങളുടെ റൂമിലാണെന്ന്‌ ഉറപ്പിച്ചു . ഇവിടുന്ന്‌ പൊയ്‌ക്കോളാനും പറഞ്ഞു. ദുര്‍ഗ ഇവിടില്ലാതിരുന്നത്‌ കൊണ്ട്‌ അവള്‍ക്കു മാത്രം ഇവിടെ താമസിക്കാമെന്ന്‌ പറഞ്ഞു
` എന്നിട്ട്‌ ദുര്‍ഗ അതിന്‌ സമ്മതിച്ചോ`
മഹേഷ്‌ തിരക്കി
` അറിയില്ല.. അവള്‍ വന്നില്ല.. വലിയേടത്ത്‌ പോയി വന്നതില്‍ പിന്നെ അവള്‍ക്ക്‌ നല്ല മാറ്റമുണ്ട്‌ സ്വഭാവത്തില്‍`
ജാസ്‌മിന്‍ പറഞ്ഞു.
അത്‌ ശരിവെക്കുന്ന ഭാവമായിരുന്നു മറ്റുള്ളവര്‍ക്കും.
മഹേഷ്‌ നിശബ്ദനായി
` എന്തായാലും ഞാനൊന്ന്‌ സംസാരിക്കട്ടെ.. സിസ്‌റ്ററിനോട്‌.. അതാണല്ലോ അതിന്റെ ശരി.`
മഹേഷ്‌ബാലന്‍ ഡോര്‍ തുറന്നിറങ്ങി
സ്വാതിയുടെ മുഖം വിളറിപ്പോയി
പേടിയോടെ അവള്‍ കൂട്ടുകാരികളെ നോക്കി.
അതിലേറെ ഭയമായിരുന്നു നേഹയ്‌ക്ക്‌.
ജാസ്‌മിന്‍ മാത്രം വരുന്നത്‌ വരട്ടെ എന്ന ഭാവത്തില്‍ ഇരിക്കുകയാണ്‌
മഹേഷ്‌ ഗേറ്റ്‌ തുറന്ന്‌ ഹോസ്‌റ്റലിന്റെ അങ്കണത്തിലേക്ക്‌ കയറി.
അവിടെ നിന്നും ഹോസ്‌റ്റല്‍ വാര്‍ഡന്റെ റൂമിലേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ കണ്ടത്‌.
വരാന്തയില്‍ സിസ്‌റ്റര്‍ ആഗ്നസിനോട്‌ തര്‍ക്കിച്ചു കൊണ്ട്‌ ദുര്‍ഗ നില്‍പ്പുണ്ട്‌.
സിസ്റ്ററുടെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നിരിക്കുന്നു.
` സ്വാതിയുടെ ബ്രദറല്ലേ` മഹേഷിനെ കണ്ടപാടേ സിസ്റ്റര്‍ ആഗ്നസ്‌ തിരക്കി.
` അതെ സിസ്റ്റര്‍ എന്താ പ്രശ്‌നം.. അവരെ എന്തിനാണ്‌ പുറത്താക്കിയത്‌.`
മഹേഷ്‌ സൗമ്യതയോടെ തിരക്കി.
` മിസ്‌റ്റര്‍... ഈ കെട്ടിടത്തിന്റെ മുന്‍പിലെ ബോര്‍ഡ്‌ ലേഡീസ്‌ ഹോസ്‌റ്റലെന്നാണ്‌.. അല്ലാതെ പെണ്‍വാണിഭ കേന്ദ്രമെന്നല്ല`
സിസ്റ്റര്‍ ആഗ്നസ്‌ ക്ഷോഭിച്ചു സംസാരിക്കുന്നത്‌ ആദ്യമായി കാണുകയായിരുന്നു മഹേഷ്‌ ബാലന്‍.
` സിസ്‌റ്റര്‍ മൈന്‍ഡ്‌ യുവര്‍ വേര്‍ഡ്‌സ്‌` മഹേഷ്‌ബാലനും കലി വന്നു.
` എന്തിന്‌ ഞാന്‍ സൂക്ഷിച്ച്‌ സംസാരിക്കണം... ഇവിടെ നടന്നതെന്താണെന്ന്‌ നിങ്ങള്‍ ്‌അറിഞ്ഞിരുന്നെങ്കില്‍ ചെരിപ്പൂരി തല്ലിയേനെ അനിയത്തിയെ`
സിസ്റ്റര്‍ കോപം കൊണ്ട്‌ ജ്വലിച്ചു
മഹേഷ്‌ബാലന്‌ വല്ലാതെ മടുപ്പു തോന്നി.
` ഓ.കെ. സിസ്‌റ്റര്‍.. സിസ്‌റ്ററോട്‌ സംസാരിക്കാനാണ്‌ ഞാന്‍ വന്നത്‌... കാര്യമെന്താണെന്ന്‌ തിരക്കാനും.. പക്ഷേ.. സിസ്റ്ററുടെ വാക്കുകള്‍ ഒരിക്കലും ഒരു കന്യാസ്‌ത്രീയ്‌ക്ക്‌ ചേരുന്നതല്ല.. എന്റെ അനിയത്തി ഇങ്ങനെ ഒരു സ്ഥാപനത്തില്‍ താമസിക്കുകയും വേണ്ട... `
മഹേഷ്‌ ബാലന്‍ പിന്തിരിഞ്ഞു
സിസ്റ്റര്‍ ആഗ്നസിന്റെ മുഖത്ത്‌ അബദ്ധം പിണഞ്ഞ ഭാവമുണ്ടായി.
` ഹലോ... നിങ്ങള്‍ എന്താ സംഭവിച്ചതെന്നറിഞ്ഞിട്ട്‌ പോകണം...`
അവര്‍ പുറകില്‍ നിന്നും വിളിച്ചു.
മഹേഷ്‌ അത്‌ ശ്രദ്ധിച്ചതേയില്ല.
അവരുടെ തര്‍ക്കം കണ്ട്‌ നിശബ്ദയായി നില്‍ക്കുകയായിരുന്നു ദുര്‍ഗ.
` നീയെന്ത്‌ തീരുമാനിച്ചു` അവളുടെ അടുത്തെത്തിയപ്പോള്‍ മഹേഷ്‌ ചോദിച്ചു
` വലിയേടത്തെ പെണ്‍കുട്ടിയ്‌ക്ക്‌ ശൂദ്രനായ നായരെയൊന്നും വേണ്ടെന്നറിയാം.. ഇനി കൂട്ടുകാരികളെയും വേണ്ടെന്ന്‌ വെച്ചെങ്കില്‍ പറയണം.`
ദുര്‍ഗ ദയനീയമായി അവനെ നോക്കി.
` ഞാന്‍ പറഞ്ഞെന്നേയുള്ളു...ഗുഡ്‌ ബൈ` അവന്‍ മുറ്റത്തേക്കിറങ്ങി.
ദുര്‍ഗയുടെ മനസു പിടഞ്ഞു.
` മഹിയേട്ടാ..` അവള്‍ പിന്നാലെ ഓടിച്ചെന്നു വിളിച്ചു.
അവന്‍ ശ്രദ്ധിച്ചതേയില്ല.
` മഹിയേട്ടാ.. ` എന്ന വിളിയോടെ ദുര്‍ഗ ഓടിച്ചെന്ന്‌ അവന്റെ മുന്നില്‍ തടസം പിടിച്ചു നിന്നു.
` നില്‍ക്ക്‌..ഞാനും വരുന്നു` അവള്‍ കിതച്ചു.
` ഒരു മിനിറ്റ്‌ .. പ്ലീസ്‌.. ` അവള്‍ കെഞ്ചി.
മഹേഷ്‌ നിന്നു
ദുര്‍ഗ തിരിഞ്ഞോടി. സ്‌റ്റെയര്‍കേസ്‌ കയറി അവള്‍ ഓടിമറയുന്നത്‌ മഹേഷ്‌ കണ്ടു.
ദുര്‍ഗ റൂമില്‍ കടന്ന്‌ ആകമാനം നോക്കി.
ഒന്നും നിരത്തിയിടാത്ത ശീലമായതു കൊണ്ട്‌ എല്ലാം ഭാഗുകളില്‍ ഭദ്രമായി വെച്ചിട്ടുണ്ട്‌
തന്റേതല്ലാത്ത യാതൊന്നും ഇനി ആ റൂമില്‍ അവശേഷിക്കുന്നില്ല.
ദുര്‍ഗ മുറിയിലൊന്ന്‌ ചുറ്റികറങ്ങി.
ചുവരില്‍ തൂക്കിയിരുന്ന ടെഡിബിയറിന്റെ കണ്ണുകളില്‍ ഒരു വല്ലാത്ത തിളക്കം കണ്ടു.
അതിന്റെ ചിരിയ്‌ക്കിടയില്‍ രണ്ടു ദംഷ്ട്രകള്‍ തെളിയുന്നത്‌ പോലെ.
ദുര്‍ഗ കിതച്ചു കൊണ്ട്‌ നോക്കി നിന്നു
പെട്ടന്ന്‌ അതിന്റെ കണ്ണില്‍ നിന്നും ഒരു വെള്ളിവെളിച്ചം ചീറി വന്ന്‌ു
ദുര്‍ഗ നിലവിളിയോടെ കണ്ണടച്ചു കളഞ്ഞു.
ഏതാനും നിമിഷം അങ്ങനെ നിന്നു.
` ദുര്‍ഗാ.. ദുര്‍ഗാ..`
ചാരിയിട്ടിരുന്ന വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു
അവള്‍ തുറക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ ആരോ വാതില്‍ തള്ളി തുറന്നു
ദുര്‍ഗ തിരിഞ്ഞു നോക്കി
റിതു, ഗ്രീഷ്‌മ, അതുല്യ, ഫെബി, ഷിയാന.മറ്റു റൂമുകളിലെ എല്ലാവരുമുണ്ട.
` എന്താ എന്തുപറ്റി.` വേവലാതിയോടെ റിതു ചോദിച്ചു.
`ഒന്നുമില്ല` ദുര്‍ഗ വേഗം ബാഗുകളെടുത്തു.
പുറത്തിരുന്ന ഒന്നു രണ്ട്‌ ബുക്കുകള്‍ അതിലൊന്നിലേക്ക്‌ കുത്തിതിരുകി.
' ദുര്‍ഗ..താനും പോകുകയാണോ`
അവള്‍ തിരക്കി
ദുര്‍ഗ ഒന്നും മിണ്ടിയില്ല.
അവള്‍ പെട്ടന്ന്‌ ബാഗുകള്‍ തയാറാക്കി നിവര്‍ന്നു.
കാഴ്‌ചക്കാരായി നിന്ന കുട്ടികള്‍ക്കിടയിലൂടെ രണ്ടു വലിയ ട്രോളി ബാഗുകളും കോളജ്‌ ബാഗുമായി അവള്‍ വേഗം താഴേക്ക്‌ ചെന്നു.
അതിലൊന്ന്‌ മഹേഷ്‌ വാങ്ങി.
` ദുര്‍ഗ.. താനിവിടുന്ന്‌ ഇറങ്ങണമെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല`
സിസ്റ്റര്‍ ആഗ്നസ്‌ പുറകെ ചെന്നു.
` വേണ്ട സിസ്റ്റര്‍... ഞാന്‍ പോകുന്നു`
ദുര്‍ഗ മഹേഷ്‌ ബാലന്റെ പുറകെ ഇറങ്ങി നടന്നു.
അവള്‍ തൊട്ടു പിന്നിലെത്തിയിട്ടും അവന്‍ മുഖം തിരിച്ചു നോക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ല.
കാറില്‍ അവന്റെ തിരിച്ചു വരവ്‌ ഭയന്നിരിക്കുകയായിരുന്നു പെണ്‍കുട്ടികള്‍.
സിസ്റ്റര്‍ എല്ലാം പറഞ്ഞെങ്കില്‍ ഇനി എന്താണുണ്ടാകുക എന്ന്‌ ഒരു പിടിയുമില്ല.
എന്നാല്‍ മഹേഷിനൊപ്പം ദുര്‍ഗയെ കൂടി കണ്ടതോടെ അവര്‍ക്ക്‌ അത്ഭുതമായി.
` നിങ്ങളുടെ വണ്ടികളെന്തു ചെയ്യും` കാറിനടുത്ത്‌ ചെന്ന്‌ മഹേഷ്‌ ചോദിച്ചു
` നാളെ വന്നെടുത്തോളാമെന്ന്‌ സിസ്‌റ്ററിനോട്‌ പറഞ്ഞിട്ടുണ്ട്‌`
സ്വാതി പേടിച്ചരണ്ട മുഖവുമായി അറിയിച്ചു.
ലഗേജ്‌ ഡിക്കിയില്‍ വെച്ച്‌ പൂട്ടി ദുര്‍ഗയും ബാക്ക്‌ഡോര്‍ തുറന്നു കയറി.
മഹേഷും.
കാര്‍ നീങ്ങിത്തുടങ്ങി.
` എങ്ങോട്ടാ മഹിയേട്ടാ നമ്മള്‍..`
കാര്‍ മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ജാസ്‌മിന്‍ ചോദിച്ചു
` തത്‌ക്കാലം എന്റെ വീട്ടിലേക്ക്‌.. താമസ സ്ഥലം നാളെയോ മറ്റോ കണ്ടെത്താം` മഹേഷ്‌ബാലന്‍ പറഞ്ഞു.
സിസ്റ്ററും മഹേഷ്‌ബാലനുമായുണ്ടായ സംസാരം അപ്പോഴേക്കും ദുര്‍ഗ കൂട്ടുകാരികളെ അറിയിച്ചിരുന്നു.
തുടക്കത്തില്‍ തന്നെ സിസ്‌റ്റര്‍ ആഗ്നസ്‌ മഹേഷ്‌ബാലനെ വെറുപ്പിച്ചത്‌ ഭാഗ്യമായി പെണ്‍കുട്ടികള്‍ കരുതി.
കാര്‍ തിരിച്ച്‌ ഹോസ്‌റ്റലിന്റെ മുന്നിലൂടെ തന്നെ കടന്നു പോയി.
തൃശൂരില്‍ നിന്നും പത്തുപന്ത്രണ്ട്‌ കിലോമീറ്റര്‍ അകലെ ചെറുതുരുത്തിയിലായിരുന്നു മഹേഷ്‌ബാലന്റെ വീട്‌.
മെലിഞ്ഞു ശുഷ്‌ക്കമായ ഭാരതപ്പുഴയോട്‌ ചേര്‍ന്ന്‌ ഒരു ഇരുനിലക്കെട്ടിടം.
പതിവില്ലാത്ത നേരത്ത്‌ മകന്റെ കാര്‍ ഗേറ്റ്‌ കടന്നു വരുന്നത്‌ കണ്ട്‌ ഇന്ദിരാ ദേവി അത്ഭുതത്തോടെ പുറത്തേക്ക്‌ ചെന്നു.
അപ്പോഴാണ്‌ കാറില്‍ നിന്നും സ്വാതിയും കൂട്ടുകാരികളും ഇറങ്ങുന്നത്‌ കണ്ടത്‌.
` ഇതെന്താ മഹീ അനിയത്തിയേയും കൂട്ടി... കൂടെ അവളുടെ സംഘവുമുണ്ടല്ലോ
ചിരിയോടെ അവര്‍ അടുത്തേക്ക്‌ ചെന്നു
` അവരിന്ന്‌ ഇവിടെ കാണും.. ചിലപ്പോള്‍ നാളെയും... അതിനിടെ. ഒരു താമസ സ്ഥലം ശരിയാക്കണം.`
മഹേഷ്‌ബാലന്‍ ഗൗരവം വിട്ടിരുന്നില്ല
അവന്റെ മുഖഭാവം കണ്ട്‌ ഇന്ദിരാദേവി അമ്പരപ്പോടെ സ്വാതിയെ നോക്കി
` താമസ സ്ഥലം കണ്ടെത്തണമെന്നോ...അപ്പോള്‍ ഹോസ്‌റ്റലോ.. എന്താ ഇവന്‍ പറയുന്നത്‌ മോളേ`
അവര്‍ ചോദിച്ചു.
` അമ്മ ഇനി അതെന്തിനാണെന്നറിഞ്ഞേ അവരെ അകത്തേക്ക്‌ വിളിക്കുകയുള്ളോ... ഒരു കാരണമേയുള്ളു.. ആ സിസ്‌റ്ററുടെ നാവ്‌ ശരിയല്ല` മഹേഷ്‌ അരിശപ്പെട്ടു.
അപ്പോഴേക്കും ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിച്ചു.
` വരൂ കുട്ടികളേ` എന്ന്‌ ക്ഷണിച്ച്‌ ഇന്ദിരാദേവി ഫോണെടുക്കാനായി പോയി.
സിസ്‌റ്റര്‍ ആഗ്നസായിരുന്നു വിളിച്ചത്‌.
` ചില കാരണങ്ങളാല്‍ സ്വാതിയെ ഇനി ഹോസ്‌റ്റലില്‍ നിര്‍ത്താന്‍ പറ്റില്ല. അവളുടെ കൂട്ടുകാരികളേയും. എന്താണ്‌ കാരണമെന്ന്‌ ഞാനിനി പറയുന്നുമില്ല. അവളുടെ ബ്രദര്‍ കേള്‍ക്കാന്‍ താത്‌പര്യം കാണിക്കാത്ത സ്ഥിതിയ്‌ക്ക്‌ എനിക്കത്‌ വിശദീകരിക്കേണ്ട കാര്യവുമില്ല..`
അവര്‍ ഫോണെടുത്ത പാടേ പറഞ്ഞു.
` അവള്‍ ഇവിടെത്തിയിട്ടുണ്ട്‌ മാഡം.. ഞാന്‍ ചോദിക്കാം` ഇന്ദിരാ ദേവി പറഞ്ഞതും കോള്‍ ഡിസ്‌കണക്ടഡായി.
ഇന്ദിരാദേവി തിരിഞ്ഞ്‌ മകളെ നോക്കി.
ആരാണെന്ന മട്ടില്‍ അമ്മയെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍.
` എന്താടാ കാര്യം.. ആ സിസ്‌റ്ററാണ്‌ വിളിച്ചത്‌. ഇവളെന്തു ചെയ്‌തെന്നാ`
അവര്‍ മഹേഷിനടുത്തേക്ക്‌ ചെന്നു.
` ഇവരുടെ ഹോസ്‌റ്റലില്‍ ഒരു കള്ളന്‍ കയറി. ഇത്‌ ഇവളും കൂട്ടുകാരിയും ആരെയോ വിളിച്ചു വരുത്തിയതാണെന്ന്‌ ഏതോ കുട്ടികള്‍ പറഞ്ഞു കൊടുത്തു. ഞാനതിന്റെ സത്യാവസ്ഥ തിരക്കാന്‍ ചെന്നപ്പോള്‍ അവര്‍ ഒരു നാലാംകിട സംസ്‌കാരത്തില്‍ സംസാരിച്ചു`
മഹേഷ്‌ബാലന്‍ പറഞ്ഞു.
` അപ്പോള്‍ ഞാനവരെ വിളിച്ചു കൊണ്ടിങ്ങോട്ടു പോന്നു`
` ആ സിസ്‌റ്റര്‍ പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോടീ` ഇന്ദിരാദേവി സ്വാതിയെ നോക്കി.
` ഇല്ലമ്മേ..സത്യം.. ഈശ്വരനാണേ.. ഞങ്ങള്‍ക്കറിയില്ല ആരാണ്‌ വന്നതെന്ന്‌` സ്വാതി ആണയിട്ടു.
` ആ സിസ്‌റ്റര്‍ ഇങ്ങോട്ട്‌ വിളിച്ച സ്ഥിതിയ്‌ക്ക്‌ ഇവരുടെയൊക്കെ വീട്ടിലും വിളിച്ചറിയിച്ചിട്ടുണ്ടാവണം.. എല്ലാവരേയും കൂട്ടി നീ ഇങ്ങോട്ട്‌ പോന്നതിന്‌ എക്‌സ്‌പ്ലനേഷന്‍ കൊടുത്തോണം`
ഇന്ദിരാ ദേവി അല്‍പ്പം നീരസത്തോടെയാണ്‌ പറഞ്ഞത്‌.
` കാര്യമാക്കേണ്ട.. നിങ്ങളു വാ`
സ്വാതി കൂട്ടുകാരികളെ നോക്കി.
` മുകളിലാ എന്റെ റൂം.. ഏട്ടന്റേം...നിങ്ങളു വാ..`
ബാഗുകളുമെടുത്ത്‌ എല്ലാവരും അവള്‍ക്കൊപ്പം പോയി.
` വീട്ടില്‍ വരുന്നവര്‍ അതിഥികളാണ്‌.. അവരോട്‌ മുഷിഞ്ഞ്‌ സംസാരിക്കരുത്‌. ഞാനാണ്‌ അവരെ വിളിച്ചു കൊണ്ടു വന്നത്‌.. അമ്മ ആ മാന്യത കാണിക്കണം`
അവര്‍ പോയി കഴിഞ്ഞപ്പോള്‍ മഹേഷ്‌ബാലന്‍ പറഞ്ഞു.
` ഞാനൊന്നും പറയുന്നില്ല.. പഠിക്കാന്‍ വിട്ട പെണ്ണാണ്‌.. വല്ലതും ഒപ്പിച്ചോണ്ട്‌ വരാതിരുന്നാല്‍ മതി` ഇന്ദിരാദേവി പിറുപിറുത്തു
മഹേഷ്‌ബാലന്‌ ദേഷ്യം വന്നു
` അതെന്തു വര്‍ത്തമാനമാണമ്മേ`
അവന്‍ കയര്‍ത്തു
` എന്റെ അച്ഛന്‍ ബാലചന്ദ്രന്റെ കുടുംബത്തില്‍ അങ്ങനെ ആരെങ്കിലും ഒപ്പിച്ചു കൊണ്ടു വന്നിട്ടുണ്ടോ`
`ഇല്ല..` ഇന്ദിരാദേവി പറഞ്ഞു
` അമ്മയുടെ കുടുംബത്തിലോ`
` നിനക്കെന്താടാ ഭ്രാന്തുപിടിച്ചോ.. നീ കേട്ടിട്ടുണ്ടോ അങ്ങനെ വല്ലതും`
ഇന്ദിരാദേവി കയര്‍ത്തു
` എന്നാല്‍ പിന്നെ സ്വാതി അങ്ങനെ ചെയ്യുമെന്ന്‌ അമ്മയ്‌ക്കെന്താ തോന്നാന്‍ കാരണം`
മകന്റെ ചോദ്യം കേട്ട്‌ ഇന്ദിരാദേവി ഒന്നും മിണ്ടാതെ നിന്നു.
` അപ്പോള്‍ മക്കളെ വിശ്വസിക്കാന്‍ ആദ്യം പഠിക്കണം.. അമ്മ ചെന്ന്‌ ആ കുട്ടികള്‍ക്ക്‌ കഴിക്കാനെന്തെങ്കിലും ഉണ്ടാക്ക്‌. അവരെല്ലാം മനസ്‌ വിഷമിച്ച്‌ ഇവിടേക്ക്‌ വന്നു കയറിയതാ.. കൂടുതല്‍ വിഷമിപ്പിക്കരുത്‌`
ഇന്ദിരാദേവി അല്‍പ്പനേരം കൂടി നിന്നിട്ട്‌ അടുക്കളയിലേക്ക്‌ പോയി.
` സ്വാതി തന്റെ അമ്മയ്‌ക്ക്‌ എന്തോ ദേഷ്യം പോലെയുണ്ട്‌`
റൂമിലെത്തിയതും ജാസ്‌മിന്‍ പറഞ്ഞു
` പിന്നെ ഉണ്ടാവില്ലേ.. കാര്യമാക്കണ്ട.. അത്‌ അവോയ്‌ഡ്‌ ചെയ്‌താല്‍ മതി` സ്വാതി വാതിലടച്ചു.
`ആ സിസ്‌റ്റര്‍ എല്ലാവരുടേം വീട്ടില്‍ വിളിച്ച്‌ വിവരം പറയും.. എല്ലാത്തിനും ഇന്ന്‌ കോളാണ`
നേഹ പറഞ്ഞു തീര്‍ന്നതും അവളുടെ ഫോണ്‍ റിംഗ്‌ ചെയ്‌തു.
` മമ്മി` എന്ന്‌ ശബ്ദം കുറച്ച്‌ പറഞ്ഞ്‌ അവള്‍ കോള്‍ അറ്റന്‍ഡു ചെയ്‌തു
` നീയിപ്പോ എവിടെയാ` എന്ന ചോദ്യമാണ്‌ ആദ്യം വന്നത്‌.
` സ്വാതിയുടെ വീട്ടിലാ മമ്മീ` നേഹ ശബ്ദത്തില്‍ അല്‍പ്പം കൂടി വിനയം പുരട്ടി
` എന്തിനാ നിന്നെയൊക്കെ ഹോസ്‌റ്റലില്‍ നിന്നും പുറത്താക്കിയത്‌`
അടുത്ത ചോദ്യവും വന്നു.
` സിസ്‌റ്റര്‍ പറഞ്ഞില്ലേ`
അവള്‍ തെല്ല്‌ വിറയലോടെയാണ്‌ ചോദിച്ചത്‌.
` ഇല്ല.. നിന്നോട്‌ ചോദിക്കാന്‍ പറഞ്ഞു. സത്യം പറ.. നീയൊക്കെ കൂടി എന്താ ഉണ്ടാക്കി വെച്ചത്‌.`
മഹേഷ്‌ ബാലന്‍ പറഞ്ഞത്‌ തന്നെ നേഹയും ആവര്‍ത്തിച്ചു
ഹോസ്‌റ്റലില്‍ കള്ളന്‍ കയറി.
അത്‌ തങ്ങളുടെ ശത്രുക്കള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു.
മറ്റെന്തു പറഞ്ഞു രക്ഷപെട്ടാലും നാളെ സിസ്റ്ററെ വിളിച്ച്‌ അവര്‍ ചോദിക്കാനിടയായാല്‍ കള്ളി പൊളിയുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു..
ഹോസ്‌റ്റലില്‍ ഒരാള്‍ വന്നെന്ന്‌ നിഷേധിക്കാനാവില്ല.
അത്‌ കള്ളന്റെ തലയില്‍ കെട്ടിവെക്കുന്നതാണ്‌ ബുദ്ധി.
` എന്നിട്ട്‌ നിങ്ങളിനി എവിടെ താമസിക്കും`
` സ്വാതീടെ ഏട്ടന്‍ വേറെ താമസസ്ഥലം ശരിയാക്കി തരാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌... നാളെത്തന്നെ..`
` നേഹാ.. ഞാന്‍ വിഡ്‌ഢിയാണെന്ന്‌ കരുതല്ലേ.. ഇത്‌ ഡാഡിയോട്‌ പറഞ്ഞാല്‍ ആ നിമിഷം നിന്റെ പഠിപ്പ്‌ നിര്‍ത്തി കെട്ടിച്ച്‌ വിടും..
മോള്‍ വെറുതേ അതിന്‌ അവസരമുണ്ടാക്കരുത്‌`
ലൗഡ്‌ സ്‌പീക്കര്‍ ഇട്ടതിനാല്‍ അവളുടെ മമ്മിയുടെ ശബ്ദം മറ്റുള്ളവര്‍ക്കും കേള്‍ക്കാമായിരുന്നു.
ദേഷ്യപ്പെട്ടു തന്നെയാണ്‌ അവര്‍ ഫോണ്‍ കട്ട്‌ ചെയ്‌തതും.
" എന്റെ കാര്യം രക്ഷപെട്ടു.. " നേഹ തലയില്‍ കൈവെച്ചു
" ഇതൊന്നുമല്ല ഞാന്‍ പ്രതീക്ഷിച്ചത്‌. ഇടിയും വെടിയും ഒക്കെയാ"
" എനിക്ക്‌ പിന്നെ പേടിക്കാനൊന്നുമില്ല. ഡാഡിയും മമ്മിയും ഓസ്‌ട്രേലിയയിലല്ലേ.. സിസ്‌റ്റര്‍ അങ്ങോട്ട്‌ വിളിക്കുന്നതൊന്ന്‌ കാണണം"
ജാസ്‌മിന്‍ പൊട്ടിചിരിച്ചു.
" എനിക്ക്‌ പേടി എന്റെ കാര്യം ഓര്‍ക്കുമ്പോഴാണ്‌.. ദത്തേട്ടന്‍ അറിഞ്ഞാല്‍ എന്തുണ്ടാകുമെന്ന്‌ അറിയില്ല.. പ്രത്യേകിച്ച്‌ മഹിയേട്ടന്റെ വീട്ടിലാണ്‌ ഞാന്‍ നില്‍ക്കുന്നതെന്നറിഞ്ഞാല്‍"
സ്വാതിയുടേയും നേഹയുടെയും ജാസ്‌മിന്റെയും മുഖത്ത്‌ ഭയം പ്രകടമായി.
അറിഞ്ഞിടത്തോളം ദുര്‍ഗയുടെ ഏട്ടന്റെ പരുക്കന്‍ പ്രകൃതത്തോട്‌ പിടിച്ചു നില്‍ക്കാന്‍ എളുപ്പമല്ല.
" ഭയന്നിട്ടു കാര്യമില്ല.. വരുന്നത്‌ വരട്ടെ.. " സ്വാതി പറഞ്ഞു.
മൂന്നുപേരും വേഗം കുളിച്ച്‌ു വന്നു.
്‌അപ്പോഴേക്കും ക്ലോക്കില്‍ ഏട്ടുമണിയടിച്ചു
" വാ..നമുക്ക്‌ ്‌കിച്ചനിലൊന്ന്‌ പോയി നോക്കാം.. അമ്മയെ സോപ്പിടാന്‍ പറ്റുമോന്നറിയാമല്ലോ'
സ്വാതി വിളിച്ചു
മൂന്നുപേരും താഴേക്ക്‌ ചെന്നു.
കിച്ചനില്‍ തിരക്കിട്ട പണിയിലായിരുന്നു ഇന്ദിരാദേവി.
സ്റ്റൗവില്‍ മൊരിയുന്ന മീന്‍ ഫ്രൈ.
മറ്റൊന്നില്‍ തിളയ്‌ക്കുന്ന മീന്‍കറി.
തക്കാളി രസവും കാബേജ്‌ തോരനും തയാറായിരുന്നു.
" ഇത്രയൊക്കെ പോരേ മോളേ"
ഇന്ദിരാദേവി ദേഷ്യം വിട്ട്‌ മകളോട്‌ തിരക്കി.
" മതി.. ധാരാളം.. ഹോസ്‌റ്റലിലാണെങ്കില്‍ കഞ്ഞിയും അച്ചാറും പുഴുക്കും.. അല്ലെങ്കില്‍ ഉണക്ക ചപ്പാത്തിയും കിഴങ്ങു കറിയും. അതു വെച്ചു നോക്കിയാല്‍ ഇതൊക്കെ അമൃതേത്ത്‌ എന്ന്‌ പറയാം" ജാസ്‌മിനാണ്‌ മറുപടി പറഞ്ഞത്‌.
" വെജ്‌ മാത്രം കഴിക്കുന്നോരുണ്ടോ കൂട്ടത്തില്‍ "
ഇന്ദിരാദേവി അന്വേഷിച്ചു
" ഉണ്ടായിരുന്നു... രണ്ടുവര്‍ഷം മുമ്പ്‌..ദുര്‍ഗ... ഇപ്പോള്‍ അവളെ ഞങ്ങള്‍ ഒന്നാന്തരം നോണ്‍വെജ്‌ ആക്കിയെടുത്തു. നായരും നമ്പൂതിരിയൊന്നുമല്ല.. ഒന്നാന്തരം ഭട്ടതിരിയാ.. ഭട്ടതിരി"
സ്വാതി ദുര്‍ഗയെ ഒന്നുലച്ചു
" ഇവള്‍ക്ക്‌ ഭ്രാന്താണമ്മേ"
ദുര്‍ഗ ചിരിച്ചു
ഇന്ദിരാദേവി കൗതുകത്തോടെ അവളെ നോക്കി.
മഹി ഇഷ്ടപ്പെടുന്ന കുട്ടി ആരാണെന്ന്‌ ഇപ്പോള്‍ അവര്‍ക്കു മനസിലായി.
ഇപ്പോള്‍ വിടര്‍ന്ന തുമ്പപ്പൂ പോലെ ചേതോഹരമായ മുഖം.
ഒതുങ്ങിയ ശരീര പ്രകൃതം.
ശരിക്കും ഇങ്ങനൊരു പെണ്‍കുട്ടിയെ ആരായാലും മരുമകളായി കൊതിക്കും.
ചിന്തിച്ചെങ്കിലും അവര്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല.
" എന്താ നിങ്ങളുടെയൊക്കെ പേര്‌" അവര്‍ സൗമനസ്യത്തോടെ ചോദിച്ചു.
" ദാ.. ഈ നില്‍ക്കുന്നതാണ്‌ ഞാനെപ്പോഴും പറയുന്ന ജാസ്‌മിന്‍..കോട്ടയംകാരിയാ.. അച്ചായത്തി. ഇത്‌ നേഹ രാജീവ്‌. വീട്‌ പാലക്കാട്‌. അഗ്രഹാരം പ്രോഡക്ടാണ്‌. ദുര്‍ഗ എറണാകുളം.. വലിയ മനയും കാവും ഒക്കെ ഉള്ള കൂട്ടത്തിലാണ്‌. "
സ്വാതി പറഞ്ഞു.
" അച്ഛനെന്ത്യേമ്മേ.. വന്നത്‌ മുതല്‍ കാണാനില്ലല്ലോ"
മൊരിയുന്ന മീന്‍ മറിച്ചിട്ടു കൊണ്ട്‌ സ്വാതി തിരക്കി
" നീയറിഞ്ഞില്ലേ.. അച്ഛന്റെ സുഹൃത്തിന്റെ മകളുടെ വിവാഹമാണ്‌.. ഇവിടൊന്നുമല്ല.. നിലമ്പൂര്‍ കോവിലകത്താണത്രേ.. രണ്ടു ദിവസമായി ആളിവിടുന്ന്‌ പോയിട്ട്‌"
അതെന്തായാലും നന്നായി എന്ന്‌ ദുര്‍ഗയക്ക്‌ തോന്നി. ഇങ്ങനൊരു വരവില്‍ മഹിയേട്ടന്റെ അച്ഛനെ കൂടി ഫേസ്‌ ചെയ്യേണ്ടി വന്നില്ലല്ലോ
നാലുപേരും കൂടി ഭക്ഷണം ഡൈനിംഗ്‌ ടേബിളിലേക്ക്‌ എടുത്തു വെച്ചു.
ഇന്ദിര ദേവി ചെന്ന്‌ മഹേഷിനെ കഴിക്കാന്‍ വിളിച്ചു.
മഹേഷ്‌ നിശബ്ദനായി വന്നിരുന്ന്‌ ഭക്ഷണം കഴിച്ചു.
അവന്റെ മൗനം പെണ്‍കുട്ടികളിലേക്കും പടര്‍ന്നു.
ഭക്ഷണം കഴിഞ്ഞ്‌ നാലുപേരും കൂടി കുറച്ച്‌ നേരം ടി.വി. കണ്ടു.
" ഉറങ്ങാറായെങ്കില്‍ ചെന്ന്‌ കിടന്നോട്ടോ കുട്ടികളേ" എന്ന്‌ ഇന്ദിരാദേവി പറഞ്ഞതോടെ നാലുപേരും മുകളിലെ റൂമിലേക്ക്‌ പോയി.
" എന്തായാലും സംഭവ ബഹുലമായ ഒരു ദിവസം തീരാറായി. ഇനി ദത്തേട്ടന്‍ വിവരമറിയുമ്പോഴാണ്‌ പ്രശ്‌നം" കിടക്കയിലേക്ക്‌ ചാഞ്ഞു കൊണ്ട്‌ ദുര്‍ഗ പറഞ്ഞു
" എല്ലാവരെയും പറ്റിക്കുന്നത്‌ പോലെ ഏട്ടനെ പറ്റിക്കാനും കഴിയില്ല. കോളജ്‌ പ്രൊഫസറായതു കൊണ്ട്‌ ഓരോ കുട്ടികളുടെയും പള്‍സ്‌ അറിയാം ദത്തേട്ടന്‌"
" വിഷമിക്കണ്ട.. എന്തായാലും നേരിടാതെ പറ്റില്ലല്ലോ.. ഇത്ര പേടിയുണ്ടെങ്കില്‍ ഭവതി എന്തിനാ ഞങ്ങളുടെ കൂടെ ചാടിയിറങ്ങിപ്പോന്നത്‌. ഹോസ്‌റ്റലില്‍ തന്നെ നിന്നു കൂടായിരുന്നോ" സ്വാതി പരിഹസിച്ചു
" ഇത്ര അടുത്ത്‌ വീടുണ്ടായിട്ടും നീയെന്തിനാ ഞങ്ങളുടെ കൂടെ ഹോസ്‌റ്റലില്‍ നില്‍ക്കുന്നത്‌" ദുര്‍ഗ ഒരു തലയണയെടുത്ത്‌ അവളെ എറിഞ്ഞു.
" ഞങ്ങളുടെ കൂടെ കൂടാനല്ലേ.."
സ്വാതി ചിരിച്ചു കൊണ്ട്‌ ഒഴിഞ്ഞുമാറി
വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട്‌ പെണ്‍കുട്ടികള്‍ നിശബ്ദരായി
" ഏട്ടനായിരിക്കും" സ്വാതി ചെന്ന്‌ വാതില്‍ തുറന്നു.
പ്രതീക്ഷിച്ചത്‌ പോലെ മഹേഷ്‌ ബാലനായിരുന്നു പുറത്ത്‌.
" എന്താ ഏട്ടാ" മുടി വാരിക്കെട്ടി സ്വാതി ചോദിച്ചു.
" ദുര്‍ഗ എവിടെ.. ഒന്ന്‌ വിളിക്ക്‌ എനിക്കവളോട്‌ സംസാരിക്കാനുണ്ട്‌" മഹേഷ്‌ ബാലന്‍ പറഞ്ഞു
സ്വാതി സംശയത്തോടെ അവനെ നോക്കി.
" നീ അവളെ വിളിക്ക്‌ സ്വാതീ" മഹേഷ്‌ അക്ഷമനായി
സ്വാതി പിന്തിരിഞ്ഞു
കിടക്കയില്‍ എഴുന്നേറ്റിരിക്കുകയായിരുന്നു ദുര്‍ഗ
" നിന്നെ ഏട്ടന്‍ വിളിക്കുന്നു"
സ്വാതി പറഞ്ഞു
" എന്തിന്‌" ദുര്‍ഗ നിഷേധ ഭാവത്തില്‍ നോക്കി
" എന്താ ഏട്ടനോട്‌ സംസാരിക്കരുതെന്നും നിന്റെ ദത്തേട്ടന്‍ പറഞ്ഞിട്ടുണ്ടോ"
സ്വാതി ദേഷ്യപ്പെട്ടു
" എന്നല്ല.. ഈ നേരത്ത്‌.. നിങ്ങളും വരുമോ കൂടെ"
" നീയറിയാത്ത ആളൊന്നുമല്ലല്ലോ മഹിയേട്ടന്‍.. എന്തായാലും നിന്നെ പിടിച്ചു തിന്നാനൊന്നും പോണില്ല.. വേണെങ്കില്‍ ചെല്ല്‌.. അല്ലെങ്കില്‍ വരുന്നില്ലെന്ന്‌ പറയ്‌" ജാസ്‌മിന്‍ സ്വരം കടുപ്പിച്ചു.
ദുര്‍ഗ മനസില്ലാ മനസോടെ പുറത്തേക്ക്‌ ചെന്നു.
ബാല്‍ക്കണിയോടു ചേര്‍ന്നുള്ള ചതുരന്‍ തൂണിനടുത്ത്‌ നില്‍ക്കുകയായിരുന്നു മഹേഷ്‌ബാലന്‍
ദുര്‍ഗ ചെന്ന്‌ അല്‍പ്പം അകലമിട്ട്‌ തൂണില്‍ ചാരി നിന്നു
" ഭയമുണ്ടോ തങ്കം എന്നെ"
മഹേഷ്‌ബാലന്‍ കാതരമായി അവളെ നോക്കി
" ഇല്ല.. എങ്കിലും ഈ നില്‍പ്പ്‌ ശരിയല്ലല്ലോ.. ഞങ്ങളെ വിശ്വസിച്ചല്ലേ മഹിയേട്ടന്റെ അമ്മ ഇവിടെ കയറ്റി താമസിപ്പിച്ചത്‌"
ദുര്‍ഗ അവന്റെ മുഖത്തേക്ക്‌ നോട്ടമയച്ചു കൊണ്ട്‌ പറഞ്ഞു
" പ്രണയിക്കുന്നവര്‍ക്ക്‌ ചിലതൊക്കെ മറക്കാമെന്നാണ്‌"
മഹേഷ്‌ കുസൃതിയോടെ ചിരിച്ചു
" എന്തിനാണ്‌ എന്നെ വിളിച്ചതെന്ന്‌ പറയ്‌.. എനിക്കിവിടെ ഇങ്ങനെ നില്‍ക്കാന്‍ താത്‌പര്യമില്ല"
ദുര്‍ഗ തന്റെ അനിഷ്‌ടം അറിയിച്ചു
മഹേഷ്‌ബാലന്‍ അവളെ നോക്കി രണ്ടു നിമിഷം നിന്നു.
സ്വാതിയുടെ കൂടെ അവളെ ആദ്യം കണ്ട നിമിഷം ഓര്‍ക്കുകയായിരുന്നു അവന്‍.
ഒറ്റനോട്ടത്തിലേ തോന്നിയത്‌ കഴിഞ്ഞ ജന്മത്തിലെ എന്റെ പെണ്ണായിരുന്നല്ലോ ഇവള്‍ എന്നാണ്‌.
ആ ഒരിഷ്ടം അവള്‍ തിരിച്ചും പ്രകടിപ്പിച്ചു
എന്നിട്ടിപ്പോള്‍..
അവന്റെ നോട്ടം കണ്ട്‌ ദുര്‍ഗ മിഴികള്‍ താഴ്‌ത്തി.
ആ നില്‍പ്പ്‌ കണ്ട്‌ മഹേഷിന്‌ എന്തെന്നറിയാത്ത ഒരിഷ്ടം തോന്നി
വാരിയെടുത്ത്‌ നെഞ്ചിലേക്കിട്ട്‌ അമര്‍ത്തിയമര്‍ത്തി ഉമ്മവെക്കണം.
ഇനിയൊരിക്കലും അകന്നു പോകാത്ത വിധം തന്റേതായി മാറ്റണം അവളെ.
മനസിലേക്ക്‌ ഇരച്ചു വന്ന മോഹം അവന്‍ ശ്രമപ്പെട്ട്‌ അടക്കി.
" എന്താണ്‌ ശരിക്കും ഹോസ്‌റ്റലില്‍ സംഭവിച്ചത്‌."
മഹേഷിന്റെ ചോദ്യത്തില്‍ ഗൗരവം കലര്‍ന്നു.
" എല്ലായിടത്തും ഞാന്‍ അവരെ ന്യായീകരിച്ചു.. പക്ഷേ എനിക്ക്‌ സത്യമറിയണം"
ദുര്‍ഗ ചലിക്കാതെ നിന്നു
" തങ്കം.. " ശാസനയോടെ മഹേഷ്‌ വിളിച്ചു.
" നേഹയ്‌ക്ക്‌ ഒരു അബദ്ധം പറ്റിയതാണ്‌." ദുര്‍ഗ പതിയെ പറഞ്ഞു.
കോളജില്‍ ഒരു നോട്ടി ബോയ്‌ അവളുടെ പുറകെ നടക്കുന്നുണ്ട്‌. ഒരു ഫ്രീക്കന്‍.. കുറേ നാളായി.. പരിശുദ്ധ പ്രേമമാണേ്രത"
" എന്നിട്ട്‌" മഹേഷ്‌ അവളെ തറച്ചു നോക്കി.
" നേഹയ്‌ക്കു വേണ്ടി അവന്‍ എന്തും ചെയ്യുമെന്ന്‌ പറഞ്ഞത്രേ.. എന്തു റിസ്‌ക്കെടുക്കാനും തയാറാണെന്ന്‌:"
മഹേഷ്‌ കേട്ടു നിന്നു
" അപ്പോള്‍ ജാസ്‌മിനും സ്വാതിയും ചോദിച്ചു അങ്ങനെയാണെങ്കില്‍ രാത്രി ആരും കാണാതെ ലേഡീസ്‌ ഹോസ്‌റ്റലില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന്‌.. പിടിക്കപ്പെട്ടാല്‍ പഠിത്തം വരെ അവസാനിക്കുമെന്ന്‌ മുന്നറിയിപ്പും കൊടുത്തു. അവന്‍ വരുമെന്ന്‌ അവര്‍ കരുതിയില്ല.. രാത്രി പന്ത്രണ്ടായപ്പോള്‍ വാതിലില്‍ തട്ടുന്നത്‌ കേട്ടാണ്‌ തുറന്നത്‌. നോക്കിയപ്പോള്‍ കൈയ്യില്‍ ഒരു പനിനീര്‍പ്പൂവുമായി അവന്‍.. ആ റോഷന്‍ ഫ്രാന്‍സിസ്‌.."
ദുര്‍ഗയുടെ പറച്ചില്‍ കേട്ട്‌ മഹേഷിന്‌ ചിരിപൊട്ടി.
" അതു നന്നായി.. ഫ്രീക്കനോടാ വെല്ലുവിളി.. എന്നിട്ട്‌.." അവന്റെ പറച്ചില്‍ കേട്ട്‌ ദുര്‍ഗയ്‌ക്കും ചിരിവന്നു
" എന്നിട്ടെന്താ ആ പൂവും കൊണ്ട്‌ അവനെ ഒരുവിധം പറഞ്ഞു വിട്ടു അവര്‍.. പക്ഷേ ഇതെല്ലാം ആ റിതുവും ഫെബിയും ടീമും കണ്ടു.. അവര്‍ സിസ്റ്ററിന്‌ കംപ്ലെയിന്റ്‌ ചെയ്‌തു.
" അതുശരി.. ഇപ്പോള്‍ എന്റെ പ്രിയ സഹോദരിയ്‌ക്കും പരിവാരങ്ങള്‍ക്കും ബോയ്‌സിനോട്‌ വല്ലാതെ കളിക്കരുതെന്ന്‌ മനസിലായിക്കാണും അല്ലേ.."
മഹേഷ്‌ പൊട്ടിച്ചിരിച്ചു
" ശരിക്കും മനസിലായി" ദുര്‍ഗയും ചിരിച്ചു പോയി.
ഒടുവില്‍ രണ്ടുപേരും പരസ്‌പരം നോക്കി.
പെട്ടന്ന്‌ അവര്‍ക്കിടയിലേക്ക്‌ ഒരു മൗനം ഊര്‍ന്നു വീണു.
നേര്‍ത്ത വെളിച്ചത്തില്‍ ദുര്‍ഗയുടെ കണ്ണുകള്‍ തിളങ്ങി
മഹേഷിന്റെ മുഖം പ്രണയാതുരമാകുന്നത്‌ അവള്‍ കണ്ടു.
മഹേഷ്‌ തൂണില്‍ അമര്‍ന്ന അവളുടെ അവളുടെ വിരലുകള്‍ക്ക്‌ മീതെ സ്വന്തം കൈപ്പടം വെച്ചു.
ദുര്‍ഗ അതു പതിയെ പിന്‍വലിച്ചു.
മഹേഷ്‌ അവളുടെ തൊട്ടുമുന്നില്‍ വന്നു നിന്നു.
അവള്‍ തൂണിലേക്ക്‌ ഒന്നുകൂടി ശരീരം അമര്‍ത്തി .
" തങ്കത്തിന്‌ എന്നെ മറക്കാന്‍ പറ്റുമോ"
അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി മഹേഷ്‌ബാലന്‍ ചോദിച്ചു.
ശരീരമൊന്നാകെ ഒരു വൈദ്യുതി പ്രസരിക്കുന്നതായി അവള്‍ക്ക്‌ തോന്നി.
അപ്പോഴേക്കും മഹേഷിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ റിംഗ്‌ ചെയ്‌തു.
മഹേഷ്‌ ഫോണെടുത്തു നോക്കി
അപരിചിതമായ നമ്പര്‍
ആരാണെന്ന ജിജ്ഞാസയോടെ അവന്‍ കോള്‍ എടുത്തു
" ഹലോ" എന്നു പറഞ്ഞപ്പോഴേക്കും ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം കാതിലേക്കെത്തി
" മഹേഷ്‌ബാലന്‍.. ഞാന്‍ ദേവദത്തന്‍.. എന്റെ അനിയത്തിയെവിടെ"
മഹേഷ്‌ ഞെട്ടലോടെ ദുര്‍ഗയെ നോക്കി
ദേവദത്തന്‍ തന്റെ നമ്പര്‍ തിരഞ്ഞു പിടിച്ച്‌ വിളിക്കുമെന്ന്‌ അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
" ദുര്‍ഗ .. അവള്‍ ഇവിടെയുണ്ട്‌.. സ്വാതിയോടൊപ്പം.."
മഹേഷ്‌ ബാലന്‍ പറഞ്ഞൊപ്പിച്ചു.
" അവള്‍ എങ്ങനെ അവിടെ എത്തിയെന്ന്‌ ഞാനിപ്പോള്‍ ചോദിക്കുന്നില്ല.. പക്ഷെ.. നാളെ ഞാന്‍ അവിടെ എത്തുന്നത്‌ വരെ എന്റെ തങ്കത്തിന്റെ ദേഹത്ത്‌ നിന്റെ ഒരു വിരല്‍പ്പാട്‌ പോലും വീഴരുത്‌..മൈന്‍ഡ്‌ ഇറ്റ്‌"
തീപിടിച്ച ശബ്ദം.
അതില്‍ പ്രകടമായ ഒരേട്ടന്റെ ഭീതിയും കരുതലും ഭീഷണിയും അവനെ സ്‌പര്‍ശിച്ചു
" ഇല്ല.. ദത്തേട്ടന്‍ എന്നെ അത്തരത്തില്‍ തെറ്റിദ്ധരിക്കരുത്‌... പ്ലീസ്‌"
മഹേഷ്‌ബാലന്‍ പറഞ്ഞു.
" ഓകെ... നിങ്ങള്‍ ഒരു ഡോക്ടറാണെന്ന്‌ എനിക്കറിയാം.. ആ മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു"
ദേവദത്തന്‍ കോള്‍ കട്ട്‌ ചെയ്‌തു കളഞ്ഞു.
മഹേഷ്‌ " ഏട്ടന്‍" എന്നു ആംഗ്യം കാട്ടിയതോടെ ഭയന്നു നില്‍ക്കുകയായിരുന്നു ദുര്‍ഗ
ദത്തേട്ടന്‍ തന്നോട്‌ സംസാരിക്കുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല.
അതിന്‌ അര്‍ഥം ഒന്നേയുള്ളു തന്നോട്‌ അത്രയ്‌ക്ക്‌ ദേഷ്യം വന്നിട്ടുണ്ട്‌ എട്ടന്‌.
ദുര്‍ഗയ്‌ക്ക്‌ ഭയത്തോടൊപ്പം കരച്ചിലും വന്നു.
" ഏട്ടന്‍ എന്തു പറഞ്ഞു"
നനഞ്ഞ മിഴികളുമായി അവള്‍ ചോദിച്ചു
ഒരു മാലാഖയെ പോലെയുള്ള ആ നില്‍പ്പ്‌ കണ്ട്‌ അവളെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കാന്‍ തോന്നിയ വികാരം മഹേഷ്‌ബാലന്‍ അടക്കി.
" പേടിക്കാനൊന്നുമില്ല തങ്കം.. ഏട്ടന്‍ രാവിലെ വരാമെന്ന്‌ പറഞ്ഞു.. ചെല്ല്‌ ..തങ്കം പോയി കിടന്ന്‌ ഉറങ്ങ്‌"
മഹേഷ്‌ പിന്തിരിഞ്ഞു.
ദുര്‍ഗ പിന്നാലെ ചെന്നു
" ഗുഡ്‌നൈറ്റ്‌"
മഹേഷ്‌ബാലന്‍ തന്റെ മുറിയ്‌ക്കു മുന്നിലെത്തി ആശംസിച്ചു
" ഗുഡ്‌നൈറ്റ്‌" ദുര്‍ഗയും പറഞ്ഞു.
അവള്‍ തിരിഞ്ഞ്‌ ചാരിയിട്ടിരുന്ന സ്വാതിയുടെ മുറിയിലേക്ക്‌ പോകുന്നത്‌ മഹേഷ്‌ നോക്കി നിന്നു
അപ്പോള്‍ അവള്‍ക്കൊപ്പം അവളുടേതല്ലാത്ത ഒരു നിഴല്‍ ചലിക്കുന്നത്‌ പോലെ അയാള്‍ക്ക്‌ തോന്നി.
ആ നിമിഷം കറന്റ്‌ പോയി.
ദുര്‍ഗ വാതില്‍ അടയ്‌ക്കുന്ന ശബ്ദം മഹേഷ്‌ കേട്ടു.
ഇരുട്ടിലൂടെ തപ്പി ദുര്‍ഗ ചെന്നപ്പോഴേക്കും സ്വാതി എമര്‍ജന്‍സി ലൈറ്റ്‌ തെളിച്ചിരുന്നു.
അപ്പോഴേക്കും കറന്റും വന്നു
" ഈ കറന്റിന്റെയൊരു കാര്യം.. എന്നെക്കൊണ്ടിത്‌ തപ്പി എടുപ്പിക്കാനാണ്‌ ഇപ്പോള്‍ പോയത്‌" എമര്‍ജി ലാംപ്‌ അണച്ച്‌ ദേഷ്യപ്പെട്ടു കൊണ്ട്‌ സ്വാതി കിടക്കയിലേക്കിരുന്നു.
" എന്താടി എന്തിനാ മഹിയേട്ടന്‍ വിളിച്ചത്‌" അവള്‍ ആകാംക്ഷയോടെ തിരക്കി.
" എന്താണ്‌ ഹോസ്‌റ്റലില്‍ നടന്നതെന്നറിയാന്‍"
ദുര്‍ഗ പറഞ്ഞു.
" എന്നിട്ട്‌.. എന്നിട്ട്‌ മഹിയേട്ടന്‍ എന്നാ പറഞ്ഞു"
ജാസ്‌മിന്‍ തിരക്കി
" ക്ലൈമാക്‌സെത്തിയപ്പോള്‍ മഹിയേട്ടന്‍ പൊട്ടിച്ചിരിച്ചു.. ആണ്‍കുട്ടികളോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന്‌ പറഞ്ഞു"
ദുര്‍ഗ ആ രംഗം ഓര്‍ത്തു ചിരിച്ചു
" ഒരു ആണ്‍കുട്ടി.. ആ റോഷന്‍ ഫ്രാന്‍സിസിനെ ഞാന്‍ കൊല്ലും" നേഹ ഇടിക്കുമെന്ന ഭാവത്തില്‍ മുഷ്ടികള്‍ ചുരുട്ടി.
" അപ്പോള്‍ മഹിയേട്ടന്റെ കാര്യം ഓ.കെ. ഇനി നിന്റെ ദത്തേട്ടന്റെ കാര്യമോര്‍ക്കുമ്പോഴാ പേടി"
സ്വാതി പറഞ്ഞ�

.............. തുടരും..................................................
Written by 
 Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot