നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോചിത

Image may contain: 2 people, people smiling, people standing and indoor
എന്താ വേണ്ടേ? ആരെയാ കാണണ്ടേ?
ഇളം നിറത്തിലുള്ള കോട്ടൺ സാരിയുടെ അറ്റം കൊണ്ട് തലമുടി മറച്ചു മുൻപോട്ടു നടക്കാൻ തുടങ്ങിയ സീനത്തിന്റെ കണ്ടു സെക്യൂരിറ്റി മര്യാദ വിടാതെ ചോദിച്ചു.
നാസറിക്കയെ ഒന്ന് കാണാൻ പറ്റുമോ?
ആര് ? സെക്യൂരിറ്റി മനസിലാകാതെ
സീനത്തിനോട് ചോദിച്ചു.
ഇവിടെ ഏതോ ഒരു ഫ്ലാറ്റിൽ ആണന്നു പറഞ്ഞിരുന്നു.
ഏതാ ഫ്ലാറ്റ് നമ്പർ എന്ന് വല്ലോം അറിയാമോ? അല്ലങ്കിൽ രജിസ്റ്റർ നോക്കി ഞാൻ വിളിച്ചു ചോദിക്കാം.
അതറിയില്ല. ഈ അടുത്താണ് ഫ്ലാറ്റ്
മേടിച്ചതു എന്നറിയാം.
നാസറൊന്നൊരാള് ഈ അടുത്ത് ... സെക്യൂരിറ്റി രജിസ്റ്റർ ബുക്കിൽ പേര് പരതി.
ഒരു മിനിറ്റ്. ഞാൻ ഒരു ഫോൺ ചെയ്യട്ടെ...
ഇപ്പൊ പറയാം.. സീനത്തു ഫോണെടുത്തു നമ്പർ തിരഞ്ഞു.
സലീമേ ഓരുടെ പുതിയ പെരെന്തുവാ? നാസറെന്നു പറഞ്ഞിട്ട് അറിയണില്ലാ..
ജോർജോ?
ജോർജ് ജോർജ് .. സീനത്തു സെക്യൂരിറ്റിയെ നോക്കി പറഞ്ഞു.
സെക്യൂരിറ്റിക്കാരൻ ഒരു ആലോചനയോടെ അയാളുടെ കൊച്ചു മുറിക്കകത്തു കേറി
രജിസ്റ്ററിൽ നോക്കി.
പേര് കണ്ടു. പക്ഷെ പെർമിഷൻ വേണം.
ഞാനൊന്നു വിളിച്ചു ചോദിക്കട്ടെ..
സീനത്തു സമ്മതഭാവത്തിൽ തലയാട്ടി.
സാറിനൊരു വിസിറ്റർ ഉണ്ട്. സാറെ, അത് പിന്നെ ഒരു പ്രായമായ സ്ത്രീ ആണ്.
ചില്ലുകൊണ്ടു മറച്ച ആ ചെറിയ റൂമിനകത്തു നിന്നും അയാൾ പറയുന്നത് സീനത്തിനു കേൾക്കാമായിരുന്നു. പുറത്തു പെരും ചൂടാണ്. അവളുടെ ദേഹത്തുകൂടെ വിയർപ്പുചാലുകൾ ഒഴുകി. അവൾ കണ്ണാടിയിൽ കൊട്ടി. അയാൾ വാതിൽ കുറച്ചു തുറന്നു. വെയിലിൽ നിന്ന് രക്ഷപെടാൻ സീനത്തു അതിന്റെ ചെറിയ സ്‌ഥലത്തോട്ടു ചാടി കയറി. ഫോൺ വച്ച് സഹതാപത്തോടെ അവളെ നോക്കിയിട്ടു അയാൾ പറഞ്ഞു.
അദ്ദേഹത്തിന് പുറത്തു നിന്ന് ആരേം കാണണ്ട എന്ന് പറഞ്ഞു. വയ്യാതിരിക്കുവാണത്രേ.. സഹായക്കാരോടൊക്കെ രണ്ടു മാസം കഴിഞ്ഞിട്ട് വന്നോളാൻ പറയാൻ പറഞ്ഞു.
സീനത്തു അയാളെ ഒരു സെക്കന്റ് നോക്കി.
പിന്നെ തന്നോട് തന്നെ പറയുന്ന പോലെ പറഞ്ഞു. എനിക്ക് ഇപ്പോൾ തന്നെ കണ്ടേ മതിയാവു.
അത് കേട്ടപ്പോൾ അയാൾക്ക്‌ ദേഷ്യം വന്നു. നിങ്ങളോടല്ലേ മര്യാദക്ക് പറഞ്ഞത് സാറിന് വയ്യാത്ത കൊണ്ടാണ്ന്നു . മനുഷ്യപറ്റു കാണിക്കുമ്പോൾ തലേ കേറിനിരങ്ങുന്നോ?
ഒറ്റ തവണ കൂടി വിളിക്കാമോ? എന്റെ പേര് സീനത്ത്ന്നാ. ഞാനാണ് കാണാൻ വന്നത് എന്ന് പറ. എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം.
എന്റെ പൊന്നു പെങ്ങളെ ഇങ്ങളെന്റെ
പണി കളയ്ക്കല്ല് .
പേടിക്കാതെ. ഒരു തവണ മതി. അവസാനത്തെ ശ്രമം .
അത് പറയുമ്പോൾ സീനത്തിന്റെ സ്വരം കടുത്തിരുന്നു .
അയാൾ ഒന്ന് കൂടി അതെ നമ്പർ ഡയൽ ചെയ്തു.
ക്ഷമിക്കണം സാറെ.. കാണാൻ വന്നയാളുടെ പേര് സീനത്തു എന്നാണെന്നു പറഞ്ഞാൽ കാണാൻ സമ്മതിക്കുമെന്നു പറഞ്ഞു ഒരേ നിർബന്ധം. അതുകൊണ്ടാ രണ്ടാമത് വിളിച്ചു ശല്യപ്പെടുത്തുന്നത്.
അപ്പുറത്തു നിന്ന് കുറച്ചു നേരത്തെ നിശ്ശബദ്ധതക്ക് ശേഷം ഉത്തരം വന്നു.
ശരി സാറെ . ഞാൻ മുകളിലോട്ടു കൊണ്ട് വന്നോളാം.
അയാൾ വിനയത്തോടെ ഫോൺ വെച്ചു .
സന്തോഷത്തോടെ അയാൾ അവളെ
നോക്കി പറഞ്ഞു.
സമ്മതിച്ചൂട്ടോ. ഞാൻ കൊണ്ടേ ആക്കാം.
ബുദ്ധിമുട്ടണ്ട. നമ്പർ പറഞ്ഞാൽ ഞാൻ
കണ്ടു പിടിച്ചോളാം.
ഏയ് . പാടാന്നെ . പുള്ളി മൂന്നാം നിലയിലാ താമസം. എന്നോട് കൂടെ വരാൻ പറഞ്ഞു. നിങ്ങള് പരിചയക്കാരാ അല്ലെ .
സീനത്തു വെറുതെ തലയാട്ടി.
ചന്ദ്രാ.. ഒന്ന് നോക്കി കോട്ടോ. അയാൾ ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരുന്ന വേറൊരാളെ നോക്കാനേൽപ്പിച്ചു അവളുടെ മുൻപിലായി നടന്നു.
പരന്നു കിടക്കുന്ന ഒരു കെട്ടിടമാണ്. ആകെ ആറു നിലകൾ.എല്ലായിടത്തും ചെടികൾ.ഒരുപാടു സ്‌ഥലം വെറുതെ ഒഴിച്ചിട്ടിരിക്കുന്നു.നഗരത്തിന്റെ തിരക്കിൽ പെടാതെ എന്നാൽ നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ആഡംബരം.
പുതിയ ബിഎൽഡിങ്ങാന്നെ. വല്യ പൈസക്കാര് മാത്രേ ഉള്ളു. അയാൾ അവളോട് പറഞ്ഞു.
എല്ലാം പുറത്തെ പോലെയാ. അവിടുന്ന് വയസാവുമ്പോൾ നാട്ടിൽ തിരിച്ചു വന്നൊരാഅധികോം ഇവിടെ വീട് മേടിച്ചിരിക്കുന്നത്.
അയാൾ അവളോട് വെറുതെ സംസാരിച്ചു
കൊണ്ടിരുന്നു.
പക്ഷെ ഒന്നിലും അവൾ ആശ്ചര്യപെടുന്നത് കണ്ടില്ല അയാൾ.
നിങ്ങളെടന്നാ? കോയികോടാന്യാ?
അല്ല..കാസർഗോഡെന്നാ..
അയ് ശരി ...കൂടാരുല്യേ .. അല്ല. .വെറുക്കനെ ചോയിചെന്നെല്ല് .. നല്ല ദൂരോണ്ടല്ലോ ..
മക്കളുണ്ട്.. വണ്ടീലാ .. ഇറങ്ങീല്ല.
ആണോ.. എന്താ ചെയ്യല്ലേ ഇപ്പത്തെ കുട്യോളെ കൊണ്ട്. ഇല്ലങ്കിൽ എനക്കിപ്പോളും ഇപ്പണിക്ക് നിക്കണ്ട
വല്ല കാര്യോണ്ടോ ..
അയാൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
ബെൽ അടിച്ചതും കാത്തിരുന്ന പോലെ ഒരു കൊച്ചു പെണ്ണ് വന്നു വാതിൽ തുറന്നു.
അവളുടെ കയ്യിൽ പത്തിന്റെ ഒരു നോട്ട്. അതു അവൾ അയാൾക്ക്‌ നേരെ നീട്ടി.
വേണ്ട നീ വച്ചോ കൊച്ചെ ..അയാൾ അത് നിരസിച്ചു.
പിന്നെ സീനത്തിന്റെ നോക്കി ഇവിടെ അടിച്ചു വ്രത്തിയാക്കാൻ വരുന്ന പെണ്ണിന്റെ മോളാ എന്ന് പറഞ്ഞു അയാൾ തിരിച്ചു നടന്നു.
ആ കൊച്ചിന്റെ പുറകെ നടക്കുമ്പോൾ സീനത്തിനു തൊണ്ട വരളുന്നുണ്ടായിരുന്നു. നീണ്ട ഇരുപത്തേഴു വര്ഷം കഴിഞ്ഞുള്ള കണ്ടു മുട്ടൽ .
***** ******* ******* *********
മടിക്കേരിന്നു ഒരു പയ്യൻ ഉപ്പാക്ക് സഹായത്തിനു വന്നുന്നറിഞ്ഞു. ഓരുടെ കുടീം കിടപ്പും കൊച്ചപ്പെടെ പെരേേലായിരുന്നു. ഒന്നോ രണ്ടോ തവണ ഉപ്പ അവരെ പെരക്കു കൊണ്ട് വന്നിട്ടുണ്ട്. ഓരേ കാണുമ്പോലെ അന്റെ കണ്ണ് പിടക്കുന്നത് താൻ മാത്രമേ അറിയൂന്നു വിചാരിച്ചു ..
യത്തീമായ ഒരു ചെറുപ്പക്കാരൻ, ഉപ്പാടെ പഴയചെങ്ങായിയുടെ മകൻ, മക്കളില്ലാത്ത കൊച്ചാപ്പടെ സ്നേഹഭാജനം. എല്ലാര്ക്കും പെരുത്തിഷ്ടായിരുന്നു നാസറിക്കയെ. ഓരുടെ കണ്ണുകൾ കൂട്ടിമുട്ടാതിരിക്കാൻ എപ്പൊഴും താൻ മറഞ്ഞു നിന്നിരുന്നു. പക്ഷെ ആ കണ്ണുകൾ തന്നെ തേടി നടക്കുന്നത് തനിക്കും മുൻപേ മനസിലാക്കിയത് കളിചെങ്ങായിയും മാമാടെ മോനുമായ ബഷീറിക്ക ആയിരുന്നു. അമ്മീടെ സഹോദരന്റെ മകൻ എന്നതിലുപരി സ്വന്തം ഇക്കാടെ സ്‌ഥാനം ആയിരുന്നു മനസ്സിൽ. തിരിച്ചും അത്ര മാത്രമേ കാണിച്ചിരുന്നുള്ളു. അതല്ലാന്നു മനസിലാക്കാൻ വർഷങ്ങൾ കഴിയേണ്ടി വന്നു.
കടയിലെ കണക്കും കാര്യങ്ങളും നോക്കുന്ന ചൊവ്വു കണ്ടു ഉപ്പയും മാമയും നാസാറിക്കയെ കടയുടെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നീട് പഠിക്കാൻ താല്പര്യമുണ്ടെന്നറിഞ്ഞു ഉപ്പയാണ് മുൻകൈ എടുത്തു പാരലൽ കോളേജിൽ വിട്ടതും പിന്നെ അവിടുത്തെ തന്നെ മാഷായപ്പോൾ നല്ല ഭാവിയുള്ള ചെക്കനാണ്
എന്നു പറഞ്ഞു ഞങ്ങടെ കല്യാണം ആലോചിച്ചതും ഒക്കെ. എനിക്ക് പണ്ടേ സമ്മതം. ആഗ്രഹിച്ചതുപോലെ തന്നെ ജീവിതം വച്ച് നീട്ടുമ്പോൾ സന്തോഷത്തിന്റെ ദിനങ്ങൾ. ..
റഹീമുണ്ടായി ഒന്നര വര്ഷത്തിനുളിൽ നൂർജുവും വയറ്റിലായി. ആയിടക്ക് നാസറിക്കക്ക് കുവൈറ്റിലൊട്ടൊരു വിസ വന്നു. സ്കൂൾക്കു ടീച്ചറായി ആണ് ജോലി. പൊടികുഞ്ഞായ റഹിമിനെയും നിറവയറുമായി നിൽക്കുന്ന എന്നെയും കണ്ടു പോകാൻ മടിച്ച ഇക്കാക്ക് കുടുംബക്കാരാണ് ധൈര്യം കൊടുത്തു പറഞ്ഞയച്ചത്. സന്തോഷവും കണ്ണീരും കത്തിൽ നിറച്ചു പത്തു മാസത്തിനു ശേഷം ആദ്യത്തെ വരവ്. ഇക്കാക്ക് ചെറിയൊരു മാറ്റം വന്നതായി തോന്നി. പക്ഷെ വെറും മുപ്പതു ദിവസത്തെ അവധിക്കു ശേഷം തിരിച്ചയക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും കാണില്ല എന്ന് .
***** ***** ******* *******
ഇരിക്കൂ . ആ ഒച്ച പതറിയിരുന്നു. മോള് പോയി എന്തെങ്കിലും കുടിക്കാനെടുക്കൂ ..
അയാൾ ആ കുട്ടിയെ നോക്കി പറഞ്ഞു. അവൾ വിരുന്നു കാരിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു സീനത്തിനു സ്‌ഥലകാല ബോധം വരാൻ. കേട്ട കാര്യങ്ങൾ കണ്മുൻപിൽ കാണുമ്പോൾ വല്ലാത്ത ഒരു ശൂന്യത.
ആരു പറഞ്ഞു ഞാൻ എവിടെ ഉണ്ടന്ന് ?
അയാളുടെ ഒച്ച പതറിയിരുന്നു
സലിം. അവൻ നിങ്ങളെ ഇടയ്ക്കു കാണാറുള്ള വിശേഷങ്ങൾ പറയാറുണ്ട്.
അവൾ നിസ്സംഗ ഭാവത്തിൽ പറഞ്ഞു.
ഞാൻ... അയാൾ വാക്കുകൾക്ക് വേണ്ടി പരതി .
എന്നായിരുന്നു ഓപ്പറേഷൻ? അവൾ അയാളുടെ തലയിലെ ഉണങ്ങാൻ തുടങ്ങുന്ന
സ്റ്റിച്ചുകളോട്ട്ടു നോക്കി ചോദിച്ചു .
ഒരു മാസം മുൻപ്. ഇനി റേഡിയേഷൻ തുടങ്ങും. അയാൾ ഒരു നിസ്സഹായതയോടെ പറഞ്ഞു.
മകൻ വരില്ലേ?
ഇല്ല അവനു ലീവ് കിട്ടില്ല. അല്ലങ്കിലും വരില്ല.
സ്നേഹിച്ചു വളർത്തിയതും കാണാമറയത്ത് തന്നെ വളർന്നതും എല്ലാം ഇപ്പോൾ ഒരു പോലെ അല്ലെ? അവൾ പുച്ഛം കലർന്ന വികാരത്തോടെ അയാളെ നോക്കി പറഞ്ഞു.
റഹീമും നൂർജഹാനും ഇപ്പോൾ ..?
സുഖമായിരിക്കുന്നു . റഹീമുണ്ട് താഴെ. എന്റെ കൂടെ വന്നതാ ..
അത് കേട്ടതും നാസർ എന്തോ ഒരു പ്രതീക്ഷയോടെ അവളെ നോക്കി .
പക്ഷെ വരില്ല. ഉപ്പ മരിച്ചു പോയിരിക്കുന്നു. അതായിരുന്നല്ലോ ഓനു പതിനെട്ടു വയസാകണവരെ എല്ലാവരും വിശ്യസിച്ചിരുന്നത്. സലിം പറഞ്ഞ കഥകൾ അവർക്കു കേൾക്കണ്ട. ഇനി ഞാൻ പറയുന്ന കഥകളും. മുതിർന്ന കുട്ടിയാണ്. ഖബറിൽ നിന്നും ഉപ്പാക്ക് ജീവൻ കൊടുത്താൽ കൂടുതൽ വെറുക്കുകയെ ഉള്ളു.
ചേച്ചി കുടിക്കാൻ ..
തണുത്ത നാരങ്ങാ വെള്ളം നിറച്ച ഗ്ലാസ് വേലക്കാരി പെൺകുട്ടി അവൾക്കു നേരെ നീട്ടി.
മോൾടെ പേരെന്താ?
വാണി.
വാണി കുറച്ചു നേരം പുറത്തു നിൽക്കാമോ?
പകുതി നാസറിനോടായാണ് സീനത്തു അത് ചോദിച്ചത്.
കുട്ടി അയാളുടെ മുഖത്തു നോക്കി.
മോള് വീട്ടിൽ പൊയ്ക്കോളൂ. എന്തെങ്കിലും
ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.
അയാൾ അവൾക്കു പോകാൻ അനുവാദം കൊടുത്തു.
വാണി തലയാട്ടി. എന്നിട്ടു നാസറിന്റെ മൊബൈൽ ഫോൺ ടേബിളിന്റെ അടുത്ത് നിന്നും എടുത്തു അയാളിരിക്കുന്ന വീൽച്ചെയറിന്റെ സൈഡിൽ കൊണ്ടേവച്ചു .
അതൊരു പതിവാണെന്ന് അത് കണ്ടപ്പോൾ സീനത്തിനു തോന്നി.
ഒറ്റയ്ക്ക് പോകുമോ? സീനത്തു സംശയിച്ചു .
തൊട്ടടുത്താ വീട്. അവൾക്കറിയാം.
നാസർ പുറത്തോട്ടിറങ്ങി പോയ അവളെ നോക്കി പറഞ്ഞു.
ശരിയാ.. ആരുമില്ലാത്തവർക്കു അല്ലാഹുവുണ്ട്.
സീനത്തിനു സോഫയിൽ ഇരിക്കാനുള്ള വഴി തുറന്നു കൊടുത്ത പോലെ അയാൾ ഒന്നും മിണ്ടാതെ അയാളുടെ വീൽ ചെയർ സൈഡിലോട്ടു ഉരുട്ടി.
പക്ഷെ അവൾ ചുമരിലോട്ടു നോക്കി നിന്നതേ ഉള്ളു. അവിടെ അയാളുടെയും സുന്ദരിയായ വേറൊരു സ്ത്രീയുടെയും ചിത്രം തൂങ്ങി കിടന്നിരുന്നു.
എന്തായിരുന്നു അവരുടെ പേര് ?
സീനത്തു നാസറിന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. അത് നേരിടാനാവാതെ അയാൾ കണ്ണുകൾ താഴ്ത്തി.
ഗ്രേസി
നല്ല സുന്ദരിയായിരുന്നു അല്ലെ?
അയാൾ വെറുതെ തലയാട്ടി
ഇത് മകനും കുടുംബവും?
അവൾ സംശയത്തോടെ അയാളെ നോക്കി.
അതെ. ഹിന്ദിക്കാരി ആണ് മരുമകൾ.
അവളുടെ സംശയത്തിന് അയാൾ ഉത്തരം കൊടുത്തു.
അവൾ വീണ്ടും തിരിഞ്ഞു അയാളെ നോക്കി
ഇവർക്കറിയാമായിരുന്നോ നിങ്ങൾക്കു വേറെ കുടീം കുട്യോളും ഉള്ളത് ?
അയാൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.
എന്നിട്ടെന്തേ... എന്നെ മൊഴി ചൊല്ലാതിരുന്നത്? ന്റെ ജീവിതം തരിശാക്കീതു?
അവളുടെ കണ്ണുകൾ എരിഞ്ഞു.
അയാൾ സംസാരിച്ചില്ല ..
അയാളുടെ ചിന്തകളിൽ ആ ചോദ്യം പല തവണ ഉത്തരം തരാതെ വന്നു പോയതാണ്.. പേടിയായിരുന്നു. പക്ഷെ അതിലുപരി ഗ്രേസിയെ നഷ്ടപ്പെടാൻ വയ്യായിരുന്നു. അത്രക്കും അവളെ സ്നേഹിച്ചു പോയിരുന്നു. ആരുമില്ലാതിരുന്ന തനിക്കുള്ള ഒരു പിടിവള്ളിയായിരുന്നു സീനത്തു. ഇഷ്ടമായിരുന്നു. പക്ഷെ ഗ്രേസിയെ കണ്ട ശേഷമാണു ഇഷ്ടവും പ്രണയവും രണ്ടാണെന്ന് മനസിലായത്. സീനത്തിിനെ മൊഴി ചൊല്ലിയാൽ പോലും ഗ്രേസി ആ ബന്ധം അറിഞ്ഞാൽ എല്ലാം അവസാനിക്കുമെന്ന് തനിക്കറിയാമായിരുന്നു. നല്ല ശമ്പളം മേടിക്കുന്ന വിദ്യാസമ്പന്നനായ തനിക്കു ചിന്തകളിലും വികാരങ്ങളിലും മുൻതൂക്കം തോന്നിയത് ഒപ്പം ജോലി ചെയ്യുന്ന ഗ്രേസിയെ ആണ്. മക്കളെ ഓർത്തു ഒരിക്കലും സ്വയം ക്ഷമിക്കാൻ കഴ്ഞ്ഞില്ലെങ്കിലും, സീനത്തിന്റെ ഓർമകൾക്ക് ഒട്ടും ആയുസില്ലായിരുന്നു എന്നതാണ് സത്യം. അതെ മൊഴി ചൊല്ലാമായിരുന്നു.
ഞാൻ കരുതി. . അയാളുടെ വാക്കുകൾ
വിറച്ചു. തൊണ്ട വരളുന്ന പോലെ നാസറിന് തോന്നി.
വെള്ളം വേണോ? അവൾ കുടിക്കാത്ത നാരങ്ങാ വെള്ളത്തിൻറെ ന്ഗ്ലാസ് അയാൾക്ക്‌ നേരെ നീട്ടി.
ഞാൻ വേറെ നിക്കാഹ് ചെയ്തൂന്ന് കരുതി
അല്ലെ. അവൾ അയാൾ വാങ്ങിക്കാത്ത ഗ്ലാസ് തിരികെ മേശയിൽ വച്ചു .
ഇങ്ങള് വേറെ കല്യണം കഴിച്ചൂന്നു തന്നെ അറിയാണത് ഉപ്പ മരിച്ച ശേഷമാണു. അതോടെ ബഷീറിക്കാടെ പെരെലോട്ടു ഞങ്ങളു താമസം മാറ്റി. ഒറ്റക്കെങ്ങനെ ഒരു പെണ്ണും രണ്ടു കുട്യോളും താമസിക്ക? പക്ഷെ ഇങ്ങള് കാരണം നശിച്ചത് എന്റെ ജീവിതം മാത്രല്ല.
പിന്നെ ..അയാൾ ആദ്യമായി അവളുടെ കണ്ണുകളെ നേരിട്ടു.
നിക്കാഹ് കഴിയ്ക്കാതെ എനക്കും, ന്റെ കുട്യോൾക്കും കാവല് കിടന്ന ബഷീറെന്ന് പറയണ ചെങ്ങായിയെ ഇങ്ങക്ക് ഓർമ്മയുണ്ടോ? രണ്ടാം കെട്ടിന്റെ കൊറച്ചില് കാരണം നാട്ടാര് മുയിക്കണം പറഞ്ഞിട്ടും ഞാൻ പിടിച്ചു നിന്നു.പക്ഷെ ന്റെ മക്കളെ ഒരു ബാപ്പകാളും സ്നേഹിക്കുന്ന കണ്ടപ്പോൾ ആഗ്രഹിച്ചു ഓരുടെ ബീവിയായി ജീവിക്കാൻ. വേറൊരു സ്ത്രീടൊപ്പം പോയ ഭർത്താവിനോട് പകരം വീട്ടാനല്ല, ആ സ്നേഹത്തിന്റെ സുരക്ഷിതത്യം വീണ്ടും ആശിച്ചട്ടു തന്നെ ആണു. പക്ഷെ ആടേം വിധി എനക്കെതിരായിരുന്നു.
കൂട്ടുകാരന്റെ ബീവിയെ സ്വന്തമാക്കാനുള്ള മടിയോ അതോ പതിഞ്ചാം വയസിൽ ഓരുടെ ഖൽബിൽ നിറഞ്ഞ പ്രണയം ഞാൻ കാണാതിരുന്നതിനു പകരം വീട്ടാലോ ആയി അത് നടന്നില്ല. നിങ്ങളെന്റെ ജീവിതത്തിലില്ലായിരുന്നെങ്കിൽ ഇന്നും എന്നെ സ്നേഹത്തോടെ ഒളിഞ്ഞു നിന്ന് മാത്രം നോക്കുന്ന എന്റെ ബഷീറിക്ക എന്റെ സ്വന്തമായിരുന്നേനെ. രണ്ടു ജീവിതമാ നിങ്ങടെ സ്വാർഥത കാരണം നശിച്ചേ.
സീനത്തിന്റെ സ്വരം ചിലമ്പിച്ചു .
ഞാൻ കേട്ടത് നീയും ബഷീറും ഒന്നിച്ചാന്നു
അയാൾ മുഴുവിക്കാതെ നിർത്തി.
അതെ ഒന്നിച്ചാണ്. ഒറ്റയ്ക്ക് ജീവിക്കാൻ പഠിപ്പും അറിവും ഇല്ലാത്ത എനക്കാവില്ലായിരുന്നു. എന്റെ കുട്യോളുടെ ഉപ്പന്നെയാണയാൾ. പക്ഷെ എന്റെ വീടരല്ല.
അവൾ വീണ്ടും അയാളുടെയും ഭാര്യയുടെയും ചിത്രത്തിലേക്ക് നോക്കി.
ഗ്രേസി ജോർജ് .. നിങ്ങൾ അവരെ സ്നേഹിച്ച പോലെ ഞാൻ ബഷീറിക്കയെ സ്നേഹിക്കുന്നു . പക്ഷേ തിരിച്ചു ആ സ്നേഹം ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടു എനിക്ക് വിവാഹമോചനം വേണം.
എന്ത് ? ഇപ്പോൾ? ഇനി എന്തിനു?
നാസറിന് വാക്കുകൾ വിക്കി പോയി.
അതെ .. സ്വതത്രയായി .. എനിക്ക് ആരുടെയും ഭാര്യാ എന്നും കാമുകി എന്നും മേൽവിലാസം വേണ്ട.. അതിനായ് ഉള്ള കാത്തിരുപ്പായിരുന്നു ങ്ങളെ കാണും വരെ. ഇനി ഹജ്ജിനു പോകണം. ഒരു പക്ഷെ അതിനുവേണ്ടി മാത്രമായിരുന്നിരിക്കാം ഈ കാത്തിരുപ്പ്. എല്ലാ ബന്ധത്തിൽ നിന്നും മോചിതയായി. എല്ലാത്തിനോടും ക്ഷമ നൽകി.
സീനത്തു നീ .. അയാൾ മുഴുവിക്കാനാവാതെ നിർത്തി.
പേപ്പർ ഒക്കെ റഹീം ഈ അഡ്രസ്സിൽ അയക്കും. ഞാൻ വക്കീലിനെ കണ്ടിരുന്നു. ബുദ്ധിമുട്ടിപ്പിക്കാതെ അതിൽ ഒപ്പിടണം.
എങ്കിൽ ശരി. അവൾ അയാളെ നോക്കി അതു പറഞ്ഞു വാതിൽ തുറന്നു പുറത്തേക്കു നടന്നു .
കൂടുതൽ ഒന്നും നാസറിന് പറയാനാകുന്നതിനു മുൻപേ വാതിൽ അടഞ്ഞു പോയിരുന്നു.
******* ********** *******

സീനത്തു വെയിലില് മുഖം മറച്ചു പിടിച്ചു ഗേറ്റിൽ എത്തുമ്പോൾ അവൾ ആദ്യം കണ്ട സെക്യൂരിറ്റിയോട് കുശലം ചോദിച്ചു വാണി നില്പ്പുണ്ടായിരുന്നു. സീനത്തിനെ കണ്ടപ്പോൾ രണ്ടു പേരും പരിചയത്തോടെ ചിരിച്ചു. അവൾ ഫോൺ വിളിച്ചിരുന്നതു കൊണ്ടു നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ അവരുടെ നേർക്ക് വരുന്നുണ്ടായിരുന്നു.
എന്റെ മോനാണ്. ഈ ബിൽഡിങ്ങിന്റ്റെ ഒരു ഷെയർ അവന്റെയാണ്. അവൾ സെക്യൂരിറ്റിയോടു ചിരിച്ചു കൊണ്ട് പറഞ്ഞു. അതിനു ശേഷം ആയിരത്തിന്റെ അഞ്ചു നോട്ടുകളും ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറുകളും അയാൾക്ക് നേരെ നീട്ടി. ജോർജിന് എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ ഈ നമ്പറിൽ അറിയിച്ചാൽ ഉപകാരമായിരുന്നു. അദ്ദേഹത്തിന്റെ മക്കടെ നമ്പരാ.
എന്തൊക്കെയോ മനസിലായതു പോലെ സെക്യൂരിറ്റി അത് വാങ്ങി ഒന്നും പറയാതെ അയാളുടെ പഴ്‌സിലോട്ടു വച്ചു.
സീനത്തു അവളെ നോക്കി നിൽക്കുന്ന വാണിയുടെ കറുത്ത് മെല്ലിച്ച കവിളില് തലോടി.
നീ സ്കൂളിൽ പോകുന്നുണ്ടോ?
അവൾ ഇല്ല എന്നർത്ഥത്തിൽ സീനത്തിനെ നോക്കി തലയാട്ടി .
നീ പഠിക്കണം. മിടുക്കിയാവണം.
ആരുടേയും ഔദാര്യത്തിനു കാത്തിരിക്കരുത്. നിൻറെ അമ്മക്ക് ഈ കടലാസ് കൊടുക്കണം.
സീനത്തു അവളുടെ കാർഡ്‌ വാണിയുടെ നേരെ എടുത്തു നീട്ടി.
അതിൽ ഇങ്ങനെ എഴുതിയിരുന്നു.
സീനത്ത് നാസർ
പ്രിൻസിപ്പാൾ ആൻഡ്‌ അഡ്മിനിസ്‌ട്രേറ്റർ
അൽ അമീൻ ഗേൾസ് സ്കൂൾ
ഉപ്പള
അപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവളുടെ അടുത്തെത്തി അവളെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. ചുളിവാർന്ന അവളുടെ കൈയ്യിൽ പിടിച്ചു കൊച്ചു കുട്ടിയെ പോലെ അവൻ വലിച്ചു.
അമ്മീ വേഗം വരീൻ .. വല്ലാത്ത ചൂട്.
അവൾ വാണിയെയും ആ വ്രദ്ധനായ സെക്യൂരിറ്റിയെയും നോക്കി ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരന്റെ ഒപ്പം നടന്നു.
അപ്പോൾ , മൂന്നാമത്തെ നിലയിൽ നാസർ ഗ്രേസിയുടെ ആത്മാവിനോട് ക്ഷമ ചോദിക്കുമ്പോൾ, ബഷീർ റഹീമിന്റെ ഇളയ കുട്ടി കരയാതിരിക്കാൻ താരാട്ടു പാടുകയായിരുന്നു.
പക്ഷെ അവൾ മോചിതയായിരുന്നു.. സാഫല്യമടയാത്ത വിവാഹത്തിൽ നിന്നും.. പ്രണയത്തിൽ നിന്നും ..വികാരമോചിത.

BY: Jisha Bishin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot