ഏഷ്യാനെറ്റിൽ പ്രസിദ്ധികരിച്ചത്..
Huge thanks to Ammu Santhosh..
Huge thanks to Ammu Santhosh..
പലർക്കും ഓൺലൈൻ അനുഭവങ്ങൾ കടമ്പകളേറിയതാണ്.. ഗ്രൂപ്പിൽ എഴുതാറുള്ളതുകൊണ്ട് ഇൻബോക്സിലെ ശല്യക്കാരുടെ എണ്ണവും കുറവായിരുന്നില്ല.. മിക്കവയും എഴുത്തിനെ പ്രശംസിച്ചുകൊണ്ടു സൗഹൃദം നേടിയെടുക്കാൻ ശ്രമിക്കുന്നവയായിരുന്നു. അതിനിടയിലാണ് അവളുടെ മെസ്സേജ് എന്റെ ഇന്ബോക്സിലേക്ക് വന്നത്.. പെൺ സുഹൃത്തുക്കളുടെ സന്ദേശങ്ങൾ വരുന്നത്ത് വിരളമായതിനാൽ ആകാംക്ഷയേറി മറുപടി കൊടുത്തു.
" ചേച്ചി.. എഴുത്തു കൊള്ളാം " നല്ല വരികൾ...
വായനയ്ക്ക് സന്തോഷമെന്നു ഞാനും പറഞ്ഞു..
നേരെ വീട്ടുകാര്യങ്ങൾ ചോദിക്കുമെന്ന് കരുതിയിരുന്ന എന്റെ മുൻപിലേക്ക് എഴുത്തിനെ കുറിച്ച് മാത്രം ചോദ്യങ്ങൾ എയ്തുകൊണ്ടിരുന്നു.. എഴുത്തിനോടുള്ള ഇഷ്ട്ടത്തെക്കുറിച്ചും.. പുസ്തകങ്ങളെക്കുറിച്ചുമെല്ലാം അവൾ വാചാലയായി.. സൗഹൃദ സംഭാഷണം നീണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
" ചേച്ചി ഇതെന്റെ ഫേക്ക് ഐഡി ആണ്.. ഞാൻ പെണ്ണല്ല "
ഞെട്ടാൻ ഇനി വല്ലതും വേണോ ?? എന്റെ കൃഷ്ണ ഇത്രേം നേരം എം ട്ടി യുടെ നാലുകെട്ടിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നവൾ എന്നെ മണിച്ചിത്രത്താഴിട്ടു പൂട്ടിയല്ലോ.. ഇനി അങ്ങോട്ട് വല്ലതും പറയണോ അതോ ബ്ലോക്ക് ചെയ്തിട്ട് ഓടണോ എന്നാലോചിച്ചിരിക്കുമ്പോഴാ വീണ്ടും അവളുടെ സോറി അവന്റെ മെസ്സേജ്..
സ്വന്തം ഐഡി ഉപയോഗിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ.. അതോണ്ടാ ഇങ്ങനെ... ചേച്ചിയുടെ എഴുത്തുകൾ വായിച്ചപ്പോൾ പരിചയപ്പെടണമെന്നു തോന്നി...
ആ പറഞ്ഞത് അവിശ്വസനീയമാണെന്നു എനിക്ക് തോന്നിയത് അവനു മനസിലായതുകൊണ്ടാവാം അതിനുള്ള കാരണവും അവൻ വിശദീകരിച്ചു തന്നു.. അച്ഛൻ കുറച്ചു മാസങ്ങളായി ആശുപത്രിക്കിടക്കയിലാണ് സ്വന്തം ഐഡി ഉപയോഗിക്കുമ്പോൾ പരിചയമുള്ള എല്ലാരുടെയും സഹതാപങ്ങൾക്ക് ചെവിയോർക്കേണ്ടിവരും അത് ഇഷ്ട്ടപെടാത്തതുകൊണ്ടുമാത്രം ഇങ്ങനൊരു മാർഗം സ്വീകരിച്ചത്. അതും എഴുതാനും വായിക്കാനും വേണ്ടിമാത്രം ..എന്തായാലും ഒരു അകലമിടുന്നത് നല്ലതാണെന്നു കരുതി കുറച്ചു നാളത്തേക്ക് ഞാൻ ആ വഴിക്ക് പോയില്ല..
കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനെന്നോണം അച്ഛന്റെ അസുഖവിവരങ്ങളും, സ്ഥിതിഗതികളും ഞാൻ ഇടയ്ക്ക് ചോദിച്ചുകൊണ്ടിരുന്നു അതിനെല്ലാം അവൻ കൃത്യമായി തന്നെ മറുപടിയും പറഞ്ഞു.. സംസാരിച്ച നാളുകളത്രയും അവൻ ഉച്ഛരിച്ച വാക്ക് അച്ഛൻ എന്നായിരുന്നു. അവന്റെ കണ്ണുകളിൽ എരിയുന്ന വേദന ആ വാക്കുകളിൽ പ്രകടമായിരുന്നു. കുറച്ചു നാൾക്കുള്ളിൽ ഞാൻ അവന്റെ ചേച്ചിപ്പെണ്ണും, അവനെന്റെ അനിയൻ കുട്ടനുമായി..
എനിക്ക് ഓർമ്മവയ്ക്കാത്ത നാളിൽ ഞങ്ങളെ വിട്ടുപോയ എന്റെ അനിയൻ കുട്ടനെ തിരികെ കിട്ടിയ സന്തോഷമായിരുന്നു മനസ് നിറയെ. ഒരുപാട് സ്വപ്നങ്ങളും, പ്രതീക്ഷകളും എന്നോട് പങ്കുവച്ചെങ്കിലും ഒരിക്കൽ പോലും എന്റെ എന്റെ ഫോട്ടോ കാണണമെന്നോ, നമ്പർ വേണമെന്നോ ചോദിച്ചില്ല. എന്നെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ ഒരു നമ്പർ തന്നു അത്രമാത്രം.
ക്രമേണ അവന്റെ പച്ചവെളിച്ചതിന്റെ ദീപം കുറഞ്ഞു. കാത്തിരിപ്പിനൊടുവിൽ എന്നെ തേടിയെത്തിയത് അവന്റെ അച്ഛന്റെ " മരണവാർത്ത ആയിരുന്നു. "
ചേച്ചിപ്പെണ്ണേ എന്നെ ഒന്ന് വിളിക്കോ ??
ഇത്രേം വായിക്കാനുള്ള ശേഷിയെ എനിക്ക് ഉണ്ടായിരുന്നുള്ളു.. ഫോണിന്റെ അങ്ങേ തലക്കൽ അവൻ വിതുമ്പുന്നുണ്ടായിരുന്നു ഒന്നും പറയാനാവാതെ ഞാനും.. അവന്റെ അവസ്ഥയിൽ നിന്നും മാറ്റിയെടുക്കാൻ ഞാൻ ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരുന്നു..
ഒരു പി സ് സി യുടെ എക്സാം എന്റെ നാട്ടിലാണെന്നറിഞ്ഞ ഞാൻ അവനെ വീട്ടിലേക്കു ക്ഷണിച്ചു.. എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറയുന്നുന്നതിനാൽ അവർക്കും എതിർപ്പില്ല.
വെള്ളിയാഴ്ച വൈകുന്നേരം അവനു വേണ്ടി സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.. തമ്മിൽ കണ്ടതും നൂറ്റാണ്ടുകളുടെ ബന്ധമുള്ളത് പോലെ ഒരു മുഖവുരയുമില്ലാതെ സംസാരിച്ചു തുടങ്ങി.. വഴിവക്കിൽ കാത്തുനിന്ന അച്ഛനെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു.. ഓർമ്മകൾ തിരികെ കൊണ്ടുപോയിട്ടുണ്ടാവണം. അവൻ വീട്ടിൽ എത്തിയ നിമിഷം തൊട്ട് ഞാൻ പക്വതയുള്ള ചേച്ചി ആവുകയായിരുന്നു.
വിളമ്പിക്കൊടുത്ത ഭക്ഷണം അവൻ അനുസരണയോടെ കഴിച്ചു.. രാത്രി അവനു പഠിക്കാൻ ഞാനും അമ്മയും കൂട്ടിനു ഇരുന്നു. പരീക്ഷ ഹാളിലെ ഒഴിഞ്ഞ ബഞ്ചിൽ അവനെ ഇരുത്തി 2 മണിക്കൂർ പുറത്ത് കാത്തിരിക്കുമ്പോൾ ഞാൻ അനുഭവിക്കുകയായിരുന്നു, ആസ്വദിക്കുകയായിരുന്നു ചേച്ചിയെന്ന സ്നേഹത്തെ..
വൈകുന്നേരം എന്റെ ചേച്ചി വന്നപ്പോഴും അവൾ പറഞ്ഞു " നമ്മുടെ ഉണ്ണിയുണ്ടായിരുന്നുവെങ്കിൽ ഇവന്റെ പ്രായമുണ്ടാവുമെന്നു "
അതേ ചിന്ത തന്നെയായിരുന്നു അവനെ കണ്ട നാൾ മുതൽ എന്നിലും നിറഞ്ഞു നിന്നത്..
പിറ്റേന്ന് അവനെ യാത്രയാക്കാൻ ചെന്ന എന്റെ ഇടനെഞ്ചിലൊരു മൗനം തളംകെട്ടി നിന്നു. പരസ്പരം ഒന്നും പറയാനാവാതെ ഞങ്ങൾ ഇരുന്നു. നീണ്ട ഹോൺ അടിച്ചുകൊണ്ടു ബസ് മുന്നിലേക്ക് വന്നു. കൈ ചേർത്തുപിടിച്ചുകൊണ്ടു യാത്ര പറഞ്ഞപ്പോൾ ഹൃദയം പിടച്ചു... കണ്ണുകൾ തുളുമ്പി... കണ്ണിൽ നിന്നു മറയുന്നതുവരെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..
" 23 വർഷം ഞാൻ കാത്തിരുന്ന അനിയൻ കുട്ടന്റെ സ്നേഹം കുറച്ചു ദിവസമെങ്കിലും പങ്കിട്ടു തന്നതിന് നന്ദി " കണ്ണീരു തുടച്ചു കൊണ്ട് മെസ്സജ് ടൈപ്പ് ചെയ്തു..
" ചേച്ചിപ്പെണ്ണേ ഞാനുണ്ട് എന്നും കൂടെ " ആ മറുപടിയിലവന്റെ ഹൃദയം വിങ്ങുന്നത് ഞാൻ അറിഞ്ഞു....
ഓൺലൈനിൽ നല്ല സൗഹൃദങ്ങളും കതിരിടുന്നുണ്ട്.. തള്ളേണ്ടവയും, കൊള്ളേണ്ടവയും നമ്മൾ തിരിച്ചറിയണമെന്ന് മാത്രം..
രഞ്ചുഷ മണി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക