Slider

ജീവിതവഴിയിലെ നക്ഷത്രവിളക്കുകൾ

0
ജീവിതവഴിയിലെ നക്ഷത്രവിളക്കുകൾ
*************************************
ജീവിതം പലപ്പോഴും ഉത്തരം കിട്ടാത്തൊരു സമസ്യ പോലെയാണെന്ന് തോന്നിയിട്ടുണ്ട്.ചിലപ്പോ അതീവ ദുഖം,മറ്റു ചിലപ്പോ വല്ലാത്ത സന്തോഷം,പിന്നെ കുറെയേറെ ചിന്തകൾ...ഉറ്റവരെ കുറിച്ച്... ചിന്താഭാരം ജീവിതത്തെ സങ്കീർണ്ണമാക്കിയിരുന്ന നാളുകൾ.
ഒരുവേള ശരീരഭാരം പോലും ഒഴിവാക്കി ഒരു ചിത്രശലഭം പോലെ..നിഷ്കളങ്കമായി ചിരിയ്ക്കുന്ന കുഞ്ഞിനെപ്പോലെ...ആകാശത്തിൽ ഒഴുകി നടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലെ..... യാതൊരു ലക്ഷ്യവുമില്ലാതെ പറന്നു നടക്കാൻ കഴിഞ്ഞെങ്കിൽ എന്നു മോഹിച്ചിരുന്നു.
എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ അവർക്കൊരു ഉപകരണം മാത്രമായിരുന്നു താനെന്ന് തിരിച്ചറിയാൻ വൈകിപ്പോയി.ചിലർ തേൻ പുരട്ടിയ വാക്കുകളിലൂടെ മനസ്സിനെ മുറിവേൽപ്പിയ്ക്കാൻ മിടുക്കരായിരുന്നു.പട്ടടയിലേയ്ക്കെടുക്കുംവരെ തൻെറ നന്മയ്ക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ.ആ സ്നേഹം നഷ്ടമായപ്പോൾ മനസ്സിലായി മറ്റുള്ളവരുടെ തനിസ്വരൂപം.അമ്മയുടെചിതയൊടുങ്ങും മുൻപു വീതംവയ്ക്കാൻ മത്സരിച്ചവർക്കിടയിൽ നിന്നും.....സ്വാർത്ഥതയ്ക്കുവേണ്ടി മാത്രം സ്നേഹപ്രകടനമെന്ന അഭിനയ മികവു കാഴ്ചവച്ച് ഉറ്റവരെന്ന് തോന്നിപ്പിച്ചവർക്കിടയിൽ നിന്നും പടിയിറങ്ങി.കാലത്തിനും മായ്ക്കാൻ കഴിയാത്ത ചില മുറിവുകളുമായി.....നഷ്ടമായതൊന്നും താൻ സ്വന്തമാക്കാൻ സമ്പാദിച്ചതായിരുന്നില്ലല്ലോ...അച്ഛനു ശേഷം ഗൃഹനാഥൻെറ കടമ നിർവ്വഹിച്ചു.....അത്രമാത്രം.....ഓർമ്മകൾ പിൻവിളികളെപ്പോലെയാണെന്നു തോന്നിയിട്ടുണ്ട്...എപ്പോഴും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിയ്ക്കും.....മറക്കപ്പെടേണ്ടത് കൂടുതൽ തെളിമയോടെ ഓർക്കാൻ വിധിയ്ക്കപ്പെട്ട്, അഗ്നി തൻ ആഴിയിലേയ്ക്കെറിഞ്ഞാൽ വെന്തുരുകാൻ പാകത്തിന് കുറെ ഓർമ്മകൾ ഹൃദയത്തിൽ നീറിയിരുന്ന നാളുകൾ.....നമ്മെ ആരുമല്ലാതാക്കുന്ന ചില ഒറ്റപ്പെടലുകളുണ്ട് ചില സമയങ്ങളിൽ..
എങ്ങോട്ടെന്നില്ലാത്ത യാത്രയായിരുന്നു പിന്നീട്....കുറേപ്പേർ സഹതാപക്കണ്ണുകളുമായി നോക്കാറുണ്ടായിരുന്നു......ചിലർ പരിഹസിച്ചു ചിരിച്ചിരുന്നു..മനസ്സു നിറഞ്ഞു ചിരിയ്ക്കാൻ കഴിയുന്നവരും ചിന്തകളിൽ ഭ്രാന്തില്ലാത്തവരും ഭാഗ്യവാൻമാർ.....പക്ഷേ അവർ തനിയ്ക്കു നൽകിയ പേര് ' ഭ്രാന്തൻ '.
അങ്ങനെ നടന്നപ്പോൾ ചിന്തകളിൽ ഭാരമില്ലായിരുന്നു.....പുതുമഴ നനഞ്ഞ്, മണ്ണിൻെറ മണമാസ്വദിച്ച്,അനന്തവിഹായസ്സിലെ മുല്ലമൊട്ടുകളോട് കിന്നരിച്ച് ........ഓർമ്മകളുടെ വിഴുപ്പു ഭാണ്ഡം വഴിയിലുപേക്ഷിച്ച്...പകരം ബാല്യത്തിൽ സുക്ഷിക്കാൻ മറന്ന മയിൽപ്പീലി തുണ്ടുകളും യാത്രയിൽ കിട്ടുന്ന വെള്ളാരങ്കല്ലുകളും തോളിലെ ഭാണ്ഡത്തിൽ നിറച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്ക് യാത്രയായിരുന്നു....ഏതെങ്കിലുമൊരു ശ്മശാനത്തിൽ അജ്ഞാത ശവശരീരമായി മറവു ചെയ്യപ്പെടും വരെ യാത്ര തുടരണമെന്നു തന്നെയായിരുന്നു............ദേവികാമ്മയെ കണ്ടു മുട്ടുന്നതു വരെ.....
***************************************
മാന്യതയുടെ മുഖം മൂടിയണിഞ്ഞ ചില മനുഷ്യരുടെ മനസ്സിലെ ഇരുട്ടിനോടു താദാദ്മ്യം പ്രാപിച്ചുകൊണ്ട് പുറത്തെ ഇരുട്ടു കനത്തപ്പോൾ, അന്നത്തെ യാത്ര അവസാനിച്ചത് ഒരു ദേവീക്ഷേത്രത്തിൻെറ സമീപത്തായിരുന്നു.അകത്തെ ദേവിയോട് പുറത്തു നിന്നു പ്രാർത്ഥിച്ചു....എന്തായിരുന്നു പ്രാർത്ഥന എന്നത് ഇപ്പോഴും അറിയില്ല....എല്ലാം ഉപേക്ഷിച്ചിറങ്ങിയവൻ ദൈവത്തോട് പ്രത്യേകിച്ച് എന്താവശ്യപ്പെടാൻ.എന്തുകൊണ്ടോ പിറ്റേ ദിവസവും അവിടുന്നു യാത്ര തുടരാൻ തോന്നിയില്ല.രാവിലെ ക്ഷേത്രത്തിനു പുറത്ത് കുറച്ചാളുകൾ ഇരുന്നതിൻെറ സമീപത്തായി വെറുതേയിരുന്നു...ചിലപ്പോൾ ദേവിതന്നെയാവും അതു തോന്നിച്ചതെന്ന് പിന്നീടു ചിന്തിച്ചിട്ടുണ്ട്‌....
ക്ഷേത്രത്തിൻെറ പടികൾ കയറാൻ തുടങ്ങുന്ന സ്ത്രീ രൂപം പെട്ടെന്നാണു ശ്രദ്ധയിൽ പെട്ടത്.നെറ്റിയിലെ സിന്ദൂരവും അതേ സിന്ദൂരം കൊണ്ടു ചാർത്തിയിരിയ്ക്കുന്ന വലിയ വട്ടപ്പൊട്ടും.ആദ്യകാഴ്ചയിൽ തന്നെ അമ്മയോടു സാമ്യം തോന്നിയതുകൊണ്ടാവാം....ഹൃദയത്തിൽ നിന്നുയർന്ന വാക്കുകൾ ചുണ്ടുകൾക്ക് നിയന്ത്രിക്കാനാവാതെ പുറത്തേയ്ക്കൊഴുകി.
''അമ്മ''
ഇരുന്നിടത്തു നിന്നും അറിയാതെ എഴുന്നേറ്റ് കൈകൂപ്പി.ഒന്നു നോക്കി പുഞ്ചിരിച്ച ശേഷം അമ്മ അകത്തേയ്ക്ക് കയറി.തിരികെ വരുവോളം നിൽപ്പു തുടർന്നു..മടങ്ങി വന്നപ്പോഴും ഒന്നു നോക്കിയിട്ട് നടന്നകന്നു.പേരറിയാത്തൊരു സന്തോഷം മനസ്സിൽ അലയടിക്കാൻ തുടങ്ങി..തുടർന്നുള്ള രണ്ടുമൂന്നു ദിവസങ്ങളിലും ഇതാവർത്തിച്ചു.
അമ്മയെ കാത്തിരിയ്ക്കുന്നതു വല്ലാത്ത സന്തോഷം നൽകി...നാലാം ദിവസം അമ്മ അടുത്തേക്കു വന്നു..ഒന്നും ചോദിച്ചില്ല..ഒപ്പം വരാൻ ആവശ്യപ്പെട്ടു..അത്രമാത്രം...മറുത്തൊരക്ഷരം പറയാതെ ഒപ്പം നടന്നു.
വലിയൊരു വളപ്പിനുള്ളിൽ ഒരു വലിയ വീടും അതിനടുത്തു തന്നെ ഔട്ട്ഹൗസ് പോലെ തോന്നിച്ച മറ്റൊരു ചെറിയ കെട്ടിടവും...അവിടേയ്ക്കാണ് അമ്മ എന്നെയും കൂട്ടിക്കൊണ്ടു വന്നത്...ഒരു മുറി കാണിച്ചു തന്നിട്ട്...കുളിച്ചു തയ്യാറായി വരാൻ പറഞ്ഞു..വരുന്ന വഴിയിൽ വാങ്ങിയ രണ്ടു ജോഡി വസ്ത്രങ്ങളും നൽകി....കുളികഴിഞ്ഞ് തിരികെ ഇറങ്ങിയ തന്നെ കാത്ത് ഭക്ഷണവുമായി അമ്മയുണ്ടായിരുന്നു....കഞ്ഞിയും പയറും ചമ്മന്തിയും....എൻെറ കണ്ണുനീരുപ്പും കലർന്നതുകൊണ്ടാവാം ജീവിതത്തിൽ അന്നു വരെ അറിഞ്ഞിട്ടില്ലാത്ത രുചിയായിരുന്നു ആ കഞ്ഞിക്ക്.തൻെറ ഭാണ്ഡത്തിലുണ്ടായിരുന്ന അമ്മയുടെ ഫോട്ടോയും മയിൽപീലി തുണ്ടുകളും വെള്ളാരങ്കല്ലുകളും മുറിയിലെ മേശമേൽ അമ്മയെടുത്തു വച്ചു.അവിടെ മറ്റാരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു....
അടുത്ത ദിവസം അമ്മയുടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ പറിച്ചെടുക്കാൻ ഒപ്പം എന്നെയും കൂട്ടി.എൻെറ കഥകൾ കേട്ടശേഷം പതിയെ തോളത്തു തട്ടി ആശ്വസിപ്പിച്ചു...ആരോടും വെറുപ്പു വയ്ക്കരുതെന്നുപദേശിച്ച അമ്മ എന്നെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു...കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചില കാഴ്ചകൾ കാട്ടിത്തന്നു....അവിടം മുതൽ ഹരിനാരായണൻ എന്ന ഞാൻ അമ്മയ്ക്ക് ഹരിയായി മാറുകയായിരുന്നു.
*******************************************
ദേവികാമ്മയും മാധവൻ മാഷും സർക്കാർ സർവ്വീസിൽ നിന്നും പെൻഷൻ പറ്റിയവർ..അവർക്ക് രണ്ടാൺമക്കൾ...രണ്ടു പേരും വിദേശത്ത് നല്ല ജോലിയിലാണ്...ചെറുമക്കൾ മൂന്നു പേരുണ്ട്...അവരും പഠനം കഴിഞ്ഞ് ജോലിയൊക്കെ നേടിയവർ...വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞുവരവേയാണ് മാധവൻ മാഷിൻെറ കാലിലൊരു മുഴയുടെ രൂപത്തിൽ കാൻസർ എത്തിയത്...ആദ്യത്തെ സ്റ്റേജായതിനാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞു...കാൻസർ സെൻറിലേക്കുള്ള പോക്കു വരവുകളിലാണ് ചികിത്സക്കെത്തുന്ന നിർദ്ധനരായ ആളുകളുടെ ദുരിതങ്ങൾ അമ്മ കണ്ടറിഞ്ഞത്.....താമസിക്കാൻ ഒരു സ്ഥലം കിട്ടാതെ കൈയ്യിലുള്ള കാശ് ഒരു നേരത്തെ ഭക്ഷണത്തിനു പോലും തികയാതെ നിസ്സഹായരായ ഒത്തിരി പേർ...ആ കാഴ്ചകൾ അമ്മയുടെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിച്ചു.അങ്ങനെയാണ് മാഷിൻേറയും മക്കളുടേയും സമ്മതത്തോടെ അവരുടെ ഒഴിഞ്ഞു കിടന്ന പഴയ വീട് പുതുക്കിയെടുത്ത്...ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് താമസ സൗകര്യമൊരുക്കിയത്....കൂടെയുള്ളവർക്കും ഭക്ഷണമുൾപ്പടെ എല്ലാ സൗകര്യവും ഇവിടെയുണ്ട്...മക്കളും ചെറുമക്കളും ഉൾപ്പടെ എല്ലാവരും മാസന്തോറുമൊരു തുക ഇതിനായി നീക്കി വയ്ക്കുന്നുണ്ട്...പിന്നെ ചില സന്നദ്ധസംഘടനകളുടെ സഹായവുമുണ്ട്..അമ്മ ഇടയ്ക്ക് പറയാറുണ്ട്....
''നമ്മളാരും മരിക്കുമ്പോ ഒന്നും കൊണ്ടു പോകില്ല ഹരി...കാശിന് ബാങ്കക്കൗണ്ടിൽ കിടക്കുമ്പോഴല്ല ആവശ്യക്കാരനുപകരിക്കുമ്പോഴാണ് മൂല്യം വർദ്ധിക്കുന്നത്''.
അവിടെ വരുന്നവരുടെ കാര്യങ്ങളെല്ലം വേണ്ടവിധം നോക്കി നടത്തുന്ന ജോലി ഞാനേറ്റെടുത്തു....അടഞ്ഞ വാതിലിനുള്ളിലെ അടക്കി വയ്ക്കാനാകാത്ത തേങ്ങലുകൾ....എത്രയെത്ര മുഖങ്ങൾ...കല്ലിച്ച മുഖത്തോടെ വേദനയെ നേരിടുന്നവർ...ചിലർ ഭീതിയോടെ,മറ്റുചിലർ രോഗത്തെ ശാന്തതയോടെ നേരിടും...ആശ്വാസ വാക്കുകൾ പോലും പാഴ് വാക്കുകളായി തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്....കീമോയുടെ ഭാഗമായി വായും നാക്കും പൊട്ടിയടർന്ന് ഭക്ഷണം കഴിയ്ക്കാൻ കഴിയാത്ത ചിലർ.....പ്രിയപ്പെട്ടവരുടെ ആയുസ്സിനു വേണ്ടി ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ....വീട്ടിലെ ഒരു മുറി പ്രാർത്ഥനയ്ക്കായി ഒഴിച്ചിട്ടിട്ടുണ്ട്....അവിടെ പ്രത്യേകിച്ച് ഒരു ദൈവത്തിൻേറയും പടമോ ബിംബങ്ങളോ ഒന്നും വയ്ച്ചിട്ടില്ല.....തറയിൽ ഒരു വരിപ്പ് ഇട്ടിട്ടുണ്ട് അവിടെയിരുന്ന് ഏതു മതക്കാർക്കും അവരവരുടെ ഇഷ്ടദൈവങ്ങളോട് മനസ്സുരുകി പ്രാർത്ഥിക്കാം....ചിലർ ഒരിയ്ക്കലും തിരിച്ചു വരാതെ യാത്ര പറഞ്ഞിറങ്ങും...മറ്റു ചിലർ അസുഖം ഭേദമായി അതീവ സന്തോഷത്തോടെ അമ്മയെ കാണാനെത്തും....
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്തവർ വിരളമായിരിക്കും....ഒരാൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുമ്പോൾ, മറ്റെവിടെയെങ്കിലും ആയുസ്സിൻെറ കണക്കു പുസ്തകത്തിൽ താളുകൾ കുറവായ ഒരുപാടു പേർ സ്വന്തം ആയുസ്സു നീട്ടിക്കിട്ടാൻ ഈശ്വരനോടു ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ടാവും.....കഴിഞ്ഞ രണ്ടു വർഷമായി കുറെയേറെ ജീവിതങ്ങൾ തന്ന പാഠമാണത്......ഇവിടുത്തെ കാഴ്ചകൾ ആദ്യമായി കണ്ടുകഴിഞ്ഞപ്പോൾ....ഈശ്വരൻ നല്ല ആരോഗ്യത്തോടെ തന്ന ജീവിതത്തെ ആർക്കും പ്രയോജനമില്ലാതെ ഇല്ലാതെയാക്കാനിറങ്ങിയതോർത്ത്, എനിയ്ക്കെന്നോടു തന്നെ പുച്ഛം തോന്നിയിരുന്നു.....ഒരുപാടു സങ്കടത്തോടെ വരുന്നവരും അമ്മയോടു കുറേ നേരം സംസാരിയ്ക്കുമ്പോൾ മുഖത്ത് ആത്മവിശ്വാസം തെളിയുന്നതായി തോന്നിയിട്ടുണ്ട്.......അത്രയ്ക്കു പോസിറ്റീവെനർജി നൽകുന്നതാണ് അമ്മയുടെ സംസാരമെന്നതിൽ സംശയമില്ല......സിന്ദൂരംകൊണ്ടു അമ്മ നെറ്റിയിൽ ചാർത്തുന്ന വലിയ പൊട്ടിന് സൂര്യൻെറ ശോഭയാണെന്നെനിക്കു തോന്നാറുണ്ട്.
അമ്മയ്ക്കെങ്ങനെയാ എന്നെ കൂടെ കൂട്ടാൻ തോന്നിയതെന്ന് ഒരിയ്ക്കൽ ഞാൻ ചോദിച്ചിരുന്നു..
'' നിന്നിലെ നന്മ നിൻെറ കണ്ണുകളിലൂടെ മനസ്സിലാക്കാൻ അമ്മയുടെ ജീവിതാനുഭവങ്ങൾ ധാരാളമാണു ഹരീ''....പുഞ്ചിരിച്ചുകൊണ്ടമ്മയുടെ മറുപടി.
എൻെറ പേരിൽ മാസന്തോറുമൊരു തുക അമ്മ ബാങ്കിൽ ഇടുന്നുണ്ട്...ഞാൻ തടഞ്ഞിട്ടും.....ഇനി ഒരിയ്ക്കലും ഒന്നിൻെറ പേരിലും എനിയ്ക്കൊരു ബുദ്ധിമുട്ടുണ്ടാവരുതെന്ന് അമ്മയ്ക്കു നിർബന്ധമുള്ളതുപോലെ......രക്തബന്ധത്തെക്കാൾ ആഴത്തിൽ ഹൃദയത്തിൽ തട്ടുന്ന, നമ്മെ മനസ്സിലാക്കുന്ന ചില ബന്ധങ്ങളുണ്ട്.....അങ്ങനെ ഈ അമ്മയെ എനിയ്ക്കു കിട്ടിയത് ഏതോ മുജന്മ പുണ്യം തന്നെയാണ്....
ചിലരുണ്ട് മറ്റുള്ളവരുടെ ജീവിത വഴിയിലെ നക്ഷത്ര വിളക്കായവർ....ആ പ്രകാശം ഒരിയ്ക്കലും കെട്ടു പോകരുതെന്ന് ഹൃദയംകൊണ്ട് നമ്മളാഗ്രഹിക്കുന്നവർ....അതാണു ദേവികാമ്മ...ആ അമ്മയോടൊപ്പം ഒരു മിന്നാമിനുങ്ങിൻെറയെങ്കിലും പ്രകാശമാകാനാണെൻെറയും ആഗ്രഹം...
****************************************
സരിത സുനിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo