Slider

മടക്കം

0
മടക്കം
------------
ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയിലിരുന്ന് നഗരക്കാഴ്ചകളിലേക്ക് കണ്ണോടിക്കവേ അരവിന്ദിന്‍റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു..
'ഒരിക്കലും ഒരു തിരിച്ച് പോക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. നാടും വീടും ഒപ്പം സ്വന്തം സ്വപ്നങ്ങളെയും ഉപേക്ഷിച്ച് കൊല്‍ക്കത്ത എന്ന ഈ മഹാനഗരത്തിലേക്ക് വണ്ടി കയറിയത് ഇനിയൊരിക്കലും ഒരു മടക്കയാത്രയില്ലെന്ന് ഉറപ്പിച്ചിട്ടാണ്‌..
പാടവും പുഴയും പുഴക്കരയിലെ അമ്പലവും അരയാല്‍ത്തറയുമൊക്കെ വിട്ട് കൂടെപ്പോരാന്‍ മനസ്സ് ഒരുക്കമായിരുന്നില്ല..
ഈ മഹാനഗരത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടപ്പോഴും മനസ്സ് നാട്ടിലെ പാടവരമ്പിലൂടെ ഓടിക്കളിക്കുകയായിരുന്നു..
വര്‍ഷങ്ങള്‍ വേണ്ടി വന്നു അതൊന്ന് പറിച്ചെടുത്ത് ഇവിടെ കൊണ്ടു വരാന്‍..
ചെയ്യാത്ത തെറ്റിന് എല്ലാവരും കുറ്റപ്പെടുതിയപ്പോള്‍ പതറാതെ പിടിച്ചു നിന്നു ..
പക്ഷേ അമ്മ കൂടി തള്ളിപ്പറഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയി..
''കാണണ്ട എനിക്ക് നിന്നെ.. എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കോ.. എനിക്കിനി ഇങ്ങനെയൊരു മകനില്ല..''
വീട്ടിലേക്ക് കയറിച്ചെന്ന എന്‍റെ നേരെ ഉമ്മറ വാതില്‍ കൊട്ടിയടച്ചുകൊണ്ട് അമ്മയിത് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല..
മറ്റാരെക്കാളും എന്നെ മനസ്സിലാക്കിയിരുന്ന അമ്മ തന്നെയാണോ ഈ പറഞ്ഞത്.. കരഞ്ഞു കൊണ്ട് വാതിലില്‍ മുട്ടിയിട്ടും അമ്മ കനിഞ്ഞില്ല.. ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്നു മനസ്സിലായപ്പോള്‍ ഇറങ്ങി നടന്നു.. ആ നടത്തം അവസാനിച്ചത് പ്രാണനേക്കാള്‍ സ്നേഹിക്കുന്നവളുടെ മുന്‍പില്‍..
പക്ഷേ അവളും എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറല്ലായിരുന്നു.. ഒരു നിമിഷം കൊണ്ട് എല്ലാ ബന്ധവും അറുത്തു മുറിച്ചവള്‍ നടന്നു മറഞ്ഞു.
ആര്‍ക്കും വേണ്ടാത്ത വെറും പാഴ്ജന്‍മമായി അവിടെ നില്‍ക്കാന്‍ തോന്നിയില്ല.. ജീവനൊടുക്കിയാലോ എന്നാണ് ആദ്യം ചിന്തിച്ചത്.. പിന്നെ തോന്നി എങ്ങോട്ടെങ്കിലും പോയി ആരുമറിയാതെ ജീവിക്കാം എന്ന്..
കാലം എന്നെങ്കിലും സത്യം തെളിയിക്കും.
അന്ന് എല്ലാവരും എന്നെയോര്‍ത്ത് സങ്കടപ്പെടണം.. അങ്ങനെയാണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ആദ്യം കണ്ട തീവണ്ടിയില്‍ കയറിപ്പറ്റിയത്..
അരവിന്ദിന്‍റെ ചിന്തകളില്‍ ആ ദിവസം കടന്നു വന്നു.. അവനെ എല്ലാവരാലും വെറുക്കപ്പെട്ടവനാക്കിയ ആ നശിച്ച ദിവസം..
പതിവു പോലെ അമ്പലത്തിനു പിറകിലുള്ള പാലമരച്ചുവട്ടില്‍ പ്രിയപ്പെട്ടവളെയും കാത്തിരിക്കുകയായിരുന്നു.. തൊട്ടടുത്തുള്ള പൊന്തക്കാടിനുള്ളില്‍നിന്ന് എന്തോ അനക്കം കേട്ടാണ് അങ്ങോട്ട് പോയി നോക്കിയത്..
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. നാഗങ്ങളെ പോലെ കെട്ടി മറിയുന്ന ആണും പെണ്ണും.. ആരാണെന്ന് അറിയാന്‍ വേണ്ടി ഒന്നുകൂടി നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..
വീട്ടില്‍ പണിക്കു വരുന്ന ഗോപാലേട്ടന്‍റെ മകള്‍ ഇന്ദിര.. കൂടെയുള്ള ആണിനെ മനസ്സിലായില്ല..
തിരിഞ്ഞു നടക്കാന്‍ ഭാവിച്ചപ്പോഴേക്കും അവള്‍ തന്നെ കണ്ടു കഴിഞ്ഞു..
പിടഞ്ഞെഴുന്നേറ്റ് അവള്‍ നിശ്ചലം നിന്നപ്പോള്‍ കൂടെയുണ്ടായിരുന്നവന്‍ എനിക്ക് മുഖം തരാതെ ഓടി രക്ഷപ്പെട്ടു..
അവന്‍ അകലെയെത്തി എന്നുറപ്പായതിനു ശേഷമാണ് അവള്‍ ബഹളം വെക്കാന്‍ തുടങ്ങിയത്.. ഓടിക്കൂടിയ ആളുകള്‍ക്ക് മുന്‍പില്‍ പുല്ലരിയാന്‍ വന്ന അവളെ കേറിപ്പിടിക്കാന്‍ പിടിക്കാന്‍ ചെന്ന കാമഭ്രാന്തനായി ഞാന്‍..
എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.. നീണ്ട ഇരുപത് സംവത്സരങ്ങള്‍..
പ്രിയപ്പെട്ടതെല്ലാം പിന്നില്‍ ഉപേക്ഷിച്ച് വെറും കെെയ്യോടെയാണ് ഇവിടെ എത്തിയതെങ്കിലും ഈ കൊല്‍ക്കത്താ നഗരം രണ്ടു കെെയ്യും നീട്ടി എന്നെ സ്വീകരിച്ചു.. മാറോടണച്ച് സ്നേഹിച്ചു..
ചെറിയ ഒരു ഓഫീസിലെ പ്യൂണില്‍ നിന്നും തുടങ്ങിയ ജെെത്രയാത്ര ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ശൃംഖലയുടെ ജനറല്‍ മാനേജറില്‍ എത്തി നില്‍ക്കുന്നു.. ഒറ്റത്തടിയായതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ജോലിത്തിരക്കുകളില്‍ എത്രനേരം വേണമെങ്കിലും അലിയാം..
രണ്ടു ദിവസം മുന്‍പ് പഴയ കളിക്കൂട്ടുകാരനെ യാദൃശ്ചികമായി കണ്ടതാണ് മടക്കയാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്..
നാട്ടിലെ വിശേഷങ്ങള്‍ ഒന്നും ചോദിക്കാതെ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ പിടിച്ചു നിര്‍ത്തിയാണ് അവന്‍ കാര്യങ്ങള്‍ പറഞ്ഞത്..
മൂത്ത ജേഷ്ഠന്‍ ഒരു ആക്സിഡന്‍റില്‍ പെട്ട് മരണമടഞ്ഞത്.. രണ്ടാമത്തെ ജേഷ്ഠനും ഭാര്യയും കൂടി അമ്മയെ വൃദ്ധസദനത്തിലാക്കിയത്..
അമ്മയെപ്പറ്റി കേട്ടപ്പോള്‍ പിന്നെ മറ്റൊന്നും ഓര്‍ക്കാതെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു..
''സാബ് ജീ പുറപ്പെടാന്‍ സമയമായി..''
പാതി മലയാളിയായ ഡ്രെെവറുടെ ശബ്ദം അരവിന്ദിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
ഡ്രെെവര്‍ ലഗേജ് എടുത്ത് കാറില്‍ വെയ്ക്കുമ്പോഴേക്കും അയാള്‍ ഫ്ളാറ്റിന്‍റെ ഡോര്‍ ലോക്ക് ചെയ്തു പുറത്തേക്കിറങ്ങി..
'' അത് നീ വെച്ചോ..''
താക്കോല്‍ ഡ്രെെവറുടെ നേര്‍ക്ക് നീട്ടി..
''സാബ് ജീ എപ്പോഴാ തിരിച്ച് വരിക?''
''വരാമെടോ''..
ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ഇനിയൊരു മടക്കം ഉണ്ടാവുമോ എന്ന് ഉള്ളില്‍ നിന്നും ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു..
മുന്നോട്ട് കുതിച്ചു പായുന്ന തീവണ്ടിയിലിരുന്നപ്പോള്‍ പിന്നില്‍ മറയുന്ന കൊല്‍ക്കത്ത മൗനമായി യാത്രാമൊഴിയേകുന്നതായി അയാള്‍ക്ക് തോന്നി..
ഉറക്കം ഞെട്ടിയുണര്‍ന്നപ്പോള്‍ മലയാളത്തിലുള്ള അനൗണ്‍സ്മെന്‍റ് കേട്ടു..
വര്‍ഷങ്ങളുടെ അജ്ഞാതവാസത്തിനു ശേഷം ഇതാ നാട്ടിലെത്തിയിരിക്കുന്നു..
അയാള്‍ എഴുന്നേറ്റ് ലഗേജുമെടുത്ത് പുറത്തിറങ്ങി.. മകരമാസത്തിലെ മനം കുളിര്‍പ്പിക്കുന്ന കാറ്റ് അയാളെ തഴുകി തലോടി കടന്നു പോയി.. നാടിന്‍റെ മണമുള്ള കാറ്റ്..
അയാള്‍ വേഗം തന്നെ ഒരു ടാക്സി പിടിച്ചു അമ്മയുടെ അടുത്തേക്ക് പുറപ്പെട്ടു..
വൃദ്ധസദനത്തിലെ സര്‍ന്ദശകര്‍ക്കുള്ള മുറിയില്‍ തന്നെ കാത്തിരിക്കുന്നയാളെ ദേവകിമയമ്മയക്ക് ആദ്യം മനസ്സിലായില്ല..
പിന്നെ ഒരു പൊട്ടിക്കരച്ചിലോടെ അവന്‍റെ മാറിലേക്ക് വീഴുകയായിരുന്നു..
''ഈ അമ്മയോട് പൊറുക്ക് മോനേ.. ഒരു തെറ്റും ചെയ്യാത്ത നിന്നെ ആട്ടിയിറക്കിയ പാപിയാണ് ഞാന്‍..''
''സാരമില്ല.. അമ്മേ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. ഞാനിങ്ങ് വന്നല്ലോ അതു പോരെ അമ്മയ്ക്ക് ..''
''എന്‍റെ കുട്ടിയുടെ ജീവിതം ഇങ്ങനെയാക്കിയവര്‍ ആരാണെന്ന് നീ അറിയണം.. നിന്നോടത് പറഞ്ഞാലേ അമ്മയ്ക്ക് സമാധാനത്തോടെ കണ്ണടക്കാനാവൂ..''
അരവിന്ദ് ഒന്നും മനസ്സിലാകാതെ അമ്മയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി..
''അന്ന് ഇന്ദിരയുടെ കൂടെ ഉണ്ടായിരുന്നത് നിന്‍റെ ജേഷ്ഠന്‍ അജയനായിരുന്നു.. അവനെ രക്ഷിക്കാന്‍ വേണ്ടിയാണ് അവള്‍ നിന്നെ ബലിയാടാക്കിയത്.. കുറ്റബോധം കൊണ്ടു നീറിപ്പുകഞ്ഞപ്പോള്‍ അവള്‍ എന്നോട് എല്ലാം തുറന്നു പറഞ്ഞിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു..''
''അജയനും ശിക്ഷ കിട്ടി.. ഒരു ആക്സിഡന്‍റിന്‍റെ രൂപത്തില്‍ വിധി അവനേയും ശിക്ഷിച്ചു''
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അരവിന്ദ് കണ്ണുകള്‍ ഇറുകെയടച്ചു..
സത്യം പുറത്തു വന്നല്ലോ.. അത് മതി..
''അമ്മ വരൂ നമുക്ക് പോകാം..''
''പോകാം മോനെ.. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.. പോകുന്ന വഴിക്ക് അവളെക്കൂടി കൂട്ടണം..''
''അപ്പോള്‍ രാധിക..?''
''അതേ മോനേ.. സത്യം അറിഞ്ഞ നിമിഷം മുതല്‍ മറ്റൊരു താലിക്ക് വേണ്ടി കഴുത്ത് നീട്ടിക്കൊടുക്കാതെ നിനക്ക് വേണ്ടി മാത്രം കാത്തിരിക്കുകയാണ് അവളിപ്പോഴും..''
അമ്മയെയും കൂട്ടി രാധികയെ കാണാന്‍ പോകുമ്പോള്‍ അരവിന്ദിന്‍റെ മനസ്സ് അവനോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
''നഷ്ടപ്പെട്ടതൊക്കെ തിരികെ കിട്ടാന്‍ പോകുന്നു.. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കില്‍ കൂടിയും..''
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo