Slider

അവിഹിതം

0
അവിഹിതം
“കഴിഞ്ഞ വര്‍ഷത്തെ മൊത്തം പ്രോഡക്റ്റ് വൈസ് സെയില്‍സ് റിപ്പോര്‍ട്ട് ഈ ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കണം..പ്രോഫിറ്റ് കാണിക്കണ്ട. ക്വാണ്ടിറ്റി മാത്രം മതി..ഞാന്‍ പോകുകയാണ്..സൊ സീ യു ടുമോറോ....”
ബോസ്സ് ക്യാബിനില്‍ എത്തി മഹേഷിനു നിര്‍ദ്ദേശം നല്‍കിയ ശേഷം വെളിയിലേക്ക് ഇറങ്ങി. അയാള്‍ പോയിക്കഴിഞ്ഞു എന്നുറപ്പായപ്പോള്‍ അവന്‍ എഴുന്നേറ്റ് ഒന്ന് മൂരി നിവര്‍ന്നു. ആ റിപ്പോര്‍ട്ട് പിസിയില്‍ റെഡി ആണ്. അയച്ചാല്‍ മാത്രം മതി. ഇന്നിനി വേറെ പണി ഒന്നും ചെയ്യുന്നില്ല. സംഗതി സുഖം തന്നെ. അയാള്‍ ഇല്ലാതെ ഒരു ദിവസം കിട്ടാനായി താന്‍ കുറെ നാളായി മോഹിക്കുന്നു. മഹേഷ്‌ വേഗം ഇമെയില്‍ അയച്ച ശേഷം കസേരയിലേക്ക് ഇരുന്നു ഫോണെടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
“ഹായ്..രശ്മി..ഇങ്ങോട്ട് വാടോ...”
അവന്‍ പ്രേമവിവശനായി മന്ത്രിച്ച ശേഷം ഫോണ്‍ വച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡോര്‍ തുറന്ന് ചുണ്ടില്‍ ഒരു കള്ളച്ചിരിയോടെ രശ്മി കയറി വന്നു. മഞ്ഞയും ചുവപ്പും കലര്‍ന്ന ചുരിദാര്‍ ധരിച്ചിരുന്ന അവള്‍ വശ്യമായി അവനെ നോക്കി ചിരിച്ചു.
“കള്ളന്‍..ബോസ് പോകുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നി....”
അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“അയാള്‍ ഇന്നിനി വരില്ല..ആരൊക്കെ ഉണ്ട് അവിടെ?”
മഹേഷിന്റെ സ്വരത്തിന് ചെറിയ കിതപ്പുണ്ടായിരുന്നു.
“ഹേമയും രാകേഷും ദീപക്കും പിന്നെ ആ മുതുക്കനും ഉണ്ട്...”
രശ്മി അരികിലെത്തി അവനെ മുട്ടിയുരുമ്മി നിന്നുകൊണ്ട് പറഞ്ഞു.
“രശ്മി ഒരു കാര്യം ചെയ്യ്‌..എന്തെങ്കിലും പറഞ്ഞ് വീട്ടില്‍ പൊക്കോ..ഞാന്‍ ഒരു ക്ലയന്റിനെ കാണാനാണ് എന്ന് പറഞ്ഞ് അല്പം കഴിഞ്ഞിറങ്ങാം”
മഹേഷ്‌ അവളുടെ അരക്കെട്ടില്‍ പിടിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പറഞ്ഞു.
“എന്നിട്ട്..” രശ്മി പ്രേമവിവശയായി, നാണത്തോടെ ചോദിച്ചു.
“ഞാന്‍ അങ്ങോട്ട്‌ വരും എന്റെ മുത്തെ....”
“യ്യോ..അങ്ങേരെങ്ങാനും അറിഞ്ഞാല്‍..” രശ്മി ഭയത്തോടെ അവനെ നോക്കി.
“അവന്‍ എത്ര മണിക്കാണ് ജോലി കഴിഞ്ഞെത്തുക...?”
“എന്നും ഏഴുമണി ആകും..പക്ഷെ കഷ്ടകാലത്തിന് ഇടയ്ക്കെങ്ങാനും വന്നാല്‍..”
അവള്‍ വിരല്‍ കടിച്ചുകൊണ്ട് അവനെ നോക്കി.
“അങ്ങനെ വന്നിട്ടുണ്ടോ എപ്പോഴെങ്കിലും?”
“ഇല്ല..എന്നാലും....”
“ഒരു എന്നാലുമില്ല..എത്ര നാളുകൂടി നമ്മള്‍ ആശിക്കുന്നതാണ് ഇങ്ങനെ ഒരു അവസരം കിട്ടാന്‍..”
“എനിക്ക് പേടിയാ..”
മഹേഷ്‌ ചാടി എഴുന്നേറ്റ് അവളെ കടന്നുപിടിച്ചു ചുംബിച്ചു. രശ്മി വേഗം കുതറി മാറിക്കളഞ്ഞു; അവള്‍ കിതച്ചുകൊണ്ട് അവനെ നോക്കി. പിന്നെ വേഗം ഇറങ്ങി പുറത്തേക്ക് പോയി. മഹേഷ്‌ ആ പോക്ക് നോക്കി അല്‍പനേരം നിന്ന ശേഷം സീറ്റിലേക്ക് ഇരുന്നു. ചെറുതായി അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
“സര്‍...”
മഹേഷ്‌ ശബ്ദം കേട്ടു തലപൊക്കി നോക്കി. ഓഫീസ് മാനേജര്‍ കശ്യപ് ആണ്.
“യെസ്”
“രശ്മിക്ക് എന്തോ അത്യാവശ്യം ഉണ്ട്..പോകണമെന്ന്..”
അയാള്‍ പറഞ്ഞിട്ട് മറുപടിക്കായി കാത്തു. മഹേഷ്‌ തന്റെ ഉള്ളിലെ സന്തോഷവും ഉന്മാദവും പുറമേ പ്രകടിപ്പിച്ചില്ല.
“ഇവര്‍ക്കൊക്കെ എപ്പോഴും ഓരോരോ കാരണങ്ങള്‍ കാണും അവധി എടുക്കാന്‍..വര്‍ക്ക് വല്ലതും പെന്‍ഡിംഗ് ഉണ്ടോ?”
അവന്‍ ഗൌരവത്തില്‍ ചോദിച്ചു.
“ഉണ്ട്..പക്ഷെ അത്ര ഇമ്പോര്‍ട്ടന്റ് അല്ല”
“ഓ..അപ്പൊ കശ്യപ് സാറ് ലീവ് കൊടുക്കാന്‍ തയാറാണ് അല്ലെ?”
“അത്..”
“ഓക്കേ..അത്യാവശ്യ വര്‍ക്ക് ഒന്നുമില്ല എങ്കില്‍ അവള് പൊയ്ക്കോട്ടേ...ങാ പിന്നെ ആ ജൂബിലി ട്രേഡിംഗ് കമ്പനിയുടെ ഫയല്‍ ഒന്ന് കൊടുത്ത് വിട്..”
“ഓകെ സര്‍...”
അയാള്‍ പോയപ്പോള്‍ മഹേഷ്‌ ആഹ്ലാദത്തോടെ എഴുന്നേറ്റു. ചുംബനം നല്‍കിയപ്പോള്‍ അവള്‍ വേഗം ഇറങ്ങിപ്പോയത് അവനില്‍ ചെറിയ ആശങ്ക ഉളവാക്കിയിരുന്നു. പെണ്ണിന്റെ മനസ്‌ അല്ലെ. പക്ഷെ അവള്‍ പോകാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു; തന്റെ ചിരകാലസ്വപ്നം പൂവണിയാന്‍ പോകുകയാണ്. സിരകള്‍ക്ക് തീ പിടിച്ച മഹേഷിന് ഇരുന്നിട്ട് സീറ്റില്‍ ഇരുപ്പ് ഉറച്ചില്ല.
“താങ്ക് യൂ സര്‍..അയാം ഗോയിംഗ്”
വാതില്‍ക്കല്‍ രശ്മിയുടെ മുഖം അയാള്‍ കണ്ടു; അത് തുടുത്തു ചുവന്നിരുന്നു. മഹേഷ്‌ മെല്ലെ തലയാട്ടി. ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്ന ഒരു കള്ളച്ചിരി അവന് സമ്മാനിച്ചിട്ട് അവള്‍ മെല്ലെ തിരിഞ്ഞു പോയി. അവള്‍ പോയിക്കഴിഞ്ഞ് കസേരയില്‍ അവന് ഇരിപ്പുറച്ചില്ല. മുറിയില്‍ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. അവള്‍ വീട്ടില്‍ എത്തുമ്പോഴേക്കും താനും അവിടെ എത്തണം. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. വൈകിട്ട് ഏഴുമണിക്കാണ് അവളുടെ ഭര്‍ത്താവ് വരുന്നത്; അതിനു മുന്‍പേ അവിടെ നിന്നും തനിക്ക് തിരികെ പോരുകയും വേണം. അതുകൊണ്ട് അമാന്തിച്ചുകൂടാ..
“സര്‍..ജൂബിലിയുടെ ഫയല്‍..”
കശ്യപ് തന്നെ ഫയല്‍ എത്തിച്ച് നല്‍കി പോകാന്‍ തിരിഞ്ഞപ്പോള്‍ മഹേഷ്‌ അയാളെ വിളിച്ചു.
“മിസ്റ്റര്‍ കശ്യപ്..എനിക്ക് ഇവരുമായി ഒരു മീറ്റിംഗ് ഉണ്ട്. ലേറ്റ് ആയാല്‍ ഞാന്‍ ചിലപ്പോള്‍ ഇന്നിനി വന്നേക്കില്ല...എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടെങ്കില്‍ നോക്കിയിട്ട് പറ..”
“നത്തിംഗ് സര്‍...”
“ഓക്കേ”
അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റ് ബാത്ത്റൂമില്‍ കയറി മുഖം കഴുകി മുടി ചീകി. പിന്നെ മെല്ലെ പുറത്തിറങ്ങി കാറിന്റെ താക്കോലും തന്റെ പെട്ടിയും എടുത്ത് ലൈറ്റ് ഓഫാക്കാന്‍ കൈ നീട്ടുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. രശ്മി ആകുമോ എന്ന ശങ്കയോടെ ചെന്ന് അതെടുത്ത് നോക്കുമ്പോള്‍ നാട്ടില്‍ നിന്നും സുഹൃത്ത് അജിത്ത് ആണ് വിളിക്കുന്നത് എന്ന് കണ്ടു ഫോണ്‍ ചെവിയോട് അടുപ്പിച്ചു.
“ഹലോ..എന്താടാ അജിത്തെ വിശേഷം..ഞാനൊരു അര്‍ജന്റ് മീറ്റിംഗില്‍ ആണ്..ഒന്ന് വേഗം പറയാമോ..”
രശ്മിയെ കാണാനുള്ള കടുത്ത മോഹവുമായി നില്‍ക്കുകയായിരുന്ന മഹേഷ്‌ പറഞ്ഞു.
“അളിയാ..വളരെ സീരിയസ് ആയ ഒരു കാര്യം പറയാന്‍ ആണ് ഞാന്‍ വിളിച്ചത്..നീ സംയമനത്തോടെ മാത്രമേ എന്തെങ്കിലും ചെയ്യാവൂ..എടുത്തുചാടി ഒന്നും ചെയ്യരുത്”
അജിത്തിന്റെ സംസാരം കേട്ടപ്പോള്‍ കാമിനിയെ കാണാന്‍ തിടുക്കപ്പെട്ടു നില്‍ക്കുകയായിരുന്നു എങ്കിലും മഹേഷിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“നീ കാര്യം പറയടാ മുഖവുര ഇടാതെ” അവന്‍ അക്ഷമനായി പറഞ്ഞു.
“ഞാനിവിടെ ത്രിവേണി തിയറ്ററിന് സമീപത്താണ്..ഇപ്പോള്‍ ഒരു കാഴ്ച ഞാന്‍ കണ്ടു..കണ്ടത് ഉറപ്പിച്ച ശേഷമാണ് നിന്നെ വിളിക്കുന്നത്..നിന്നോട് പറയാതെ ഇരിക്കുന്നത് ഒരു സുഹൃത്ത് എന്ന നിലയ്ക്ക് ശരിയല്ലല്ലോ എന്ന് കരുതി”
“നീ ഒന്ന് പറഞ്ഞു തുലയ്ക്കുന്നുണ്ടോ” അജിത്തിന്റെ സംസാരം മഹേഷിന്റെ ക്ഷമ കെടുത്തുന്നുണ്ടായിരുന്നു.
“അളിയാ..നീ എടുത്തുചാടി ഒന്നും ചെയ്യരുത്..പ്ലീസ്..ഞാന്‍ കാര്യം പറയാം..”
“അജിത്ത്..ഞാന്‍ ഫോണ്‍ കട്ട് ചെയ്യും..ഒരു അര്‍ജന്റ് മീറ്റിങ്ങില്‍ ആണ് ഞാന്‍...” മഹേഷ്‌ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.
“അളിയാ..അത്..അത്..നിന്റെ ഭാര്യ ദേവി ഇപ്പോള്‍ തിയറ്ററിലേക്ക് കയറുന്നത് ഞാന്‍ കണ്ടു.......”
“അതിന്? ഇതാണോ നീ ഇത്ര വലിച്ചുനീട്ടി ഒണ്ടാക്കിയത്”
“പറയുന്നത് കേള്‍ക്കടാ..അവള്‍ തനിച്ചായിരുന്നില്ല..ഒപ്പം ഒരു പയ്യനും ഉണ്ടായിരുന്നു..ഒരു കോളജ് ചുള്ളന്‍ ആണെന്നാണ്‌ തോന്നുന്നത്....”
അജിത്ത് പറഞ്ഞത് കേട്ട് മഹേഷ്‌ സ്തംഭിച്ചു നിന്നുപോയി. തന്റെ ഭാര്യ ഏതോ യുവാവിന്റെ കൂടെ തിയറ്ററില്‍!
“അളിയാ..നീ അവിടെ ഉണ്ടോ..ഹലോ..”
മഹേഷിന്റെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍ അജിത്ത് ചോദിച്ചു.
“അത്..അത് അവള്‍ തന്നെ ആണോടാ? അവന്‍ ആരാണ്?” മഹേഷ്‌ തകര്‍ന്ന മനസോടെ, ഇടറുന്ന ശബ്ദത്തില്‍ ചോദിച്ചു.
“അവള്‍ തന്നെ..അവനെ എനിക്കറിയില്ല..നീ വീട്ടിലേക്ക് ഒന്ന് വിളിച്ച് ചോദിക്ക്..എന്നിട്ട് അവളെ ഫോണില്‍ ഒന്ന് വിളി...”
“ശരി..ഞാന്‍ വീട്ടിലേക്ക് വിളിച്ചിട്ട് നിന്നെ വിളിക്കാം..നീ പോകരുത്..അവിടെത്തന്നെ നില്‍ക്ക്....”
മഹേഷ്‌ അവനോട് സംസാരിച്ച ശേഷം വീട്ടിലെ നമ്പരില്‍ ഡയല്‍ ചെയ്തു. അവന്റെ മനസ്‌ ശക്തമായി പിടയ്ക്കുകയായിരുന്നു.
“ഹലോ അമ്മെ...ഞാനാ മഹേഷ്‌...സുഖം.. ദേവിയുടെ കൈയില്‍ കൊടുക്കമ്മേ ഫോണ്‍...ങേ..ഇല്ലേ..എവിടെപ്പോയി? കൂട്ടുകാരിയുടെ വീട്ടിലോ..ശരി.. ഒന്നുമില്ലമ്മേ..ഞാന്‍ മൊബൈലില്‍ വിളിച്ചോളാം....”
കേട്ടത് ശരിയകല്ലേ എന്ന പ്രാര്‍ത്ഥനയോടെ ആയിരുന്നു അമ്മയെ അവന്‍ വിളിച്ചത് എങ്കിലും ഉള്ളില്‍ എരിയുന്ന അഗ്നിയിലേക്ക് എണ്ണ ഒഴിക്കപ്പെട്ട അവസ്ഥയിലേക്കാണ് അവന്‍ എത്തിപ്പെട്ടത്. ദേവി..അവന്റെ ദേഹവും മനസും വിറച്ചു. മുന്‍പൊരിക്കലും അവളെ വിളിക്കുമ്പോള്‍ താനിങ്ങനെ പതറിയിട്ടില്ല. മഹേഷ്‌ അവളുടെ നമ്പരില്‍ വിരല്‍ അമര്‍ത്തി. ഫോണില്‍ ബെല്ലടിക്കുന്നത് ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ അവന്‍ കേട്ടു.
“ഹലോ..എന്താ ചേട്ടാ..’
മറുഭാഗത്ത് നിന്നും ദേവിയുടെ ശബ്ദം അവന്റെ കാതില്‍ എത്തി.
“ദേവി..നീ എവിടെയാണ്? വീട്ടില്‍ വിളിച്ചപ്പോള്‍ ഇല്ലാഞ്ഞത് കൊണ്ടാണ് മൊബൈലില്‍ വിളിച്ചത്” മഹേഷ്‌ ഒന്നും അറിയാത്ത മട്ടില്‍, സ്വരം പരമാവധി മയപ്പെടുത്തി ചോദിച്ചു.
“ഞാന്‍ എന്റെ കൂട്ടുകാരി ഹിമയെ കാണാന്‍ പോകുന്ന വഴിക്കാണ് ചേട്ടാ..എന്താ”
“നീ അവിടെ എത്തിയോ?”
“ഇല്ല..ബസില്‍ ആണ്...”
അവള്‍ ലാഘവത്തോടെ കള്ളം പറയുന്നത് കേട്ടപ്പോള്‍ മഹേഷിന്റെ രക്തം തിളച്ചു.
“ത്രിവേണി തിയറ്റര്‍ എന്ന് മുതലാണ് ബസ് ആയി മാറിയത്...”
മഹേഷിന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. അവന്‍ കുറേനേരം ഹലോ ഹലോ എന്ന് പറഞ്ഞെങ്കിലും മറുപടി വന്നില്ല. ഫോണ്‍ ബന്ധം അവസാനിച്ചത് അറിഞ്ഞ മഹേഷ്‌ തകര്‍ന്ന മനസോടെ കസേരയില്‍ ഇരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അജിത്തിന്റെ ഫോണ്‍ എത്തി.
“ഹലോ..അളിയാ..നീ അവളെ വിളിച്ചു അല്ലെ..അവള്‍ കരഞ്ഞുകൊണ്ട് തിയറ്ററില്‍ നിന്നും ഇറങ്ങി ഒരു ഓട്ടോയില്‍ കയറിപ്പോയി...എന്നെ അവള്‍ കണ്ടെങ്കിലും ഒന്നും സംസാരിച്ചില്ല..മുഖം കണ്ടപ്പോഴേ നീ വിളിച്ചു എന്നെനിക്ക് മനസിലായി...അവനെ ഞാന്‍ പിടിച്ചൊന്ന് കുടഞ്ഞു..എഫ് ബിയിലൂടെ പരിചയപ്പെട്ടതാണത്രെ..ആദ്യമായി സിനിമ കാണാന്‍ കയറിയതാണ് എന്നും അവന്‍ പറഞ്ഞു.. ഇനി മേലാല്‍ അവളുമായി ബന്ധപ്പെട്ടാല്‍ ഇടിച്ചു പരിപ്പിളക്കും എന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിട്ടാണ് വിട്ടത്..സാരമില്ല അളിയാ..അവള്‍ക്ക് ഒരു ചെറിയ അബദ്ധം പറ്റി..നീ ഇതങ്ങു മറന്നേക്ക്....”
തകര്‍ന്നു തളര്‍ന്നിരുന്ന മഹേഷിന് അവന്റെ വാക്കുകള്‍ ചെറിയ ആശ്വാസം പകര്‍ന്നെങ്കിലും അവന്‍ അല്‍പനേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“അളിയാ..നീ അവിടെ ഉണ്ടോ..”
മഹേഷ്‌ മൂളി.
“നീ വിഷമിക്കാതെ..നീ നല്ലവനും ദൈവാധീനം ഉള്ളവനും ആയത് കൊണ്ടാണ് ഞാനിത് കാണാന്‍ ഇടയായത്..അവള്‍ സിനിമ കാണാന്‍ അല്ലെ പോയുള്ളൂ..ഓരോ അവളുമാര് അതിനുമപ്പുറം ആണ് ചെയ്യുന്നത്..ഇനി അവളിത് ആവര്‍ത്തിക്കില്ല...ഞാന്‍ നിന്നെ പിന്നെ വിളിക്കാം കേട്ടോ..”
അജിത്ത് ഫോണ്‍ വച്ചപ്പോള്‍ മഹേഷ്‌ തല പിന്നിലേക്ക് ചാരി കണ്ണടച്ചു. അതെ..താന്‍ നല്ലവനാണ്! അതുകൊണ്ടാണ് മറ്റൊരുത്തന്റെ ഭാര്യയെ പ്രാപിക്കാന്‍ വെമ്പി നിന്നിരുന്ന തന്റെ കണ്ണ് തുറപ്പിക്കാന്‍ വേണ്ടി ദൈവം അവളെക്കൊണ്ട് അതേ സമയത്ത് തന്നെ അങ്ങനെ ചെയ്യിച്ചത്!.. ദേവി..നീയല്ല..ഞാനാണ്‌ തെറ്റുകാരന്‍..ഞാന്‍. അവന്‍ മനസ്സില്‍ പലവുരു മന്ത്രിച്ചു. കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത് മഹേഷ്‌ അറിയുന്നുണ്ടായിരുന്നില്ല...
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവന്‍ നോക്കി; രശ്മി ആണ്. ജീവിതത്തില്‍ ആദ്യമായി മഹേഷിന് അവളോട്‌ കടുത്ത വെറുപ്പ് തോന്നി.
“ഉം...” ഫോണെടുത്ത് അവന്‍ താല്പര്യം ഇല്ലാത്ത മട്ടില്‍ മൂളി.
“നല്ല ആളാ..ഞാന്‍ എത്ര നേരമായി കാത്തിരിക്കുന്നു...ഒന്ന് വേഗം വാ..അടുത്തെത്തിയോ?”
അവളുടെ ശൃംഗാരം കലര്‍ന്ന സ്വരം കേട്ടപ്പോള്‍ തന്റെ ചെവിയില്‍ ഏതോ വൃത്തികെട്ട പുഴു ഇഴഞ്ഞു കയറുന്നതുപോലെ മഹേഷിന് തോന്നി.
“സോറി..വരാന്‍ പറ്റില്ല..”
അത്രയും പറഞ്ഞിട്ട്‌ അവന്‍ കോപത്തോടെ ഫോണ്‍ വച്ചു. പിന്നെ കണ്ണടച്ച് കസേരയില്‍ പിന്നോക്കം ചാരി...

Samuel George
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo