Slider

തിരട്ടു ഗ്രാമം (Story)

0
Image may contain: 1 person, sitting and beard

പുലർച്ചയിൽ പുകച്ചുരുളുകൾപോലെ മഞ്ഞുപാളികൾ ആകാശത്തെ മുട്ടിയുരുമ്മിനിന്നു . പൊതുവെ വിജനമായ നിരത്തിലൂടെ രണ്ടു സുഹൃത്തുക്കൾ ഒരു കാറിൽ കൊടേക്കനാലിൽ നിന്നുള്ള യാത്രയിലാണ്. ചുറ്റപാടും ആൾപ്പാർപ്പില്ലാത്ത വിശാലമായ ഭൂപ്രദേശം .അധികം അധികം പൊക്കമില്ലാത്ത മരങ്ങൾ കൂട്ടംകൂട്ടമായി നിൽക്കുന്ന നിരപ്പായ പ്രദേശം . കാറ്റിനൊപ്പം അച്ചടക്കത്തോടെ തലയാട്ടിനിൽക്കുന്ന മരച്ചില്ലകൾ . ഇടെക്കിടെ കൃഷിക്കായി മാത്രം വെള്ളമൊഴുകുന്ന ചാലുകളും കൃഷിഭൂമികളും. ഏതൊരു കർഷകനെയും മോഹിപ്പിക്കുന്ന ഭൂമിക. ഇനി ആരൊക്കെയാണ് യാത്രക്കാർ എന്നുനോക്കാം. ഒന്ന് റൈറ്റ് ക്ലിക്ക് എന്ന ഐറ്റി കമ്പനിയുടെ സി. ഇ. ഒ. ഒരു ഡി ദേവദാസ് .പിന്നെ അയാളുടെ ഒരു കൂട്ടുകാരി. അവൾ ആരാണെന്നോ എന്തിനാണ് അയാളുടെകൂടെ യാത്ര ചെയ്യുന്നതെന്നോ ഒന്നും അറിയില്ല. എന്തായാലും ഇപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. അതങ്ങനെയാ ഹൈവേയിൽ കയറിയാൽ അവൾ ഉറക്കം തൂങ്ങും . ഹൈവേയിലെ ചുടുകാറ്റിൻറെ നേർത്ത താളലയങ്ങൾ അവളിൽ ഉറക്കത്തിൻറെ വിത്തുകൾ പാകും.അവളുണരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവമാണ് അയാൾ കാർ ഓടിച്ചിരുന്നത് ഒരുപക്ഷെ തലേരാത്രി റിസോർട്ടിലെ പാതിയുറക്കത്തിൻറെ ആലസ്യത്തിലായിരിക്കണം. അതുകഴിഞ്ഞുള്ള ശാന്തമായ യാത്രയാണ്. അയാൾ അങ്ങനെയാണ് ഒറ്റക്കു യാത്ര പോകുബോഴൊക്കെ അവളെയും കൂട്ടും.
പെട്ടന്നാണ് ദൂരെ വഴിയോരത്ത് വലത്തുഭാഗത്തായി ഒരു ഇളം നീലനിറത്തിലുള്ള ഒരു കാറുകാണുന്നത്. അതും കാറ്റിൽ പറന്നുവരുന്ന പൊടിക്കാറ്റിൽ
തീർത്തും അവ്യക്തമായിരുന്നു . ഒട്ടും ആൾപ്പാർപ്പില്ലാത്ത ആ സ്ഥലത്ത് എന്തിനാണ് അങ്ങനെ ഒരു കാർ പാർക്കു ചെയിതിരിക്കുന്നത് എന്നൊക്കെ ഒരുനിമിഷം ഒന്നാലോചിച്ചു . അപ്പോഴേക്കും കാറിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവരുടെ കാറിൻറെ മുൻപിലേക്ക് അതിവേഗത്തിൽ ഓടി അടുക്കുന്നു. സഡൻ ബ്രൈക്കിട്ടു നിർത്താനുള്ള സമയംകഴിഞ്ഞിരുന്നതുകൊണ്ടു അയാളെ തോൽപ്പിക്കാനെന്നോണം അയാൾ ശക്തിയായി ആക്‌സിലറേറ്ററിൽ കാലമർത്തി . ആ കാറിനടുത്ത് ഒരു പെൺകുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തോ വലിയ ഒരാപകടത്തിന്റെ ഒരു സൂചന അവളുടെ ഭാവചലനങ്ങളിൽനിന്നു വ്യക്തമായിരുന്നു .വേഗം കൂട്ടിയതുകൊണ്ട് കാറു കഷ്ടിച്ച് കടന്നുവെങ്കിലും സൈഡ് വശത്തു ശക്തിയായി തട്ടിയിരിക്കണം .ആശബ്ദത്തിൽ കൂട്ടുകാരി ഞെട്ടിയുണർന്നു. പക്ഷെ അയാൾക്കു രെക്ഷപെടാനായില്ല പിറകെവന്ന പിക്കപ്പ് ട്രാക്ക് ശക്തിയായി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അയാൾ ആ ആ വഴിയരുകിൽകിടന്നു പിടയുന്നത് സൈഡ്‌മിററിലൂടെ വ്യക്തമായി കാണാമായിരുന്നു. കൂട്ടുകാരി പെട്ടന്നുണർന്നതുകൊണ്ട് ഒരു ഷോക്കേറ്റതുപോലെ ചുറ്റിനും നോക്കി. എല്ലാം ഏതാണ്ട് സെക്കന്റുകൾകൊണ്ട് കഴിഞ്ഞു . ഇടിച്ച ട്രാക്കുകാരൻ നിർത്താതെ പോയതുപോലും അവർ ശ്രെദ്ധിച്ചതേയില്ല . ദേവദാസ് അറിയാതെതന്നെ ബ്രൈക്കിൽ ചവിട്ടി കാർ പതുക്കെയായപ്പോൾ സൈഡിൽ ഒന്നുതുക്കി നിർത്തി . അപ്പോഴേക്കും അയാൾ ചലനമറ്റിരുന്നു . ഒരുപക്ഷെ മരിച്ചിരിക്കാം. അവരുടെ കാറു കണ്ടിട്ടാവാം ആ പെൺകുട്ടി അവിടെനിന്ന് വാവിട്ടു കരയുകയാണ് . അപ്പോഴാണ് കൂട്ടുകാരിക്കും സ്ഥലകാലബോധമുണ്ടായത് . ചുറ്റുപാടും നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ ഉച്ഛത്തിലുള്ള അലർച്ചയാണ് ആദ്യം കേട്ടത് . അത് കേട്ടപ്പോഴേ അവർ രണ്ടുപേരും പരിഭ്രാന്തരായി. അവൾ പറഞ്ഞു .
" നമുക്കുപോകാം ദേവൂ . ആകെ കുഴപ്പമാകും "
' ഇല്ല ആ പെൺകുട്ടിയെ ഇങ്ങനെ ഈ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. അപകടത്തിൽപെട്ടത് അവരുടെ ഭർത്താവോകാനാണ് കൂടുതൽ സാധ്യത. വഴക്കിട്ട് പെട്ടന്നുള്ള ദേഷ്യത്തിൽ എടുത്തു ചാടിയതാവാം "
" ഭർത്താവാണെങ്കിലും ബോയ് ഫ്രണ്ടാണെങ്കിലും അതൊക്കെ അവരുടെ സ്വാകാര്യതകളാണ് . ആരും ആരുടേയും സ്വകാര്യതകളിൽ ഒളിഞ്ഞുനോക്കുന്നത് ശരിയല്ല എന്ന് ദേവൂ തന്നെയല്ലേ ഒരിക്കൽ പറഞ്ഞത് . അഥവാ അയാൾ മരിച്ചാലും ഇതൊരു സാധാരണ മരണമൊന്നുമായിരിക്കില്ലല്ലോ . അയാൾ ആഗ്രഹിച്ചതല്ലേ. അവളുംകൂടി അതിനുത്തരവാദിയാ.അല്ലാതെ അപകടമെന്നൊന്നും പറയാൻ പറ്റില്ല. എല്ലാം അവർ സ്വയം കണ്ടെത്തുന്ന അപകടങ്ങൾ .അതൊന്നും നമ്മുടെ പ്രശ്നമല്ല ദേവൂ പ്ലീസ് ഇങ്ങനെ സ്ഥലകാലബോഥമില്ലാതെ പെരുമാറരുത്. ആരെങ്കിലും കണ്ടാൽ നമ്മൾ രണ്ടുപോരും അതിലും വലിയ അപകടത്തിലാകും "
"അയാൾ മരിച്ചിട്ടില്ലെങ്കിലോ"
അതും അവളുടെ ഉത്തരവാദിത്വത്തിൽപെട്ട കാര്യമാ"
കൂട്ടുകാരി തറപ്പിച്ചു പറഞ്ഞു
" ഒരുപക്ഷെ അവർ കാറിൽ ഒളിച്ചിരിക്കുന്ന കൊള്ളാക്കാരിൽനിന്നും ഓടി രെക്ഷപെട്ടതാവാം "
" എന്താണെങ്കിലും നമ്മളും ഇപ്പോൾ അപകടമേഖലയിലാണ്. എത്രയുംവേഗം രക്ഷപ്പെടുകയല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല ദേവൂ "
അയാൾ അൽപ്പനേരം ആലോചിച്ചിരുന്നു. ഇതു തിരട്ടു ഗ്രാമമാണ് . ഒരുപക്ഷെ ആ കൊള്ളക്കാരുടെ പിക്കപ്പ് ട്രക്ക് മനപ്പൂർവം അയാളെ ഇടിച്ചിട്ടു നിർത്താതെ പോയതാവാം . അങ്ങനെ എത്ര എത്ര സംഭവങ്ങൾ ഈ ഗ്രാമത്തിലൂടെ തീർഥാടനത്തിനു പോകുന്ന വാഹനങ്ങൾക്കു സംഭവിച്ചിരിക്കുന്നു. അതൊക്കെ അവളും കാണൂന്നതും കേൾക്കുന്നതുമൊക്കെയല്ലേ
അവൾ പറയുന്നതിലും കാര്യമുണ്ടന്നു തോന്നി . ഇനി വരുന്ന ഏതെങ്കിലും വാഹനത്തിലുള്ളവർ പോലീസിനെ വിളിക്കാതിരിക്കില്ല . അല്ലെങ്കിൽ എമർജൻസി നംബർ വിളിച്ചാലോ എന്നോരുനിമിഷം ആലോചിച്ചു . പിന്നെ തമിഴ്‌നാടു പോലീസ് വരുന്നതുവരെ അവിടെ കിടക്കേണ്ടി വരും. കവർച്ചക്കുപോലും കൂട്ടുനിൽക്കുന്ന അവർ ഞങ്ങളെ ഒന്നിച്ചു കാണും. നടന്നതൊക്കെ വിശദീകരിക്കേണ്ടി വരും. അവർ ചോദിച്ചതൊന്നും കൊടുത്തില്ലെങ്കിൽ
വർഷങ്ങളായി രഹസ്യമാക്കി കൊണ്ടുനടന്ന ഒരു സൗഹൃദത്തിൻറെ രഹസ്യം പരസ്യമാകും.
സോഷ്യൽ മീഡിയയിലെത്തിയാൽ അത് മറ്റൊരു ചൂടുള്ള വാർത്തയാകും. ഏതു റൈറ്റ് ക്ലിക്കും റോങ് ക്ലിക്കാകാൻ മിനിറ്റുകൾ മതി. ഒന്നുംവേണ്ട രെക്ഷപെടുന്നതാ നല്ലത് . എന്നുതന്നെയാണ് അയാൾക്കും തോന്നിയത് . കാറ് പതുക്കെ മുന്നോട്ടെടുത്തു ഹൈവേയിലേക്കു കയറി . അപ്പോഴും പിറകിൽനിന്നും ആ സ്ത്രീയുടെ ദയനീയമായ അലർച്ചകൾ അവ്യക്തമായി കേൾക്കാമായൊരുന്നു. അവർഅത് ശ്രദ്ധിക്കാതെ അതിവേഗത്തിൽ പാഞ്ഞുപോയി.

By: ThampyAntony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo