Slider

കവചം

0
Image may contain: 1 person, smiling, selfie and closeup

ബൈക്ക് സ്റ്റാർട്ട് ചെയ്തു, ഹെൽമെറ്റ് തലയിൽ വെയ്ക്കും മുമ്പ് വാച്ചിൽ നോക്കി
സമയം ഒൻപതു കഴിഞ്ഞു, ഇനി ഈ നഗര തിരക്ക് താണ്ടി വീട്ടിലെത്തുമ്പോൾ പത്തുമണി എങ്കിലും ആകും.. കുട്ടികൾ മിക്കവാറും ഉറങ്ങികഴിഞ്ഞിരിക്കും. വീട്ടിലെത്തിയാൽതന്നെ പതിവു കുളിയും , ന്യൂസ് ചാനലിൽ കണ്ണും നട്ട് കൊണ്ടൊരു ഊണും അത് കഴിഞ്ഞുള്ള ഉറക്കവും . ഓരോ ദിവസവും ജീവിതത്തിൽ കൊഴിഞ്ഞു പോകുന്നത് അറിയുന്നതേയില്ല. രാവിലെ എഴുനേൽക്കുമ്പോഴേക്കും കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറാകുന്നുണ്ടാകും. ഭാര്യ അടുക്കള തിരക്കിലും. തികച്ചും യാന്ത്രീകമായ ജീവിത ക്രമം. ,
തന്നേപ്പോലെ പ്രൈവറ്റ് കമ്പനികളിൽ മിഡിൽ മാനേജ്മന്റ് തസ്തികകളിൽ ജോലി ചെയ്യുന്ന പലർക്കും ജോലിയ്ക്കു ഒരു പ്രത്യേക സമയക്രമം ഇല്ല . മാനേജ്മന്റ് തീരുമാനിക്കുന്നതാണ് സമയം, അല്ലെങ്കിൽ ഏല്പിച്ച ജോലി തീർക്കുന്നതും. പിന്നെ ഒരിക്കലും ഒടുങ്ങാത്ത വർക്പ്രെഷറും.
ഓരോ വർഷവും അപ്പ്രൈസൽ മീറ്റിംഗുകളിൽ തലയിൽ വെച്ച് തരുന്ന പുതിയ സെയിൽസ് ടാർജറ്റ്കൾ .. പിന്നെ അതിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകൾ.. അതിനിടയിൽ കസ്റ്റമേഴ്സിന്റെ തൊട്ടതിനും പിടിച്ചതിനുമുള്ള പരാതികൾ.. രക്ത സമ്മർദം എപ്പോഴും ഉയരങ്ങളിൽ.
വൈകിട്ട് ഒരു ആറുമണിക്കെങ്കിലും വീട്ടിലെത്തണം, കുട്ടികളുമായി കുറച്ചുനേരം ചിലവഴിക്കണം അവരെ കൂട്ടി ഒന്ന് നടക്കാൻ പോകണം എന്നെല്ലാം ആഗ്രഹിക്കുക മാത്രമേ നിവർത്തിയുള്ളു. പക്ഷെ ഒന്നോർത്താൽ വീടും കുടുംബവും നാട്ടിൽ വിട്ടിട്ട് ദൂരെ നാടുകളിൽ ജോലി ചെയ്യുന്നവരെക്കാൾ നാമെത്ര ഭേദം. ഒന്നുമില്ലെങ്കിലും ദിവസവും കുടുംബത്തിലുള്ളവരെ കാണാൻ എങ്കിലും സാധിക്കുന്നുണ്ടല്ലോ..
ഓരോ ട്രാഫിക് സിഗ്നലിൽ എത്തുമ്പോളും റെഡ് ലൈറ്റ് തെളിയും മുമ്പേ അത് കടന്നു കിട്ടണം എന്ന ആഗ്രഹം കൊണ്ട് ബൈക്കിന്റെ സ്പീഡ് കൂട്ടും. മുമ്പിൽ സാവധാനം പോകുന്ന വണ്ടിക്കാരെ മനസ്സിൽ തെറി പറയും. അവർക്കൊന്നും വീട്ടിൽ കാത്തിരിക്കാൻ ആളുണ്ടാകില്ല അതുകൊണ്ടാവും ഇത്ര സാവകാശം, പ്രത്യേകിച്ച് സിഗ്നലിനു തൊട്ടു മുമ്പിൽ എത്തുമ്പോൾ. ഓരോ വണ്ടിയും കഷ്ടപ്പെട്ട് ഓവർടേക്ക് ചെയ്യും, എങ്കിലും ചിലപ്പോൾ നമ്മൾ എത്താൻ കാത്തിരുന്ന പോലെ റെഡ് സിഗ്നൽ വീഴും. ഒരു സെക്കന്റ് മുമ്പ് വന്നിരുന്നെങ്കിൽ കടന്നു പോകാമായിരുന്നു. ഈ അരമുക്കാൽ മണിക്കൂർ നേരത്തെ ഡ്രൈവിംഗ് മാത്രം മതി BP കൂട്ടുവാൻ .. ഒന്ന് രണ്ടു വര്ഷം മുമ്പ് വരെ ഇത്രയധികം ട്രാഫിക് സിഗ്നൽസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഓരോ നൂറു മീറ്ററിലും സിഗ്നൽസ്. ഓഫീസിൽ നിന്നും വീട്ടിലേക്കെത്താൻ ഒരു ബൈപാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. വീടും ഓഫീസും തമ്മിൽ അധികം ദൂരം വേണ്ട എന്ന് കരുതിയാണ് ഇപ്പോഴുള്ള വീട് വാങ്ങിയത് , പക്ഷെ വാങ്ങി ഒരു വര്ഷം തികയും മുമ്പ് ഓഫീസ് നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്കു ഷിഫ്റ്റ് ചെയ്തു. എന്ത് ചെയ്യാൻ , വാടക വീടായിരുന്നു എങ്കിൽ വേറെ വീടെടുക്കാമായിരുന്നു.
ബൈക്കിന്റെ ഇൻഡിക്കേറ്റർ ഓണാക്കി ഇടതു വശത്തെക്കു തിരിച്ചു. ഇനി കുറച്ചു ദൂരം സിഗ്നൽസ് ഇല്ല. പതുക്കെ വണ്ടിയുടെ സ്പീഡ് കൂട്ടി . മനസ്സിൽ ഒരു പഴയ സിനിമാ ഗാനം മൂളി... ഇന്ന് ഭാര്യയുടെ അടുത്ത് അല്പം റൊമാന്റിക് ആകണം. ഇന്നലെ മാനേജരുടെ ചീത്ത കേട്ട ടെൻഷൻ കാരണം അവളോട് എന്തിനെന്നില്ലാതെ കയർത്തു. പാവം എന്തോ പറയാനായി വന്നതായിരുന്നു , പക്ഷെ എന്റെ അപ്പോഴത്തെ പൊട്ടിത്തെറിയിൽ സ്തബ്ധയായി ഒന്നും മിണ്ടാതെ തിരിച്ചു പോയി. രാവിലെ ഓഫീസിൽ പുറപ്പെടാനുള്ള തിരക്കിൽ അവൾ പറയാൻ വന്നത് എന്ത് എന്ന് ചോദിക്കാനും മറന്നു.
എന്തോ ഒന്ന് വണ്ടിയുടെ പുറകിൽ അതിശക്തമായി വന്ന് ഇടിച്ചതും, താൻ മുകളിലേക്കു തെറിച്ചതും പെട്ടന്നായിരുന്നു. തിരികെ റോഡിൽ തലയടിച്ചു വീണു. വീഴ്ചയുടെ ആഗാധത്തിൽ കുറച്ചു ദൂരം ടാർ റോഡിലൂടെ നിരങ്ങി നീങ്ങി. തന്റെ ശരീരത്തിന് തൊട്ടടുത്ത് കൂടെ ഒരു വാഹനം അതിവേഗത്തിൽ കടന്നു പോകുന്നത് അറിഞ്ഞു. ഒരുപക്ഷെ ആദ്യം വീണിടത്തു തന്നെ കിടന്നിരുന്നെങ്കിൽ ആ വാഹനം തന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി പോയേനെ. കുറച്ചു സമയം വേണ്ടി വന്നു ആ ഷോക്കിൽ നിന്ന് മോചിതനാകാൻ.
പതുക്കെ എഴുന്നേറ്റു നിൽക്കുവാൻ ശ്രമിച്ചു. വീഴ്ചയിൽ തല അതി ശക്തമായി റോഡിൽ ഇടിച്ചിരുന്നു. പക്ഷെ
ഹെൽമെറ്റ് ധരിച്ചിരുന്ന കൊണ്ട് രക്ഷപെട്ടു. ഹെൽമെറ്റ് തലയിൽ നിന്ന് ഊരി എടുക്കാൻ കുറച്ചു കഷ്ട പെടേണ്ടി വന്നു. അതിന്റെ പുറകിൽ ഒരു വലിയ പൊട്ടൽ . ഇതില്ലാതിരുന്നെങ്കിൽ ഒരുപക്ഷെ ഇവിടെ തീരുമായിരുന്നു തന്റെ ജീവിതം. കയ്യിലും കാലിലും ചെറിയ നീറ്റൽ, തൊലി പോയിട്ടുണ്ടാവും. ബൈക്കിന്റെ കാര്യമാണ് കഷ്ടം, പുറകിലത്തെ ചക്രം ഇടിയുടെ ആഘാതത്തിൽ വളഞ്ഞു പോയി. എങ്കിലും തന്നെ ഇടിച്ചു തെറിപ്പിച്ചിട്ടു പോയ വണ്ടി ഏതെന്ന് ഒന്ന് ശ്രദ്ധിക്കാൻ പോലും സാധിച്ചില്ല, സാരമില്ല ബൈക്കിന് ഇൻഷുറൻസ് ഉണ്ട്, തല്ക്കാലം ഇതിവിടെ എവിടെയെങ്കിലും ഒതുക്കി വെച്ചിട്ട്നാളെ രാവിലെ വന്നു നോക്കാം. അടുത്ത് കണ്ട കടയുടെ പുറകിലേക്ക് ബൈക് കഷ്ടപ്പെട്ട് തള്ളി നീക്കി.
തിരികെ റോഡിൽ എത്തി അതിലൂടെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച് അതിൽ കയറി. അടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിൽ നിർത്തി കുറച്ചു ഡെറ്റോൾ വാങ്ങി കയ്യിലും കാലിലും ഉണ്ടായ ചെറിയ മുറിവുകളിൽ ഒഴിച്ചു. വല്ലാത്ത നീറ്റൽ, സാരമില്ല, വീട്ടിലെത്തി ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചാൽ ശരിയാകും.
വീടിനു മുമ്പിൽ ഇറങ്ങി ഓട്ടോക്കാരനെ തിരിച്ചയച്ചു. പതുക്കെ ഗേറ്റ് തുറന്നു. സാധാരണ തന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ അവൾ എവിടെ നിന്നെങ്കിലും ഓടി വന്നു ഗേറ്റ് തുറക്കാനാണ് പതിവ്. ഇന്നിപ്പോൾ ബൈക്കിന്റെ ശബ്ദം കേൾക്കാത്തത് കൊണ്ടാകാം ആളെ പുറത്തേക്കു കാണാത്തത്. വീടിനുള്ളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല, എന്ത് പറ്റി, താൻ വരുമ്പോൾ ഏതെങ്കിലും ചാനലിലെ സീരിയലും കണ്ടു കൊണ്ട് അടുത്ത ദിവസത്തേയ്ക്കുള്ള പച്ചകറികൾ അരിഞ്ഞു കൊണ്ടിരിക്കാറാണ് പതിവ്.
മുൻവശത്തെ വാതിൽ തുറന്നു, ലോക്ക് ചെയ്തട്ടില്ല. ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തെത്തി ഒന്ന് ഭയപ്പെടുത്തണം, ഷൂ അഴിച്ചുവെച്ചു പതുക്കെ വീടിനകത്തേക്ക് കടന്നു. കുട്ടികളുടെ റൂമിൽ വെളിച്ചം ഇല്ല. അവർ ഉറങ്ങിയിട്ടുണ്ടാവും. ടീവി ഓഫ് ആണ്, ഹാളിലെ പൂജാ മുറിയിൽ നിന്നും ചെറിയ വെളിച്ചം അരിച്ചെത്തുന്നുണ്ട്.
പൂജാ മുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് താഴെ മുട്ടുകുത്തി അവൾ ഇരിക്കുന്നു. അതി തീവ്രമായ പ്രാർത്ഥനയിൽ മുഴുകി. കണ്ണുകൾ നിറഞ്ഞൊഴുകുന്നു . ഇത്ര തീവ്രമായി അവൾ പ്രാർത്ഥിക്കുന്നത് ആദ്യമായ് ആണ് കാണുന്നത്. അതോ അവൾ പ്രാർത്ഥിക്കുന്നത് താൻ ഇതുവരെ ശ്രദ്ധിക്കാതിരുന്നത് കൊണ്ടോ.
ശബ്ദമുണ്ടാക്കാതെ അവളുടെ പുറകിൽ എത്തി. മുകളിലെ ദൈവങ്ങളുടെ ചിത്രങ്ങളിൽ
നോക്കിയപ്പോൾ ഞാനും മനമുരുകി പ്രാര്ത്ഥിച്ചു.
അവൾ കണ്ണ് തുറന്നു , പെട്ടെന്ന് എന്നെ കണ്ടപ്പോൾ പാവം ഭയന്ന് പോയി, ചാടി എഴുന്നേറ്റു-
" ചേട്ടൻ എപ്പോൾ എത്തി, ബൈക്കിന്റെ ശബ്ദം ഞാൻ കേട്ടില്ല"..
"ഞാനിപ്പോൾ വന്നതേയുള്ളൂ, ബൈക് ഒന്ന് മറിഞ്ഞു, അത് കേടായി " ഞാൻ ഒരു ഓട്ടോ വിളിച്ചിങ്ങ് പോന്നു.
"ദൈവമേ എന്നിട്ട് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ" , അവൾ എന്റെ ശരീരം മൊത്തം അരിച്ചു പെറുക്കാൻ തുടങ്ങി.
"ഇന്നലെ ഞാനൊരു വല്ലാത്ത സ്വപ്നം കണ്ടു. സൂക്ഷിച്ചു വണ്ടിയോടിക്കണം എന്ന് പറയുവാൻ തുടങ്ങിയപ്പോൾ ചേട്ടൻ എന്നോട് വെറുതെ കയർത്തു . എന്തോ എനിക്ക് ഒരു വല്ലാത്ത അസ്വസ്ഥത, രാവിലെ മുതൽ ഉപവാസ പ്രാർത്ഥനയിൽ ആയിരുന്നു.
"ഇല്ലെടോ എനിക്കൊന്നും പറ്റിയില്ല ,"
ചിരിച്ചുകൊണ്ട് സാവകാശം അവളുടെ കൈകൾ കവർന്നു. കണ്ണുകൾ നിറയുന്ന പോലെ,
അവളെ തന്നിലേക്കു ചേർത്തു പിടിച്ചുകൊണ്ട് മനസ്സിൽ ഓർത്തു. - "നിന്റെയീ പ്രാർത്ഥനയുടെ കവചം ഉള്ളപ്പോൾ എനിക്കെന്ത് സംഭവിക്കാൻ".
അങ്ങകലെ എങ്ങോ നിന്ന് ഒരു ഗാന ശകലം, മെല്ലെ കാതിലേക്കൊഴുകിയെത്തി ....
" കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ ......"
By
സജി എം മാത്യൂസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo