Slider

ശനിദേവൻ............കഥ ( A Story by Shaju Vijayan)

0

Image may contain: 1 person, smiling, selfie and closeup

ഹോമകുണ്ഡത്തിൽ നിന്നുയരുന്ന പുകയാൽ കണ്ണുകൾ നീറുന്നു. അകത്തെ അതിരുകളില്ലാത്ത ആനന്ദത്തിന്റേയും പുകയുടേയും കാരണം അശ്രുക്കൾ ധാര ധാരയായി ഒഴുകി. ഒപ്പം ഏറ്റുപറയുന്ന ഓംകാരനാദവും, മന്ത്രങ്ങളും ബോധമനസ്സിൽ നിന്നും തന്റെ മുഴുവൻ നിയന്ത്രണങ്ങളും സമ്മോഹനത്തിന്റെ പടികൾ കയറി ഉപബോധമനസ്സിലേക്കു മാറുന്നു. ഗുരുസ്ഥാനത്തിരിക്കുന്ന പെരിയപ്പയുടെ കയ്യിൽ മൂന്നിഴകളുള്ള കുശപ്പുല്ലിനാൽ നിർമിതമായ നൂൽ അദ്ദേഹത്തിന്റെ നാലുവിരലുകളുടെ വീതിയുടെ തൊണ്ണൂറ്റിയാറു തവണ നീളം പ്രാപിച്ചു. മന്ത്രങ്ങളും ജപങ്ങളും തുടരവേ ആ നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടുകെട്ടി എന്റെ ഉപനയനം നടത്തുമ്പോൾ വയസ്സ് അഞ്ചുമാത്രം. ഒപ്പം പെരിയപ്പപറഞ്ഞതൊക്കെ അന്ന് മുഴുവൻ മനസ്സിലായില്ല,
പെരിയപ്പ,
" ജന്മം കൊണ്ടും ഇനി കർമ്മം കൊണ്ടും ദ്വിജനായ നിന്റെ രണ്ടാം ജന്മം തുടങ്ങി. നിന്റെ പൂണൂലിലെ ഈ കെട്ട് നിർഗുണവും, അസീമവുമായ പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. അതിന്റെ അനന്തമായ സത്യവും, ചിത്തവും, ആനന്ദവും കുട്ടീ നിന്നേ കടാക്ഷിക്കട്ടേ!!!നിന്റെ പൂണൂലിലെ മൂന്ന് മടക്കുകൾ ചിന്തയുടെ ദേവിയായ ഗായത്രി ദേവിയേയും, വാക്കിന്റെ ദേവിയായ സരസ്വതീ ദേവിയേയും, പ്രവൃത്തിയുടെ ദേവിയായ സാവിത്രി ദേവിയേയും സൂചിപ്പിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ നീ നിന്റെ ചിന്തകളിലും, വാക്കുകളിലും, പ്രവൃത്തികളിലും ശുദ്ധി നിലനിർത്തുക. ഈ പൂണൂലിലെ ഒൻപതിഴകൾ പ്രണവത്തേയും, അഗ്നിയേയും, നാഗത്തെയും, സോമത്തേയും, പിതൃക്കളേയും, പ്രജാപതികളേയും, വസുക്കളേയും, യമനേയും ,ദേവതകളേയും പ്രതിനിധാനം ചെയ്യുന്നു. അവ എന്നും നിന്റെ രക്ഷക്കുണ്ടാകും."
പെരിയപ്പകൂടിയായ എഴുത്തച്ഛനും, മന്ത്രങ്ങൾ ചൊല്ലിയ ബ്രാഹ്മണർക്കും ദക്ഷിണയും വസ്ത്രങ്ങളും നൽകി ബാക്കി ചടങ്ങുകൾക്കും ശേഷം ആളൊഴിഞ്ഞു. അമ്മാവന്മാരും അമ്മായിമാരും, ചിറ്റപ്പന്മാരും, ചിറ്റമ്മമാരും അവരുടെയൊക്കെ മക്കളും, വേറെ ചില അടുത്ത ബന്ധുക്കളും മാത്രം അവശേഷിച്ചു. പൂരം ഒഴിഞ്ഞ പറമ്പുപോലെ വീടും അഗ്രഹാരവും നിലകൊണ്ടു.
പെരിയപ്പ അപ്പയോടായി " ചിങ്ങരാശിയിൽ പൂരനക്ഷത്രത്തിൽ പിറന്ന ഇവൻ പ്രപഞ്ചത്തിന്റെ അധിപതിയായ സൂര്യ ദേവന് സമാനനാണ്. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ഇവന് വേദപഠനവും നൽകുക. ഇപ്പോൾ ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ട. ഇവിടെ ഏതെങ്കിലും നല്ല സ്‌കൂളിൽ ചേർക്കുക. ഋഗ്വേദവും, യജുർവേദവും, സാമവേദവും ഞാൻ തന്നെ പഠിപ്പിക്കാം. ജ്യോതിശാസ്ത്ര പഠനത്തിനായി ആരെയെങ്കിലും ഏർപ്പാട് ചെയ്യാം. അഥർവവേദം ഇപ്പോൾ പഠിക്കേണ്ട. പിന്നെ എപ്പോഴെങ്കിലും വേണമെന്ന് തോന്നിയാൽ കുട്ടി തന്നെ ഗുരുവിനെ കണ്ടെത്തി പഠിക്കട്ടെ."
പെരിയപ്പയുടെ വാക്കുകളെ എതിർക്കാൻ അപ്പായിക്ക് കഴിയുമായിരുന്നില്ല. രണ്ടു വയസ്സുള്ള അനിയത്തിയേയും കൂട്ടി അപ്പായും അമ്മാവും ടെക്സാസിലേക്ക് പോകുമ്പോൾ എനിക്ക് വിഷമം തോന്നി. എന്നാൽ ആ വിഷമം അധികം നീണ്ടുനിന്നില്ല.
പിന്നീട് രാവിലെ നാലുമണിക്കെഴുനേറ്റ് കുളത്തിലെ കുളിയും വേദപഠനവും സ്കൂളിൽ പോക്കും ഒക്കെ ദിനചര്യയുടെ ഭാഗമായി. ജ്യോതിശാസ്ത്ര പഠനത്തിനായി പെരിയപ്പ ഏർപ്പാട് ചെയ്ത ഒരു വൃദ്ധൻ നമ്പൂതിരി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മുടങ്ങാതെ വന്നു. സ്കൂളിൽ പഠിക്കുന്ന യുക്തിസഹമായ കാര്യങ്ങളും വേദങ്ങളിലും, ജ്യോതിഷം കലർന്ന ജ്യോതിശാസ്ത്രത്തിലും ഉള്ള കാര്യങ്ങളിലും പലയിടത്തും കണ്ട അന്തരം എന്റെ ഇളംമനസ്സിനെ വിസ്മയിപ്പിച്ചു. ആധുനിക ശാസ്ത്രം നവഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന്‌ തെളിയിച്ചപ്പോഴും എന്തേ ഈ ഭാരതീയ ജ്യോതിഷം കലർന്ന ജ്യോതിശാസ്ത്രം ഭൂമിയെ ചുറ്റുന്ന നവഗ്രഹങ്ങളായി സുര്യനേയും, ചന്ദ്രനെയും , കുജനേയും (ചൊവ്വ), ബുധനേയും, ശുക്രനെയും, വ്യാഴത്തെയും ,ശനിയേയും പിന്നെ രാഹുവിനെയും കേതുവിനെയും ചിത്രീകരിക്കുന്നത് എന്ന കാര്യം യുക്തിക്ക്‌ നിരക്കാത്തതായി തോന്നി . അതിലുപരി ചന്ദ്രന്റെ ഭ്രമണപഥവും സൂര്യന്റെ ഭ്രമണപഥവും അതിന്റെ തലങ്ങളിൽ ഉള്ള 5 ഡിഗ്രി വ്യത്യാസത്തിൽ ഒന്ന്‌ മറ്റൊന്നിനെ ഖണ്ഡിക്കുന്ന വെറും ബിന്ദുക്കളെ രാഹു, കേതു എന്ന രണ്ടു ഗ്രഹങ്ങളായി കാണുന്നതിനോട് എതിർപ്പു തോന്നി. കൂടാതെ ആ ബിന്ദുക്കളിൽ സൂര്യ ചന്ദ്രന്മാർ ഭൂമിയുമായി ഒരേ രേഖയിൽ വരുമ്പോൾ നടക്കുന്ന ഗ്രഹണളെ രാഹുവും കേതുവും സുര്യനേയും ചന്ദ്രനേയും വിഴുങ്ങുന്നതായി ഇപ്പോഴും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളോടും എതിർപ്പും വെറുപ്പും തോന്നി. പാലാഴി കടഞ്ഞു കിട്ടിയ അമൃത് മോഹിനി രൂപം പൂണ്ട മഹാവിഷ്ണു തന്ത്രത്തിൽ അസുരന്മാരിൽ നിന്നും തട്ടിയെടുത്ത് ദേവന്മാർക്കു വിളമ്പുമ്പോൾ അസുരസേനാപതിയായ സൈംഹികേയൻ ഒരു വൃദ്ധദേവ ബ്രാഹ്മണ വേഷംപൂണ്ട് ദേവന്മാർക്കിടയിൽ ഇരിക്കുകയും അതു മനസ്സിലാക്കിയ ദ്വാരപാലകരായി നിന്ന സൂര്യ ചന്ദ്രന്മാർ വിഷ്ണുവിനെ വിവരം അറിയിക്കുകയും ചെയ്തു. വിഷ്‌ണു തന്റെ സുദർശനചക്രം കൊണ്ട് ആ ആസുരന്റെ കഴുത്തുമുറിക്കുന്നു. അമൃത് കഴിച്ചതിനാൽ അറ്റുപോയ തലയും ബാക്കി ശരീരവും ജീവൻ നിലനിർത്തുകയും തലഭാഗം രാഹുവും, ശരീര ഭാഗം തലയില്ലാതെ കേതുവും ആയി മാറുകയും ചെയ്തു. തങ്ങളെ മഹാവിഷ്ണുവിന് ഒറ്റിക്കൊടുത്ത സൂര്യ ചന്ദ്രന്മാരെ തക്കം കിട്ടുമ്പോൾ വിഴുങ്ങുന്നതാണ് ഗ്രഹണങ്ങൾ എന്ന കഥയേ ഇപ്പോഴും വിശ്വസിക്കുന്ന പലരും ഉണ്ടെന്നുള്ളത് എന്റെ ഇളം മനസ്സിനെ വിസ്മയിപ്പിച്ചു.
ഏഴാം ക്ലാസ് വരെ സ്കൂളിലെ പഠിത്തത്തിനൊപ്പം പെരിയപ്പയുടെ മരണം വരെ വേദ പഠനം തുടർന്നു. ഏതാണ്ട് ഒരുവർഷം കൂടെ ആ അദ്ധ്യാപകൻ വാർധക്യകാല രോഗങ്ങളാൽ കിടപ്പിലാകുന്നത് വരെ ജ്യോതിശാസ്ത്ര പഠനവും തുടർന്നു. പിന്നെ പൂർണ്ണമായും സ്കൂളിലെ പഠിത്തത്തിൽ ശ്രദ്ധ പതിപ്പിച്ചു. അഥർവവേദം പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അനുയോജ്യനായ ഒരു ഗുരുവിന്റെ അഭാവം കൊണ്ട്‌ അതുനടന്നില്ല.
എസ് എസ് എൽ സി ക്ക് ആദ്യത്തെ പത്തു റാങ്കുകളിൽ സ്ഥാനം പിടിച്ച് കോളേജിൽ എത്തിയപ്പോൾ യുക്തിക്കു നിരക്കുന്ന ചിന്തകളുമായി യോജിക്കുന്ന നയങ്ങൾ ഉള്ള ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ അംഗമാകുകയും പഠിത്തത്തിനൊപ്പം കുറച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുകയും ചെയ്തു. ഒരിക്കൽ വലിയ അഭിമാനമായി കൊണ്ടുനടന്ന പൂണൂൽ, ചാതുർവർണ്യത്തിന്റെ അടയാളമായി കൊണ്ടുനടക്കുന്നത് യുക്തിക്കുനിരക്കാത്തതു കൊണ്ട്‌ അഴിച്ചുമാറ്റി. മറ്റുള്ള കുട്ടികൾക്കൊപ്പം അവർ കഴിക്കുന്നതെല്ലാം അത് സസ്യ ഭോജനമോ, മാംസഭോജനമോ എന്നു നോക്കാതെ കഴിക്കാൻതുടങ്ങി.
പിന്നെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചേർന്നപ്പോഴും വിദ്യാർത്ഥി രാഷ്ട്രീയം തുടർന്നു. അങ്ങനെ ഒരുദിവസം ആലുവാ മണപ്പുറത്ത് പോയപ്പോൾ പഴയ വേദപഠനം ഓർമ്മവന്നു. അഥർവവേദപഠനം നടത്തണമെന്ന് ഏതോ ഒരു ഉൾവിളി. തിരക്കിപ്പിടിച്ച് കാലടിയിൽ പെരിയാർ തീരത്തുള്ള ഒരു മനയിൽ വൃദ്ധനായ ഒരു നമ്പൂതിരിയെ ഗുരുവാക്കി അതിരാവിലെയും ഒഴിവു ദിവസങ്ങളിലും അഥർവ്വ വേദപഠനം തുടങ്ങി. അപ്പോഴത്തെ ജീവിതം ഏതാണ്ട് പകലും രാത്രിയും പോലെ പൂണൂലിട്ട സസ്യഭുക്കായ ബ്രാഹ്മണനായും, പൂണൂൽ അഴിച്ചുമാറ്റിയ മാംസഭുക്കുകൂടിയായ വിപ്ലവകാരിയായും മാറി. ജീവിതത്തിലെ ഈ വൈരുദ്ധ്യം നല്ല ഒരു നടനെപ്പോലെ കൈകാര്യം ചെയ്യാൻ പഠിച്ചു. ഇതിൽ യഥാർത്ഥമായ ഞാൻ ഏതെന്നറിയാൻ പലപ്പോഴും പ്രയാസം തോന്നി.
ഈ സവിശേഷ സ്വഭാവം അടുത്തറിഞ്ഞവർ പാശ്‌ചാത്യ രാശി ചക്രത്തിലെ ജമിനിയുടെ (മിഥുനം) മൂർത്തീഭാവം എന്ന്‌ എന്നെ വിധിയെഴുതിയപ്പോൾ അതിന് ചിങ്ങരാശിയിലെ പൂരം നക്ഷത്രത്തിലുള്ള എന്റെ സ്വഭാവം വിലയിരുത്തുവാൻ ഭാരതീയ ജ്യോതിഷം തോൽക്കുന്നതായോ, ആല്ലെങ്കിൽ ഒരുപടി താഴെ നിൽക്കുന്നതായോ എനിക്കു തന്നെ തോന്നി. എന്നിലെ ദ്വിതം പലപ്പോഴും അടുത്ത നിമിഷം ഞാൻ പലതിനോടും എങ്ങനെ പ്രതികരിക്കും എന്ന് എനിക്കുപോലും പറയാൻ പറ്റാത്ത നിമിഷങ്ങൾ തരുമ്പോൾ, ബാക്കിയുള്ളവർ എന്തനുമാനിക്കാൻ? എനിക്ക് കുട്ടിക്കാലത്തുതന്നെ തോന്നിയ ഭാരതീയ ജ്യോതിഷത്തിലെ ഈ കുറവ്, ഭാരതീയ നവഗ്രഹ സങ്കൽപ്പവും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കാൻ കഴിഞ്ഞ നവഗ്രഹ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ചേരായ്ക അല്ലെ എന്ന്‌ പലപ്പോഴും തോന്നി. അതിലുപരിയായി ഒരുമനുഷ്യന്റെ സ്വഭാവങ്ങളേയും അതുവഴി അവന്റെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഉയർച്ചയും താഴ്ചയും ഒക്കെ പ്രവചിക്കാൻ വളരെ ദൂരെയുള്ള നക്ഷത്രങ്ങളേക്കാൾ, ചന്ദ്രനും സൂര്യനും ബാക്കി ഗ്രഹങ്ങൾക്കും, അവന്റെ ശരീരത്തിലെ ജലാംശത്തിലോ, മസ്തിഷ്കത്തിലോ ചെലുത്താൻ കഴിയുന്ന ഗുരുത്വാകർഷണ ബലത്തിന്റെ വലിപ്പം എത്രയോ കൂടുതൽ ആകയാൽ നവഗ്രഹങ്ങളെ ശരിക്കറിയാതെയുള്ള ഭാരതീയ ജ്യോതിഷത്തെക്കാൾ കൃത്യത പാശ്ചാത്യ ജ്യോതിഷത്തിനുണ്ട് എന്ന്‌ എനിക്കുതോന്നി. അതിലുപരി ഈ നക്ഷത്രങ്ങളിൽ എത്രയെണ്ണം ഇന്ന്‌ നിലനിൽക്കുന്നു എന്നതും. എരിഞ്ഞു തീർന്ന നക്ഷത്രങ്ങൾ വർഷങ്ങൾക്കു മുൻപ് പുറത്തുവിട്ട പ്രകാശമാകാം ഇന്നും നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും. അല്ലെങ്കിൽ തന്നെ അനേകായിരം പ്രകാശവർഷങ്ങൾ അകലെയുള്ള ഈ നക്ഷത്രങ്ങൾ എത്ര ഗുരുത്വാകർഷണ ബലം ചെലുത്തുവാൻ?
ജോലി കിട്ടി മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിയപ്പോൾ, ജോലിയും പിന്നെ വിവാഹവും, അതിലൂടെ ഭർത്താവിന്റെയും, പിതാവിന്റെയും ഒക്കെ ഭാഗങ്ങളും അഭിനയിക്കേണ്ടി വന്നപ്പോൾ പഠിച്ച വേദവും ജ്യോതിശാസ്ത്രവും ഒക്കെ മറന്ന് പ്രായോഗിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും പുറത്തെടുത്തു.
പിന്നെ ഇത്തിരി തിരക്കൊഴിയുന്നത് ഏതാനും വർഷങ്ങൾക്ക് മുൻപ്. അന്ന് ഒരു ശിവരാത്രി ദിവസം ആയിരുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിൽ പൂജ ഒക്കെ കഴിച്ച് കുറേ ദൂരെയുള്ള ശനീശ്വരന്റെ പുരാതനമായ അമ്പലത്തിൽ പോകാൻ തീരുമാനിച്ചു. കുട്ടികൾക്ക് ട്യൂഷൻ ഉള്ളതിനാൽ അവർ വന്നില്ല. ഞാനും ഭാര്യയും ഡ്രൈവറും മാത്രം. വളഞ്ഞുപുളഞ്ഞ ടാറിട്ടതും അല്ലാതെയുമുള്ള ഒറ്റയടിപ്പാതയിൽ കാട്ടിലൂടെയുള്ള യാത്ര. മുൾച്ചെടികൾ നിറഞ്ഞ കുറ്റിക്കാടുകൾ. ഇടയ്ക്കിടയ്ക്ക് വെള്ളം വറ്റിയ കാട്ടരുവികൾ. ഇടക്ക് ചില അരുവികളിൽ വെള്ളം ഒഴുകുന്നു. അതിൽ വെള്ളം കുടിക്കുന്ന കൊക്കുകളും, അനേകം മയിലുകളും. മുകളിലേക്ക് കയറുമ്പോൾ നയനമാനോഹരമായ താഴ്വാരദൃശ്യം. ദൂരെ പരന്നു കിടക്കുന്ന സുവർണ്ണ നിറമുള്ള ഗോതമ്പുവയലുകൾ. ഗ്വാളിയോർ - ഡൽഹി റൂട്ടിൽ ഓടുന്ന ഏതോ ഒരു തീവണ്ടി ഗോതമ്പ് വയലുകൾക്കിടയിലൂടെ പോകുന്ന ദൃശ്യം കുട്ടിക്കാലത്ത് ആകാശത്ത് വിമാനം കാണുന്ന വിസ്മയത്തോടെ നോക്കിക്കണ്ടു.
ശനിയാഴ്ച അല്ലാത്തതിനാൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. ഒരു പുള്ളിമാൻ ആ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുന്നു. ആ മാൻ വളരെക്കാലം മുൻപേ കാട്ടിൽ നിന്നും കയറിവന്നതാണെന്നും, ഇപ്പോൾ ഭക്തജനങ്ങളുടെ ലാളന ഏറ്റുവാങ്ങി ആ പരിസരത്ത് തന്നെ നടക്കുന്നുവെന്നും അവിടെ എണ്ണയും, പൂവും, എള്ളും മറ്റ്‌ പൂജാസാമഗ്രികളും വിൽക്കാൻ ഇരുന്ന ഒരു വൃദ്ധൻ പറഞ്ഞുതന്നു. അയാളിൽ നിന്നും എണ്ണയും, എള്ളും, പൂവുകളും മറ്റും വാങ്ങി പടികൾ ഇറങ്ങി താഴെയുള്ള ശനിവിഗ്രഹ ദർശനത്തിന് പോകുമ്പോൾ ചുറ്റും വളയങ്ങളോട് കൂടിയ ശനി ഗ്രഹത്തിന്റെ ഗോളരൂപമായിരുന്നു മനസ്സിൽ.
എന്നാൽ ജീവൻ തുടിക്കുന്ന ഒരു മനുഷ്യരൂപം, അല്ലെങ്കിൽ ഉൽക്കാശിലയിൽ തീർത്ത ഒരു വിഗ്രഹം, വലിയ തിളങ്ങുന്ന തലയും, തലയെ വെച്ചുനോക്കുമ്പോൾ ചെറിയ ഉടലും, അറ്റം ചുരുട്ടിവെച്ച മീശയും, വലിയ ചെവികളും, വളരെവലിയ അല്പം പുറത്തേയ്ക്കുന്തിയതെങ്കിലും അഴകൊത്ത കണ്ണുകളും ഉള്ള സാക്ഷാൽ ശനീശ്വരൻ അതാ മുന്നിൽ നിൽക്കുന്നു. രാമായണ കാലത്തേത് എന്നു പറയുന്നുവെങ്കിലും, കേന്ദ്ര പുരാവസ്തു വകുപ്പ്‌ ഏ. ഡി ആറാം നൂറ്റാണ്ടിൽ ഉൽക്കാശിലയിൽ നിന്നും നിർമ്മിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പൂർണ്ണകായ ശനി വിഗ്രഹം. എണ്ണയിൽ കുളിച്ചുനിൽക്കുന്ന ശനിഭഗവാന്റെ മുഖത്ത് തന്റെ മാതാവും സൂര്യപത്നിയുമായ ഛായാദേവിക്കുവേണ്ടി പിതാവായ സൂര്യനേയും, യമനേയും, ഇന്ദ്ര ചന്ദ്രന്മാരേയും എന്തിനു പറയുന്നു, ത്രിമൂർത്തികളേപ്പോലും വെല്ലുവിളിക്കുന്ന, ധിക്കാരത്തോടെയുള്ള ആ മുഖഭാവം ഏതൊരാൾക്കും തന്റെ അമ്മയ്ക്കുവേണ്ടി മാതൃക ആക്കാൻ പറ്റിയ മറ്റൊരു പുരുഷ കഥാപാത്രമോ, ഭാഗവനോ, ദേവനോ ഭാരതീയ പുരണകഥകളിൽ എങ്ങും ഇല്ലെന്ന ബോധം എന്നിൽ ഉണർത്തി.
അവിടെ വേദങ്ങൾ പഠിച്ച ബ്രാഹ്മണന്റെ രൂപം പുറത്തെടുത്ത ഞാൻ എണ്ണയുടെ കുപ്പി തുറന്ന് എണ്ണയാൽ ശനിവിഗ്രഹത്തിൽ അഭിഷേകം നടത്തുമ്പോൾ അറിയാതെ അഥർവവേദത്തിൽ പഠിച്ച ശനിയെ വിളിക്കാനുള്ള മന്ത്രത്തിന്റെ ആദ്യ വരികൾ മനസ്സിൽ ഉരുവിട്ടു. ഞാൻ നിൽക്കുന്നിടം കുലുങ്ങി. എണ്ണക്കുപ്പി കയ്യിൽനിന്നും തെന്നിത്തെറിച്ച് താഴെവീണുടഞ്ഞു, തൂക്കുവിളക്കുകൾ ഊഞ്ഞാലാടി, അൻപതോളം വരുന്ന ഭാരമുള്ള വലിയമണികൾ ആടിക്കിലുങ്ങി. ആ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അങ്ങകലെ ഉത്തരാഞ്ചലിൽ ആയതിനാൽ ഇവിടെ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.
ക്ഷേത്രത്തിന്ന് പുറത്തു വന്നപ്പോൾ, അകത്തേക്ക് പോയ സമയത്ത് കണ്ട തെളിഞ്ഞ മാനം കറുത്തിരുണ്ടു. തുള്ളിക്കൊരുകുടം എന്നരീതിയിൽ മഴ പെയ്യാൻ തുടങ്ങി. ഒരുതരത്തിൽ കാറിനുള്ളിൽ കയറി. മലകളിൽ നിന്നും വെള്ളം കുത്തിയൊലിക്കുന്നു. ഉണങ്ങിയ അരുവികളിൽക്കൂടി ഇരുമ്പിന്റെ ധാതുക്കളുടെ ആധിക്യം സൂചിപ്പിച്ചുകൊണ്ട് ചുവന്ന വെള്ളം ഒഴുകുന്നു. പലയിടത്തും അരുവികൾ റോഡ് മുറിച്ചൊഴുകുന്നു. നയന മനോഹരമായ പേമാരിയുടെ കാഴ്ചകൾ മഴ കാത്തിരുന്ന വേഴാമ്പൽ പോലെ എന്നെ ആനന്ദചിത്തനാക്കി.
കാട്ടുവഴികളും, ഗോതമ്പു പാടങ്ങളിലൂടെ ഉള്ള റോഡും കടന്ന്‌ പട്ടണത്തോട് അടുത്തുള്ള റോഡിൽ എത്തിയപ്പോൾ ഡ്രൈവർ
"ഓലെ, ഓലെ" എന്നു വിളിച്ച് പറഞ്ഞു. 'ഓല' എന്നു പറഞ്ഞാൽ ആലിപ്പഴം.
വെളിയിലേക്ക് നോക്കിയ ഞങ്ങൾ അതിശയിച്ചുപോയി. അതുവരെ കണ്ടിട്ടുള്ള ആലിപ്പഴം ചെറിയ ചെറിയ മഞ്ഞു കട്ടകൾ അവിടെയും ഇവിടെയുമായി വീണ് കുറഞ്ഞ സമയത്തിൽ അലിഞ്ഞില്ലാതാകുന്നതരം ആയിരുന്നു. അപ്പോൾ കണ്ട ആലിപ്പഴം വലിയ വലിയ മഞ്ഞു കട്ടകൾ ഏതാണ്ട് അരയടി കനത്തിൽ റോഡിലും, വശങ്ങളിലും, വാഹനങ്ങളുടെ മുകളിലും. പല കാറുകളുടെയും മുൻപിൻ ഗ്ലാസ്സുകൾ പൊട്ടി തകർന്നിരുന്നു. ഏതാണ്ട് 15 മിനിട്ട് നേരത്തെ വന്നിരുന്നെങ്കിൽ ഞങ്ങളുടേയും സ്ഥിതി അതുതന്നെ ആയേനെ. റോഡിന്റെ വശങ്ങളിൽ ഉള്ള കൃഷിയിടങ്ങളിലെ ഗോതമ്പും മറ്റു കൃഷികളും ആലിപ്പഴം വീണ് നശിച്ചിരുന്നു.
ഞങ്ങൾ കാർ നിർത്തി ഇറങ്ങി ആലിപ്പഴത്തിനൊപ്പം ഫോട്ടോകൾ എടുത്തു. ശിവരാത്രി കാരണം പ്രകൃതിയിൽ വന്ന മാറ്റം എന്ന്‌ ഭാര്യ അഭിപ്രായപ്പെട്ടപ്പോൾ, അല്ല ശനി ഇറങ്ങിയതാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
വീട്ടിൽ എത്തി. ഡ്രൈവറേയും പറഞ്ഞുവിട്ടു. അപ്പോൾ ശിവരാത്രി ആഘോഷങ്ങളിൽ പങ്കുചേരാൻ പഴയ ചില വടക്കേ ഇന്ത്യൻ സുഹൃത്തുക്കളുടെ ഫോൺ വന്നു. അവിടുത്തെ ശിവരാത്രി ആഘോഷത്തിൽ പലരും 'ഭാംഗ്' എന്നു പറയുന്ന കഞ്ചാവുപോലെയുള്ള ഒരു ചെടിയുടെ ഇല അരച്ചുണ്ടാക്കിയ ലഹരി പദാർത്ഥം പാലിലും, ഉരുളകിഴങ്ങു പുഴുങ്ങിയതിനൊപ്പവും ഒക്കെ ചേർത്തു കഴിക്കുക പതിവാണ്. അവർ എന്നെയും സൽക്കരിച്ചു.
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാറോടിച്ചുവരുമ്പോൾ തലക്കുള്ളിൽ ശനിഭഗവാന്റെ അമ്പലത്തിലെ മണിക്കിലുക്കം കേട്ടു. ഞാൻ അവിടേയ്ക്ക് കാറോടിച്ചു. കാട്ടു പാതകളിൽ എത്തി. ഇരുട്ട്‌ വീണിരുന്നു. കുറേ മുന്നോട്ട് പോയി. പകലത്തെ പേമാരിയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുപോയിരിക്കുന്നു. ഇരുചക്രവാഹനങ്ങൾക്കുമാത്രം കടന്നുപോകാം. വളരെ പ്രയാസപ്പെട്ട് വണ്ടി തിരിച്ചുവിട്ടു. കാട്ടു വഴികളിൽ നിന്നും ഗോതമ്പു വയലിലൂടെ ഉള്ള പാതയിൽ എത്തി.
ഏതോ ഒരു കറുത്ത രൂപത്തെ മുന്നിൽ കണ്ട്‌ പെട്ടന്ന് ബ്രേക്ക് ചവിട്ടി. എൻജിൻ ഓഫ് ആയി. കഥകളിൽ ഒക്കെ വായിക്കുന്നത് പോലെ വീണ്ടും സ്റ്റാർട്ട് ആകുകയില്ല എന്ന് മനസ്സിലാക്കികൊണ്ട് താക്കോൽ തിരിച്ചതും വണ്ടി സ്റ്റാർട്ട് ആയി. വണ്ടി മുന്നോട്ടെടുത്തതും ഒരു പോത്തോ എരുമയോ മൂന്നിൽ.
"ഒന്നു പതുക്കെ ബ്രേക്ക് അടിച്ചുകൂടെ?" എന്ന്‌ ചോദിച്ചുകൊണ്ട് മുൻസീറ്റിൽ ഇരുന്നയാൾ സീറ്റ് ബെൽറ്റ് പിടിച്ചിട്ടു.
അപ്പോൾ ഓർമ്മവന്നു കൂടെ ആരും ഇല്ലായിരുന്നുവെന്ന്. പിന്നെ ആര്? മുൻസീറ്റിൽ അതാ ഇരിക്കുന്നു ശനിദേവൻ. ഇനി എന്തുചെയ്യാൻ ? വിളിച്ചാൽ വിളികേൾക്കുന്ന ദൈവം എന്ന് കേട്ടിട്ടുണ്ട്.ഇതിപ്പോൾ കേൾക്കുക മാത്രമല്ല, വന്ന്‌ സീറ്റ്ബെൽറ്റും ഇട്ട് ഇരിക്കുകയും ചെയ്തു. പറഞ്ഞു വിടാൻ ഉള്ള മന്ത്രം ഓർമ്മ വരുന്നതും ഇല്ല.
ശനി ഭഗവാൻ " നീ എന്തിനാണ് ഈ വാഹനത്തിന്റെ അകത്തുകയറി ഇരിക്കുന്നത്. ഞാൻ എന്റെ വാഹനമായ കാക്കയുടെ പുറത്തിരുന്നാണ് സഞ്ചരിക്കുന്നത്. വരൂ , നിന്റെ വാഹനത്തിന് മുകളിൽ കയറാം."
ഞാൻ വെളിയിലിറങ്ങി. കാർ കാണാനില്ല. കാറിന്റെ സ്ഥാനത്ത് ഒരു വലിയ കാക്ക. മുകളിൽ ശനിദേവനും. എന്നോട് പുറകിൽ കയറാൻ പറഞ്ഞു. ഏതോ മോട്ടോർ സൈക്കിളിന്റെ പുറകിൽ കയറുന്നതുപോലെ ഞാൻ കാക്കയുടെ പുറത്തു കയറി. ശനിദേവനെ ഞാൻ മുറുകെപ്പിടിച്ചു.
കാക്ക പറന്നുയർന്നു. ശനിദേവൻ ഞാനുമായി സൗരയൂഥത്തിലെ മുക്കിലും മൂലയിലും കറങ്ങി. പിന്നെ സൂര്യനു നേരെ പറന്നു. സൂര്യനോടടുത്തപ്പോൾ എന്റെ കണ്ണുകൾ അടച്ചു. കണ്ണിൽ ചൂടടിക്കുന്നു.
വളരെ പ്രയാസപ്പെട്ട് കണ്ണു തുറന്നു. ഉദിച്ചുമുകളിലെത്തിയ സൂര്യന്റെ രശ്മികൾ കണ്ണുതുറക്കാൻ പ്രയാസം ഉണ്ടാക്കി. എഴുന്നേറ്റ് കാറിന് മുകളിൽ തന്നെ ഇരുന്നു. അപ്പോഴും ശനിയുടെ അമ്പലത്തിലെ മണി തലക്കുളിൽ ഇടക്കിടെ മുഴങ്ങുന്നു. മന്ത്രം ഒരിക്കൽക്കൂടി ഉറക്കെ ചൊല്ലി. ശനിഭഗവാൻ വന്നില്ലയെങ്കിലും, ഗോതമ്പു കൊയ്യാൻവന്ന ഗ്രാമീണർ 'സ്വാമിജി , സ്വാമിജി' എന്നുവിളിച്ചുകൊണ്ട് എന്റെ കാലുകൾ തൊട്ട് വന്ദിച്ചു. കാറോടിച്ച് വീട്ടിൽ എത്തി. കതകിൽ മുട്ടി വിളിച്ചു. കതകുതുറന്നതും, മന്ത്രം ജപിച്ചാൽ താൻ വരുമെന്ന് ഒരിക്കൽകൂടി തെളിയിച്ചുകൊണ്ട് അതാ നിൽക്കുന്നു ശനിദേവൻ, ഭാര്യയുടെ രൂപത്തിൽ.
A Story by..............ഷാജു വിജയൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo