Slider

കഥ പരോൾ

0
കഥ
പരോൾ
(അബ്ബാസ്‌. എൻ. എം. )
=========================
നാലു വർഷങ്ങൾക്കു ശേഷം സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിച്ചു കൊണ്ട്‌ അയാൾ ബസ്സ്‌ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു,
ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയത്‌ കൊണ്ടാവും അങ്ങാടിയിലെല്ലാം നല്ല തിരക്ക്‌ തന്റെ പ്രിയതമക്കും അമ്മക്കും ഓണകോടി വാങ്ങണമെന്നുണ്ട്‌ പക്ഷെ കാലിയായ പോക്കറ്റ്‌ നോക്കി നെടുവീർപ്പിടാൻ മത്രമെ കഴിഞ്ഞൊള്ളൂ ജയിലിൽ നിന്ന് സമ്പാദിച്ച തുച്ചമായ സംഖ്യ അടുത്തായ്ച പുറത്തിറങ്ങുന്ന തോമസേട്ടന്റെ മകളുടെ കല്യാണത്തിനു കൊടുക്കാൻ ഏൽപ്പിച്ചിട്ടാണു പോന്നത്‌ അല്ലങ്കിലും ഈ പരോൾ താൻ ഒട്ടും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയിരുന്നില്ലല്ലോ
നാലുവർഷത്തിനിടക്ക്‌ ഒരിക്കൽ പോലും പരോളിനു ശ്രമിക്കാത്തതിൽ എല്ലാവർക്കും അത്ഭുതമാണു,തന്നെയുമല്ല ഇത്രയും കാലത്തിനിടയിൽ കാര്യമായി ആരും തന്നെ കാണാൻ ജയിലിൽ വന്നിട്ടുമില്ല.
ജയിൽ സൂപ്രണ്ട്‌ അടക്കമുള്ളവരുടെ നിർബന്ധവും താൽപര്യവും ഒന്നു മാത്രമാണു ഈ പരോളിനു ഞാൻ ഒരുങ്ങിയത്‌ തന്നെ, അതുമല്ല കഴിഞ്ഞ മാസം ഹമീദ്‌ കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു രേഷ്മ ക്ക്‌ ഒരു വിവാഹം ഏകദേശം ശെരിയായിട്ടുണ്ട്‌ എല്ലാം പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്‌ എന്ന്
ഹമീദ്‌ എന്റെ ചങ്ക്‌ ചങ്ങാതി അവൻ മാത്രമാണു നാടും വീടുമായിട്ടുള്ള ഏക ബന്ധം മാസത്തിൽ ഒരിക്കലെങ്കിലും അവൻ വരും വാതോരാതെ സംസാരിച്ചു കൊണ്ട്‌ വൈദ്യരുടെ മോളുടെ അവിഹിതം പിടിച്ചത്‌ തൊട്ട്‌ ഉത്സവത്തിനു കൊണ്ട്‌ വന്ന ആന വിരണ്ടത്‌ അടക്കമുള്ള എല്ലാ വാർത്തകളും അവനാണു എത്തിച്ചു തരാറുള്ളത്‌,
എന്റെ കുഞ്ഞു പെങ്ങൾ രേഷ്മക്കു കല്ല്യണം ശരിയായതും ബാലേട്ടനു ജോലിയിൽ പ്രമോഷനായതും അമ്മക്ക്‌ പ്രഷർ കൂടി കുളിമുറിയിൽ വീണതും ഒരു ആയ്ച ആശുപത്രിയിൽ കിടന്നതടക്കം എല്ലാം വിവരിക്കുമ്പോഴും രമ യുടെ വിവരങ്ങൾ ചോദിക്കുമ്പോൾ മാത്രം അവനെന്തങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറി പലപ്പോഴും അവന്റെ തൊണ്ടയിടറുന്നതും കാണാമായിരുന്നു.
ബസ്സ്‌ മെല്ലെ നീങ്ങി തുടങ്ങി പുറത്തെ കാഴചകളിലേക്ക്‌ കണ്ണുകളെ അയച്ചു ചിന്തകളെ ഭൂതകാലത്തേക്ക്‌ മേയാൻ വിട്ടു അയാളങ്ങനെ ഇരുന്നു.
" പഹയാ എന്തു തടിയാണടോ ഇത്‌ ഗൾഫിൽ ഏതു റേഷൻകടയിന്നാണടോ നീ അരിവാങ്ങുന്നത്‌"
ഹമീദ്‌ തുടങ്ങികഴിഞ്ഞു, ഒന്നര വർഷത്തെ ഗൾഫ്‌ പ്രവാസത്തിൽ നിന്ന് ആറുമാസത്തെ ലീവിനു നാട്ടിൽ വരുമ്പോൾ എയർപ്പോർട്ടിൽ തന്നെ സ്വീകരിക്കാൻ വന്നതാണു ഹമീദും സുകു വും മുസ്താഖ്‌ മെല്ലാം
" അതെയ്‌ കുപ്പി ഒന്നും കൊണ്ടന്നില്ലെ" സുകുവാണു ചോദിച്ചത്‌ " നീ ബേജാറാവല്ല രമണാ എല്ലാമുണ്ട്‌" അവനു മറുപടി കൊടുത്തു അവനു സന്തോഷമായി വരുന്ന വഴിയിൽ ചായകുടിക്കാൻ നിർത്തിയപ്പോഴാണു ഹമീദ്‌ പറഞ്ഞത്‌
അടുത്ത ഞായറായ്ച മുതൽ പെണ്ണുകാണൽ പരിപാടി ആരംഭിക്കുകയാണു ഒരുങ്ങി ഇരുന്നു കൊള്ളുക " ബാലേട്ടൻ അഞ്ചാറു പെൺ വീട്ടുകാരുടെ വിലാസങ്ങൾ തന്നിട്ടുണ്ട് നമ്മുക്ക്‌ അതെല്ലാം പോയി നോക്കണം" അവൻ പറഞ്ഞു നിർത്തി.
അടുത്ത ഞായർ മുതൽ രണ്ടായ്ചകാലം പെണ്ണുകാണൽ പരിപാടി തുടർന്നു കൊണ്ടെയിരുന്നു അവസാനം തന്റെ ജീവിത സഖിയായി രമയെ കണ്ടത്തുകയും ചെയ്തു.
പിന്നെ ഒരു കാത്തിരിപ്പായിരുന്നു കല്യാണ ദിവസത്തിനായി, പുലരുവോളം അവളുമായി ഫോണിൽ സംസരിച്ചു കൊണ്ടിരുന്നു ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം പറഞ്ഞു ഭാവി ജീവിതത്തിന്റെ പ്രതീക്ഷകളും ആകുലതകളും പങ്കുവെച്ചു, രണ്ടാളുടെയും നഷ്ട പ്രണയങ്ങളെ കുറിച്ചു പറഞ്ഞു ചിരിച്ചു അവളുടെ മുറച്ചെറുക്കനുമായുള്ള പ്രണയവും അത്‌ തകർന്നതും അങ്ങനെ എല്ലാം പരസ്പരം പറഞ്ഞു മനസ്സുകൾ തമ്മിൽ വല്ലാതെ അടുത്തു , പിന്നെ എല്ലാം കൊണ്ടും ഒന്നാവാനുള്ള ആദിവസത്തിനുള്ള കാത്തിരിപ്പായിരുന്നു.
ഒടുവിൽ ആ സുദിനം വന്നത്തി കുടുംബ ക്ഷേത്രത്തിൽ വെച്ച്‌ അവളുടെ കഴുത്തിൽ താലി കെട്ടി എന്റെ സ്വന്തമാകി, സന്ധ്യയായി കല്യാണവീട്ടിലെ ബഹളങ്ങളെല്ലാം അവസാനിച്ചു പിരിഞ്ഞു പോവാൻ കൂട്ടാകാതെ വീണ്ടും ചുറ്റി പറ്റി നിന്നിരുന്ന സ്നേഹിതമാരെയെല്ലാം നിർബന്ധിച്ചും ശ്വാസിച്ചും പറഞ്ഞയച്ചു , ഞങ്ങളുടെ മാത്രമായ ഒരു ലോകത്തേക്ക്‌ പ്രവേശിച്ചു ,
"ഡീ രമെ മൂധേവീ നീ അവനെയും കെട്ടി സുഖിക്കാമെന്നു കരുതണ്ടഡീ ഇറങ്ങി വാ ഡീ.. " ഈ അലർച്ച കേട്ടാണു മുറി വിട്ട്‌ പുറത്തിറങ്ങിയത്‌ മുറ്റത്ത്‌ നാലഞ്ചു ചെറുപ്പക്കർ കയ്യിൽ വടിയും മറ്റ്‌ എന്തല്ലാമോ ഉണ്ട്‌ എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ട്‌ വീട്ടിലേയും അയൽപക്കത്തെ വീടുകളിലെയും എല്ലാരും പുറത്തിറങ്ങീട്ടുണ്ട്‌ തന്റെ പിന്നിലായി നിലയുറപ്പിച്ച രമയെ നോക്കി പച്ചതെറി പറയുന്ന ചെറുപ്പകാരനെ ഞാൻ നോക്കി എവിടെയോ കണ്ടിട്ടുണ്ട്‌ രമയും ബാലേട്ടനും അമ്മയും രേഷ്മയുമെല്ലാം സ്ത്ംഭിച്ചു നിൽക്കുകയാണു,
" ചന്ദ്രേട്ടാ എന്താ ഇത്‌ " എന്റെ പിന്നിലായിരുന്ന രമ മുന്നോട്ട്‌ വന്നു ചോദിച്ചു അതെ അതു അവനാണു ചന്ദ്രൻ അവളുടെ മുറച്ചെറുക്കൻ ,
"നീ പോയി ചാവ്‌ "
എന്ന് പറഞ്ഞതും കൈയിലുണ്ടായിരുന്ന കത്തിയെടുത്ത്‌ അവൻ രമക്കു നേരെ വീശിയതും ഒരുമിച്ചായിരുന്നു അവനെ ചവിട്ടി രമയെ പെട്ടന്നു തള്ളിമാറ്റി തെറിച്ചു വീണ രമക്കു നേരെ കത്തിയുമായി നീങ്ങുന്ന അവനെയും സുഹ്യത്തുക്കളേയും കയ്യിൽ കിട്ടിയ വിറക്‌ കഷ്ണം കൊണ്ട്‌ ഞാനും അക്രമിച്ചു ഒടുവിൽ അവളുടെ നേരെ പാഞ്ഞടുക്കുന്ന ഒരുത്തനു നേരെ ഞാൻ വീശിയ വിറകു കൊള്ളി അവന്റെ തല തകർത്തു വല്ലാത്ത ഒരു അലർച്ചയോടെ അവൻ താഴെ വീണു പിടഞ്ഞു എല്ലാം കണ്ട്‌ ഭയന്ന് ചന്ദ്രനടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു .
ബസ്സിന്റെ പെട്ടന്നുള്ള ബ്രേക്‌ ചവിട്ടുന്ന ശബ്ദമാണു ചിന്തകളിൽ നിന്ന് ഉണർത്തിയത്‌ ,
ഏതോ ബൈകുകാരൻ ബസ്സിനു കുറുകേ ചാടിയതാണു അടുത്ത രണ്ട്‌ സ്റ്റോപ്‌ കഴിഞ്ഞാൽ തനിക്കു ഇറങ്ങണം, ബസ്സ്‌ വീണ്ടും മുന്നോട്ട്‌ നീങ്ങി ബസ്സിൽ നിന്ന് ഇറങ്ങിയ ആളുകൾക്കിടയിൽ കണ്ണുടക്കി തന്റെ രമയെ പോലെ ഒരുത്തി കയ്യിൽ ഒരു കുഞ്ഞു മായി നടന്നകലുന്നു കൂടെ ഓരാളുമുണ്ട്‌ മുഖം വ്യക്തമല്ല , ബസ്സിലിരുന്നു നടന്നകലുന്ന അവരെ കണ്ണിൽ നിന്നു മായും വരെ നോക്കി.
ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കാൻ തുടങ്ങി കാര്യമായ മാറ്റങ്ങൾ ഒന്നും അങ്ങാടിക്കു സംഭവിച്ചിട്ടില്ല ഫ്രണ്ട്‌സ്‌ സ്പോർട്‌സ്‌‌ ആൻഡ്‌ ആർട്‌സ്‌ ക്ല്ബും വായനശാലയും കാലിയായി കിടക്കുന്നു തന്റെ വിപ്ലവ ചിന്തകൾക്കും കലാകായിക പ്രവർത്തനങ്ങൾക്കും പ്രചോദനമായ മഹത്‌ കൂട്ടായ്മുടെ തകർച്ച വിളിച്ചോതുന്നതരത്തിൽ ക്ലബിന്റെ ബോർഡ്‌ ദ്രവിച്ചു ഒറ്റ കമ്പിയിൽ തൂങ്ങിയാടുന്നു തന്നെ കടന്നുപോകുന്ന പരിചിതമുഖങ്ങളിൽ പലതിലും ഒരു പുച്ഛമോ സഹതാപമോ നിഴലിക്കുന്നു മറ്റു ചിലർ ഒന്നു ചിരിച്ചു തങ്ങളുടെതായ ലോകത്തേക്ക്‌ തിരക്കിട്ടു നടന്നു നീങ്ങുന്നു ഒരിക്കൽ ഈ അങ്ങാടിയുടെ നിറ സാന്നിദ്ധ്യമായിരുന്ന താൻ ഒരു അപരിചിതനെപോലെ ആയിരിക്കുന്നു , തന്നെ കടന്നു പോയ ഓട്ടോറിക്ഷ കുറച്ചു മുന്നോട്ട്‌ പോയി നിന്നു ഹമീദിന്റെ ഓട്ടോയാണു അവൻ നിർത്തി ഓടിവന്നു കെട്ടിപ്പിടിച്ചു ഒന്നും പറയാൻ കഴിയാതെ പൊട്ടികരഞ്ഞു അവൻ തനിക്കും നിയന്ത്രിക്കാൻ പറ്റിയില്ല അവനോടൊന്നിച്ചു ഓട്ടോയിൽ വീട്ടിലേക്ക്‌ തിരിക്കുമ്പോൾ രണ്ടാൾക്കും ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്റെ വീട്ടിലേക്കുള്ള റോഡിലേക്ക്‌ തിരിയുന്ന സമയത്താണു അവനോട്‌ പറഞ്ഞത്‌ ഞാൻ ആദ്യം വീട്ടിൽ പോവട്ടെ നമ്മുക്ക്‌ വൈകീട്ടു കാണാം ഒന്നും പറയാതെ ഒന്നു മൂളുകമാത്രം ചെയ്തു അവൻ തന്നെ വീട്ടിന്റെ മുന്നിൽ വിട്ട്‌ ഞാൻ എന്റെ വീട്ടിൽ ഉണ്ടാവും എന്ന് മാത്രം പറഞ്ഞ്‌ അവൻ പോയി.
അമ്മ വരാന്തയിൽ തന്നെയുണ്ട്‌ പാവം ക്ഷീണിച്ചു വല്ലാതെയായിരിക്കുന്നു കുറെ നേരം തന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു പിന്നെ തന്നെ കെട്ടിപിടിച്ചു ഒരു പാട്‌ കരഞ്ഞു താൻ അപ്പോഴും തന്റെ പ്രിയതമയെ തേടുകയായിരുന്നു അകത്തു നിന്ന് ചേട്ടത്തിയമ്മ വന്നു നോക്കി
" എട്ടത്തിയമ്മെ രമ എവിടെ?" അവർ മറുപടിയൊന്നും പറയാതെ അകത്തേക്കു കയറിപോയി അമ്മയുടെടെ കരച്ചിൽ ഒന്നു ഉച്ചത്തിലായോ? വരന്തയോട്‌ ചാരിയുള്ള തന്റെ മുറി ലക്ഷ്യമാക്കി നടന്നു വതിൽ തള്ളിതുറന്നു അനിയത്തി രേഷ്മയാണു കട്ടിലിൽ കിടന്നു ആരോടോ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണു തന്നെ കണ്ടതും ഫോൺ കട്ട്‌ ചെയ്തു എണീറ്റു.
" രേഷ്മ നീ വലിയ പെണ്ണായല്ലോ " അവൾ തല കുമ്പിട്ടു നിൽകുകയാണു എന്റെ ചോദ്യത്തിനു ഒന്നും പറയാതെ അവളും മുറിവിട്ടു പുറത്ത്‌ പോയി
എന്തുപറ്റി എല്ലാർക്കും , ആർക്കും ഞാൻ വന്നത്‌ ഇഷ്ടമായില്ലാ എന്ന് തോനുന്നു രമയുടെ വീട്‌ വരെ ഒന്നു പോയാലോ? പുറത്തു ബൈകിന്റെ ശബ്ദംകേട്ടു അത്‌ ബാലേട്ടനാണു ചേട്ടത്തി വിളിച്ചിട്ടു വരുന്നതാണു എന്ന് തോനുന്നു
" അമ്മേ അവൻ എന്ത്‌ കണ്ടിട്ടാ ഇപ്പോ ഇങ്ങോട്ട്‌ കയറിവന്നത്‌ രേഷമയുടെ ചെറുക്കന്റെ വീട്ടുകാരറിഞ്ഞാൽ എന്താവും " ഇത്‌ ചോദിച്ചു കൊണ്ടാണു ബാലേട്ടൻ വരാന്തയിലേക്ക്‌ കയറുന്നത്‌
" അമ്മക്കറിയുന്നതല്ലെ എത്ര ആലോചനകളാ ആങ്ങള കൊലപാതകിയാ എന്ന് പറഞ്ഞ്‌ മുടങ്ങിയത്‌ എനിക്കും രണ്ട്‌ പെൺങ്കുട്ടോളാ വളർന്നു വരുന്നത്‌ നല്ല ഒരു ഓണമായിട്ട്‌ സന്തോഷം കളയാനാണോ അവനിങ്ങോട്ട്‌ വന്നിട്ടുള്ളത്‌"
ബാലേട്ടൻ സംസാരിച്ചു കൊണ്ടെയിരുക്കുകയാണൂ
നെഞ്ചത്ത്‌ വലിയ കല്ല് കൊണ്ട്‌ ഇടിച്ചത്‌ പോലെ ഒരു അവസ്‌ഥ ഒന്നും പറയാതെ മുറിവിട്ട്‌ പുറത്തിറങ്ങി
"ഞാൻ പോവാണമ്മെ" അത്രമാത്രം പറഞ്ഞൊപ്പിച്ചു ഇറങ്ങി നടന്നു , "മോനെ" അമ്മകരയുകയാണു തിരുഞ്ഞു നോക്കതെ നടന്നു എവിടെ പോകണം എന്ത്‌ ചെയ്യണം ഒരു എത്തും പിടിയും കിട്ടുന്നില്ല നടത്തം അവസാനിച്ചത്‌ ഹമീദിന്റെ. വീട്ടിന്റെ മുറ്റത്താണു തന്നെ പ്രതീക്ഷിച്ചത്‌ പോലെ അവൻ അവിടെകാത്തിരിക്കുന്നുണ്ട്‌ .
അന്ന് രാത്രി ഭക്ഷണമെല്ലാം കഴിച്ചു കിടക്കുന്നതിനു മുൻപ്‌ അവൻ എല്ലാ കഥകളും പറഞ്ഞു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഈ ഭൂമി പിളർന്നു താൻ അതിലേക്ക്‌ അങ്ങ്‌ ആഴ്‌ന്ന് പോയിരുന്നങ്കിൽ എന്ന് അയാൾ ആത്മാർത്തമായി ആഗ്രഹിച്ചു തന്റെ അമ്മ ഒഴിച്ചു ആരും താൻ ജയിലിൽ നിന്ന് തിരിച്ചു വരുന്നത്‌ ആഗ്രഹിക്കുന്നില്ല , താൻ ആർക്കുവേണ്ടിയാണോ വഴക്കിട്ടു കൊലപാതകിയായത്‌ അവൾ തന്റെ രമ അവളുടെ മുറച്ചെറുക്കൻ ചന്ദ്രനെയും കെട്ടി ഒരു കുട്ടിയുമായി സന്തോഷത്തോടെ കഴിയുന്നു.
നേരം പുലരുവോളം ഉറങ്ങാൻ സാധിച്ചില്ല , ആരേയും കുറ്റപെടുത്താൻ തോനുന്നില്ല അവരവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ അവരുടെ തീരുമാങ്ങൾ തന്നെയാണു ശരി, എങ്കിലും ചെയ്ത തെറ്റിനു ശിക്ഷ സ്വയം ചോദിച്ചുവാങ്ങിയതാണു എന്നിട്ടും തന്നെ പഴയ ഞാനായി കാണാൻ ആർക്കും കഴിയില്ല എന്നത്‌ സത്യമാണു , എല്ലാം എന്റെ വിധിയാണു മനഃപ്പൂർവ്വമല്ലങ്കിലും ഞാനും ഒരു കൊലപാതകിയാണു ദൈവം തന്ന ജീവനെടുക്കാൻ തനിക്കെന്താ അധികാരം ഒരു പക്ഷെ അതിനുള്ള ശിക്ഷയാവും ഇതല്ലാം.
ആലോചിച്ചും സമയം പോയതറിഞ്ഞീല ഹമീദ്‌ വന്ന് വിളിച്ചപ്പോഴാണറിയുന്നത്‌ ഉടനെ എണീറ്റു അവനോടൊപ്പം കുളത്തിൽ പോയി കുളിച്ചു വന്നു അവന്റെ പെരുന്നാൾ ഡ്രസ്സിനൊപ്പം തനിക്കും ഓണത്തിനു ഡ്രസ്സ്‌ ഒരുക്കി വെച്ചിരിക്കുന്നു.
"മോൻ വെഷമിക്കണ്ട എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണു, മോന് ഞങ്ങളെല്ലാം ഇല്ലെ"
ഹമീദിന്റെ ഉമ്മാന്റെ വാക്കുകൾ കണ്ണീരോടെയാണു കേട്ടത്‌ , പെട്ടന്ന് ഒരുങ്ങി ഹമീദിനു പെരുന്നാൾ പള്ളിക്കു പോവാനുള്ളതാണു അവനോടൊപ്പം ഓട്ടൊയിൽ പുറപ്പെട്ടു വഴിയിലുടനീളം നാടിന്റെ അവസ്ഥയെ കുറിച്ചു വാതോരാതെ ഹമീദ്‌ സംസാരിച്ചു കൊണ്ടിരുന്നു പള്ളിയോടടുപ്പിച്ച്‌ ഓട്ടോ നിർത്തി അവൻ പള്ളിയിലേക്ക്‌ കയറിപോയി ഓണാശംസകളും ഈദ്‌ മുബാറക്കുമെല്ലാം നേർന്ന് പലരും തന്നെയും കടന്നു പോയി സന്തോഷ തരുന്ന മുഖങ്ങൾ ,
അയാൾ സ്വയം സന്തോഷവാനാവാൻ ശ്രമിച്ചു അങ്ങിനെ നിന്നു ,
അന്യനാട്ടുകാരായ ആളുകൾ കൗതുകത്തോടെ നോക്കുന്നുണ്ട്‌ , മുസ്ലിം പള്ളിക്കു മുന്നിൽ ഹിന്ദു യുവാവ്‌ ആരെയോ കാത്തു നിൽകുന്നത്‌, അവർക്കറിയില്ലല്ലോ ഹമീദ്‌ പ്രാർത്ഥനക്കുകയറുമ്പോൾ താൻ പള്ളിക്കു പുറത്ത്‌ തിണ്ണയിൽ കാത്തിരിക്കാറുണ്ടായിരുന്നു എന്ന്,
ഹമീദ്‌ പ്രാർത്ഥനകഴിഞ്ഞു വന്നു ഓട്ടോ പിന്നെയും മുന്നോട്ട്‌ നീങ്ങി ദേവീ ക്ഷേത്ര പരിസരത്തെത്തിയപ്പോ അവൻ ഓട്ടോ നിർത്തി.
"ചെല്ല് പോയി തൊഴുതു പ്രാർത്ഥിച്ചു വാ നല്ലൊരു ദിവസായിട്ട്‌ ഇങ്ങനെ ചടഞ്ഞ്‌ കൂടി ഇരിക്കല്ലാ"
ദേവിക്കുമുന്നിൽ മനമുരുകി പ്രാർത്ഥിച്ചു മനസ്സിനു വല്ലാത്ത ഒരു ശാന്തത കൈവന്നപോലെ തിരിച്ച്‌ പോകുമ്പോൾ ഹമീദിനോടായി പറഞ്ഞു
" ഡാ എനിക്കു ഒരു അമ്മക്ക്‌ കൊടുക്കാൻ ഒരു ഓണകോടി വാങ്ങിതരണം നീ "
അതും വാങ്ങിച്ചു പോവേണ്ട സ്ഥലം പറഞ്ഞപ്പോൾ നെറ്റി ചുളിച്ചു അവൻ ചോദിച്ചു
" അത്‌ വേണോ , കുഴപ്പമാവൂലെ"
" ഒരു കുഴപ്പവും ഇല്ല നീ വണ്ടി എടുക്ക്‌"
പിന്നെ അവനൊന്നും പറഞ്ഞില്ല മൂന്ന് കിലോമീറ്റർ താണ്ടി പാടത്തിനടുത്ത ഓടിട്ട ഒരു കൊച്ചു വീടിന്റെ മുന്നിൽ ഓട്ടോ നിർത്തി കൈയ്യിലെ പൊതിയുമായി ആ വീട്ടിലേക്ക്‌ നടന്നു.
മുറ്റത്ത്‌ ഒന്നും ആരേയും കാണുന്നില്ല തിരുവേണത്തിന്റെ ആരവങ്ങളൊന്നുമില്ല,
"ഇവിടെ ആരുമില്ലെ" ഒരു സ്ത്രീ വന്നു മുഖം കാണിച്ചു
" ആരാ "
"അമ്മയില്ലെ ഇവിടെ"
" അമ്മെ ഒരാൾ കാണാൻ വന്നിരിക്കുന്നു" എന്ന് പറഞ്ഞ്‌ അവർ പോയി കുറച്ച്‌. കഴിഞ്ഞപ്പോ വടിയും കുത്തി അവശയായ ഒരു കോലത്തിൽ അവർ വന്നു ചാരുപടിയിൽ വന്നിരുന്നു " മോൻ ഏതാ" ക്ഷീണിച്ച ശബ്ദത്തിൽ അവർ ചോദിച്ചു
"ഞാൻ കുറച്ചപ്പുറത്തുള്ളതാ അമ്മയെ ഒന്നു കാണാൻ വന്നതാ" ഇത്‌ പറഞ്ഞു കൈയ്യിലുള്ള പൊതി അവരുടെ കൈയ്യിൽ വെച്ചു കൊടുത്തു , അത്‌ തുറന്നു നോക്കി അവരുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി വിടർന്നു
" നാലഞ്ചു വർഷങ്ങളായി ഇത്‌ പോലെ ഒരു ഓണകോടി കിട്ടീട്ട്‌ എന്റെ
കുഞ്ഞോൻ മരിച്ചതിൽ പിന്നെ ഇത്‌ ആദ്യത്തേതാ മോനെ ഈശ്വരൻ അനുഗ്രഹിക്കും" പറയുമ്പോൾ അവരുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
ആ കാലു പിടിച്ചു ഒരു പാട്‌ പൊട്ടിക്കരഞ്ഞു " അമ്മ എന്നോട്‌ പൊറുക്കണം " വേറെ ഒന്നും പറയാൻ കഴിഞ്ഞില്ല, കൂടുതൽ ഒന്നും പറയാതെ തിരിച്ചു നടന്നു, പിറകിൽ കുഞ്ഞിമോന്റെ മാലയിട്ട ഫോട്ടോക്ക്‌ മുന്നിലെ വിളക്കിലെ തിരിനാളം ഒന്നുകൂടി തെളിഞ്ഞു കത്തി മുഖത്തെ പുഞ്ചിരി ഒന്നു കൂടി വ്യക്തമായി തെളിഞ്ഞു .
#അബ്ബാസ്‌ എൻ. എം
അബൂദാബി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo