
ഒമ്പത് ബി ക്‌ളാസ്സിലിരുന്ന് ആയിരം വട്ടം എമ്പോസിഷൻ എഴുതുമ്പോഴാ നസീറിന്റൊരു ചോദ്യം .
"ടാ അന്റെ കൈയ്യക്ഷരം ന്ത് ഭംഗിയാ.. എനിക്കൊരു ലൗ ലെറ്റർ എഴുതിത്താടാ.."
മേരിക്കുട്ടി ടീച്ചർ മലയാളം വാക്കുകൾ തന്നിട്ട് അതിന്റെ ഇംഗ്ലീഷ് എഴുതാൻ പറഞ്ഞതാ. 'കഥാപാത്രം' അതിന്റെ ഇംഗ്ലീഷ് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. വെറുതെ സ്പേസ് വിടണ്ടാന്ന് കരുതി ഞാനങ്ങാട്ടെഴുതി "Storry plate ". ഇതുകാരണം ഞാനാ സ്കൂളിൽ തന്നെ കഥാപാത്രായി . ആയിരം ഇമ്പോസിഷനും കിട്ടി.
ഞാൻ ചോദിച്ചു " ആർക്കാണ്ടാ ലെറ്റർ ? "
"ഒമ്പത് സിയിലെ സമീറാക്ക് " നാണത്തോടെ അവൻ പറഞ്ഞു.
"ന്നാ പോയി നാല് തേൻമുട്ടായി വാങ്ങി വാ " എന്നും പറഞ് ഞാൻ ജോലി തുടങ്ങി.. അവൻ എത്തിയപ്പോഴേക്കും ലെറ്റർ റെഡി. ആത്മാർഥതയില്ലാത്തവൻ എന്ന പഴി വീട്ടുകാരിൽ നിന്നും ടീച്ചർ മാരിൽനിന്നും കേൾക്കുന്നത് ഇതൊന്നും അവരറിയാതെ പോയത് കൊണ്ടാണ്.
"ഒമ്പത് സിയിലെ സമീറാക്ക് " നാണത്തോടെ അവൻ പറഞ്ഞു.
"ന്നാ പോയി നാല് തേൻമുട്ടായി വാങ്ങി വാ " എന്നും പറഞ് ഞാൻ ജോലി തുടങ്ങി.. അവൻ എത്തിയപ്പോഴേക്കും ലെറ്റർ റെഡി. ആത്മാർഥതയില്ലാത്തവൻ എന്ന പഴി വീട്ടുകാരിൽ നിന്നും ടീച്ചർ മാരിൽനിന്നും കേൾക്കുന്നത് ഇതൊന്നും അവരറിയാതെ പോയത് കൊണ്ടാണ്.
"ടാ നീയും വാ കൂട്ടിന്.. ഇക്കൊറ്റക്ക് പേടിയാ "
തേൻമിട്ടായി കയ്യിൽ കിട്ടാത്തോണ്ട് പോവാൻ നിർബന്ധിതനായി. കൂട്ടുകാരിയോട് ചിരിച്ച് ഗോവണിപ്പടി ഇറങ്ങിവരുന്ന അവളെ ഞാൻ ആദ്യമായി കണ്ടു.. സുന്ദരിയാണ്. അല്ലേലും സുന്ദരികളോടൊപ്പം രണ്ട് വാലിനെ ദൈവം കൊടുക്കും. അത് പ്രകൃതി നിയമമാണ്. ചെറിയ വിടവുകളുള്ള പല്ലുകൾ അവളുടെ ചിരിയെ കൂടുതൽ ഭംഗിയുള്ളതാക്കി. നസീറാണേൽ നിന്ന് വിറക്കാണ് . പ്രേം നസീറിന്റെ മാനം കളയാനുണ്ടായ ചങ്ങായിന്ന് മനസ്സിൽ കരുതി.
അവളടുത്തെത്തിയതും ലെറ്ററും കൊടുത്തോരോട്ടമായിരുന്നു അവൻ. അതോടെ അവളുടെ വായിലിരിക്കുന്നതൊക്കെ ഞാൻ കേട്ടു. ശേഷം ടീച്ചറും അവളുടെ ആങ്ങളയും എന്നേ സന്ദർശിക്കാൻ വന്നിരുന്നു. ലെറ്റെറിൽ കൃത്യമായി നസീറിന്റെ പേരും ക്ലാസും എഴുതിയത് കൊണ്ട് ഉപഹാരങ്ങൾ അവൻ ഏറ്റുവാങ്ങി.
ഇതോടെ അവളെന്റെ മനസ്സിൽ ഒരു കൂട് കൂട്ടിയിരുന്നു. അവളെ എങ്ങനെയെങ്കിലും വളക്കാൻ ഞാൻ തീരുമാനിച്ചു. ഉമ്മ നട്ടുനനച്ചുണ്ടാക്കിയ ചാമ്പക്ക, പേരക്ക, പുളി, ഞാവൽപ്പഴം ഇതൊക്കെ ഞാൻ അവളുടെ ക്‌ളാസ്സിലെ എന്റെ അയൽവാസിപ്പെണ്ണ് വഴി എക്സ്പോർട്ട് ചെയ്‌തു. ആദ്യം കൊടുക്കുന്നത് ഞാനാണെന്നറിയാതെയും പിന്നെ അറിഞ്ഞും. അന്ന് ചീത്തപറഞ്ഞതിൽ ക്ഷമ ചോദിച്ച് ഒരു തുണ്ട് പേപ്പർ അയൽവാസി വഴി എന്നിലെത്തിയപ്പോൾ ലോകം കയ്യടക്കിയ സന്തോഷായിരുന്നു.
അവൾക്കെന്നോട് ചെറിയ ഇഷ്ട്ടമുണ്ടെന്നറിഞ്ഞതോടെ അടുത്ത ലെറ്റർ വിക്ഷേപണത്തിന് ഞാൻ തയ്യാറെടുത്തു.
അന്നൊരു മഴയുള്ള ദിവസം..
സ്കൂളിൽനിന്ന് വീട്ടിലേക്കെത്താൻ ഒരു വീടിന്റെ മുന്നിലൂടെയുള്ള കുറുക്കുവഴിയിലൂടെയായിരുന്നു അവൾ പോയിരുന്നത് . സ്ക്കൂൾ വിട്ടയുടനെ ഞാൻ ഓടി അവിടെ അവളെയും കാത്ത് നിന്നു. വെള്ളമുണ്ടും പുതിയൊരു ഷർട്ടും വേഷം . ആ സുന്ദര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചെറിയ ചാറ്റൽ മഴ യുടെ സാന്നിധ്യവുമുണ്ടായിരുന്നു.
എന്നെ കണ്ടതും അവളിൽ ഒരു പുഞ്ചിരി വിടർന്നു. അതൊരു സിഗ്നലാക്കി കണക്കിലെടുത്ത് ഞാൻ വേഗം അവളടുത്തേക്ക് നീങ്ങിയതും കാൽ വഴുതി ചക്ക വീണപോലെ ചളിയിൽ വീണതും ഒരുമിച്ചായിരുന്നു.
ആ വീട്ടുകാരുടെ പൊട്ടിച്ചിരിയും മറ്റുകുട്ടികളുടെ കളിയാക്കിച്ചിരിയും എനിക്ക് സഹിക്കാവുന്നതായിരുന്നു. പക്ഷേ ഓളെ ആ കൊലച്ചിരി......
ആ പല്ലിന്റെ വിടവിലൂടെ ഒരോട്ടോറിക്ഷക്ക് കയറിപ്പോകാം എന്നൊക്കെ അപ്പോ തോന്നി. പിന്നെ എന്നെ കാണുമ്പോഴുള്ള അവളുടെ ആക്കിയ ചിരി കാരണം ചളിയിൽ അലിഞ്ഞു പോയ ആ പ്രണയ ലേഖനത്തോടൊപ്പം എന്റെ (ആ ) പ്രണയവും ഞാൻ കുഴിച്ചു മൂടി..
അന്നാണെനിക്കൊരു കാര്യം മനസ്സിലായത്. ഈ മഴയും പ്രണയവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കുറച്ചെങ്കിലും പ്രണയത്തിന് ബന്ധള്ളത് പുളിയോടും പുളിയച്ചാറിനോടുമൊക്കെയാണ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക