Slider

ജീവതന്തു.

0
Image may contain: 1 person

എന്റെ മകൾ ഉറങ്ങിയിട്ട് ഏഴുവർഷമായി അച്ചോ..". സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. അഗസ്റ്റിന്റെ മുന്നിൽ മുട്ടുകുത്തിക്കരഞ്ഞുകൊണ്ട് ജസ്റ്റിൻ തോമസ് പറഞ്ഞു.
"ഏഴു വർഷമായ് ഉറങ്ങുന്നില്ലന്നോ" ഫാ. അഗസ്റ്റിൻ അത്ഭുതത്തോടെ ചോദിച്ചു.
"അതെ... രാത്രിയിൽ അവൾക്ക് ഉറക്കം വരാറില്ല".
സാന്ദ്ര, എന്റെ മകൾഎസ്എസ്എൽസി വിദ്യാർത്ഥിനിയാണ്,
എന്താണ് കാരണമെന്നറിയില്ല, കാണിക്കാത്ത സ്ഥലമില്ല ഫാദർ,എല്ലാവരും ഒരു കുഴപ്പവുമില്ലായെന്ന് പറയുന്നു ".
"അവളുടെ അമ്മയുടെ തോരാത്ത കണ്ണുനീർ.. എന്റെയും ഉറക്കം കെടുത്തുന്നു''.ജസ്റ്റിൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞു.
ഫാ. അഗസ്റ്റിൻ ആ കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചു. "പോയി രണ്ടാഴ്ച കഴിഞ്ഞ് വരൂ ".
സാന്ദ്രയ്ക്ക് കിടന്നിട്ടുറക്കം വരുന്നില്ല. മനുഷ്യൻ ഗാഢനിദ്രയിലുണരുന്ന സമയത്ത് അന്ധകാര ദർശനങ്ങൾ ഉണർത്തുന്ന ചിന്ത അവളിൽ ഭീതി ജനിപ്പിച്ചു. ഒരാത്മാവ് അവളുടെ മുഖം ഉരുമ്മിക്കടന്നു പോയി.അവൃക്തമായ സ്ത്രീരൂപം അവളെ താലോലിച്ചു.ആത്മാവിന്റെ വിലാപം അവളുടെ കാതുകളിൽ മുഴങ്ങി. എന്റെ പ്രാണനാഥൻ നിന്നെ ക്കാണുവാൻ കേഴുന്നു... തുടർന്നുള്ള തേങ്ങിക്കരച്ചിൽ.
രാത്രി നീണ്ടതായ് സാന്ദ്രയ്ക്ക് തോന്നി. പ്രഭാതത്തിനായ് അവൾ കാത്തു കിടന്നു.
'ഇന്നലെപ്പിറന്ന നിനക്കെന്തറിയാം. നിന്റെ പൂർവ്വികരോട് അന്വേഷിക്കുക.. അവർ നിനക്ക് കഥകൾ പറഞ്ഞു തരും.. സ്നേഹത്തോടെ ആശ്ലേഷിക്കും... പൊടിയാകുന്നതുവരെ നന്മകൾ നിന്നിൽ നിറയ്ക്കും.. '.സാന്ദ്രയുടെ കാതുകളിൽ അശരീരി പോലെ മുഴങ്ങി കേട്ടു.
രണ്ടാഴ്ചയ്ക്ക് ശേഷം.ഫാ. അഗസ്റ്റിൻ സാന്ദ്രയുടെ നിറുകയിൽ കൈവച്ച് പ്രാർത്ഥിച്ചു. മുന്നിലിരിക്കുന്ന മദർ തെരേസയുടെ രൂപം കൈ നീട്ടി അവളെ ആശ്ലേഷിക്കുന്നതായ് തോന്നി.
"ജസ്റ്റിൻ താങ്കൾ ആരോടോ ക്ഷമിക്കുവാനുണ്ട്,അതാണ് താങ്കളുടെ മകളുടെ നിദ്രാഭംഗത്തിന് കാരണം ".
"ഇല്ല ഫാദർ... ആരോടുമില്ല".
"ആലോചിക്കൂ.. ".
'നീ നിന്റെ പിതാവിനെ മറന്നോ.. '.ജസ്റ്റിന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു.
"എന്റെ അപ്പനെ കണ്ടിട്ട് പതിനെട്ട് വർഷമായ് ഫാദർ ".
"അതെന്താണ് കാണാത്തത്".
"എന്റെ അമ്മ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. ഞങ്ങൾ മൂന്നു മക്കളായിരുന്നു. ഞാനും എന്റെ ഇളയ രണ്ട് സഹോദരിമാരും. അമ്മയില്ലാത്തതിനാൽ സഹോദരിമാരെ വളർത്തിയത് ഞാൻ തന്നെയായിരുന്നു. അപ്പന് കൃഷിയായിരുന്നു. സഹോദരിമാർ നല്ലരീതിയിൽ നഴ്സിങ്ങ്കോഴ്‌സ് പൂർത്തിയായി. ഉള്ള സ്ഥലം മുഴുവൻ വിറ്റ് അപ്പൻ അവരുടെ വിവാഹം നടത്തിക്കൊടുത്തു.കുടുംബത്തിന് വേണ്ടി അധ്വാനിച്ച എനിക്ക് കാര്യമായ സ്വത്തുക്കളൊന്നും തരാത്തതിനാൽ ഞാൻ അപ്പനുമായ് വഴക്കിട്ടു ഇരുപത്തിയെട്ടാം വയസ്സിൽ വീട് വിട്ടിറങ്ങി. കുടുംബഭാരംമൂലം പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കുവാൻ കഴിഞ്ഞുള്ളൂ".
"കോഴിക്കോടിന്റെ മലഞ്ചെരുവിൽ നിന്നാണ് പാലക്കാടിന്റെ മലയോരമായ അഗളിയിലെത്തിയത്. കൈ മുതലായ് കിട്ടിയ കാർഷിക പാരമ്പര്യം തുണയായ്. അത്യാവശ്യം വരുമാനവും കൃഷിയിടവുമൊക്കെയായി. കർഷകനായ ജോസഫിന്റെ മകൾ മോളിക്കുട്ടിയെയാണ് വിവാഹം ചെയ്തത്.അപ്പനും അമ്മയും മരിച്ചു പോയെന്നാണ് മോളിക്കുട്ടിയുടെ അപ്പച്ചനോട് പറഞ്ഞത് ".
"ജസ്റ്റിൻ ഇന്ന് തന്നെ അപ്പനെ കാണുവാൻ പോകണം,മാപ്പപേക്ഷിക്കണം".
വീടുവിട്ടിറങ്ങുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് കാലു പിടിച്ചു കരയുന്ന അപ്പനെ ജസ്റ്റിൻ ഓർത്തു.
"മണ്ണും പൊന്നും ഞാനധ്യാനിച്ചുണ്ടാക്കുമെടാ മോനേ.. ". വാക്കുകൾ കാതുകളിൽ അലയടിച്ചു.
കാടുകയറിക്കിടക്കുന്ന വീട്.മേൽക്കൂരയിൽ വള്ളിപ്പടർപ്പുകൾ. ജസ്റ്റിൻ മകളെയും കൂട്ടി തെക്കേപ്പുറം തറവാട്ടിന്റെ മുറ്റത്തെത്തി. വീട് വിട്ടു പോയതിന്റെ പ്രതിഷേധം പോലെ കരിമൂർഖൻ ഫണം വിടർത്തിയാടി. സാന്ദ്ര ഭയത്തോടെ ജസ്റ്റിനെ മുറുകെ പിടിച്ചു.
അയൽപക്കത്തെ നാരായാണേട്ടനോട് അന്വേഷിച്ചു.
"നീ പോയതിനുശേഷം അങ്ങേർ ആരോടും മിണ്ടാട്ടമില്ലായിരുന്നു,
നിന്റെ പെങ്ങന്മാർ അമേരിക്കയിലേക്ക് പോകുമ്പോൾ കൊണ്ടു പോകുവാൻ ആവതു ശ്രമിച്ചു. 'എന്റെ മകനെ കാണാതെ എങ്ങോട്ടുമില്ലെന്ന' വാശിയിലായിരുന്നു.
അവസാനം പ്രമേഹംമൂർച്ഛിച്ചപ്പോൾ കൂരാച്ചുണ്ട് പള്ളിയിലെ അച്ചൻ കോഴിക്കോടുള്ള ഏതോ ശരണാലയത്തിലാക്കിയെന്നാണ് അറിയുവാൻ കഴിഞ്ഞത് ".
പള്ളി സെമിത്തേരിയിൽ അമ്മയുടെ കുഴിമാടത്തിനു മുന്നിലിരുന്ന് ജസ്റ്റിൻ കരഞ്ഞു.
"എന്തിനാണപ്പാ.. അപ്പാപ്പൻ മരിച്ചു പോയെന്ന് നുണ പറഞ്ഞത്.. സാന്ദ്ര വിതുമ്പിക്കൊണ്ട് ചോദിച്ചു.ഈ വല്യമ്മച്ചിക്കെത്ര വിഷമമായിക്കാണും".
പ്രത്യാശാ മന്ദിരത്തിലെ മുറ്റത്തേക്കെത്തിയതും ഒരമ്മൂമ്മ വന്ന് ജസ്റ്റിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
"മോൻ വന്നേയെന്ന് ,അവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
"പേടിക്കേണ്ട മക്കളുപേക്ഷിച്ചതിനാൽ മനോനില തെറ്റിയ താ.. ആരേയും ഉപദ്രവിക്കില്ല.. ആരു കാണാൻ വന്നാലും അവരുടെ മക്കളാണെന്ന് പറയും ".
മാനേജർ പറഞ്ഞു.
"ജോസഫേട്ടാ.. ഇതാരാ വന്നേന്ന് നോക്കിയേ... ".
അപ്പൻ കണ്ണുതുറന്നു ജസ്റ്റിനെ നോക്കി.
"അപ്പാ മാപ്പ്... ".ജസ്റ്റിൻ പൊട്ടിക്കരഞ്ഞു.
സാന്ദ്രയുടെ കൈകളിൽ പിടിച്ചു. കൊച്ചുമോളേയെന്ന് വിളിച്ച് മൂർദ്ധാവിൽ അപ്പാപ്പൻ ചുംബിച്ചു.
"എനിക്ക് നിന്റെ അമ്മ മറിയക്കുട്ടിയുടെ കുഴിമാടത്തിനരികിൽ തന്നെ വേണം മോനേ... അന്ത്യയുറക്കം വേണ്ടത് ".
ജസ്റ്റിൻ അപ്പന്റെ പാദങ്ങളിൽ വീണ് കരഞ്ഞു.
കടുത്ത പ്രമേഹത്താൽ പഴുത്തു പൊട്ടുന്ന കാലിലെ വ്രണങ്ങളിലേക്ക് ജസ്റ്റിന്റെ കണ്ണുനീർ വീണു.
ശരണാലയത്തില് ഉപേക്ഷിക്കാനോ, അവിടെ കിടന്നു നരകിച്ചു മരിക്കാൻ സ്വന്തം അപ്പനെ വിട്ടു കൊടുക്കാനോ അയാൾക്ക് മനസ്സ് വന്നില്ല.
അങ്ങനേയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാൻ ആഗ്രഹിക്കുന്ന അപ്പനുമായ് കലുഷിതമായ മനസ്സുമായ് അയാൾ പ്രത്യാശ മന്ദിരത്തിനു മുന്നിലുള്ള കടൽത്തീരത്തേക്കു വന്നത്.
"സ്ക്കൂളിലെ എല്ലാ കുട്ടികളും അപ്പൂപ്പൻ പറഞ്ഞ് കൊടുക്കുന്ന കഥകളുമായാണ് വരുന്നത് അപ്പാപ്പ... ",
എന്റെ അപ്പാപ്പനെ ചോദിക്കുമ്പോൾ അപ്പൻ പറയും മരിച്ചു പോയെന്ന്.. വല്യമ്മച്ചി വന്ന് എന്തൊക്കെയോ രാത്രിയിൽ പറഞ്ഞിട്ട് മറഞ്ഞു പോകും... ".
"മോൾക്ക് അപ്പാപ്പൻ കഥ പറയാലോ.... ഈശോ കടലിനെ ശാന്തമാക്കിയത്... ".
അപ്പാപ്പൻ സാന്ദ്ര മോളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പറ്റിയിട്ട് സൂര്യൻ പൂർണ്ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.
"എനിക്ക് എന്റെ കൊച്ചുമോളോടൊപ്പം തറവാട്ടിലൊന്നന്തിയുറങ്ങണം മോനേ.. ".
ജസ്റ്റിൻ അപ്പനെയും സാന്ദ്ര മോളെയും കെട്ടിപ്പിടിച്ചു.
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള് പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു.അതു പോലെ അയാളുടെ മനസ്സും.
പള്ളി സെമിത്തേരിയിൽ അപ്പാപ്പന്റെ കല്ലറയ്ക്ക് മുകളിൽ മെഴുകുതിരി കത്തിച്ച് വച്ച് സാന്ദ്ര മോൾ പ്രാർത്ഥിച്ചു.. ചുവന്ന രണ്ട് റോസാപുഷ്പങ്ങൾ അവൾ കല്ലറയിൽ വച്ചു.അവളുടെ വല്യമ്മച്ചിയ്ക്കും അപ്പാപ്പനും.
അന്ന് രാത്രി സാന്ദ്ര മോൾ ശാന്തമായ് ഉറങ്ങി. അവളുടെ മുറിയിൽ പനിനീർപ്പൂവിന്റെ സുഗന്ധംനിറഞ്ഞു. തണുത്ത ഇളം കാറ്റ് അവളെ തഴുകിത്തലോടിപ്പോയി.
സജി വർഗീസ്.
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo