Slider

ഓര്‍മ്മകള്‍ക്ക് മുന്നില്‍

0
Image may contain: 1 person

സുധേ നീയറിഞ്ഞോ’
‘എന്താ പ്രകാശ്’
‘ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായി തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വര്‍ഷ മോളെയാണ്’
കരയണോ ചിരിക്കണോയെന്നറിയാതെ സുധ ഭര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കി ജോലിയിലുണ്ടായിരുന്ന എല്ലാ ടെന്‍ഷനും ആ സന്തോഷവാര്‍ത്തയില്‍ അലിഞ്ഞില്ലാതായിരിക്കുന്നു
‘പ്രകാശിനോട്‌ ആരാണ് ഇത് പറഞ്ഞത്’
‘അവളുടെ ടീച്ചര്‍ വിളിച്ചിരുന്നു’
അവരെല്ലാവരും മോളോടൊപ്പം ഇങ്ങോട്ട് വരുന്നുണ്ടത്രേ, മാത്രമല്ല വര്‍ഷമോളെ അനുമോദിക്കാന്‍ നാളെ സ്കൂളില്‍ യോഗം ചേരുന്നുണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നാരായണക്കുറുപ്പാണ് മുഖ്യ അതിഥി,,,
‘നീയെന്താ മിഴിച്ച് നില്‍ക്കുന്നത്’
‘അവരൊക്കെ ഇപ്പോഴിങ്ങെത്തും’
. ‘മമ്മീ’
‘എന്താ അപ്പൂ’
‘വര്‍ഷേച്ചിക്ക് എവിടുന്നാ ഇത്രയും ബുദ്ധി...?’
‘സ്കൂളിലുള്ള എന്‍റെ എല്ലാ ഫ്രന്‍സും ചോദിക്കും വര്‍ഷേച്ചിയുടെ അനിയന്‍ ആയിട്ട് എനിക്കെന്താ അത്രയും ബുദ്ധിയില്ലാത്തതെന്ന്’
അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു അവന്‍റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലുകള്‍ പായ്ക്കവേ മനസ്സ് എങ്ങോട്ടൊക്കെയോ യാത്രചെയ്തു.....
അന്നത്തെ മഴയുള്ള ഒരു സായാഹ്നം ലേബര്‍ റൂമിലുണ്ടായിരുന്ന അവസാനത്തെ പെഷ്യന്റ്റിനെയും വാര്‍ഡിലേക്കു മാറ്റികഴിഞ്ഞപ്പോഴെക്കും ഷിഫ്റ്റ് റിപ്പോര്‍ട്ട് കൊടുക്കുവാനുള്ള സമയമായിരുന്നു അപ്പോഴാണ്‌ പുറത്ത് ഒരു വണ്ടിയുടെ ഇരമ്പല്‍ കേട്ടത്,
ആരൊക്കെയോ ചേര്‍ന്നു ഒരു സ്ത്രീയെ താങ്ങിയെടുത്തുകൊണ്ടു ലേബര്‍ റൂമിനു നേരെ നടന്നടുക്കുന്നു, തെരുവിലെവിടെയോ കിടന്ന് വേദനകൊണ്ട് നിലവളിച്ച ഒരു ഭ്രാന്തി അത്രയേ അവര്‍ക്കറിയൂ, .
പാഥമിക പരിശോധനക്കായ് ലേബര്‍ റൂമിലെ ടേബിളില്‍ കിടത്തി, വീര്‍ത്തുന്തിയ ഉദരം ശരീരം മുഴുവനും നഖങ്ങള്‍ക്കൊണ്ട് പോറിയ പാടുകള്‍ അതിലൂടെ ഒളിച്ചിറങ്ങിയ രക്തക്കറകള്‍ കൊണ്ട് ശരീരവും, മുഖവും വികൃതമായിരിക്കുന്നു, പിഞ്ഞികീറിയ അടിവസ്ത്രത്തിലൂടെ രക്തച്ചാലുകള്‍, ബെയിസിനില്‍ ഇളം ചൂടുവെള്ളമെടുത്ത് മുഖവും ശരീരവും തുടച്ചു വൃത്തിയാക്കി....
എവിടെയോ കണ്ടുമറന്ന മുഖം, ഓര്‍മ്മ കിട്ടുന്നില്ല, ഡോക്ടറോടോപ്പം ആ ഡെലിവറിക്കേസ്സ് അറ്റന്‍റെ ചെയ്യവേ മനസ്സു മുഴുവനും ആ ഭ്രാന്തിയെ തേടി അലയുകയായിരുന്നു അപ്പോള്‍ ആരോ കോറിയിട്ടതുപോലെ ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നു......
അന്നൊരു ശനിയാഴ്ചയായിരുന്നു താലൂക്ക് ആശൂപത്രിയില്‍ നേഴ്സായി നിയമനം ലഭിച്ചിട്ട് ഏതാനും മാസ്സമേ ആയിരുന്നുള്ളു, ലേബര്‍ റൂമിലെ തന്‍റെ ആദ്യ പോസ്റ്റിങ്ങ്.. അതുകൊണ്ട് ജോലി കഴിഞ്ഞ് ഇറങ്ങുവാന്‍ അല്പം വൈകി.... ബസ്സിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുവാന്‍ തുടങ്ങുകയായിരുന്നു
അപ്പോഴാണ് വഴിയില്‍ ഒരാരവം കേട്ടത്... തിരിഞ്ഞുനോക്കിയപ്പോള്‍ കുറേകുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു, അവര്‍ ആരെയോ നോക്കി കൂകിവിളിക്കുന്നു ശ്രദ്ധിച്ചുനോക്കിയപ്പോള്‍ അവരുടെ മദ്ധ്യത്തിലായി ഒരു സ്ത്രീ.... അവള്‍ തനിക്ക്‌ ചുറ്റും കൂടിയ കുട്ടികളെ നോക്കി പുലഭ്യം പറയുന്നു പിന്നെ പൊട്ടിച്ചിരിക്കുന്നു...
ഒറ്റനോട്ടത്തില്‍ അവളൊരു ഭ്രാന്തിയാണെന്നു മനസ്സിലായി..... കല്ലെറിയുവാന്‍ കൂടിനില്ക്കുന്ന സ്കൂള്‍ക്കുട്ടികളില്‍നിന്നും അവളെ രക്ഷിച്ചെടുക്കുവാന്‍ കുറച്ചു ബുദ്ധിമുട്ടി......

ഇതിനുമുമ്പ് ആ ഭ്രാന്തിയെ ഇവിടെയെങ്ങും കണ്ടിട്ടില്ല, നിരത്തിലൂടെ പോകുന്ന പുരുഷാരവങ്ങളും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവരെനോക്കിയും അവള്‍ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു, അവരില്‍ ആരുടെയൊക്കെയോ കഴുകന്‍കണ്ണുകള്‍ ആര്‍ത്തിയോടെ അവളുടെ ശരീരത്തില്‍ പതിക്കുന്നുണ്ടായിരുന്നു
സ്വയം എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടു കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ ഓടിമറയുന്ന ആ ഭ്രാന്തി തനിക്കെന്നും ഉത്തരം കിട്ടാത്ത ഒരു കടുംകഥയായിരുന്നു, അവള്‍ എവിടെനിന്നു വരുന്നു, എങ്ങോട്ട് പോകുന്നു ആര്‍ക്കും അറിഞ്ഞുകൂടാ.... ജോലി കഴിഞ്ഞുവരുന്ന സായാഹ്നങ്ങളിലെല്ലാം സ്വയം പിറുപിറുത്തുകൊണ്ട് ആ പരിസരങ്ങളിലൂടെ അലയുന്ന അവള്‍ ഒരു നിത്യകാഴ്ചയായിരുന്നു.
ചില ദിവസങ്ങളില്‍ അവളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ക്കിടയില്‍ ഉണങ്ങിപ്പിടിച്ച ചോരപ്പാടുകള്‍ കാണാമായിരുന്നു... തെരുവിലോ, കടത്തിണ്ണയിലോ കിടന്നുറങ്ങുന്ന അവസരത്തില്‍ അവളുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങിയ ആരുടെയെക്കയോ നഖക്ഷതങ്ങള്‍ കൊണ്ടുണ്ടായ ചോരപ്പാടുകള്‍.....
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കണ്ടു തുടങ്ങി പഴയപോലെ ഒച്ചയും, ബഹളവും, പുലഭ്യം, പറച്ചിലുമില്ല സ്വയം പിറുപിറുത്തുകൊണ്ട് തെരുവിന്‍റെ കോണിലെവിടെയെങ്കിലും ചടഞ്ഞിരിക്കും ആരെങ്കിലും എന്തെങ്കിലും കഴിക്കുവാന്‍ കൊടുത്താല്‍ ചിലപ്പോള്‍ കഴിച്ചെങ്കിലായി....
മനുഷ്യനെത്ര ഉന്നതനാണെങ്കിലും സുബോധം നഷ്ടപ്പെട്ടാല്‍ ഈ ഭ്രാന്തിക്കു തുല്യം, അങ്ങനെയൊരു തിരിച്ചറിവ് തന്‍റെ മനസ്സില്‍ പതിഞ്ഞു... ഒപ്പം അവളോടുള്ള അനുകമ്പയും.... അവള്‍ക്കായി ദിവസവും താനൊരു ഭക്ഷണപ്പൊതി കരുതിയിരുന്നു. അതുകൊടുക്കുമ്പോള്‍ ചിലപ്പോള്‍ എന്നെ നോക്കി ചിരിക്കും പിന്നെ അതുമായി എങ്ങോട്ടെങ്കിലും ഓടിമറയും.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി ഇരവിഴുങ്ങിയ പെരുമ്പാമ്പിനേപ്പോലെ വീര്‍ത്തുവീര്‍ത്തു വരുന്ന ഉദരം തെരുവില്‍ പലരും അടക്കംപറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു, അവരുടെ സംഭാക്ഷണത്തില്‍നിന്നും അവള്‍ ഗര്‍ഭിണിയാണന്നു മനസ്സിലായി തന്നില്‍ മുള പൊന്തിയ ജീവന്‍റെ തുടിപ്പുകള്‍ അവളും അറിഞ്ഞിട്ടുണ്ടാവില്ല!
പകല്‍ ഭ്രാന്തിയെന്നു പറഞ്ഞുകൊണ്ട് പുച്ഛത്തോടെ മുഖം തിരിച്ചവരില്‍ ആരോ രാത്രിയുടെ മറവില്‍ അവള്‍ക്ക് നല്‍കിയ സമ്മാനം, കുടംപോലെ വീര്‍ത്തുന്തിയ അവളുടെ ഉദരത്തില്‍ ജീവന്‍റെ പൂര്‍ണ്ണരൂപം പ്രാപിച്ചുകൊണ്ടിരുന്നു, ജോലികഴിഞ്ഞ് വരുന്ന ഓരോ സായാഹ്നത്തിലും എന്‍റെ കണ്ണുകള്‍ ആ ബസ്സ്റ്റോപ്പിന്‍റെ പരിസരത്തു അവളെ തിരഞ്ഞുകൊണ്ടിരുന്നു കുറച്ച് ദിവസങ്ങളായിട്ടു കാണാതെവന്നപ്പോള്‍ മനസ്സിന്‍റെ കോണിലെവിടെയോ ഒരു നീറ്റല്‍.... പിന്നീട് അവളെ താനും മറന്നുതുടങ്ങി.’.
പക്ഷേ ഇപ്പോള്‍....
പെട്ടന്നാണ് ചിന്തകളെ അറുത്തുമുറിച്ചുകൊണ്ട് ആ ഭ്രാന്തിയില്‍ നിന്നും ആര്‍ത്തനാദമുയര്‍ന്നത്‌ അവളുടെ തുടകള്‍ വിറച്ചു ആര്‍ത്തനാദത്തോടൊപ്പം ഒരു ചോരകുഞ്ഞിന്‍റെ കരച്ചില്‍ ലേബര്‍ റൂമില്‍ മുഴങ്ങി അതോടൊപ്പം അവളുടെ കരച്ചിലിന്‍റെ ശക്തി കുറഞ്ഞുവന്നു പിന്നെ നേര്‍ത്തില്ലാതെയായി, കടുത്ത രക്തസ്രാവത്താല്‍ താനൊരമ്മയായെന്ന സത്യമറിയാതെ ആ ഭ്രാന്തി യാത്രയായി... അവളോടൊപ്പം ആ ചോരകുഞ്ഞും ഒരു നോവായി തന്‍റെ ഹൃദയത്തില്‍ പതിഞ്ഞിരുന്നു വീട്ടിലെത്തിയശേഷവും ആ ഭ്രാന്തിയും കുഞ്ഞുമായിരുന്നു മനസ്സില്‍... എന്‍റെ മുഖത്തെ മ്ലാനത കണ്ടിട്ടായിരിക്കണം ഭര്‍ത്താവ്‌ കാര്യമന്വേഷിച്ചത് എല്ലാം പ്രകാശിനോട് തുറന്നുപറഞ്ഞപ്പോള്‍ അദ്ദേഹമാണ് ആ തീരുമാനം തന്‍റെ ചെവിയില്‍ മന്ത്രിച്ചത്
പിന്നീട് നിയമത്തിന്‍റെ നൂലാമാലകളെയെല്ലാം മറികടന്നുകൊണ്ട് ആ കുഞ്ഞിനെ ഞങ്ങള്‍,,,,,,
‘ദേ മമ്മീ വര്‍ഷേച്ചി എത്തി’
മിഴികള്‍ ഗയിറ്റിംഗലേക്ക് പാഞ്ഞു
ടീച്ചേഴ്സിന്‍റെ കൈയും പിടിച്ചുകൊണ്ട് വിജയശ്രീലാളിതയായി കടന്നുവരുന്ന വര്‍ഷമോള്‍,
നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങളുടെ പ്രവാഹങ്ങള്‍ മുജ്ജന്മത്തില്‍ നിങ്ങള്‍ ചെയ്ത പുണ്യം കൊണ്ടാ ഇതുപോലെയൊരു മകള്‍ നിങ്ങള്‍ക്ക് പിറന്നത്...
മോളുടെ ക്ലാസ് ടീച്ചറായ അരുന്ധതി ടീച്ചറുടെ വാക്കുകള്‍ കേട്ടപ്പോള്‍
പേരറിയാത്ത ആ ഭ്രാന്തിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ രണ്ടുതുള്ളി കണ്ണുനീര്‍ ഇറ്റിറ്റുവീണു... അപ്പോള്‍ ആ. ആനന്ദ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനെന്നവണ്ണം എവിടുന്നോ പറന്നെത്തിയ ഒരു കാക്ക മുറ്റത്തെ കോണില്‍ സ്ഥാനമുറപ്പിച്ചിരുന്നു.....
.............................................................................................................................
സിബിനെടുംചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo