Slider

കഥ തിരയുന്ന പകലുകള്‍

0

കഥ തിരയുന്ന പകലുകള്‍
 ******************************************
സമയം രാത്രി രണ്ടു മണി കഴിഞ്ഞു.തിമിര്‍ത്തു പെയ്ത മഴയുടെ അവസാന തുള്ളികള്‍ പൊഴിയുന്ന ശബ്ദം കേള്‍ക്കാം .ഡെന്നിസ് മേശയുടെ മുന്പില്‍ നിന്ന് എഴുന്നേറ്റു.മേശയില്‍ നാളത്തെ മീറ്റിംഗിന് പുതിയ റോഡ്‌ വര്ക്കിശന്റെ സ്കെച്ചും എസ്ടിമെറ്റും തയ്യാറാക്കിയത് അയാള്‍ ഒരിക്കല്‍ കൂടി നോക്കി.പിന്നെ കടലാസുകള്‍ അടുക്കി വച്ചു.അതിനു ശേഷം അയാള്‍ ജനാലകള്‍ തുറന്നു പുറത്തേക്ക് നോക്കി.
തെരുവു വിളക്കുകളുടെ നീണ്ട നിഴലുകളില്‍ റോഡ്‌ മഴ നനഞ്ഞു കിടക്കുന്നു.നിശബ്ദതയാണ് എങ്ങും.ഒരു കിളി പാടുന്ന സ്വരം കേട്ടിരുന്നുവെങ്കില്‍ എന്ന് അയാള്‍ വെറുതെ ആഗ്രഹിച്ചു.അല്പ നേരം കൂടി നോക്കി നിന്നതിനു ശേഷം അയാള്‍ തിരികെ കിച്ചണില്‍ കയറി ഫ്രിഡ്ജില്‍ വച്ചിരുന്ന ഓറഞ്ചുകളും ബിസ്ക്കറ്റും എടുത്തു കൊണ്ട് വന്നു.ടി.വി ഓണ്‍ ചെയ്തു അയാള്‍ സോഫയില്‍ അമര്‍ന്നു .തുടര്‍ച്ചയായിയായി ഏറെ നേരം ലാപ്‌ടോപ്പിന് മുന്പി്ല്‍ ഇരുന്നത് കൊണ്ട് പുറം വേദനിക്കുന്നു.
മധ്യതിരുവിതാംകൂറിലെ രണ്ടു പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന നൂറു കിലോമീറ്റര്‍ റോഡു ചുമതല നിര്‍വഹിക്കുന്ന പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ്.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ആണ് ഡെന്നിസ്.
ചാനലുകള്‍ മാറ്റി.മിക്കവയിലും സിനിമാഗാനങ്ങളാണ്.പഴയതും പുതിയതുമായ തമിഴ് മലയാളം സിനിമാ ഗാനങ്ങള്‍.ഒന്നില്‍ എം.ജി.ആര്‍ കറുത്ത കണ്ണട അണിഞ്ഞു ഏതോ കോട്ടയുടെ മുകളില്‍ നിന്ന് പാടുമ്പോള്‍ മറ്റൊന്നില്‍ മോഹന്ലാാല്‍ നായികയുമായി വള്ളത്തില്‍ പോകുന്നു.എല്ലായിടത്തും പ്രണയഗാനങ്ങള്‍.
ഓറഞ്ചിന്റെ അല്ലി പൊട്ടിച്ചു വായിലേക്ക് ഇട്ടതിനു ശേഷം അയാള്‍ അതിന്റെ തൊലി കൊണ്ട് മുഖത്തൂ കൂടി ഓടിച്ചു.പൊടുന്നനെ ഏതോ വിദൂരമായ ഓര്‍മ്മ അയാളെ തൊട്ടു കടന്നു പോയി.ബിസ്ക്കറ്റിന്റെ ഗന്ധം.ഒരു നിമിഷം കാരണമില്ലാതെ മനസ്സ് തരളിതമായി.ആ മിന്നല്‍ ഒരു നിമിഷത്തേക്ക് മാത്രമേ നീണ്ടു നിന്നുള്ളൂ.
തീര്‍ത്തും തനിച്ചാകുമ്പോള്‍ ,ആത്മാവിനെ പിന്തുണക്കാന്‍ മനസ്സിന്റെ ചില ജാലവിദ്യകള്‍.
അയാള്‍ അല്‍പ്പ നേരം കൂടി ടി.വി കണ്ടതിനു ശേഷം ലൈറ്റുകള്‍ അണച്ച് കിടന്നു.ഉറക്കം വരുന്നില്ല.ഉറക്കം വരാന്‍ നൂറു മുതല്‍ പുറകോട്ടു എണ്ണിത്തുടങ്ങവേ അയാള്‍ ദൂരെ ഒരു കിളി ഒറ്റക്ക് പാടുന്ന സ്വരം കേട്ടു.സ്വപ്നരഹിതമായ ഉറക്കത്തിലേക്ക് അയാള്‍ വഴുതി വീണു.
പിറ്റേന്നത്തെ മീറ്റിങ്ങിനു പങ്കെടുക്കുമ്പോള്‍ ഉറക്കക്ഷീണം കൊണ്ട് അയാളുടെ കണ്ണുകള്‍ വിങ്ങിയത് സൂപ്പ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രദ്ധിച്ചു.മീറ്റിംഗില്‍ അദ്ദേഹം പ്രൊജക്റ്റിന്റെ ആദ്യ ഭാഗം എളുപ്പം പൂര്‍ത്തിയാക്കിയ ഡെന്നിസിനെ പ്രത്യേകം അഭിനന്ദിച്ചു.മീറ്റിംഗ് കഴിഞ്ഞു അദ്ദേഹം ഡെന്നിസിനെ ഓഫീസിലേക്ക് വിളിപ്പിച്ചു.
"താന്‍ നന്നായി ക്ഷീണിച്ചിരിക്കുന്നു.കുറച്ചു ദിവസം ലീവ് എടുത്തു ഒന്ന് ഫ്രഷ്‌ ആയി വാടോ.എത്ര മാസമായി താന്‍ ഓഫീസില്‍ നിന്ന് പുറത്തു പോലും പോകാതെ ജോലിയില്‍ മുഴുകുന്നു."
"സാരമില്ല സര്‍.ഐ ആം ആള്‍റൈറ്റ്."
"എന്നെ ആ ജിനദേവന്‍ വിളിച്ചിരുന്നു.താന്‍ എഴുത്തൊക്കെ നിര്‍ത്തിയോ?.."
"ജിനദേവന്‍ സാറിനെയും വിളിച്ചോ..?"
"എടോ അയാള്‍ എന്റെ കസിനാ...താന്‍ ഒരു കഥ എഴുതി കൊടുക്ക്‌.തന്റെ ആദ്യ കഥ കൊണ്ടാണ് അയാള്‍ സിനിമ എടുത്തു രക്ഷപെട്ടത്..."
തിരിച്ചു ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്യുമ്പോ ജിനദേവന്റെ കോള്‍ വന്നു.
"ജിനദേവാ,കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ എന്തെങ്കിലും എഴുതിയിട്ട്.മാത്രമല്ല എഴുതാന്‍ ഉള്ള ഒരു മനസ്സുമില്ല.അതും ഒരു പ്രണയകഥ.ഞാന്‍ പ്രണയം തൊടില്ലെന്ന് തനിക്കു അറിയില്ലേ...വയസ്സ് പത്തു നാല്പ്പതായി ..ഇനിയാണ് പ്രണയം...."അയാള്‍ പറഞ്ഞു.
കോള്‍ കട്ട് ചെയ്തു അയാള്‍ വീണ്ടും ഡ്രൈവ് ചെയ്തു.ഫുട്പാത്തിലൂടെ ഒരു കോളേജ് പ്രണയ ജോഡി നടന്നു വരുന്നത് അയാള്‍ കണ്ടു.
അവര്‍ വളരെ പതുക്കെയാണ് നടക്കുന്നത്.അവര്‍ക്ക് ഒരുപാട് സംസാരിക്കാന്‍ ഉണ്ട്.
രാത്രി വീണ്ടും ജിനദേവന്‍ വിളിച്ചു.
"ഡെന്നിസ്,താന്‍ കഥ എഴുതിയില്ലെങ്കിലും സാരമില്ല.ആ ഫ്ലാറ്റ് വിട്ടു കുറച്ചു ദിവസത്തേക്ക് വെളിയില്‍ പോ...കുറച്ചു ജീവനുള്ള മനുഷ്യരേം മരങ്ങളെയും ഒക്കെ കാണ്..."
വീണ്ടും രാത്രി വന്നു..ഒരേ പോലെ.എല്ലാ പകലുകളും എല്ലാ രാത്രികളും ഒരേ പോലെ.ഒന്നും എഴുതാത്ത ബുക്കിലെ താളുകള്‍ മറിയുന്നത് പോലെ.ഒന്നിന്റെ പകര്‍പ്പാണ് അടുത്തത്.
പിറ്റേന്നു അയാള്‍ ഓഫീസില്‍ വിളിച്ചു ലീവ് പറഞു.കാറിനു പകരം ബസ്സില്‍ നഗരത്തില്‍ തന്നെയുള്ള മ്യൂസിയത്തിലേക്ക് പോയി.
മ്യൂസിയത്തിന് സമീപമുള്ള പാര്‍ക്കില്‍ സാമാന്യം തിരക്കുണ്ടായിരുന്നു.അടുത്തുള്ള കഫെയില്‍ നിന്ന് ഒരു കപ്പു കാപ്പി വാങ്ങി അയാള്‍ അല്പം തിരക്ക് കുറഞ്ഞ ഇടത്തേക്ക് നടന്നു.
ചമ്പക മരങ്ങള്‍ പൂത്തു നില്‍ക്കുന്ന പുല്ത്തകിടി.അവിടെ രണ്ടു സിമന്റ് ബഞ്ചുകള്‍.അയാള്‍ അതില്‍ ചമ്പകത്തിന്റെ തണലിന് കീഴിലെ ഒരു ബഞ്ചില്‍ പോയിരിന്നു.കുറച്ചു അകലെമാറി മറ്റൊരു ബെഞ്ചില്‍ ഒരു യുവാവും യുവതിയും കോളേജ് കുട്ടികള്‍ ആണെന്ന് തോന്നുന്നു ,പരസ്പം ചേര്‍ന്നിരിക്കുന്നു.
അയാള്‍ കാപ്പി അല്പം കുടിച്ചു.വീണ്ടും ജിനദേവന്റെ കോള്‍..
"ദേവാ,ഞാന്‍ ഇവിടെ കഥ തിരഞ്ഞു ഒരു പാര്‍ക്കില്‍ വന്നിരുപ്പുണ്ട്.താന്‍ പറഞ്ഞത് പോലെ ഒരു ശ്രമം.മനസ് ഒന്ന് ഫ്രെഷാകട്ടെ.വലിയ പ്രതീക്ഷയൊന്നുമില്ല."
മറുവശത്ത് നിന്ന് ദേവന്റെ ചിരി.
"ഹോ,താന്‍ അത്രയെങ്കിലും ചെയ്തല്ലോ...ഇനി കഥ എഴുതിയില്ലെങ്കിലും സാരമില്ല."
അയാള്‍ തുണി സഞ്ചിയില്‍ നിന്ന് ഒരു നോവല്‍ പുറത്തെടുത്തു.അയാള്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പഴയ റഷ്യന്‍ നോവലിന്റെ വിവര്‍ത്തനം..മാസ്റര്‍ ആന്‍ഡ് മാര്‍ഗരിറ്റ.
അയാള്‍ നോവല്‍ മടിയില്‍ വച്ച് പുറകിലേക്ക് ചാരി.ഒരു കാറ്റ് വീശി.പാര്‍ക്കിലെ വലിയ വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തു കളില്‍ നിന്ന് വെയില്‍ പെയ്യുന്നു.കണ്ണടയുന്നു.ആരോ നോക്കുന്നത് പോലെ തോന്നിയപ്പോള്‍ അയാള്‍ കണ്ണ് തുറന്നു.
അല്പം അകലെ മാറി ഒരു യുവതി നില്‍ക്കുന്നു..ഒരു മുപ്പതു വയസ്സ് തോന്നിക്കുന്നു.
"ഇവിടെ വേറെ ആരെങ്കിലുമുണ്ടോ..?"അവള്‍ മടിച്ചു മടിച്ചു ചോദിച്ചു.
"ഹേയ് ഇല്ല," അയാള്‍ ബെഞ്ചിന്റെ ഒരു അരികിലേക്ക് ഒതുങ്ങിയിരുന്നു.
അവര്‍ ബെഞ്ചിന്റെ ഒരു മൂലയില്‍ ഒതുങ്ങിയിരുന്നു.
അപ്പുറത്തെ ബെഞ്ചില്‍ യുവതി എന്തൊക്കെയോ യുവാവിന്റെ ചെവിയില്‍ പറയുന്നു.അവന്‍ ഗൌരവത്തില്‍ കേള്‍ക്കുന്നു.
അയാളുടെ ബെഞ്ചില്‍ ഇരുന്ന യുവതി ബാഗ് തുറന്നു ഒരു പുസ്തകം എടുത്തു നിവര്‍ത്തി. .അതിന്റെ ചുവന്ന പുറം ചട്ട കണ്ടു,ഡെന്നിസിന് അതിശയം തോന്നി.
മാസ്റര്‍ ആന്‍ഡ് മാര്‍ഗരിറ്റ.
യുവതി അയാളെ തലയുയര്‍ത്തി നോക്കി.ഡെന്നിസ് തന്റെ പുസ്തകത്തിന്റെ പുറംചട്ട അവളെ കാണിച്ചു.
അവളുടെ ചുണ്ടിലും അതിശയം കലര്‍ന്ന ചിരി.
"നമ്മള്‍ രണ്ടു പേരും ഒരേ പുസ്തകമാണല്ലോ വായിക്കുന്നത്..." അവള്‍ പറഞ്ഞു.
ഡെന്നിസിന് മനസ്സില്‍ ഒരു ലാഘവത്വം തോന്നി.ഇങ്ങനെയുള്ള ചെറിയ അതിശയങ്ങള്‍ ജീവിതം നമ്മുക്ക് വേണ്ടി ഒരുക്കി വയ്ക്കുന്നു.
"അതെ.ഇത് തികച്ചും അതിശയമാണ്.ഞാന്‍ വല്ലപ്പോഴുമാണ് ഈ പാര്‍ക്കില്‍ വരുന്നത് തന്നെ."
"ഞാന്‍ മിക്കവാറും ഇവിടെ വരും.ഇതെന്റെ സ്ഥിരം സീറ്റാണ്."
"നോവല്‍ എങ്ങനെയുണ്ട് ...?"അയാള്‍ ചോദിച്ചു.
"മാജിക്കല്‍ റിയലിസത്തിന്റെ ആദ്യ പരീക്ഷണം.അസാധ്യ എഴുത്ത്..."
"മൈക്കല്‍ ബുല്ഗക്കൊവ് ആകെ ഒരു നോവലെ എഴുതിയിട്ടുള്ളൂ.അത് പ്രസിദ്ധികരിക്കുന്നതിന് മുന്പ് പുള്ളി മരിക്കുകയും ചെയ്തു.ആ നോവല്‍ തന്നെ നാം രണ്ടു പേരും ഒരേ സമയം വായിക്കാന്‍ ഇവിടെ കൊണ്ട് വന്നു..."ഡെന്നിസ് പുഞ്ചിരിയോടെ പറഞ്ഞു.
അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം ഒരു നിമിഷം വാടിയോ എന്ന് ഡെന്നിസ് സംശയിച്ചു.
അവര്‍ അന്യോന്യം പരിചയപ്പെട്ടു. അവളുടെ പേര് അലീന എന്നായിരുന്നു.
ഡെന്നിസിനെ അയാളുടെ കഥകള്‍ വഴി അവള്‍ നേരത്തെ കേട്ടിരുന്നു.
"ഓ,അപ്പൊ കഥ തിരഞ്ഞാണ് ഇറങ്ങിയത്‌..അല്ലെ.."അവള്‍ കൗതുകത്തോടെ ചോദിച്ചു.
അയാള്‍ ചിരിച്ചു.
"വിരോധമില്ലെങ്കില്‍ നമ്മുക്ക് ഒരു കപ്പു കാപ്പി കുടിക്കാം..."അയാള്‍ ക്ഷണിച്ചു.
അവര്‍ രണ്ടു പേരും എഴുന്നേറ്റു.
അപ്പുറത്തെ ബെഞ്ചില്‍ ഇപ്പോള്‍ കാമുകനും കാമുകിയും അല്പം അകന്നു മാറിയാണ് ഇരിക്കുന്നത്.ചെറുപ്പക്കാരന് എന്തൊക്കെയോ അവളോട്‌ പറയുന്നു.അവള്‍ ദൂരേക്ക് ദൃഷ്ടി ഉറപ്പിച്ചു കേള്കാെത്ത മട്ടില്‍ ഇരിക്കുന്നു.രണ്ടു പേരും തമ്മില്‍ വഴക്ക് ആയെന്നു തോന്നുന്നു.
അലീനയും ഡെന്നിസും പാര്‍ക്കിന് അരികിലെ കഫെയിലെക്ക് നടന്നു.കഫെയില്‍ ചൂട് കാപ്പി കുടിച്ചു കൊണ്ട്,പതിഞ്ഞ ചുരുങ്ങിയ വാക്കുകളില്‍ അവള്‍ തന്റെ കഥ അയാളോട് പറഞ്ഞു.
വലിയ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് അവള്‍.കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ മഠത്തില്‍ ചേര്ന്നു .അവിടെ ചേര്ന്ന് പള്ളിയുടെ കോളെജില് തുടര്‍ന്ന് ബിരുദം പഠിച്ചു.ആദ്യ രണ്ടു വര്ഷംവ കുഴപ്പമില്ലായിരുന്നു.രണ്ടാം വര്‍ഷം ഡിഗ്രിക്ക് ഒരു പേപ്പറിന് അവള്‍ തോറ്റു.പുതിയതായി വന്ന മദര്‍ സുപ്പീരിയര്‍ ഒരു ഭദ്രകാളിയെ പോലെ അവളെ ശിക്ഷിച്ചു.ഒരു ദിവസം മുഴുവന്‍ പ്രെയര്‍ ഹാളില്‍ ഭക്ഷണവും വെള്ളവും കൊടുക്കാതെ മുട്ട് കുത്തി നിര്‍ത്തിച്ചു.
വൈകുന്നേരമായപ്പോള്‍ അവള്‍ തല ചുറ്റി തല കറങ്ങി വീണു.
"തോല്ക്കാന്‍ ആണെങ്കില്‍ നീ ഇനി പഠിക്കാന്‍ പോകണ്ട.വെറുതെ സഭയുടെ പേര് ചീത്തയാക്കാന്‍..."
അവള്‍ മുറിയില്‍ പോയി കിടന്നു പൊട്ടിക്കരഞ്ഞു.ഉള്ളു വരഞ്ഞു കീറുകയാണ്‌.ഉറക്കത്തില്‍ ആരോ ദേഹത്ത് തൊടുന്നത് പോലെ അവള്‍ക്കു തോന്നി.അവള്‍ ഞെട്ടി ഉണര്‍ന്നു.
മദര്‍ സുപ്പീരിയര്‍.
അവരുടെ വിറയ്ക്കുന്ന കൈകള്‍ ശരീരത്തിലൂടെ ,ഒരു കൊഴുത്ത നാവു പോലെ ഇഴയുന്നു.ദൂരെ നിന്ന് എന്ന പോലെ,അവരുടെ കൊതി നിറഞ്ഞ സ്വരം.
"അലീന,നീ ഒന്നും പേടിക്കണ്ട.നീ എത്ര വേണമെങ്കിലും പഠിച്ചോ..എനിക്ക് നിന്നെ വേണം...ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും..."
അവള്‍ മുറിയില്‍ നിന്ന് അവരുടെ കൈതട്ടി മാറ്റി ഇറങ്ങിയോടി.പിറ്റേന്ന് അവള്‍ മഠത്തില്‍ നിന്ന് പുറത്താക്കപെട്ടു.സ്വഭാവദൂഷ്യം എന്ന പേരില്‍.അവളുടെ പിതാവ് അതോടെ രോഗിയായി.കുറച്ചു നാള്‍ കഴിഞ്ഞു മരിച്ചു.എല്ലായിടത്തും ഒറ്റപ്പെട്ടു.കുടുംബത്തിലും അവളുടെ നാട്ടിലും.
ഇപ്പോള്‍ അലീന നഗരത്തില്‍ സ്വന്തമായി ഒരു വസ്ത്ര ഡിസൈന്‍ സ്ഥാപനം നടത്തുന്നു.അപ്പന്റെ സ്വത്ത്‌ ഭാഗം വച്ച് കിട്ടിയപ്പോള്‍ ഉള്ള പണം അവളെ രക്ഷിച്ചു.
"ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്.....ചിലപ്പോള്‍ സന്തോഷം തോന്നും..ചിലപ്പോള്‍ ദു:ഖവും.."
അവളുടെ കഥ കേട്ട് ഡെന്നീസ് കുറെ നേരം ഒന്നും മിണ്ടിയില്ല.അവര്‍ കാപ്പി കുടിച്ചതിനു ശേഷം കഫെയില്‍ നിന്ന് ഇറങ്ങി.
"ഇത് പോലെ ഒരു കഥ എനിക്കുമുണ്ട്.ഭാര്യയും കുഞ്ഞും ഉണ്ടായിരുന്ന ഒരാള്‍ ഒറ്റക്കായ കഥ.പക്ഷെ ..".അയാള്‍ ഒന്ന് നിര്‍ത്തി.
മഴയ്ക്കുള്ള മൂടിക്കെട്ടല്‍ തുടങ്ങിരിക്കുന്നു.മരങ്ങള്ക്കി്ടയില്‍ നിന്ന് ഒരു പറ്റം വെളുത്ത കൊക്കുകള്‍ പറന്നു പോയി.
അലീന അയാളെ നോക്കി.
"എന്‍റെ കഥയ്ക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല.എല്ലാ കഥകളും ഒരു തരത്തില്‍ ഒന്നാണ്...എല്ലാം ഒടുവില്‍ ഒറ്റപെടുന്ന കഥയാണ്.."അയാള്‍ പറഞ്ഞു.
അവര്‍ തിരിച്ചു അവര്‍ ഇരുന്ന ബെഞ്ചിനു അരികില്‍ എത്തി.
ഇപ്പോള്‍ അപ്പുറത്തെ ബെഞ്ചില്‍ ഇരുന്ന കമിതാക്കള്‍ അടുത്താണ് ഇരിക്കുന്നത്.വളരെ അടുത്ത്.രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങള്‍ ഇരിക്കുന്നത് പോലെ.മഴ വരാന്‍ തുടങ്ങുന്നത് അവര്‍ അറിയുന്നില്ല.
"ശരി എങ്കില്‍ പിന്നെ കാണാം."ഡെന്നിസ് പറഞ്ഞു..
അവര്‍ ഒരു നിമിഷം പരസ്പരം നോക്കി.
"ഇനിയും കഥ തിരഞ്ഞു ഇവിടെ വരുമോ ?"അവള്‍ ചോദിച്ചു.
അയാള്‍ ഒന്നും പറയാതെ ചിരിച്ചു.
"ഇനിയും വരണം.നിങ്ങളുടെ കഥ ഞാന്‍ കേട്ടില്ലല്ലോ..."അലീന പറഞ്ഞു.
"വരാം."ഡെന്നിസ് പറഞ്ഞു
.
മഴ പെയ്യാന്‍ തുടങ്ങുകയാണ്..പുതുമഴയില്‍ വിടരുന്ന പുല്ക്കൊടി പോലെ ,ഒരു കഥ തന്റെ ഉള്ളില്‍ കിളിര്‍ക്കാന്‍ തുടങ്ങുന്നത് ഡെന്നിസ് അറിഞ്ഞു.
(അവസാനിച്ചു)
By
Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo