നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.... താരാട്ടു പാട്ട്.....


.... താരാട്ടു പാട്ട്.....
തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്.
മരക്കൊമ്പിൽ ചേക്കേറിയ ഇണകിളികളിലൊന്നു പെട്ടെന്നാണതു കണ്ടത്.
കടവിലെ, ആളൊഴിഞ്ഞ കോണിൽ സാരിത്തലപ്പു കൊണ്ട് തല മറച്ച ഒരു സ്ത്രീയും അവളുടെ കൈയ്യിൽ മുറുകെ പിടിച്ച ഒരു കുട്ടിയും.
കടവിൽ കെട്ടിയിട്ട വള്ളങ്ങൾ ഇരുട്ടിൽ ആർക്കോ വേണ്ടി വെറുതെ തലയാട്ടി നിന്നിരുന്നു.
അവർ എന്തിനാ അവിടെ...?
ആ ചോദ്യത്തിനു ഉത്തരം തേടി ആ കിളികൾ പറന്നുചെന്നു ചരിച്ചു നാട്ടിയ മരക്കുറ്റിയിൽ ഇരുന്നു.
മുകളിലെ ആകാശത്ത് കുന്നുകയറി പോകുന്ന ചന്ദ്രന്റെ വിളറിയ ചിരിയുടെ വെളിച്ചത്തിൽ കിളികൾ വ്യക്തമായി കണ്ടു ആ മുഖങ്ങൾ.
കുട്ടിയ്ക്ക് കഷ്ടിച്ച് അഞ്ചോ, ആറോ വയസ്സ് പ്രായം വരും . എണ്ണ കാണാതെ പാറി കിടക്കുന്ന മുടിയിഴകൾ. മുട്ടിനു താഴെ എത്തി നിൽക്കുന്ന നിക്കർ..
ദൂരെ അവ്യക്തമായി കാണുന്ന മറുകരയിലേക്ക് കണ്ണുകൾ നട്ട് അവർ അങ്ങനെ നിൽക്കുകയാണ്..
ഏതോ നിമിഷത്തിൽ മൗനം ഭേദിച്ച് കുട്ടി ചോദിച്ചു അമ്മേ... എവിടെ?..
മറുപടിയെന്നോണം ആ സ്ത്രീ അകലേക്ക് കൈ ചൂണ്ടി..
ആൺകിളി കായലിലേക്ക് നോക്കി
കറുത്ത കായലിൽ നഗര വെളിച്ചങ്ങൾ പ്രതിഫലിച്ചു കിടക്കുന്നുണ്ടായിരുന്നു.
ഏതോ വള്ളത്തിൽ കത്തിച്ചു വച്ച ഒരു വിളക്കിന്റെ നുറുങ്ങു വെട്ടം അകലെ ഇളകിയാടുന്നുമുണ്ടായിരുന്നു.
രണ്ടടി മുന്നോട്ട് വച്ച് ആ കുട്ടി പ്രതീക്ഷയോടെ , ഇരുണ്ട കായലിനെ ഒരു നിമിഷം നോക്കി നിന്നു.പിന്നെ കൈകൾ നീട്ടി ഉറക്കെ വിളിച്ചു
" അച്ഛാ.... വാ .... ഒന്നു വാ."
കാറ്റിൽ രാഗ സാന്ദ്രമായ ഏതോ ഒരു പാട്ട് പോലെ ആ വിളി അലിഞ്ഞകന്നു പോയി.
" ഒന്നു വാ " ... " എന്റെ പൊന്നച്ഛാ "..
കുട്ടി പിന്നേയും ഉറക്കെ വിളിച്ചു. ആ വിളിയുടെ പ്രതിധ്വനികൾ ഓളങ്ങളായി തീരത്ത് തലതല്ലിക്കരഞ്ഞു..
അമ്മേ എന്നെ വേണ്ടേ ..അച്ഛന്.?
വാക്കുകൾ കിട്ടാതെ ആ അമ്മ തെല്ലിട നിന്നു.പിന്നെ മകനെ വാരിയെടുത്തു. അവന്റെ ഇരു കവിളിലും ഉമ്മ വച്ചു.
" ന്റെ മോന് അമ്മയുണ്ട് "..
കുറച്ചേറേ നേരം അവരങ്ങനെ നിന്നു.പിന്നെ മെല്ലെ നടന്നു കടവിലെ ഒഴിഞ്ഞ കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു.
അമ്മയുടെ മടിയിൽ തല വച്ച് ആ കുട്ടി മുകളിലേക്ക് നോക്കിക്കിടന്നു.
അവരുറങ്ങാൻ പോകുവാണോ? പെൺകിളി ആൺകിളിയോട് ചോദിച്ചു.
പാടമ്മേ....ഒരു പാട്ടു പാടമ്മേ..
അമ്മ അവന്റെ മുടിയിൽ തഴുകി അകലേക്കു നോക്കിയിരുന്നു.. പിന്നെ തുടയിൽ മെല്ലെ തട്ടി പാടി..
"താമരത്തുമ്പീ വാ വാ
താരാട്ട് പാടാൻ വാ...
വാ.. താളം പിടിക്കാം ഞാൻ
കരൾ തംബുരു മീട്ടാം ഞാൻ വാ..."
പ്രകാശവർഷങ്ങൾക്കപ്പുറത്തു നിന്ന് ഏകാന്തനക്ഷത്രം അതു കേട്ട് വിറപൂണ്ടുനിന്നു.ക്ലേശത്രയങ്ങൾ മാറാൻ ശാന്തിമന്ത്രം ജപിച്ചു വന്ന ഒരിളം കാറ്റിൽ മരങ്ങൾ പീലി വിടർത്തിനിന്നാടി..
അപ്പോൾ ...
പുതിയ കഥയുടെ കതിരു കൊത്തി ആ കിളികൾ അകലേക്കു പറക്കുകയായിരുന്നു ....
...പ്രേം....

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot