നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്തു വനിതാ ദിനം...... ?????


എന്തു വനിതാ ദിനം...... ?????
ഇന്നലെ വനിതാ ദിനം പ്രമാണിച്ച് വീട്ടു ജോലികളിൽ നിന്നെല്ലാം അവധിയെടുക്കണമെന്നു ഞാൻ തലേന്നു തന്നെ തീരുമാനിച്ചു.
ബ്രേക്ക്‌ ഫാസ്റ്റ് മാത്രം ഉണ്ടാക്കുകയുള്ളൂ.
(അതും ദോശ മാവ് ഫ്രിഡ്ജിൽ ഇരുന്നിരുന്നതു കൊണ്ട് )
ഉച്ചയൂണും അത്താഴവും ഒന്നുമുണ്ടാക്കില്ല.
മകൻ അവധിയിൽ വന്നിട്ടുണ്ട്, അവൻ ചെയ്യട്ടെ. അത്യാവശ്യം വീട്ടുപണികളൊക്കെ ഞാനവനെ ചെറുപ്പത്തിലേ ശീലിപ്പിച്ചിട്ടുണ്ട്. 365 ദിവസവുമുള്ള ഈ തീരാ ജോലികളിൽ നിന്നും ഒരു ദിവസത്തെ അവധി..... ഇവരായിട്ടു തരില്ല, നമുക്കൊരു ലീവ് ആപ്ലിക്കേഷൻ കൊടുക്കാലോ. ഭർത്താവു നാട്ടിലുള്ള സമയത്താണെങ്കിൽ ഒരു സിക്ക് ലീവ് പോലും കിട്ടില്ല.
'ലോലഹൃദയയായ'ഞാൻ ഇന്നലെ എന്റെ സഹായിയായി വരുന്ന പപ്പിച്ചേച്ചിയ്ക്കും അവധി കൊടുത്തു. വനിതാ ദിനമൊക്കെയല്ലേ......
"അനീത്തീടവടെ ഉത്സവത്തിന്‌ പോകണമെന്നു മനസ്സാ ആഗ്രഹിച്ച പപ്പിച്ചേച്ചി, എന്റെ ഈ അപ്രതീക്ഷിതമായ അവധി പ്രഖ്യാപനത്തിൽ അതീവ സന്തുഷ്ടയായി. തുള്ളിച്ചാടിക്കൊണ്ടു അവരുടെ നന്ദിയും സ്നേഹവും തത്സമയം രേഖപ്പെടുത്തി. അതു കണ്ടപ്പോൾ, നാളത്തെ ലീവിനു പകരം ഞായറാഴ്ച്ച വരണം ട്ടോ പപ്പിച്ചേച്ചി എന്നു പറയാൻ വന്നതു ഞാനങ്ങു വിഴുങ്ങി.
പോട്ടെ, സാരല്ല്യ രണ്ടു ദിവസത്തെ കാര്യല്ലേ ?
വീട് അടിച്ചു വാരലും തുടയ്ക്കലുമൊക്കെ ഇന്നു കഴിഞ്ഞിട്ടുണ്ട്. പിന്നെ അലക്ക്, അതെന്റെ ഡിപ്പാർട്ട്മെന്റാണ്. വാഷിംഗ്‌ മെഷീന്റെ സഹായത്തോടെയാണെങ്കിലും.
പിന്നെ മുറ്റമടി, അതു മകൻ വീട്ടിലുള്ള ദിവസങ്ങളിൽ അവന്റെ ജോലിയാണ്. ആരും കെട്ടിയേല്പിച്ചതൊന്നുമല്ല. സ്വമേധയാ ഏറ്റെടുത്തു ചെയ്യുന്നതാണ്. Body building എന്നാണു അവനതിനു പറയുന്ന പേര്. കുടവയർ വരില്ലത്രേ. ഓ നമുക്കിതൊക്കെ പുതിയ അറിവാണല്ലോ.
പിന്നെയുള്ളതു പാചകമാണ്. എന്റെ ആ ജന്മ ശത്രു. !! അതു എന്റെ മാത്രം കുത്തകയാണ്. അതിനുള്ള അവകാശം ഞാനായിട്ട് ആരിൽ നിന്നും പിടിച്ചു വാങ്ങിയതല്ല. നല്ലവരായ എന്റെ ഭർത്താവും മക്കളും അറിഞ്ഞു എന്റെ തലയിൽ കെട്ടിവച്ചതാണ്. അല്ലറ ചില്ലറ സഹായ സഹകരണങ്ങളൊക്ക വാഗ്ദാനം ചെയ്യുമെന്നല്ലാതെ, ആരും എന്റെ അവകാശത്തിൽ കൈ കടത്താറില്ല.
ഇന്നു കാലത്ത്, മകൻ ഉറക്കമുണർന്നു വരുന്നതിനു മുമ്പ്, ഞാനെന്റെ ലീവ് ലെറ്റർ എഴുതി ഡൈനിങ്ങ്‌ ടേബിളിൽ വച്ചു.
(ഇത്, എന്റെ മകൻ കുഞ്ഞായിരുന്നപ്പോ ചെയ്‌തിരുന്ന ഒരു കുസൃതിയാണ്. വിദേശ വാസ കാലത്ത് ഗൃഹഭരണവും ഉദ്യോഗവുമൊക്കെ ഒന്നിച്ചു കൊണ്ടു പോകാൻ പാടു പെടുമ്പോൾ, പല കാര്യങ്ങൾക്കും ഞാനെന്റെ മകന്റെ സഹായം തേടും. പലപ്പോഴും കുഞ്ഞു പെങ്ങളെ നോക്കാനും ഏൽപ്പിക്കാറുണ്ട്. അവൻ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയത്ത് ഒരു ദിവസം എന്റെ എഴുത്തു മേശയിലും പ്രത്യക്ഷപ്പെട്ടു, ഇതുപോലെ ഒരപേക്ഷ. അതു പക്ഷേ, അവധിയ്ക്കുള്ളതായിരുന്നില്ല. സാക്ഷാൽ രാജിക്കത്തു തന്നെയായിരുന്നു.
my dear mom.
Iam resigning from my job of baby sitting.
ആ രാജിക്കത്ത് സ്വീകരിയ്ക്കാൻ അന്നെനിയ്ക്കു നിർവ്വാഹമില്ലായിരുന്നു.
ഇപ്പോൾ ഞാനാണ്‌ പാചകം തുണിയലക്ക് എന്നിത്യാദി കഠിനജോലികളിൽ നിന്നും അവധിയ്‌ക്ക് അപേക്ഷിച്ചിരിയ്ക്കുന്നത്.
എന്നിട്ടു പ്രാതൽ മാത്രം ഉണ്ടാക്കി വച്ചു പോയി മുഖപുസ്തകം തുറന്നു. നിങ്ങളുടെയൊക്കെ വിശേഷങ്ങൾ അറിയണ്ടേ ?
കുറേക്കഴിഞ്ഞപ്പോൾ മകന്റെ കൂട്ടുകാരിൽ ചിലർ വരുന്നതും അവൻ അവരോടൊപ്പം പോകുന്നതും കണ്ടു. ആർക്കോ A+ ബ്ലഡ്‌ വേണമത്രേ.
എന്തിനു പറയുന്നു സുഹൃത്തുക്കളെ, മകനും കൂട്ടുകാരും പിന്നീട് കയറി വന്നതു കൃത്യം ഒരു മണിയ്ക്ക്. !!!
എന്റെ കിളി പോയി.
ഇവന്മാരെ ഞാൻ എന്തെടുത്തു വച്ച് ഊട്ടും? ഞാൻ അവധിയിലല്ലേ ?
പക്ഷേ ഭാഗ്യം !
കൂട്ടുകാർക്ക് ഉടനേ പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നതു കൊണ്ട് അവരപ്പോ തന്നെ യാത്ര പറഞ്ഞു.
എന്റെ വിളർത്ത മുഖം കണ്ടു അവരിലൊരാൾ ചോദിയ്ക്കുന്നുണ്ട്,
"എന്താ മമ്മാ സുഖമില്ലേ, ആകെയൊരു ക്ഷീണം പോലെ?"
"ഓ അതീ ചൂടിന്റെയാ എന്നു പറഞ്ഞു ഞാൻ തടിയൂരി.
കൂട്ടുകാർ പോയി കുറച്ചു കഴിഞ്ഞപ്പോൾ മകൻ ചിരിച്ചു കൊണ്ട് മുകളിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടു.
എനിയ്ക്കാണെങ്കിൽ വിശപ്പിന്റെ വിളി തുടങ്ങി.
എന്റെ സാമ്രാജ്യത്തിലേയ്ക്ക് തിരികെ നടക്കുന്നതിനിടയിൽ, വെറുതേ ഞാനാ അപേക്ഷയിലേക്കൊന്നു പാളി നോക്കി.
MBA ക്കാരനായ എന്റെ മകൻ അതിനടിയിൽ എഴുതി വച്ചിരിയ്ക്കുന്നു,
Application request declined
എന്ന്‌.
അരിക്കലത്തിലേയ്ക്ക് കുനിയുമ്പോൾ മകൻ പിന്നിൽ വന്നു പറഞ്ഞു ഇനിയിപ്പോ ഒന്നുമുണ്ടാക്കണ്ട മമ്മാ നമുക്കു പുറത്തുന്ന് വാങ്ങാം.
"പിന്നേ.... എന്റെ പട്ടി തിന്നും പുറത്തെ ഫുഡ്‌ " ഞാൻ ശുണ്‌ഠിയെടുത്തു.
മകൻ ചിരിച്ചുകൊണ്ടു വീണ്ടും പറഞ്ഞു.
"എന്റെ പൊന്നു മമ്മാ, ഞാൻ തിരിച്ചു വന്നപ്പഴാ ഈ ലീവ് ആപ്പ്ളിക്കേഷൻ കണ്ടത്. പോണേനു മുമ്പു കണ്ടിരുന്നെങ്കിൽ ഞാൻ ഫുഡ് വാങ്ങീട്ടു വന്നേനെ, മമ്മ റെഡിയാവ്, നമുക്ക്‌ പുറത്തു പോവാം.
വേണ്ട, ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
വിശപ്പും പരവേശവും കൊണ്ടു തളർന്നുവെങ്കിലും 2,2.30 ആയപ്പോഴേയ്ക്കും ചോറും കറികളും ശരിയാക്കി ഞങ്ങൾ കഴിച്ചു.
കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ അയല്പക്കത്തുള്ള ബ്രാഹ്മണിയമ്മ പറയാറുള്ള ഒരു പഴഞ്ചൊല്ലാണ് എനിയ്ക്കോർമ്മ വന്നത്.
'കാട്ടു കോഴിയ്ക്കെന്തു ചങ്കരാന്തി '

By
Sajna Shajahan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot