Slider

ഒരു കലാലയ സ്മരണ.

0

ഒരു കലാലയ സ്മരണ.
-----------------------------------------
കഴിഞ്ഞ ആഴ്ചയിലെ ഒരു സായാഹ്നം.
എറണാകുളം സീപോർട്ട്‌ -എയർ പോർട്ട്‌ റോഡിലൂടെ ഡ്രൈവ് ചെയ്തു വരുമ്പോഴാണ്, റേഡിയോ മിർച്ചിയിൽ ആർ. ജെ വളരെ ഉത്സാഹപൂർവ്വം പറയുന്നത് ശ്രദ്ധയിൽപ്പെട്ടതു.
സ്കൂൾ ജീവിതത്തിലെ മറക്കാനാവാത്ത
ഒരു സംഭവം വിളിച്ചു പറയാനാണ് ആവശ്യപ്പെടുന്നത്.
ഞാനൊന്നു കാതോർത്തു.
പലരും പല സംഭവങ്ങളും വിളിച്ചു പറയുന്നുണ്ട്.
രസകരമായതും വേദനിപ്പിച്ചതും വഴക്കുണ്ടാക്കിയതും എല്ലാം.
ഞാനും ഓർത്തുനോക്കി.
സ്കൂൾ ജീവിതം അത്രയൊന്നും രസകരമായിരുന്നില്ല എനിയ്ക്ക്.
ഞാനൊരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. കണക്ക് എന്ന അതി ഭീകര വിഷയം ഉള്ളതു കൊണ്ട് സ്‌കൂളിൽ പോക്ക് എനിക്കത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷേ കലാലയ ജീവിതം ഒത്തിരി നല്ല അനുഭവങ്ങളാണ് എനിക്കയ്ക്കു സമ്മാനിച്ചിട്ടുള്ളത്.
എന്റെ ഓർമ്മപ്പുസ്തകത്തിൽ,അവയിൽ പലതും ഞാൻ സുവർണ്ണ ലിപികളിൽ കുറിച്ചിട്ടിട്ടുണ്ട്.
സ്വപ്‌നങ്ങൾ പോലെ എന്നും എന്റെ സഹയാത്രികരായിരുന്നു ആ ഓർമ്മകളും.
ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലാണ്‌ ഞാൻ അഞ്ചു വർഷം പഠിച്ചത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടായിരുന്ന ഒരു സൗഹൃദാന്തരീക്ഷമാണ്
കോളേജ് ജീവിതത്തിലെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത.
ജീവിതത്തിലിന്നും തോളോടു തോൾ ചേർന്നു നിൽക്കുന്ന പല സൗഹൃദങ്ങളും കലാലയത്തിന്റെ സംഭാവനയാണ്.
ഞാൻ പ്രീ ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഈയൊരു സംഭവത്തിന്റെ പേരിൽ നിങ്ങളെന്നെ അഹങ്കാരിയെന്നും തന്റേടിയെന്നുമൊക്കെ മുദ്ര കുത്തരുതെന്ന് ആദ്യമേ അപേക്ഷിയ്ക്കുന്നു.
അന്ന്, മലയാളം ഗദ്യം പദ്യം നാടകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ പഠിയ്ക്കാനുണ്ട്.
മൂന്ന് അധ്യാപകരാണ് ക്ലാസ്സെടുത്തിരുന്നത്.
മോളി മിസ്സ്‌, ബീന മിസ്സ്‌, പിന്നെ സിസ്റ്റർറോസ്‌മരിയ.
സിസ്റ്റർ കുറച്ചു പ്രായമുള്ള അദ്ധ്യാപികയാണ്.
കോവിലന്റെ 'ഭരതൻ' ആണ് അവർ പഠിപ്പിച്ചിരുന്നത്. പട്ടാള കഥകൾ സ്വതവേ ബോറാണ്. സിസ്റ്ററിന്റെ ക്ലാസ്സാണെങ്കിൽ അറുബോറെന്നല്ല പറയേണ്ടത്.
വിരസത എന്ന വാക്കു കണ്ടുപിടിച്ചത് തന്നെ ഈ ക്ലാസ്സിലെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണെന്നു തോന്നുന്നു.
സ്ലീപിംഗ് പിൽസ് കഴിച്ചതു പോലാണ് എലാവരും ക്ലാസ്സിലിരിയ്ക്കുക.
86 കുട്ടികളുണ്ട് ഞങ്ങളുടെ ക്ലാസ്സിൽ. പ്ലാറ്റ്ഫോമിൽ കയറി നിന്നാണല്ലോ അദ്ധ്യാപകർ ക്ളാസ്സെടുക്കുക.അൽപ്പം ഉയരം കുറവായിരുന്നതു കൊണ്ട് അവിടെ നിന്നാലും പുറകിലെ ബെഞ്ചുകളിൽ എന്താണു നടക്കുന്നതെന്ന് സിസ്റ്റർ അറിയാറില്ല, ശ്രദ്ധിയ്ക്കാറുമില്ല.
ലഞ്ച് ബ്രേക്കിനു ശേഷമുള്ള ക്ലാസ്സാണ് അന്നു സിസ്റ്ററിന്റേത്. ഉറങ്ങാൻ മാത്രമുള്ളതാണ് ഞങ്ങൾക്കാ ക്ലാസ്.
ഹോസ്റ്റലേഴ്‌സ് മിയ്ക്കവരും ഡെസ്‌കിനടിയിൽ ഇറങ്ങിയിരുന്നാണ് ഉറങ്ങുക.
മിയ്ക്കവാറും മറ്റദ്ധ്യാപകർ അതു കാണുകയും കണ്ടില്ലെന്നു നടിയ്ക്കുകയും ഒക്കെ ചെയ്യുന്നത് പതിവാണ്.
ക്ലാസ്സിൽ അന്നൊക്കെ റൊട്ടേഷൻ ഉണ്ട്.
ഈ സംഭവദിവസം ഞങ്ങളുടെ ഗാങ് കറങ്ങിത്തിരിഞ്ഞു എത്തിയിരിയ്ക്കുന്നതു ഒന്നാമത്തെ ബെഞ്ചിലാണ്. അതുകൊണ്ടുതന്നെ ഉറങ്ങാനും പറ്റില്ല.
കഷ്ടകാലത്തിനു ഞാനന്നു ക്ലാസ് ലീഡറുമാണ്.
ഒരു കുരുത്തക്കേടും ഒപ്പിയ്ക്കാനും പറ്റില്ല.
മാത്രമല്ല, മറ്റു കുട്ടികൾ കാണിയ്ക്കുന്ന കുസൃതികളുടെ ഉത്തരവാദിത്തം കൂടി എന്റെ തലയിൽ വന്നു ചേരാറുമുണ്ട്.
സിസ്റ്റർ ക്ലാസ് തുടങ്ങിയതും സഹപാഠികളിൽ പലരും ഉറക്കം തൂങ്ങി വീണു തുടങ്ങി. ബാക്കിയുള്ളവർ ചിലരൊക്കെ കുശുകുശുപ്പും കോട്ടുവാ ഇടലും തല ചൊറിയലും ഒക്കെയായി ആകെപ്പാടെ ഒരു കലപിലാന്തരീക്ഷം.
മലയാളം എന്റെ ഇഷ്ടവിഷയമാണെങ്കിലും സിസ്റ്ററിന്റെ പഠിപ്പിയ്ക്കൽ രീതി കാരണം 'ഭരതനെ'ത്തന്നെ ഞാൻ വെറുത്തു തുടങ്ങിയിരുന്നു.
(ഇക്കാര്യം ഞാൻ പിന്നീട് കോവിലൻ സാറുമായി സംസാരിച്ചിട്ടുണ്ട്. അന്ന് തന്റെ വലിയ മൂക്കു വികസിപ്പിച്ചു, ചിരിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു, "കുഴപ്പം ന്റെ ഭരതന്റെയല്ല, കുട്ടീടെ അധ്യാപികേടെയാ")
അന്ന് അവസാനം സഹികെട്ടു സിസ്റ്റർ പറഞ്ഞു.
"എന്റെ ക്ലാസ്സിലിരിയ്ക്കാൻ താല്പര്യമില്ലാത്തവർക്കു ഇറങ്ങിപ്പോകാം"
അതു കേട്ടതും, എന്റെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒന്നിച്ചു പൊട്ടി.
ഞാൻ തിരിഞ്ഞു ലിറ്റിയെ നോക്കി. ലിറ്റി അങ്ങേയറ്റത്തു പിൻബെഞ്ചിലാണ് ഇരുന്നിരുന്നത്. അവൾ അസിസ്റ്റന്റ്‌ ലീഡറും എന്റെ സുഹൃത്തും അൽപ്പം കവിതയുടെ അസുഖവുമൊക്കെയുള്ള ആളാണ്‌. ഞാനവളെ നോക്കി കണ്ണിറുക്കി.
"പോകാം "
അവളുടെ സമ്മതമറിയിച്ചുകൊണ്ടുള്ള തലയാട്ടൽ എന്നെ 'കർമ്മനിരത'യാക്കി.
പുസ്തകമടച്ചു വച്ച് ഞാൻ പതിയെ എഴുന്നേറ്റു പുറത്തിറങ്ങി.
ഞങ്ങൾ ഒമ്പതു പേരടങ്ങുന്ന ഒരു ഗാംഗ് ഉണ്ട്‌.
ഞാനിറങ്ങിയതും ഓരോരുത്തരായി എന്റെ പുറകെ വരാൻ തുടങ്ങി.
വരി വരിയായി ക്ലാസ്സിലെ 78 കുട്ടികളും അന്നു പുറത്തിറങ്ങി. റോസി ഒഴികെ. ബാക്കിയുള്ളവർ അവധിയായിരുന്നു.
റോസി അന്നു വല്യ പഠിപ്പിസ്റ്റാണ്.
ഞങ്ങൾ ചെയ്യുന്ന അനീതി, അക്രമങ്ങളെയൊന്നും അവൾ പിന്തുണയ്ക്കാറില്ല. അതിന്റെ ശിക്ഷയായിട്ടാവും ദൈവം ഇന്നവളെ ഒരു വില്ലേജ്‌ ഓഫീസറാക്കിയത്.
സിസ്റ്റർ ഞങ്ങളുടെ ആ പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പകച്ചുപോയികാണാണം അവരുടെ വാർദ്ധക്യം.
അൽപ്പനേരം തരിച്ചു നിന്നിട്ട് സിസ്റ്ററും പുറത്തിറങ്ങിയത്രേ.
പോകുന്ന പോക്കിൽ രണ്ടു വരി കവിതയും ചൊല്ലിയെന്നു റോസിയുടെ റിപ്പോർട്ട്.
"മുമ്പേ ഗമിച്ചീടിന ഗോവു തന്റെ
പിമ്പേ ഗമിയ്ക്കും ബഹു ഗോക്കളെല്ലാം"
എന്ന്.
എന്നോടുള്ള അസൂയയിൽ നിന്നും ഉടലെടുത്ത റോസീഭാവനയാണോ അതെന്ന് ഇന്നും അജ്ഞാതം.
ഗോമാതാവെന്നു വിളിച്ചു എന്നെയിനി ആരും പൊങ്കാലയിടരുത്........ അപേക്ഷയാണ്......
അന്നു ലൈബ്രറിയിലും മുറ്റത്തെ വാകച്ചോട്ടിലുമൊക്കെയായി ഞങ്ങൾ സമയം കളഞ്ഞു.
ആ ഇറങ്ങിപ്പോക്ക് കോളേജിന്റെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവമായി.
സിസ്റ്റർ, പ്രിൻസിപ്പലിന് പരാതി കൊടുത്തു.
ക്ലാസ് ചാർജ്ജുള്ള പത്മാമിസ്സിനോട് ഞങ്ങൾക്ക് അർഹമായ ശിക്ഷ തരണമെന്ന് പറഞ്ഞു.
സ്വന്തം പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലും ഞങ്ങളുമായി പങ്കുവച്ചിരുന്ന സഹൃദയായിരുന്നു പത്മമിസ്സ്‌. അതുകൊണ്ട് അവിടെ നിന്നുള്ള ശിക്ഷാ നടപടിയെ ഞങ്ങൾ ഭയന്നില്ല.
പക്ഷെ, പ്രിസിപ്പൽ എന്നെയും ലിറ്റിയെയും വിളിപ്പിച്ചു.
കാൽമുട്ടുകൾ കൂട്ടിയിടിച്ചെങ്കിലും ഞാൻ ധൈര്യം വിടാതെ നിന്നു. പ്രിസിപ്പലിനോട് സത്യം തുറന്നു പറഞ്ഞു.
"സത്യമായിട്ടും എനിയ്ക്കു ബോറടിച്ചിട്ടാ, സിസ്റ്റർ പൊക്കോളാൻ പറഞ്ഞതോണ്ടാ"
"അതിനു ?"
പ്രിസിപ്പൽ കണ്ണുരുട്ടി.
"താൻ മാത്രം പോയാപ്പോരേ, ബാക്കിയുള്ളോരേം കൂട്ടണോ ?"
"അവർക്കും ബോറടിച്ചു കാണും"
ഞാൻ തല കുനിച്ചുകൊണ്ടു പറഞ്ഞു.
അതു കേട്ടതും പ്രിസിപ്പൽ പൊട്ടിച്ചിരിച്ചു.
എന്നിട്ടൊരു താക്കീതും
" ഉം..... ശരി... കുസൃതി കൂടിപ്പോകരുത് കേട്ടോ "
ഈ സംഭവത്തെക്കുറിച്ച് ഇന്നും,വല്ലപ്പോഴുമുള്ള കൂട്ടായ്മകളിൽ ഞങ്ങൾ പറഞ്ഞു ചിരിയ്ക്കാറുണ്ട്.
പിന്നീടു, ഫുജൈറയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാനാ സംഭവത്തെക്കുറിച്ച് കുറ്റബോധത്തോടെ ഓർക്കാറുണ്ട്.........
എന്റെ മുമ്പിലിരിയ്ക്കുന്ന കുട്ടികളെല്ലാം എന്റെ ക്ലാസ് ബോറടിയ്ക്കുന്നൂന്ന്‌ പറഞ്ഞു ഇറങ്ങിപ്പോയിരുന്നെങ്കിലോ........
എന്താകുമായിരുന്നു എന്റെ അവസ്ഥ..... ?
അതൊക്കെ അന്നത്തെ പ്രായത്തിന്റെ വിവരക്കേടെന്നു കരുതി, സിസ്റ്ററും ഈശ്വരനും ഞങ്ങളോടു ക്ഷമിച്ചിട്ടുണ്ടാവുമെന്നു ഞാൻ കരുതുന്നു.
ലിറ്റി ഇപ്പോൾ ഹൈസ്കൂൾ അദ്ധ്യാപികയാണ്. അവളും ഓർക്കുന്നുണ്ടാവും ഇങ്ങനെയൊക്കെ...
ഈ കുറിപ്പു വായിയ്ക്കുന്ന ഈ നല്ലെഴുത്ത് ഗ്രൂപ്പിലെ അംബികട്ടീച്ചർ അടക്കമുള്ള അദ്ധ്യാപകരെല്ലാം എന്നോടു പൊറുക്കുമെന്നും കരുതട്ടെ.

By
Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo