നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നമ്മ ചേടത്തിയുടെ ചുരിദാര്‍ വിപ്ലവം


അന്നമ്മ ചേടത്തിയുടെ ചുരിദാര്‍ വിപ്ലവം
****************************************************************
ഒരു ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അന്നമ്മ ചേടത്തി അവിചാരിതമായി ,ആദ്യമായി ചുരിദാര്‍ അണിഞ്ഞത്.
ന്ഴ്സായ മരുമകള്‍ സൂസിക്കൊപ്പം ഏക മകന്‍ മാത്യു വര്ഷങ്ങള്ക്ക് മുന്പ് അമേരിക്കയിലേക്ക് പോയതിന് ശേഷം ഏകയായ അന്നമ്മ ചേടത്തി,പല രാവുകളും ,പാതിയുറങ്ങിയും അല്ലെങ്കില്‍ വെളുപ്പിനെ പതിവില്‍ കൂടുതല്‍ നേരം നേരത്തെ എണീറ്റ് ,കൊന്ത മണികള്‍ കയ്യില്‍ തെരുപ്പിടിച്ചു നേരം വെളുപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
അങ്ങനെയുള്ള ഒരു ഞായര്‍ വെളുപ്പിന് നേരത്തെ എണീറ്റ ചേടത്തി ഏതോ സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം ഉറക്കച്ചടവില്‍ മകന്റെ മുറി തുറന്നു ഭര്‍ത്താവു ഈപ്പച്ചന്‍ പണിയിച്ച ഈട്ടി അലമാര തുറന്നു തിരയാന്‍ ആരംഭിച്ചു.പ്രായമായ ചേടത്തിമാര്ക്ക്,സ്ഥിരമായുള്ള ബലഹീനതകളില്‍ ഒന്നാണ് ഒരു കാരണവും ഇല്ലാതെ അലമാരകള്‍ തുറന്നു വെറുതേ തിരയുക എന്നത്.തിരച്ചിലില്‍ സൂസി ഉപേക്ഷിച്ചു പോയ മൂന്നു പഴയ ചുരിദാറുകളില്‍ ചേടത്തിയുടെ കൈ ഉടക്കി.ഭദ്രമായി തിരികെ മടക്കി വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ചേടത്തി മരണത്തെ കുറിച്ചു ചിന്തിക്കുകയും ,ഇനി തന്‍റെ മരണ ചടങ്ങുകള്‍ കൂടാനെ,അതും ഒരു പക്ഷേ അവധി കിട്ടിയാല്‍ മാത്രം,മകനും മരുമകളും നാട്ടിലേക്കു വരാന്‍ സാധ്യതയുള്ളൂ എന്ന കാര്യം ഓര്‍മ്മിക്കുകയും ചെയ്തു.അപ്പോള്‍ പിന്നെ ഈ ചുരിദാറുകള്ക്ക്,അത്ര ബഹുമാനം കൊടുക്കണ്ട കാര്യമില്ല എന്നു ചിന്തിക്കുകയും,അത് ഒന്നു ഇട്ടു നോക്കിയാലെന്ത് എന്നു ആലോചിക്കുകയും ചെയ്തു.
കൊന്ത അടുത്ത മേശമേല്‍ വച്ച്,ചേടത്തി,കൗതുകപൂര്‍വ്വം ചെറുപ്പക്കാരികളുടെ വസ്ത്രമായ ചുരിദാര്‍ ആദ്യമായി അണിയാന്‍ ആരംഭിച്ചു.വളരെ ആയാസപ്പെട്ടു ചുരിദാരിന്റെ പാന്റ് വലിച്ചു കയറ്റുമ്പോള്‍ ചേടത്തി തന്റെ തന്നെ മണ്ടത്തരം ഓര്‍ത്ത് പൊട്ടിച്ചിരിച്ചു.വെളുപ്പിനെയുള്ള അപ്രതീക്ഷിതമായ ചേടത്തിയുടെ പൊട്ടിച്ചിരി കേട്ടു , ആ വലിയ വീട്ടിലെ ചേടത്തിയുടെ ആകെയുള്ള കൂട്ടായ ഏഴു പിടക്കോഴികളും രണ്ടു പൂവന്‍ കോഴികളും ഉണരുകയും,ആട്ടിന്‍കൂട്ടില്‍ നീന്ന് മുട്ടനാട് അയവിറക്കികൊണ്ട് എത്തി നോക്കുകയും ചെയ്തു.ഒരു പൂവന്‍ കോഴി ,തനിക്ക് മുന്പെ് ആരാണ് കൂവുന്നത് എന്നു ആലോചിച്ചു ദേഷ്യത്തില്‍ ഉറക്കെ കൂവി.
ഇതിനിടെ ചുരിദാര്‍ ഇട്ടു കഴിഞ്ഞ ചേടത്തി തന്റെ തന്നെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടു ഞെട്ടി.അത് നിങ്ങള്‍ കണ്ടിരുന്നെങ്കില്‍ നിങ്ങള്‍ ഒരു പ്രൌഡയായ വനിതാ കോര്‍പ്പറേറ്റ് മേധാവിയുടെ രൂപം ആണെന്ന് ധരിച്ചെനെ..ഇതിനിടെ കോഴിയുടെ കൂവല്‍ കേള്‍ക്കുകയും ചേടത്തി ചുരിദാര്‍ ഇട്ടു കൊണ്ട് തന്നെ കോഴികൂട് തുറന്നു വിടാന്‍ ചെല്ലുകയും ചെയ്തു.
കോഴികൂട് തുറക്കാന്‍ എത്തിയ ചേടത്തിയെ കണ്ടു കോഴികള്‍ ഒരു നിമിഷം ഞെട്ടി,പുറത്തിറങ്ങാന്‍ മടിച്ചു.കാരണം പൂവന്‍ കോഴിയുടെ പോലെ പുറകില്‍ അങ്കവാല്‍ പോലെ ഭംഗിയായി ഞൊറിവുകള്‍ ഉള്ള മുണ്ട് ഉടുത്ത ചേടത്തിയെ ആണ് അവര്‍ക്ക് പരിചയം.കോഴിയെ തുറന്നു വിട്ട ക്ഷീണത്തില്‍ ചേടത്തി തിരിച്ചു മുറിയില്‍ ചെന്നിരിക്കുകയും ആ ക്ഷീണത്തില്‍ ഉറങ്ങി പോവുകയും ചെയ്തു.
ആറു മണിയുടെ കുര്‍ബാനയുടെ മൂന്നാം മണി കേട്ടാണ് ചേടത്തി ഉണര്‍ന്നത് .കല്ലുങ്കല്‍ ഇടവകയിലെ ഞായറാഴ്ചയിലെ ആദ്യ കുര്‍ബാന ആറു മണിക്കാണ്.അഞ്ചര കഴിയുമ്പോള്‍ നടക്കാന്‍ തുടങ്ങിയാലേ സമയത്ത് അങ്ങ് ചെല്ലാന്‍ പറ്റുകയുള്ളൂ. കുര്‍ബാനയ്ക്ക് നേരം പോയതിനാല്‍ ചേടത്തി ഉടനെ തന്നെ പള്ളിയിലേക്ക് പുറപ്പെട്ടു.
തടിച്ചു പൊക്കം കുറഞ്ഞു നല്ല വെളുത്തു,വെഞ്ചാമരം പോലെയുള്ള വെള്ളി തലമുടിയുള്ള ചേടത്തി,വെളുപ്പിനെയുള്ള ഇരുട്ടില്‍ പള്ളിയിലേക്ക് നടക്കുന്നതു ഒരു പഞ്ഞികെട്ട് ഉരുണ്ടു പോകുന്നത് പോലെയാണ് പുരയിടത്തിലെ വെട്ടുകാരനായ ഔസേപ്പിന് കാണുംമ്പോള്‍ തോന്നാറുള്ളത്.എന്നാല്‍ അന്ന് കണ്ടത് ചുരിദാര്‍ ഇട്ടു,എന്നാല്‍ കവിണി (നേര്യത്)ധരിച്ച മറ്റൊരു സ്ത്രീയെ ആയിരുന്നു.ഔസേപ്പ്,അന്തം വിട്ടു നില്ക്കേ ചേടത്തി സമീപത്തുള്ള പള്ളിയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
സൂസിയുടെ ചുരിദാര്‍ ,പഴയ ഒരു സാരി വെട്ടി തയിച്ചതായിരുന്നു.അതിന്റെ മുന്ഭാ്ഗവും പിന്ഭാഗവും വലിയ പുഷ്പങ്ങള്‍ പ്രിന്റ് ചെയ്തിരുന്നു.ചട്ടയും മുണ്ടും ആണ് ധരിച്ചിരിക്കുന്നത് എന്ന ഓര്‍മ്മയില്‍ കവിണി പുതച്ച് നടന്ന ചേടത്തി.പള്ളിയില്‍ എത്തിയപ്പോള്‍ കുര്‍ബാന തുടങ്ങിയിരുന്നു.
ഇടവക ജനം നോക്കിയപ്പോള്‍ ഒരു വലിയ പുഷ്പം വിരിഞ്ഞു നിന്നത് പോലെ അന്നമ്മ ചേടത്തി പള്ളിയുടെ വാതില്ക്കല്‍ പ്രത്യക്ഷപ്പെട്ടു.ഇടവക ജനം ഞെട്ടി..കവിണി,ചുരിദാര്‍,കുണുക്കുകള്‍! ചിലര്‍ വായി പൊത്തി ചിരിക്കുകയും,എന്തിനേറെ കുര്ബാ്ന ചൊല്ലിയ വികാരിയച്ചന് ഒരു തടിച്ച പുഷ്പം പോലെ മുന്നിലെ വരിയിലേക്ക് ഉരുണ്ടു വന്ന ചേടത്തിയെ കണ്ടപ്പോള്‍ കാറോസൂസ എന്ന പ്രധാനപ്പെട്ട പ്രാര്‍ത്ഥനയിലെ ഏതാനും വരികള്‍ തെറ്റുക പോലും ചെയ്തു.
കുര്‍ബാനക്കിടയില്‍ പതിവ് പോലെ അന്നമ്മ ചേടത്തി മറ്റ് ചേടത്തിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കുകയും കഴിഞ്ഞ ഞായര്‍ വന്നവര്‍ എല്ലാവരും തന്നെ ഈ ആഴ്ചയും മരിക്കാതെ എത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു.അങ്ങനെ നോക്കുന്നതിനിടയില്‍ പാലക്കുന്നേലെ ഒറോത ചേടത്തിയുടെ ചട്ട വെളുത്തു തിളങ്ങുന്നത് കണ്ടു.ഒറോതയുടെ മരുമകള്‍ ഇപ്പൊഴും അവളുടെ ചട്ട അലക്കി കൊടുക്കുന്നെണ്ടെന്നും ഒറോത പറയുന്ന മാതിരി മരുമകള്‍ അത്ര കുഴപ്പക്കാരിയല്ല എന്ന നിഗമനത്തില്‍ എത്തി ചേരുകയും ചെയ്തു.അപ്പോള്‍ വീണ്ടും ചേടത്തി ,മരുമകള്‍ സൂസിയെ ഓര്‍മ്മിച്ചു..ആ ഓര്‍മ്മയിലെ അറിയാതെ തന്റെ വസ്ത്രത്തിലേക്ക് നോക്കുകയും ,ചട്ടയും മുണ്ടിനും പകരം ,മറവിയുടെ പുല്‍മേടുകളില്‍ തെന്നി വീണു ചുരിദാര്‍ ആണ് ഇട്ടിരിക്കുന്നത് എന്ന ഞെട്ടിക്കുന്ന സത്യം ഗ്രഹിക്കുകയും ചെയ്തു.
ആ നിമിഷം ചേടത്തിയെ വീണ്ടും പഴയ അന്നമ്മ എന്ന ചെറുബാല്യക്കാരിയാക്കി.കടുത്ത നാണം തോന്നിയ ചേടത്തി ,മറ്റുള്ളവരെ നോക്കാന്‍ ഭയന്ന് പതിവില്ലാതെ കൈകള്‍ കൂപ്പി,കുരിശില്‍ കിടക്കുന്ന കര്‍ത്താവിനെ തന്നെ നോക്കി.എന്നാല്‍ പതിവില്ലാതെ കര്‍ത്താവിനെ കുറെ നേരം തറച്ചു നോക്കിയപ്പോള്‍ കര്‍ത്താവും തന്നെ കളിയാക്കുന്ന മട്ടില്‍ ചെരിഞ്ഞു കിടന്നു നോക്കുകയാണോ എന്നു ചേടത്തി സംശയിച്ചു.ഇതിനിടയില്‍,പാപമോചനത്തിനുള്ള മുട്ടില്‍ കുത്തി നിന്നുള്ള പ്രാര്‍ത്ഥനക്ക് സമയമായി.ഇടവക ജനം മുഴുവന്‍ മുട്ട് കുത്തി നിന്നത് അറിയാതെ ,ചേടത്തി മാത്രം നിന്ന് കൊണ്ട് കൈ കൂപ്പി കര്‍ത്താവിനെ നോക്കി നിന്നു.ആ കാഴ്ച ഇടവക ചരിത്രത്തിലെ അവിസ്മരണീയവും അനശ്വരവും ആയ ഒരു ഓര്‍മ്മയായി പിന്നീട് മാറി.
കുര്‍ബാനക്ക് ശേഷം ജനം മുഴുവന്‍ ,ചേടത്തിക്ക് ചുറ്റും കൂടി.ഒരു നിമിഷം കൊണ്ട് ,അനേകം പൊതുയോഗങ്ങളില്‍ തമ്മില്‍ അടിച്ചു നടന്ന ഇടവക ,അന്ന് ചേടത്തിക്ക് ചുറ്റും കാരണമൊന്നും കൂടാതെ ,ഒന്നിച്ചത് വികാരിയച്ചന് വരെ അദ്ഭുതമായി.
ഇതിനിടെ ഒറോതയുടെ കൊച്ചുമകന്‍ ചേടത്തിയുടെ ഫോട്ടോ എടുത്തു,ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു
.
നിമിഷങ്ങള്ക്കുള്ളില്‍ പുതു തലമുറ വാട്സപ്പിലും ഫെയ്സ്ബുക്കിലും കൂടി ,ഒരു പുഷ്പം പോലെ നില്ക്കുന്ന,കുണുക്കും കവിണിയും ചുരിദാറും,അണിഞ്ഞ് അതുവരെയുള്ള ഫാഷന്‍ സങ്കല്‍പ്പങ്ങളെ തകര്‍ത്തു കൊണ്ട് ചേടത്തിയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ വൈറലായി പടര്‍ന്ന് പിടിച്ചു.ചേടത്തി തിരികെ വീട്ടില്‍ എത്തിയ നേരത്തിനുള്ളില്‍ ,അമേരിക്കയിലെ ഏതോ ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ,മരുമകള്‍ സൂസിയുടെ ഫോണിലും ആ ചിത്രം എത്തി.സൂസി ആ ഫോട്ടോ കണ്ടു മാത്യുവുമായി കയര്‍ത്തു. .അത്രയും പ്രായം ചെന്ന ചേടത്തി ,ചുരിദാര്‍ ഇട്ടതിന്റെ കുറച്ചിലിനെക്കാള്‍ ഉപരി ,മരുമകളായ തന്റെ ചുരിദാര്‍ അണിഞ്ഞതിന്റെഈര്‍ഷ്യ ആയിരുന്നു കൂടുതലും.ഫെയ്സ്ബുക്ക് മുഖേന ഉണ്ടായ ഒരു അന്തര്‍ദേശിയ അമ്മായിമ്മപോരായി അത് മാറി.
ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചേടത്തി താരമായി കഴിഞ്ഞിരുന്നു.ഫെമിന്സ്റ്റുകളും ,ഫാഷന്‍ വിദഗ്ദ്ധരും ,സാംസ്ക്കാരിക നായകരും അതിനെ കുറിച്ച് നെറ്റില്‍ ചര്ച്ചമ ചെയ്തു,ധാരാളം പോസ്റ്റുകളും ലൈക്കുകളും കമന്റുകളും നെറ്റില്‍ തുടരെ വന്നു കൊണ്ടിരുന്നു.ഈ ബഹളങ്ങള്‍ നടക്കവേ,ഇതൊന്നും അറിയാതെ,ചേടത്തി,കറുത്ത ഒരു പിടക്കോഴി ഇത് വരെ മുട്ട ഇടാത്തതില്‍ അതിനോടു ദേഷ്യപ്പെടുകയും,പോത്തിറച്ചിക്കു പകരം,ആ കോഴിയെ കൊന്നാലോ എന്നെ ആലോചിക്കുകയും ചെയ്യുകയായിരുന്നു.
നാട്ടിലെ സംഭവങ്ങളില്‍ പരിഭ്രാന്തനായ മാത്യു സൈക്കോളജിസ്റ്റായ സുഹൃത്തിനെ വിളിച്ചു.അമ്മക്ക് വല്ല മാനസിക വിഭ്രാന്തിയും തുടങ്ങിയോ എന്നറിയനായിരുന്നു അയാള്‍ വിളിച്ചത്.”ഇത് മാനസിക വിഭ്രാന്തിയാണെങ്കില്‍ ,താമസംവിനാ നിനക്കും ഇത് പോലൊന്ന് "വരാന്‍ സാധ്യത ഉണ്ടെന്ന് സുഹൃത്തു പറഞ്ഞു.ഏകാന്തയുടെ വേനല്ക്കാലങ്ങള്‍ നാട്ടിലെ ,പതിനഞ്ച് ഏക്കര്‍ റബര്‍ തോട്ടത്തിനുള്ളില്‍ ചെലവഴിക്കുന്ന ,അമ്മയെ കുറിച്ചു അന്ന് രാത്രി അയാള്‍ ഓര്‍മ്മി്ക്കുകയും ,സൂസിയെ നിശബ്തയും ചകിതയുമാക്കി കൊണ്ട് പിറ്റെന്നു തന്നെ നാട്ടിലേക്കു തിരിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി മകനെ കണ്ട ചേടത്തി അമ്പരന്നു.താന്‍ മറവിയില്‍ ഒരു ചുരിദാര്‍ ഇട്ടത് കൊണ്ട് ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നു ചേടത്തി വിചാരിച്ചിരുന്നില്ല.അതിനേക്കാളേറെ ചേടത്തിയെ അമ്പരപ്പിച്ച ,കാര്യം ഇനി ഉടനെ തിരിച്ചു പോകുന്നിലെന്നും നാട്ടില്‍ സെറ്റില്‍ ചെയ്യുക ആണെന്നുമുള്ള മാത്യുവിന്റെ തീരുമാനമാണ്.ഇനി ചുരിദാര്‍ ഇടുന്നില്ലേ എന്നു ചോദിച്ച ഒറോത ചേടത്തിയോട്,ചുരിദാര്‍ കാരണം മാത്തന്‍ തിരിച്ചു വന്നില്ലേ എന്നു ചേടത്തി തിരിച്ചു ചോദിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു ,വീണ്ടും ഞായറാഴ്ച്ച വന്നു.ദിവ്യബലിക്ക് മുന്പുള്ള സ്തോത്രഗീതം പാടിയതിന് ശേഷം ,അള്‍ത്താരയുടെ വിരി തുറന്നു. അള്‍ത്താര വന്ദിച്ചതിന് ശേഷം കുര്‍ബാന ചൊല്ലാനായി,വികാരിയച്ചന്‍ ജനത്തിന് നേരെ തിരിഞു. തന്റെ മുന്പിലെ കാഴ്ച കണ്ടു അദ്ദേഹം ഞെട്ടി നിന്നു.കസേരയില്‍ ഇരുന്നിരുന്ന ചേടത്തിമാര്‍ എല്ലാവരും ചുരിദാര്‍ ധരിച്ചിരുന്നു.പ്രായമായ ഇടവകയിലെ പഴയ കൈക്കാരന്‍ കുഞ്ഞേപ്പ് ചേട്ടന്‍ അടക്കമുള്ളവര്‍ ജീന്സും ടീ ഷര്ട്ടും ധരിച്ചിരിക്കുന്നു.ജനം നിശബ്ദരായിരുന്നു. പക്ഷെ ഗാഗുല്‍ത്താ മലയുടെ വലിയ പെയിന്റിങ്ങിനുള്ളില്‍ കിടന്നു കൊണ്ട് കര്‍ത്താവ്‌ മാത്രം അത് ആസ്വദിച്ചു .
(അവസാനിച്ചു)

By
അനീഷ് ഫ്രാൻസിസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot