അമ്മാവൻറെ വീട്ടിൽ ഒരു വിരുന്നുണ്ടായിരുന്നു അന്ന്. എന്തോ അന്ന് തന്നെ ക്ലാസും നേരത്തെ തീർന്നു. വെയിലു പതയ്ക്കുന്ന നേരമായത് കൊണ്ട് വേഗമൊന്ന് വീടെത്തിയാൽ മതി എന്നായിരുന്നു എൻറെ ചിന്ത. നടത്തത്തിനു വേഗത കൂട്ടി പോരുമ്പോഴാണ്, പള്ളിപ്പറമ്പിനോട് അടുത്തെത്തിയപ്പോൾ ഒരു ശബ്ദം..
ഇജ്ജാരാ.. എബ്ട്ത്തേ..
തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിറകിൽ പാത്തുമ്മത്തയാണ്. വെളുത്ത തടിച്ച് കുറുകിയ ശരീരവുമുള്ള അവരെ കുട്ടിക്കാലം തൊട്ടേ എനിയ്ക്ക് പേടിയാണ്. പാത്തുമ്മത്തയ്ക്ക് അൽപം നൊസ്സുണ്ട്. അവർക്ക് കലിപ്പ് വന്ന നേരമാണേൽ കൈയ്യിൽ കിട്ടുന്ന എന്തും എടുത്ത് എറിയും. മിക്കവാറും ദൂരെ അവരെ കണ്ടാൽ ഞാൻ ഓട്ടമായിരിക്കും. ഈയിടെ ആയി എപ്പോഴും അവരുടെ മുൻപിൽ ചെന്ന് പെടുന്നുണ്ട്. അപ്പോഴൊക്കെ അവരു എന്തെങ്കിലും ചോദിയ്ക്കും. പേടിച്ചാണു മറുപടി പറയുക. ഒന്നും പറയാതിരന്നാലും അവരു ഉപദ്രവാച്ചാലോ..
ഒരാഴ്ച മുൻപ് റോഡിൽ കുനിഞ്ഞിരിക്കുന്നതു കണ്ടതാണ്. ഒരാകാംക്ഷയിൽ എന്താണെന്ന് ഞാൻ നോക്കിയപ്പോൾ അഴുകി വീണൊരു ചക്കയിലാണ് അവർ പരതുന്നത്. നല്ല ചുളയുണ്ടോ എന്ന് നോക്കുകയാണെന്ന് പറഞ്ഞു. ആ ദയനീയാവസ്ഥ കണ്ടിട്ട് ഒന്നും പറയാതിരിക്കാനായില്ല എനിയ്ക്ക്. അവരെ പോലെ ഞാനും അതിലൊന്ന് നോക്കിയിട്ട് ഒന്നും നല്ലതല്ല കഴിയ്ക്കണ്ട എന്നു പറഞ്ഞു. അപ്പോൾ അവരൊരു ചിരി ചിരിച്ചു. പിന്നെ ഒന്നും പറയാനുള്ള ധൈര്യമില്ലാത്തതു കൊണ്ട് ഞാൻ വേഗം തിരിഞ്ഞു നടന്നു.
അവരാണിപ്പോൾ പിറകിൽ നിന്ന് കുശലം ചോദയ്ക്കുന്നത്. ഉച്ച സമയമായതു കൊണ്ട് വഴിയോരത്തു പോലും ആരുമില്ല.
ഞാനിവിടെ അടുത്തുള്ളതാ..
നടത്തത്തിനു ഞാൻ വേഗത കൂട്ടി. എങ്കിലും അവർക്കെന്നെ വിടാനുള്ള ഭാവമില്ലായിരുന്നു. ആരുടെ മകളാ, എവിടെ നിന്നാ വരുന്നേ എന്നൊക്കെ അറിയണം അവർക്ക്. ഏറു കിട്ടുമോ എന്ന ഭയത്തിൽ ഒറ്റശ്വാസത്തിൽ എല്ലാം ഞാൻ പറഞ്ഞൊപ്പിച്ചു. ഇനി ഒന്നും നോക്കിയിട്ടു കാര്യമില്ല. ഒറ്റ ഓട്ടം. വീടെത്തിയിട്ടേ നിന്നുള്ളൂ.
ആ ദിവസം അങ്ങനെ കഴിഞ്ഞു. അടുത്ത ദിവസം ഉണർന്നത് അവരുടെ മരണ വാർത്ത കേട്ടുകൊണ്ടായിരുന്നു. അതും ഞങ്ങളുടെ തറവാട്ടു പറമ്പിലെ കുളത്തിൽ!!
എൻറെ പിറകിൽ വന്നതിനു ശേഷം അവർ പിന്നെ തിരികെ വീടണഞ്ഞില്ല. അന്നു വൈകുന്നേരം വരെ എവിടെയൊക്കയോ അലഞ്ഞു. തിരികെ മടങ്ങുമ്പോൾ ഇരുട്ടായി. തറവാട്ടു പറമ്പിനോട് ചേർന്നുള്ള ഇടവഴിയിലൂടെ പോവേണ്ട അവർ പറമ്പിനകത്തേക്കാണു കയറിയത്. ഒരു പക്ഷേ മരണത്തിൻറെ മാലാഖ അവരെ അങ്ങോട്ടു ക്ഷണിച്ചു കാണണം.
ആഴം കൂടിയ കുളത്തിൻറെ താഴെ കൽപ്പടവിൽ അവർ മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത് പുലർച്ചേ അലയ്ക്കാൻ വന്ന ഒരു ചേച്ചിയാണ്. ആ കാഴ്ച കാണാൻ ഞാൻ മാത്രം പോയില്ല.
തലേ ദിവസം എനിയ്ക്കു പിറകിൽ അവർ വരുമ്പോൾ എനിയ്ക്കു കാണാൻ പറ്റാത്ത ദൂരത്തിൽ അവരുടെ പിറകിൽ മരണത്തിൻറെ മാലാഖ ഉണ്ടായിരുന്നു എന്ന ചിന്ത എത്രയോ ദിവസങ്ങളിൽ ഒരു ഭയമായി എൻറെ കൂടെ ഉണ്ടായിരുന്നു.
ജസീല ഷമീർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക