Slider

പ്രവാചകൻ

0

പ്രവാചകൻ.................................................
ട്രെയിനിൽ നല്ല തിരക്ക്.ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ല. എന്തോ ഭാഗ്യത്തിന് രാവിലെ ടിക്കറ്റ് കൺഫേം ആയി.റിസർവേഷൻ കമ്പാർട്ടുമെന്റിലെ എന്റെ നമ്പറുള്ള സീറ്റിൽ ഇരുന്നിരുന്ന വ്യക്തി സീറ്റിന്റെ ഉടമസ്ഥൻ വന്നപ്പോൾ എഴുന്നേറ്റ് അടുത്ത കമ്പാർട്ടുമെൻറിലേക്ക് പോയി. ബാഗും മറ്റും മുകളിലെ ബെർത്തിലേക്കു വച്ചു ഞാൻ സീറ്റിലിരുന്നു. എതിരെയിരിക്കുന്നവർ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു തോന്നുന്നു. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും. എന്റെ വലതു വശത്തിരിക്കുന്നത് രണ്ടു പയ്യന്മാരാണ്. അവരു രണ്ടു പേരും പരസ്പരം സംസാരിക്കുകയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതുമല്ലാതെ മറ്റുള്ളവരെ ശ്രദ്ധിക്കുന്നു പോലുമില്ല. കന്നഡയാണെന്നു തോന്നുന്നു. പകലായതിനാൽ അധികമാരും ബെർത്തിൽ കിടക്കുന്നത് കാണാനില്ല. മറാഠികളാണ് ബോഗിയിൽ ഭൂരിഭാഗവും.എതിരെയിരിക്കുന്ന ആൾക്ക് ഒരു മലയാളി ഛായയുണ്ടോ? ഇല്ല. അയാളുടെ സംസാരവും കന്നഡ തന്നെ.ഈ ബോഗിയിൽ ഏതെങ്കിലുമൊരു മലയാളി ഇല്ലാതിരിക്കുമോ? കേരളത്തിലെത്തുന്നതു വരെ രണ്ടു ദിവസം ബോറടിച്ചിരിക്കണ്ടേ? മൊബൈൽ ഫോണിനെ എത്ര ആശ്രയിക്കും?വരട്ടെ. കുറച്ചു കഴിഞ്ഞൊന്ന് കറങ്ങിയിട്ട് വരാം. ട്രെയിൻ പുറപ്പെട്ടു തുടങ്ങി. സീറ്റിൽ ചാരി ഞാൻ വെറുതേ കാഴ്ചകൾ കണ്ടിരുന്നു.
" സുധിയേട്ടാ " സുജയുടെ വളകിലുക്കം പോലെയുള്ള ചിരി കാതുകളിൽ. എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു സാഹചര്യവും അവൾ വിട്ടു കളയില്ല. ഇതും അങ്ങനെ തന്നെയാവും. കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലായിട്ടും ആ സ്വഭാവത്തിനു മാറ്റമൊന്നുമില്ല. അച്ഛനുമമ്മയും ഭാര്യയും കുറച്ചു ദുഃഖമാചരിക്കുമായിരിക്കും. കുട്ടികൾക്ക് ഇതു രണ്ടിനുമുള്ള പ്രായമാവാത്തതു കൊണ്ട് അവരെ കൊണ്ട് പ്രശ്നമില്ല.നാട്ടുകാർ ചിലപ്പോൾ പുച്ഛിച്ചെന്നിരിക്കും. കൊട്ടിഘോഷിച്ചു വന്നതല്ലേ?എന്റെ മനോഗതം മനസിലാക്കിയിട്ടാണോ എതിരെയുള്ള വ്യക്തി ഇടയ്ക്കിടയ്ക്ക് തറപ്പിച്ചു നോക്കുന്നത്?
1993-94 കാലഘട്ടം. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. പഠിക്കുന്ന കാര്യത്തിൽ ഞാൻ വളരെ മിടുക്കനായതു കൊണ്ട് ബാക്ക് ബെഞ്ചിലാണ് എന്റെ സ്ഥാനം. പിന്നെ എന്റെ ജൂനിയറായി പഠിച്ചവരുടെ കൂടെയാണ് ഞാൻ പത്താം ക്ലാസിൽ പഠിച്ചത്. എട്ടാം ക്ലാസിൽ ഞാൻ വീണ്ടും രണ്ടു തവണ ഇരുന്നതു കൊണ്ടാണ് അവർക്ക് ആ ഭാഗ്യമുണ്ടായത്‌. ആ പ്രദേശത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന മറ്റു നാലു പേർ കൂടിയുണ്ടായിരുന്നു. അവരൊക്കെ പരീക്ഷ പാസാവാൻ വേണ്ടി കഠിനമായി പരിശ്രമിക്കുമ്പോൾ ഞാൻ വളരേ ലാഘവത്തോടു കൂടി പരീക്ഷയെ സമീപിച്ചു.അച്ഛനുമമ്മയും "പഠിക്കെടാ, പഠിക്കെടാ "എന്നു പറഞ്ഞു നിർബന്ധിച്ചിട്ടെന്തു കാര്യം? നമുക്കു പുസ്തകം കണ്ടാൽ ചെകുത്താൻ കുരിശു കാണുന്നതുപോലെയാ......................പരീക്ഷ വളരെ മനോഹരമായി തന്നെ കടന്നു പോയി. എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് ഞാനും എന്റെ കടമ നിറവേറ്റി.
ഇന്നത്തെപ്പോലെ അണ്ടനും അടകോടനും പരീക്ഷ എഴുതാത്തവനും കൂട്ടിനു പോയ അച്ഛനുമൊന്നും അന്ന് പത്ത് പാസാവില്ല. ഇന്ന് തോൽക്കാൻ ഭഗീരഥപ്രയത്നം ചെയ്യണമെന്നതു പോലെ അന്ന് ജയിക്കണമെങ്കിൽ കഠിനമായി പരിശ്രമിക്കണം. ജസ്റ്റ് പാസാവുന്നവൻ പോലും രാജാവായി വിലസി നടക്കുന്ന കാലം.
ആയിടയ്ക്കാണ് വീട്ടിൽ ഒരു കോടങ്കി (കൈനോട്ടക്കാരൻ എന്നു മലയാളം) വന്നത്.പെണ്ണുങ്ങളുടെയൊക്കെ കൈ നോക്കി അയാൾ ഭാവി പറയുന്നുണ്ട്. അമ്മയും ജാനകിച്ചേച്ചിയും അജിത്തേട്ടനും സുജയുമൊക്കെ അതു കേട്ടു രസിച്ചിരിപ്പുണ്ട്. അക്കൂട്ടത്തിൽ വെറുതേ ഒരു രസത്തിന് ഞാനും എന്റെ കൈ നീട്ടി. ജയിക്കില്ല എന്ന് നൂറ്റമ്പത് ശതമാനം ഉറപ്പാണെങ്കിലും വെറുതേനെ ഞാനും ചോദിച്ചു " പത്താം ക്ലാസ് പരീക്ഷ പാസാകുമോ"ന്ന്.കോടങ്കി എന്റെ കൈ പിടിച്ചു മാറ്റിയിട്ട് കാലൊന്നു നീട്ടാൻ പറഞ്ഞു. ഞാൻ വലതുകാൽ നീട്ടി. കാലിന്റെ ഉപ്പൂറ്റി പിടിച്ചു മലർത്തി കാലിനടി വശം അയാൾ കുറേ നേരം നോക്കിയിരുന്നു.എന്നിട്ട് ഒരു ബോധോദയം ഉണ്ടായതുപോലെ തമിഴും മലയാളവും കൂട്ടിക്കലർത്തി പറഞ്ഞു.
"നീങ്ക എത്ര ഉളപ്പിയാലും പത്താം ക്ലാസ് പാസ്സായിറിക്കും ....."
ഇതു കേട്ടതും അമ്മയും സുജയും ചീറ്റപ്പുലികളെപ്പോലെ എഴുന്നേറ്റു.
"എഴുന്നേറ്റേ അവിടുന്ന്? രാവിലെ ഓരോ തട്ടിപ്പുമായിട്ട് ഇറങ്ങിക്കോളും, മനുഷ്യന്മാരെ പറ്റിക്കാനായിട്ട്.കല്ലുവച്ച നുണ പറയുന്നതിനും ഒരതിരില്ലേ? "
"അല്ല അമ്മാ........നാൻ പേസണത് നിജം താനേ........ കാൽ രേഖയിൽ അത് പറയുന്നുണ്ട്. " അയാൾ എഴുന്നേറ്റ് വിക്കി വിക്കി പറഞ്ഞു.
"ഒരു കാൽ രേഖയും കൈരേഖയും. പൊക്കോണം ഇവിടുന്ന്...... " അമ്മ വേലിപ്പടിക്കലേക്ക് കൈ ചൂണ്ടി.
'' കാലു മടക്കി രണ്ടെണ്ണം തന്നാലുണ്ടല്ലോ?" അജിത്തേട്ടന്റെ വക. ജാനകിച്ചേച്ചിയുടെ മകനാണ് അജിത്തേ ട്ടൻ.തേരാ പാരാ നടപ്പാണു പുള്ളിക്ക്
പണി.എന്തായാലും മറ്റുള്ളവരുടെ കൈ നോക്കിയ കാശു പോലും കൊടുക്കാതെ എല്ലാവരും കൂടി അയാളെ അവിടുന്നോടിച്ചു. പോകുന്ന പോക്കിൽ അയാൾ പറയുന്നുണ്ടായിരുന്നു."നാൻ സൊല്ലണത് സത്തിയമാ." അയാളെ ഓടിക്കാനും ഞാൻ തന്നെ മുൻപന്തിയിലുണ്ടായിരുന്നു.
"കാക്ക ചിലപ്പോ മലർന്നു പറക്കുമായിരിക്കും. എന്നാലും ഇത് നടക്കില്ല." അനിയത്തിയുടെ കമന്റ്. അവളെ കുറ്റം പറയാനും പറ്റില്ല.എനിക്കും അക്കാര്യത്തിൽ ഉറപ്പായിരുന്നു.
അങ്ങനെ പരീക്ഷയുടെ റിസൽറ്റ് വന്നു. താൽപര്യമില്ലാതെ അന്നത്തെ പത്രം നോക്കിയ എന്റെ കണ്ണു തള്ളിപ്പോയി. ജയിച്ച കുട്ടികളുടെ കൂട്ടത്തിൽ എന്റെ നമ്പറും. ഒന്നുകൂടി നമ്പറെടുത്തു കൊണ്ടുവന്നു ചെക്കു ചെയ്തു നോക്കി. മാറ്റമില്ല.മഹാത്ഭുതം. മഹാത്ഭുതം. ഞാൻ ഓടിച്ചെന്ന് അച്ഛനെയും അമ്മയെയും സുജയെയും വിളിച്ചു കൊണ്ടുവന്ന് കാണിച്ചു കൊടുത്തു.. അച്ഛന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.അമ്മയുടെ മുഖത്തും ഒരു അഭിമാനഭാവം.അനിയത്തിയുടെ മുഖത്തു മാത്രം സംശയം
" ഇനിയെങ്ങാനും പത്രമടിച്ചിറക്കുമ്പോൾ തെറ്റിയതായിരിക്കുമോ? അല്ലാതെ ഇങ്ങനെയൊക്കെ സംഭവിക്കുമോ?"
"നീ പോടീ കുരങ്ങി... "ഞാൻ അവൾക്കു നേരെ ചീറി. പിന്നല്ലാതെ? ഒരാള് ജയിച്ചതിന്റെ അസൂയ കണ്ടില്ലേ?
" അമ്മേ ഏട്ടൻ കോപ്പിയടിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ ഏട്ടന്റെ പേപ്പർ സാറന്മാര് ശരിക്കും നോക്കിയിട്ടുണ്ടാവില്ല." അവൾ അംഗീകരിക്കുന്ന ഭാവമില്ല. അവളുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ ഞാൻ തള്ളിക്കളഞ്ഞു.
അന്വേഷിച്ചപ്പോൾ എന്റെ കൂടെ പരീക്ഷയെഴുതിയ എന്റെ നാട്ടുകാരായ മറ്റു നാലുപേരും തോറ്റിരിക്കുന്നു. ഇരുനൂറ്റി പതിനെട്ട് മാർക്കേ കിട്ടിയുള്ളൂവെങ്കിലും ഡിസ്റ്റിംഗ്ഷൻ കിട്ടിയ ഭാവമായിരുന്നു എനിക്ക്.സ്വീറ്റ്സ് മറ്റു വീടുകളിൽ കൊടുക്കാൻ പോയപ്പോൾ അവരൊക്കെ എന്നോടു കൂടുതൽ സംസാരിക്കുന്നു. രണ്ട് വീടിനപ്പുറമുള്ള വീട്ടിലെ ജ്യോതി എന്നെ ആരാധനയോടെ നോക്കുന്നു.അതു വരെ തിരിഞ്ഞു പോലും നോക്കാത്തവളാണ്. അനീഷിന്റെ വീട്ടിലെത്തിയപ്പോൾ ഭയങ്കര മ്ലാനത. അവൻ തോൽക്കുമെന്നാരും വിചാരിച്ചതല്ല. എന്റെ അമ്മ എപ്പോഴും "അവനെ കണ്ടു പഠിക്ക്. അവനെ കണ്ടു പഠിക്ക് " എന്നു പറയാറുണ്ടായിരുന്നു. ഇനി അതു പറയില്ലല്ലോ?.അതുവരെ ഒന്നുമല്ലാത്തതായിരുന്ന ഞാൻ പിന്നെ ഹീറോയായി. എന്നെ പുച്ഛിച്ചവരൊക്കെ എന്നോടു ചിരിക്കാനും സംസാരിക്കാനും തുടങ്ങി.
"ശ്യൊ? ആ കോടങ്കി പറഞ്ഞത് സത്യമായിരുന്നു. വെറുതേ അയാളെ ഓടിച്ചു വിട്ടു." താടിക്ക് കൈയ്യും കൊടുത്ത് അമ്മ പറഞ്ഞു. എല്ലാവരും അത് ശരിവച്ചു.
റെഗുലർ കോളേജിൽ അഡ്മിഷൻ കിട്ടാത്തതു കൊണ്ട് ഞാൻ പാരലൽ കോളേജിൽ തേഡ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്നു.പ്രീഡിഗ്രി വമ്പിച്ച ഭൂരിപക്ഷത്തോടു കൂടി തോറ്റപ്പോൾ പിന്നീട് പഠനം എന്ന പ്രക്രിയക്ക് വിരാമമിട്ടു കൊണ്ട് ഞാൻ ഇലക്ട്രീഷ്യൻ പണി പഠിക്കാൻ പോയി.കാലങ്ങൾ കഴിഞ്ഞു പോയി. വിനീതയെ കല്യാണം കഴിച്ചു.രണ്ടു കുഞ്ഞുങ്ങളായി.രണ്ട് പെൺകുട്ടികൾ. ഇലക്ട്രിക്കൽ വർക്കും അൽപസ്വല്പം ചിട്ടിയും കുറച്ചു കൃഷിയുമൊക്കെയായി ജീവിച്ചു പോന്നു.
അങ്ങനെയിരിക്കെ അമ്പലത്തിലെ ഉത്സവപ്പറമ്പിൽ വച്ചു വീണ്ടും ഞാനാ കോടങ്കിയെ കണ്ടു. വയസ്സായതിന്റെ
കുറച്ചു മാറ്റങ്ങളൊക്കെയുണ്ടെങ്കിലും അയാളുടെ കൊമ്പൻ മീശ കണ്ടപ്പോഴേ എനിക്കാളെ മനസിലായി. ദൈവത്തിന്റെ പ്രതിപുരുഷനല്ലേ? അടുത്തുചെന്ന് പരിചയം പുതുക്കി. അയാൾക്കെന്നെ ഓർമ്മയേയില്ല. വീണ്ടും കൈനോക്കിച്ചു. അടുത്ത പ്രവചനം "കടലു കടക്കാനുള്ള യോഗമുണ്ട്. പാസ്പോർട്ടും വിസയുമൊക്കെ ശരിയാക്കി വയ്ക്കുക." ഇക്കുറി ശുദ്ധമായ മലയാളത്തിൽ അയാൾ പറഞ്ഞു.അയാളോടു നന്ദി പറഞ്ഞ് കൂടുതൽ കാശും കൊടുത്ത് സന്തോഷത്തോടെ ഞാനവിടം വിട്ടു.
അതു വരെ ഗൾഫിനെ കുറിച്ചു ചിന്തിക്കാത്ത ഞാൻ പിറ്റേ ദിവസം മുതൽ ഗൾഫിൽ പോവാനുള്ള ശ്രമം തുടങ്ങി. മാതാപിതാക്കളും ഭാര്യയും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും എനിക്കു നല്ല ആത്മവിശ്വാസമായിരുന്നു. ഗൾഫിൽ പോയി പത്ത് കാശുണ്ടാക്കുന്നതും പുതിയ വീടുവെക്കുന്നതും കാർ വാങ്ങുന്നതും എല്ലാം ദിവസവും സ്വപ്നം കണ്ടു. എന്റെ നിർബന്ധത്തിനു വഴങ്ങി ഭാര്യയുടെ സ്വർണ്ണം പണയം വച്ചും അച്ഛന്റെ പേരിലുള്ള ചിട്ടി പിടിച്ചും ഇല്ലാത്ത പണമുണ്ടാക്കി ഏജന്റിനെ ഏൽപ്പിച്ചു ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയിലെത്തിയപ്പോളാണ് ഏജന്റിന്റെ ചതി മനസിലായത്.ഇപ്പോൾ അബുദാബിയിലേക്ക് പോകാൻ പറ്റില്ല. ഇല്ലാത്ത കമ്പനിയിലേക്കാണ് അയാൾ ആളെ കയറ്റി വിടുന്നത്. അയാളുടെ ചതിയിൽ പെട്ട് എത്ര പേരാണ് ബോംബെയിൽ വന്നിരിക്കുന്നത്? ഇത്രയും പേരെ തട്ടിച്ച പണവുമായി അയാൾ മുങ്ങിയിരിക്കുകയാണ്. അയാളെ എവിടെച്ചെന്നു കണ്ടു പിടിക്കും? പണത്തിന്റെ കാര്യത്തിൽ ഇനി എന്തു ചെയ്യും?ഇവിടെ ഇനി നിൽക്കാൻ പറ്റില്ല. നാട്ടിലേക്കു തിരികെ പോവുക തന്നെ............................

ചിലരങ്ങനെയാ....... ഒരു ചക്ക വീണു മുയലു ചത്തു എന്നു കരുതി വീണ്ടും ചക്ക വീഴ്ത്തി ചാക്കുമായി ചെന്നു മുയലിനെ നോക്കുന്നവർ.അത്തരക്കാർ അനുഭവത്തിലൂടെയേ പഠിക്കൂ....................

രജിത കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo